Monday, August 24, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-40 അധ്യാപക വിദ്യാർത്ഥിയായി

 



    വൈകുന്നേരങ്ങളിൽ കൊയ്ത്തു കഴിഞ്ഞു വ രണ്ടു കിടക്കുന്ന പാടത്ത് പoനം കഴിഞ്ഞ് വന്ന് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. ക്രിക്കറ്റുകളിക്കാൻ വരുന്ന ശേഖരൻ എൻ്റെ നല്ല ചങ്ങാതിയായി മാറി. ഒരു ദിവസം രാവിലെ ശേഖരൻ്റെ വീട്ടിലേക്ക് ഞാൻ നടക്കുമ്പോൾ ശേഖരൻ്റെ അടുത്ത വീട്ടിൽ താമസിക്കുന്ന പോസ്റ്റ് മാനാണ് എന്നോട് ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ അധ്യാപക ട്രെയിനിങ്ങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വാർത്ത ഉണ്ടെന്ന് പറഞ്ഞത്.പത്രം നോക്കി. നേരേ തൃപ്പൂണിത്തുറ എ.ഇ.ഒ. ഒഫീസിൽ നിന്ന് അപേക്ഷ വാങ്ങി സർട്ടിഫിക്കറ്റുകളും ഒപ്പം വച്ച് അപേക്ഷ നൽകി തിരിച്ചു വീട്ടിലെത്തി.
      മാസങ്ങൾ കൊഴിഞ്ഞു പോയി. പിന്നെ ഒരു മെയ് പകുതിക്ക് ഞാൻ ഒരു ചെറിയ ടൂറൊക്കെ പോയി തിരിച്ചെത്തി.ഈ സമയം എനിക്ക് അധ്യാപക  പഠനത്തിന് മെറിറ്റിൽ കിട്ടിയിരിക്കുന്നതിൻ്റെ അറിയിപ്പ് വന്നു.അന്ന് ലാൻഡ് ഫോണോ മൊബൈലോ ഇല്ല.
     സ്നേഹനിധിയായ എൻ്റെ അച്ഛൻ ഈ സമയത്ത് എനിക്ക് വന്ന അധ്യാപക കോഴ്സിന് പഠിക്കാനുള്ള കടലാസ് വന്ന കാര്യം അറിയിച്ചു. ജോയിൻ ചെയ്യേണ്ട ദിവസം കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് പത്ത് ദിവസം മുമ്പ് ചേരേണ്ടതായിരുന്നു.പിറ്റേ ദിവസം പോകാൻ തീരുമാനിച്ചു.അപ്പോൾ മറ്റൊരു പ്രശ്നം അവിടെ ചേരേണ്ട കടലാസ് കാണുന്നില്ല.എല്ലായിടത്തും നോക്കി. അപ്പോഴാണ് പഴയ പത്രം വയ്ക്കുന്ന സ്ഥലത്ത് നോക്കാമെന്ന് വിചാരിച്ചത്.തലേ ദിവസത്തെ പത്രം ഇട്ടപ്പോൾ പത്രത്തിനിടയിലായി കടലാസ്.അത്രയേയുള്ളൂ.
      ഞാനും അച്ഛനും കൂടി കടലാസുമായി സ്ഥാപനത്തിൽ എത്തി. അപ്പോഴാണ് ഒരു പ്രശ്നം എൻ്റെ പേര് മജു എന്നതിന് പകരം മഞ്ജു എന്നാണ് എഴുതിയിരുന്നത്. അച്ഛൻ ആ കടലാസുമായി സിവിൽ സ്റ്റേഷനിലുള്ള ഡിഡിഇ ഓഫീസിൽ പോയി തിരുത്തി വരുന്നതുവരെ വടവുകോട് രാജർഷി സ്കൂളിനു മുന്നിലുള്ള മരത്തിന് ചുവട്ടിൽ മൂന്ന് മണിക്കൂർ ഇരുന്നു.രണ്ട് മണിയോടു കൂടി തിരുത്തിയ കടലാസുമായി അച്ഛൻ എത്തി.അവിടെ പഠിക്കാൻ ചേർന്നു.അവിടെ അഡ്മിഷനിൽ പുനക്രമീകരണങ്ങൾ നടക്കുന്നുണ്ടായിരുന്നു. കണ്ണൂരുള്ള ചില കുട്ടികൾ നാട്ടിൽ കിട്ടി അങ്ങോട്ട് പോയി. മറ്റു ചിലർ പകരം വന്നു.
  തൃപ്പൂണിത്തുറയിൽ നിന്ന് 15 KMകിഴക്കു മാറി മനോഹരമായ ഒരു ഗ്രാമമാണ് വടവുകോട്. 2 കൊല്ലം രാജർഷി മെമ്മോറിയൽ ടീച്ചർ ട്രെയിനിങ്ങ് കോഴ്സ്, ഞങ്ങൾ 9 ആണുങ്ങളും 26 പെൺകുട്ടികളും അടങ്ങുന്നതായിരുന്നു ആ ബാച്ച്.ഞങ്ങൾ സന്തോഷത്തോടും ഒരുമയോടും കൂടി പഠിച്ചു.നാട്ടിൽ തന്നെ അടുത്തു തന്നെ പഠനത്തിന് കിട്ടിയത് ഭാഗ്യമായി കരുതുന്നു.ഇന്നത്തെ പോലെ ഓപ്ഷനൊന്നും കൊടുക്കാനുള്ള സൗകര്യം അന്നില്ല. ആൺ കുട്ടികളിൽ 2 പേർ ഒഴിച്ച് 7 പേരും എറണാകുളം കാരായി രുന്നു.

രാജർഷി ട്രെയിനിങ്ങ് സ്കൂളിനു താഴെ രാജർഷി ഹൈസ്ക്കൂളും ഗവൺമെൻ്റ് എൽ.പി.സ്ക്കൂളും പ്രവർത്തിക്കുന്നുണ്ട്.
    ഖലാടലിഖിതം ആർക്കാണ് മാറ്റാൻ പറ്റുക.അതിന് ഉത്തമ ഉദാഹരണമാണ് എൻ്റെ ജീവിതം. ഉയർന്ന ലക്ഷ്യങ്ങളും സ്വപ്നങ്ങളും എന്നും എനിക്കുണ്ടായിരുന്നു. എപ്പോഴും പഠിക്കാനുള്ള ആഗ്രഹമായിരുന്നു അത്.
    അധ്യാപകനാകാനുള്ള നിയോഗം ഞാൻ ഒരിക്കലും കാണാത്ത ഒരു വാർത്ത ഒരു പോസ്റ്റ്മാൻ എന്നോട് പറയുന്നു. അപേക്ഷിക്കുന്നു. പഠിക്കാൻ ചേരുന്നു.പoനം കഴിയുന്നു.പഠനം കഴിഞ്ഞതും ജോലിക്കുകയറുന്നു.
   അച്ഛൻ അധ്യാപകനായിരുന്നു. ഒരു വർഷം കഴിഞ്ഞാൽ അച്ഛൻ റിട്ടയർ ചെയ്യുന്ന ഒഴിവിൽ അവിടെ കയറാമായിരുന്നു.
    അവിടെയും മറ്റൊരു പത്രവാർത്ത മലയാള മനോരമ പത്രത്തിൽ കണ്ടത് എൽ.ഐ. സി ഏജൻ്റ് ജോസ് ചേട്ടൻ എന്നോട് പറയുന്നു.ജോലി ഒഴിവ് വാർത്ത കാണുന്നു.ജോലിക്ക് നാടും വീടും വിട്ട് മറ്റൊരു ജില്ലയിലേക്ക്. അധ്യാപകനായി തുടക്കം കുറിക്കുന്നു.

                (തുടരും)

✍️M@ju

🚩🍀🚩🍀🚩🍀🚩🌱🚩🍀🚩🍀🚩🍀🚩🍀🚩

No comments:

Post a Comment