Saturday, August 29, 2020

#അനുഭവങ്ങൾ പാളിച്ചകൾ .സ്മരണകൾ- 44 വിവാഹം



       ഒറ്റയ്ക്കുള്ള ജീവിതം ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രസാദും നാട്ടിലേക്ക് തിരിച്ചു പോയി കഴിഞ്ഞിരിക്കുന്നു. വാടക വീട്ടിൽ തനിച്ചുള്ള ജീവിതം.രാവിലെ നേരത്തെ ചോറു വച്ചു തരാൻ എത്തുന്ന പാവം വൃദ്ധൻ മല്ലി അച്ഛൻ.രാവിലെ അദ്ദേഹം വന്നാലേ ഞാൻ എണീക്കുക തന്നെയുള്ളൂ. എന്തെങ്കിലും കാരണത്താൽ വന്നില്ലെങ്കിൽ അന്വേഷിച്ച് ചെല്ലും.പിന്നെ കടകളിൽ നിന്നാവും ടി ഫനും ലഞ്ചും. രാത്രി ചിലപ്പോഴൊക്കെ സുഹൃത്തുക്കൾ കൂട്ടുകിടക്കാറുണ്ടായി രുന്നു.വിവാഹം കഴിക്കണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഒറ്റയ്ക്കാണെന്ന തോന്നൽ എനിക്കൊരിക്കലും ഫീല് ചെയ്തില്ല.


പിന്നെ ഈ കാലയളവിൽ ആരേയും പ്രേമിക്കണമെന്ന് തോന്നിയിട്ടുമില്ല. എൻ്റെ ജോലിയോടായിരുന്നു ആദ്യ പ്രേമം. ഇന്നും എൻ്റെ ആദ്യ ഭാര്യ ജോലിയാണ്. അതു കഴിഞ്ഞാണ് ഭാര്യ.പിന്നെ പൊതു പ്രവർത്തനം .ഇത് രണ്ടും  എനിക്ക് ആത്മസാക്ഷാത്ക്കാരം നൽകി.

          പലപ്പോഴും പല സമ്മേളനങ്ങളിലും പോകുമ്പോൾ ചില സുഹൃത്തുക്കൾ എനിക്കു പറ്റിയ പെൺകുട്ടിയാണ് ആലോചിക്കാം എന്നു പറയും. അതിനൊന്നും ഞാൻ മറുപടി പറയാറില്ലായിരുന്നു. ജ്യേഷ്ഠന്റെ വിവാഹം കഴിയാതെ ഞാൻ വിവാഹം കഴിക്കുന്നത് ഉചിതമല്ല എന്നു തോന്നി.രണ്ടാമത് താൽപ്പര്യക്കുറവ്.


വിവാഹത്തിൽ നമ്മളേക്കാൾ താൽപ്പര്യമെടുക്കുന്നത് സുഹൃത്ത് ക്കളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവരുടേയും ചോദ്യം കേൾക്കുമ്പോൾ കുറച്ചൊക്കെ താൽപ്പര്യം ജനിക്കും.


   ജ്യേഷ്ഠന് ഇക്കാലത്ത് പലയിടത്തും വിവാഹാലോചനകൾ നടന്നുകൊണ്ടിരുന്നു. എന്നാൽ പിന്നെ എന്നോടും ഏതെങ്കിലും വിവാഹ ആലോചനകൾ ആരംഭിക്കാൻ അച്ഛൻ നിർദ്ദേശിച്ചു. ഇനി നിനക്ക് ആദ്യം കെട്ടേണ്ടി വന്നാലും നീയും ജ്യേഷ്ഠനും രണ്ടിടത്തല്ലേ, നീയാണെങ്കിൽ ഒറ്റയ്ക്കും. ഇനി രണ്ട് പേർക്കും ഒത്തുവന്നാൽ അടുത്തടുത്ത് നടത്താല്ലോ. എന്നിട്ടും വിവാഹത്തിൽ കാര്യമായ ഒരു താൽപ്പര്യവും ഞാൻ എടുത്തില്ല.


ചില ബ്രോക്കർമാർ വന്ന് ചില പെൺകുട്ടികളെ പറയുമ്പോൾ ടീച്ചർമാരായിരുന്ന അവരെ ,അവരറിയാതെ സുഹൃത്തിനൊപ്പം പോയി സ്കൂൾ വിടുന്ന സമയത്ത് കാണുക എന്ന രീതിയാണ് ഞാൻ അവലംബിച്ചത്.വെറുതേ പെണ്ണിന്റെ വീട്ടിൽ പോയി ചായ കുടിച്ച് ഇഷ്ടമായില്ലെങ്കിൽ പിന്നെ കാണുമ്പോഴുള്ള ബുദ്ധിമുട്ട് ഇരുകൂട്ടർക്കും ഒഴിവാക്കുകയുമാവാം.


            ഞാൻ താമസിച്ചിരുന്ന വീടും പറമ്പും നേരത്തെ തന്നെവാങ്ങാൻ എനിക്ക് യോഗമുണ്ടായി. അക്കാര്യങ്ങൾ നേരത്തെ എഴുതിയല്ലോ.  അങ്ങനെ സ്വന്തം വീട്ടിൽ താമസിച്ചു കൊണ്ട് പുതിയ ഒരു വീട് ആ സ്ഥലത്ത് ലോണെടുത്തുപണിയാനുള്ള ഒരു ആഗ്രഹം ഞാൻ പിതാവിനോട് പറഞ്ഞു. ഇപ്പോ വേണ്ട നിന്റെ വിവാഹം കഴിഞ്ഞ് ആ കുട്ടിയുടേയും കൂടി സൗകര്യം നോക്കി മതി വീടുപണി എന്ന് പറഞ്ഞത് ഞാൻ അനുസരിച്ചു.


      അങ്ങനെ ഇരിക്കുമ്പോൾ മണ്ണൂത്തി യിൽ നിന്ന് ഒരു വിവാഹാലോചന വന്നു. കുട്ടി മണ്ണൂത്തി യിൽ ടീച്ചറാണ്. അവളുടെ അച്ഛൻ മണ്ണൂത്തി കൃഷി ഭവനിലാണ് ജോലി.അവിടെ ക്വാർട്ടേഴ്സി ലാ ണ് താമസം. പല്ലാവൂരുള്ള തടിമില്ല് വ്യവസായി ബാബു ഏട്ടൻ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തോട് നമുക്ക് മണ്ണൂത്തി വരെ ഒന്ന് പോകണമെന്ന് ഞാൻ പറഞ്ഞപ്പോൾ പിറ്റേ ദിവസം രാവിലെ കാറുമായി അദ്ദേഹം എന്റെ താമസസ്ഥലത്തെത്തി.ഞങ്ങൾ രാവിലെ ഒമ്പതുമണിക്ക് മണ്ണൂത്തിയിൽ എത്തി.അവിടെ ക്യാന്റീനിൽ കയറി ദോശയും ചായയും കുടിച്ചിട്ടാണ് ഞങ്ങൾ പെണ്ണിന്റെ വീട്ടിലേക്ക് പോയത്.പെണ്ണിനെ ഇഷ്ടപ്പെട്ടു. അവർക്കും ഇഷ്ടം. എന്റെ പിതാവും വന്നു കണ്ടു. അപ്പോഴാണ് ജാതക കുറിപ്പ് നോക്കിയില്ല എന്നോർത്തത്. ജാതകം നോക്കിയപ്പോൾ ചേർച്ചയില്ല. അങ്ങനെ ആദ്യം കണ്ട പെൺകുട്ടി ഇന്ന് മറ്റാരു ടേയോ ആയിട്ടുണ്ടാവും.


രണ്ടാമത് കണ്ടത് പെരുങ്ങോട്ടുകുറിശ്ശിയിൽ. രണ്ട് പെൺകുട്ടികളിൽ ഇളയത്. ടീച്ചറാണ്.അത് എനിക്ക് ഇഷ്ടമായില്ല.


മൂന്നാമത് കണ്ടത് ഒരു അധ്യാപകന്റെ മകളെയാണ്. പാലക്കാട്ടുള്ള അവരുടെ വസതിയിലേക്കു പോകുന്നത് എന്റെ രണ്ട് പ്രാദേശിക സുഹൃത്തുക്കൾക്കൊപ്പമായിരുന്നു.കൂടെ ബ്രോക്കറും. ടാക്സി കാർ വന്നു. ഞങ്ങൾ കയറി.ഒപ്പം ഞങ്ങളുടെ കൂടെ ഒരാളും കൂടി കയറി. എന്റെ സുഹൃത്തുക്കളുമായി വർത്തമാനം പറഞ്ഞു നിന്നതു കൊണ്ട് അവരുടെ സുഹൃത്തായിരിക്കും എന്നേ ഞാൻ കരുതിയുള്ളൂ. അന്ന് ഒപ്പം കയറി വന്നത് ആരാണെന്ന് ഇന്നും എനിക്കറിയില്ല. അയാളും ഒപ്പം പെൺകുട്ടിയുടെ വീട്ടിലേക്കു വരികയും എൻ്റെ സുഹൃത്തായി ചമയുകയും ചെയ്തു. എൻ്റെ കൂടെ വന്ന രണ്ട് സുഹൃത്തുക്കളുമായി സംസാരിച്ചു നിന്നതു കൊണ്ട് അവരുടെ സുഹൃത്താണെന്നു ഞാൻ കരുതി. വഴിയിൽ എവിടെയെങ്കിലും ഇറങ്ങാനായിരിക്കും കയറി വരുന്ന തെന്നും കരുതി.എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ സുഹൃത്തായിരുന്നോ എന്നുള്ളതും ഞാൻ ഇന്നും അന്നും ചോദിച്ചിട്ടില്ല.  പെണ്ണിന്റെ അച്ഛൻ എല്ലാവരേയും പരിചയപ്പെട്ടുകയും അടുത്തുള്ള ബന്ധുക്കളെയൊക്കെ വിളിച്ച് പരിചയപ്പെടുത്തുകയും ചെയ്തു.അവർ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മയും ടീച്ചറാണ്. പെൺകുട്ടി അധ്യാപക പരിശീലന പരീക്ഷ പാസായി നിൽക്കുന്നു. ഒരു സഹോദരൻ മിലിട്ടറിയിൽ ജോലിക്ക് കയറി.


   അപരിചിതനായ സുഹൃത്ത് അദ്ദേഹത്തെ പരിചയപ്പെടുത്തിയത് " ഞാൻ ഈ പാലക്കാട് ചന്തയിലാണ് പണി " എന്നാണ്. എന്താണ് ഈ ചന്തയിലുള്ളവർക്കൊക്കെ പെണ്ണുകാണുന്നിടത്ത് കാര്യം എന്ന് അവർ കരുതിയിരിക്കുമോ ആവോ? എന്തായാലും ഒന്നുമില്ല.ഞാൻ ആരെയും വില കുറച്ചു കാണാറുമില്ല.എന്റെ രണ്ട് സുഹൃത്തുക്കളും സംഭാഷണ ചതുരൻമാരല്ലായിരുന്നു. വീട്ടുകാരുടെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ തനിയെ മറുപടി പറഞ്ഞു.വിവാഹം കൊണ്ടുവന്ന ബ്രോക്കറുടെ താൽപ്പര്യത്തിനാണ് ഞാൻ പോയത്.വിവാഹത്തെ ഗൗരവമായി ഞാൻ കണ്ടില്ല.  പറ്റിയ ചങ്ങാതിമാരേയും കൊണ്ടാണ് പെണ്ണ് കാണാൻ പോയതെന്നു പറഞ്ഞാൽ മതിയല്ലോ. സാധാരണക്കാരായ ആ രണ്ടു സുഹൃത്തുക്കളും ലജ്ജാശീലരുമായിരുന്നു.പിന്നെ വളവള എന്ന് സംസാരിച്ചുകൊണ്ടിരുന്നത് അപരിചിതനായ ആ ചങ്ങാതിയും.


    ചായ കുടിച്ചു.പെൺകുട്ടിയെ കണ്ടു. അവളെ കണ്ട മാത്രയിൽ എനിക്ക് ഇഷ്ടമായി. മെലിഞ്ഞ് സുന്ദരിയായ അവൾ എന്റെ ഹൃദയം കീഴടക്കി.പ്രണയ പരവശനായാണ് ഞാൻ പെണ്ണുകണ്ട് വീട്ടിലെത്തിയത്.വിവാഹം കഴിക്കണമെന്ന തോന്നൽ എനിക്കുണ്ടായത് അമ്പിളി എന്ന ആ പെൺകുട്ടിയെ കണ്ട ശേഷമാണ്.അതായത് വിവാഹത്തെ ഗൗരവമായി എടുക്കാൻ കാരണം അമ്പിളിയാണ്.അവളെ സ്വപ്നം കണ്ട് അവരുടെ മറുപടിക്ക് ഞാൻ കാത്തു.പ  ക്ഷേ അനുകൂലമറുപടി കിട്ടിയില്ല.


 അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം ഒരു ആലോചന വന്നു. എന്നാൽ പോയി കണ്ടു കളയാം എന്നു വിചാരിച്ച് എന്റെ അധ്യാപകനായ സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തി. ഞങ്ങൾക്ക് രണ്ടു കൂട്ടർക്കും ഇഷ്ടമായി.അങ്ങനെ 1998 ഏപ്രിൽ 10ന് എന്റെ വിവാഹം നടന്നു. അന്ന് ഒരു ഗുഡ് ഫ്രൈഡേ ആയിരുന്നു. പിന്നീട് ഒരു പാട് ഗുഡ് വെള്ളിയാഴ്ചയും ഏപ്രിൽ 10 ഉം വന്നിട്ടുണ്ട്. പക്ഷേ 22 വർഷങ്ങൾക്കു ശേഷം ഇന്ന് ഇതെഴുതുമ്പോഴാണ് വീണ്ടും ഗുഡ് ഫ്രൈഡേയും ഏപ്രിൽ പത്തും ഒരുമിച്ചു വരുന്നത്.ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്. (10.04. 2020)ഞങ്ങൾക്ക്‌ രണ്ടു മക്കൾ.രണ്ടു പേരും പഠിക്കുന്നു.

        

      

                           (തുടരും )


✍️മജു.


🌈⭐🌈🌟✨🌈⭐🌈🌟✨🌈✨🌟🌈⭐✨🌈

No comments:

Post a Comment