പകലുറക്കത്തിൻ്റെ ഹാങ്ങ് ഓവർ കൊണ്ടാണെന്ന് തോന്നുന്നു രാത്രി ഏറെ വൈകിയിട്ടും രവി ഉറക്കം വരാതെ എന്തോ ആലോചിച്ച് കിടന്നു.കട്ടിലിൽ കിടന്ന് പടിഞ്ഞാറോട്ട് നോക്കുമ്പോൾ ദൂരെ മിന്നൽ പിണർകാണാം. എവിടെയൊ മഴ പെയ്യുന്നുണ്ട്. സന്ധ്യയ്ക്ക് മഴ ചാറി പോയതാണ്.അതിൻ്റെ ഒരു പുഴുക്കവും കൂടി അനുഭവപ്പെട്ടപ്പോൾ രവി തിരിഞ്ഞും മറിഞ്ഞും കിടന്നു.
കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് ഇന്നത്തെ പത്രത്തിൽ വായിച്ചു. വേറെ എവിടെയെങ്കിലും മഴ പെയ്തിട്ടുണ്ടാവും. ചെറുപ്പത്തിൽ മഴയത്ത് ഓടികളിക്കുക ഒരു രസമായിരുന്നു.ചെളിയൊക്കെ തെറിപ്പിച്ച് ഓടി ഒരു കളി. ചിലപ്പോഴൊക്കെ ചാറ്റൽ മഴ കൊണ്ട് പനിപിടിച്ചിട്ടുണ്ട്. പനി വന്നാൽ വീടിനടുത്തുള്ള ഹോമിയോ ഡോക്ടർ സുധാകര റെഡ്ഡിയുടെ അടുത്താണ് പോവുക. കൈപ്പുണ്യം ബഹുകേമം. നാട്ടുകാരുടെ പനിയും അസുഖങ്ങളും നുള്ളി എടുക്കും. അത്രയ്ക്ക് കൈപ്പുണ്യമുള്ള ഡോക്ടർ. അവിടെ പോകാനും ഇഷ്ടമായിരുന്നു. പല്ലിമുട്ട പോലെ മധുരമുള്ള ഗുളികകൾ. ഗ്ലൂക്കോസു പോലത്തെ പൊതി മരുന്ന്.പച്ചവെള്ളം പോലത്തെ വേറൊരു മരുന്ന്. അത് കഴിക്കാനും ബുദ്ധിമുട്ടില്ല.
പിന്നെ ഒരു കുഴപ്പം ഡോക്ടർ റെഡ്ഡിക്കുള്ളത് സദാ സമയവും മദ്യം വേണമെന്നുള്ളതാണ്.അധികം സംസാരിക്കാറില്ല. രോഗി പറയുന്നത് കേൾക്കും. മരുന്ന് കുറിക്കും. മരുന്ന് എടുത്തു കൊടുക്കുന്ന ആൾ മരുന്ന് എടുത്ത് തരും.പ്രതിഫലം ചോദിക്കാറില്ല. എന്തു കൊടുത്താലും സന്തോഷം, കൊടുത്തില്ലെങ്കിലും സന്തോഷം. അദ്ദേഹത്തിൻ്റെ വീട് തന്നെയായിരുന്നു ക്ലിനിക്കും.പുറംമോടിയൊന്നുമില്ലാത്ത വൈറ്റ് വാഷ് ചെയ്തിട്ട് കൊല്ലങ്ങളായ ഒരു ചെറിയ വീട്. ഏഴിലും ഒമ്പതിലും പഠിക്കുന്ന രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം. നിശബ്ദമായി ജോലി ചെയ്യുന്നു. ആവശ്യത്തിന് സംസാരിച്ചാൽ ആയി. നാട്ടുകാരുടെ പ്രീയ ഡോക്ടർ സുധാകര റെഡ്ഡി.
അദ്ദേഹത്തെക്കുറിച്ചി പ്പോൾ രവി ഓർക്കാൻ കാരണമുണ്ട്. കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് രവി കൈ ത്തണ്ടയിൽ മണി ബന്ധത്തിന് മുകളിലായി ഒരു കറുത്ത പാട് കണ്ടത്. കുറച്ചു ദിവസം നോക്കിയിട്ടും മാറുന്നില്ല. ഒരു പാട് ദൂരങ്ങൾക്കിപ്പുറത്തൊരു ഡോക്ടർ സുധാകര റെഡ്ഡിയെപ്പോലെ. ഹോമിയോ അല്ല അലോപ്പതിയാണ്.സ്കിൻസ് പെഷിലിസ്റ്റ്. സർക്കാർ സർവീസിൽ നിന്ന് റിട്ടയർ ചെയ്ത ഡോക്ടർ.ഡോ.വർഗീസ്. രോഗം നുള്ളി എടുക്കും. മദ്യം ഒരു വീക്ക് നസ് ആണ്. രാവിലെ പത്ത് ആളെ നോക്കും വൈകീട്ട് പത്താളെ നോക്കും എന്ന് വീടിന് മുൻപിൽ കടലാസിൽ എഴുതി പതിപ്പിച്ചിരിക്കുന്നു.ചെന്നാൽ ബുക്കിൽ പേരെഴുതി വയ്ക്കണം. പത്തിൽ കൂടുതലുണ്ടെങ്കിലും നോക്കിയിട്ടേ വിടാറുള്ളൂ.
പേര് എഴുതിയ ബുക്ക് അകത്തേക്ക് കൊണ്ടുപോയി. പേര് വിളിക്കണഊഴം കാത്ത് രവി നിന്നു. ഡ്രൈവറാണെന്ന് തോന്നുന്നു പേര് വിളിച്ചു. അകത്തേക്ക് കയറി ചെന്നു. ഒരു ടേബിൾഫാൻ കറങ്ങുന്നുണ്ട്.സ്റ്റൂളിൽ ഇരിക്കാൻ പറഞ്ഞു. കൈ കാണിച്ചു.സ്ക്കിന്നിന് കട്ടി കൂടുന്നതാണെന്ന് പറഞ്ഞു. മുകളിലേക്ക് ഒന്നു നോക്കും. എന്നിട്ട് കടലാസിൽ ഒന്നു വരയ്ക്കണപോലെ തോന്നും. മരുന്നു കുറിച്ച് കഴിഞ്ഞു. ഒരു ഓയിൽമെൻ്റും മൂന്ന് ദിവസത്തേക്ക് ഗുളികയും എഴുതി തന്നു. മാറിയില്ലെങ്കിൽ മെഡിക്കൽ കോളേജിൽ പോയി കീറികളയേണ്ടി വരുമെന്ന് പറഞ്ഞു.
പ്രതിഫലം കൊടുത്താലും കൊടുത്തില്ലെങ്കിലും കുഴപ്പമില്ല. കയ്യിൽ വാങ്ങില്ല. മേശപ്പുറത്ത് വച്ചാൽ മതി.
മൂന്ന് ദിവസം കഴിഞ്ഞില്ല കറുത്ത പാട് പോയ വഴി കണ്ടില്ല. മെഡിക്കൽ കോളേജിലെ പുതു തലമുറഡോക്ടർമാർക്ക് പോലും ഡോ.വർഗീസ്പാഠ പുസ്തകമാണ്.
പിന്നെ രണ്ടു പേരും മദ്യപിച്ചാലും നാട്ടുകാർക്കും വീട്ടുകാർക്കും അവരെ കൊണ്ട് ഉപകാരമല്ലാതെ ദ്രോഹമില്ല. പിന്നെ അവരുടെ ആരോഗ്യത്തിനും സാമ്പത്തിക ഭദ്രതയ്ക്കും മദ്യം ഒരു വിലങ്ങുതടിയാണെന്നു മാത്രം. (മദ്യപിക്കാത്ത )ന്യൂ ജനറേഷനിലും സേവന തൽപ്പരരായ നല്ല ഡോക്ടർമാർ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യം ആരോഗ്യത്തിന് ഹാനികരം.
- ശുഭം -
✍️മജു