ശ്രീ.പ്രസാദ് കുമാറിനെ കുറിച്ച് അനുസ്മരിക്കാതെ പോകുന്നത് ശരിയല്ല. അദ്ദേഹത്തെ കുറിച്ചെഴുതാം എന്നു പറഞ്ഞിരുന്നല്ലോ.
ശ്രീ.പ്രസാദ് കുമാറുമായുള്ള കൂടികാഴ്ച്ചയാണ് എൻ്റെ ജീവിതം പാലക്കാട്ടേയ്ക്ക് പറിച്ചുനട്ടത്. പ്രസാദിനെ കോട്ടയത്ത് മറ്റക്കരയിലുള്ള വീട്ടിൽ ചെന്നു കാണുമ്പോൾ കോട്ടയം ജില്ലയിൽ എവിടെയെങ്കിലും ആയിരിക്കും ഒഴിവെന്നേ ഞാൻ ധരിച്ചുള്ളൂ.
ഓണാവധിക്ക് പത്ത് ദിവസത്തെ അവധിക്ക് വന്നതായിരുന്നു പ്രസാദ്. ഈ സമയത്താണ് പത്രത്തിൽ പരസ്യം കൊടുത്തതും ഞാൻ അത് കാണാനിടയായതും.
എത്രയും പെട്ടെന്ന് സർവീസിൽ കയറുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി. ഒരു പി.എസ്.സി ഞാൻ പരീക്ഷ പാസായതിൻ്റെ തലേവർഷം കഴിഞ്ഞു പോയിരുന്നു. ഇനി പി എസ്.സി വിളിക്കാൻ മിനിമം അഞ്ച് വർഷമെങ്കിലും കഴിയണം. സർവീസിൽ കയറുകയും പി.എസ്.സി കിട്ടിയാൽ തിരിച്ചു പോവുകയും ചെയ്യാമെന്ന് ഞാൻ കരുതി. എൻ്റെ അച്ചൻ അധ്യാപകനായിരുന്നു. അച്ഛൻ അടുത്ത വർഷം റിട്ടയർ ചെയ്യുമ്പോൾ ആ ഒഴിവിൽ എനിക്ക് കയറാമായിരുന്നു. എന്നെ പഠിപ്പിച്ച അധ്യാപകരായിരുന്നു എല്ലാവരും എന്നുള്ളത് കൊണ്ട് ചെറിയ മടി തോന്നാതിരുന്നില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ പരീക്ഷ കഴിഞ്ഞ് റിസൽട്ട് വന്ന് അധികം താമസിയാതെ തന്നെ പ്രസാദിനെ കണ്ടുമുട്ടുന്നത്.
ശ്രീ.പ്രസാദ് കുമാറിലേക്ക് വരാം.പ്രസാദിനെ കാണുന്നു. ഞാൻ സമ്മതം അറിയിക്കുന്നു. പ്രസാദ് എന്നിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നു.അച്ഛൻ വന്ന് കാണുന്നു. ഞങ്ങൾ സമപ്രായക്കാരായിരുന്നു. തലേവർഷം പ്രസാദ് ജോലിക്ക് കയറുന്നു. ആ വർഷത്തെ പി.എസ്.സി പ്രസാദിന് എഴുതാനും കഴിഞ്ഞു.
ഓണാവധി കഴിയാൻ കുറച്ചു ദിവസം കൂടി ബാക്കിയുണ്ടായിരുന്നു.മാനേജർ സ്വാമിക്ക് ആളെ കിട്ടിയതായി ടെലിഗ്രാം അടിക്കുന്നു. ഇനി മറ്റുള്ളവർ സമീപിച്ചാൽ ആളെ കിട്ടി എന്ന് മാനേജർക്ക് പറയാമല്ലോ. അങ്ങനെ ഓണാവധിക്കു ശേഷം പാലക്കാട്ടേയ്ക്ക്.
മൂന്ന് കൊല്ലക്കാലം ഞങ്ങൾ താമസിച്ചത് പേയിങ്ങ് ഗസ്റ്റായി ഒരുമിച്ച്.
ഊണിലും ഉറക്കത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു എന്ന് ഇതിന് മുമ്പ് പറഞ്ഞല്ലോ.
പ്രസാദ് അസാമാന്യമായ നേതൃത്വപാടവവും സംഘടനാ ശേഷിയും എല്ലാവരേയും ഒപ്പം കൊണ്ടുപോകാനുള്ള കഴിവുമുള്ള നല്ലൊരു സംഘാടകനുമായിരുന്നു. അതിലുപരി നല്ലൊരു അധ്യാപകനുമായിരുന്നു.
പി. എസ്.സി കിട്ടി പോയതിനു ശേഷം 2008ൽ ആയിരിക്കണം എച്ച്.എം.ആയി പ്രൊമോഷൻ ആകുന്നത്. കേവലം 65 കുട്ടികൾ മാത്രമുണ്ടായിരുന്ന ഒരു യു.പി സ്കൂളിനെ 250 കുട്ടികളുള്ള ഒരു സ്കൂളാക്കി ഉയർത്തിയത് പ്രസാദിൻ്റെ അർപ്പണ മനോഭാവം ഒന്നുകൊണ്ട് മാത്രമാണ് .
മറ്റക്കരക്കാരനായ പ്രസാദ് വിവാഹം കഴിച്ചത് കോട്ടയം ജില്ലയിലെ തന്നെ പള്ളിക്കത്തോട് എന്ന സ്ഥലത്ത് നിന്നായിരുന്നു. ഏകമകൾ ആയിരുന്നത് കൊണ്ട് പ്രസാദ് വിവാഹത്തിനു ശേഷം പള്ളിക്കത്തോടിൽ ഭാര്യവീട്ടിൽ ആയിരുന്നു.പുതിയ വീടൊക്കെ പണിത് സന്തോഷത്തോടെ ജീവിച്ചു.രണ്ട് ആൺകുട്ടികൾ.അവരും പഠിക്കാൻ സമർത്ഥർ.
പിന്നീട് പല സുഹൃത്ത് ക്കളുടെ മക്കളുടെ കല്യാണത്തിന് പ്രസാദ് കുടുംബസമേതം പാലക്കാട് എത്തി. എൻ്റെ വീട്ടിലും വരികയും സൗഹൃദം പുതുക്കുകയും ചെയ്തു. ഞങ്ങൾ ഫോണിലൂടെയും സംസാരിക്കാറുണ്ടായിരുന്നു.
2018 അവസാനം നടന്ന ശബരിമലയിൽ സ്ത്രീകൾ കയറുന്ന വിഷയവുമായി സുപ്രീം കോടതി വിധി വന്നു. ഹിന്ദു സംഘടനകൾ വിധിയെ എതിർത്തു.
ഇടത് സർക്കാർ ശബരിമല വിഷയത്തിൽ സ്ത്രീകൾ കയറുന്നതിൽ അനുകൂലമായി വനിതാ മതിൽ സംഘടിപ്പിച്ചു. പ്രസാദിൻ്റെ സ്കൂളിലെ വനിതകളും ഉച്ചയ്ക്ക് ലീവ് എടുത്ത് വനിതാ മതിലിൽ പങ്കെടുത്തു. അന്ന് ഉച്ചയ്ക്ക് സ്കൂൾ വിട്ടു. (എല്ലാവരും വനിതാ മതിലിൽ പങ്കെടുക്കാൻ പോയാൽ എച്ച് എം ഒറ്റയ്ക്കു ക്ലാസ് നോക്കാൻ കഴിയില്ലല്ലോ.) ഉച്ചയ്ക്ക് സ്കൂൾ വിട്ടതിൻ്റെ പേരിൽ ചില രാഷ്ട്രീയ സംഘടനകൾ പ്രസാദിനെ ഭീഷണിപ്പെടുത്തി എന്ന് പറയുന്നു. ഭീഷണിപ്പെടുത്തിയത് ശരിയാണെന്ന് പ്രസാദിൻ്റെ അനിയനും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഭീഷണിക്കൊന്നും വഴങ്ങുന്ന ആളല്ല പ്രസാദെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയമായിരുന്നു.എന്നിരുന്നാലും രണ്ടാഴ്ചയായി കടുത്ത സമർദ്ധത്തിലായിരുന്നു പ്രസാദ് എന്ന് അറിയാൻ കഴിഞ്ഞു. എന്തുകൊണ്ടോ ഈ കാലയളവിൽ ഞങ്ങൾ തമ്മിൽ ഫോൺവിളികളൊന്നും ഉണ്ടായുമില്ല.
ചില പ്രത്യേക സന്ദർഭങ്ങളിൽ ,സാഹചര്യങ്ങളിൽ ചിലപ്പോൾ ചില ഭീഷണികൾ ഒരു മനുഷ്യനെ വല്ലാതെ വേദനിപ്പിച്ചിരിക്കാം.താൻ ആത്മാർത്ഥമായി പ്രവർത്തിച്ച് പടുത്തുയർത്തിയ സ്ഥാപനത്തിലെ അടുത്തുള്ള ജനങ്ങളിൽ നിന്നുള്ള കുത്ത് വാക്ക് വിക്ഷോഭം ഉണ്ടാക്കിയിരിക്കാം. അല്ലെങ്കിൽ ഇനി ഇത്തരം ഭീഷണികളോട് എന്തിനു പ്രതികരിക്കണം എന്നു കരുതിയിരിക്കാം. അതൊന്നും ഒരു കാരണമല്ലെങ്കിലും രാത്രി ഉറങ്ങുമ്പോൾ ഷുഗർ ലെവൽ താഴുകയും ഹൃദയസ്തഭനം സംഭവിക്കുകയും ചെയ്തു. 48 ആമത്തെ വയസിൽ എൻ്റെ പ്രീയ മിത്രം എല്ലാവരെയും വിട്ടുപിരിഞ്ഞു, 2018 ജനുവരി 7 ന് എന്നന്നേക്കു മായി ഭാര്യയേയും മക്കളേയും അമ്മയേയും അനിയൻമാരേയും മിത്രങ്ങളേയും വിട്ട് പ്രസാദ് മറ്റൊരു ലോകത്തിലേക്ക് പോയി. ജനുവരി 7, 8 തീയതികളിൽ അഖിലേന്ത്യാ പണിമുടക്കായിരുന്നു.8 ആം തീയതി ആയിരുന്നു സംസ്ക്കാരം.ബസുകളോ മറ്റു യാത്രാസംവിധാനങ്ങൾ കുറവായിരുന്നിട്ടും അനേകം ജനങ്ങൾ പ്രസാദിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി. എൻ്റെ പ്രീയ മിത്രത്തിന് ആത്മശാന്തിനേരാനല്ലാതെ മറ്റെന്തിനാണ് എനിക്ക് കഴിയുക. വിട പ്രീയ പ്രസാദ്.
(തുടരും)
✍️മജു
No comments:
Post a Comment