Monday, August 24, 2020

#അനുഭവങ്ങൾ പാളിച്ചകൾ ,സ്മരണകൾ--41 അധ്യാപകനായി അരങ്ങേറ്റം കുറിക്കുന്നു


   1990 ലെ ഓണനാളിലെ തെളിഞ്ഞ പ്രഭാതം. എങ്ങും പൂക്കൾ വിടർന്നു നിൽക്കുന്നു. പക്ഷികളുടെ കളകൂജനങ്ങൾ എവിടെയും കേൾക്കാം.
ആ വർഷം എനിക്ക് ഓണമുണ്ടായിരുന്നില്ല. എന്റെ മുത്തച്ഛൻ (അമ്മയുടെ അച്ഛൻ ) ആ വർഷം 72 മത്തെ വയസിൽ വിഷ്ണു പദം പൂകി. 

       സെപ്റ്റംബറിലെ ആ തെളിഞ്ഞ പ്രഭാതത്തിൽ കുളിക്കാൻ പുഴയിൽ പോയി തിരിച്ചുവരും വഴി അറക്കവാതുക്കലെ ജോസ് ചേട്ടൻ എന്നോട് പറഞ്ഞു : "ഇന്നത്തെ പത്രത്തിൽ അധ്യാപകരെ വേണം എന്നൊരു പരസ്യം ഉണ്ടല്ലോ, കണ്ടോ?"

" ഞാൻ കണ്ടില്ല ,വീട്ടിൽ പോയി നോക്കട്ടെ" എന്നു പറഞ്ഞു. ഞാനപ്പോൾ അധ്യാപക പഠനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങിയതേയുള്ളൂ.

        പത്രത്തിലെ പരസ്യ കോളത്തിൽ അധ്യാപകരെ ആവശ്യമുണ്ട്, ബന്ധപ്പെടുക, ടി.പ്രസാദ് കുമാർ, പാദുവ, കോട്ടയം എന്ന വിലാസമാണ് കൊടുത്തിരുന്നത്. അപ്പോൾ കോട്ടയത്തെ വിടെയെങ്കിലും ആയിരിക്കും ഒഴിവ് എന്നാണ് ഞാൻ ധരിച്ചിരുന്നത്.

1989 ൽ അധ്യാപക വേക്കൻസിയുടെ പി.എസ്.സി പരീക്ഷ  കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ ഇപ്പോൾ ജോലിക്ക് കയറിയില്ലെങ്കിൽ അടുത്ത പി.എസ്.സി യ്ക്ക് വിളിക്കുമ്പോൾ മിനിമംഅഞ്ച് കൊല്ലം എടുക്കും.പി.എസ്‌.സി യ് ക്ക് വിളിക്കുമ്പോൾ  എഴുതാം എന്ന് ഞാൻ തീരുമാനിച്ച് ഇപ്പോൾ ഈ മനുഷ്യനെ ചെന്ന് കണ്ട് ജോലിയിൽ പ്രവേശിക്കാൻ പറ്റിയാൽ അങ്ങനെ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു.പക്ഷെ ഈ പാദുവ എവിടെയാണെന്ന് ഒരു പിടിയുമില്ല. അന്ന് ഫോൺ ഇല്ല. ഇന്റർനെറ്റില്ല. അമ്മാവൻ കോട്ടയം ഡി.എം.ഒ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. ഓഫീസിൽ ആരോടെങ്കിലും ചോദിച്ചിട്ട് വിവരം പറയാമെന്ന് അമ്മാവൻ അറിയിച്ചു.വൈകുന്നേരം വന്നപ്പോൾ അമ്മാവൻ പറഞ്ഞു " ഏറ്റുമാനൂര് ചെന്ന് പാദുവാ ബസിന് കയറുക ".

    പിറ്റേ ദിവസം രാവിലെ ഏറ്റുമാനൂരെത്തി.അവിടുന്ന് പാദുവ ബസിൽ കയറി. അവിടെ ഒരുകടയിൽ വിലാസക്കാരനെ അന്വേഷിച്ചു. ഇവിടുന്ന് കുറച്ചു ദൂരം നടന്നാൽ മറ്റക്കര എത്താം. അവിടെ തന്നെയാണ് വീട്.

പാദുവയിൽ നിന്ന് ഒന്നര കിലോമീറ്റർ നടന്ന് മറ്റക്കരയിൽ എത്തി.പ്രസാദിന്റെ വീട്ടിലേക്ക് നടന്നു. നിറയെ കൊക്കോമരങ്ങളും റബർ മരങ്ങളും നിറഞ്ഞ തൊടിയിൽ നിന്ന് കൊക്കോ മരത്തിന്റെ ചുവട്ടിൽ നിന്ന് ഒരു ചെറുപ്പക്കാരൻ കാവിമുണ്ടുടുത്ത് തോളത്ത് തോർത്തു ധരിച്ച് എന്നെ കണ്ട് ചിരിച്ച് എഴുന്നേറ്റു വന്നു. അവർ അവിടെ റമ്മി കളിക്കുകയായിരുന്നു, പ്രസാദിന്റെ അധ്യാപകനായ അച്ഛനും ബന്ധുക്കൾക്കുമൊപ്പം ഓണാവധി ആസ്വദിക്കുകയായിരുന്നു അവർ എന്ന് എനിക്ക് മനസിലായി.

      കാര്യങ്ങൾ അന്വേഷിച്ചു.പാലക്കാടാണ് ജോലി ഒഴിവ് എന്ന് എന്നെ അറിയിച്ചു.അവിടെ പ്രസാദ് അധ്യാപകനായി 1989 ൽ കയറി. കോട്ടയത്താണ് ജോലി ഒഴിവ് എന്നുള്ള എന്റെ മുൻ ധാരണ തെറ്റി.

എന്റെ സർട്ടിഫിക്കറ്റ് വാങ്ങി നോക്കിയ പ്രസാദ് എന്നെ വയ്ക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. ഞാനും പ്രസാദും ഒരേ പ്രായക്കാരായിരുന്നു.മാനേജർക്ക് കൊടുക്കേണ്ട സംഖ്യയിൽ ധാരണയുമുണ്ടായി.

      ഞാൻ വീട്ടിൽ ചെന്ന് അച്ഛനെ വിവരം ധരിപ്പിച്ചു.പി.എസ്.സി കിട്ടുമ്പോൾ നാട്ടിലേക്ക് പോരാമല്ലോ എന്ന് ഞാൻ പറഞ്ഞു. അതനുസരിച്ച് അച്ഛനും ഞാനും കൂടി വീണ്ടും പ്രസാദിനെ ചെന്ന് കണ്ടു. പ്രസാദ് മാനേജർക്ക് ആളെ കിട്ടിയ വിവരം അറിയിക്കാൻ കമ്പി അടിച്ചു.(ടെലിഗ്രാം).

    എന്റെ അച്ഛൻ സ്ക്കൂൾ അധ്യാപകനായിരുന്നു.അച്ഛൻ റിട്ടയർ ചെയ്യാൻ ഒരു വർഷം ബാക്കിയുള്ളപ്പോഴാണ് എന്റെ അധ്യാപക പ്രവേശം. ഒരു വർഷം കൂടി കാത്തിരുന്നാൽ അച്ഛന്റെ സ്ക്കൂളിൽ കയറാമായിരുന്നു. ഞാൻ പഠിച്ച സ്ക്കൂളുമായിരുന്നു. അപ്പോഴേക്കും പി.എസ്.സി യൊക്കെ എഴുതി തിരിച്ചു വരാമല്ലോ എന്ന് ഞാൻ കരുതി.ലലാടത്തിൽ ബ്രഹ്മാവ് എഴുതിയത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അതൊക്കെ അനുഭവത്തിൽ വന്നേ പറ്റൂ.

  ടി.പ്രസാദ് കുമാറുമായുള്ള ഹൃദയബന്ധം ഒരുസഹോദരന പോലെ ഒരു ബന്ധുവിനെ പോലെയുള്ള ആത്മബന്ധം അവിടെ തുടങ്ങുന്നു.

      പിറ്റേ ദിവസം ഞാനും അച്ഛനും അമ്മാവനും പ്രസാദും ഒരുമിച്ച് പാലക്കാട്ടേയ്ക്ക്‌.ഉച്ചയായപ്പോൾ ആലത്തൂര് വന്നിറങ്ങി. നിറയെ പന ഓല മേഞ്ഞ കെട്ടിടങ്ങൾ. ഒരു തമിഴ് നാടൻ ലുക്ക്. ഉച്ചഭക്ഷണം ഹോട്ടലിൽ കഴിച്ചു. അവിടുന്ന് ബസിൽ മാനേജരായ ബ്രാഹ്മണന്റെ വീട്ടിലേക്ക്.അദ്ദേഹം അവിടുത്തെ കാവിലെ മുഖ്യ പൂജാരിയായിരുന്നു.ഏഴ് മണിയായപ്പോൾ അദ്ദേഹം അമ്പലത്തിൽ നിന്ന് വന്നു. അച്ഛനും അമ്മാവനും ഞാനും അദ്ദേഹത്തെ കണ്ടു. യുവ കോമളനായ ബ്രാഹ്മണൻ.

അന്ന് 7:30 ന് ഞങ്ങൾ സ്ക്കൂളൊക്കെ സന്ദർശിച്ചു. സ്നേഹസമ്പന്നരായ നാട്ടുകാർ. അന്ന് രാത്രി സ്വാമിയുടെ വീട്ടിലാണ് അച്ഛനും അമ്മാവനും ഞാനും താമസിച്ചത്. പിറ്റേ ദിവസം രാവിലെ അച്ഛനും അമ്മാവനും മടങ്ങിപ്പോയി.

എന്റെയും പ്രസാദിന്റേയും താമസം പേയിങ്ങ് ഗസ്റ്റായി സ്വാമിയുടെ വീട്ടിലും. അങ്ങനെ ആ സെപ്റ്റംബർ 13ന് അധ്യാപകനായി ഹരിശ്രീ കുറിച്ചു.സെപ്റ്റംബർ 14 നാണ് നല്ല ദിവസം നോക്കി ഒപ്പിട്ടത്, 13 ലേയും ഒപ്പ് 14 നാണ് ഇട്ടത് സ്വാമിയുടെ നിർദ്ദേശപ്രകാരം.

    സ്വാമിയുടെ വീട്ടിൽ താമസിച്ചു കൊണ്ട് ഞങ്ങൾ ഒരുമിച്ച് സ്കൂളിൽ ജോലി ചെയ്തു. ഞങ്ങൾ ഉറ്റ സുഹൃത്തുക്കളുമായി.

ഒരു ഡിവിഷൻ പോസ്റ്റിലാണ് ഞാൻ നിയമിതനായത്. അധ്യാപകനായി ഒരു പാട് കുട്ടികൾക്ക് നല്ലതു പറഞ്ഞ് കൊടുക്കാൻ  അറിവു പറഞ്ഞു കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന ചാരിതാർത്ഥ്യത്തോടെ  .... . ഒരു അധ്യാപകൻ നിസ്വാർത്ഥനായിരിക്കണം എന്നാണ് എന്റെ അഭിപ്രായം.

                                     (തുടരും)

✍️മജു.

Ⓜ️📜🖍️🖌️🖋️🖊️📜🖊️🖋️🖍️🖌️🖊️🖋️📜🖊️🖋️Ⓜ️

No comments:

Post a Comment