Sunday, August 23, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-__34 സംഘടന, പരിഷത്ത്, പാർട്ടി, സാക്ഷരത

 


             1990 സെപ്റ്റംബറിൽ ജോലിക്കു ചേർന്നതു മുതൽ അധ്യാപക സംഘടനയിൽ പ്രവർത്തിച്ചു പോന്നു.പ്രസാദ് ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളാണ്. എന്റെ രാഷ്ട്രീയമൊന്നം ഞങ്ങൾ ആദ്യം കണ്ടപ്പോൾ പ്രസാദ് എന്നോട് ചോദിച്ചിട്ടില്ല. പക്ഷേ ഞാനും ഇടതുപക്ഷ സഹയാത്രികനായിരുന്നു.

       ഞങ്ങളൊരു മിച്ചായിരുന്നു പ്രവർത്തനം. ആ സമയത്ത്‌ സാക്ഷരതാ പ്രവർത്തനം സജീവമായി നടക്കുന്ന സമയമായിരുന്നു. ഞങ്ങൾ രണ്ടു പേരും മാസ്റ്റർ ട്രെയിനി മാരും കൂടി ആയിരുന്നു. ശനിയും ഞായറും കൂടി വീട്ടിൽ ഇരിക്കാൻ പറ്റിയിട്ടില്ല. സ്കൂൾ വിട്ടു കഴിഞ്ഞാൽ സാക്ഷരതാ പ്രവർത്തനമായി ഇറങ്ങും.പല പ്രായക്കാരായ നിരക്ഷരരായ ആളുകൾ ഒരു വീട്ടിൽ വൈകുന്നേരം കൂടുകയും അവരെ പഠിപ്പിക്കാൻ ഒരാൾ ഉണ്ടാവുകയും ചെയ്യും. ഞങ്ങൾക്ക് മേൽനോട്ട ചുമതലയായിരുന്നു. അസിസ്റ്റൻന്റ് പ്രോജക്ട് ഓഫീസർ വി.സി.ചന്ദ്രൻ മാസ്റ്ററും ഞങ്ങളുടെ ഒപ്പം ഉണ്ടാകാറുണ്ടായിരുന്നു.പലപ്പോഴും താമസസ്ഥലത്തെത്തുമ്പോൾ പാതിരാത്രി കഴിയും.

സാക്ഷരതാ ക്ലാസില്ലാത്ത സമയങ്ങളിൽ വൈകുന്നേരങ്ങളിൽ വി.സി.ചന്ദ്രൻ മാസ്റ്റർ വന്നാൽ അദ്ദേഹത്തോടൊപ്പമിരുന്ന് പ്രവർത്തനത്തിന്റെ കടലാസു ജോലി ചെയ്യുന്നത് വെളുക്കുന്നതു വരെ നീളും. എന്നാലും പകലുറങ്ങുന്ന ശീലം ഇല്ലായിരുന്നു. ജീവിതത്തിലെ തിരക്കും അലച്ചിലും എനിക്ക് ഇഷ്ടമായിരുന്നു.

         1991 ഫെബ്രുവരി 4 ന് എ യിഡഡ് സ്കൂൾ അധ്യാപകരും (KP STU) ഗവൺമെന്റ് സ്കൂൾ അധ്യാപകരും (KG TA) ഒരു കൊടിക്കീഴിൽ അണിനിരന്നു കൊണ്ട് KSTA (കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എന്ന പുതിയ സംഘടന നിലവിൽ വന്നു ) പ്രസാദ് ബ്രാഞ്ച് സെക്രട്ടറിയും സബ് ജില്ലാ കമ്മറ്റിയിലും പ്രവർത്തിച്ചു. ഞാൻ ബ്രാഞ്ച് കമ്മറ്റിയിലും.പിന്നീട് KSTA യിൽ സബ് ജില്ലാ കമ്മറ്റിയിലും ജില്ലാ കൗൺസിലർ ആയും പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കുറച്ചു കാലം ബ്രാഞ്ച് സെക്രട്ടറിയുമായി.

    ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മറ്റിയിലും പാർട്ടി ബ്രാഞ്ച് കമ്മറ്റിയിലും ഞങ്ങൾ പ്രവർത്തിച്ചു.അതു പോലെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് ആദ്യമായി അവിടെ രൂപീകരിച്ചു.പരിഷത്തിന്റെ മേഖലാ കമ്മറ്റിയിലും ഞാൻ പ്രവർത്തിച്ചു.

     അപ്പോഴാണ് ജില്ലാ കൗൺസിൽ ഇലക്ഷൻ വരുന്നത്.സ്ഥാനാർത്ഥിയായി സഖാവ്.കെ.എൻ.
അദ്ദേഹത്തെ വിജയിപ്പിക്കാൻ സ്കൂൾ സമയം കഴിഞ്ഞുള്ള സമയവും ശനിയും ഞായറും ഞങ്ങൾ അഹോരാത്രം പണിയെടുത്തു.പാലക്കാട്ടെ കാറ്റു കാലം ഒരു രസമാണ്. അതിശക്തമായ കാറ്റ് അടിച്ചു കൊണ്ടിരിക്കും. ഫെബ്രുവരി കഴിഞ്ഞാൽ കനത്ത ചൂടാണ്. ഇത്രയും ചൂട് താങ്ങാൻ ഞാൻ പാടുപെട്ടു. ഹ്യുമിഡിറ്റി ഉണ്ടാവില്ല. പാറയൊക്കെ പഴുത്തു കഴിഞ്ഞാൽ ചൂടിന് കാഠിന്യം ഏറും. ആ കനത്ത ചൂടിൽ ഇലക്ഷൻ പ്രചാരണവുമായി നടന്നു. ക്രമേണ ആ ചൂടുമായി പൊരുത്തപ്പെട്ടു.ആളുകളുടെ ജീവിത രീതി അടുത്തറിഞ്ഞു. അധ്വാനികളും സ്നേഹസമ്പന്നരുമായ ആളുകൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ധനമന്ത്രിയായിരുന്ന ശിവദാസമേനോൻ പ്രസംഗിച്ചു.ആളുകളെ കയ്യിലെടുക്കുന്ന പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്.  ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ സഖാവ്.കെ.എൻ വിജയിച്ചു.

    വീട്ടിലിരിക്കുന്ന ശീലം ഇല്ലായിരുന്നു.എല്ലാ പ്രവർത്തനങ്ങളിലും ഇടപെട്ട് സജീവമായി ഓടി നടന്നു.ചുരുക്കി പറഞ്ഞാൽ " നായ്ക്കൊട്ടു പണിയുമില്ല, ഇരിക്കാനൊട്ടു നേരവുമില്ല " എന്ന് പറയുംപോലെ.

     എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങൾ നൽകുന്ന സ്‌നേഹം മാത്രമായിരുന്നു എന്റെ ആത്മസംതൃപ്തി. പരോപകാരമേ പുണ്യം. ജനങ്ങളുടെ സ്നേഹത്തിനപ്പുറമൊന്നും അന്നും ഇന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല.

                                          (തുടരും)

📜✍️Ⓜ️മജു.

No comments:

Post a Comment