മൂന്ന് വർഷത്തെ പേയിങ്ങ് ഗസ്റ്റ് താമസത്തിനു ശേഷം ഞാനെടുത്ത വാടക വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ തൊടി മൊത്തം കാടുപിടിച്ചു കിടന്നിരുന്നു. ചതുരാകൃതിയിലുള്ള തൊടിയുടെ അറ്റത്ത് ഒരു ഓടിട്ട ചെറിയ വീട്.മുൻഭാഗത്തെ ഓടിട്ട ഭാഗം വളരെ താണിരുന്നു. കുനിഞ്ഞ് വേണം വീടിനകത്തേക്ക് കയറാൻ. നീളത്തിൽ ഒരു വലിയ വരാന്ത.അത് കഴിഞ്ഞാൽ ഉമ്മറ വാതിൽ തുറന്ന് അകത്ത് കയറാം. നീളത്തിൽ ഒരു മുറി. പിന്നെ രണ്ടു ചെറിയ മുറികൾ, ഒരു അടുക്കള.ആരും താമസമില്ലാതായിട്ട് വർഷങ്ങൾ ആയിരിക്കുന്നു. വല്ലപ്പോഴും ഉടമസ്ഥൻ വന്ന് നാളികേരം ഇട്ടോണ്ട് പോയാൽ ആയി. 3 കായ്ഫലമുള്ള തെങ്ങുകളും ഒരു കിളിച്ചുണ്ടൻമാവും ഒരു വലിയ പുളിയുമുണ്ടായിരുന്നു.
വീടിൻ്റെ അവസ്ഥ കണ്ട് ഞാൻ ഒന്ന് അന്തം വിട്ടു. ഒരു സുഹൃത്ത് വീടൊക്കെ കഴുകി വൃത്തിയാക്കി തന്നു.ഞാൻ ആ വർഷം സ്കൂൾ തുറന്ന് ചെന്ന അന്നു മുതൽ അവിടെ താമസം ആരംഭിച്ചു. ഞാൻ തന്നെ രാവിലെ സ്കൂളിൽ പോകുന്നതിന് മുമ്പ് കുറച്ചു സമയം കാട് പിടിച്ചു കിടക്കുന്ന പുൽപ്പടർപ്പുകൾ വെട്ടിനീക്കാൻ തുടങ്ങി. പല ദിവസം കൊണ്ട് തൊടി വൃത്തിയാക്കി എടുത്തു. ഏതു സാഹചര്യത്തോടും പെട്ടെന്ന് ഇണങ്ങിച്ചേരാൻ എനിക്ക് കഴിയാറുണ്ട്.
ഈ വീടിൻ്റെ ഉടമസ്ഥൻ ചൂലന്നൂരുള്ള ശ്രീ.രാധാകൃഷ്ണൻ നായരായിരുന്നു. അദ്ദേഹത്തിൻ്റെ അനുജൻ ശ്രീ.വിജയനുണ്ണിയാണ് ഇവിടെ താമസിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യ മരണപ്പെടുകയും തുടർന്ന് അദ്ദേഹം മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അവർ ഒരു ടീച്ചർ ആയിരുന്നു. ആദ്യ ഭാര്യയിൽ ഒരു മകനുണ്ടായിരുന്നു.
അവർ സസന്തോഷം താമസിച്ചു വരവേ ശ്രീ.വിജയനുണ്ണി അന്തരിച്ചു.രണ്ടാമത്തെ ഭാര്യയായ ടീച്ചർ അവരുടെ വീട്ടിലേക്കും ആദ്യ ഭാര്യയിലെ മകൻ തൃശൂരുള്ള അമ്മാവൻ്റെ സംരക്ഷണത്തിലും വളർന്നു. ആ ദമ്പതികൾക്ക് മക്കളുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഈ കുട്ടിയെ അവർ ലാളിച്ചുതന്നെ വളർത്തി.
ശ്രീ.വിജയനുണ്ണിയുടെ മരണശേഷം ഈ വീട്ടിൽ ആരും താമസിച്ചിട്ടില്ല. ശ്രീ.വിജയനുണ്ണിയുടെ ഏട്ടനായ ശ്രീ.രാധാകൃഷ്ണൻ നായരാണ് സ്ഥലം നോക്കലും നാളികേരം ഇടീക്കലുമൊക്കെ നടത്തിയിരുന്നത്.
വിജയനുണ്ണിയുടെ മകൻ്റെ പേര് ശരത് ബാബു എന്നായിരുന്നു. ശരത് ബാബുവിന് 18 വയസ് പൂർത്തിയായാലേ സ്ഥലം വിൽക്കാൻ കഴിയുകയുള്ളൂ എന്ന് ശ്രീ.രാധാകൃഷ്ണൻ നായർ എന്നോട് പറഞ്ഞു. 6 മാസം കൂടി കഴിഞ്ഞാൽ ശരത് ബാബുവിന് 18 വയസ് തികയും. സ്ഥലം കൊടുക്കുകയാണെങ്കിൽ എന്നോട് ഒരു വാക്ക് പറയണമെന്ന് ഞാൻ പറഞ്ഞിരുന്നു. എൻ്റെ അച്ഛൻ ഇവിടെ സന്ദർശിച്ചപ്പോൾ കൊടുക്കുകയാണെങ്കിൽ വാങ്ങിയാൽ തരക്കേടില്ല, കൊടുക്കുകയാണെങ്കിൽ പറയണം എന്ന് പറഞ്ഞ് വയ്ക്കാനും പറഞ്ഞിരുന്നു. നിനക്ക് സ്കൂളിൽ പോകാൻ സൗകര്യപ്രദമായ സ്ഥലമാണല്ലോ എന്നു കരുതിയാണ് അച്ഛൻ അങ്ങനെ പറഞ്ഞത്.
ശ്രീ. രാധാകൃഷ്ണൻ നായർഇടയ്ക്കിടയ്ക്ക് ആളുമായി വന്ന് തേങ്ങ ഇട്ടു കൊണ്ട് പോകുമായിരുന്നു. അദ്ദേഹവുമായി ഏറെ നേരം സംസാരിച്ച് ഇരിക്കുമായിരുന്നു. അദ്ദേഹത്തിൻ്റെ വീട്ടുകാരുമായി എനിക്ക് അടുത്ത സുഹൃത്ത് ബന്ധം ഇതിനിടയിൽ ഉണ്ടായിട്ടുണ്ട്.
എൻ്റെ സ്കൂളിനടുത്തായിരുന്നു സ്ഥലവും വീടും. ഒരു പാടം കടന്ന് കുറച്ച് നടന്നാൽ സ്കൂളിൽ എത്താം. പാടം കടന്നാൽ ആദ്യം എത്തുക പ്രശസ്തമായ ഭഗവതികാവ് ആണ്. അതു കഴിഞ്ഞാണ് സരസ്വതീ ക്ഷേത്രമായ വിദ്യാലയം.
കാവിലെ പടിഞ്ഞാറു ഭാഗത്തെ വിളക്ക് എൻ്റെ വീടിൻ്റെ കിഴക്കുഭാഗത്തു നിന്ന് നോക്കിയാൽ കാണാം.
അങ്ങനെ സ്ഥലം കൊടുക്കാൻ പ്ലാനുണ്ടെന്ന് ശ്രീ.രാധാകൃഷ്ണൻ നായർ ഒരു ദിവസം വെളിപ്പെടുത്തുന്നു.ഇതിന് അവകാശികൾ ശരത് ബാബുവും ടീച്ചറും രാധാകൃഷ്ണൻ നായരുമായിരുന്നു.
ശരത് ബാബുവിനെ തൃശൂര് പോയി കണ്ടു.ടീച്ചറെ അവരുടെ വീട്ടിലും പോയി കണ്ടു. ഇതിനിടയിൽ സ്ഥലത്തിന് ആവശ്യക്കാരായി പലരും രംഗത്ത് വന്നു.ചുരുക്കി പറഞ്ഞാൽ ഒരു മൽസരസ്വഭാവം കൈവന്നു.
നടപ്പുവിലയേക്കാൾ ഇരട്ടി കൊടുക്കേണ്ടി വന്നു സ്ഥലത്തിന്.മോഹവില.
പലവട്ടം ശ്രീ.രാധാകൃഷ്ണൻ നായരെ ചെന്നു കണ്ടു.ശ്രീ.വി.സി.ചന്ദ്രൻ മാസ്റ്ററും ശ്രീ.പി.വി.എബ്രഹാമും രാധാകൃഷ്ണൻ നായരുമായുള്ള ചർച്ചയിൽ എന്നോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഇവരുടെ സഹകരണം ഞാൻ സ്മരിക്കുന്നു.ഇവർ രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ.വി സി 2017 ലും ശ്രീ.പി.വി 2018 ലും അന്തരിച്ചു. എനിക്ക് വളരെയധികം വ്യക്തി ബന്ധം ഉണ്ടായിരുന്ന ശ്രീ.രാധാകൃഷ്ണൻ നായരും കുറച്ചു വർഷങ്ങൾക്ക് മുമ്പ് അന്തരിച്ചു. അദ്ദേഹത്തെയും ഈ അവസരത്തിൽ സ്മരിക്കുന്നു.
സ്ഥലം വാങ്ങിക്കാൻ ഞാൻ കൊടുത്തത് 1001 രൂപ ടോക്കൺ അസ്വാൻസും സഹകരണ ബാങ്കിൽ നിന്ന് ലോണെടുത്ത 10000 രൂപയിൽ 3000 രൂപ കിഴിച്ച് 7000 രൂപയും, അങ്ങനെ 8000/- രൂപയാണ് ഞാൻ മുടക്കിയിരിക്കുന്നത്.
അന്ന് ബാക്കി മുഴുവൻ തുകയും തന്ന് സഹായിച്ചത് എൻ്റെ പിതാവായിരുന്നു. അച്ഛൻ തന്ന പിന്തുണ എല്ലാ കാര്യങ്ങൾക്കും വളരെ വലുതായിരുന്നു. സ്ഥലം രജിസ്ട്രേഷന് ആറുമാസത്തെ കാലാവധി പറഞ്ഞിരുന്നു.
തുക ചെക്കായി തന്നാൽ പോരേ എന്ന് അച്ഛൻ ചോദിക്കാൻ പറഞ്ഞു. അങ്ങനെ ചോദിച്ചപ്പോൾ ചെക്കായി തന്നാൽ മതിയെന്നും ശ്രീ.രാധാകൃഷ്ണൻ നായർ സമ്മതിച്ചു. എറണാകുളത്ത് നിന്ന് കാശുമായി യാത്ര ചെയ്യേണ്ട ബുദ്ധിമുട്ടാലോചിച്ചാണ് അങ്ങനെ ചെയ്തത്.ആറുമാസം തീരാൻ ഒരു ദിവസം ബാക്കിയുള്ളപ്പോൾ രജിസ്ട്രേഷൻ ചെയ്യാമെന്ന് തീരുമാനിക്കുകയും അച്ഛൻ തലേ ദിവസം എത്തുകയും ചെയ്തു. പിറ്റേ ദിവസം അവകാശികൾ എല്ലാവരും രജിസ്ട്രേഷൻ ഓഫീസിൽ എത്തി.അപ്പോഴാണ് മറ്റൊരു പ്രശ്നം ഉദിച്ചത്.ചെക്ക് പോരപൈസയായി അപ്പോൾ തന്നെ കിട്ടണമെന്ന് ശരത് ബാബുവിൻ്റെ അമ്മാവൻ. അപ്പോൾ ഈ പ്രശ്നം പരിഹരിച്ചത് സഹകരണ ബാങ്ക് പ്രസിഡൻ്റുകൂടിയായിരുന്നിട്ടുള്ള ശ്രീ.വി.സിയാണ്.ചെക്ക് സഹകരണ ബാങ്കിൽ കൊടുത്ത് പൈസ കിട്ടി. കളക്ഷനു പോകാതെ തന്നെ. പിന്നീട് കളക്ഷൻ ചാർജും കളക്ഷനായി വരുന്നതുവരെയുള്ള ദിവസത്തെ പലിശയും ബാങ്കെടുത്തു. എന്നാലും അന്ന് രജിസ്ട്രേഷൻ നടന്നില്ലെങ്കിൽ വീണ്ടും എല്ലാവരും ബുദ്ധിമുട്ടും. അങ്ങനെ സ്ഥലവും വീടും എൻ്റെ സ്വന്തമായി. രൂപ അവകാശികളായ 3 പേരും പങ്കിട്ടു. ഇന്നത്തെ പോലെ ഓൺലൈൻ ട്രാൻസ്ഫർ ഒന്നുമില്ലാത്ത ഒരു കാലമാണ് അത്.
പിന്നെ എൻ്റെ അയൽവാസിയും സഹപ്രവർത്തകനുമായ മാഷ് വാങ്ങിയ സ്ഥലത്ത് (എൻ്റെ സ്ഥലം വാങ്ങിക്കുന്നതിന് ഒരു വർഷം മുന്നാണ് മാഷ് ഈ സ്ഥലം മറ്റൊരാളിൽ നിന്ന് വാങ്ങുന്നത്.) വീടുപണിയുന്നതിനായി കുറ്റിയടിക്കുന്നതിനായി ഒരു മുത്താശാരിയെ കൊണ്ടുവരാനായി ഞാനും മാഷും ചിതലിയിൽ പോയി മൂത്താശാരിയെ കണ്ടു. മൂത്താശാരി ഒരു ദിവസം കുറ്റിയടിക്കാനായി മാഷിൻ്റെ തൊടിയിൽ എത്തി. അപ്പോൾ അദ്ദേഹം എൻ്റെ വീട്ടിലും എത്തി.ഇപ്പോൾ ഇരിക്കുന്ന വീടിൻ്റെ കിഴക്കു ഭാഗത്തായി വീടുപണിയാമെന്നും വടക്കു കിഴക്ക് ഭാഗത്ത് കിണർ നിർമ്മിക്കാമെന്നും ഇപ്പോൾ ഞാൻ താമസിക്കുന്ന വീടിൻ്റെ അതിരു് തിരിച്ചു തരുകയും ചെയ്തു.
ഞാൻ താമസിക്കുന്ന വീടിൻ്റെ കണക്ക് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.രണ്ട് കോൽ പൊക്കി വയ്ക്കണമെന്നും ഉമ്മറത്തേക്ക് ചാഞ്ഞു കിടക്കുന്ന ഭാഗം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. കണക്ക് വീടിൻ്റെ ചുമരിൽ പെൻസിൽ കൊണ്ട് അദ്ദേഹം എഴുതിയിട്ടു. മൂത്താശാരിക്ക് അതിന് ഞാനും പ്രതിഫലം കൊടുക്കുകയുണ്ടായി.
പിന്നീട് നാലു തെങ്ങ് ഞാൻ വച്ചുപിടിപ്പിക്കുകയുണ്ടായി. അതിൽ നിന്നും ഇന്ന് നാളികേരം കിട്ടുന്നു. അച്ഛൻ തന്ന് വിട്ട ഒരു പ്ലാവിൻ തൈ നട്ട് അത് വളർന്ന് ചക്കയും കിട്ടുന്നു.
അക്കാലങ്ങളിൽ രൂപ സമ്പാദിച്ചുവെക്കുന്ന ശീലം എനിക്ക് ഇല്ലായിരുന്നു.കിട്ടുന്നത് മുഴുവൻ ചെലവാക്കുക.അതായിരുന്നു രീതി.അച്ഛൻ കുറിയൊക്കെ ചേരണമെന്ന് പറഞ്ഞിരുന്നെങ്കിലും ഞാൻ ഒന്നിലും ചേർന്നില്ല. ചെലവു ചെയ്ത് നടക്കാനായിരുന്നു ഇഷ്ട്ടം.
അതു കൊണ്ട് തന്നെ വീട് വാങ്ങുന്ന സമയത്തോ എൻ്റെ വിവാഹ സമയത്തോ എൻ്റെ കയ്യിൽ പൈസ ഉണ്ടായിരുന്നില്ല. വിവാഹത്തിന് പിഎഫിൽ നിന്ന് ലോണെടുത്ത് അഞ്ച് പവൻ്റെ താലിമാല ഞാൻ വാങ്ങിയ തൊഴിച്ചാൽ വിവാഹമോതിരത്തിനും നിശ്ചയത്തിനും ടൂറിസ്റ്റ് ബസിനും വൈകുന്നേരം പാർട്ടി നടത്തിയതിൻ്റെ ഉൾപ്പടെ എല്ലാ ചെലവും വഹിച്ചത് അച്ഛനായിരുന്നു.
എൻ്റെ അച്ഛൻ്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് ഈ അദ്ധ്യായം ഇവിടെ നിർത്തട്ടെ.
(തുടരും)
✍️മജു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
No comments:
Post a Comment