Sunday, November 8, 2020

അച്ഛൻ മകനയച്ച കത്തുകൾ - 22.

 

                                           സ്ഥലം,

                                      10.2.1994.

മജുവിന്, 


നിൻ്റെ പി.എഫ് എക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് തിരുവനന്തപുരത്തിന് അയച്ച അപേക്ഷയെക്കുറിച്ച് രണ്ട് ദിവസം ഡി പി ഐ (പി.എഫ്) ഓഫീസിൽ അന്വേഷിച്ചു. എന്നാൽ യാതൊരു വിവരവും കിട്ടിയില്ല. ഒന്നുകൂടി ശ്രമിക്കാമെന്ന് തിരുവനന്തപുരത്ത് നിന്നും ടീച്ചർ അമ്മയ്ക്ക് സ്കൂളിലേക്ക് ഫോൺ ചെയ്തിരുന്നു. നീ അയച്ച ഫയൽ നമ്പർ D/1587/8213/dt.27.7.1992 എ ഇ ഒയിൽ നിന്നും അയച്ച നമ്പറാണ് തിരുവനന്തപുരത്തിന് അയച്ചുകൊടുത്തത്.


 എന്തുകൊണ്ടാണ് കടലാസ് അവിടെ കാണാത്തത് എന്ന് അറിഞ്ഞുകൂടാ.ഏതായാലും ഈ വിവരം നിങ്ങളുടെ സ്കൂളിലെ എച്ച്.എം നെ അറിയിക്കുക. അവരെ കൊണ്ട് ഉടൻ ഒരു റിമൈൻഡർ എ.ഇ.ഒ വഴി തിരുവനന്തപുരത്തിന് അയപ്പിക്കണം. ഇനി ഒരു കാരണവശാലും അമാന്തം വിചാരിക്കരുത്.കൊല്ലം നാലായി നീ സ്കൂളിൽ ചേർന്നിട്ട്. ഇവിടെ സ്കൂളിൽ നിന്നും ഇതുപോലെ അയച്ചിട്ട് 3 മാസത്തിനുള്ളിൽ നമ്പർ അയച്ചു കിട്ടിയത് നിനക്ക് അറിയാമല്ലോ?അവരവരുടെ കാര്യം നോക്കാൻ ആദ്യം ഉത്സാഹിക്കുക.യൂണിയൻ നേതാക്കളോട് ഈ കാര്യം ഒന്നു പറഞ്ഞു കൂടെ? അവർ തിരുവനന്തപുരത്തിന് പോകുന്നവരല്ലേ?


 അതുപോലെ തടഞ്ഞുവച്ച 1 മാസം 6 ദിവസത്തെ ശംബളം പാസാക്കി വാങ്ങുന്നതിനും വേണ്ട നടപടി കൾ ഉടൻ സ്വീകരിക്കുക. വേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തു തരുവാൻ എച്ച്.എം നോട് പറയുക. ആരുടേയും ഔദാര്യമല്ല, അവകാശമാണ്. ആരേയും ഇക്കാര്യത്തിൽ പേടിക്കേണ്ട കാര്യമില്ല. അതു കൊണ്ട് കാര്യങ്ങൾ ബന്ധപ്പെട്ടവരോട് തുറന്നു പറയുക.എച്ച്.എം ൻ്റെയും എ ഇ ഒ ഓ ഫീ സിലേയും ഉദാസീനതയുമാണ് ഇതിനെല്ലാം കാരണം.


 കേരളത്തിൽ ഇതുപോലെയുള്ള ഒരു കേസ് വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഈ എഴുത്തുകിട്ടിയാൽ റിമൈൻഡർ ഉടൻ എച്ച്.എം നെ കൊണ്ട് അയപ്പിക്കണം. ഒരു പക്ഷേ നിൻ്റെ അപേക്ഷ എ ഇ ഒയിൽ നിന്നും പോയിട്ടില്ലെന്ന് ഞാൻ സംശയിക്കുന്നു.


 അയച്ചിട്ടുണ്ടോ എന്ന് ആഫീസിൽ പോയി ഉടൻ അന്വേഷിക്കുക. അയച്ചിട്ടുണ്ടെങ്കിലും റിമൈൻഡർ ഉടൻ അയപ്പിക്കണം.അമാന്തം വിചാരിക്കരുത്. 


നിനക്ക് സുഖമെന്ന് കരുതുന്നു. ഞങ്ങൾക്കെല്ലാം സുഖം തന്നെ.


    ഞാൻ ഒരു ദിവസം അങ്ങോട്ട് വരാം.എച്ച്.എം നേയും സ്വാമിയേയും കാണാമല്ലോ. കൂടാതെ നീ താമസിക്കുന്ന വീടും ഒന്നു കാണാമല്ലോ? എന്നു വരണമെന്ന് അറിയിക്കുക.


                                 സസ്നേഹം,

                                      അച്ഛൻ.

                                                        

No comments:

Post a Comment