Wednesday, September 16, 2020

മഞ്ഞവെയിൽ മരണങ്ങൾ

 

മഞ്ഞവെയിൽ മരണങ്ങൾ

ശ്രീ.ബെന്യാമിൻ്റെ  മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവൽ വായിക്കണമെന്ന് തോന്നാൻ ഒരു കാരണമുണ്ട്. അന്ത്രപ്പേറിൻ്റെ തിരോധാനം കണ്ടെത്തണം എന്നു പറഞ്ഞ് എറണാകുളം പോലീസ് സ്റ്റേഷനിൽ ഒരു വായനക്കാരൻ കേസു കൊടുത്തുവത്രേ!

    ബെന്യാമിൻ്റെ പുസ്തകങ്ങളിൽ ആടുജീവിതമാണ് ആദ്യം വായിച്ച പുസ്തകം.ഇരുന്ന ഇരിപ്പിൽ വായിച്ചു തീർക്കാൻ പറ്റുന്ന  നോവലുകളാണ് ഇപ്പറഞ്ഞ രണ്ടും.പിന്നെ അദ്ദേഹത്തിൻ്റെ "പുഴ മീനുകളെ കൊല്ലുന്ന വിധം " അവസാന ഭാഗം അവതരിപ്പിച്ചത് വളരെയധികം ഇഷ്ടപ്പെട്ടു.

      മഞ്ഞവെയിൽ മരണങ്ങൾ ഒടുക്കത്തെ സസ്പെൻസ് നിലനിർത്തി കൊണ്ട് തുടങ്ങുകയും അവസാനം എത്തുന്ന രീതി മറ്റൊരു തരത്തിലുമായി എനിക്കനുഭവപ്പെട്ടു.എന്നിരുന്നാലും യാഥാർത്ഥ്യങ്ങൾ അങ്ങനെയാകുമ്പോൾ നോവലിസ്റ്റിന് വേറെ വഴിയില്ലല്ലോ.

   ഉദയംപേരുരെ തൈക്കാട്ടമ്മയുമായി ബന്ധപ്പെട്ട കുടുംബമായ വല്യോടത്തു വീട്ടിൽ നിന്ന് നോവൽ തുടങ്ങി അന്ത്രേപ്പറിൻ്റെ തിരോധാനത്തിൻ്റെ ചുരുളഴിക്കാൻ നടത്തുന്ന ശ്രമങ്ങളിലൂടെ നോവൽ നീങ്ങുമ്പോൾ ചരിത്രപരമായ ഒരു പാട് പഞ്ചാത്തലങ്ങൾ നോവലിൽ കൂട്ടിയിണക്കേണ്ടതായി വരുന്നുണ്ട്.

  ഡീഗോ ഗാർഷ്യയിൽ നേഴ്സിങ്ങ് പഠനത്തിനിടയിലാണ് വല്യേടത്ത് വീട്ടിലെ മൂത്ത പെൺ സന്താനം മെൽവിൻ അന്ത്രപ്പേറുമായി പരിചയപ്പെടുന്നതും അടുക്കുന്നതും.

    മെൽവിൻ ബോട്ടിൽ കാലെടുത്തു വയ്ക്കുമ്പോൾ വീണ് മരണപ്പെട്ടുന്നു.അത് അപകട മരണമോ കൊലപാതകമോ? ഇക്കാര്യം വായനക്കാർക്ക് വിടുന്നു.

        മെൽവിൻ്റെ മൃതദേഹത്തെ അനുഗമിച്ച് കേരളത്തിൽ എത്തിയ അന്ത്രപ്പേർ തിരുവനന്തപുരം വിമാനതാവളത്തിൽ ഇറങ്ങുന്നതിന് മുന്നേ മെൽവിൻ്റെ മൃതദേഹവുമായി ബന്ധുക്കൾ സ്ഥലം വിട്ടിരുന്നു. പിന്നെ എറണാകുളത്തെ സുഹൃത്തായ ഒരു പ്രസാധകൻ വഴി മെൽവിൻ്റെ വീട് കണ്ടെത്തുന്ന അന്ത്രേപ്പർ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുന്നു.
        ഇതിനിടയിൽ മെൽവിൻ്റെ പിതാവുമായി പരിചയപ്പെടുകയും മെൽവിൻ്റെ മരണകാരണങ്ങളെക്കുറിച്ചും അന്ത്രേപ്പർ സംസാരിക്കുന്നുണ്ട്. മെൽവിൻ്റെ പിതാവ് മെൽവിൻ്റെ അനിയത്തി മെർവിനെ ,അന്ത്രേപ്പർ വിവാഹം കഴിക്കണം എന്ന ഒരു ആവശ്യവും മുന്നോട്ട് വയ്ക്കുന്നുണ്ട്.

     പാരീസിലേക്ക് ഉപരിപഠനത്തിന് പോകേണ്ട അന്ത്രേപ്പർ മെൽവിൻ്റെ 41 ആം ചരമദിനത്തിൽ പങ്കെടുക്കാൻ വേണ്ടി യാത്ര നീട്ടിവയ്ക്കുകയും വല്യോടത്ത് വീട്ടിൽ വീണ്ടും എത്തുകയും ചെയ്യുന്നു. (അവരുടെ വിശ്വാസ പ്രമാണ പ്രകാരം 41 ദിവസം മരിച്ചവരുടെ ആത്മാവ് ഭൂമിയിൽ ഉണ്ടാകും.)പിന്നെ അവിടെ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ നോവൽ കടന്നു പോയി അവസാനം വല്യോടത്ത് വീട്ടിലെ നിഗൂഢതകൾ അവസാനിക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു.

ഉദയംപേരൂർ സുന്നഹദോസിനെക്കുറിച്ചും തോമമഹാരാജാവിനെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്. ചരിത്രം ഉറങ്ങുന്ന ഉദയംപേരൂർ സുന്നഹദോസ് പഴയ പള്ളിയുടെ ഉള്ളിൽ കയറി കണ്ടത് വിവരിക്കുന്നത് വായിക്കേണ്ട താണ്. അവിടെ ഇപ്പോൾ രണ്ട് പള്ളിയുണ്ട്. ഒന്ന് സുന്നഹദോസ് നടന്ന പഴയ പള്ളി. (1599 ൽ ആണ് ചരിത്രപ്രസിദ്ധമായ സുന്നഹദോസ് നടന്നത് )പിന്നെ പുതിയ തായി പണിത പള്ളി. പഴയ പള്ളിയിലെ കൊത്തുപണികളൊക്കെ വിസ്മയങ്ങളാണെന്ന് നോവലിൽ പറയുന്നു. എഡി 510 ൽ പണി കഴിപ്പിച്ചതാണ് പളളി.ഒരൊറ്റ തൂണുപോലുമില്ലാതെയാണ് പള്ളിയുടെ മച്ചും മേൽക്കൂരയും പണിതിരിക്കുന്നത്. കേരളത്തിലെ മരയാശാരിമാരെ താണു നമിക്കാൻ പോന്നുത്ര സുന്ദരങ്ങളായിരുന്നു. ആനയുടെയും കുതിരയുടേയും മുഖമുള്ള ഉത്തരം. മാലാഖമാർ, മീൻ, പക്ഷികൾ, പൂക്കൾ, ഇലകൾ എന്നിവ കൊത്തിയ കഴുക്കോലുകൾ. ഒന്നിനൊന്ന് വ്യത്യസ്തമായ പൂക്കൾ കൊണ്ടലങ്കരിച്ച മറ്റ് ചേർപ്പു തടികൾ. നമ്മുടെ കുട്ടികളെ തൃപ്പൂണിത്തുറ ഹിൽ പാലസ് മാത്രം കാണിച്ചു കൊടുത്താൽ പോര സുന്നഹദോസ് നടന്ന പള്ളിയും കാണിച്ചു കൊടുക്കണം.

   ഒരു കാലഘട്ടത്തിൻ്റെ  ചരിത്രം പറയുമ്പോൾ തന്നെ വർത്തമാനകാലത്തിൻ്റെ കാഴ്ചകളും കാഴ്ചപ്പാടുകളും നോവൽ അനാവരണം ചെയ്യുന്നുണ്ട്.

     എം ടിയുടെ "രണ്ടാമൂഴം "  മഹാഭാരതത്തിലെ ഭീമനെന്ന കഥാപാത്രമാണ് രാജാവാ കേണ്ടിയിരുന്നത് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അത് ശരിയാണെന്ന് വായനക്കാർക്ക് തോന്നുകയും ചെയ്യും. എല്ലായിടത്തും രണ്ടാമനാകേണ്ട ഭീമനെക്കുറിച്ചല്ല എല്ലായിടത്തും ഒന്നാമനാകേണ്ട ഭീമനെക്കുറിച്ചാണ്  എം.ടി രണ്ടാമൂഴത്തിലൂടെ പറയുന്നത്........

  "പ്രഥമ പ്രതിശ്രുതി "യിലൂടെ ആശാ പൂർണ്ണാദേവി ഒരു കാലഘട്ടത്തിലെ സ്ത്രീകളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ.......

       അഖിലൻ" ചിത്തിരപ്പാ വൈ " എന്ന നോവലിലൂടെ അണ്ണാമലൈ എന്ന ചിത്രകാരൻ്റെ നിർമ്മലമായ മനസിൻ്റെ കളങ്കമില്ലാത്ത സേനഹത്തെ വാഴ്ത്തുമ്പോൾ.......

  ബിമൽ മിത്ര "പ്രതി ഹാജരുണ്ട് " എന്ന നോവലിലൂടെ കുടുംബ മഹിമയുടെ ,വ്യക്തിയുടെ അന്തസി നേക്കാളും വലുതായി കുടുംബ മഹിമയെ വാഴ്ത്തുമ്പോൾ.....

    എസ്.കെ.പൊറ്റക്കാട്ട് " ഒരു ദേശത്തിൻ്റെ കഥയിലൂടെ അതിരാണിപ്പാടത്തിൻ്റെ ചിത്രം വരച്ചിടുമ്പോൾ ഒരു ഗ്രാമത്തിൻ്റെ ചെത്തവും ചൂരും ഉൾക്കൊണ്ട ഒരു മനുഷ്യന് മാത്രം പറയാൻ കഴിയുന്ന ഭാഷയിൽ കഥ പറയുമ്പോൾ ........

ശ്രീകൃഷ്ണ ആലനഹള്ളി " ഭുജംഗയ്യൻ്റെ ദശാവതരങ്ങൾ" എന്ന നോവലിലൂടെ മനുഷ്യാവസ്ഥയുടെ നിസ്സഹായതയും ഭുജംഗയ്യൻ ഒരു ഗ്രാമത്തിൻ്റെ കണ്ണിലുണ്ണിയാവുന്നത് ഗ്രാമവാസികൾക്കു മുഴുവൻ ഉപകാരപ്രദമായ തൊഴിലുകളിലേക്ക് മാറി മാറി അവതരിക്കുകയാണ്. ഗ്രാമം വരൾച്ചയെ നേരിടുമ്പോൾ കിണറുകൾ കുഴിച്ച് വെള്ളമെത്തിക്കുന്ന ഭുജംഗയ്യൻ, സൽക്കർമ്മങ്ങൾ മാത്രം ചെയ്യാൻ ശീലിച്ച ഭുജംഗയ്യൻ, വാർദ്ധക്യത്തിൻ്റെ അവസാന നാളുകളിൽ കാഴ്ച നഷ്ടപ്പെട്ട ഭുജംഗയ്യനെ ശുശ്രൂഷിക്കുന്ന പതിവ്രതയായ ഭാര്യ സുശീല, നൻമ മാത്രം ചെയ്യാൻ തോന്നും ഈ നോവൽ വായിച്ചാൽ......

  ശ്രീ.ജയമോഹൻ്റെ "നൂറു സിംഹാസനങ്ങൾ " ഒരു പ്രത്യേക സമുദായത്തിൽ നിന്ന് ,കാട്ടിലും മറ്റും അലഞ്ഞു നടക്കുന്ന വൃത്തിയോ വെടിപ്പോ ഇല്ലാത്ത ഒരു വിഭാഗത്തിൽ നിന്ന് ഒരു കുട്ടി ആശ്രമത്തിലെ ഭക്ഷണം കഴിക്കാൻ എത്തിയിടത്തു നിന്ന് സ്വാമി പിടിച്ച് കുളിപ്പിച്ച് ,പഠിപ്പിച്ച് കളക്ടറാക്കുന്ന ഈ നോവൽ ഉദ്യോഗഭരിതമാണ്. ഈ നോവലിന് കോപ്പിറൈറ്റില്ല എന്നുള്ളത് പ്രത്യേക തയാണ്......

   അഴീക്കോട് മാഷ് തത്ത്വമസിയിലൂടെ ഉപനിഷത്തുക്കളും വേദങ്ങളും എത്ര മാത്രം ആഴത്തിൽ മനനം ചെയ്ത് കൊണ്ടാണ് തത്ത്വമസി എന്ന കൃതിയിലൂടെ പോയത്.......

ശ്രീ.സി.രാധാകൃഷ്ണൻ സാർ "തീക്കടൽ കടഞ്ഞതിരുമധുര " ത്തിലൂടെ മലയാള ഭാഷയുടെ തന്നെ വേറിട്ടൊരു ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ ........


     മാക്സിം ഗോർക്കിയുടെ "പരിശീലനം " അനുഭവപാഠങ്ങളിലൂടെയുള്ള പരിശീലനം തന്നെയാണ്...............


  ശ്രീ.    ഒ.വി.വിജയൻ " ഖസാക്കിൻ്റെ ഇതിഹാസം" എന്ന നോവലിലൂടെ തസ്രാക്കും അവിടുത്തെ സ്കൂളും ആ കാലഘട്ടങ്ങളെക്കുറിച്ചും ആളുകളെ കുറിച്ചും അടയാളപ്പെടുത്തുമ്പോൾ ഓരോ വായനയിലും പുതിയ മാനം പകരുന്ന ഖസാക്കിൻ്റെ ഇതിഹാസം.......

  പെരുമ്പടവത്തിൻ്റെ "ഒരു സങ്കീർത്തനം പോലെ " യിൽ ഫിയോദർ ദസ്തയേവ്‌സ്കിയെ പുനരാവിഷ്ക്കരിക്കുമ്പോൾ..................

തകഴിയുടെ "ചെമ്മീൻ " നിൽ കറുത്തമ്മയുടേയും പരീക്കുട്ടിയുടേയും അനശ്വരപ്രണയത്തിന് മേൽ വന്നു വീഴുന്ന പഴനി ...

  അറബിക്, പേർഷ്യൻ നാടോടി കഥയായ" ആയിരത്തൊന്നു രാവുകളിൽ " രാജാവിൻ്റെ ഖഡ്ഗത്തിൽ നിന്ന് രക്ഷപ്പെടാൻ ഓരോ ദിവസവും ഓരോ പുതിയ കഥപറഞ്ഞ ബുദ്ധിമതിയായ ഷെഹർസാദ...............

കഥ പറയാനുള്ള മനുഷ്യൻ്റെ കഴിവ് .... എന്നും പുതിയ തലങ്ങൾ തേടി കൊണ്ടിരിക്കും.

   ശ്രീ.ബെന്യാമിൻ മഞ്ഞവെയിൽ മരണത്തിൻ്റെ രചനയ്ക്ക് ശേഷം എഴുതിയ "ആട് ജീവിതം" പ്രവാസ ജീവിതത്തിൻ്റെ ഒറ്റപ്പെടലും ക്ലേശങ്ങളും അനുഭവിച്ച ഒരു സാധാരണ മനുഷ്യൻ്റെ(നജീബിൻ്റെ) കഥ എല്ലാവരുടെയും ഉള്ളിൽ തട്ടും വിധം അവതരിപ്പിച്ചപ്പോൾ.......

  മഞ്ഞവെയിൽ മരണത്തിലും ശ്രീ.ബെന്യാമിൻ തിരഞ്ഞെടുത്ത പ്രമേയവും ചരിത്രവും ഏറെ പ്രാധാന്യം അർഹിക്കുന്നു. ഉദയംപേരൂർ സുന്നഹദോസും തൈക്കാട്ടമ്മയും മർത്താ മറിയം പള്ളിയും അവിടെ ഇത്രയും കാലവും ഉണ്ടായിട്ടും മറ്റാർക്കും ഒന്നും തോന്നിയില്ല.

  ചരിത്രം മുഴുവൻ തേടിയെടുത്ത് ചരിത്ര സത്യമായി വർത്തമാനകാലത്തിൽ കൂട്ടിയിണക്കി ഒഴുക്കോടെ പറഞ്ഞു പോകുന്ന മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവൽ അനശ്വരമായി നില നിൽക്കും. വരും തലമുറയ്ക്ക് അത് ആവശ്യമാണ്.അത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതകൂടിയാണ്.....

ആരും ചൂടാത്ത പൂ പോലെ ആരും കേൾക്കാത്ത കഥ കേൾക്കാൻ ഇനിയും തലമുറകൾ കാത്തിരിക്കും.

PS: എൻ്റെ വായനയിൽ ഉൾപ്പെടുത്തിയ മറ്റ് സാഹിത്യകാരൻമാരുടെ പുസ്തകങ്ങളും വായനക്കാർക്ക്, വായിക്കാത്തവർക്ക് ഉപകാരപെടട്ടെ എന്ന ഉദ്ദേശത്തോടെ എഴുതിയതാണ്.
   
               - ശുഭം -

✍️മജു

No comments:

Post a Comment