സേതു ഏട്ടനും സിന്ധുചേച്ചിയും കൊറോണ മൂലം കേരളത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചിട്ട് ഈ സമയം വരെ പുറത്തിറങ്ങിയിട്ടില്ല. രാജ്യത്തെ രക്ഷിക്കാനും സ്വയം രോഗം വരാതെ നോക്കാനും അവർ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണ്. അരിയും പല വ്യജ്ഞനവും ഒരു മാസത്തേക്കുള്ളത് സേതു ഏട്ടൻ്റെ ബന്ധുവിൻ്റെ കടയിൽ നിന്ന് ബന്ധുതന്നെ കൊണ്ടുവന്ന് കൊടുത്തിട്ടുണ്ട്. എന്തെങ്കിലും വേണമെങ്കിൽ വിളിച്ചു പറഞ്ഞാൽ അദ്ദേഹം എത്തിക്കും.
വീട്ടിൽ പച്ചക്കറി വണ്ടി വന്നാൽ സിന്ധുചേച്ചി വേണ്ടത് വീട്ടിൽ നിന്ന് പറയും. മതിലിന് മുകളിലൂടെ വാങ്ങും. മതിലിനു മുകളിലൂടെ പൈസ കൊടുക്കും.
ഒരു ദിവസം പുലർകാലത്ത് സേതു ഏട്ടനും സിന്ധുചേച്ചിയും ഗെയിറ്റു മുന്നിൽ റോഡിനരികിൽ ഒരു മാസ്ക് കിടക്കുന്നതു കണ്ടു. ആരോ ദ്രോഹികൾ കൊറോണ പരത്താൻ വീടിനു മുന്നിൽ മാസ്ക്ക് ഇട്ടിരിക്കുന്നു. വാർത്ത നാട്ടിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഫോട്ടോ സഹിതം വാർത്തയാക്കി സേതു ഏട്ടൻ പോസ്റ്റു ചെയ്തു. അതിൻ്റെ അടുത്തേക്ക് പോകരുത് എന്ന് ചിലർ കമൻ്റ് ചെയ്തു. ഉടനെ തന്നെ സ്ഥലത്തെ പ്രധാന ദിവ്യൻമാർ സ്ഥലത്തെത്തി.മാസ്ക് 5 മീറ്റർ ആഴത്തിൽ കുഴി എടുത്ത് മൂടാൻ ധാരണയായി. ഒരാൾ കുഴി കൈക്കോട്ട് കൊണ്ട് മാന്തി കൊണ്ടിരുന്നു.അകത്ത് നിന്ന് കുറച്ചു ഡെറ്റോൾ കൊണ്ടു വരാം ,അത് ഒഴിച്ചിട്ട് മൂടിയാൽ മതി എന്ന് പറഞ്ഞ് സിന്ധു ചേച്ചി അകത്തേക്ക് പോയി.
ഈ സമയത്താണ് നടുവത്ത് മനോഹരേട്ടൻ എന്തോ തിരഞ്ഞുകൊണ്ട് ആ വഴി വന്നത്. " എന്താ മനോഹരേട്ടാതിരയുന്നത് ?" അതിൽ ഒരാൾ ചോദിച്ചു. തേടിയവള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞ് മനോഹരേട്ടൻ മാസ്ക് ചാടി എടുത്തു.
"അയ്യോ, ആ മാസക്ക് എടുക്കല്ലേ " ആരോ ഉപേക്ഷിച്ചതാണ്. അസുഖം വരും " അവിടെ നിന്ന ഒരാൾ പറഞ്ഞു,
"ഇത് എൻ്റെ കോണകം ആണ്, രാവിലെ കുളത്തിൽ കുളി കഴിഞ്ഞ് തോർത്തിനൊപ്പം പിടിച്ചു കൊണ്ടുവന്നതാ, താഴെ വീണുപോയതാ, വീട്ടിൽ ചെന്നു നോക്കിയപ്പോൾ കാണാഞ്ഞിട്ട് അന്വേഷിച്ചിറങ്ങിയതാ." മനോഹരേട്ടൻ പറഞ്ഞു.
ഈ സമയം സിന്ധുചേച്ചി ഡെറ്റോളുമായി എത്തി.മനോഹരേട്ടൻ മാസ്ക്ക് എടുത്ത് കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ട് സിന്ധു ചേച്ചി കാര്യം സേതു വേട്ട നോട് അന്വേഷിച്ചു. സേതു വേട്ടൻ കാര്യം വിശദീകരിച്ചു.
"ഡെറ്റോൾ ഒഴിക്കാഞ്ഞത് ഭാഗ്യം" സിന്ധുചേച്ചി പറഞ്ഞു. മാസ്ക്ക് മൂടാൻ എടുത്ത കുഴി മൂടി എല്ലാവരും മടങ്ങി.
"എന്നാലും പേടിപ്പിച്ചു കളഞ്ഞല്ലോ മനോഹരേട്ടാ?"
"കോണകം കണ്ടാൽ പേടി പോലും ,ഇവനൊക്കെ ഏത് നാട്ടുകാരനാടാ" എന്നും പറഞ്ഞ് വൃദ്ധനായ മനോഹരേട്ടൻ അതിവേഗം വീട്ടിലേക്ക് നടന്നു
- ശുഭം -
✍️മജു
No comments:
Post a Comment