1994 ലാണ് സംഭവം.1994 അധ്യയന വർഷം ഒരു കുട്ടിയുടെ കുറവുമൂലം ഡിവിഷൻ ഫാൾസംഭവിച്ചു നിൽക്കുകയായിരുന്നു ഞാൻ. എന്നാൽ അക്കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. സ്റ്റാഫ് ആരും എന്നോട് പറഞ്ഞതുമില്ല. ഈ സമയത്താണ് എൻ്റെ സുഹൃത്തും സഹപ്രവർത്തകനുമായ ടി.പ്രസാദ് കുമാറിന് പി.എസ്.സി കിട്ടുന്നത്.പി.എസ്.സി. റാങ്ക് ലിസ്റ്റിൽ വന്നിരുന്നത് കൊണ്ട് ആവർഷം ആദ്യം പ്രസാദ് നാട്ടിലേക്കു പോകുമെന്ന ഒരു ധാരണ ഉണ്ടായിരുന്നു. അതു കൊണ്ടാണ് ഈ വിവരം പറഞ്ഞ് എന്നെ വിഷമിപ്പിക്കണ്ട എന്ന് സഹപ്രവർത്തകർ കരുതിയത്. അന്ന് പ്രൊട്ടക്ഷനുമില്ല. ഞാനാണെങ്കിൽ പ്രസാദ് നാട്ടിലേക്കു തിരിക്കും എന്നുള്ളതിൽ എനിക്ക് കൂട്ട് നഷ്ടപ്പെടും എന്നുള്ള വിഷമത്തിലുമായിരുന്നു.
പ്രതീക്ഷിച്ചതു പോലെ ജൂലൈ ആദ്യം നാല് വർഷത്തെ സേവനത്തിനു ശേഷം പ്രസാദ് നാട്ടിൽ സർക്കാർ സ്കൂളിൽ പ്രവേശിച്ചു.അപ്പോൾ സീനിയറായ പ്രസാദിൻ്റെ ഒഴിവിലേക്ക് ഞാൻ നിയമിതനായി. പക്ഷേ ഒരു മാസം ഏഴ് ദിവസം സർവീസ് ബ്രേക്ക് ആയി.പിന്നീട് എ.ജി.ഓഫീസിലേക്ക് കൊടുത്ത അപ്പീൽ വഴി ബ്രേക്ക് ഒഴിവാക്കി തന്നു.ഞാൻ റഗുലറായി വരികയും ഒപ്പിടുകയും ഒക്കെ ചെയ്തിട്ടുണ്ടല്ലോ.സ്റ്റാഫ് ഫിക്സേഷനു മുമ്പായിരുന്നതുകൊണ്ടാവാം കുറച്ചു കാലം കൊണ്ട് ബ്രേക്ക് ഒഴിവാക്കി എടുക്കാൻ കഴിഞ്ഞു. പ്രസാദ് സ്റ്റാഫ് ഫിക് സേഷനു മുമ്പ് റീലീവ് ചെയ്ത് അവിടെ ജോയിൻ ചെയ്തായിരുന്നല്ലോ. അച്ഛൻ ഇടയ്ക്കിടയ്ക്ക് എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു ബ്രേക്ക് ഒഴിവാക്കി എടുക്കാൻ ശ്രദ്ധിക്കണം എന്നു പറഞ്ഞ്.
അങ്ങനെയിരിക്കുമ്പോഴാണ് മറ്റൊരു ഗുല്മാല്.എച്ച്.എം ക്ലാസ് ടീച്ചറായിരുന്ന ക്ലാസിൽ 89.88 ശതമാനം പ്രൊമോഷനേ നടത്തിയിട്ടുള്ളൂ എന്ന് എ.ജി.ഓഫീസിൽ നിന്നുള്ള ഓഡിറ്റിങ്ങിൽ കണ്ടു പിടിക്കുകയും ആ ഒരു കൊല്ലത്തെ നിയമനം സാധുവായി കണക്കാക്കാൻ പറ്റില്ലെന്നും എഴുതി. അതും ജൂനിയറായ എന്നെ തന്നെ ബാധിച്ചു.അന്ന് ഓൾ പ്രൊമോഷൻ ഇല്ല. 90% പ്രൊമോഷൻ നിർബന്ധം. 10% തോൽപ്പിക്കാം.
89.88 % ഫലത്തിൽ 90% ആണെങ്കിലും കുട്ടികളുടെ കാര്യത്തിൽ ഇതു ശരിയാകില്ലെന്നും എ.ജി വാദിച്ചു.ഇത് ശരിയായി കിട്ടാൻ വേണ്ടി 3 പ്രാവശ്യം എ.ജി ഓഫീസിൽ പോകേണ്ടി വന്നു.ആദ്യ തവണ പോയപ്പോൾ മേലാർകോട്ടുള്ള ശ്രീ.ചന്ദ്രശേഖരൻ മാസ്റ്റർക്കൊപ്പമാണ് പോയത്. അദ്ദേഹം സർവ്വീസ് സംബന്ധമായ കാര്യങ്ങളിൽ അപാര പാണ്ഡ്യത്യം ഉള്ള ആളായിരുന്നു. കാവശേരി ഹൈസ്ക്കൂൾ എച്ച്.എം.ശ്രീ.രവി മാഷ്, അവിടുത്തെ ക്ലർക്ക് എന്നിവർ ഒപ്പമുണ്ടായിരുന്നു. ക്ലാർക്കിൻ്റെ സർവീസ് പ്രശ്നം പരിഹരിക്കാനാണ് ശ്രീ.രവി മാഷ് ഒപ്പം പോന്നത്.
രാത്രി 11 മണിക്കുള്ള കണ്ണൂർ എക്സ്പ്രസ്സിന് തൃശ്ശൂര് നിന്ന് ഞങ്ങൾ കയറി. ബർത്തിൽ കിടന്ന് സുഖമായി ഉറങ്ങി.നേരം വെളുത്തപ്പോൾ വെങ്കിടേശ്വരസുപ്രഭാതം അടുത്തുള്ള അമ്പലത്തിൽ നിന്ന് ട്രെയിനിൻ്റെ ഉള്ളിലൂടെ ചെവിയിൽ എത്തി.തിരുവനന്തപുരം എത്തിയിരിക്കുന്നു. അന്ന് ഞങ്ങൾ നേരെ പോയത് അരി സ്റ്റോ ജംഗ്ഷനിലുള്ള ഒരു ഹോട്ടലിലേക്കാണ്. അവിടെ മുറി ഏർപ്പാടാക്കിയിരുന്നു ചന്ദ്രശേഖരൻ മാഷ്.
അന്ന് എവിടെ പോകുമ്പോഴും കൈയ്യും വീശി പോകുന്ന സ്വഭാവമായിരുന്നു എനിക്ക്. സോപ്പോ എണ്ണയോ തോർത്തോ പേയ്സ് റ്റോ ഒന്നും എടുക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നില്ല. ഹോട്ടലിൽ ചെന്ന് പിന്നെ നേരെ അതിനു മുന്നിലുള്ള കടയിൽ നിന്ന് ചെറിയ പായ്ക്കറ്റ് വെളിച്ചെണ്ണ, സോപ്പ്, തോർത്ത് ഇവ വാങ്ങി. കുളിച്ചു റെഡിയായി എല്ലാവരും. പ്രാതൽ കഴിച്ചു.
പിന്നെ സെക്രട്ടേറിയറ്റിലേക്ക് പോയി. അവിടെ ഡി.ഡി.ഇ ൽ നിന്ന് ഒരു കടലാസ് വരാനുണ്ടായിരുന്നു.എന്തായാലും ചന്ദ്രശേഖരൻ മാഷിന് ക്ലർക്കു മാരെയൊക്കെ പരിചയമുണ്ടായിരുന്നു. ചിലതെല്ലാം പറഞ്ഞ് ഏർപ്പാടാക്കി.ക്ലാർക്കിൻ്റെ കാര്യത്തിലും എന്തൊക്കെയോ കടലാസുകൾ കൊടുത്തു.
പിറ്റേ ദിവസം രാവിലെ KSTA യുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.അതുകൊണ്ട് അന്ന് രാത്രി ഹോട്ടലിൽ താമസിക്കാൻ ഞാൻ തീരുമാനിച്ചു. പിറ്റേ ദിവസം വരുന്ന വാഹനത്തിൽ കയറി സമ്മേളനത്തിൽ പങ്കെടുത്ത് വൈകുന്നേരം തിരിച്ചു പോകാൻ ഞാൻ തീർച്ചപ്പെടുത്തി. മറ്റുള്ളവർ വൈകുന്നേരത്തെ തീവണ്ടിക്കു തന്നെ നാട്ടിലേക്ക് തിരിച്ചു.
രാത്രി തിരുവനന്തപുരം ചാലമാർക്കറ്റിൽ ഞാൻ ചുറ്റി നടന്നു കണ്ടു.തിരുവനന്തപുരത്തെ ചിക്കന് ഒരു പ്രത്യേക രുചിയാണ്. അവിടെ ഒരു ഹോട്ടലിൽ നിന്ന് ചിക്കനും ചപ്പാത്തിയും കഴിച്ചു.രാത്രിയുടെ ഏകാന്തതയിൽ വഴിയോരക്കാഴ്ച്ചകൾ കണ്ട് വഴിയോര കച്ചവടങ്ങൾ കണ്ട് ഞാൻ ഏകാന്തപഥികനായി നടന്നു നീങ്ങി.അവിടെ ഒരു കടയിൽ കണ്ട മനോഹരമായ ഒരു ട ർ ക്കി ഞാൻ വാങ്ങി.ഏറെക്കാലം ഞാൻ അതെൻ്റെ കസേരയിൽ ഇട്ടു. പിന്നെ നടന്ന് ചെന്ന് ഹോട്ടലിൽ ഉറങ്ങി.
നേരം വെളുത്തു. കുളിച്ച് റെഡിയായി.കെ.എസ്.ടി.എ പ്രവർത്തകരുമായി വാഹനം എത്തി. സമ്മേളന പ്രകടനത്തിലും തുടർന്ന് ഞങ്ങൾ കുറെ പേർ കോവളം ബീച്ചിലും പോയി.പഠിക്കുന്ന കാലത്ത് മൂന്ന് പ്രാവശ്യം കന്യാകുമാരി ഞാൻ സന്ദർശിച്ചിട്ടുണ്ട്. കോവളം ബീച്ചിലുമൊക്കെ അന്നും വന്നിട്ടുണ്ട്. വൈകുന്നേരം അവിടുന്ന് തിരിച്ച് രാവിലെ വീട്ടിൽ എത്തിച്ചേർന്നു.
പിന്നീട് ഡി.ഡി.ഇ ഓഫീസിൽ നിന്ന് കടലാസ് അയക്കാൻ ഞാൻ സിവിൽ സ്‌റ്റേഷനിൽ എത്തി.അപ്പോൾ അവിടെ എ.ഡി.എം ആയിരുന്നത് എൻ്റെ നാട്ടുകാരനും ഞാൻ കോളേജിൽ പഠിക്കുമ്പോൾ ലോകോളേജിൽ പഠിച്ചിരുന്ന ശ്രീ.കെ.വി.മുരളീധരനായിരുന്നു. അദ്ദേഹം ഇവിടെ ഉണ്ടെന്ന് വീട്ടിൽ നിന്ന് പറഞ്ഞ ഒരു ഓർമ്മ എനിക്കുണ്ടായിരുന്നു. ഒന്ന് കണ്ടു കളയാം എന്നു കരുതി എ.ഡി.എംമിൻ്റെ വാതിൽ മെല്ലെ തുറന്നപ്പോൾ അദ്ദേഹത്തിൻ്റെ സെക്യൂരിറ്റി എന്നെ തടഞ്ഞു. പേരെഴുതി വെയ്ക്കണം എന്നു പറഞ്ഞു. പക്ഷേ അതിന് മുമ്പ് അദ്ദേഹം എന്നെ കണ്ടിരുന്നു.എന്നെ പേരേടുത്ത് വിളിച്ച് അദ്ദേഹം അകത്തേയ്ക്ക് ക്ഷണിച്ചു.സംസാരത്തിൻ്റെ കൂട്ടത്തിൽ ഞാൻ ഡി.ഡി.ഇ ഓഫീസിൽ വന്നതാണെന്ന വിവരം അറിയിച്ചു.കാര്യം അറിഞ്ഞ അദ്ദേഹം അവിടുന്ന് തന്നെ ഡി.ഡി.ഇയെ നേരിൽ ഫോണിൽ വിളിച്ച് കടലാസ് തിരുവനന്തപുരത്തേക്ക് അയക്കാൻ നിർദ്ദേശം നൽകി.ഞാൻ വളരെയധികം സന്തോഷത്തോടെ തിരിച്ച് വീട്ടിൽ എത്തി. ശ്രീ.കെ.വി.മുരളീധരൻ എന്ന സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥന് ഈ അവസരത്തിൽ എൻ്റെ ഒരു ബിഗ് സല്യൂട്ട്. അത്തരം ഉദ്യോഗസ്ഥൻമാർക്കൊന്നും ഇന്ന് പിടിച്ചു നിൽക്കുക പ്രയാസമുളള കാര്യമാണ്.
പിന്നീട് രണ്ടു തവണ കൂടി ഞാൻ തനിയെ എ.ജി ഓഫീസിലും സെക്രട്ടേറിയറ്റിലും കയറി ഇറങ്ങി.ഞങ്ങളുടെ എം.എൽ.എ നേരിൽ കണ്ടതിൻ്റെ ഫലമായി തിരുവനന്തപുരത്ത് അദ്ദേഹത്തിൻ്റെ ഓഫീസിൽ കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായി. രാവിലെ എത്തി കുളി കഴിഞ്ഞ് ഞാൻ എം. എൽ.എ ക്വാർട്ടേഴ്സിൽ എത്തി. പ്രഭാത ഭക്ഷണം അവിടെ കാൻ്റീനിൽ നിന്നാണ് കഴിച്ചത്.എനിക്ക് സെക്രട്ടേറിയേറ്റിൽ വേണ്ട കാര്യങ്ങൾ ചെയ്തു തരാൻ പി.എ യെ ഏർപ്പാടാക്കി.പി.എസെക്രട്ടേറിയറ്റിനുള്ളിലെ ഞങ്ങളുടെ സെക്ഷനിൽ നിന്ന് ഫയലൊക്കെ ശരിയാക്കി എ.ജിക്ക് അയച്ചു.സെക്രട്ടേറിയറ്റ് എന്ന മഹാ സ്ഥാപനം കണ്ട് എനിക്കുണ്ടായ കൗതുകം വളരെയധികമാണ്.
എ ജി ഓഫീസിലെ മുകളിലത്തെ നിലയിൽ പോയി എ ജി യെ കണ്ട് നേരിട്ട് സംസാരിച്ചു.
സെക്രട്ടേറിയറ്റിനുള്ളിൽ ഒരു മുറിയിൽ ഇരിക്കുന്ന ഒരു ഓഫീസറെയും നേരിൽ കണ്ടു സംസാരിച്ചു.
നിയമസഭാ സമ്മേളനം കഴിഞ്ഞ് എം.എൽ.എമാരും മന്ത്രിമാരും പുറത്തിറങ്ങി നിന്ന് സംസാരിക്കുന്നത് നോക്കി നിന്നു. (പഴയ നിയമസഭാ മന്ദിരം ) ഇതിന് മുൻപ് ചന്ദ്രശേഖരൻ മാഷിനൊപ്പം പോയപ്പോൾ ഞങ്ങൾ നിയമസഭാ സമ്മേളനം കണ്ടു. ശോഭന ജോർജിൻ്റെ തീപ്പൊരി പ്രസംഗം അന്ന് തകർക്കുന്നുണ്ടായിരുന്നു.
ആദ്യം ചെന്ന അന്ന് രാവിലെ രവി മാഷുടെ ഒപ്പം ശ്രീ.പദ്മനാഭസ്വാമിക്ഷേത്രത്തിൽ പോയി. അദ്ദേഹം അകത്തേയ്ക്ക് വന്നില്ല. ഞാൻ തൊഴുതു വന്നു.
മൂന്നാമത്തെ തവണയും ഓഡിറ്റ് ഒബ്ജക്ഷൻ പരിഹരിക്കാൻ ഞാൻ തിരുവനന്തപുരത്തെത്തി.
എം.എൽ.എയുടെ സ്‌പെഷ്യൽ ഓർഡറിലൂടെ 89.88 % തൊണ്ണൂറു ശതമാനമായി കണക്കാക്കാം എന്ന ഉത്തരവ് വന്നു. അങ്ങനെ ഏറെ നാളായി പരിഹരിക്കാതെ കിടന്ന പ്രശ്നത്തിന് തീർപ്പായി.പ്രൊമൊഷൻ നടത്തിയതിലെ പിഴവ് എൻ്റെ ഭാഗത്തു നിന്നുണ്ടായതല്ലെങ്കിലും തിരുവനന്തപുരത്ത് മൂന്ന് പ്രാവശ്യം കറങ്ങാൻ എനിക്ക് അവസരം ഉണ്ടായി. ഇക്കാലയളവിലെല്ലാം ഞാൻ പുലർത്തി പോന്ന ക്ഷമ അപാരമാണെന്ന് എനിക്ക് തോന്നാറുണ്ട്. കാര്യങ്ങളൊന്നും നമ്മുടെ കയ്യിലല്ല. ക്ഷമയും സഹനവും മലകളെ കൂടി കീഴടക്കും എന്ന് ഗാന്ധിജി പറഞ്ഞത് ഓർക്കാറുണ്ട്.
അന്നത്തെ ഓഫീസ് കറക്കം തിരുവനന്തപുരത്തെ ചിക്കൻ കഴിക്കൽ ഇതൊക്കെ കഴിഞ്ഞ് ഉറങ്ങണമെന്ന് തോന്നിയപ്പോഴാണ് ഹോട്ടലിൽ മുറി എടുക്കേണ്ട കാര്യം എനിക്ക് ഓർമ്മ വന്നത്. ഓരോ ഹോട്ടലിൽ കയറുമ്പോഴും മുറി ഒഴിവില്ല. നിയമസഭാ സമ്മേളനം നടക്കുകയാണ്. അവസാനം ഇരുട്ടുകട്ടി പിടിച്ചു കിടക്കുന്ന ഒരിടവഴിയിലൂടെ നടന്നു. അതിൻ്റെ അഗ്രഭാഗത്ത് ഒരു ലോഡ്ജ്. അവിടെ ഒരു മുറി കിട്ടി. കട്ടിൽ മാത്രം ഉണ്ട്.തലയിണ യോഷീറ്റോ ഇല്ല. അന്ന് രാത്രി അവിടെ ഉറങ്ങി.നേരം വെളുത്തപ്പോൾ കുളിച്ച് ഭക്ഷണം കഴിച്ച് കെ.എസ്.ആർ.ടി.സി പച്ച കളറുള്ള സൂപ്പർഫാസ്റ്റിന് വീട്ടിലേക്ക്. അന്ന് രാത്രി ഒറ്റയ്ക്ക് ഒരു പരിചയവുമില്ലാത്ത ഇരുട്ടുമൂടിയ വഴിയിലൂടെ നടന്ന തെല്ലാം ഓർക്കുമ്പോൾ ഇന്ന്എനിക്ക് പേടി തോന്നാറുണ്ട്.
(തുടരും )
✍️ മജു
🎶🎶🎶🎶🎶🎶🎶🎶🎶🎶
No comments:
Post a Comment