Thursday, December 31, 2020

പുതുവൽസരാശംസകൾ

 ഹായ് കൂട്ടുകാരെ, നമസ്ക്കാരം🙏,


2020 ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. 2020 മാർച്ചിൽ കൊറോണ വന്നതുമൂലം വീട്ടിലടയ്ക്കപ്പെട്ടപ്പോഴാണ് സ്വാതന്ത്ര്യത്തിൻ്റെ വില മനസിലായത്.പാടവരമ്പിലൂടെയും പറമ്പിലൂടെയും കൂട്ടം കൂടി നടക്കാൻ പറ്റാത്ത അവസ്ഥ. ആൾക്കൂട്ടത്തിലൊരാളായി നഗരത്തിലൂടെയും സിനിമാ തീയറ്ററിലും എന്തിന് അടുത്ത സുഹൃത്തുക്കളുടെ മക്കളുടെ കല്യാണത്തിനോ ഒന്നിനും പോകാൻ പറ്റാതെ വിരസമായ ദിനങ്ങൾ. സാഹചര്യങ്ങൾ കുറെ മാറിയപ്പോൾ അത്യാവശ്യകാര്യങ്ങൾക്ക് പോകുക, വരുക എന്നതായി. മനുഷ്യൻ മനുഷ്യനെ പേടിക്കുന്ന അവസ്ഥ.മാസ്ക്കും സാനിറ്ററൈസറും കയ്യ് കഴുകലും ശീലമായി....

  പുതുവർഷം ശോഭനമാകും എന്ന പ്രതീക്ഷയിലാണ്.....❤️

   എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും മനുഷ്യർ അതിനെയൊക്കെ അതിജീവിക്കും... ശുഭപ്രതീക്ഷയും സ്ഥിരോൽസാഹവും നമ്മളെ വിജയത്തിലെത്തിക്കട്ടെ.🎉🎉🎉

    2021 നല്ലൊരു ഭാവി ജീവിതം നമുക്കെല്ലാം സർവ്വ ശക്തൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏പുതുവൽസരാശംസകൾ🙏


           സ്നേഹത്തോടെ,❤️

                 മജു.

Tuesday, December 29, 2020

അച്ഛൻ മകനയച്ച കത്തുകൾ - 31


                              സ്ഥലം,

                              29.8.1994.

Dear Maju,

             

                കഴിഞ്ഞ ദിവസം നീ അയച്ച കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞു. ടീച്ചറിൻ്റെ കയ്യിൽ നമ്പർ കൊടുത്തയച്ചത് ഏതായാലും നന്നായി.അവർ വരുമ്പോൾ വിവരം അറിയാമല്ലോ?


    രംഗനാഥൻ സാർ സ്ഥലത്തില്ല. ബാംഗ്ലൂർക്ക് മകളുടെ ഏതോ അഡ്മിഷൻ കാര്യത്തിന് പോയിരിക്കുകയാണ്.അദ്ദേഹത്തിന് കത്തെഴുതിയോ?


    ബിജുവിന് NDA ടെസ്റ്റിനുള്ള കടലാസ് കിട്ടി.11.09.1994 ന് എറണാകുളം മഹാരാജാസ് കോളേജിൽ വച്ചാണ് പരീക്ഷ. അതു കൊണ്ട് 10.9.1994 ന് ഇവിടെ എത്തക്ക രീതിയിൽ പോരുവാൻ എഴുതിയിട്ടുണ്ട്. മിക്കവാറും വരുമെന്ന് പ്രതീക്ഷിക്കുന്നു. കത്തൊന്നും പിന്നീട് വന്നില്ല.5 ദിവസത്തെ ലീവ് കിട്ടുമെന്നറിയിച്ചിരുന്നു.

    നിനക്ക് അവിടെ എന്തൊക്കെയാണ് വിശേഷം? സുഖമെന്ന് കരുതുന്നു.

  ഇവിടെ ഞങ്ങൾക്ക് സുഖം തന്നെ. അമ്മ സ്കൂളിൽ പോകുന്നുണ്ട്. മറ്റു കൂടുതൽ വിശേഷം ഒന്നും തന്നെയില്ല.


 നിനക്ക് നല്ലതു വരുവാൻ പ്രാർത്ഥിച്ചു കൊണ്ട് കത്ത് ചുരുക്കുന്നു.


                         സസ്നേഹം,

                             അച്ഛൻ.

         

Monday, December 28, 2020

അച്ഛന് പ്രണാമം🙏

 ഇന്ന് അച്ഛൻ്റെ ഓർമ്മയ്ക്ക് മുന്നിൽ ബലി ഇടുന്ന ദിവസമായിരുന്നു. ഒരു ക്രിസ്മസ് തലേന്ന് ഡിസംബർ 24 നായിരുന്നു അച്ഛൻ്റെ മരണം.


നാള് നോക്കിയാണല്ലോ ബലി ഇടുന്നത്. നാള് നോക്കാൻ തുടങ്ങുന്നതിന് മുൻപ് അമ്മയുടെ കോൾ എത്തും.


ഡിസംബർ 22 ന് അമ്മ വിളിച്ചു. ബലി ഇടേണ്ടത് ഡിസംബർ 28നാണ്, 27 ന് ഒരിക്കൽ എടുക്കണം എന്നു പറഞ്ഞ്.


 അച്ഛനും അമ്മയും വളരെ സ്നേഹത്തോടെ ജീവിച്ചവരായിരുന്നു. വല്ലപ്പോഴും ഏതെങ്കിലും കാര്യത്തിന് അച്ഛൻ ദേഷ്യപെട്ടാലും അമ്മ മൗനം പാലിക്കാറെ ഉണ്ടായിരുന്നുള്ളൂ. മറുത്തൊന്നും പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെ അമ്മയോട് ദേഷ്യപ്പെട്ടു കണ്ടിട്ടുമില്ല.


അച്ഛൻ്റെ ആണ്ടിന് ബലി ഇടണ ദിവസം ഞങ്ങൾ മറന്നാലോ വിചാരിച്ച് മുമ്പേ അമ്മ ഓർമ്മിപ്പിക്കും.


 ഞങ്ങളുടെ പിറന്നാളും പേരക്കുട്ടികളുടെ പിറന്നാളും അമ്മയ്ക്ക് കാണാപ്പാഠം.


 പേരക്കുട്ടികളുടെ ജൻമദിനത്തിന് ഉടുപ്പുകൾ എത്തിയിരിക്കും.


  എൻ്റെ ഭാര്യ മകളെ പ്രസവിച്ചതിനു ശേഷം അഞ്ച് വീടുകൾ വാടകയ്ക്ക് മാറി താമസിച്ചതിനു ശേഷമാണ് എനിക്ക് വീടുപണി പൂർത്തിയാക്കാൻ കഴിഞ്ഞത്. എനിക്ക് സ്വന്തമായി ഒരു ചെറിയ വീടും സ്ഥലവും ഉണ്ടായിരുന്നപ്പോഴാണ് ഈ വാടക വീട് മാറി സഞ്ചാരം, കാരണം വേറൊന്നുമല്ല, ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തായാൽ ഫീഡിങ്ങും നടത്താൻ സൗകര്യമാകുമല്ലോ എന്നു കരുതി.


പുതിയതായി വാങ്ങിയ സ്ഥലത്ത് വീട് പണിതു താമസമായി, ഏറെ പിന്തുണയും അച്ഛനിൽ നിന്നും ഉണ്ടായി. എന്നോടൊപ്പം കുറച്ചു കാലം താമസിക്കണം എന്നും അച്ഛൻ ആഗ്രഹിച്ചിരുന്നു. ഇവിടെ കുറച്ചു കാലം താമസിക്കാമെന്ന് പറഞ്ഞപ്പോൾ പിന്നെയാകട്ടെ എന്നാണ് പറഞ്ഞത്. പിന്നെ അത് നടന്നില്ല. 


അച്ഛൻ എൻ്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്ന നിമിഷങ്ങൾ.....


ഞങ്ങൾ മക്കളുടേയും പേരക്കുട്ടികളുടേയും നാളുകൾ ഓർത്ത് വച്ച് പുഷ്പാജ്ഞലിയും പായസവും കഴിക്കുന്ന അമ്മ. പൂർവ്വിക സ്വത്തായി കിട്ടിയതിൽ18 സെൻ്റ് സ്ഥലം അമ്മ കുടുംബക്ഷേത്രത്തിന് ദാനമായി നൽകി. വലതു കയ്യ് കൊണ്ട് നൽകിയത് ഇടത് കയ്യ് അറിയരുത് എന്നാണല്ലോ.... എന്നാലും അമ്മയുടേയും ജ്യേഷ്ഠൻ്റെയും വലിയ മനസ് കാണാതെ വയ്യ....


 സ്നേഹങ്ങൾക്കും ബന്ധങ്ങൾക്കും വില കുറയുന്ന ഈ കാലത്ത് സ്നേഹ ബന്ധങ്ങൾ മറ്റെന്തിനേക്കാളും ഉപരിയായി നിലനിർത്തണം.


എൻ്റെ അച്ഛൻ്റെ ആത്മാവിന് ആത്മശാന്തി നേരുന്നു. എന്നോടൊപ്പം സദാ അച്ഛനുണ്ടെന്നും ആ അനുഗ്രഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നും ഞാൻ കരുതുന്നു.


ത്യാഗമൊന്നതേ നേട്ടം..

താഴ്മ താനഭ്യുന്നതി....


നൻമകൾ നേരുന്നു


✍️M@ju

Wednesday, December 2, 2020

അച്ഛൻ മകനയച്ച കത്തുകൾ - 30.

 

                           ശ്രീ

                                             സ്ഥലം,

                                          9.8.1994.


Dear Maju,


8 -ന് അയച്ച കത്ത് ഇന്നലെ കിട്ടി. ഇന്നലെ തന്നെ രംഗനാഥൻ മാസ്റ്ററെ കണ്ടു. അദ്ദേഹം ഇതു വരെ തിരുവനന്തപുരത്തിന് പോയിട്ടില്ല. എന്ന് പോകുമെന്ന് തീരുമാനിച്ചിട്ടുമില്ല. ഏതായാലും സാറിന് നീ നേരിട്ട് ഒരു കത്ത് അയക്കുക. അദ്ദേഹത്തെയും കൂട്ടി നീ തിരുവനന്തപുരത്തിനു പോകുന്നതാണ് നല്ലത്. എന്ന് പോകുവാൻ സാധിക്കും എന്ന് നീ തന്നെ എഴുതി ചോദിക്കുക. അദ്ദേഹം പോകാമെന്ന് പറയുന്ന ദിവസം നീ ഇവിടെയെത്തി അദ്ദേഹത്തേയും വിളിച്ചു കൊണ്ട് പോകുന്നതാണ് ഉത്തമം. അങ്ങനെ ചെയ്താൽ ഉടനെ കാര്യം നടക്കും. അല്ലാതെ നമ്മുടെ കാര്യം അറിയാൻ മാത്രമായി അദ്ദേഹം പോകണമെന്നില്ലല്ലോ? അതു കൊണ്ട് എന്ന് സൗകര്യപ്പെടുമെന്ന് അന്വേഷിച്ച് ഉടനെ അദ്ദേഹത്തിന് എഴുതുക. എഴുത്ത് കിട്ടിയതിന് ശേഷം വേണ്ടത് പോലെ ചെയ്യാം.


അവിടെ നിന്നും ആരെങ്കിലും ഒബ്ജക്ഷൻ ഡ്രോപ്പ് ചെയ്യുന്നതിന് വേണ്ടി പോയിട്ടുണ്ടെങ്കിൽ നല്ലതു തന്നെ.


നിനക്ക് അവിടെ സുഖം തന്നെ എന്നു കരുതുന്നു.ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കണം. മറ്റ് എന്തൊക്കെയാണ് വിശേഷങ്ങൾ?


ബിജുവിന് കത്തയച്ചോ?

ഇവിടെ അവൻ്റെ കത്തൊന്നും നീ പോയതിനു ശേഷം വന്നിട്ടില്ല. 


ഇവിടെ അമ്മ സ്ക്കൂളിൽ പോകുന്നുണ്ട്.


 ഞങ്ങൾക്കെല്ലാം ഒരു വിധം സുഖം തന്നെ. മറ്റു കൂടുതൽ വിവരങ്ങൾ അടുത്ത കത്തിൽ എഴുതാം. നിർത്തട്ടെ.


                                      സസ്നേഹം,

                                           അച്ഛൻ.

Tuesday, November 17, 2020

അച്ഛൻ മകനയച്ച കത്തുകൾ - 29.


                                             സ്ഥലം,

                                           1.7.1994.

പ്രിയമുള്ള മജുവിന്, 


ആദ്യം അയച്ച കത്ത് 27 തിങ്കളാഴ്ച കിട്ടി.രണ്ടാമത് അയച്ചത് ഇന്നലെയും കിട്ടി. 27 ന് വരുമെന്നാണ് കരുതിയത്.


ബിജു 28 ന് 8AM ന് എറണാകുളത്ത് ഓഫീസിൽ റിപ്പോർട്ട് ചെയ്തു.അന്ന് വൈകുന്നേരം 4 മണിക്കുള്ള ട്രെയിനിന് എറണാകുളത്ത് നിന്നും പോയി. ബാംഗ്ലൂർക്കാണ് പോയത്. ട്രെയിനിംഗ് സെൻ്റർ അവിടെയാണ്.


 അവനോടൊപ്പം 26 പേരുണ്ട്. 


ഞാനും അമ്മയും റജിയും യാത്രയാക്കാൻ പോയിരുന്നു. കോച്ച നേഴത്ത് നിന്നും തലേ ദിവസംസാബുവും വന്നിരുന്നു. നമ്മുടെ ഇവിടെയുള്ള എല്ലാ വീട്ടുകാരും വന്നിരുന്നു.

ഒന്നേകാൽ കൊല്ലമാണ് ട്രെയിനിംഗ് കാലം. ഇക്കാലത്ത് 1800/- ക അലവൻസ് കിട്ടും. 6 മാസം കഴിയുമ്പോൾ ലീവ് കിട്ടും.


2000/- ക. കയ്യിൽ കൊടുത്തു വിടുന്നുണ്ട്.ഒരു മാസത്തെ ചിലവിനുള്ള പൈസ കരുതണമെന്ന് പറഞ്ഞിരുന്നു. 2000/- ക. യുടെ ഡ്രസ്സും മറ്റു സാധനങ്ങളുമായി വാങ്ങി കൊടുത്തിട്ടുണ്ട്. ട്രെയിൻ ടിക്കറ്റ് സർക്കാർ തന്നെയാണ് ശരിയാക്കി കൊടുത്തത്. നമുക്ക് പൈസ മുടക്കേണ്ടി വന്നില്ല.


29 ' ന് കാലത്ത് അവിടെ എത്തിയതായി ഫോൺ വന്നിരുന്നു. എഴുത്തുവന്നിട്ടില്ല.


ഡിഡി ആഫീസിൽ നിന്ന് കടലാസ് എളുപ്പത്തിൽ ഒപ്പിടുവിച്ച് അയപ്പിക്കുക. നിനക്ക് സുഖമെന്ന് കരുതുന്നു.ഭക്ഷണമെല്ലാം കൃത്യമായി കഴിക്കുന്നുണ്ടല്ലോ?


 ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ. അടുത്ത വീട്ടുകാരേയും മല്ലി അച്ഛനേയും അന്വേഷണം അറിയിക്കുക. നിൻ്റെ സ്കൂളിലെ ടീച്ചേഴ്സിനോടും വിവരം പറയുക.


                            സസ്നേഹം,


                                  അച്ഛൻ.

Monday, November 16, 2020

അനുഭവങ്ങൾ പാളിച്ചകൾ (ബാല്യകാല സ്മരണകൾ - 7) ജയൻ.

 



ജയൻ എന്ന സിനിമാ നടനെ ഞാൻ നേരിൽ കണ്ടിട്ടില്ല. ജയന്റെ ശരപജ്ഞരം എന്ന സിനിമ അച്ഛന്റെ കൂടെ തീയറ്ററിൽ പോയി കണ്ട തൊഴിച്ചാൽ മറ്റ് സിനിമകളൊന്നും കണ്ടിരുന്നില്ല. ആ സിനിമയിൽ ജയൻ കുതിരയെ ഓടിക്കുന്നതും കുതിരയെ കുളിപ്പിക്കുന്നതുമൊക്കെ ആരാധനയോടെ കണ്ടു.


 അദ്ദേഹത്തിന്റേതു പോലെ മസിലുണ്ടാവാൻ ഞങ്ങൾ ഒന്ന് രണ്ട് മൂന്ന് കുട്ടികൾ അക്കാലത്ത് ശ്രമിച്ചിരുന്നു. അതിന് കോഴിമുട്ട യൊക്കെ വാട്ടി കുടിക്കുമായിരുന്നു.


ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ഒരു ദിവസം രാവിലെ ജയന്റെ മരണവാർത്ത പത്രത്തിലൂടെ അറിയുന്നത്.


 അദ്ദേഹത്തിന്റെ ഒരു സിനിമ മാത്രം കണ്ടിട്ടുള്ള എനിക്ക് ആ മനുഷ്യനോട് ഇത്ര ആരാധന തോന്നാൻ എന്താവും കാരണം. പത്രങ്ങളിലെ ജയന്റെ സിനിമ പരസ്യങ്ങളിലെ ചിത്രം കണ്ടും ആരാധന തോന്നിയിട്ടുണ്ടാവണം.


      ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങൾ പത്രത്തിൽ വന്നിരുന്നത് വെട്ടിയെടുക്കാൻ ഞാനും ജ്യേഷ്ഠനും മൽസരിച്ചു.എന്നിട്ട് ചിത്രങ്ങൾ ഒരു പുസ്തകത്തിൽ ഒട്ടിച്ചു വച്ചു.


ജയനെ അനുകരിച്ച് അന്ന് പല ചെറുപ്പക്കാരും ജയൻ മുടി ചീവുന്നതു പോലെ ചീകി ചുവന്ന കളറുള്ള ബനിയനും ധരിച്ച് നടക്കുന്നത് കണ്ടിട്ടുണ്ട്.

ജയനോട് തോന്നിയത്ര  ആരാധന പിന്നീട് ഒരു സിനിമാ നടനോടും തോന്നിയിട്ടില്ല.


ജയന്റെ മരണത്തിന് കാരണമായ കോളിളക്കം എന്ന സിനിമ ഒറ്റയ്ക്കു തീയറ്ററിൽ പോയി കണ്ടു. സിനിമാ തീയറ്ററിൽ സൂചി കുത്താൻ സ്ഥലമില്ലായിരുന്നു. അവസാനം എങ്ങനെയൊക്കെയോ തറ ടിക്കെറ്റെടുത്താണ് കോളിളക്കം എന്ന സിനിമ കണ്ടത്.പിന്നീട് കോളിളക്കം സിനിമയുടെ CDവാങ്ങിയും സിനിമ കണ്ടിട്ടുണ്ട്.


പിന്നീട് കണ്ട ജയനും സറീനാ വഹാബും അഭിനയിച്ച നായാട്ട് എന്ന സിനിമയും ഏറെ ഇഷ്ടമായി.


ജയൻ ഒരിക്കലും ഹെലികോപ്ടറിൽ തൂങ്ങി പിടിച്ചു കയറി ബാലൻ.കെ.നായരുമായുള്ള സ്റ്റണ്ട് സീൻ ചെയ്യരുതായിരുന്നു എന്ന് ആഗ്രഹിച്ചു പോവാറുണ്ട്. വിധിക്ക് അനുസരിച്ചേ ബുദ്ധി നീങ്ങൂ. അല്ലാതെന്തു പറയാൻ.

കോളിളക്കം സിനിമയുടെ ക്ലൈമാക്സ് ശുഭപര്യവസായി ആയിട്ടായിരുന്നു എഴുതിയിരുന്നത്.ജയൻ്റെ മരണത്തോടെ സിനിമയിലും ക്ലൈമാക്സ് ദു:ഖ പര്യവസായി ആയി മാറ്റി എഴുതി.


 ക്ലൈമാക്സിൽ ബാലൻ. കെ.നായർ വല്ല കാറിലോ ബസിലോ കേറി പോയാലും ഇങ്ങനെ വരില്ലായിരുന്നു. ഹെലികോപ്ടറിന്റെ ഫാൻ ദേഹത്ത് തട്ടാനുള്ള സാധ്യതയും ഏറെയായിരുന്നു.വിധിയെ തടുക്കാൻ ആർക്കു കഴിയും. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. വരാനുള്ളത് ടാക്സി പിടിച്ചയാലും വരുമെന്നാണല്ലോ...


ജയന്റെ ശരീരഭാഷയും പ്രത്യേക രീതിയിലുള്ള സംഭാഷണശൈലിയും നല്ല ചിരിയും ആകാര സൗഷ്ടവവും ആരെയും ആകർഷിക്കും.


അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടമായി.1980 നവംബർ 16നാണ് കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയൻ മരണപ്പെട്ടുന്നത്.

ഓരോവേർപാടുകളും വേദനിപ്പിക്കുന്നതു തന്നെയാണ് എന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട്.

  വർഷമെത്ര കഴിഞ്ഞാലും ജയന്റെ കാലഘട്ടത്തിൽ ജീവിച്ചവർക്കും അന്ന് ജയന്റെ സിനിമ കണ്ടവർക്കും ജയൻ എന്ന സിനിമാനടനെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.41 ആമത്തെ വയസിൽ ജയൻ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 40 വർഷം തികയുകയാണ്. 


                 (ബാല്യകാല സ്മരണകൾ തുടരും...)


✍️ മജു.(Repost )

Sunday, November 15, 2020

അച്ഛൻ മകനയച്ച കത്തുകൾ - 28.

 

                                                 സ്ഥലം,

                                            22.6.1994.

പ്രിയ മജുവിന്,


ഒരെഴുത്ത് ഞാൻ അയച്ചിരുന്നു.കിട്ടിയെന്നു കരുതുന്നു.ബിജുവിന് എയർ ഫോഴ്സിൽ സെലക്ഷൻ കിട്ടി. ഓർഡർ ഇന്നലെ വന്നു.28.6.1994 ന് ചൊവ്വാഴ്ച എറണാകുളത്ത് ഹാജരാകാനാണ് പറഞ്ഞിരിക്കുന്നത്. അവിടെ ചെന്നതിനു ശേഷമേ എങ്ങോട്ടാണ് പോകേണ്ടത് എന്ന് അറിയാൻ കഴിയുകയുള്ളൂ.ബിജു പ്ലസ് ടു പരീക്ഷ പാസായി. ഫസ്റ്റ് ക്ലാസ് ഉണ്ട്. ഏതായാലും ആദ്യം കിട്ടിയ ജോലിക്കു പോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ കത്ത് കിട്ടിയാൽ ഉടനെ അവൻ്റെ പേരിൽ ഒരു കത്തിടണം.ചൊവ്വാഴ്ചയ്ക്ക് മുൻപ് കിട്ടത്തക്കവണ്ണം അയക്കണം.


മോര്കത്തിൽ പറഞ്ഞ പ്രകാരം കാച്ചി നോക്കിയോ? ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കണം. 


ഡിഡിഇ ആഫീസിൽ പിന്നീട് പോയോ?

ശരിയാക്കി എടുക്കുവാൻ ഉത്സാഹിക്കുക. കുറച്ചു രൂപാ ചിലവായാലും വേണ്ടീല്ല. ശരിയാക്കുന്നതിന് ശ്രമിക്കുക.


നിനക്ക് സുഖം തന്നെ എന്നു കരുതുന്നു.ഇവിടെ എല്ലാവർക്കും സുഖം തന്നെ. ഇവിടെ ഇപ്പോൾ മഴയില്ല. നല്ല വെയിലാണ്.നിർത്തട്ടെ....


                                        സസ്നേഹം,

                                             അച്ഛൻ.


Saturday, November 14, 2020

അച്ഛൻ മകനയച്ച കത്തുകൾ - 27.

 

                                                 സ്ഥലം,

                                            18.6.1994.


പ്രീയമുള്ള മജുവിന്,


അവിടെ നിന്നും 13.6.1994 ന് അയച്ച എഴുത്ത് ഇന്നലെ കിട്ടി. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം.


 ആരെക്കണ്ടെങ്കിലും ഒബ്ജക്ഷൻ നീക്കി കിട്ടാൻ ശ്രമിക്കുക.


ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കണം.


പി.എസ്.സി സെലക്ഷൻ്റെ റിപ്പോർട്ടൊന്നും ഞാൻ പേപ്പറിൽ കണ്ടില്ല. കണ്ടാൽ അറിയിക്കാം.


ഇവിടെ അമ്മ സ്കൂളിൽ പോകുന്നുണ്ട്. 


ബിജുവിൻ്റെ എയർ ഫോഴ്സിൻ്റെ വിവരം ഒന്നും അറിഞ്ഞില്ല. ഈ മാസം അവസാനം ഉണ്ടായേക്കും.പ്ലസ് ടു വിൻ്ററിസൽറ്റും അറിഞ്ഞില്ല.തിങ്കളാഴ്ച അറിയാൻ സാധിച്ചേക്കും.


ഇവിടെ ഞങ്ങൾക്കെല്ലാം ഒരു വിധം സുഖം തന്നെ. നിനക്ക് പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലെന്ന് കരുതുന്നു.


ഒരു ലിറ്റർ മോരിന് ഒരു ചെറിയ നേന്ത്രക്കായ - പച്ചയോ പഴുത്തതോ അല്ലെങ്കിൽ 200 ഗ്രാം കുമ്പളങ്ങ ,മുളകുപൊടിയും മഞ്ഞപ്പൊടിയും ഒരു നുള്ള് ഉപ്പും പച്ചമുളക് കീറിയിട്ട് കുറച്ചു വെള്ളം ചേർത്ത് വേവിക്കുക.വെന്തു കഴിഞ്ഞ് ഒരു ചെറിയ മുറി തേങ്ങാ ചിരകിയത് ഒരു നുള്ള് ജീരകവും ഒരു ചുവന്നുള്ളിയും കൂടി അരച്ച് മോരും അരപ്പും കൂടി കലക്കി അതിലൊഴിക്കണം.തിളയ്ക്കുമ്പോൾ ഇറക്കി വയ്ക്കണം.


തുടർന്ന് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിച്ച് കടുകു പൊട്ടി കഴിയുമ്പോൾ ഉള്ളിയും വേപ്പിലയും ഇടുക. ഉള്ളി ചുവന്നുകഴിയുമ്പോൾ ഒരു നുള്ള് ഉലുവയും അതിലിട്ട് മൂപ്പിച്ച് കറിയിലൊഴിക്കുക. മുളകുപൊടി ചെറിയ സ്പൂണിന് പകുതി മഞ്ഞൾപ്പൊടി ഒരു നുള്ള്.


                        നിർത്തട്ടെ...


                                        സസ്നേഹം,

                                             അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 26.


                           ശ്രീ.

                                                സ്ഥലം, 

                                           19.3.1994.

മകൻ മജുവിന്,


കഴിഞ്ഞ ദിവസം അയച്ച രണ്ടാമത്തെ കത്തും ഇന്നു കിട്ടി. 


താമസിക്കുന്ന വീടും പറമ്പും ഉടമസ്ഥൻ വിൽക്കുന്നുണ്ടെങ്കിൽ വാങ്ങുക. അത് നല്ല സ്ഥലമാണ്. സ്കൂളിനടുത്തുമാണ്. വില അല്പം കൂടുതലല്ലേ എന്ന് സംശയിക്കുന്നു.കൂടാതെ വീടും വളരെ പഴക്കമുള്ളതായിട്ടാണ് എനിക്ക് മനസ്സിലായത്. എന്നിരുന്നാലും അന്യ കൈവശം പോകാതെ ആ സ്ഥലം വാങ്ങുന്നത് ഉചിതം തന്നെ. അക്കാര്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും സന്തോഷം തന്നെ. 


 വിലയുടെ കാര്യത്തിൽ എന്തെങ്കിലും കുറവുകിട്ടുമോ എന്ന് ഉടമസ്ഥനോട് നേരിട്ട് ചോദിച്ചു മനസിലാക്കണം.


 വാങ്ങുന്ന വിവരം മറ്റുള്ളവർ അറിയാതിരിക്കുന്നതാണ് ഉത്തമം. അഡ്വാൻസു കൊടുത്ത് കരാർ എഴുതിയതിനു ശേഷം നാട്ടുകാർ അറിഞ്ഞാൽ മതി. ഏറ്റവും വിശ്വസ്തനായ ആരെയെങ്കിലും വിളിച്ച് സ്ഥലം കാണിച്ച് എന്തു വിലയ്ക്കുണ്ട് എന്ന് അഭിപ്രായം ആരായണം.


 നമ്മൾ ആ നാട്ടുകാരനല്ലാത്ത നിലയ്ക്ക് ,ഉടമസ്ഥൻ പറയുന്ന വിലയ്ക്ക് ഉണ്ടോ എന്ന് അറിയുന്നത് നല്ലതാണ്.

 എടുക്കാനുദ്ദേശ്യമുണ്ടെങ്കിൽ ഉടൻ അഡ്വാൻസ് കൊടുത്ത് കരാർ എഴുതണം.തീറ് എഴുതുന്നത് മൂന്നോ ആറോ മാസം കാലാവധി വയ്ക്കാം. അതെല്ലാം ഉടമസ്ഥൻ്റെ സമ്മതപ്രകാരം ചെയ്യാവുന്നതാണ്. 


ഭൂമിയിൽ വല്ല കടമോ മറ്റു വല്ല ബാദ്ധ്യതയോ ഉണ്ടാ എന്ന് അന്വേഷിക്കണം. അതിന് കുടിക്കടം സർട്ടിഫിക്കറ്റ് വാങ്ങിയാൽ മതി. എത്ര സെൻ്റാണ് ആ സ്ഥലം എന്ന് അറിയിക്കുക.


ഞാൻ എത്ര രൂപ ഉണ്ടാക്കണം എന്ന് അറിയിക്കുക. കുറച്ചു രൂപ ഞാൻ ശരിയാക്കി തരാം. ബാക്കി നീ എങ്ങനെ ഉണ്ടാക്കും.ഉടമസ്ഥന് കൊടുക്കേണ്ടതു കയ്ക്ക് പുറമേ മുദ്രപ്പത്രം, രജിസ്ട്രേഷൻ ഫീസ് ,എഴുത്തു ഫീസ് എന്നിവ ഉൾപ്പടെയ് ക്കുള്ള പൈസ നാം കരുതണം.


 അല്പം കഷ്ടപ്പെട്ടാലും ആ സ്ഥലം വിട്ടു കളയരുതെന്ന് തന്നെയാണ് ഞങ്ങളുടേയും അഭിപ്രായം. എല്ലാ വിവരവും വിശദമായി അറിയിക്കുക.


പി ഫ് അപേക്ഷാ ഫാറം കിട്ടി കാണുമെന്ന് കരുതുന്നു.കിട്ടിയാൽ ഉടൻ എച്ച്.എം നെ ഏൽപ്പിക്കണം. നമ്പർ കിട്ടിയ നിലയ്ക്ക് ഈ മാസം മുതൽ പി.എഫിൽ തുക അടച്ചു തുടങ്ങണം.


 ഞാൻ കഴിഞ്ഞാഴ്ച ഒരു കത്തയച്ചിരുന്നു.അത് കിട്ടി കാണുമെന്ന് കരുതുന്നു.


ഡി ഡി ഇ യിൽ നിന്ന് മടങ്ങി വന്ന കടലാസ് വാങ്ങി അതിൽ എന്താണ് പറഞ്ഞിരിക്കുന്നത് അതനുസരിച്ച് പേപ്പർ ശരിയാക്കി വീണ്ടും എഇഒ വഴി അയക്കാൻ വേണ്ടത് വേഗം ചെയ്യണം.അയച്ചതിനു ശേഷം നമ്പറും തീയതിയും എന്നെ ഏൽപ്പിക്കുക. വേണ്ടത് ചെയ്യാം. 


അധികം വാങ്ങിയ 3 ഇൻക്രിമെൻ്റ് തുക അടച്ച് ചെല്ലാൻ കിട്ടിയോ? ചെല്ലാൻ കിട്ടിയാൽ ഉടൻ ശംബളം ഫിക്സ് ചെയ്യുകയും ചെയ്യാവുന്നതാണ്. 


അവിടെ നിനക്ക് സുഖം തന്നെ എന്ന് കരുതുന്നു.


മന്നാടിയാരുടെ കുടുംബത്തെ അന്വേഷണം അറിയിക്കുക.


അമ്മയുടെ കാല് ഉണങ്ങി. ഇപ്പോൾ പ്രശ്നമൊന്നുമില്ല. ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ.

                   നിർത്തട്ടെ.


                           സസ്നേഹം,

                                അച്ഛൻ.

Thursday, November 12, 2020

Have a nice day

 ആത്മാഭിമാനം മനസ്സിൽ വേരൂന്നിപിടിച്ചവർക്കു മാത്രമേ അപകീർത്തിയുടെ മാന്തൽ ഏൽക്കാതെ ജീവിതയാത്ര നയിക്കുവാൻ സാധിക്കുകയുള്ളു.അന്യനെ ആശ്രയിക്കാതെയും സ്വാഭിമാനം കൈവിടാതെയും ജീവിത ബാധ്യതകൾ നിറവേറ്റുവാൻ ഒരുങ്ങുന്ന മനുഷ്യൻ മാന്യനാണ്;ധീരനാണ് ;ധന്യനാണ് .Nice day (ഈ വാക്കുകൾക്ക് കടപ്പാട്)

അച്ഛൻ മകനയച്ച കത്തുകൾ -25



                      ശ്രീ.

                                          സ്ഥലം,

                                    17.8.1994.

മജുവിന്,


15.3.1994 ന് ഒരു കത്ത് അയച്ചിരുന്നു.അത് കിട്ടി കാണുമെന്ന് കരുതുന്നു.


പി എഫ് ആപ്ലിക്കേഷൻ പാസാക്കി നിൻ്റെ പേരിൽ അയച്ചു തരാമെന്നാണ് തിരുവനന്തപുരത്തുകാരി ടീച്ചർ പറഞ്ഞിരുന്നത്. മിക്കവാറും 15 ന് ചൊവ്വാഴ്ച അയച്ചു കാണും.അവിടെ അത് കിട്ടിയോ? കിട്ടിയാലും ഇല്ലെങ്കിലും വിവരം ഉടനെ അറിയിക്കണം. അമാന്തം വിചാരിക്കരുത്.


ഡി ഡി ഇ ആഫീസിൽ പോയോ? എന്തു പറഞ്ഞാണ് കടലാസ് മടക്കിയിരിക്കുന്നത്.Representation കൊടുത്തോ? കൊടുത്തെങ്കിൽ ഡി ഡി ഇ യിൽ നിന്നും അയച്ച നമ്പറും തീയതിയും ഉടനെ അറിയിക്കുക.

ഇക്കൊല്ലത്തെ പ്രൊമോഷൻ ലിസ്റ്റ് ശരിയാക്കുമ്പോൾ 90% ത്തിൽ കുറയാതെ നോക്കുക. എല്ലാ ക്ലാസിലേയും ശ്രദ്ധിക്കണം.


എന്തൊക്കെയാണ് അവിടെ വിശേഷങ്ങൾ?

നിനക്കു സുഖം എന്നു കരുതുന്നു.എന്നാണ് നീ വരുന്നത്?


എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കുക.


ഇവിടെ ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ.


                                       സസ്നേഹം,

                                          അച്ഛൻ.

Tuesday, November 10, 2020

അച്ഛൻ മകനയച്ച കത്തുകൾ - 24.

 

                                           സ്ഥലം,

                                       15.3.1994.

പ്രിയ മജുവിന്,


അവിടെ നിന്നും അയച്ച കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു. അവിടെ നിന്നും പോന്ന അന്ന് 12 മണിക്ക് വീട്ടിൽ എത്തി.അന്നു മുതൽ രണ്ട് മൂന്ന് ദിവസം എനിക്ക് വയറിളക്കം പിടിപെട്ട് കിടപ്പിലായിപ്പോയി.


പി.എഫ് ആപ്ലിക്കേഷൻ ഈ ആഴ്ച തന്നെ അയച്ചുതരാം. DPI ആഫീസിൽ ലെഡ്‌ ജർ ഇല്ലാത്തതുകൊണ്ടും sign ചെയ്യേണ്ട ഓഫീസർ ലീവിലും ആയതു കൊണ്ടാണ് വൈകിയത്.മിക്കവാറും നാളെ തന്നെ അയച്ചുതരുന്നുണ്ട്. 


ഡിഡിഇ ഓഫീസിൽ പോയി അന്വേഷിച്ചോ? ഒബ്ജക്ഷൻ ഡ്രോപ്പ് ചെയ്തു കിട്ടിയോ? തടസം വല്ലതും ഉണ്ടെങ്കിൽ അതിന് വിശദീകരണം HM വഴിAE0 യിൽ കൂടി അയപ്പിക്കുക.അതിനു ശേഷം DDE യിൽ നിന്നും അയച്ച നമ്പർ, തീയതി എന്നിവ എഴുതി അറിയിക്കുക. വേണ്ടത് ചെയ്യാം.


ഇൻക്രിമെൻ്റ് കൂടുതൽ വാങ്ങിയത് അടച്ച് പ്രശ്നം തീർത്തോ. എന്താണ് മൂന്നു നാല് ദിവസം ഒഴിവു കിട്ടിയിട്ട് വരാതിരുന്നത്? ഇവിടെ അമ്മയുടെ കാലിലെ വൃണം മിക്കവാറും ഉണങ്ങി.


അവിടെ മറ്റു വിശേഷങ്ങൾ എന്തൊക്കെയാണ്.ഭക്ഷണം ശരിക്കും കഴിക്കണം.ആ വല്ല്യച്ഛനെ എൻ്റെ അന്വേഷണം അറിയിക്കുക.


മന്നാടിയാരേയും കുടുംബത്തേയും എൻ്റെ ക്ഷേമാന്വേഷണങ്ങൾ അറിയിക്കുക. വല്യച്ഛനെ കൊണ്ട് ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കണം.

സ്കൂളിലെ ഇന്ദിര ടീച്ചർ, രാധാകൃഷ്ണൻ സാർ എന്നിവരേയും മറ്റുള്ളവരേയും എൻ്റെ അന്വേഷണം പ്രത്യേകം പറയണം.


ബിജുവും അമ്മയും സ്കൂളിൽ പോകുന്നുണ്ട്.


 27 ന് ഞായറാഴ്ച നിഷയുടെ കല്യാണമാണ്. വരണം. എനിക്കും റജിക്കും മറ്റുള്ളവർക്കും സുഖം തന്നെ .


നിനക്കും സുഖമെന്നു വിശ്വസിച്ചു കൊണ്ട് കത്ത് ചുരുക്കുന്നു.

                                    സസ്നേഹം,

                                        അച്ഛൻ.

Monday, November 9, 2020

അച്ഛൻ മകനയച്ച കത്തുകൾ - 23


                                            സ്ഥലം,

                                         17.2.1994.

മജുവിന്,


കഴിഞ്ഞാഴ്ച ഞാൻ ഒരു കത്ത് അയച്ചിരുന്നു.പി.എഫിൻ്റെ കാര്യം സൂചിപ്പിച്ചിരുന്നല്ലോ? റിമൈൻഡർ സ്കൂളിൽ നിന്നും അയപ്പിക്കണ്ട. നിൻ്റെ പി.എഫ് അപേക്ഷാ ഫോറം ഇവിടെ ഇന്നു കിട്ടിയിട്ടുണ്ട്. പൂരിപ്പിച്ചതിൽ ചില കാര്യങ്ങൾ അതായത് നോമിനേഷൻ, Continues service എന്നിവ എഴുതിയിരിക്കുന്നത് തെറ്റാണ്.അതുകൊണ്ട് പുതിയ അപേക്ഷ അയക്കണം. സ്കൂളിൽ എച്ച്.എം ഒപ്പിട്ട് എ ഇ ഒയിൽ നിന്ന് ഒപ്പിടുവിച്ച് കൈയിൽ വാങ്ങണം.


 പുതിയ അപേക്ഷഫാറം വാങ്ങി അടുത്തയാഴ്ച ഏതെങ്കിലും ഒരു ദിവസം അങ്ങോട്ട് വരാം.ടീച്ചറെക്കണ്ട് ശരിയാക്കി AEO യുടെ ഒപ്പും വാങ്ങി എനിക്ക് നേരിട്ട് കൊണ്ടു പോരാമല്ലോ? എങ്കിലേ സമയത്ത് പി.എഫ് ഓപ്പൺ ചെയ്യാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ എളുപ്പം കാര്യങ്ങൾ നടക്കുമെന്ന് തോന്നുന്നില്ല. Continues service ആണ് അപേക്ഷയിൽ എഴുതേണ്ടത്. 


അവിടെ എന്തൊക്കെയാണ് വിശേഷം? നിനക്ക് സുഖമെന്ന് കരുതുന്നു.

ഇവിടെ അമ്മയുടെ കാല് പഴുത്തു. നീരുണ്ട്.പുല്ലൂരിക്ക്  വൃണവുമുണ്ട്. ഡോക്ടറെ കാണിച്ചു.രണ്ടു ദിവസം സ്കൂളിൽ പോയില്ല. ഇന്നലെ പോയി (16.2.1994) ഇപ്പോൾ അല്പം കുറവുണ്ട്.മറ്റുള്ളവർക്കെല്ലാം ഒരു വിധം സുഖം തന്നെ.


 മടങ്ങി വന്നിരിക്കുന്ന അപേക്ഷാ ഫാറവും പുതിയതുമായി ഞാൻ 21ന് ശേഷം ഒരു ദിവസം വരാം.


                                   സസ്നേഹം,

                                       അച്ഛൻ.

Sunday, November 8, 2020

അച്ഛൻ മകനയച്ച കത്തുകൾ - 22.

 

                                           സ്ഥലം,

                                      10.2.1994.

മജുവിന്, 


നിൻ്റെ പി.എഫ് എക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് തിരുവനന്തപുരത്തിന് അയച്ച അപേക്ഷയെക്കുറിച്ച് രണ്ട് ദിവസം ഡി പി ഐ (പി.എഫ്) ഓഫീസിൽ അന്വേഷിച്ചു. എന്നാൽ യാതൊരു വിവരവും കിട്ടിയില്ല. ഒന്നുകൂടി ശ്രമിക്കാമെന്ന് തിരുവനന്തപുരത്ത് നിന്നും ടീച്ചർ അമ്മയ്ക്ക് സ്കൂളിലേക്ക് ഫോൺ ചെയ്തിരുന്നു. നീ അയച്ച ഫയൽ നമ്പർ D/1587/8213/dt.27.7.1992 എ ഇ ഒയിൽ നിന്നും അയച്ച നമ്പറാണ് തിരുവനന്തപുരത്തിന് അയച്ചുകൊടുത്തത്.


 എന്തുകൊണ്ടാണ് കടലാസ് അവിടെ കാണാത്തത് എന്ന് അറിഞ്ഞുകൂടാ.ഏതായാലും ഈ വിവരം നിങ്ങളുടെ സ്കൂളിലെ എച്ച്.എം നെ അറിയിക്കുക. അവരെ കൊണ്ട് ഉടൻ ഒരു റിമൈൻഡർ എ.ഇ.ഒ വഴി തിരുവനന്തപുരത്തിന് അയപ്പിക്കണം. ഇനി ഒരു കാരണവശാലും അമാന്തം വിചാരിക്കരുത്.കൊല്ലം നാലായി നീ സ്കൂളിൽ ചേർന്നിട്ട്. ഇവിടെ സ്കൂളിൽ നിന്നും ഇതുപോലെ അയച്ചിട്ട് 3 മാസത്തിനുള്ളിൽ നമ്പർ അയച്ചു കിട്ടിയത് നിനക്ക് അറിയാമല്ലോ?അവരവരുടെ കാര്യം നോക്കാൻ ആദ്യം ഉത്സാഹിക്കുക.യൂണിയൻ നേതാക്കളോട് ഈ കാര്യം ഒന്നു പറഞ്ഞു കൂടെ? അവർ തിരുവനന്തപുരത്തിന് പോകുന്നവരല്ലേ?


 അതുപോലെ തടഞ്ഞുവച്ച 1 മാസം 6 ദിവസത്തെ ശംബളം പാസാക്കി വാങ്ങുന്നതിനും വേണ്ട നടപടി കൾ ഉടൻ സ്വീകരിക്കുക. വേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തു തരുവാൻ എച്ച്.എം നോട് പറയുക. ആരുടേയും ഔദാര്യമല്ല, അവകാശമാണ്. ആരേയും ഇക്കാര്യത്തിൽ പേടിക്കേണ്ട കാര്യമില്ല. അതു കൊണ്ട് കാര്യങ്ങൾ ബന്ധപ്പെട്ടവരോട് തുറന്നു പറയുക.എച്ച്.എം ൻ്റെയും എ ഇ ഒ ഓ ഫീ സിലേയും ഉദാസീനതയുമാണ് ഇതിനെല്ലാം കാരണം.


 കേരളത്തിൽ ഇതുപോലെയുള്ള ഒരു കേസ് വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഈ എഴുത്തുകിട്ടിയാൽ റിമൈൻഡർ ഉടൻ എച്ച്.എം നെ കൊണ്ട് അയപ്പിക്കണം. ഒരു പക്ഷേ നിൻ്റെ അപേക്ഷ എ ഇ ഒയിൽ നിന്നും പോയിട്ടില്ലെന്ന് ഞാൻ സംശയിക്കുന്നു.


 അയച്ചിട്ടുണ്ടോ എന്ന് ആഫീസിൽ പോയി ഉടൻ അന്വേഷിക്കുക. അയച്ചിട്ടുണ്ടെങ്കിലും റിമൈൻഡർ ഉടൻ അയപ്പിക്കണം.അമാന്തം വിചാരിക്കരുത്. 


നിനക്ക് സുഖമെന്ന് കരുതുന്നു. ഞങ്ങൾക്കെല്ലാം സുഖം തന്നെ.


    ഞാൻ ഒരു ദിവസം അങ്ങോട്ട് വരാം.എച്ച്.എം നേയും സ്വാമിയേയും കാണാമല്ലോ. കൂടാതെ നീ താമസിക്കുന്ന വീടും ഒന്നു കാണാമല്ലോ? എന്നു വരണമെന്ന് അറിയിക്കുക.


                                 സസ്നേഹം,

                                      അച്ഛൻ.

                                                        

Saturday, November 7, 2020

അച്ഛൻ മകനയച്ച കത്തുകൾ - 21


                                              സ്ഥലം,

                                            5.1.1994.

Dear Maju,


ശനിയാഴ്ച നേരത്തെ അവിടെ എത്തിയെന്നു കരുതുന്നു.


ഞാൻ എഴുതി തന്നിരുന്നത് ഒത്തു നോക്കിയോ? ഇൻക്രിമെൻ്റിൻ്റെ കാര്യം എച്ച്.എം നോട് സംസാരിക്കുക. മെയ്, ജൂൺ മാസത്തിലെ ശംബളവും പാസ്സാക്കി തരുവാൻ ആവശ്യപ്പെടുക. ഇൻക്രിമെൻ്റ് പാസ്സാക്കുന്നതിന് യാതൊരു തടസ്സവും ഇല്ലെന്നാണ് മനസിലാക്കിയത്.


പി.എഫ് ഫോം പൂരിപ്പിച്ചയച്ചാൽ 3 മാസത്തിനകം AG ഓഫീസിൽ നിന്നും പാസ്സായി കിട്ടും. അപ്പോയ്മെൻ്റ് കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞേ അപേക്ഷ അയക്കുകയുള്ളൂ. അപ്പോൾ നിയമനം കഴിഞ്ഞാൽ ഒന്നേകാൽ കൊല്ലത്തിനകം പി.എഫ് നമ്പർ AG യിൽ നിന്നും അയച്ചു കിട്ടേണ്ടതാണ്.

എന്നാൽ നീ ജോലിയിൽ പ്രവേശിച്ചു മൂന്നര കൊല്ലം കഴിഞ്ഞിട്ടും പി.എഫ് സാങ്ങ്ഷൻ ആയിട്ടില്ല. വളരെ വിചിത്രം തന്നെ.


ഇൻക്രിമെൻ്റ് പാസാക്കാതെ ശബള പരിഷ്ക്കാരത്തിന് ഓപ്ഷൻ കൊടുക്കരുത്. അതുകൊണ്ട് ഉടനടി വേണ്ട കാര്യങ്ങൾ ചെയ്യുക.


 പി.എഫ് അപേക്ഷ എ.ഇ.ഒ യ്ക്കാണ് കൊടുക്കുന്നത്.ഡി.ഡി.ഇ യ്ക്ക് അയക്കേണ്ട ആവശ്യമില്ല. എ. ഇ.ഒ യിൽ നിന്നും നേരിട്ട് തിരുവനന്തപുരത്തിന് അയക്കുകയാണ് പതിവ്. അതു കൊണ്ട് നീ ഡി ഡി ഇ ഓഫീസിൽ പോകേണ്ട. എ. ഇ.ഒ യിൽ പോയി അയച്ച നമ്പറും തീയതിയും എഴുതി അമ്മയെ അറിയിക്കുക.ഉപേക്ഷ വിചാരിക്കരുത്.ഞാൻ എന്നാണ് വരേണ്ടത് എന്നറിയിക്കുക.ഞാൻ ഡി.എ അരിയേഴ്സ് എഴുതി പി.എഫിൽ ലയിപ്പിക്കേണ്ട തുകയുടെ ബിൽ particulars എഴുതിയെടുത്ത് ബിൽ തയ്യാറാക്കാമല്ലോ?


നിനക്ക് അവിടെ സുഖം എന്നു കരുതുന്നു.ഇവിടെ ഞങ്ങൾക്കെല്ലാം ഒരു വിധം സുഖം തന്നെ. അമ്മ സ്കൂളിൽ പോകുന്നുണ്ട്.


                                        സസ്നേഹം,

                                             അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 20


                                       സ്ഥലം,

                                   17/11/1993.


മജുവിന്,  


 അയച്ച കത്ത് കഴിഞ്ഞ ദിവസം കിട്ടി.വി വരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു.


9 മണി രാത്രി വരെ വൈകിയത് എന്തുകൊണ്ടാണ്?2 മണിക്കാണല്ലോ ഇവിടെ നിന്നും പോയത്?


ഇവിടെ വിശേഷം ഒന്നും തന്നെയില്ല. എല്ലാവർക്കും സുഖം തന്നെ. പിന്നെ മഴ മിക്ക ദിവസങ്ങളിലും ഉണ്ട്.


അവിടെ നിനക്കും സഹപ്രവർത്തകർക്കും സുഖം എന്നു കരുതുന്നു

                              സ്നേഹത്തോടെ,

                                           അച്ഛൻ.


Friday, November 6, 2020

അച്ഛൻ മകനയച്ച കത്തുകൾ - 19


                         ശ്രീ

                                            സ്ഥലം,

                                           25. X.93.

മകൻ മജുവിന്,


അവിടെ നിന്നും അയച്ച കത്ത് കഴിഞ്ഞ ബുധനാഴ്ച കിട്ടി. 22 ന് വെള്ളിയാഴ്ച വരുമെന്നാണ് വിചാരിച്ചത്. അതുകൊണ്ടാണ് അന്നു തന്നെ കത്തയക്കാതിരുന്നത്.വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു.

    അവിടെ മറ്റു വിശേഷങ്ങൾ എന്തൊക്കെയാണ്? ഭക്ഷണവും താമസവും സുഖം തന്നെയല്ലേ? വച്ചു തരുന്നത് വൃത്തിയായിട്ടാണോ?


   ഇവിടെ എല്ലാവർക്കും ഒരു വിധം സുഖം തന്നെ. അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്. റജിക്ക് വിശേഷം ഒന്നും ഇല്ല. എനിക്ക് വയറിന് സുഖമില്ല. ഭക്ഷണത്തോടു താല്പര്യമില്ല.


    ഇളയച്ഛൻ്റെ മകൾ സിന്ധുവിൻ്റെ ചെക്കൻ വീട്ടിലെ വിരുന്ന് ഇന്നലെയായിരുന്നു.ചെക്കൻ്റെ വീട് ശ്രീകൃഷണൻ തൃക്കോവിൽ അമ്പലത്തിനടുത്താണ്. കല്യാണം ജനുവരിയിൽ ഉണ്ടാകും.


   മറ്റു വിശേഷങ്ങൾ ഒന്നും ഇല്ല. 


നിനക്ക് അവിടെ സൗഖ്യം തന്നെ എന്നു വിശ്വസിച്ചു കൊണ്ട് കത്ത് ചുരുക്കുന്നു.


 ഇനി എന്നാണ് വരുന്നത്? എന്തുകൊണ്ടാണ് പൂജവെയ്പ്പിന് വരാതിരുന്നത്?


     പി.എഫ് അക്കൗണ്ട് ഓപ്പൺ ചെയ്തോ? ഇല്ലെങ്കിൽ ഉടനെ അതിനു വേണ്ട മേൽ നടപടി എടുപ്പിക്കണം. 


നിൻ്റെ കൂടെ ക്രിക്കറ്റുകളിച്ചിരുന്ന ബാബുവിൻ്റെ അച്ഛൻ ശ്രീ.പ്രഭാകരൻ ഈ മാസം ആദ്യം മരിച്ചു.


                 നിർത്തട്ടെ

                                        സസ്നേഹം,

                                           അച്ഛൻ.

Thursday, November 5, 2020

അച്ഛൻ മകനയച്ച കത്തുകൾ -18.

 

                      ശ്രീ

                                           സ്ഥലം,

                                         26.7. 1993.

      

പ്രീയപ്പെട്ട മകൻ മജുവിന്,


അവിടെ നിന്നും അയച്ച കത്ത് ഇവിടെ കിട്ടി. വിവരം അറിഞ്ഞതിൽ സന്തോഷിക്കുന്നു. കഴിഞ്ഞാഴ്ച വരുമെന്ന് എഴുതിയതു കൊണ്ടാണ് കത്തയക്കുവാൻ രണ്ടു ദിവസം വൈകിയത്.ഈ ആഴ്ച വരുമെന്ന് കരുതുന്നു.ഭക്ഷണ കാര്യങ്ങളെല്ലാം തൃപ്തികരമല്ലേ? രാത്രി വീട്ടിൽ കൂട്ടിന് ആരെയെങ്കിലും വിളിച്ചു കിടത്തണം. തനിയെ കിടക്കരുത്.


പ്രസാദിന് പകരം പുതിയ ആളെ വച്ചോ? അവിടെ സുഖമെന്നും പ്രത്യേക വിശേഷം ഒന്നും ഇല്ലെന്ന് കരുതുന്നു.


ഇവിടെ ഞങ്ങൾക്കെല്ലാവർക്കും സുഖം തന്നെ. അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.

ഇവിടെനല്ല മഴയാണ്.

മറ്റു പ്രത്യേക വിശേഷങ്ങൾ ഒന്നും ഇല്ല. കത്തു നിറുത്തുന്നു.


                                   സസ്നേഹം,

                                       അച്ഛൻ.

Wednesday, November 4, 2020

അച്ഛൻ മകനയച്ച കത്തുകൾ - 17

      

                                            സ്ഥലം,

                                         18.3.1993.

                                            

മജുവിന്,


അവിടെ നിന്നും അയച്ച കത്ത് ഇന്ന് കിട്ടി.വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു.


 അമ്മയ്ക്ക് examination duty ഇല്ലായിരുന്നു. ഇന്ന് മുതൽ ക്ലാസിൽ പോകുന്നുണ്ട്. 


ബിജുവിന് ഇന്ന് പരീക്ഷ തുടങ്ങി.


റജി ഷിപ്പ് യാർഡിൽ പോകുന്നുണ്ട്.


ഞാൻ ചെങ്ങന്നൂർ ക്ക് പോയിട്ട് അന്ന് സന്ധ്യയ്ക്ക് തിരിച്ചെത്തി.രാജീവനും ഭാര്യയും നാലു ദിവസം കഴിഞ്ഞാണ് മടങ്ങി വന്നത്. അവർ ഇന്ന് ( 18 ന്) 2.30 നു ള്ള ട്രെയിനിന് ഭോപ്പാലിന് പോകുകയാണ്. അവർ രണ്ടു പേരും പോകുന്നതിന് മുൻപ് വീട്ടിൽ വന്നിരുന്നു. നിന്നെ പ്രത്യേകം അന്വേഷിച്ചു.ഞാനും ഇന്ന് യാത്രയാക്കാൻ തീവണ്ടി ആപ്പീസിൽ പോകുന്നുണ്ട്.


ഫോട്ടോയെല്ലാം കിട്ടിയെന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നു. 


അമ്മയും ബിജുവും ഞായറാഴ്ച മണകുന്നത്ത് പോയിരുന്നു. തട്ടാവേലിലെ മൂത്തവൻ്റെ വിരുന്നായിരുന്നു.പെണ്ണ് ഉല്ലലയിലാണ്.പെണ്ണിനും എന്തോ ജോലി എറണാകുളത്ത് ഉണ്ട്.


ഇവിടെ എനിക്കും മറ്റുള്ളവർക്കും ഒരു വിധം സുഖം തന്നെ.


നിനക്കും പ്രസാദിനും സ്വാമിക്കും കുടുംബത്തിനും സൗഖ്യമെന്ന് വിശ്വസിക്കുന്നു. എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കുക.


 മറ്റ് കൂടുതൽ വിശേഷം ഒന്നും തന്നെ ഇല്ല. നിറുത്തുന്നു.


                                    സസ്നേഹം,

                                          അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 16.


                            ഓം

                                             സ്ഥലം,

                                          16.11.1992.

മജുവിന്,


ഇവിടെ നിന്നും പോയതിനു ശേഷം എന്താണ് കത്തൊന്നും എഴുതാതിരുന്നത്? ഇതു കിട്ടിയാൽ ഉടനെ കത്തിടണം. അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? നിനക്കും പ്രസാദിനും സുഖം എന്നു കരുതുന്നു.ഇവിടെ രണ്ടു മൂന്ന് ദിവസമായി കനത്ത മഴയും കാറ്റുമാണ്. അവിടെ മഴയുണ്ടോ?


ഇവിടെ അമ്മ സ്കൂളിൽ പോകുന്നുണ്ട്. ബിജുവും പോകുന്നുണ്ട്.

അവനെ ട്യൂഷന് ചേർത്തു.600/- ക ഫീസു കൊടുക്കണം.

ഇവിടെ എനിക്കും മറ്റുള്ളവർക്കും ഒരു വിധം സുഖം തന്നെ. മറ്റു കൂടുതൽ ഒന്നും എഴുതാനില്ല.


 സ്വാമിയേയും കുടുംബത്തേയും ഞങ്ങളുടെ അന്വേഷണം അറിയിക്കുക.


                                  സസ്നേഹം,

                                       അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 15.

 


     ചോറ്റാനിക്കര അമ്മ       സഹായം🙏

                                  സ്ഥലം,
                                16.3.1992.
മജുവിന്,
അയച്ച കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞു. സന്തോഷം.ബിജുവിന് പരീക്ഷ തുടങ്ങി. "നന്നായി എഴുതി " എന്ന് ചോദിക്കുമ്പോൾ പറയും. റിസൽറ്റ് വരുമ്പോൾ അറിയാം.

അമ്മയ്ക്ക് പരീക്ഷ ദിവസങ്ങളിൽ സ്കൂളിൽ പോകേണ്ട. ഇവിടെ ഉണ്ട്. റജിയും ഇവിടെ ഉണ്ട്.പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. ഇവിടെ എല്ലാവർക്കും ഒരു വിധം സുഖം തന്നെ.

നിനക്കും പ്രസാദിനും സ്വാമിക്കും കുടുംബത്തിനും സൗഖ്യമെന്ന് വിശ്വസിക്കുന്നു.
                       സസ്നേഹം,
                           അച്ഛൻ

Mowgly

 


Mowgly

One day Bhageera found a small baby .It was not an animal baby.Bhageera took the baby and gave it to a wolf.
The wolf had three babies.The cubs got surprised when they saw that baby.But they could not understand that whether it was an animal or human baby.

One of them said it was a human baby.
But the other said that it had no tail and the third one found that their was no hair on its body.Finaly they asked their mother to take that baby along with them.The mother wolf agreed and they named Mowgly .

✍️M@ju

Monday, November 2, 2020

അച്ഛൻ മകനയച്ച കത്തുകൾ - 14

 

                                സ്ഥലം,

                           14.12.1991.

മജുവിന്,


6 ന് അയച്ച കത്ത് 10ന് കിട്ടി. വിവരം അറിഞ്ഞു. ചുമ മാറിക്കാണുമെന്ന് കരുതുന്നു. മാറിയില്ലെങ്കിൽ മരുന്ന് കഴിക്കണം. കുളിക്കരുത്.


ഇം ക്രി മെൻ്റ് ഈ മാസം എഴുതുമെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.


 സ്കൂളടയ്ക്കുന്ന ദിവസം വൈകുന്നേരത്തിനു മുൻപ് ഇവിടെ എത്താൻ പറ്റുമെന്നുണ്ടെങ്കിലേ അന്നു തന്നെ പോരാവൂ.രൂപയുമായി രാത്രിസഞ്ചരിക്കരുത്. എറണാകുളം ബസ് സ്റ്റാൻറ് പരിസരം പിടിച്ചുപറിക്കാരുടെ കേന്ദ്രമാണ്. അതു കൊണ്ട് അവിടെ വന്ന് രാത്രി സഞ്ചരിക്കരുത്. വളരെ സൂക്ഷിക്കണം.


ഇവിടെ അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.


 6ആം ക്ലാസിലെ പുസ്തകം സ്കൂളിൽ ഇല്ല.


അവിടെ നിനക്കും പ്രസാദിനും സുഖമെന്ന് കരുതുന്നു. സ്വാമിയേയും കുടുംബത്തേയും അന്വേഷിച്ചതായി പറയുക.


 ഇവിടെ ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ.

                  സ്നേഹത്തോടെ,

                            അച്ഛൻ.

Sunday, November 1, 2020

അച്ഛൻ മകനയച്ച കത്തുകൾ - 13


                           സ്ഥലം,

                         27.11.1991.

മജുവിന്,


കഴിഞ്ഞ ദിവസം ഞാൻ ഒരു കത്ത് അയച്ചിരുന്നു. അതിൽ എഴുതുവാൻ മറന്നു പോയതുകൊണ്ടാണ് ഉടനെ ഈ കത്ത് എഴുതുവാൻ ഇടയായത്.അതായത് ഇം ക്രിമെൻ്റിൻ്റെ കാര്യം ഓർമ്മിപ്പിക്കുവാനാണ് .നീ പുറത്തു നിന്ന കാലമായ 2 മാസം 23 ദിവസം (വെക്കേഷൻ) നീട്ടി ഇൻക്രിമെൻ്റ് എഴുതാം. ( 28.3.1991 to 19.06.1991 = 2 മാസം 23 ദിവസം) അങ്ങനെ വരുമ്പോൾ 1991 ഡിസംബർ 6 ന് ഇൻക്രിമെൻ്റ് എഴുതാവുന്നതാണ്.ഇൻക്രിമെൻ്റ് പാസാക്കുന്നത് എച്ച്.എം ആണ്. അതുകൊണ്ട് സ്കൂളിൽ തന്നെ എഴുതി പാസ്സാക്കാവുന്നതാണ്.എച്ച്.എം നോട് പറയാൻ മറന്നു പോകരുത്.1991 ഡിസംബറിൽ ശംബളം നേരത്തെ എഴുതാം. 6-ന് മുതലുള്ളവർദ്ധിച്ച ഇൻക്രിമെൻറും ഡി എ യും കിട്ടണം. തൻ മാസത്തിൽ തന്നെ എഴുതി വാങ്ങിയില്ലെങ്കിൽ പിന്നെ അരിയേഴ്സായി എഴുതേണ്ടി വരും. അതിൻ്റെ ആവശ്യമില്ലല്ലോ. അപ്പപ്പോൾ തന്നെ കാര്യങ്ങൾ കൃത്യമായി നടക്കട്ടെ.


ഇവിടെ എല്ലാവർക്കും ഒരു വിധം സുഖം തന്നെ.


 നിനക്കും സഹപ്രവർത്തകർക്കും സുഖമെന്ന് വിശ്വസിക്കുന്നു.


 പ്രസാദിനേയും സ്വാമിയേയും കുടുംബത്തേയും എൻ്റെ അന്വേഷണം പ്രത്യേകം അറിയിക്കുക.

                       സസ്‌നേഹം,

                            അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 12

 

                             സ്ഥലം,

                          25.11.1991.

Dear Maju,


18 ന് അവിടെ നിന്നും അയച്ച കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു.


 ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പരീക്ഷ ബിജു എഴുതിയില്ല. കാരണം അവൻ്റെ സ്കൂളിൽ നിന്നും ആരെയും പരീക്ഷയ്ക്കിരുത്തിയില്ല. അവിടെ ആ വക പതിവൊന്നും ഇല്ല. 


ആറാം ക്ലാസിലെ പുസ്തകം ഉണ്ടെങ്കിൽ വാങ്ങി വയ്ക്കാം.


ഇവിടെ അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.

എന്നാണ് ഇനി നീ ഇങ്ങോട്ട് വരുന്നത്. ക്രിസ്മസ് വെക്കേഷനോ അതിന് മുൻപോ വരുമോ? 


ഇവിടെ എൻ്റെ പേപ്പർ ഒന്നും ശരിയായിട്ടില്ല. മടക്കിയതുകൊണ്ട് താമസിക്കും എന്നാണറിവ്.


 എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കുക.


 ഇങ്ങോട്ട് പോരുമ്പോൾ നേരത്തെ പോരണം. രാത്രിയിൽ സഞ്ചരിക്കുന്നത് ഒഴിവാക്കുക. എറണാകുളത്ത് ട്രാൻസ്പോർട്ട് ബസ് സ്റ്റാൻ്റിന് പുറത്ത് രാത്രി പിടിച്ചുപറിയും കൊള്ളയും തുടർച്ചയായി ഉണ്ടാകാറുണ്ട്.അതുകൊണ്ട് എറണാകുളത്ത് വളരെ ശ്രദ്ധിക്കണം. 


അവിടെ നിന്നും പോരുമ്പോൾ നേരത്തെ ഇറങ്ങുക. ഇരുട്ടുന്നതിന് മുൻപ് വീട്ടിൽ എത്താമല്ലോ?


 മറ്റു കൂടുതൽ വിശേഷങ്ങളൊന്നും ഇല്ല. നിർത്തുന്നു. കൂടുതൽ അടുത്തകത്തിൽ.

                     സസ്നേഹം,

                         അച്ഛൻ.

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-59. എൻ്റെ ശബരിമല യാത്ര.

 


ഇത്രയും കാലത്തിനിടയിൽ ഒരു പ്രാവശ്യമേ എനിക്ക് ശബരിമലയിൽ പോകാൻ കഴിഞ്ഞിട്ടുള്ളൂ.1991 ൽ ഞാനും പ്രസാദും ശബരിമലയ്ക്ക് പോകാൻ മാല ഇട്ടു.സ്വാമിയുടെ വീട്ടിലായിരുന്നു അന്ന് പേയിങ്ങ് ഗസ്റ്റായി താമസം. സ്വാമി കാവിലെ മേൽശാന്തിയായതുകൊണ്ട് ശുദ്ധം നിർബന്ധമാണ്. ഞങ്ങൾ 41 ദിവസം വൃതമെടുത്തു.


ശബരിമലയ്ക്ക് പോകാനായി ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്ക് തിരിച്ചു. എൻ്റെ വീട്ടിൽ വച്ച് ഗുരുസ്വാമി ശ്രീ.പരമു ചേട്ടൻ കെട്ടുനിറച്ചു തന്നു. അയൽവക്കക്കാരും ബന്ധുക്കളുമൊക്കെ കെട്ടുനിറയ്ക്കുന്ന സമയത്ത് പൈസ തരുന്ന സമ്പ്രദായവും ഉണ്ട്.


കെട്ടുനിറച്ച ശേഷം കോട്ടയം ബസിന് ഞാൻ ഏറ്റുമാനൂര് എത്തി. അവിടുന്ന് 20 കി.മീ ദൂരമുണ്ട് പാദു വയ്ക്ക്. അവിടെയാണ് പ്രസാദിൻ്റെ വീട്. 


അന്ന് മാരുതി കാറുകളും മാരുതി ഓമ്നി വാനുകളും ഇറങ്ങിയ സമയമാണ്.മാരുതി ഓമ്നി വാനിൽ കയറാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായി രുന്നു.അന്ന് അവിടെ ടാക്സി സ്റ്റാൻ്റിൽ കണ്ട പുതിയ ഓമ്നി വാൻ വിളിച്ച് ഞാൻ പ്രസാദിൻ്റെ വീട്ടിൽ വൈകുന്നേരം 5 മണിയോടെ എത്തി.


ഇരുമുടിക്കെട്ട് പ്രസാദിൻ്റെ വീട്ടിൽ വച്ചു.അന്ന് അവിടെ തങ്ങി.പിറ്റേ ദിവസം രാവിലെ പ്രസാദ് അടുത്തുള്ള ഗണപതി കോവിലിൽ കെട്ടുനിറച്ചു.അതോ അയ്യപ്പൻ ക്ഷേത്രമാണോ എന്ന് ഓർക്കുന്നില്ല. ഞങ്ങൾ ഒരുമിച്ച്‌ കോട്ടയം KSRTC സ്റ്റാൻ്റിൽ എത്തി. അവിടെ നിന്ന് പമ്പ ബസിന് കയറി.ബസിൽ രണ്ട് മൂന്ന് ചെറുപ്പക്കാർ ഉണ്ടായിരുന്നു.അവർ പോലീസുകാർ ആയിരുന്നു.പ്രസാദ് അവരുമായി കമ്പനിയായി. ഞങ്ങൾ ഒരുമിച്ചായിരുന്നു പിന്നെ പമ്പയിൽ നിന്നും യാത്ര.


അന്നു വൈകുന്നേരം ഞങ്ങൾ മല കയറി. ചെറുപ്രായമായ തുകൊണ്ടാവാം ഞങ്ങൾ ഓടി ഓടി മല കയറി. 


ഇന്ന് ഒരു പാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് കേൾക്കുന്നു.


മല കയറുന്ന അനുഭൂതി അവർണ്ണനീയമാണ്.ശരണം വിളിയിൽ മല കയറലിൻ്റെ കാഠിന്യം അലിഞ്ഞു പോകും.പതിനെട്ടാം പടി കയറി ഞങ്ങൾ സ്വാമി അയ്യപ്പനെ ദർശിച്ചു.നല്ല തിരക്കുണ്ടായിട്ടും ആ ദിവ്യരൂപം ഏറെ നേരം കണ്ട് തൊഴാൻ കഴിഞ്ഞു. തത്വമസി, അത് നീ തന്നെ എന്ന് പറയുന്നത് പോലെ തോന്നും, എല്ലാവരും സ്വാമിമാർ. ഒരേ മനസ്, ഒരേ വിചാരം സ്വാമിയെ കണ്ട് തൊഴുക ഇതു മാത്രമാണ് എല്ലാ മനസിലും. ആ മലകയറലും ദിവ്യദർശനവും പമ്പയിൽ സ്നാനവും ഇന്നും എൻ്റെ മനസിൽ മായാതെ നിൽക്കുന്നു.


നെയ്യഭിഷേകത്തിനു വേണ്ടി ഞങ്ങൾ കാത്തിരുന്നു.കൂടെയുണ്ടായിരുന്ന പോലീസുകാർ പരിചയമുള്ള പോലീസുകാർ വഴി അത് എളുപ്പമാക്കി തന്നു.


രാവിലെ ഞങ്ങൾ മല ഇറങ്ങി. രാവിലെ പമ്പയിൽ നിന്ന് എറണാകുളം സൂപ്പർ ഫാസ്റ്റിന് ഞങ്ങൾ തിരികെ വീട്ടിലേക്ക്. പ്രസാദ് കോട്ടയത്ത് ഇറങ്ങി.ഞാൻ ഉച്ചയോട് കൂടി വീട്ടിൽ എത്തി.


അന്നും ഇന്നും എൻ്റെ മനസിൽ സ്വാമി അയ്യപ്പൻ്റെ  ദിവ്യരൂപം ഉണ്ട്.

ശബരിമലയെ എല്ലാ പവിത്രതയോടും കൂടി സ്വാമി അയ്യപ്പൻ തന്നെ കാത്തോളും.


സ്വാമിയേ ശരണമയ്യപ്പാ......


(തുടരും)


✍️ മജു

Saturday, October 31, 2020

അച്ഛൻ മകനയച്ച കത്തുകൾ - 11


                            സ്ഥലം,

                      29. X.1991.

മജുവിന്,


അയച്ച എഴുത്ത് ഇന്നലെ കിട്ടി. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു.


 എന്താണ് യൂണിവേഴ്സിറ്റിയിൽ പോകാതിരുന്നത്? പഠിക്കുവാൻ ഉദ്ദേശമില്ലേ? പഠിച്ചു ഡിഗ്രി എടുക്കുന്നത് നന്നായിരിക്കും. ഭാവിയിൽ വളരെ പ്രയോജനം ഉണ്ടാകും എന്ന് ഞാൻ കരുതുന്നു. ഏതായാലും ഫീസടച്ച് പഠിക്കുവാൻ ചേരുക.


 അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്. എനിക്കും മറ്റുള്ളവർക്കും ഒരു വിധം സുഖം തന്നെ.


എൻ്റെ പെൻഷൻ പേപ്പർ ഒന്നും തന്നെ ശരിയായിട്ടില്ല. സെപ്റ്റംബർ ആദ്യമല്ലേ മടക്കി അയച്ചത്. ഏതായാലും കുറച്ച് താമസിച്ചേ ശരിയാകൂ എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.


ഇവിടെ ഇപ്പോൾ നല്ല മഴയാണ്. അവിടെ മഴ പെയ്യാറുണ്ടോ?എന്തൊക്കെയാണ് മറ്റു വിശേഷങ്ങൾ?


ഇവിടെ മറ്റു പ്രത്യക വിശേഷങ്ങൾ ഒന്നും തന്നെ ഇല്ല. എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കുക.


പഠിക്കുവാൻ ചേരണം. ചേരാതിരിക്കരുത്. കുറച്ച് ക്ലേശം അനുഭവിച്ചാലും ഡിഗ്രിയെടുക്കുവാൻ ശ്രമിക്കണം.

             സ്നേഹത്തോടെ,

                   അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 10

 

                               സ്ഥലം,

                       16.9.1991.

                               

മജു അറിയുന്നതിന്,


        1-ന് ഇവിടെ നിന്നും പോയിട്ട് കത്ത് അയക്കാതിരുന്നത് എന്തുകൊണ്ടാണ്. ഇതു കിട്ടിയാൽ എഴുത്തയക്കണം.


  മിനി കുഞ്ഞമ്മയുടെ കല്യാണത്തിന് വരാനിരിക്കുന്നതുകൊണ്ടാണ് കത്തയക്കാതിരുന്നത് എന്ന് ഞങ്ങൾ വിചാരിച്ചു. എന്താണ് കല്യാണത്തിന് വരാതിരുന്നത്? അമ്മയും ബിജുവും കല്യാണത്തിന് പോയിരുന്നു.


14 ന് ധാരാളം കല്യാണം ഉണ്ടായിരുന്നത് കൊണ്ട് എനിക്കും റജിക്കും മിനിയുടെ കല്യാണത്തിന് പോകുന്നതിന് സാധിച്ചില്ല.


    1 ന് നേരത്തെ അവിടെ എത്തിച്ചേർന്നു എന്നു കരുതുന്നു.അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?


 പ്രസാദിനേയും സ്വാമിയേയും കുടുംബത്തേയും ഞങ്ങളുടെ ക്ഷേമാന്വേഷണങ്ങൾ അറിയിക്കുക.


  ഇവിടെ ഞങ്ങൾക്കെയാവർക്കും ഒരു വിധം സുഖം തന്നെ. അമ്മയുടെ കാലിന് കുറേ ശ്ശേ വേദനയുണ്ട്. മരുന്ന് കഴിക്കുന്നുണ്ട്.


ബിജു സ്കൂളിൽ പോകുന്നുണ്ട്. പഠിത്തത്തിൽ വളരെ പിന്നോക്കമാണ്.ടി.വി കാണലാണ് പ്രധാന തൊഴിൽ. മറ്റു വിശേഷങ്ങൾ ഒന്നും ഇല്ല. 


ഉടനെ മറുപടി അയക്കുമല്ലോ....


                     സസ്നേഹം,

                        അച്ഛൻ.

Friday, October 30, 2020

അച്ഛൻ മകനയച്ച കത്തുകൾ - 9

 

                  ഓം.

                                   സ്ഥലം,

                            7.8.1991.

                                      

മജുവിന്,


എന്താണ് കത്തൊന്നും എഴുതാതിരുന്നത്? വിവരങ്ങൾ അറിഞ്ഞിട്ട് വളരെ ദിവസങ്ങൾ ആയല്ലോ?


 എന്തൊക്കെയുണ്ട്‌ അവിടെ വിശേഷങ്ങൾ? സുഖം തന്നെയല്ലേ? 


അപ്പോയ്മെൻ്റ് ശരിയായോ? 1990 ജൂലായ് മുതലുള്ള ഡി.എ കുടിശിഖ എഴുതി വാങ്ങുവാൻ ശ്രമിക്കണം.1990 സെപ്റ്റംബർ മുതൽ 1991 മാർച്ച് വരെയുള്ള പ്രതിമാസം 43 രൂപാവച്ച് കിട്ടണം.എച്ച്.എം നെ ഓർമ്മിപ്പിക്കുക.


 അതുപോലെ 1991 ജനുവരി മുതൽകൂട്ടിയിരിക്കുന്നത് ജൂൺ 20ന് മുതലുള്ളതും കിട്ടും. ഓണത്തിന് മുൻപ് നിയമനം അംഗീകരിച്ച് ശംബളം കിട്ടുമോ?


ഇവിടെ രണ്ട് മൂന്ന് ദിവസമായി നല്ല മഴയാണ്. എൻ്റെ നടുവെട്ടി ഒരാഴ്ച ഇരിപ്പായിരുന്നു.കൂടാതെ ചെരിപ്പിൻ്റെ അലർജി ബാധിച്ച് വലതുകാലിന് നീരും ഉണ്ടായി. മരുന്ന് കഴിച്ച് ഇപ്പോൾ കുറവുണ്ട്. 


എൻ്റെ പേപ്പറൊന്നും ശരിയായിട്ടില്ല.


അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.


അവിടെ എല്ലാവർക്കും സുഖം തന്നെയെന്നു കരുതുന്നു.പ്രസാദിനേയും സ്വാമിയേയും കുടുംബത്തേയും എൻ്റെ അന്വേഷണം പ്രത്യേകം അറിയിക്കുക.


ഇവിടെ ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ. മറ്റു പ്രത്യേക വിശേഷങ്ങൾ ഒന്നും ഇല്ല. ഈ കത്ത് കിട്ടിയാൽ ഉടനെ മറുപടി അയക്കണം.


" കർശനമായി ചിലവു ചുരുക്കി മിച്ചം വയ്ക്കുക. ഭാവിയിൽ അത് പ്രയോജനപ്പെടും " _ ലെനിൻ


                സ്നേഹത്തോടെ,

                            അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 8.

 

                      ഓം.

                             സ്ഥലം,

                            22. 7.1991.

മജു അറിയുന്നതിന്,


16.7.1991 ന് അയച്ച കത്തു കിട്ടി.എ.ഇ.ഒ വിസിറ്റ് കഴിഞ്ഞ് ക്ലാസ് ശരിയാകുമെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. വെക്കേഷൻ ശംബളം അന്വേഷണത്തിൽ കിട്ടില്ലെന്നാണറിഞ്ഞത്.


 സർവീസ് ബുക്കിൽ കഴിഞ്ഞ കൊല്ലത്തെ സർവീസുകൂടി എഴുതി ചേർപ്പിക്കണം. അതെല്ലാം ഇൻക്രിമെൻ്റിനും മറ്റാനുകൂല്യത്തിനും കണക്കാക്കുന്നതാണ്.


മലയാള പുസ്തകം ആവശ്യത്തിനു പോലും സ്കൂളിൽ ഇല്ല. അതു കൊണ്ട് ഇവിടെ കിട്ടാൻ സാധ്യതയില്ല.


എൻ്റെ കടലാസൊന്നും ശരിയായിട്ടില്ല. 


റജിയും ജേക്കബും 10 മണിക്ക് ഇവിടെ വന്നു. 


റജി കോളേജിൽ ചേർന്നു പഠിക്കുവാൻ അപേക്ഷ കൊടുത്തിരിക്കുകയാണ്. മിക്കവാറും അടുത്ത മാസം കിട്ടുമെന്ന് കരുതുന്നു.


ഇവിടെ കിഴക്കേപറമ്പിലെ തൈകൾക്ക് കുഴപ്പമൊന്നുമില്ല. വെള്ളത്തിൻ്റെ ശല്യമുണ്ടായില്ല.എന്നാൽ വളത്തിൻ്റെ കുറവുണ്ട്.


ഇവിടെ അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.


 എനിക്ക് രണ്ട് മൂന്ന് ദിവസമായി വലതുകാലിൽ നീരുവന്നിരിക്കുകയാണ്. ചെരുപ്പിൻ്റെ അലർജിയാണ്. ഇന്ന് ഡോക്ടറുടെ അടുത്ത് പോകുന്നുണ്ട്. ഇവിടെ മറ്റു പറയത്തക്ക വിശേഷങ്ങൾ ഒന്നും ഇല്ല. അവിടെ നിനക്കും പ്രസാദിനും സ്വാമിക്കും കുടുംബത്തിനും സൗഖ്യമെന്നു കരുതുന്നു.എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കണം. മറ്റു കുടുതൽ അടുത്തതിൽ, നിർത്തുന്നു.


"ചിലവു ചുരുക്കി പണം മിച്ചം വയ്ക്കുക. എങ്കിലേ ഭാവി ജീവിതം ശോഭനമാകൂ. ആഢംഭരങ്ങൾ ഒഴിവാക്കുക.എന്നാൽ അത്യാവശ്യത്തിന് ചില വാക്കുകയും വേണം."

- ഗാന്ധിജി.


                    സസ്നേഹം,

                         അച്ഛൻ.

Monday, October 26, 2020

അച്ഛൻ മകനയച്ച കത്തുകൾ - 7


                            സ്ഥലം,

                                    26.06.1991.


സ്നേഹം നിറഞ്ഞ മജുവിന്,


       22 ന് അയച്ച കത്ത് 24 ന് കിട്ടി. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു. എൻ്റെ പെൻഷൻ പേപ്പർ ഒന്നും ശരിയായിട്ടില്ല. എളുപ്പം ശരിയാകുമെന്നും തോന്നുന്നില്ല. എപ്പോഴെങ്കിലും കിട്ടുമെന്ന് കരുതാം. 


വെക്കേഷൻ ശംബളം കിട്ടുമോ എന്ന് യൂണിയൻ നേതാക്കൾ മുഖേന ആഫീസിൽ അന്വേഷിക്കുക. കിട്ടിയാൽ മൂന്ന് മാസത്തെ ശംബളം കിട്ടുമല്ലോ. കിട്ടിയാൽ ഭാഗ്യമായി. ഒന്നന്വേഷിച്ചു നോക്കുക.


    അമ്മയുടെ അച്ഛൻ്റെ ആണ്ടായിരുന്നു കഴിഞ്ഞാഴ്ച.


    അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.വീട്ടിൽ ഇരുന്ന് മടുപ്പു തുടങ്ങി. പക്ഷേ എന്തു ചെയ്യാം.


    അവിടെ 20 ന് തന്നെ രജിസ്റ്ററിൽ ഒപ്പിട്ടെന്ന് കരുതുന്നു. സ്വാമിയേയും കുടുംബത്തേയും അന്വേഷണം അറിയിക്കണം.


സൗകര്യപ്പെടുമ്പോൾ ഞാൻ ഒരു ദിവസം വരുന്നുണ്ട്. പ്രസാദിനേയും എൻ്റെ സ്നേഹാന്വേഷണം പ്രത്യേകം അറിയിക്കണം. മറ്റു സഹപ്രവർത്തകരേയും ഹെഡ്മിസ്ട്രസിനേയും അന്വേഷണം അറിയിക്കുക.


അവിടെ നിനക്ക് സുഖമെന്ന് കരുതുന്നു.ഇവിടെ എന്നും കനത്ത മഴ തന്നെ. പുറത്തിറങ്ങുന്നതിനു കൂടി സാധിക്കുന്നില്ല.മറ്റു കൂടുതൽ വിശേഷങ്ങൾ ഒന്നുമില്ലാത്തതിനാൽ നിർത്തുന്നു.

 പണം ചിലവഴിക്കുന്ന കാര്യത്തിൽ നിയന്ത്രണം വേണം എന്ന് ഓർമ്മിപ്പിക്കുന്നു.


               സ്നേഹത്തോടെ,

                     അച്ഛൻ.


അച്ഛൻ മകനയച്ച കത്തുകൾ - 6



                         സ്ഥലം,

                           5.3.1991.


മജുവിന്,


          അയച്ച കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞു. ശംബളം കിട്ടുമെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. 


     ഞാൻ 26. 03.1991 വരെ ലീവാണ്. ബിജു സ്കൂളിൽ പോകുന്നുണ്ട്. അമ്മസ്കൂളിൽ പോകുന്നുണ്ട്.


   അവിടെ എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. പ്രസാദിനെയും മറ്റുള്ളവരേയും പ്രത്യേകിച്ച് സ്വാമിയേയും എൻ്റെ അന്വേഷണം അറിയിക്കുക.


   ഇവിടെ പ്രത്യേകിച്ച് വിശേഷമൊന്നുമില്ല.എല്ലാവർക്കും സുഖം തന്നെ.


           സ്‌നേഹത്തോടെ,

               അച്ഛൻ.

Sunday, October 25, 2020

അച്ഛൻ മകനയച്ച കത്തുകൾ - 5.

 


                        സ്ഥലം,

                       7.2.1991.


മജുവിന്,


30.1.1991 ന് അയച്ച കത്ത് കിട്ടി. വിവരങ്ങൾ അറിഞ്ഞു.ഡി ഡി ഇ ആഫീസിൽ നിന്നും കടലാസ് വന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു. അടുത്തു തന്നെ ശംബളം കിട്ടുമെന്ന് കരുതുന്നു.

ഇവിടെ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും തന്നെ ഇല്ല. അവിടെ നിങ്ങൾക്കെല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു. സ്വാമിയേയും പ്രസാദിനേയും ഞങ്ങളുടെ പ്രത്യേക അന്വേഷണം അറിയിക്കുക.


             സ്നേഹത്തോടെ,

                           അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 4

 


                         സ്ഥലം,

                      17.12.1990.


മജുവിന്,


2. 12.1990 ന് ഇവിടെ നിന്നും പോയതിന് ശേഷം എന്താണ് കത്തയക്കാതിരുന്നത്? എന്തൊക്കെയുണ്ട് അവിടെ വിശേഷം? എല്ലാവർക്കും സുഖം തന്നെയല്ലേ?


 സ്കൂളsപ്പിന് പ്രസാദ് സാറുമായിട്ട് ഒന്നിച്ചു പോന്നാൽ മതി. ഇവിടെ ഇറങ്ങുന്നുണ്ടെങ്കിൽ അറിയിക്കുക. ശംബളം കിട്ടിയ രൂപ ചിലവ് കഴിഞ്ഞത് സൂക്ഷിക്കുക.

പൈസ മടിയിൽ സൂക്ഷിക്കുക. പുറമെ ഒരു കാരണവശാലും രൂപ ആരെയും കാണിക്കുത്.പോക്കറ്റടിക്കാരുടേയും കള്ളൻമാരുടെയും ശല്യം ധാരാളം ഉണ്ട്. സന്ധ്യയ്ക്ക് മുൻപ് ഇവിടെ എത്തുമെങ്കിൽ അവിടെ നിന്നും പോന്നാൽ മതി. രാത്രിസഞ്ചാരം ഒഴിവാക്കുക.ബസിൽ ഉറങ്ങാതിരിക്കുക.


അവിടെ എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കുക. ഇവിടെ എല്ലാവർക്കും സുഖം തന്നെ. മറ്റു വിശേഷം ഒന്നും ഇല്ല.


              സ്നേഹത്തോടെ,

                       അച്ഛൻ.

Saturday, October 24, 2020

അച്ഛൻ മകന് അയച്ച കത്തുകൾ - 3.

 

                           സ്ഥലം,

                          26.11. 1990.


മജുവിന്,


കുറച്ചു ദിവസമായി എഴുത്തൊന്നും കണ്ടില്ല. ഈ കത്ത് കിട്ടിയാൽ ഉടനെ മറുപടി അയക്കുക. അവിടെ എന്തൊക്കെയാണ് വിശേഷങ്ങൾ?


     സർവീസ് ബുക്ക് ഇവിടുന്ന് ഇപ്പോൾ അയച്ചുതരണോ? അതോ വരുമ്പോൾ കൊണ്ടു പോയാൽ മതിയോ?


   നിൻ്റെ ജ്യേഷ്ഠന് 9. 12.1990 ൽ റയിൽവേ ബോർഡിൻ്റെ ഒരു പരീക്ഷയുണ്ട്.തിരുവനന്തപുരം ഡിവിഷനിലാണ്.


പ്രസാദ് സാറിനെയും സ്വാമിയേയും കുടുംബാംഗങ്ങളേയും ഞങ്ങളുടെ ക്ഷേമാന്വേഷണം അറിയിക്കുക.


  ഇവിടെ ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ.


           സ്നേഹത്തോടെ

              അച്ഛൻ

Friday, October 23, 2020

അച്ഛൻ മകനയച്ച കത്തുകൾ - 2.

 

                         സ്ഥലം,

                          5.11.1990.


മജുവിന്,


     28.10.1990 ന് ഇവിടെ നിന്നും പോയിട്ട് എപ്പോഴാണ് അവിടെ എത്തിയത്? സർവീസ് ബുക്ക് ഇവിടെ കിട്ടിയിട്ടുണ്ട്. ഉടനെ വേണമെങ്കിൽ അയച്ചുതരാം. അതല്ലെങ്കിൽ ഇനി വരുമ്പോൾ കൊണ്ടു പോകാം. വിവരത്തിന് കത്തയക്കുക. അവിടെ എന്തൊക്കെയാണ് വിശേഷങ്ങൾ? സ്വാമിയേയും പ്രസാദ് സാറിനേയും എൻ്റെ അന്വേഷണം അറിയിക്കുക.


 ഇവിടെ ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ. നിങ്ങൾക്കെല്ലാവർക്കും സുഖമെന്നു വിശ്വസിച്ചു കൊണ്ട് നിർത്തുന്നു.

                   സ്നേഹത്തോടെ,

                       അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 1 ( എൻ്റെ അച്ഛൻ ഞാൻ ജോലിയിൽ കയറിയ കാലം മുതൽ ഫോൺ സൗകര്യം ഉണ്ടാകുന്നതുവരെ എഴുതിയ കത്തുകളിൽ ചിലത് ഇവിടെ പോസ്റ്റുചെയ്യുന്നു)

 


                        സ്ഥലം,

                          O1.10.1990.


പ്രിയപ്പെട്ട മജുവിന്,


    26 .09. 1990 ന് അവിടെ നിന്നും അയച്ച കത്ത് കിട്ടി. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു. ഇവിടെ വിശേഷങ്ങൾ ഒന്നും ഇല്ല.


     28.9.1990 വെള്ളിയാഴ്ച ഇവിടുത്തെ സ്കൂളിലെ ശ്രീമതി. മേരി ടീച്ചർ മരണപ്പെട്ടു.(അച്ഛൻ്റെ സ്കൂളിലെ സഹപ്രവർത്തകയായ ക്രാഫ്റ്റ് ടീച്ചറും എന്നെ പഠിപ്പിച്ച ടീച്ചറും കൂടിയായിരുന്നു ശ്രീമതി. മേരി ടീച്ചർ), രോഗം ക്യാൻസർ ആയിരുന്നു. മേരി ടീച്ചറുടെ സംസ്ക്കാര ചടങ്ങിന് പോയിരുന്നു.


     അവിടെ എന്തൊക്കെയാണ് വിശേഷം? ശ്രീ.പ്രസാദ് കുമാറിനെ എൻ്റെ അന്വേഷണം പ്രത്യേകം അറിയിക്കുക.കൂടാതെ സ്വാമിയേയും കുടുംബാംഗങ്ങളേയും എൻ്റെ അന്വേഷണം അറിയിക്കണം.


   ബിജുവും മറ്റുള്ളവരും സ്‌കൂളിൽ പോകുന്നുണ്ട്. എല്ലാ ദിവസവും ക്ലാസിൽ പോകുന്നുണ്ടല്ലോ? എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. കത്ത് ചുരുക്കുന്നു.


               സ്നേഹത്തോടെ,

                    അച്ഛൻ.

Thursday, October 8, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ- 58. അദ്ധ്യാപക ജീവിതം.



എൻ്റെ ഓർമ്മക്കുറിപ്പുകൾ എഴുതുന്നത് എൻ്റെ ആത്മസംതൃപ്തിക്കുവേണ്ടി മാത്രമാണ്. ഞാൻ അറിയപ്പെടുന്ന ആളല്ല. സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ മാത്രം.


എഴുതാനുള്ള ഒരു പ്ലാറ്റ്ഫോം ഉള്ളതുകൊണ്ട് അത് ഇവിട എഴുതി എന്നു മാത്രം.


അദ്ധ്യാപക ജീവിതത്തിലുടനീളം ആത്മാർത്ഥമായി ജോലി ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

കുട്ടികളെ പഠിപ്പിക്കുന്നതിനപ്പുറമൊന്നും ഞാൻ ആലോചിച്ചിട്ടില്ല. സംഘടനാ പ്രവർത്തനങ്ങൾക്ക് ലീവെടുത്ത് പോകുന്നതിൽ പോലും എനിക്ക് താൽപര്യം കുറവാണ്.

ഓരോ ദിവസവും ക്ലാസിൽ ചെല്ലുമ്പോൾ ആദ്യം ക്ലാസിൽ കയറിയ ഞാൻ ആകും. അത്രയ്ക്ക് ആവേശവും അഭിനിവേശവും അദ്ധ്യാപനത്തോട് എനിക്കുണ്ടായിരുന്നു.എൻ്റെ ടീച്ചിങ്ങ് പ്രാക്ടീസ് കാലഘട്ടത്തിൽ ഒരു മാസം ക്ലാസിൻ്റെ ചുമതല ഞങ്ങൾ ടീച്ചർ സ്റ്റുഡൻസിനായിരുന്നു.


 ഒരു മാസത്തെ പഠിപ്പിക്കലിനു ശേഷം ഞങ്ങൾ തിരിച്ച് ക്ലാസിലേക്ക് പോയി.പിന്നീട് റോഡിലൂടെ ഉച്ച സമയങ്ങളിൽ പോകുമ്പോൾ ജനാലക്കരികിൽക്കൂട്ടം കൂടി നിന്ന് റ്റാറ്റ തരുന്ന കുട്ടികളെ ഇന്നും ഞാൻ ഓർക്കുന്നു.


ഇന്നും കുട്ടിക ളുടെ  അടുത്ത് എത്തുമ്പോൾ എനിക്ക് ആവേശമാണ്. അദ്ധ്യാപനമാണ് എനിക്കെല്ലാം.

ഓരോ കുട്ടിയേയും മഹത്വത്തിലേക്ക് ഉയർത്തി എടുക്കാൻ ഒരു അദ്ധ്യാപകന് കഴിയും.


എൻ്റെ ഫിസിക്സ് ടീച്ചർ ദിവസവും ക്ലാസിൽ വരുമ്പോൾ ചെറിയ ഒരു ഉപദേശം ദിവസവും തരുമായിരുന്നു.

"നിങ്ങളുടെ മുന്നിൽ ഒരു പാട് വഴികളുണ്ട്. അതിൽ വളഞ്ഞ വഴികൾ തിരഞ്ഞെടുക്കരുത്.നേരായ വഴിയിലൂടെ യാത്ര ചെയ്യുക ".

അതേ നേരായ വഴികളിലൂടെ മാത്രമാണ് ഇതുവരെ യാത്ര ചെയ്തിട്ടുള്ളൂ.


എൻ്റെ കുട്ടികളെ പഠിപ്പിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. സന്തോഷിക്കുന്നു.


 രാജ്യത്തിന് വേണ്ടിയുള്ള സ്വയം സമർപ്പണമാകണം ഓരോ ജോലിയും. നല്ല മനുഷ്യരുടെ പിറവിയും അതിൽ നിന്നാണ്.


(തുടരും)


✍️മജു.


🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

Tuesday, October 6, 2020

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ- 57 എൻ.സി.സി.

 


ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എൻ.സി.സിയ്ക്ക് ചേരുകയുണ്ടായി. വളരെ അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് എൻ.സി.സിയുടെ വൈകുന്നേരങ്ങളിലെ പരേഡ് കടന്നു പോയത്.
ആഴ്ചയിൽ രണ്ടു ദിവസം എൻ.സി.സി ഉണ്ടാകും. അതിന് ചുമതലയുള്ള അദ്ധ്യാപകനും പിന്നെ മിക്കപ്പോഴും പഞ്ചാബികളായ ഉദ്യോഗസ്ഥരും മാറി മാറി വരാറുണ്ട്.തലപ്പാവും താടിയുമൊക്കെ വച്ച് അജാനുബാഹുക്കളാണ് പഞ്ചാബികൾ.എൻ.സി.സിയ്ക്ക് ചേരുന്ന സമയത്ത് അതിൻ്റെ ഡ്രസ്സൊക്കെ സ്കൂളിൽ നിന്ന് തരികയാണ് പതിവ്.ഷൂസും ബെൽറ്റും ഉണ്ടാകും. ചാക്കു പോലത്തെ ട്രൗസറും ഷർട്ടും നമ്മുടെ പാകത്തിന് തിരഞ്ഞെടുക്കണം. മാസത്തിൽ ഒരു കഷണം സോപ്പു കിട്ടും ആ ഡ്രസ് കഴുകാൻ.

മുടി പറ്റെ വെട്ടിയിരിക്കണം. തൊപ്പി വയ്ക്കുമ്പോൾ മുടി കാണാൻ പാടില്ല.ചിട്ടയോട് കൂടിയ പരേഡ് രസകരമാണ്. പരേഡ് തെറ്റിക്കുന്നവരെ പഞ്ചാബി ഓഫീസർ പിടിച്ചുയർത്തും, അല്ലെങ്കിൽ തോക്ക് ഉയർത്തിപ്പിടിച്ച് രണ്ട് റൗണ്ട് ഓടിക്കും.

പരേഡ് കഴിഞ്ഞാൽ ഉണ്ടം പൊരിയും ചായയും കിട്ടുമായിരുന്നു.

ഒരു ദിവസം നേ വൽ ബെയ്സിൽ ഞങ്ങളെ കൊണ്ടുപോയി ഫയർ ചെയ്യിച്ചു. തോക്കിൻ്റെ ഭാഗങ്ങൾ പരിചയപ്പെടുത്തി തരും. വെടിയുണ്ട നിറച്ച തോക്കുമായി ഞങ്ങൾ കമിഴ്ന്ന് കിടക്കും. ടിഗറിൽ കയ്യ് വച്ച് ഫയർ എന്നു പറയുമ്പോൾ ട്രിഗർ അമർത്തണം. ഏകദേശം നൂറു മീറ്റർ അകലത്തിൽ കാണുന്ന പോയിൻ്റിൻ്റെ ഒത്ത നടുവിലാണ് കൊള്ളിക്കേണ്ടത്. ഫയറിങ്ങ് കഴിഞ്ഞ് എത്ര എണ്ണം കൊണ്ടു എന്ന് പോയി നോക്കാം. എൻ്റെ എത്രയെണ്ണം ലക്ഷ്യത്തിൽ കൊണ്ടുവെന്ന് എനിക്ക് ഓർമ്മയില്ല.

എൻ.സി.സിയുടെ ഒരു പരീക്ഷയും ആ കൊല്ലം എഴുതി. ഒരു സർട്ടിഫിക്കറ്റും കിട്ടി.

ഞങ്ങളുടെ സീനിയറായിയുന്ന ലീഡറായ കുട്ടി പിന്നീട് എയർഫോഴ്സ് ഉദ്യോഗസ്ഥനായി.

ഒമ്പതാം ക്ലാസിൽ സ്കൂൾ മാറിയതോടു കൂടി എൻ്റെ എൻ.സി.സി പഠനം ഒരു വർഷമേ ഉണ്ടായിരുന്നുള്ളൂ.

ചിട്ടയോടെയുള്ള പരേഡുകൾ കാണുമ്പോൾ എൻ.സി.സിയെ ഓർമ്മിക്കും.

   (തുടരും)
✍️മജു.

🔘🔘🧿⚔️🔘🧿🧿

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ-56. ടാർ വീണ് കാലു പൊള്ളൽ.

 


   ഞങ്ങളുടെ വീട്ടിലും പരിസരത്തെ വീടുകളിലുമൊക്കെയായി ധാരാളമായി ഉണ്ടായിരുന്ന ഒരു മരമാണ് കശുമാവ്.കശുവണ്ടി ഞങ്ങൾക്ക് ധാരാളമായി കിട്ടിയിരുന്നു. ഒരു വർഷം 300 കിലോ കശുവണ്ടി ഞങ്ങൾ വിറ്റിട്ടുണ്ട്.
ചെറുപ്പത്തിൽ ഞങ്ങൾ കുട്ടികൾക്ക് കശുവണ്ടി കളി ഒരു വിനോദമായിരുന്നു. കശുവണ്ടി ഒരു വലിയ കളത്തിലേക്ക് ഇട്ട് ഒരു വലിയ കശുവണ്ടി കൊണ്ട് മറ്റേയാൾ പറയുന്ന കശുവണ്ടിയെ അടിച്ച് തെറിപ്പിക്കണം. ഇങ്ങനെ തെറിപ്പിക്കാൻ ഉപയോഗിക്കുന്ന വലിയ കശുവണ്ടിയെ പോട്ടി എന്നാണ് പറയുക.

വലിയ കശുവണ്ടിയെ നെടുകെ തുരന്ന് പരിപ്പ് എടുത്ത ശേഷം അതിൽ ടാർ ഉരുക്കിയൊഴിക്കാനുള്ള പ്ലാനിലായിരുന്നു എൻ്റെ ജ്യേഷ്ഠനും അയൽവാസിയായ സുഹൃത്ത് ഹരിദാസൻ ചേട്ടനും.

അവർ ഒരു ചെറിയ പിഞ്ഞാണത്തിൽ ടാർ എടുത്ത് ചെറിയ കല്ല് കൂട്ടിവെച്ച് അടുപ്പുണ്ടാക്കി. എന്നിട്ട് ടാർ ഉള്ള പിഞ്ഞാണം വച്ച് അടിയിൽ തീ കത്തിച്ചു. ടാർ ചൂടായി തിളച്ചുമറിഞ്ഞു.പിഞ്ഞാണം എടുത്തു താഴെ വച്ചിട്ട് വേണം കുറേശ്ശെ കോരി ഒഴിച്ച് പോട്ടിനിറയ്ക്കാൻ.

ചൂടായ പിഞ്ഞാണം ചെറിയ കടലാസ് ചേർത്ത് പിടിച്ച ഹരിദാസൻ ചേട്ടൻ്റെ കയ്യ് പൊള്ളിയതും ഒപ്പമായിരുന്നു. കയ്യ് കുടഞ്ഞ ഹരിദാസൻ ചേട്ടൻ്റെ കയ്യിൽ നിന്ന് പ്ലേറ്റ് തെറിച്ച് വീണത് ഇതെല്ലാം നോക്കി നിന്ന എൻ്റെ ഇടത് കാൽപാദത്തിലും. ഞാൻ ചൂടുള്ള ടാർ വീണ കാലുമായി തുള്ളിച്ചാടി അലറിക്കരഞ്ഞു.
അച്ഛൻ ആശുപത്രിയിൽ കൊണ്ടുപോയി ഡ്രസ് ചെയ്യിച്ചു.കാൽപാദത്തിൽ നീളത്തിൽ ഒരു പൊള്ളൽ ഉണ്ടായി. അതിൽ തേയ്ക്കാൻ മഞ്ഞ നിറമുള്ള ഒരു ഓയിൽമെൻറും ഉണ്ടായിരുന്നു.കലിലെ മുറിവ് ഉണങ്ങുന്നതു വരെ അച്ഛൻ എന്നെ എടുത്താണ് സ്കൂളിൽ കൊണ്ടുപോയിരുന്നത്.ആ ഓർമ്മകൾ എന്നിലൂടെ ചിലപ്പോഴൊക്കെ കടന്നു പോകാറുണ്ട്.

(തുടരും)

✍️മജു

Monday, October 5, 2020

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ - 55 മെലിഞ്ഞ കുട്ടി.

 

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ - 55
മെലിഞ്ഞ കുട്ടി.


എൻ്റെ ചെറുപ്പത്തിൽ ഞാൻ വളരെ മെലിഞ്ഞ കുട്ടിയായിരുന്നു. എനിക്ക് തടി വയ്ക്കണം എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. എൻ്റെ ആഗ്രഹം  അച്ഛനെ അറിയിച്ചപ്പോൾ ഒരു ചൈൽഡ്സ് പെഷിലി സ്റ്റിനെ കാണിച്ചു. മെലിഞ്ഞിരിക്കുന്നതിൽ കാര്യമില്ലെന്നും ആരോഗ്യമാണ് പ്രധാനം എന്നും പറഞ്ഞു.ആരോഗ്യം ഉണ്ടല്ലോ പിന്നെ ഓരോരുത്തരുടെ ശരീരപ്രകൃതമാണ് മെലിഞ്ഞതും തടിച്ചതുമായ ശരീരം ". അദ്ദേഹം പറഞ്ഞു. എനിക്ക് ടോണിക്ക് എഴുതി തരണമെന്ന് ഞാൻ പറഞ്ഞു.രണ്ട് ഇഡ്ഡലി കഴിച്ചാൽ ഒരു മുട്ടയ്ക്ക് സമമാണെന്ന് അദ്ദേഹം പറഞ്ഞു.എന്നിരുന്നാലും എൻ്റെ സമാധാനത്തിന് അദ്ദേഹം ഒരു വിറ്റാമിൻ ടോണിക്ക് എഴുതിതന്നു.ടോണിക്ക് കുടിച്ചിട്ടും തടിയൊന്നും വച്ചില്ല.


അങ്ങനെ ഇരിക്കുമ്പോൾ പത്രത്തിൽ ഒരു പരസ്യം :- "തടിയും തൂക്കവും കൂടാൻ ജീവൻ ടോൺ കഴിക്കുക ", ആ പരസ്യത്തിൽ സിക്സ് പാക്ക് മസിലുമായി ഒരു മനുഷ്യൻ്റെ ചിത്രവും ഉണ്ടായിരുന്നു.അത് ഒരു ബോട്ടിൽ വാങ്ങി തരണമെന്ന് അച്ഛനോട് ശാഠ്യം പിടിച്ചു. വാങ്ങി തന്നു.അതു കഴിച്ചിട്ടും തടിയൊന്നും വച്ചില്ല.


പത്താം ക്ലാസ് എത്തിയതോട് കൂടിയാണ് കുറച്ച് തടി വെച്ചത്.
ഇന്ന് തടിയും തൂക്കവും കുറച്ച് അന്നത്തെ മെലിഞ്ഞ പയ്യനാകാൻ ഞാൻ കൊതിക്കുന്നു.

(തുടരും)

✍️ മജു

Saturday, October 3, 2020

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ- 54 ഒഴുകി നടക്കുന്ന ശവങ്ങൾ



അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. വേമ്പനാട്ട് കായൽ തീരത്ത് ഞങ്ങൾക്ക് സ്ഥലമുണ്ട്.അച്ഛന് പാരമ്പര്യ സ്വത്തായി കിട്ടിയ സ്ഥലമാണ്. അവിടത്തന്നെ വല്ലിച്ഛനും സ്ഥലമുണ്ട്.ഒരു വല്ലിച്ഛൻ്റെ മകൻ ശ്രീ.ഭാസ്ക്കരൻ ചേട്ടൻ വേമ്പനാട്ട് കായലിൻ്റെ തീരത്ത് ഓലകൊണ്ടു മേഞ്ഞ ഒരു ചായക്കട നടത്തിയിരുന്നു. അതിൽ രണ്ടു ഡസ്ക്കും രണ്ടു ബെഞ്ചുകളും ഉണ്ടായിരുന്നു.കച്ചവടം നടക്കുന്നത് വെളുപ്പിനാണ്.


 മീൻപിടുത്തക്കാരായ മുക്കുവർ മൽസ്യം പിടിച്ചു വന്ന് ചായയും പലഹാരങ്ങളും കഴിച്ചത് അവിടെ നിന്നായിരുന്നു.രാവിലെ 8:30 ഓടെ കച്ചവടം കഴിഞ്ഞ് ഭാസ്ക്കരൻ ചേട്ടൻ വീട്ടിലേക്ക് പോകും. വീട്ടിൽ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടുവരും. ചായ കടയിൽ ഉണ്ടാക്കും ഇതാണ് പതിവ്.


   അവധി ദിവസങ്ങളിൽ ഞങ്ങൾ ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് കളിക്കാനായി ഞങ്ങളുടെ വേമ്പനാട്ടു കായൽ തീരത്തുള്ള പറമ്പിൽ എത്തും. അപ്പോൾ വേലിയേറ്റ സമയമായിരിക്കും. വഴുക്കുള്ള പാറകളിലൂടെ ബാലൻസ് ചെയ്ത് നടന്ന് കണ്ടൽ മരങ്ങളിൽ കയറി ഇരിക്കും. കുറെ കഴിഞ്ഞ് ഇറങ്ങി ഓലമേഞ്ഞ ചായക്കടയിലെ ബഞ്ചിൽ കിടക്കും. ഞങ്ങൾക്കു മാത്രമുള്ള സ്വാതന്ത്ര്യമായിരുന്നു അത്. ആര് കണ്ടാലും ചീത്ത പറയാറില്ല.


   ഒരു ദിവസം ഉച്ചയ്ക്ക് വലിയ വേലിയേറ്റ സമയത്ത് പച്ച പോള പോലുളള പായലുകൾക്കിടയിൽ ജട്ടി മാത്രം ധരിച്ച് കമിഴ്ന്നു കിടക്കുന്ന വെളുത്തു തുടുത്ത ഒരു മൃതശരീരം.നല്ല പോലെ വെള്ളം കുടിച്ച് ചീർത്ത് തടിച്ചിരിക്കുന്നു. അത് കണ്ട ഞങ്ങൾക്ക് അൽഭുതം തോന്നാതിരുന്നില്ല.


 പുരുഷൻ്റെ ജഡമാണെങ്കിൽ കമിഴ്ന്നും സ്ത്രീയുടെതാണെങ്കിൽ മലർന്നും കിടക്കുമത്രേ! ആരോ പറഞ്ഞു. എനിക്ക് അറിയില്ല.


    അവിടെ ഉണ്ടായിരുന്ന ഒന്ന് രണ്ട് കുട്ടികൾ ആ ശവശരീരത്തിലേക്ക് കരിങ്കൽ കഷണമെടുത്ത് എറിഞ്ഞു. " പ്ലക്ക് " എന്ന ശബ്ദത്തോടെ കല്ല് കേറി പോകും.ഇത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെയൊക്കെ ബാധിക്കുമോ? സാധ്യതയില്ല.


      അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചാലും പോലീസ് പെട്ടെന്ന് എത്താറില്ല.


 ദുർഗന്ധം സഹിക്കാതെ ചിലർ കോലുകൊണ്ട് തള്ളിമാറ്റി ഒഴുക്കിവിടും. ജഡം അടുത്ത സ്ഥലത്ത് എത്തുമ്പോളാണ് പോലീസ് എത്തുക. അപ്പോഴേക്കും സ്റ്റേഷൻ പരിധി മാറിയിട്ടുണ്ടാകും.അവർ തിരിച്ചു പോകും.


    ബോട്ടിങ്ങിന് മീൻപിടിക്കാൻ പോയവരോ ചിലപ്പോൾ ആരെങ്കിലും തല്ലിക്കൊന്ന് ഒഴുക്കിവിട്ടതോ ആവാം. ഒന്ന് രണ്ട് പ്രാവശ്യം കൂടി അവിടെ അങ്ങനെ ജഡം വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.


    അവരുടെ മൃതശരീരം പുറത്തെടുത്ത് ആളെ തിരിച്ചറിഞ്ഞിട്ടുണ്ടോ? പോസ്റ്റ്മോർട്ടം നടപടി സ്വീകരിച്ച് കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് കണ്ടു പിടിച്ചിട്ടുണ്ടോ എന്നൊക്കെ ചിലപ്പോഴെങ്കിലും ഓർക്കാറുണ്ട്.


                  (തുടരും)


✍️ മജു

Wednesday, September 30, 2020

കൈയെഴുത്തും ഒരു കലയാണ്

 കൈയെഴുത്തും ഒരു കലയാണ്.


ഗാന്ധിജി സ്വാനുഭവത്തെ അടിസ്ഥാനമാക്കി ഇതിനെപറ്റി പറയുന്നത് ഇങ്ങനെയാണ്.


"  കൈയെഴുത്തു വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമല്ലെന്നുള്ള ധാരണ എന്റെ മനസ്സിൽ കടന്നുകൂടിയത് എവിടെ നിന്നാണെന്നുന്നറിഞ്ഞു കൂടാ.എവിടെ നിന്നായാലും ഇംഗ്ളണ്ടിൽ എത്തുന്നതുവരെ ആ ധാരണ എന്നെ വിട്ടുപിരിഞ്ഞില്ല.പിന്നീട്,പ്രതേയ്കിച്ചു തെക്കേ ആഫ്രിക്കയിൽ വച്ച് ബാരിസ്റ്റർമാരുടെയും തെക്കേ ആഫ്രിക്കയിൽ ജനിച്ചുവളർന്ന അവിടെ വിദ്യാഭ്യാസം ചെയ്തുവന്ന യുവാക്കളുടെയും മനോഹരമായ കൈയെഴുത്തുകണ്മനിടയായപ്പോൾ ഞാൻ ലജ്ജിക്കുകയും എന്റെ കഴിവുകേടിനെ പറ്റി പശ്ചാത്തപ്പിക്കുകയും ചെയ്തു.


ചീത്ത കൈയെഴുത്തു അപൂർണ്ണമായ വിദ്യാഭ്യാസത്തിന്റെ ഒരു ലക്ഷണമായി കരുത്തേണ്ടതാണെന്നു എനിക്ക് ബോധ്യമായി.പിന്നീട് ഞാനെന്റെ കൈയെഴുത്തു നന്നാക്കുവാൻ ശ്രമിച്ചു.പക്ഷെ ,അതിനുള്ള കാലം കഴിഞ്ഞിരുന്നു.ചെറുപ്പകാലത്തെ ഉപേക്ഷയാൽ വന്ന ന്യൂനത പരിഹരിക്കുവാൻ എനിക്കിതുവരെ സാധിച്ചിട്ടില്ല.ഈ അനുഭവം എല്ലാ യുവാക്കൾക്കും ഒരു പാഠംമായിരിക്കട്ടെ.നല്ല കൈ അക്ഷരം  വിദ്യാഭ്യാസത്തിന്റെ ഒഴിച്ചുകൂടാത്ത ഒരു ഭാഗമാണെന്നു അവർ മനസ്സിലാക്കട്ടെ.എഴുതുവാൻ ശീലിക്കുന്നതിനു മുൻപായി കുട്ടികളെ ചിത്രങ്ങൾ വരയ്ക്കുവാൻ ശീലിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം."


     കൈയെഴുത്തിൽ അലസത കാണിക്കുന്നത് ഈയ്യിടെ യുണ്ടായിട്ടുള്ള ദുരവസ്ഥയാണ്.ഒരു കാലത്തു കോപ്പിഎഴുതുന്നത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കരുതിയിരുന്നു.ഇന്ന് അതിനു അത്ര പ്രാധാന്യം കൽപ്പിക്കുന്നില്ല.


പത്താം ക്‌ളാസ്സുവരെയുള്ള കുട്ടികളെ നിർബന്ധമായും മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം കോപ്പി എഴുതിപ്പിക്കണം എന്നോർമിപ്പിച്ചു നിർത്തുന്നു.


നാളെ ഗാന്ധിജയന്തി, മഹാത്മാവിന് പ്രണാമം🙏


✍️മജു

Monday, September 28, 2020

ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ (ആസ്വാദന കുറിപ്പ്)

 


ശ്രീ.എം.മുകുന്ദൻ്റെ ഏഴ് കഥകൾ അടങ്ങുന്നതാണ് ഈ പുസ്തകം. സമൂഹത്തിൻ്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് അതിനെ സൂക്ഷ്മമായി നിരീക്ഷിച്ചിച്ച് രചന നടത്തുകയെന്നുള്ളത് ശ്രീ.എം.മുകുന്ദൻ്റെ കൃതികളിലൊക്കെ തന്നെ കാണാം. ഈ കഥയിൽ മിത്തെല പുരയിൽ സജീവൻ ബാങ്കിൽ നിന്ന് ലോണെടുത്ത് ഒരു ഓട്ടോ വാങ്ങിക്കുന്നു. പെണ്ണ് കാണാൻ ചെന്നപ്പോൾ എല്ലാവരും നോക്കിയത് ഓട്ടോയുടെ ചന്തത്തെ. പെണ്ണിനെ തികച്ചും സൗജന്യമായി തന്നെ കിട്ടി. മൂന്നര പവൻ്റ താലിമാല എന്നു പറഞ്ഞ് കെട്ടിയത് നൂലുപോലുള്ള ഒരു മാലയും ലോക്കറ്റും.
  സജീവന് കൃത്യമായി ഓട്ടോ ഓടിക്കണമെന്നോ ലോൺ തിരിച്ചടയ്ക്കണമെന്നോ ഉള്ള വിചാരമൊന്നുമില്ല. മടിയനാണ്. ഉച്ചയ്ക്ക് ഊണുകഴിഞ്ഞാൽ കുറേ നേരം ഉറങ്ങണം. ആ സമയത്താണ് തീവണ്ടിയിൽ ആളു വരുന്നതും കൂടുതൽ ഓട്ടം കിട്ടുന്നതും. ഭാര്യ ഓട്ടം പോകാൻ പറഞ്ഞാലും ഏതെങ്കിലും മരത്തിനു ചുവട്ടിൽ വണ്ടി നിർത്തി സജീവൻ ഉറങ്ങും.
       രാത്രി അവളുടെ വെളുത്ത ശരീരം ട്യൂബ് ലൈറ്റിൽ നോക്കിക്കിടക്കുമ്പോൾ അവൾ ഒരു പായ്ക്കറ്റ് നിരോധ് എടുത്തു കൊടുക്കുന്നു. ഇതെന്താ എന്നുള്ള സജീവൻ്റെ ചോദ്യത്തിന് ഇത് എന്താണെന്ന് ആണുങ്ങൾക്കല്ലേ നന്നായി അറിയുന്നതെന്ന് ഭാര്യ രാധിക.വിവാഹം ഉറപ്പിച്ചപ്പോൾ തന്നെ രാധിക വാങ്ങി വെച്ചതാണ് അത്. എനിക്ക് ഈ രാധികയെ കുറിച്ച് തോന്നിയതെന്തെന്നാൽ രാധിക കണക്കിൻ്റെയോ കെമിസ്ട്രിയുടെയോ ആളല്ല ഫിസിക്സിൻ്റെ യാണെന്നാണ് തോന്നിയത്.
    ഓട്ടോയ്ക്ക് ദിവ്യാമോൾ എന്ന് പേരിടുക കൂടി ചെയ്തു സജീവൻ. കടം വീട്ടാതെ കുട്ടികൾ വേണ്ടെന്ന് രാധികയും.
     രാധിക സ്വന്തമായി ഓട്ടോ ഓടിക്കാൻ പഠിക്കുന്നു. വെളുപ്പിന് അയാൾ എണീക്കുന്നതിന് മുമ്പ് അവൾ തീവണ്ടി യുടെ സമയം നോക്കി സ്റ്റേഷനിൽ ചെല്ലുന്നു. ഓട്ടം കിട്ടുന്നു. മടക്ക ഓട്ടത്തിനും അവൾക്ക് ആളെ കിട്ടുന്നു. ഉച്ചയ്ക്ക് ഊണുകഴിഞ്ഞാലും ട്രെയിനിൻ്റെ സമയം നോക്കി അവൾ പോകും.ആട്ടോ സ്റ്റാൻ്റിലെ സഹപ്രവർത്തകരായ സഖാക്കൾ അവൾക്ക് എല്ലാ സുരക്ഷിതത്വവും ഒരുക്കി കൊടുത്തു.
      ഒരു ദിവസം പതിവിലും നേരത്തെ വീട്ടിലെത്തിയപ്പോൾ ഇന്നെന്താ നേരത്തെ എന്നുള്ള സജീവൻ്റെ ചോദ്യത്തിന് ഇന്നു മ്മടെ  വിവാഹ വാർഷികമല്ലേ എന്നും പറഞ്ഞ് ബ്ലൗസിനിടയിൽ നിന്ന് മൂന്നര പവൻ്റെ താലിമാല എടുത്തു കൊടുത്ത് അതിൽ സജീവൻ കൊടുത്ത നൂൽ മാലയിൽ നിന്ന് ഉണ്ണികൃഷ്ണൻ്റെ ചിത്രമുള്ള ലോക്കറ്റ് ആ താലിമാലയിൽ കൊരുത്തിട്ടു എന്നിട്ട് ദാ ഇതെൻ്റെ കഴുത്തിൽ കെട്ട് എന്നു പറഞ്ഞ് കഴുത്തു നീട്ടികൊടുത്തു. സജീവൻ ചമ്മലോടെ അനുസരിച്ചു. " മ്മടെ അടവും തീർന്നു, എൻ്റെ കഴുത്തില് മൂന്നര പവൻ്റെ താലീം ആയീ, എനി നമുക്കൊരു കുഞ്ഞ് വേണം, നെടുമ്പ്രത്ത് രാധിക മീത്തെലപ്പുരയിൽ സജീവൻ്റെ കൈ പിടിച്ച് കിടപ്പുമുറിയിലേക്ക് നടന്നു.

എം.മുകുന്ദൻ വിത്യസ്തമായ രീതിയിൽ കഥ പറയുമ്പോൾ അത് വായനക്കാരിൽ ഒരു സ്ത്രീയുടെ ഇച്ഛാശക്തിയും തൻ്റേടവും സ്വാശ്രയ ബോധവും ഏറെ പ്രകടമാണ്.

            ശുഭം

✍️ മജു

Saturday, September 26, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ ബാല്യകാല സ്മരണകൾ - 53. "Majoos stores"

 


എൻ്റെ ചെറുപ്പത്തിൽ അതായത് രണ്ടിലോ മൂന്നിലോ പഠിക്കുമ്പോൾ ഞങ്ങൾ ഒരു കളി കളിച്ചിരുന്നേ......


എൻ്റെ അയൽവക്കത്തെ വീട്ടിലെ കുട്ടികളെയാണ് ഞങ്ങൾ എന്ന് ഉദ്ദേശിച്ചതേ.....


ഇതിൽ അത്ര പുതുമയൊന്നുമില്ലേ......


നാലുകോലുകൾ കുത്തി നിർത്തി അതിൽ ഓലമെടഞ്ഞത് കൊണ്ട് മറച്ച് ഞങ്ങൾ ഒരു കടയാക്കിയേ.....


കടയ്ക്ക് "Majoos Stores " എന്ന് പേര് നൽകിയേ......


ചിരട്ടയും കമ്പും കൊണ്ട് ത്രാസും കടലാസിൽ സംഖ്യ എഴുതി നോട്ടും ചില കവറുകളിൽ മണ്ണും ചരലും നിറച്ച് അരിയും ചെടികളുടെ പല കളറുള്ള ഇലകൾ നുറുക്കി അരിഞ്ഞെടുത്ത് പല വ്യജ്ഞനവും ആക്കിയേ......


ഒരാൾ കടക്കാരനായിരിക്കുവേ....


ബാക്കിയുള്ളവർ സാധനങ്ങൾ വാങ്ങാൻ വരുവേ.....


വാങ്ങിയ സാധനങ്ങളുടെ വില കൂട്ടി നോക്കി രൂപ വാങ്ങി ബാക്കി പൈസ കസ്റ്റമറിന് കൊടുക്കുവേ.....


കച്ചവടമൊക്കെ കഴിയുമ്പോൾ നോട്ടൊക്കെ എണ്ണി നോക്കി എത്ര രൂപ ലാഭമുണ്ടെന്ന് നോക്കുവേ....


ലാഭം കിട്ടിയ കളി രൂപകൾ ഞങ്ങൾ എല്ലാവരും കൂടി വീതിച്ചെടുക്കുവേ....


ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യമേ......


നിന്നോർമ്മകൾ എന്നെ എവിടെയൊക്കെയാണ് കൊണ്ടു പോകുന്നതേ.....


  എന്താല്ലേ.........


             (തുടരും)


മജു.

Thursday, September 24, 2020

പ്രായമുള്ളവരെ ബഹുമാനിക്കാൻ നമ്മൾ പഠിക്കണം.

 

പ്രായമുള്ളവരെ ബഹുമാനിക്കാൻ നമ്മൾ പഠിക്കണം.കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിനുമുമ്പ് ധർമ്മപുത്രർ യുദ്ധക്കളത്തിൽവച്ച് തേരിൽ നിന്ന് ഇറങ്ങി ഭീഷ്മാചാര്യരുടെ അടുത്തേക്ക് നടന്നു.ഇത് കണ്ടു ദുര്യോധനൻ കൂക്കിവിളിച്ചു.

യുദ്ധം ഒഴിവാക്കാൻ പറയാൻ പോകുന്നതായി അവർ ധരിച്ചു.

ധർമ്മപുത്രർ ആചാര്യരോട് അനുഗ്രഹിക്കണം എന്ന് പറയുകയാണ് ഉണ്ടായത്.എല്ലാ ആചാര്യരുടെയും അനുഗ്രഹം വാങ്ങി.അപ്പോൾ തന്നെ വിജയം അവരുടേതായി.മുതിർന്നവരെയും ഗുരുക്കന്മാരെയും പ്രണമിച്ചുകൊണ്ട് എന്റെ എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.സ്നേഹത്തോടെ

✍️മജു.

അനുഭവങ്ങൾ പാളിച്ചകൾ, ക്രിക്കറ്റ് കളി🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏 ബാല്യകാല സ്മരണകൾ-52.


 


എൻ്റെ ചെറുപ്പത്തിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരിക്കണം ക്രിക്കറ്റ് കളി തുടങ്ങുന്നത്. ഒരു മടലും ഒരു റബർ ബോളും മൂന്ന് കമ്പുമായി ഞങ്ങൾ കളി തുടങ്ങി.അരമതിലിൽ വിക്കറ്റിന് സമാന്തരമായി കുറച്ചു ദൂരെ സ്വന്തം വീട്ടിൽ ഇരുന്ന ഞങ്ങളുടെ ടീം മേറ്റിൻ്റെ അച്ഛൻ്റെ നെഞ്ചിലായിരുന്നു എൻ്റെ ആദ്യ ബോൾകൊണ്ടത്. അധികം ശക്തിയില്ലാത്തതുകൊണ്ടാവാം അദ്ദേഹം ചിരിച്ചു.ദേഷ്യപ്പെട്ടില്ല. വീണ്ടും ഞങ്ങളുടെ കളി നോക്കിയിരുന്നു. അന്ന് ടി.വി.ഇല്ല.
    ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടി.വിയുടെ ഉദയം.ദൂരദർശനിൽ ക്രിക്കറ്റ് കളി കാണാൻ പറ്റുന്ന ഒരു സാഹചര്യം സംജാതമായി.ഞങ്ങളുടെ കളി മടലും കമ്പും റബർ ബോളുമായി തന്നെ തുടർന്നു.
    ടി.വിയിൽ ടെസ്റ്റ് ക്രിക്കറ്റ് കണ്ട് ഞങ്ങൾ കോരിതരിച്ചു. സുനിൽ ഗവാസ്ക്കറും കപിൽ ദേവും കൃഷ്ണമാചാരി ശ്രീകാന്തും രവി ശാസ്ത്രിയും വിവിയൻ റിച്ചാർഡ്സും അലൻ ബോർഡറും മാൽക്കം മാർഷലും ദിലീപ് വെങ്ങ് സർക്കാറും മൊ ഹിന്ദർ അമർനാഥും കിർമാണിയും ഞങ്ങളുടെ മുറിയെ അലങ്കരിച്ചു. അവരെപ്പോലെ ആകും എന്ന് കരുതി കളിച്ചു.സ്പോർട്ട്സ് സ്റ്റാർ മാഗസിൻ ഞങ്ങൾക്ക് വലിയ സംഭവമായിരുന്നു.
     പത്താം ക്ലാസും പ്രീഡിഗ്രിയും എത്തിയപ്പോൾ കളി വിശാലമായ പാടത്തേക്ക് മാറ്റി.നാലഞ്ചുമാസം സുഖമായി കളിക്കാം.
   ഞങ്ങൾക്ക് ഒറിജിനൽ ക്രിക്കറ്റ് ബാറ്റും ഒറിജിനൽ ക്രിക്കറ്റ് പന്തും സ്റ്റമ്പും ഉണ്ടായി. പക്ഷേ ഞങ്ങൾ ആരും ഹെൽമറ്റോ പാഡോ ധരിക്കാതെയാണ് കളിച്ചിരുന്നത്.എന്നിട്ടും വളരെ ഫാസ്റ്റായി എറിയുന്ന പന്ത് കളെ സധൈര്യം നേരിട്ടു. ഒരിക്കൽ ഞങ്ങളേക്കാൾ മുതിർന്ന അത്രയ്ക്ക് പ്രാക്ടീസ് പോരാതിരുന്നത് കൊണ്ടോ എന്തോ ബാൾ ബാറ്റിൽ തട്ടി മൂക്കിൽ കൊണ്ട് ചോര വരികയും ആശുപത്രിയിൽ ഒരു ദിവസം കിടക്കേണ്ടതായും വന്ന ഒരാളും ഞങ്ങളുടെ കൂടെ ഉണ്ടായി.
    ചിലപ്പോഴൊക്കെ 45 ഡിഗ്രി ചരിച്ച് അടിച്ച് ഫോറുകൾ പറത്തി.സിക്സറുകൾ അടിച്ചു. മീഡിയം വേഗത്തിൽ ബോൾ ചെയ്തു. ഒരിക്കൽ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് ഞങ്ങൾ ആവേശം കൊണ്ടു.ശനിയും ഞായറും രാവിലെ മുതൽ വൈകുന്നേരം വരെ പൊരിവെയിലിൽ ടെസ്റ്റ് കളിച്ചു. തൊട്ടടുത്ത ദേശങ്ങളുമായി വൺഡേ മാച്ച് സംഘടിപ്പിച്ചു. അങ്ങനെ കാലം കടന്നു പോയി. ഓരോരുത്തർ ഓരോ വഴിയിലൂടെ തിരിഞ്ഞു.
    ഇന്ന് ദൂരദർശൻ കണ്ടിരുന്ന തലമുറയിൽ നിന്ന് സ്റ്റാർ സ്പോർട്ട് സ് കാണുന്ന തലമുറയിലേക്ക് വളർന്നു കഴിഞ്ഞു. 135 കോടി ജനങ്ങളിൽ നിന്ന് ആ11 പേരിൽ ഉൾപ്പെടുക എന്നുള്ളത് മഹത്തായ കാര്യമല്ലേ.... തീർച്ചയായും ആണ്. ഇനി എന്നാണ് കേരളത്തിൽ നിന്ന് ഒരു കളിക്കാരൻ ഇന്ത്യൻ ടീമിൽ എത്തുക. എത്തിയ വിരലിലെണ്ണാവുന്നവർ വേണ്ട രീതിയിൽ തുടരുന്നു മില്ല.

   135 കോടിയിൽ നിന്ന് ആ 11പേരിൽ ഒരാളെങ്കിലും ഉയർന്നു വരേണ്ടേ .....

2.5കോടി ജനങ്ങളുള്ള ഓസ്ട്രേലിയയിൽ നിന്ന് ലോകോത്തര നിലവാരമുള്ള ഒരു ടീം ഉണ്ടായില്ലേ....

  വെസ്റ്റ് ഇൻഡീസിനെ 1983 ജൂൺ 25 ന് കപിൽദേവും കൂട്ടരും തോൽപ്പിച്ച് ലോകകപ്പ് നേടിയില്ലേ..... പ്രൂഡൻഷ്യൽ കപ്പ്.....

ടെസ്റ്റിൽ പതിനായിരം റൺസെടുക്കാൻ ഗവാസ്ക്കറോടിയ ഓട്ടം ടി.വിയിൽ കണ്ട് ഞങ്ങൾ ആനന്ദനൃത്തമാടി....

പിന്നെ ദൈവമായി മാറിയ സച്ചിൻ തെൻഡുൽക്കർ.....
    
മക്കളോട് ഏതു സമയവും പഠിക്കെടാ.....
അല്ലെങ്കിൽ കഴിക്കെടാ.....
   എന്നു പറയുന്ന ഒരു വിഭാഗമായി നമ്മൾ മാറിയില്ലേ.......

   നമ്മുടെ കുട്ടികൾ പഠിക്കുന്ന പല സ്കൂളുകളിലും കുട്ടിക്ക് ഓടാനോ കളിക്കാനോ സ്ഥലമില്ലാതെ ഗുഡുസുമുറികളിൽ ആൾജിബ്രയും സയൻസും മാത്രം അടിച്ചു കയറ്റിയാൽ മതിയോ...... അതു വേണ്ടെന്നല്ല....

നമുക്കും വേണ്ടേ ആ പതിനൊന്നു പേരിൽ ഒരാളെങ്കിലും.....

   തീർച്ചയായും വേണം......
കളിക്കും പ്രാധാന്യം കൊടുക്കുന്ന ഒരു പഠന സമ്പ്രദായം കാര്യക്ഷമമായി ഉയർന്നു വരട്ടെ....

     കേരളത്തിലെ സ്കൂളുകളിൽ ചെറിയ പ്രായത്തിലേ എന്തുകൊണ്ടാണ് ഗണിതവും ശാസ്ത്രവും മാത്രം കുത്തി വയറു നിറയ്ക്കുന്നത്......

  പണ്ടൊക്കെ സ്കൂളുകളിൽ കായികാദ്ധ്യാപകർ ഉണ്ടായിരുന്നു. പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ അന്ന് കുറവായിരുന്നു. ഇന്ന് അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും മാറിയിട്ടുണ്ട്. പക്ഷേ കായിക വിദ്യാഭ്യാസത്തിന് ഇനിയും കൂടുതൽ പ്രാധാന്യം കൊടുക്കണം.....

സഹകരണത്തിൻ്റേയും സ്നേഹത്തിൻ്റേയും വിജയത്തിൻ്റേയും തോൽവിയുടേയും പാഠങ്ങൾ ഒന്നിച്ചു പങ്കുവയ്ക്കുമ്പോൾ കിട്ടുന്ന സന്തോഷമുണ്ടല്ലോ...... ആ വലിയ പാഠങ്ങൾ നമ്മൾ മറന്നുകൂടാ.....

    കോവിഡ് 19 മഹാമാരി ഒഴിഞ്ഞു പോയി കഴിഞ്ഞാൽ വീണ്ടും പഠനവും കളിയുമായി നമുക്ക് മുന്നേറുകയല്ലേ.....

     ഇത്രയും എഴുതിയതു കൊണ്ട് മാമനോട് ഒന്നും തോന്നല്ലേ മക്കളേ.....
      എല്ലാവർക്കും ശുഭരാത്രി നേർന്നു കൊണ്ട്

     സ്നേഹത്തോടെ

✍️മജു

Monday, September 21, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-51 ഡി.ഒ.ഡി.ഇല്ല.

 


ഏഴാം ക്ലാസിൽ മുൻ ബഞ്ചിലിരുന്ന മിടുക്കനായ ഒരു വിദ്യാർത്ഥിയുടെ ചോദ്യം ഏറെ തമാശകലർന്നതാണെങ്കിലും അധികമൊന്നും ചിന്തിക്കാതെ തൻ്റെ പേരിന് ഒപ്പമില്ലാതെ രജിസ്റ്ററിൽ കണ്ട ഒരു കാര്യം ചോദിക്കുകയായിരുന്നു.
  " സർ, കെ.കേളപ്പൻ, അക്കാമ്മ ചെറിയാൻ, മന്നത്ത് പത്മനാഭൻ ഇവരുടെയൊക്കെ ചിത്രത്തിനുതാഴെ ഡി.ഒ.ബി യും ഡി.ഒ.ഡി യും ഉണ്ട്. എനിക്ക് ഡി. ഒ.ബി മാത്രമേയുള്ളൂ. അതെന്താ അങ്ങനെ?"
  "അവർ ജനിച്ച തീയതിയും മരിച്ച തീയതിയും ആണ് എഴുതിയിരിക്കുന്നത് "ഞാൻ പറഞ്ഞു.
" അത് മനസിലായി "
    അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" താൻ ജീവിച്ചിരിക്കുന്നുണ്ടല്ലോ?"
  "ങാ....മനസിലായി .... മനസിലായി..... " അവൻ ചിരിച്ചു കൊണ്ട് വിനയാന്യത നായി ഇരുന്നു.
     ചിലപ്പോഴെങ്കിലും നമ്മുടെയൊക്കെ ഓർമ്മകളെ മറ്റെന്തിലോക്കോതിരിക്കുമ്പോഴായിരിക്കണം അറിയാതെ എങ്കിലും ഇത്തരം ചോദ്യം വരുന്നത്.

            (തുടരും)

✍️ മജു
 

Saturday, September 19, 2020

മഞ്ഞ വെയിൽ മരണങ്ങൾ (ആസ്വാദന കുറിപ്പ്)

 


   ശ്രീ.ബെന്യാമിൻ്റെ  മഞ്ഞവെയിൽ മരണങ്ങൾ സസ്പെൻസ് നിലനിർത്തി കൊണ്ട് തുടങ്ങുകയും അവസാനം എത്തുന്ന രീതി മറ്റൊരു തരത്തിലുമായി എനിക്കനുഭവപ്പെട്ടു.എന്നിരുന്നാലും യാഥാർത്ഥ്യങ്ങൾ അങ്ങനെയാകുമ്പോൾ നോവലിസ്റ്റിന് വേറെ വഴിയില്ലല്ലോ.


   ഉദയംപേരുരെ തൈക്കാട്ടമ്മയുമായി ബന്ധപ്പെട്ട കുടുംബമായ വല്യോടത്തു വീട്ടിൽ നിന്ന് നോവൽ തുടങ്ങി അന്ത്രേപ്പറിൻ്റെ തിരോധാനത്തിൻ്റെ ചുരുളഴിക്കാൻ നടത്തുന്ന ശ്രമങ്ങളിലൂടെ നോവൽ നീങ്ങുമ്പോൾ ചരിത്രപരമായ പഞ്ചാത്തലങ്ങൾ നോവലിൽ കൂട്ടിയിണക്കേണ്ടതായി വരുന്നുണ്ട്.


  ഡീഗോ ഗാർഷ്യയിൽ നേഴ്സിങ്ങ് പഠനത്തിനിടയിലാണ് വല്യേടത്ത് വീട്ടിലെ മൂത്ത പെൺകുട്ടി മെൽവിൻ അന്ത്രപ്പേറുമായി പരിചയപ്പെടുന്നതും അടുക്കുന്നതും.


    മെൽവിൻ ബോട്ടിൽ കാലെടുത്തു വയ്ക്കുമ്പോൾ വീണ് മരണപ്പെട്ടുന്നു.അത് അപകട മരണമോ കൊലപാതകമോ? ഇക്കാര്യം വായനക്കാർക്ക് വിടുന്നു.


        മെൽവിൻ്റെ മൃതദേഹത്തെ അനുഗമിച്ച് കേരളത്തിൽ എത്തിയ അന്ത്രപ്പേർ തിരുവനന്തപുരം വിമാനതാവളത്തിൽ ഇറങ്ങുന്നതിന് മുന്നേ മെൽവിൻ്റെ മൃതദേഹവുമായി ബന്ധുക്കൾ സ്ഥലം വിട്ടിരുന്നു. പിന്നെ എറണാകുളത്തെ സുഹൃത്തായ ഒരു പ്രസാധകൻ വഴി മെൽവിൻ്റെ വീട് കണ്ടെത്തുന്ന അന്ത്രേപ്പർ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുന്നു.

        

     പാരീസിലേക്ക് ഉപരിപഠനത്തിന് പോകേണ്ട അന്ത്രേപ്പർ മെൽവിൻ്റെ 41 ആം ചരമദിനത്തിൽ പങ്കെടുക്കാൻ വേണ്ടി യാത്ര നീട്ടിവയ്ക്കുകയും വല്യോടത്ത് വീട്ടിൽ വീണ്ടും എത്തുകയും ചെയ്യുന്നു. പിന്നെ അവിടെ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ നോവൽ കടന്നു പോയി അവസാനം വല്യോടത്ത് വീട്ടിലെ നിഗൂഢതകൾ അവസാനിക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു.


  ചരിത്രം ഉറങ്ങുന്ന ഉദയംപേരൂർ സുന്നഹദോസ് പഴയ പള്ളിയുടെ ഉള്ളിൽ കയറി കണ്ടത് വിവരിക്കുന്നുണ്ട്. അവിടെ ഇപ്പോൾ രണ്ട് പള്ളിയുണ്ട്. ഒന്ന് സുന്നഹദോസ് നടന്ന പഴയ പള്ളി. 1599 ൽ ആണ് ചരിത്രപ്രസിദ്ധമായ സുന്നഹദോസ് നടന്നത്. പിന്നെ പുതിയതായി പണിത പള്ളി. പഴയ പള്ളിയിലെ കൊത്തുപണികളൊക്കെ വിസ്മയങ്ങളാണെന്ന് നോവലിൽ പറയുന്നു. എഡി 510 ൽ പണി കഴിപ്പിച്ചതാണ് പഴയ പളളി.ഒരൊറ്റ തൂണുപോലുമില്ലാതെയാണ് പള്ളിയുടെ മച്ചും മേൽക്കൂരയും പണിതിരിക്കുന്നത്. കൂടുതൽ വിവരണങ്ങൾ പുസ്തകത്തിൽ വായിക്കുക.

   ഒരു കാലഘട്ടത്തിൻ്റെ തന്നെ  ചരിത്രം പറയുമ്പോൾ തന്നെ വർത്തമാനകാലത്തിൻ്റെ കാഴ്ചകളും കാഴ്ചപ്പാടുകളും നോവൽ അനാവരണം ചെയ്യുന്നുണ്ട്

മഞ്ഞവെയിൽ മരണത്തിലും ശ്രീ.ബെന്യാമിൻ തിരഞ്ഞെടുത്ത പ്രമേയവും ചരിത്രവും ഏറെ പ്രാധാന്യം അർഹിക്കുന്നു. 


  ചരിത്രം  തേടിയെടുത്ത്  വർത്തമാനകാലത്തിൽ കൂട്ടിയിണക്കി ഒഴുക്കോടെ പറഞ്ഞു പോകുന്ന മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവൽ അനശ്വരമായി നില നിൽക്കും........ 


 

    

               - ശുഭം -


✍️മജു

നൂറു സിംഹാസനങ്ങൾ (ആസ്വാദന കുറിപ്പ്)



തമിഴിലെ പ്രശസ്ത എഴുത്തുകാരനായ ജയമോഹൻ ഐ.എ.എസ് ഓഫീസറായ ധർമ്മപാലൻ എന്ന നായാടിയുടെ കഥ പറയുമ്പോൾ സാധാരണ ജീവിതങ്ങളിൽ നിന്ന് വിഭിന്നമായി ജീവിതം നയിച്ചു വന്ന ഒരു സമുദായത്തിലെ ഒരു കുട്ടിയെ പഠിപ്പിച്ച് കളക്ടറാക്കുന്ന ഉദ്യോഗഭരിതമായ രംഗങ്ങൾ വായനക്കാരുടെ മനസിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല.

       ഏഴു വയസുവരെ തിരുവനന്തപുരം നഗരത്തിൽ പൂർണ്ണ നഗ്നനായി അമ്മയോടൊപ്പം അലഞ്ഞു തിരിഞ്ഞ നാളുകളിൽ ദേഹം മുഴുവൻ പറ്റം പറ്റമായി ചൊറിയും ചിരങ്ങും വ്രണങ്ങളും നിറഞ്ഞിരിക്കും. കുളിയോ  ജപമോ ഇല്ല. ഏതു നേരവും വിശപ്പാണ്. കയ്യിൽ കിട്ടുന്ന എന്തും തിന്നാനാവുമോ എന്ന് വായിൽ വച്ച് നോക്കും. സ്ഥിരമായി ഒരിടത്ത് താമസിക്കുന്ന ശീലവും ഇല്ല.

    ആരോ ഒരാൾ ചോറു കൊടുക്കുന്നുണ്ടെന്ന് കേട്ട് കരമനയാറ്റിൻ്റെ കരയിലുണ്ടായിരുന്ന പ്രജാനന്ദ സ്വാമികളുടെ ആശ്രമത്തിലേക്ക് പോയി.കരമനയാറ്റിൽ ഇറങ്ങി കുളിക്കണം.അവർ നൽകുന്ന വസ്ത്രം ധരിക്കണം.

     ഭക്ഷണം കഴിക്കുന്നതിന് മുമ്പ് "ദൈവമേ കാത്തുകൊൾകങ്ങ് ,കൈവിടാതെ ഞങ്ങളെ " എന്ന് ചൊല്ലണം.അതിനു ശേഷമാണ് ചോറു കൊടുക്കുക.

  സ്വാമി പ്രജാനന്ദൻ ,ധർമ്മപാലൻ എന്ന് പേരിട്ട് വളർത്തി പഠിപ്പിച്ച് ഐ.എ.എസ് എടുത്തു കളക്ടറാകുന്ന ധർമ്മപാലൻ  അമ്മയെ ഒപ്പം കൊണ്ടു താമസിപ്പിക്കുമ്പോഴും പഴയ ശീലങ്ങളിൽ നിന്നും ഒട്ടും വ്യതിചലിക്കാത്ത അമ്മ, ചവറ്റുകൂനകൾക്കിടയിൽ അലഞ്ഞു തിരിയുന്ന സ്വഭാവം ധർമ്മ പാലന് മാറ്റാൻ കഴിയുന്നില്ല. അമ്മയെ ശുശ്രൂഷിക്കാൻ ധർമ്മപാലൻ എത്രയൊക്കെ ശ്രമിച്ചിട്ടും പഴയ സംസ്ക്കാരത്തിൻ്റെ എഴുത്തും വായനയും വിദ്യാഭ്യാസമില്ലാത്തതിൻ്റെ കുറവും ഒരു സമുദായത്തെ എങ്ങനെ ഗ്രസിച്ചു എന്നറിയണമെങ്കിൽ നൂറു സിംഹാസനങ്ങൾ അതു കാണിച്ചു തരും.


            ശുഭം


✍️ മജു.

Wednesday, September 16, 2020

മഞ്ഞവെയിൽ മരണങ്ങൾ

 

മഞ്ഞവെയിൽ മരണങ്ങൾ

ശ്രീ.ബെന്യാമിൻ്റെ  മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവൽ വായിക്കണമെന്ന് തോന്നാൻ ഒരു കാരണമുണ്ട്. അന്ത്രപ്പേറിൻ്റെ തിരോധാനം കണ്ടെത്തണം എന്നു പറഞ്ഞ് എറണാകുളം പോലീസ് സ്റ്റേഷനിൽ ഒരു വായനക്കാരൻ കേസു കൊടുത്തുവത്രേ!

    ബെന്യാമിൻ്റെ പുസ്തകങ്ങളിൽ ആടുജീവിതമാണ് ആദ്യം വായിച്ച പുസ്തകം.ഇരുന്ന ഇരിപ്പിൽ വായിച്ചു തീർക്കാൻ പറ്റുന്ന  നോവലുകളാണ് ഇപ്പറഞ്ഞ രണ്ടും.പിന്നെ അദ്ദേഹത്തിൻ്റെ "പുഴ മീനുകളെ കൊല്ലുന്ന വിധം " അവസാന ഭാഗം അവതരിപ്പിച്ചത് വളരെയധികം ഇഷ്ടപ്പെട്ടു.

      മഞ്ഞവെയിൽ മരണങ്ങൾ ഒടുക്കത്തെ സസ്പെൻസ് നിലനിർത്തി കൊണ്ട് തുടങ്ങുകയും അവസാനം എത്തുന്ന രീതി മറ്റൊരു തരത്തിലുമായി എനിക്കനുഭവപ്പെട്ടു.എന്നിരുന്നാലും യാഥാർത്ഥ്യങ്ങൾ അങ്ങനെയാകുമ്പോൾ നോവലിസ്റ്റിന് വേറെ വഴിയില്ലല്ലോ.

   ഉദയംപേരുരെ തൈക്കാട്ടമ്മയുമായി ബന്ധപ്പെട്ട കുടുംബമായ വല്യോടത്തു വീട്ടിൽ നിന്ന് നോവൽ തുടങ്ങി അന്ത്രേപ്പറിൻ്റെ തിരോധാനത്തിൻ്റെ ചുരുളഴിക്കാൻ നടത്തുന്ന ശ്രമങ്ങളിലൂടെ നോവൽ നീങ്ങുമ്പോൾ ചരിത്രപരമായ ഒരു പാട് പഞ്ചാത്തലങ്ങൾ നോവലിൽ കൂട്ടിയിണക്കേണ്ടതായി വരുന്നുണ്ട്.

  ഡീഗോ ഗാർഷ്യയിൽ നേഴ്സിങ്ങ് പഠനത്തിനിടയിലാണ് വല്യേടത്ത് വീട്ടിലെ മൂത്ത പെൺ സന്താനം മെൽവിൻ അന്ത്രപ്പേറുമായി പരിചയപ്പെടുന്നതും അടുക്കുന്നതും.

    മെൽവിൻ ബോട്ടിൽ കാലെടുത്തു വയ്ക്കുമ്പോൾ വീണ് മരണപ്പെട്ടുന്നു.അത് അപകട മരണമോ കൊലപാതകമോ? ഇക്കാര്യം വായനക്കാർക്ക് വിടുന്നു.

        മെൽവിൻ്റെ മൃതദേഹത്തെ അനുഗമിച്ച് കേരളത്തിൽ എത്തിയ അന്ത്രപ്പേർ തിരുവനന്തപുരം വിമാനതാവളത്തിൽ ഇറങ്ങുന്നതിന് മുന്നേ മെൽവിൻ്റെ മൃതദേഹവുമായി ബന്ധുക്കൾ സ്ഥലം വിട്ടിരുന്നു. പിന്നെ എറണാകുളത്തെ സുഹൃത്തായ ഒരു പ്രസാധകൻ വഴി മെൽവിൻ്റെ വീട് കണ്ടെത്തുന്ന അന്ത്രേപ്പർ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുന്നു.
        ഇതിനിടയിൽ മെൽവിൻ്റെ പിതാവുമായി പരിചയപ്പെടുകയും മെൽവിൻ്റെ മരണകാരണങ്ങളെക്കുറിച്ചും അന്ത്രേപ്പർ സംസാരിക്കുന്നുണ്ട്. മെൽവിൻ്റെ പിതാവ് മെൽവിൻ്റെ അനിയത്തി മെർവിനെ ,അന്ത്രേപ്പർ വിവാഹം കഴിക്കണം എന്ന ഒരു ആവശ്യവും മുന്നോട്ട് വയ്ക്കുന്നുണ്ട്.

     പാരീസിലേക്ക് ഉപരിപഠനത്തിന് പോകേണ്ട അന്ത്രേപ്പർ മെൽവിൻ്റെ 41 ആം ചരമദിനത്തിൽ പങ്കെടുക്കാൻ വേണ്ടി യാത്ര നീട്ടിവയ്ക്കുകയും വല്യോടത്ത് വീട്ടിൽ വീണ്ടും എത്തുകയും ചെയ്യുന്നു. (അവരുടെ വിശ്വാസ പ്രമാണ പ്രകാരം 41 ദിവസം മരിച്ചവരുടെ ആത്മാവ് ഭൂമിയിൽ ഉണ്ടാകും.)പിന്നെ അവിടെ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ നോവൽ കടന്നു പോയി അവസാനം വല്യോടത്ത് വീട്ടിലെ നിഗൂഢതകൾ അവസാനിക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു.

ഉദയംപേരൂർ സുന്നഹദോസിനെക്കുറിച്ചും തോമമഹാരാജാവിനെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്. ചരിത്രം ഉറങ്ങുന്ന ഉദയംപേരൂർ സുന്നഹദോസ് പഴയ പള്ളിയുടെ ഉള്ളിൽ കയറി കണ്ടത് വിവരിക്കുന്നത് വായിക്കേണ്ട താണ്. അവിടെ ഇപ്പോൾ രണ്ട് പള്ളിയുണ്ട്. ഒന്ന് സുന്നഹദോസ് നടന്ന പഴയ പള്ളി. (1599 ൽ ആണ് ചരിത്രപ്രസിദ്ധമായ സുന്നഹദോസ് നടന്നത് )പിന്നെ പുതിയ തായി പണിത പള്ളി. പഴയ പള്ളിയിലെ കൊത്തുപണികളൊക്കെ വിസ്മയങ്ങളാണെന്ന് നോവലിൽ പറയുന്നു. എഡി 510 ൽ പണി കഴിപ്പിച്ചതാണ് പളളി.ഒരൊറ്റ തൂണുപോലുമില്ലാതെയാണ് പള്ളിയുടെ മച്ചും മേൽക്കൂരയും പണിതിരിക്കുന്നത്. കേരളത്തിലെ മരയാശാരിമാരെ താണു നമിക്കാൻ പോന്നുത്ര സുന്ദരങ്ങളായിരുന്നു. ആനയുടെയും കുതിരയുടേയും മുഖമുള്ള ഉത്തരം. മാലാഖമാർ, മീൻ, പക്ഷികൾ, പൂക്കൾ, ഇലകൾ എന്നിവ കൊത്തിയ കഴുക്കോലുകൾ. ഒന്നിനൊന്ന് വ്യത്യസ്തമായ പൂക്കൾ കൊണ്ടലങ്കരിച്ച മറ്റ് ചേർപ്പു തടികൾ. നമ്മുടെ കുട്ടികളെ തൃപ്പൂണിത്തുറ ഹിൽ പാലസ് മാത്രം കാണിച്ചു കൊടുത്താൽ പോര സുന്നഹദോസ് നടന്ന പള്ളിയും കാണിച്ചു കൊടുക്കണം.

   ഒരു കാലഘട്ടത്തിൻ്റെ  ചരിത്രം പറയുമ്പോൾ തന്നെ വർത്തമാനകാലത്തിൻ്റെ കാഴ്ചകളും കാഴ്ചപ്പാടുകളും നോവൽ അനാവരണം ചെയ്യുന്നുണ്ട്.

     എം ടിയുടെ "രണ്ടാമൂഴം "  മഹാഭാരതത്തിലെ ഭീമനെന്ന കഥാപാത്രമാണ് രാജാവാ കേണ്ടിയിരുന്നത് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അത് ശരിയാണെന്ന് വായനക്കാർക്ക് തോന്നുകയും ചെയ്യും. എല്ലായിടത്തും രണ്ടാമനാകേണ്ട ഭീമനെക്കുറിച്ചല്ല എല്ലായിടത്തും ഒന്നാമനാകേണ്ട ഭീമനെക്കുറിച്ചാണ്  എം.ടി രണ്ടാമൂഴത്തിലൂടെ പറയുന്നത്........

  "പ്രഥമ പ്രതിശ്രുതി "യിലൂടെ ആശാ പൂർണ്ണാദേവി ഒരു കാലഘട്ടത്തിലെ സ്ത്രീകളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ.......

       അഖിലൻ" ചിത്തിരപ്പാ വൈ " എന്ന നോവലിലൂടെ അണ്ണാമലൈ എന്ന ചിത്രകാരൻ്റെ നിർമ്മലമായ മനസിൻ്റെ കളങ്കമില്ലാത്ത സേനഹത്തെ വാഴ്ത്തുമ്പോൾ.......

  ബിമൽ മിത്ര "പ്രതി ഹാജരുണ്ട് " എന്ന നോവലിലൂടെ കുടുംബ മഹിമയുടെ ,വ്യക്തിയുടെ അന്തസി നേക്കാളും വലുതായി കുടുംബ മഹിമയെ വാഴ്ത്തുമ്പോൾ.....

    എസ്.കെ.പൊറ്റക്കാട്ട് " ഒരു ദേശത്തിൻ്റെ കഥയിലൂടെ അതിരാണിപ്പാടത്തിൻ്റെ ചിത്രം വരച്ചിടുമ്പോൾ ഒരു ഗ്രാമത്തിൻ്റെ ചെത്തവും ചൂരും ഉൾക്കൊണ്ട ഒരു മനുഷ്യന് മാത്രം പറയാൻ കഴിയുന്ന ഭാഷയിൽ കഥ പറയുമ്പോൾ ........

ശ്രീകൃഷ്ണ ആലനഹള്ളി " ഭുജംഗയ്യൻ്റെ ദശാവതരങ്ങൾ" എന്ന നോവലിലൂടെ മനുഷ്യാവസ്ഥയുടെ നിസ്സഹായതയും ഭുജംഗയ്യൻ ഒരു ഗ്രാമത്തിൻ്റെ കണ്ണിലുണ്ണിയാവുന്നത് ഗ്രാമവാസികൾക്കു മുഴുവൻ ഉപകാരപ്രദമായ തൊഴിലുകളിലേക്ക് മാറി മാറി അവതരിക്കുകയാണ്. ഗ്രാമം വരൾച്ചയെ നേരിടുമ്പോൾ കിണറുകൾ കുഴിച്ച് വെള്ളമെത്തിക്കുന്ന ഭുജംഗയ്യൻ, സൽക്കർമ്മങ്ങൾ മാത്രം ചെയ്യാൻ ശീലിച്ച ഭുജംഗയ്യൻ, വാർദ്ധക്യത്തിൻ്റെ അവസാന നാളുകളിൽ കാഴ്ച നഷ്ടപ്പെട്ട ഭുജംഗയ്യനെ ശുശ്രൂഷിക്കുന്ന പതിവ്രതയായ ഭാര്യ സുശീല, നൻമ മാത്രം ചെയ്യാൻ തോന്നും ഈ നോവൽ വായിച്ചാൽ......

  ശ്രീ.ജയമോഹൻ്റെ "നൂറു സിംഹാസനങ്ങൾ " ഒരു പ്രത്യേക സമുദായത്തിൽ നിന്ന് ,കാട്ടിലും മറ്റും അലഞ്ഞു നടക്കുന്ന വൃത്തിയോ വെടിപ്പോ ഇല്ലാത്ത ഒരു വിഭാഗത്തിൽ നിന്ന് ഒരു കുട്ടി ആശ്രമത്തിലെ ഭക്ഷണം കഴിക്കാൻ എത്തിയിടത്തു നിന്ന് സ്വാമി പിടിച്ച് കുളിപ്പിച്ച് ,പഠിപ്പിച്ച് കളക്ടറാക്കുന്ന ഈ നോവൽ ഉദ്യോഗഭരിതമാണ്. ഈ നോവലിന് കോപ്പിറൈറ്റില്ല എന്നുള്ളത് പ്രത്യേക തയാണ്......

   അഴീക്കോട് മാഷ് തത്ത്വമസിയിലൂടെ ഉപനിഷത്തുക്കളും വേദങ്ങളും എത്ര മാത്രം ആഴത്തിൽ മനനം ചെയ്ത് കൊണ്ടാണ് തത്ത്വമസി എന്ന കൃതിയിലൂടെ പോയത്.......

ശ്രീ.സി.രാധാകൃഷ്ണൻ സാർ "തീക്കടൽ കടഞ്ഞതിരുമധുര " ത്തിലൂടെ മലയാള ഭാഷയുടെ തന്നെ വേറിട്ടൊരു ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ ........


     മാക്സിം ഗോർക്കിയുടെ "പരിശീലനം " അനുഭവപാഠങ്ങളിലൂടെയുള്ള പരിശീലനം തന്നെയാണ്...............


  ശ്രീ.    ഒ.വി.വിജയൻ " ഖസാക്കിൻ്റെ ഇതിഹാസം" എന്ന നോവലിലൂടെ തസ്രാക്കും അവിടുത്തെ സ്കൂളും ആ കാലഘട്ടങ്ങളെക്കുറിച്ചും ആളുകളെ കുറിച്ചും അടയാളപ്പെടുത്തുമ്പോൾ ഓരോ വായനയിലും പുതിയ മാനം പകരുന്ന ഖസാക്കിൻ്റെ ഇതിഹാസം.......

  പെരുമ്പടവത്തിൻ്റെ "ഒരു സങ്കീർത്തനം പോലെ " യിൽ ഫിയോദർ ദസ്തയേവ്‌സ്കിയെ പുനരാവിഷ്ക്കരിക്കുമ്പോൾ..................

തകഴിയുടെ "ചെമ്മീൻ " നിൽ കറുത്തമ്മയുടേയും പരീക്കുട്ടിയുടേയും അനശ്വരപ്രണയത്തിന് മേൽ വന്നു വീഴുന്ന പഴനി ...

  അറബിക്, പേർഷ്യൻ നാടോടി കഥയായ" ആയിരത്തൊന്നു രാവുകളിൽ " രാജാവിൻ്റെ ഖഡ്ഗത്തിൽ നിന്ന് രക്ഷപ്പെടാൻ ഓരോ ദിവസവും ഓരോ പുതിയ കഥപറഞ്ഞ ബുദ്ധിമതിയായ ഷെഹർസാദ...............

കഥ പറയാനുള്ള മനുഷ്യൻ്റെ കഴിവ് .... എന്നും പുതിയ തലങ്ങൾ തേടി കൊണ്ടിരിക്കും.

   ശ്രീ.ബെന്യാമിൻ മഞ്ഞവെയിൽ മരണത്തിൻ്റെ രചനയ്ക്ക് ശേഷം എഴുതിയ "ആട് ജീവിതം" പ്രവാസ ജീവിതത്തിൻ്റെ ഒറ്റപ്പെടലും ക്ലേശങ്ങളും അനുഭവിച്ച ഒരു സാധാരണ മനുഷ്യൻ്റെ(നജീബിൻ്റെ) കഥ എല്ലാവരുടെയും ഉള്ളിൽ തട്ടും വിധം അവതരിപ്പിച്ചപ്പോൾ.......

  മഞ്ഞവെയിൽ മരണത്തിലും ശ്രീ.ബെന്യാമിൻ തിരഞ്ഞെടുത്ത പ്രമേയവും ചരിത്രവും ഏറെ പ്രാധാന്യം അർഹിക്കുന്നു. ഉദയംപേരൂർ സുന്നഹദോസും തൈക്കാട്ടമ്മയും മർത്താ മറിയം പള്ളിയും അവിടെ ഇത്രയും കാലവും ഉണ്ടായിട്ടും മറ്റാർക്കും ഒന്നും തോന്നിയില്ല.

  ചരിത്രം മുഴുവൻ തേടിയെടുത്ത് ചരിത്ര സത്യമായി വർത്തമാനകാലത്തിൽ കൂട്ടിയിണക്കി ഒഴുക്കോടെ പറഞ്ഞു പോകുന്ന മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവൽ അനശ്വരമായി നില നിൽക്കും. വരും തലമുറയ്ക്ക് അത് ആവശ്യമാണ്.അത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതകൂടിയാണ്.....

ആരും ചൂടാത്ത പൂ പോലെ ആരും കേൾക്കാത്ത കഥ കേൾക്കാൻ ഇനിയും തലമുറകൾ കാത്തിരിക്കും.

PS: എൻ്റെ വായനയിൽ ഉൾപ്പെടുത്തിയ മറ്റ് സാഹിത്യകാരൻമാരുടെ പുസ്തകങ്ങളും വായനക്കാർക്ക്, വായിക്കാത്തവർക്ക് ഉപകാരപെടട്ടെ എന്ന ഉദ്ദേശത്തോടെ എഴുതിയതാണ്.
   
               - ശുഭം -

✍️മജു

Thursday, September 10, 2020

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ- 50

 


ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഉണ്ടായ ഒരു സംഭവം എഴുതാം. ഒരു ഫെബ്രുവരി മാസത്തിലെ ഉച്ച സമയത്താണ് .ഉച്ചയ്ക്ക് സ്കൂളിലേക്ക് ചോറു കൊണ്ടുപോവുകയാണ് പതിവ്. ഉച്ചയ്ക്ക് ധൃതിയിൽ ഊണു കഴിച്ച് ഒരു മണിക്കൂർ കളിക്കാനായി ഓടും. ആ ഒരു മണിക്കൂർ ഞങ്ങൾക്ക് സ്വർഗം കിട്ടിയ പോലെ യാണ്. പമ്പരം കളിയും ഗോട്ടി കളിയും ഒക്കെ നടത്തും.

ഒരു ദിവസം സ്കൂളിൽ നിന്ന് 300 മീറ്റർ അകലെയുളള ഭഗവതി ക്ഷേത്രത്തിലെ വിശാലമായ മൈതാനത്തിൽ റോഡ് സൈഡിനോട് ചേർന്ന് നിരവധി മാവുകൾ നിരന്നു നിന്നിരുന്നു.എൻ്റെ സഹപാഠിയും ഞാനും കൂടി റോഡ് സൈഡിലെ മൈതാനത്തിലെ മാവിൻ ചുവട്ടിലൂടെ നടന്നു നീങ്ങുന്ന സമയത്ത് ഏതോ ഒരുത്തൻ മാങ്ങ എറിഞ്ഞകല്ല് കമ്പിൽ തട്ടി തിരികെ വന്ന് എൻ്റെ തലയുടെ പുറകിലാണ് കൊണ്ടത്.തല പൊട്ടി ചോര വാർന്നു. എൻ്റെ സഹപാഠിയും ഞാനും കൂടി അടുത്തുള്ള പഞ്ചായത്ത് കിണറിൽ നിന്ന് വെള്ളം കോരി മുറിവ് കഴുകി. ഷർട്ടിൽ വീണ ചോരയും കഴുകി കളഞ്ഞ് ധാരാളം പച്ച വെള്ളവും കുടിച്ച്  സ്കൂളിൽ എത്തി ക്ലാസിൽ കയറി ഇരുന്നു. ആ കല്ല് മാങ്ങയിൽ പോയി കൊള്ളാതെ കമ്പിൽ തട്ടി എൻ്റെ തലയിൽ തന്നെ വന്ന് കൊണ്ട് തല പൊട്ടിച്ചതെന്തിന്? അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായിപ്പോയി.മാവിൽ കല്ലെറിഞ്ഞിരുന്ന കുട്ടികൾ എൻ്റെ തലയിൽ കല്ലുകൊണ്ടതും അവർ ഓടി കളഞ്ഞു. അവരിൽ ആരുടെ ഉന്നമാണ് പിഴച്ച് എൻ്റെ തലയിൽ വന്ന് കല്ലു കൊള്ളി ച്ചത്.

     ഉച്ചയ്ക്ക് ആദ്യ പീരീയഡ് ഇംഗ്ലീഷായിരുന്നു. ക്ലാസ് ടീച്ചറും ഇംഗ്ലീഷ് ടീച്ചറുമായിരുന്ന ശ്രീമതി.ഫിലോമിന ടീച്ചറാണ് ക്ലാസ്സെടുത്തു കൊണ്ടിരുന്നത്.ഇതിനിടയിൽ എനിക്ക് മയക്കം വരുന്നുണ്ടായിരുന്നു.ടീച്ചറോട് തല പൊട്ടിയത് അറിയിക്കേണ്ടന്ന് ഞാനും സഹപാഠിയും തീരുമാനിച്ചാണ് ക്ലാസിൽ ഇരുന്നത്. പറഞ്ഞാൽ വഴക്കു പറഞ്ഞെങ്കിലോ എന്ന് വിചാരിച്ചു.

      ആ സമയത്താണ് പുറകിൽ നിന്ന് ഒരു സഹപാഠി എൻ്റെ തല പൊട്ടിയിരിക്കുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ടീച്ചർ എന്നെ വിളിച്ച് കാര്യമന്വേഷിച്ച് വീട്ടിലേക്ക് വിട്ടു.അച്ഛൻ സ്കൂളിൽ നിന്ന് വന്നപ്പോൾ വല്ലിച്ഛൻ്റെ ഡോക്ടറായ മകനെ ചെന്നു കാണാൻ പറഞ്ഞു. ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടപ്പോൾ സ്റ്റിച്ച് ഇടണം മുറിവ് ഉണ്ട് എന്നു പറഞ്ഞു.

അന്ന് ടീച്ചറോട് പുറകിലിരുന്ന സഹപാഠി വിളിച്ചു പറഞ്ഞില്ലെങ്കിൽ പിന്നെയും എത്ര നേരം വേദന സഹിച്ചിരിക്കണ്ടി വരുമായിരുന്നു.

   ഉടനെ തന്നെ അടുത്തുള്ള ഡോക്ടറുടെ ക്ലിനിക്കിൽ പോയി സ്റ്റിച്ചിട്ടു. ഒരാഴ്ച്ചത്തേക്ക് മരുന്നും തന്നു. ഒരാഴ്ചയക്കുള്ളിൽ സ്റ്റിച്ച് വെട്ടി. മുറിവ് ഉണങ്ങി.

   ചിലപ്പോഴെങ്കിലും വഴിയേ പോയ വൈയ്യാവേലികൾ നമ്മെ തേടി വരുന്നത് കണ്ടില്ലേ. പോകേണ്ട വഴിമാത്രം സഞ്ചരിക്കുക. സ്കൂളിൽ പഠിക്കാൻ വിട്ടാൽ ഉച്ചയ്ക്ക് ദൂരെ വരെ നടക്കാനും കളിക്കാനും പോയിട്ടല്ലേ ....

    അമ്പലത്തിലൊക്കെ പോകണമെങ്കിൽ വൈകുന്നേരങ്ങളിലും ആകാമല്ലോ അല്ലേ....

          (തുടരും)

✍️മജു

Tuesday, September 8, 2020

ആബിഗെയിൽ _______________ (കഥ)(Repost)

 ആബിഗെയിൽ

 _______________ (കഥ)

ആബിഗെയിൽ എന്ന പതിനേഴു വയസുകാരിയും അവളുടെ അമ്മയും നാല് സഹോദരൻമാരും അവരുടെ കുട്ടികളും താമസിച്ചിരുന്നത് ബലോട്ട് എന്ന ഗ്രാമത്തിലെ ബാൽബിന എന്ന സുന്ദരമായ സ്ഥലത്തായിരുന്നു. നദീതീരത്തായിരുന്നു ബാൽ ബിന പ്രദേശം.  അവർ ബരാട് വാജ എന്ന പ്രത്യേക ഗോത്ര വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ കുടുംബം ഉൾപ്പടെ അയ്യായിരം കുടുംബങ്ങളാണ് ബലോട്ട് ഗ്രാമത്തിൽ ഉണ്ടായിരുന്നത്. ബരാട് വാജ സമുദായക്കാർ സമാധാന പ്രിയരും ദീനാനുകമ്പയുള്ളവരും ആയിരുന്നു.പരസ്പര സഹവർത്തിത്വത്തിലും സഹിഷ്ണുതയിലും സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ചിരുന്ന പാവം ഗ്രാമീണർ.ആബി ഗെയിൽ പ്രാഥമിക വിദ്യാഭ്യസം പൂർത്തിയാക്കി ഒരു പഴക്കട തുടങ്ങി കുടുംബത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു.


                ഒരു ദിവസം രാത്രിയാണ് ബാൽബിന എന്ന സ്ഥലത്ത് താമസിക്കുന്ന ആബി ഗെയിൽ ഉൾപ്പടെയുള്ള അമ്പത് കുടുംബങ്ങളുടെ ജീവിതം ആകെ മാറി മറിയുന്നത്. 


അമ്പത് കുടുംബങ്ങളേയും ഭീകരർ ഒരേ സമയം വളഞ്ഞു. ഭീകരരെല്ലാം ബലിഷ്ഠ കായരും ആയുധധാരികളുമായിരുന്നു. ഉറങ്ങി കിടന്നവരെയെല്ലാം വിളിച്ചെണീപ്പിച്ചു.പുരുഷൻമാരെയെല്ലാം നിർദ്ദയം വെടിവെച്ചു കൊന്നു. സത്രീകളിൽ യുവതികളേയും വൃദ്ധകളേയും ചെറിയ പെൺകുട്ടികളേയും മാറ്റി നിർത്തി. എന്നിട്ട് യുവതികളോടും പെൺകുട്ടികളോടും വേറൊരു സ്ഥലത്തേക്ക്മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ആ ബി ഗെയിൽ വൃദ്ധയായ മാതാവിന്റെ കയ്യിൽ പിടിച്ച് കുനിഞ്ഞിരുന്നു. മാറി നിൽക്കാത്തവരാരെങ്കിലും ഉണ്ടോ എന്നറിയാൻ ഒരു ഭീകരൻ പരിശോധന നടത്തി.ആബി ഗെയിലിനെ കണ്ട ഭീകരൻ അവളെ കയ്യിൽ പിടിച്ച് ഉയർത്തി മാറ്റി നിർത്തി.അവൾ അമ്മയെ വിളിച്ച് ഉറക്കെ കരഞ്ഞു. ആബി ഗെയിലിനെയും ഭീകരൻ യുവതികളുടെ ഒപ്പം നിർത്തി.


അപ്പോഴേക്കും അവിടെ ഒരു ബസ് വന്നു. ആ ബസിനുള്ളിലേക്ക് യുവതികളേയും പെൺകുട്ടികളേയും കയറ്റി. ബസിനള്ളിൽ തോക്ക് പിടിച്ച് രണ്ട് ആളുകൾ ഉണ്ടായിരുന്നു. അവരുടെ വാഹനത്തിന് മുൻപിലും പുറകിലും കവചിതസുരക്ഷാ വാഹനങ്ങൾ അനുഗമിച്ചു.ദൂരയാത്ര ശീലമില്ലാതിരുന്ന പലരും ഛർദ്ദിച്ചു. ക്ഷീണം കൊണ്ട് എല്ലാവരും മയങ്ങി.


      തളർന്നുറങ്ങിയ ആബി ഗെയിൽ തന്റെ ശരീരത്തിൽ എന്തോ അരിക്കുന്നതു പോലെ തോന്നി ഞെട്ടി എണീറ്റു. അവൾ എണീറ്റപ്പോൾ കണ്ടത് ഒരു ഭീകരന്റെ കയ്യ് അവളുടെ വസ്ത്രത്തിനുള്ളിലായിരുന്നു." വിട ടാ' ......... അവൾ അലറി. അവളുടെ മാറിടത്തിൽ ബലിഷ്ഠമായ കൈകൾ കൊണ്ട് അയാൾ അമർത്തി .അവളുടെ അലർച്ചകേട്ട് അയാൾ പിടി വിട്ടു.ബസിനു പുറകിലേക്ക് പോയി ഓരോ സ്ത്രീയോടും അയാൾ ഇത് തന്നെയാണ് ചെയ്തത്. ഇത് കണ്ട് കലിപൂണ്ട ആബി ഗെയിൽ ബസിന്റെ മുൻവശത്ത് കാവൽ നിന്ന ഇല്ലോണ എന്ന ഭീകരനോട് ഈ വൃത്തികെട്ടവൻ കാണിക്കുന്നതു കണ്ടോ എന്ന് പരാതിപ്പെട്ടു. തങ്ങൾക്ക് നീതി കിട്ടും എന്ന പ്രതീക്ഷ അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അയാൾ ചെറുതായി ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾ ഞങ്ങളുടെ അടിമകളാണ് വെറും അടിമകൾ. നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. നിങ്ങളെ വിൽക്കാനാണ് ഞങ്ങൾ കൊണ്ടു പോകുന്നത്.നല്ല വില കിട്ടും. 


സ്ത്രീകളെ വെറും ചരക്കുകളായി കാണുന്ന ഭീകര സംഘടന ബരാട് വാജ എന്ന ഗോത്രത്തെ നശിപ്പിക്കാൻ ഒരുമ്പെട്ടറങ്ങിയവരായിരുന്നു. വണ്ടിയിൽ നിന്ന് കരച്ചിലുകൾ ഉയർന്നു. ഭീകരർ പൊട്ടിച്ചിരിച്ചു. അൽപ്പസമയം കഴിഞ്ഞ് വണ്ടി ഇരുട്ടിൽ വഴിയരികിൽ നിർത്തി. എന്നിട്ട് എല്ലാവരാടും ഇറങ്ങാൻ പറഞ്ഞു. പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഇറങ്ങിയ ഓരോ യുവതികളേയും പ്രത്യേക കുപ്പായം അവർ ധരിച്ചിരുന്ന കുപ്പായത്തിനു മുകളിലൂടെ ധരിപ്പിച്ചു. അതിലൊക്കെ ഓരോരുത്തരുടെ വിലയും രേഖപ്പെടുത്തിയിരുന്നു.അവർ ഇപ്പോൾ ശരിക്കും  അടിമകളായി.അവരോട് ആ ഇരുട്ടത്ത് വരിയായി നടക്കാൻ പറഞ്ഞു.മുൻപേ പോയ പെട്രോമാക്സിന്റെ വെളിച്ചത്തിൽ അവർ നടന്നു.അവർ ഒരു ചന്തയിലാണ് ചെന്നു നിന്നത്. അവിടെ നല്ല ബൾബുകളുടെ പ്രകാശത്തിൽ ആബി ഗെയിൽ കൂടെയുള്ളവരെയൊക്കെ കണ്ടു. അവൾ പൊട്ടി കരയാൻ തുടങ്ങി.അവിടെ അടിമകളെ വാങ്ങാൻ ആളുകൾ എത്തി കൊണ്ടിരുന്നു. ആബി ഗെയിലിന്റെ അടുത്തേക്ക് തടിച്ച് ഭീകരരൂപിയായ ഒരാൾ അവളെ വാങ്ങാൻ എത്തി. ഇയാളുടെ കൂടെ എന്നെ വിടല്ലേ  പറഞ്ഞ് അവൾ ഉറക്കെ കരഞ്ഞു. അയാൾ ചുറ്റും തിരിഞ്ഞ് നോക്കി. മറ്റൊരു പെൺകുട്ടിയെ കണ്ട് ആ സത്വം അവളെ വാങ്ങി കൊണ്ടുപോയി.


മെല്ലിച്ച ശരീരത്തിൽ വൃത്തികെട്ട താടിയുമായി അവിടെ എഡ്മണ്ട് എന്ന് പേരായ മറ്റൊരു മനുഷ്യൻ ആബി ഗെയിലിനെ വാങ്ങാൻ എത്തി. അയാൾ വില കൊടുത്ത് അവളെ വാങ്ങി. ശരീരത്തിൽ ബന്ധിച്ചിരുന്ന ചങ്ങലയിൽ പിടിച്ച് ആബി ഗെയിലിനെ അയാൾ വീട്ടിൽ എത്തിച്ചു.രണ്ട് മുറിയുള്ള വൃത്തിയില്ലാത്ത ഒരു വീട്. അവൾക്ക് അറപ്പു തോന്നി. അയാൾ ചങ്ങല അഴിച്ചുമാറ്റി. കൊഴുത്ത ഒരു ദ്രാവകം അയാൾ കുപ്പിയിൽ നിന്ന് കുടിച്ചു. ആ ദ്രാവകം കുടിക്കാൻ അയാൾ ആബിഗെയിലിനെ നിർബന്ധിച്ചു. ഇത്തരം ദ്രാവകം അവൾ കുടിച്ചിട്ടില്ല എന്നു പറഞ്ഞു. അയാൾ ആ ദ്രാവകം കുപ്പി യോടെ അവളുടെ വായിലേക്ക് കുത്തി തിരുകി.കുറച്ചൊക്കെ അവളുടെ വയറ്റിൽ ആ ദ്രാവകം പോയി. അതിനൊരു തരം ചവർപ്പായിരുന്നു. അതിനു ശേഷം അവളുമായി ലൈംഗിക ബന്ധത്തിന് അയാൾ ആഗ്രഹം പ്രകടിപ്പിച്ചു. തനിക്കിപ്പോൾ ആർത്തവമാണെന്ന് അവൾ പറഞ്ഞു. അയാൾ അത് വിശ്വസിച്ചില്ല. ആ ബി ഗെയിലിനോട് വസ്ത്രങ്ങൾ മുഴുവൻ അഴിക്കാൻ ആവശ്യപ്പെട്ടു. അവൾ അതിനു മടിച്ചു.അയാൾ ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു.അവളുടെ പാഡുകൾ ചുവന്നിരുന്നു. അവിടെയുള്ളവർ ആർത്തവമുള്ള സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേർപ്പെടാൻ പാടില്ല എന്നാണ് നിയമം. അയാൾ അത് പാലിച്ചു.എങ്കിലും രാത്രി വെളുക്കുന്നതു വരെ  അവളുടെ നഗ്നശരീരത്തിൽ അയാളുടെ കയ്യ് പരതി കൊണ്ടിരുന്നു.


    നേരം വെളുത്തു. ആബി ഗെയിൽ എണീറ്റു വസ്ത്രങ്ങൾ ധരിച്ചു. എഡ്മണ്ട് എന്ന ആ എല്ലിച്ച ശരീരമുള്ള വികൃതമായ താടിയുള്ള മനുഷ്യൻ അലസമായി ഉറങ്ങികൊണ്ടിരുന്നു.പുറത്ത് വാഹനങ്ങൾ പോകുന്ന ശബ്ദം ആബി ഗെയിൽ കേട്ടു.പുറത്ത് റോഡാണെന്ന് അവൾക്ക് മനസിലായി. ഏറെ വൈകി എഡ്മണ്ട് എന്ന താടിക്കാരൻ എണീറ്റു. അയാൾ അലമാരയിൽ പോയി കൊഴുത്ത ദ്രാവകമുള്ള ഒരു കുപ്പി എടുത്തു കൊണ്ടുവന്നു. അയാൾ അതിൽ നിന്ന് പകുതി ദ്രാവകം കുടിച്ചു. പകുതി അവൾക്ക് നേരേ നീട്ടി. തനിക്കിത് വേണ്ടെന്ന് അവൾ പറഞ്ഞു. കുറെ കഴിയുമ്പോൾ ഇതൊക്കെ ശീലമായി കൊള്ളും എന്ന് എഡ് മ ണ്ട് പറഞ്ഞു. അയാൾ  മുറിയിൽ പോയി ഒരു തരം അപ്പം അവൾക്ക് ഭക്ഷിക്കാൻ കൊടുത്തു. അവൾ അത് കഴിച്ചു.ധാരാളം ജലവും കുടിച്ചു. സമയം കടന്നു പോയി കൊണ്ടിരുന്നു. സന്ധ്യ മയങ്ങി. എഡ്മണ്ട് അവളെ വീടിന് അകത്താക്കി വാതിൽ പൂട്ടി പുറത്ത് പോയി. സാധനങ്ങൾ വാങ്ങി വരാം എന്നു പറഞ്ഞാണ് അയാൾ പോയത്. 

ഈ സമയത്ത് അവൾ പുറകുവശത്തെ വാതിലിൽ ശക്തിയായി വലിച്ചു. വാതിൽ അനങ്ങുന്നില്ല. രണ്ടു പാളികളിലും പിടിച്ച് വീണ്ടും ശക്തിയായി അവൾ വാതിലിൽ വലിച്ചു.പെട്ടെന്ന് വാതിൽ അവൾക്കു മുന്നിൽ മലർക്കെ തുറന്നു.പുറത്തിറങ്ങി നോക്കുമ്പോൾ ചെറിയ മതിൽ. അതിനപ്പുറം റോഡ്. അവൾ അകത്തു കയറി ചെറിയ ഒരു ബാഗെടുത്ത് അതിൽ അവളുടെ വസ്ത്രം എടുത്തു വച്ചു. ധരിച്ചിരുന്ന വസ്ത്രവുമായി പുറത്തിറങ്ങി. മതിലിന് സമീപം എത്തി ബാഗ് അപ്പുറത്തേക്ക് ഇട്ടു. തന്നെ ആരെങ്കിലും കാണുന്നുണ്ടാ എന്ന് അവൾ നോക്കി.ഇല്ല ആരും ഇല്ല. അവൾ ആ ചെറിയ മതിൽ ചാടിക്കടന്നു. റോഡിൽ കാറുകളും സ്ക്കൂട്ടറുകളും അവിടവിടെ പാർക്ക് ചെയ്തിരിക്കുന്നു. ഇരുട്ട് പരന്നിരിക്കുന്നു. അവൾക്ക് വീട്ടിൽ വച്ച് ഏറ്റവും ഭയമായിരുന്നത് ഇരുട്ടിനെയാണ്. ആ ഇരുട്ടിലൂടെ തെരുവു വെളിച്ചത്തിലൂടെയും വാഹനങ്ങളുടെ ഇടയിലൂടെയും അവൾ അതിവേഗം നടന്നു. കുറെ ദൂരം ചെന്നപ്പോൾ ഒരു വീട്ടിൽ കുറ ആളുകൾ സംസാരിച്ചിരിക്കുന്നത് അവൾ കണ്ടു. അങ്ങോട്ട് കയറിച്ചെന്നാലോ എന്ന് അവൾ ആലോചിച്ചു.പക്ഷേ അത് ഈ ഭീകരജീവികൾക്ക് ബന്ധമുള്ളവർ ആരെങ്കിലും ആണെങ്കിൽ...,... അവൾ ഒന്നു നടുങ്ങി. പിന്നെയും അവൾ ആഞ്ഞു നടന്നു കൊണ്ടിരുന്നു. അവിടെ ഒരു ചെറിയ വീട്ടിൽ കത്തുന്ന ലൈറ്റിന്റെ പ്രകാശത്തിൽ ഒരു വൃദ്ധൻ വീടിന് മുന്നിലിരിക്കുന്നത് അവൾ കണ്ടു. അവൾ ആ വീട്ടിലേക്ക് ഓടിക്കയറി. തന്നെ രക്ഷിക്കണം എന്നു പറഞ്ഞു. എന്താ എന്ത് ഉണ്ടായി? അയാൾ അന്വേഷിച്ചു. തന്നെഅടിമയാക്കിയവരുടെ അടുത്ത് നിന്ന് രക്ഷപ്പെട്ടു വരികയാണെന്ന് ആബി ഗെയിൽ പറഞ്ഞു. അത് കേട്ടതും അവളെ മുറിക്കകത്താക്കി അയാൾ വാതിലടച്ചു. നീ ഒന്നുകൊണ്ടും പേടിക്കേണ്ട. ധൈര്യമായിരിക്കാൻ വൃദ്ധൻ ആവളോട് പറഞ്ഞു. അവിടെ അയാളുടെ മകൻ ഡോണറ്റും ഭാര്യ ഗബ് റീയ ലയും ഉണ്ടായിരുന്നു.അവർ അവൾക്ക് കുളിക്കാനും വസ്ത്രം മാറാനും സൗകര്യം ചെയ്തു കൊടുത്തു. ഗബ് റീയ ല അവളുടെ വസ്ത്രങ്ങൾ ആബി ഗെയ്ലിനു കൊടുത്തു. അവൾക്ക് ഭക്ഷണം കൊടുത്തു. രാത്രി സുഖമായുറങ്ങാൻ പറഞ്ഞ് മുറിയും കൊടുത്തു. അവൾ തന്റെ മാതാ വിനേയും സഹോദരൻമാരേയും സഹോദരി ഭാര്യമാരേയും അവരുടെ കുട്ടികളേയും ഓർത്ത് കരഞ്ഞുകൊണ്ട് ഉറങ്ങിപ്പോയി. രാവിലെ എണീറ്റു. വൃദ്ധന്റെ മകൻ ഡോണറ്റ് ഒരു ടാക്സി കാർ ഏർപ്പാട് ചെയ്തു. ആബി ഗെയിലിനെയും കൊണ്ട് ഡോണറ്റ് അവളുടെ ഗ്രാമമായ ബരോട്ട് ഗ്രാമത്തിലെ ബാൽ ബിന എന്ന സ്ഥലത്തേക്ക് കുതിച്ചു. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച്ച അവളെ ഞെട്ടിച്ചു.അമ്പതോളം കുടുംബങ്ങളിൽ ഇന്ന് ആരും അവശേഷിക്കുന്നില്ല. വീടുകൾ തകർന്നിരിക്കുന്നു. വീടു സാമാനങ്ങൾ ചിതറിക്കിടക്കുന്നു.

     അവർ കാറിൽ ഡോണറ്റുമൊരുമിച്ച് ബലോട്ട ഗ്രാമത്തിലെ ബരോട് വാജ സമുദായത്തിലെ മുഖ്യനെ ചെന്നു കണ്ടു. തനിക്കനുഭവിക്കേണ്ടി വന്ന ക്രൂരതകൾ വിവരിച്ചു. എല്ലാം അയാൾ അറിഞ്ഞിരുന്നെങ്കിലും അയാൾ നിസ്സഹായനായിരുന്നു. നമുക്ക് ഭീകരരോട് ഏറ്റുമുട്ടാനുള്ള ശക്തിയെവിടെ ? അയാൾ ചോദിച്ചു. ഇതൊക്കെ സഹിക്കണം എന്നാണോ അങ്ങ് പറയുന്നത്? ആബി ഗെയിൽ ചോദിച്ചു.


 ആബി ഗെയിലിനു താമസിക്കാൻ ഒരു ബന്ധു ഗൃഹം സമുദായ മൂപ്പൻ ഒരുക്കി കൊടുത്തു. അവളെ രക്ഷപ്പെടുത്തി ഇവിടെ എത്തിച്ച ഡോണറ്റിനോട് മൂപ്പനും ആബിഗെയിലും നന്ദി പറഞ്ഞു. ഡോണറ്റിന് ധാരാളം സമ്മാനങ്ങളും കൊടുത്താണ് ബരാട് വാജ സമുദായ മൂപ്പൻ യാത്രയാക്കിയത്.

     തന്റെ മാതാവിനെയും സഹോദരങ്ങളേയും ഇല്ലാതാക്കിയ സ്ത്രീകളെ  അടിമകളാക്കിയ ഭീകരരെ നശിപ്പിക്കുമെന്ന് അവൾ ശപഥം ചെയ്തു.

      അതിന് അവൾ തന്റെ ഗ്രാമത്തിലെ ചെറുപ്പക്കാരെയൊക്കെ സംഘടിപ്പിച്ച് ഒരു സംഘടന ഉണ്ടാക്കി.ചിട്ടയായ പരിശീലനം നടത്തി. എന്തും നേരിടാൻ പ്രാപ്തിയുള്ള ഒരു സംഘം ആ ബി ഗെയിലിന്റെ നേതൃത്വത്തിൽ വളർന്നു വന്നു.


   ഭീകരരെ ഇല്ലാതാക്കാൻ നടത്തിയ ഒരു പ്രത്യേക ഓപ്പറേഷനിൽ ( ഓപ്പറേഷൻ ബലോട്ട് ) ആബി ഗെയിലിന്റെ നേതൃത്വത്തിൽ ഭീകര ക്യാംമ്പ് വളഞ്ഞു. അങ്ങനെ ഒരു ആക്രമണം ഭീകരർ പ്രതീക്ഷിച്ചിരുന്നില്ല. മുഴുവൻ ഭീകരരേയും വെടിവെച്ചുകൊന്നു. ഭീകര ക്യാംമ്പ് ബോംബിട്ടു തകർത്തു കളഞ്ഞു.


   ആബി ഗെയിലിനോടൊപ്പം അടിമ ക ളാക്കിയ മുഴുവൻ സത്രീകളേയും പെൺകുട്ടികളേയും അവർ മോചിപ്പിച്ചു.സമാധാനത്തിലും സഹിഷ്ണുതയിലും കഴിയുന്ന ബരോട്ട് ഗ്രാമത്തിനെ ആക്രമിക്കാൻ ഒരു ഭീകരനേയും സമ്മതിക്കില്ല എന്ന് ആബി ഗെയ്ൽ പ്രസ്താവിച്ചു. തന്റെ അമ്മയേയും സഹോദരൻമാരെയും നഷ്ടപ്പെട്ടതിൽ ആബി ഗെയിൽവേദനിച്ചു.ആബി ഗെയ്ലിനെ ജനങ്ങളുടെ രാജ്ഞിയായി ഗ്രാമമൂപ്പൻ പ്രഖ്യാപിച്ചു. ഇനി ഒരു ഭീകരനും ബലോട്ട് ഗ്രാമത്തിലാ ബാൽ ബിന യിലോ അക്രമവുമായി കാലു കുത്തില്ല എന്ന് രാജ്ഞി ആബി ഗെയിൽ പ്രഖ്യാപിച്ചു. സ്നേഹവും സഹവർത്തിത്വവും സഹിഷ്ണുതയും ആയിരിക്കും നമ്മുടെ മതം. ജാതീയമായോ മത പരമായോ വർണ്ണവിവേചനമോ ആയ ഒരു തരത്തിലുള്ള വേർതിരിവുകളും ഈ ഗ്രാമം അംഗീകരിക്കുന്നില്ല.സ്നേഹം മാത്രമാണ് നമ്മുടെ മതം. സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും പുതിയ ഒരു ബരോട്ട് ഗ്രാമം പടുത്തുയർത്തി അക്രമങ്ങളെ അമർച്ച ചെയ്ത് ഗ്രാമത്തിന്റെ പ്രിയങ്കരിയായ രാജ്ഞിയായി ആബി ഗെയിൽ ഗ്രാമം ഭരിക്കുന്നു.


                        - ശുഭം -


✍️മജു.