Saturday, October 3, 2020

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ- 54 ഒഴുകി നടക്കുന്ന ശവങ്ങൾ



അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. വേമ്പനാട്ട് കായൽ തീരത്ത് ഞങ്ങൾക്ക് സ്ഥലമുണ്ട്.അച്ഛന് പാരമ്പര്യ സ്വത്തായി കിട്ടിയ സ്ഥലമാണ്. അവിടത്തന്നെ വല്ലിച്ഛനും സ്ഥലമുണ്ട്.ഒരു വല്ലിച്ഛൻ്റെ മകൻ ശ്രീ.ഭാസ്ക്കരൻ ചേട്ടൻ വേമ്പനാട്ട് കായലിൻ്റെ തീരത്ത് ഓലകൊണ്ടു മേഞ്ഞ ഒരു ചായക്കട നടത്തിയിരുന്നു. അതിൽ രണ്ടു ഡസ്ക്കും രണ്ടു ബെഞ്ചുകളും ഉണ്ടായിരുന്നു.കച്ചവടം നടക്കുന്നത് വെളുപ്പിനാണ്.


 മീൻപിടുത്തക്കാരായ മുക്കുവർ മൽസ്യം പിടിച്ചു വന്ന് ചായയും പലഹാരങ്ങളും കഴിച്ചത് അവിടെ നിന്നായിരുന്നു.രാവിലെ 8:30 ഓടെ കച്ചവടം കഴിഞ്ഞ് ഭാസ്ക്കരൻ ചേട്ടൻ വീട്ടിലേക്ക് പോകും. വീട്ടിൽ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടുവരും. ചായ കടയിൽ ഉണ്ടാക്കും ഇതാണ് പതിവ്.


   അവധി ദിവസങ്ങളിൽ ഞങ്ങൾ ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് കളിക്കാനായി ഞങ്ങളുടെ വേമ്പനാട്ടു കായൽ തീരത്തുള്ള പറമ്പിൽ എത്തും. അപ്പോൾ വേലിയേറ്റ സമയമായിരിക്കും. വഴുക്കുള്ള പാറകളിലൂടെ ബാലൻസ് ചെയ്ത് നടന്ന് കണ്ടൽ മരങ്ങളിൽ കയറി ഇരിക്കും. കുറെ കഴിഞ്ഞ് ഇറങ്ങി ഓലമേഞ്ഞ ചായക്കടയിലെ ബഞ്ചിൽ കിടക്കും. ഞങ്ങൾക്കു മാത്രമുള്ള സ്വാതന്ത്ര്യമായിരുന്നു അത്. ആര് കണ്ടാലും ചീത്ത പറയാറില്ല.


   ഒരു ദിവസം ഉച്ചയ്ക്ക് വലിയ വേലിയേറ്റ സമയത്ത് പച്ച പോള പോലുളള പായലുകൾക്കിടയിൽ ജട്ടി മാത്രം ധരിച്ച് കമിഴ്ന്നു കിടക്കുന്ന വെളുത്തു തുടുത്ത ഒരു മൃതശരീരം.നല്ല പോലെ വെള്ളം കുടിച്ച് ചീർത്ത് തടിച്ചിരിക്കുന്നു. അത് കണ്ട ഞങ്ങൾക്ക് അൽഭുതം തോന്നാതിരുന്നില്ല.


 പുരുഷൻ്റെ ജഡമാണെങ്കിൽ കമിഴ്ന്നും സ്ത്രീയുടെതാണെങ്കിൽ മലർന്നും കിടക്കുമത്രേ! ആരോ പറഞ്ഞു. എനിക്ക് അറിയില്ല.


    അവിടെ ഉണ്ടായിരുന്ന ഒന്ന് രണ്ട് കുട്ടികൾ ആ ശവശരീരത്തിലേക്ക് കരിങ്കൽ കഷണമെടുത്ത് എറിഞ്ഞു. " പ്ലക്ക് " എന്ന ശബ്ദത്തോടെ കല്ല് കേറി പോകും.ഇത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെയൊക്കെ ബാധിക്കുമോ? സാധ്യതയില്ല.


      അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചാലും പോലീസ് പെട്ടെന്ന് എത്താറില്ല.


 ദുർഗന്ധം സഹിക്കാതെ ചിലർ കോലുകൊണ്ട് തള്ളിമാറ്റി ഒഴുക്കിവിടും. ജഡം അടുത്ത സ്ഥലത്ത് എത്തുമ്പോളാണ് പോലീസ് എത്തുക. അപ്പോഴേക്കും സ്റ്റേഷൻ പരിധി മാറിയിട്ടുണ്ടാകും.അവർ തിരിച്ചു പോകും.


    ബോട്ടിങ്ങിന് മീൻപിടിക്കാൻ പോയവരോ ചിലപ്പോൾ ആരെങ്കിലും തല്ലിക്കൊന്ന് ഒഴുക്കിവിട്ടതോ ആവാം. ഒന്ന് രണ്ട് പ്രാവശ്യം കൂടി അവിടെ അങ്ങനെ ജഡം വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.


    അവരുടെ മൃതശരീരം പുറത്തെടുത്ത് ആളെ തിരിച്ചറിഞ്ഞിട്ടുണ്ടോ? പോസ്റ്റ്മോർട്ടം നടപടി സ്വീകരിച്ച് കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് കണ്ടു പിടിച്ചിട്ടുണ്ടോ എന്നൊക്കെ ചിലപ്പോഴെങ്കിലും ഓർക്കാറുണ്ട്.


                  (തുടരും)


✍️ മജു

No comments:

Post a Comment