Friday, May 1, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-- 19



    ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് നടന്ന ഒരു സംഭവം എഴുതാം. ഇന്നലെ (30.04. 2020)പ്രശസ്ത ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു. ആ നടന് പ്രണാമം. ഋഷി കപൂർ അഭിനയിച്ച സാഗർ സിനിമ ഞാൻ കണ്ടിട്ടുണ്ട്. അതാണ് പെട്ടെന്ന് ഈ സംഭവം ഓർമ്മ വന്നത്.കോളേജിൽ ഒരു സമര ദിവസം സഹപാഠിയായ എൻ്റെ സുഹൃത്തുമൊരുമിച്ച് ഞങ്ങൾ എറണാകുളം കവിതയിൽ സാഗർ സിനിമ കാണാൻ പോയി. മാറ്റിനിക്കാണ് പോയത്.കമലാഹാസനും ഋഷി കപൂറുമാണ് അഭിനയിക്കുന്നത്. സിനിമ മൂന്ന് മണിക്കൂറിന് മേൽ ഉണ്ട്. സിനിമ ഇഷ്ടപ്പെട്ടു. സിനിമ കണ്ടു കഴിഞ്ഞ് തീയറ്ററിൽ നിന്ന് ഇറങ്ങി.

 എം.ജി.റോഡിലെ ഒരു കടയിൽ നിന്ന് ഒരു ടേബിൾ ലാംബ് വാങ്ങി. പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസ് കിട്ടിയവർക്ക് എൻ്റെ അച്ഛൻ പഠിപ്പിക്കുന്ന സ്കൂളിൽ നിന്ന് ക്യാഷ് അവാർഡ് കിട്ടിയതുകയായിരുന്നു അത്. ഞാൻ ഏഴാം ക്ലാസുവരെ പഠിച്ചത് അച്ഛൻ അധ്യാപകനായിരുന്ന സ്ക്കൂളിൽ ആണ്.

    ടേബിൾ ലാമ്പും വാങ്ങി ഞാനും സുഹൃത്തും കൂടി നടന്ന് ജോസ് ജംഗ്ഷനിൽ എത്തി.അവിടെ നിന്ന് സുഹൃത്ത് തേവര വണ്ടിക്ക് കയറി പോയി. ഞാൻ എൻ്റെ വണ്ടി നോക്കി കാത്തു നിന്നു. അപ്പോഴേക്കും കനത്ത മഴയും ഇടിയും തുടങ്ങി.അപ്പോൾ സമയം 6:30 ആയി. 6 മണിക്ക് വീട്ടിലെത്തേണ്ട ഞാൻ സിനിമ കാണാൻ കയറിയത് കാരണം പതിവിലും വൈകിയിരിക്കുന്നു. അപ്പോൾ എൻ്റെ റൂട്ടിൽ ഓടുന്ന ഒരു ബസ് വന്ന് നിന്നു.പുറകിൽ കിളി ആയി ജോലി നോക്കുന്നത് വീടിനടുത്തുള്ള ശ്രീ.കേശവൻ നായരുടെ മകൻചന്ദ്രൻ ചേട്ടനാണ്. ഞാൻ വേഗം കനത്ത മഴയിൽ ബസിൽ കയറി. ഇരിക്കാൻ സൈഡ് സീറ്റ് തന്നെ കിട്ടുകയും ചെയ്തു.

കുറച്ചു സമയം കഴിഞ്ഞപ്പോൾബസ് എത്താറായോ എന്ന് ഞാൻ പടുത(sർപ്പായ) പൊക്കി നോക്കി. അന്ന് ഷട്ടർ അല്ല ബസിന് ടർപ്പായ ആണ് മഴ വന്നാൽ ആശ്രയം.അപ്പോൾ കാണുന്നത് നിറയെ ലൈറ്റുകളും താഴെ വെള്ളവുമാണ്. ബസ് തേവര വെണ്ടുരുത്തി പാലത്തിനു മുകളിലൂടെയാണ് പോകുന്നത്. പുറകിലി രു ന്നചന്ദ്രൻ ചേട്ടനോട് ഞാൻ ചോദിച്ചു, "ചേട്ടാ എന്താ ബസ് ഈ വഴിയേ?"
അതിന് അദ്ദേഹം പറഞ്ഞ മറുപടി "ലാസ്റ്റ് ട്രിപ്പ് തേവര, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി വഴിയാണെന്നാണ്. 9 മണിയാകും നമ്മുടെ സ്റ്റോപ്പിൽ എത്താനെന്നും പറഞ്ഞു. ഞാൻ കയറുന്നത് കണ്ടില്ലെന്നും ചന്ദ്രൻ ചേട്ടൻ പറഞ്ഞു.

         ആറു മണിയായിട്ടും എന്നെ കാണാതെ വീട്ടുകാർ പരിഭ്രമിച്ചു തുടങ്ങിയിരുന്നു. സിനിമ കാണാൻ പോകുമെന്നും ടേബിൾ ലാംബ് മേടിക്കണമെന്നും ഞാൻ വീട്ടിൽ പറഞ്ഞിരുന്നു. ഇഴഞ്ഞു നീങ്ങുന്ന ബസിൽ നിശബ്ദനായി ഞാൻ ഇരുന്നു. എന്നെ ഓർത്ത് വീട്ടുകാർ പരിഭ്രമിക്കുന്നുണ്ടെന്ന് ഞാൻ കരുതിയില്ല. 7 മണിയായി, 8 മണിയായി, എന്നിട്ടും കാണാതായപ്പോൾ എൻ്റെ കോളേജിൽ പഠിക്കുന്ന മറ്റ് കുട്ടികളുടെ വീട്ടിൽ ബന്ധുക്കൾ അന്വേഷിച്ചു ചെന്നു. അവരും സമരം കാരണം നേരത്തെ വീട്ടിലെത്തിയവരാണ്. അവരും എന്നെ കണ്ടിട്ടില്ല എന്നു പറഞ്ഞു.

  അന്ന് ലാൻഡ് ഫോണോ മൊബൈലോ ഇല്ല. 8:30 ആയി, 8:45 ആയി എന്നിട്ടും ബസ് ഇഴഞ്ഞു നീങ്ങുകയാണ്. എനിക്കാണെങ്കിൽ വീട്ടിൽ ചെന്നിട്ടു വേണം ടേബിൾ ലാംബ് കത്തിച്ചു നോക്കാൻ. സമയം 9 ആയി, 9:05 ആയി ബസ് എൻ്റെ സ്റ്റോപ്പിൽ നിർത്തി.

റോഡിൽ എന്നെ കാത്ത് എൻ്റെ ബന്ധു 8 മണി മുതൽ നിൽക്കുകയാണ്. വരുന്ന ഓരോ ബസിലും ഞാൻ ഉണ്ടൊ എന്നറിയാൻ. ഞാൻ ഇറങ്ങിയതും അദ്ദേഹം ഓടി വന്നു.കൈയിൽ പിടിച്ചു.വൈകിയതിൻ്റെ കാരണം ആരാഞ്ഞു. ഞാൻ നടന്ന സംഭവം പറഞ്ഞു.

 അദ്ദേഹത്തിനൊപ്പം ഞാൻ വീട്ടിലേക്ക് നടന്നു. നിൻ്റെ അച്ചൻകരയുന്നത് ഞാൻ കണ്ടിട്ടില്ല. നിന്നെ കാണാഞ്ഞിട്ട് അച്ഛൻ കരഞ്ഞതായി അദ്ദേഹം പറഞ്ഞു. എല്ലാവരും പരിഭ്രമിച്ചതായും അദ്ദേഹം പറഞ്ഞു. വീട്ടിൽ എത്തി.അപ്പോഴും എൻ്റെ മനസ് ശാന്തമായിരുന്നു. ഒന്നും മനപൂർവ്വമായിരുന്നില്ലല്ലോ. അവിടെ എൻ്റെ ബന്ധുക്കളിൽ ചിലരൊക്കെ ഉണ്ടായിരുന്നു.എല്ലാവരും അടുത്തടുത്താണ് താമസം. എന്നെ കണ്ടതിൽ എല്ലാവർക്കും ആശ്വാസം ആയി. ഞാൻ കാര്യം പറഞ്ഞു. ആരും എന്നെ ചീത്തയൊന്നും പറഞ്ഞില്ല. അച്ഛനും അമ്മയും വഴക്കൊന്നും പറഞ്ഞില്ല.

    ഇന്ന് ഒരു പിതാവിൻ്റെ വേദന എന്താണെന്ന് എനിക്ക് മനസിലാകും എൻ്റെ മകനോ മകളോ അവരുടെ കോളേജിൽ നിന്ന് വരുന്ന സമയം അൽപ്പം വൈകിയാൽ ഞാൻ പരിഭ്രമിക്കും.ഒരു അച്ഛനായിരിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

                             (തുടരും)

✍️മജു.

No comments:

Post a Comment