ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഉണ്ടായ ഒരു സംഭവം എഴുതാം. ഒരു ഫെബ്രുവരി മാസത്തിലെ ഉച്ച സമയത്താണ് .ഉച്ചയ്ക്ക് സ്കൂളിലേക്ക് ചോറു കൊണ്ടുപോവുകയാണ് പതിവ്. ഉച്ചയ്ക്ക് ധൃതിയിൽ ഊണു കഴിച്ച് ഒരു മണിക്കൂർ കളിക്കാനായി ഓടും. ആ ഒരു മണിക്കൂർ ഞങ്ങൾക്ക് സ്വർഗം കിട്ടിയ പോലെ യാണ്. പമ്പരം കളിയും ഗോട്ടി കളിയും ഒക്കെ നടത്തും.
ഒരു ദിവസം സ്കൂളിൽ നിന്ന് 300 മീറ്റർ അകലെയുളള ഭഗവതി ക്ഷേത്രത്തിലെ വിശാലമായ മൈതാനത്തിൽ റോഡ് സൈഡിനോട് ചേർന്ന് നിരവധി മാവുകൾ നിരന്നു നിന്നിരുന്നു.എൻ്റെ സഹപാഠിയും ഞാനും കൂടി റോഡ് സൈഡിലെ മൈതാനത്തിലെ മാവിൻ ചുവട്ടിലൂടെ നടന്നു നീങ്ങുന്ന സമയത്ത് ഏതോ ഒരുത്തൻ മാങ്ങ എറിഞ്ഞകല്ല് കമ്പിൽ തട്ടി തിരികെ വന്ന് എൻ്റെ തലയുടെ പുറകിലാണ് കൊണ്ടത്.തല പൊട്ടി ചോര വാർന്നു. എൻ്റെ സഹപാഠിയും ഞാനും കൂടി അടുത്തുള്ള പഞ്ചായത്ത് കിണറിൽ നിന്ന് വെള്ളം കോരി മുറിവ് കഴുകി. ഷർട്ടിൽ വീണ ചോരയും കഴുകി കളഞ്ഞ് ധാരാളം പച്ച വെള്ളവും കുടിച്ച് സ്കൂളിൽ എത്തി ക്ലാസിൽ കയറി ഇരുന്നു. ആ കല്ല് മാങ്ങയിൽ പോയി കൊള്ളാതെ കമ്പിൽ തട്ടി എൻ്റെ തലയിൽ തന്നെ വന്ന് കൊണ്ട് തല പൊട്ടിച്ചതെന്തിന്? അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായിപ്പോയി.മാവിൽ കല്ലെറിഞ്ഞിരുന്ന കുട്ടികൾ എൻ്റെ തലയിൽ കല്ലുകൊണ്ടതും അവർ ഓടി കളഞ്ഞു. അവരിൽ ആരുടെ ഉന്നമാണ് പിഴച്ച് എൻ്റെ തലയിൽ വന്ന് കല്ലു കൊള്ളി ച്ചത്.
ഉച്ചയ്ക്ക് ആദ്യ പീരീയഡ് ഇംഗ്ലീഷായിരുന്നു. ക്ലാസ് ടീച്ചറും ഇംഗ്ലീഷ് ടീച്ചറുമായിരുന്ന ശ്രീമതി.ഫിലോമിന ടീച്ചറാണ് ക്ലാസ്സെടുത്തു കൊണ്ടിരുന്നത്.ഇതിനിടയിൽ എനിക്ക് മയക്കം വരുന്നുണ്ടായിരുന്നു.ടീച്ചറോട് തല പൊട്ടിയത് അറിയിക്കേണ്ടന്ന് ഞാനും സഹപാഠിയും തീരുമാനിച്ചാണ് ക്ലാസിൽ ഇരുന്നത്. പറഞ്ഞാൽ വഴക്കു പറഞ്ഞെങ്കിലോ എന്ന് വിചാരിച്ചു.
ആ സമയത്താണ് പുറകിൽ നിന്ന് ഒരു സഹപാഠി എൻ്റെ തല പൊട്ടിയിരിക്കുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ടീച്ചർ എന്നെ വിളിച്ച് കാര്യമന്വേഷിച്ച് വീട്ടിലേക്ക് വിട്ടു.അച്ഛൻ സ്കൂളിൽ നിന്ന് വന്നപ്പോൾ വല്ലിച്ഛൻ്റെ ഡോക്ടറായ മകനെ ചെന്നു കാണാൻ പറഞ്ഞു. ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടപ്പോൾ സ്റ്റിച്ച് ഇടണം മുറിവ് ഉണ്ട് എന്നു പറഞ്ഞു.
അന്ന് ടീച്ചറോട് പുറകിലിരുന്ന സഹപാഠി വിളിച്ചു പറഞ്ഞില്ലെങ്കിൽ പിന്നെയും എത്ര നേരം വേദന സഹിച്ചിരിക്കണ്ടി വരുമായിരുന്നു.
ഉടനെ തന്നെ അടുത്തുള്ള ഡോക്ടറുടെ ക്ലിനിക്കിൽ പോയി സ്റ്റിച്ചിട്ടു. ഒരാഴ്ച്ചത്തേക്ക് മരുന്നും തന്നു. ഒരാഴ്ചയക്കുള്ളിൽ സ്റ്റിച്ച് വെട്ടി. മുറിവ് ഉണങ്ങി.
ചിലപ്പോഴെങ്കിലും വഴിയേ പോയ വൈയ്യാവേലികൾ നമ്മെ തേടി വരുന്നത് കണ്ടില്ലേ. പോകേണ്ട വഴിമാത്രം സഞ്ചരിക്കുക. സ്കൂളിൽ പഠിക്കാൻ വിട്ടാൽ ഉച്ചയ്ക്ക് ദൂരെ വരെ നടക്കാനും കളിക്കാനും പോയിട്ടല്ലേ ....
അമ്പലത്തിലൊക്കെ പോകണമെങ്കിൽ വൈകുന്നേരങ്ങളിലും ആകാമല്ലോ അല്ലേ....
(തുടരും)
✍️മജു
No comments:
Post a Comment