Monday, August 24, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-38 വാടകവീട്ടിലേക്ക്.

 

     1994 ജൂണിൽ സ്വാമിയുടെ വീട്ടിലെ പേയിങ്ങ് ഗസ്റ്റായുള്ള താമസം അവസാനിപ്പിച്ച് വാടകവീട്ടിലേക്ക് മാറി.പ്രതിമാസ വാടക 100 രൂപ. കരണ്ട് ചാർജ് 21 രൂപ.

            വാവുള്ള്യാ പുരത്ത് ഞങ്ങൾ രണ്ട് വീട് ആദ്യം നോക്കിയെങ്കിലും ശരിയായില്ല.റോഡ് സൈഡിലെ ഒരു വീട് ആദ്യം തരാമെന്നു പറഞ്ഞെങ്കിലും പിന്നീട് അയാൾ താമസിക്കാൻ വരികയാണെന്നു പറഞ്ഞ് അത് നടന്നില്ല. അങ്ങനെയാണ് മുകളിൽ പറഞ്ഞ വീട് വാടകയ്ക്കു കിട്ടിയത്.


   ആരും താമസമില്ലാതെ കിടക്കുകയായിരുന്നു ആ വീട്.വീടിനു മുറ്റും പുല്ല് പിടിച്ചു കിടന്നിരുന്നതുകൊണ്ട് ആര് നോക്കിയാലും കാണില്ല. ആ വീട്ടിലേക്ക് ഏകനായാണ് ഞാൻ കടന്നു ചെല്ലുന്നത്.വീട് മുഴുവൻ പൊടിപിടിച്ചു കിടന്നിരുന്നു. അതൊക്കെ ഒരു മനുഷ്യനെ കൊണ്ട് വൃത്തിയാക്കിച്ചു. ആ രാത്രി പുറത്തെ മുറിയിൽ ഫാനില്ലാതെ ഒരു ബെഡ്ഷീറ്റുവിരിച്ചു കിടന്നു.അടുത്ത ദിവസം സുഹൃത്തുക്കളുടെ സഹായത്തോടെ ഉള്ളിൽ കിടന്ന വലിയ വേപ്പുമരകട്ടിൽ എടുത്ത് പുറത്തെ മുറിയിൽ ഇട്ടു.രാവിലത്തെ വ്യായമം പോലെ ഓരോ ദിവസവും പറമ്പിലെ പുല്ല് മുഴുവൻ വെട്ടി വെളുപ്പിച്ചു.


     പ്രസാദിന് ഈ സമയത്ത് പി. എസ്.സി കിട്ടിയതായി അറിയിപ്പ് കിട്ടിയതിനെ തുടർന്ന് പ്രസാദ് നാട്ടിൽ നിന്നു. 1989ൽ എഴുതിയ പി.എസ്.സി യി ലാ ണ് നിയമനം.1994 ജൂലൈ ആദ്യം പ്രസാദ് കോട്ടയത്ത് സ്കൂളിൽ ജോയിൻ ചെയ്തു.


    ആ വർഷം കുട്ടികളുടെ കുറവുമൂലം ഞാൻ വീണ്ടും പുറത്തായിരിക്കുന്ന വിവരം ഞാനറിയുന്നത് പ്രസാദ് പി. എസ്.സി കിട്ടി പോയതിന് ശേഷമാണ്.ജൂലൈ 14 ലെ സ്റ്റാഫ് ഫിക്സേഷനു ശേഷം. അതു കൊണ്ട് തന്നെ ജൂൺ മുതൽ ജൂലൈ 7 വരെ (ജൂലൈ 7 നാണ് പ്രസാദ് റിലീവ് ചെയ്യുന്നത്) ഒരു മാസം ഏഴു ദിവസം എനിക്ക് സർവീസ് ബ്രേക്ക് ഉണ്ടായി.പിന്നീട് തിരുവനന്തപുരത്ത് ഡി.പി.ഐ.ഓഫീസിൽ പോയി ആ സർവീസ് റഗുലൈസ് ചെയ്യുകയുണ്ടായി.പ്രസാദിനോട് പി.എസ്.സി കിട്ടി പോകണ്ട എന്ന് ഞാൻ അപേക്ഷിച്ചു. എന്റെ കൂട്ട് നഷ്ടമാവും. പക്ഷേ പ്രസാദ് തിരിച്ചു ചോദിച്ചത് എനിക്ക് പി.എസ്.സി കിട്ടുമ്പോൾ പോവില്ലേ എന്നാണ്. അപ്പോൾ ഇപ്പോൾ പോവാതിരുന്നാൽ ശരിയാകില്ല എന്ന് പ്രസാദ് അറിയിച്ചു.


     അടുത്ത അധ്യായന വർഷം ആ ഡി വിഷൻ ശരിയാവുകയും സീന എന്നൊരു ടീച്ചർ വരികയും ചെയ്തു. രണ്ട് വർഷം കഴിഞ്ഞ് സീന ടീച്ചർ പി.എസ്.സി കിട്ടി പോയി. അതു കഴിഞ്ഞ് വന്ന ലത ടീച്ചർ ഒരു വർഷം കഴിഞ്ഞ് ഡിവിഷൻ ഫാൾ ആയി വീട്ടിൽ ഇരുന്നു.1996 ലാണ് അവർ പുറത്തു പോയത്.1999 ൽ ഇടതു മുന്നണി കൊണ്ടുവന്ന പ്രൊട്ടക്ഷനിലൂടെ ലത തിരിച്ചു കയറി.ഡി പ്ലോയ്ചെയ്തു. ആയിടയ്ക്ക് അവരും പി.എസ്.സി എഴുതി സർക്കാർ സ്ക്കൂളിൽ കയറി. പിന്നീട് ബിഎഡും എടുത്ത് ഹൈസ്കൂൾ ടീച്ചറായി.


    അതിനിടയിൽ വന്ന മറ്റൊരു കുരിശ് ഒരു ടീച്ചർ പ്രൊമോഷൻ ലിസ്റ്റിൽ എഴുതിയ 89.88 ശതമാനം പ്രൊമോഷൻ മൂലം ജൂനിയറായ എന്നെ അത് ബാധിച്ചു.90 % പ്രൊമോഷൻ അന്ന് നിർബന്ധമാണ്. 89.88 % എന്നത് 90% ആണെന്ന് സ്ഥാപിച്ചപ്പോൾ കുട്ടികളുടെ കാര്യത്തിൽ അങ്ങനെ പറ്റില്ലെന്ന് ഏജി. പിന്നെ തിരുവനന്തപുരത്ത് ഏജി ഓഫീസിലും ഡി.പി.ഐ ഓഫീസിലുമായി പലതവണ കയറി ഇറങ്ങി, ആ കഥ പിന്നിട്. അതും ശരിയാക്കി എടുത്തു.


    സംസ്ഥാനത്ത് ഡി.പി.ഇ.പി നടപ്പിലാക്കി തുടങ്ങിയതോടെ അത് ഉദ്ദേശിച്ച ഫലപ്രാപ്തിയിലല്ല എത്തിയത്.കുട്ടികൾ അൺ എയിഡഡ് സ്കൂളിലേക്ക് ഒഴുകി കൊണ്ടിരുന്നു. 1985 മുതൽ എന്റെ കുട്ടിയുടെ വിദ്യാഭ്യാസം എന്റെ അവകാശം എന്നു പറഞ്ഞ് പലരും ഇത്തരം സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിടാൻ തുടങ്ങി.ഡി.പി.ഇ.പി.തുടങ്ങിയതോടെ അധ്യാപകരും സ്വന്തം കുട്ടികളെ ഇത്തരം അൺ എയി ഡഡ് സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയക്കാൻ തുടങ്ങി. ഇതു കണ്ട മറ്റ് രക്ഷിതാക്കളും അങ്ങനെ ചെയ്തതിൽ അൽഭുതപ്പെടാനൊന്നുമില്ലല്ലോ. അങ്ങനെ പൊതു വിദ്യാലയങ്ങൾ ആടിയുലയാൻ തുടങ്ങി കഴിഞ്ഞിരുന്നു.


                               (തുടരും)


Ⓜ️✍️മജു


  Ⓜ️💧💧💧💧💧💧💧💧💧💧💧💧💧💧Ⓜ️

No comments:

Post a Comment