Monday, August 31, 2020

നിസ്വാർത്ഥ ജീവിതങ്ങൾ (കഥ)

 


പകലുറക്കത്തിൻ്റെ ഹാങ്ങ് ഓവർ കൊണ്ടാണെന്ന് തോന്നുന്നു രാത്രി ഏറെ വൈകിയിട്ടും രവി ഉറക്കം വരാതെ എന്തോ ആലോചിച്ച് കിടന്നു.കട്ടിലിൽ കിടന്ന് പടിഞ്ഞാറോട്ട് നോക്കുമ്പോൾ ദൂരെ മിന്നൽ പിണർകാണാം. എവിടെയൊ മഴ പെയ്യുന്നുണ്ട്. സന്ധ്യയ്ക്ക് മഴ ചാറി പോയതാണ്.അതിൻ്റെ ഒരു പുഴുക്കവും കൂടി അനുഭവപ്പെട്ടപ്പോൾ രവി തിരിഞ്ഞും മറിഞ്ഞും കിടന്നു.

   കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് ഇന്നത്തെ പത്രത്തിൽ വായിച്ചു. വേറെ എവിടെയെങ്കിലും മഴ പെയ്തിട്ടുണ്ടാവും. ചെറുപ്പത്തിൽ മഴയത്ത് ഓടികളിക്കുക ഒരു രസമായിരുന്നു.ചെളിയൊക്കെ തെറിപ്പിച്ച് ഓടി ഒരു കളി. ചിലപ്പോഴൊക്കെ ചാറ്റൽ മഴ കൊണ്ട് പനിപിടിച്ചിട്ടുണ്ട്. പനി വന്നാൽ വീടിനടുത്തുള്ള ഹോമിയോ ഡോക്ടർ സുധാകര റെഡ്ഡിയുടെ അടുത്താണ് പോവുക. കൈപ്പുണ്യം ബഹുകേമം. നാട്ടുകാരുടെ പനിയും അസുഖങ്ങളും നുള്ളി എടുക്കും. അത്രയ്ക്ക് കൈപ്പുണ്യമുള്ള ഡോക്ടർ. അവിടെ പോകാനും ഇഷ്ടമായിരുന്നു. പല്ലിമുട്ട പോലെ മധുരമുള്ള ഗുളികകൾ. ഗ്ലൂക്കോസു പോലത്തെ പൊതി മരുന്ന്.പച്ചവെള്ളം പോലത്തെ വേറൊരു മരുന്ന്. അത് കഴിക്കാനും ബുദ്ധിമുട്ടില്ല.

പിന്നെ ഒരു കുഴപ്പം ഡോക്ടർ റെഡ്ഡിക്കുള്ളത് സദാ സമയവും മദ്യം വേണമെന്നുള്ളതാണ്.അധികം സംസാരിക്കാറില്ല. രോഗി പറയുന്നത് കേൾക്കും. മരുന്ന് കുറിക്കും. മരുന്ന് എടുത്തു കൊടുക്കുന്ന ആൾ മരുന്ന് എടുത്ത് തരും.പ്രതിഫലം ചോദിക്കാറില്ല. എന്തു കൊടുത്താലും സന്തോഷം, കൊടുത്തില്ലെങ്കിലും സന്തോഷം. അദ്ദേഹത്തിൻ്റെ വീട് തന്നെയായിരുന്നു ക്ലിനിക്കും.പുറംമോടിയൊന്നുമില്ലാത്ത വൈറ്റ് വാഷ് ചെയ്തിട്ട് കൊല്ലങ്ങളായ ഒരു ചെറിയ വീട്. ഏഴിലും ഒമ്പതിലും പഠിക്കുന്ന രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം. നിശബ്ദമായി ജോലി ചെയ്യുന്നു. ആവശ്യത്തിന് സംസാരിച്ചാൽ ആയി. നാട്ടുകാരുടെ പ്രീയ ഡോക്ടർ സുധാകര റെഡ്ഡി.

   അദ്ദേഹത്തെക്കുറിച്ചി പ്പോൾ രവി ഓർക്കാൻ കാരണമുണ്ട്. കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് രവി കൈ ത്തണ്ടയിൽ മണി ബന്ധത്തിന് മുകളിലായി ഒരു കറുത്ത പാട് കണ്ടത്. കുറച്ചു ദിവസം നോക്കിയിട്ടും മാറുന്നില്ല. ഒരു പാട് ദൂരങ്ങൾക്കിപ്പുറത്തൊരു ഡോക്ടർ സുധാകര റെഡ്ഡിയെപ്പോലെ. ഹോമിയോ അല്ല അലോപ്പതിയാണ്.സ്കിൻസ് പെഷിലിസ്റ്റ്. സർക്കാർ സർവീസിൽ നിന്ന് റിട്ടയർ ചെയ്ത ഡോക്ടർ.ഡോ.വർഗീസ്. രോഗം നുള്ളി എടുക്കും. മദ്യം ഒരു വീക്ക് നസ് ആണ്. രാവിലെ പത്ത് ആളെ നോക്കും വൈകീട്ട് പത്താളെ നോക്കും എന്ന് വീടിന് മുൻപിൽ കടലാസിൽ എഴുതി പതിപ്പിച്ചിരിക്കുന്നു.ചെന്നാൽ ബുക്കിൽ പേരെഴുതി വയ്ക്കണം. പത്തിൽ കൂടുതലുണ്ടെങ്കിലും നോക്കിയിട്ടേ വിടാറുള്ളൂ. 

    പേര് എഴുതിയ ബുക്ക് അകത്തേക്ക് കൊണ്ടുപോയി. പേര് വിളിക്കണഊഴം കാത്ത് രവി നിന്നു. ഡ്രൈവറാണെന്ന് തോന്നുന്നു പേര് വിളിച്ചു. അകത്തേക്ക് കയറി ചെന്നു. ഒരു ടേബിൾഫാൻ കറങ്ങുന്നുണ്ട്.സ്റ്റൂളിൽ ഇരിക്കാൻ പറഞ്ഞു. കൈ കാണിച്ചു.സ്ക്കിന്നിന് കട്ടി കൂടുന്നതാണെന്ന് പറഞ്ഞു. മുകളിലേക്ക് ഒന്നു നോക്കും. എന്നിട്ട് കടലാസിൽ ഒന്നു വരയ്ക്കണപോലെ തോന്നും. മരുന്നു കുറിച്ച് കഴിഞ്ഞു. ഒരു ഓയിൽമെൻ്റും മൂന്ന് ദിവസത്തേക്ക് ഗുളികയും എഴുതി തന്നു. മാറിയില്ലെങ്കിൽ മെഡിക്കൽ കോളേജിൽ പോയി കീറികളയേണ്ടി വരുമെന്ന് പറഞ്ഞു.

   പ്രതിഫലം കൊടുത്താലും കൊടുത്തില്ലെങ്കിലും കുഴപ്പമില്ല. കയ്യിൽ വാങ്ങില്ല. മേശപ്പുറത്ത് വച്ചാൽ മതി.

   മൂന്ന് ദിവസം കഴിഞ്ഞില്ല കറുത്ത പാട് പോയ വഴി കണ്ടില്ല. മെഡിക്കൽ കോളേജിലെ പുതു തലമുറഡോക്ടർമാർക്ക് പോലും ഡോ.വർഗീസ്പാഠ പുസ്തകമാണ്.

   പിന്നെ രണ്ടു പേരും മദ്യപിച്ചാലും നാട്ടുകാർക്കും വീട്ടുകാർക്കും അവരെ കൊണ്ട് ഉപകാരമല്ലാതെ ദ്രോഹമില്ല. പിന്നെ അവരുടെ ആരോഗ്യത്തിനും സാമ്പത്തിക ഭദ്രതയ്ക്കും മദ്യം ഒരു വിലങ്ങുതടിയാണെന്നു മാത്രം. (മദ്യപിക്കാത്ത )ന്യൂ ജനറേഷനിലും സേവന തൽപ്പരരായ നല്ല ഡോക്ടർമാർ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യം ആരോഗ്യത്തിന് ഹാനികരം.


            - ശുഭം -


✍️മജു

Saturday, August 29, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ- 45 വിവാഹശേഷം

 


വിവാഹത്തിനു ശേഷം എൻ്റെ ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്ത് കുറച്ചു സ്ഥലം കൊടുക്കാനുണ്ടെന്ന് അറിഞ്ഞു. എന്നാൽ അവിടെ വീട് പണിയുന്നതായിരിക്കും നല്ലത് എന്ന് രണ്ട് വീട്ടുകാരും അഭിപ്രായം പറഞ്ഞു. അങ്ങനെ ആ സ്ഥലം വാങ്ങുന്നു.അവിടെ വീടുപണിയാൻ തുടങ്ങുന്നു.തറ ഇട്ടു.
      ഞാൻ ആദ്യം താമസിച്ച വീട്ടിലെ കണക്കിൽ പെശക് ഉണ്ടായിരുന്നത് കൊണ്ടാണ് അതിൽ താമസിക്കാതിരുന്നത്.കുടുംബമായി താമസിക്കുമ്പോൾ കണക്ക് ശരിയാക്കി താമസിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി.
പഴയ വീട് പൊളിച്ചു പണിയുന്നതിന് കൂടുതൽ ചിലവ് വരും എന്നുള്ളത് കൊണ്ടും പുതിയ വീട് പണിയാൻ ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്ത് തന്നെ സ്ഥലം വാങ്ങിയിരുന്നതുകൊണ്ടും തൽക്കാലം വാടക വീട്ടിൽ താമസം ആരംഭിച്ചു.അങ്ങനെ ഭാര്യയുടെ സ്ഥാപനത്തിനു പുറകിലുള്ള വാടക വീട്ടിൽ താമസിക്കുമ്പോഴാണ് കൈയ്ക്ക് പരിക്കുപറ്റുന്നത്. അപ്പോൾ മകൾക്ക് എട്ട് മാസം പ്രായമായിരുന്നു. മകൾ ജനിക്കുന്നതിന് മുമ്പേ പുതിയ സ്ഥലത്ത് തറ പണി തിരുന്നുവെന്ന് പറഞ്ഞല്ലോ.
    കൈയ്ക്ക് പരിക്കുപറ്റിയ സമയത്തും എൻ്റെ കയ്യിൽ കുറച്ചു പൈസ യേ ഉണ്ടായിരുന്നുള്ളൂ.16 ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. സർജറിയുടെ ഒക്കെ ചാർജ് ഉൾപ്പടെ 30000/- രൂപ ഡിസ്ചാർജ് ചെയ്യണസമയത്ത് ആശുപത്രിയിൽ അടച്ചതും അച്ഛൻ തന്നെയായിരുന്നു.
  കയ്യ്ക്ക് പരിക്കുപറ്റി വീട്ടിൽ ലോസ് ഓഫ് പേലീവെടുത്ത് ഇരിക്കുന്ന സമയത്ത് ദിവസം ഫിസിയോ തെറാപ്പി ചെയ്യാൻ പോകേണ്ടി ഇരുന്നു.നേരത്തെ താമസിച്ചിടത്ത് ധാരാളം പരിചയക്കാരുണ്ടായിരുന്നെങ്കിൽ ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് പൈസ കടം ചോദിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ.രൂപയുടെ വില ശരിക്ക് ഞാൻ മനസിലാക്കിയത് അപ്പോൾ മാത്രമാണ്.
    കൈയ്ക്ക് ഫിസിയോ തെറാപ്പി (വ്യായാമം exercise)ചെയ്യുന്ന ഒരു ഉപകരണം വാങ്ങാൻ 1750 രൂപ വേണം. അതു മില്ലാതെ ഞാൻ ബുദ്ധിമുട്ടി.ആ ഉപകരണം വാങ്ങാനുള്ള പൈസയും അച്ഛൻ അയച്ചു തന്നു. മാർച്ച് മാസം സ്കൂളടച്ചു. വീട്ടിലേക്ക് പോയി. പിന്നെ വീട്ടിലിരുന്ന് തന്നെ കുറെക്കാലം ഈ ഉപകരണം കൊണ്ടാണ് മസിൽ ഫോർമേഷൻ വലിയൊരളവിൽ ഉണ്ടാക്കി എടുത്തത്.
     പുതിയ സ്ഥലത്ത് വീട് പണി നടത്താൻ ശ്രമിച്ചിട്ടും നീങ്ങുന്നില്ല എന്ന് തോന്നിയപ്പോൾ പഴയ വീട് ഞാൻ വീണ്ടും തോട്ടുംമ്പള്ളയിൽ നിന്ന് മൂത്താ ശ്ശാരിയെ വിളിച്ച്‌ കാണിച്ച് കണക്ക് പ്രകാരം ഉയർത്തി.നേരത്തെ ഭിത്തിയിൽ എഴുതിയിരുന്ന കണക്ക് മാഞ്ഞു പോയിരുന്നു.
      ഇതിനിടയിൽ 5 വാടക വീടുകളിൽ പൂച്ച പ്രസവിച്ചാൽ കുഞ്ഞുങ്ങളെയും കൊണ്ട് നടക്കും പോലെ  ഞാനും ഭാര്യയും കുഞ്ഞും മാറി മാറി താമസിച്ചു. എന്തായാലും തറയിട്ടിരുന്ന സ്ഥലത്ത് 2003 ചിങ്ങമാസത്തിൽ പണി തുടരാനായി. ലോണെടുത്തു.2004 ഫെബ്രുവരിയിൽ കയറി താമസിച്ചു.വീട് പണിക്കും അച്ഛൻ സഹായിച്ചിട്ടുണ്ട്.
  എൻ്റെ പിതാവിൻ്റെ സ്നേഹ വാൽസല്യങ്ങൾക്കു മുമ്പിൽ ശിരസു നമിച്ചു കൊണ്ട് ഈ അദ്ധ്യായം ഇവിടെ നിർത്തട്ടെ.

                    (തുടരും)

✍️മജു

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

#അനുഭവങ്ങൾ പാളിച്ചകൾ .സ്മരണകൾ- 44 വിവാഹം



       ഒറ്റയ്ക്കുള്ള ജീവിതം ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രസാദും നാട്ടിലേക്ക് തിരിച്ചു പോയി കഴിഞ്ഞിരിക്കുന്നു. വാടക വീട്ടിൽ തനിച്ചുള്ള ജീവിതം.രാവിലെ നേരത്തെ ചോറു വച്ചു തരാൻ എത്തുന്ന പാവം വൃദ്ധൻ മല്ലി അച്ഛൻ.രാവിലെ അദ്ദേഹം വന്നാലേ ഞാൻ എണീക്കുക തന്നെയുള്ളൂ. എന്തെങ്കിലും കാരണത്താൽ വന്നില്ലെങ്കിൽ അന്വേഷിച്ച് ചെല്ലും.പിന്നെ കടകളിൽ നിന്നാവും ടി ഫനും ലഞ്ചും. രാത്രി ചിലപ്പോഴൊക്കെ സുഹൃത്തുക്കൾ കൂട്ടുകിടക്കാറുണ്ടായി രുന്നു.വിവാഹം കഴിക്കണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഒറ്റയ്ക്കാണെന്ന തോന്നൽ എനിക്കൊരിക്കലും ഫീല് ചെയ്തില്ല.


പിന്നെ ഈ കാലയളവിൽ ആരേയും പ്രേമിക്കണമെന്ന് തോന്നിയിട്ടുമില്ല. എൻ്റെ ജോലിയോടായിരുന്നു ആദ്യ പ്രേമം. ഇന്നും എൻ്റെ ആദ്യ ഭാര്യ ജോലിയാണ്. അതു കഴിഞ്ഞാണ് ഭാര്യ.പിന്നെ പൊതു പ്രവർത്തനം .ഇത് രണ്ടും  എനിക്ക് ആത്മസാക്ഷാത്ക്കാരം നൽകി.

          പലപ്പോഴും പല സമ്മേളനങ്ങളിലും പോകുമ്പോൾ ചില സുഹൃത്തുക്കൾ എനിക്കു പറ്റിയ പെൺകുട്ടിയാണ് ആലോചിക്കാം എന്നു പറയും. അതിനൊന്നും ഞാൻ മറുപടി പറയാറില്ലായിരുന്നു. ജ്യേഷ്ഠന്റെ വിവാഹം കഴിയാതെ ഞാൻ വിവാഹം കഴിക്കുന്നത് ഉചിതമല്ല എന്നു തോന്നി.രണ്ടാമത് താൽപ്പര്യക്കുറവ്.


വിവാഹത്തിൽ നമ്മളേക്കാൾ താൽപ്പര്യമെടുക്കുന്നത് സുഹൃത്ത് ക്കളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവരുടേയും ചോദ്യം കേൾക്കുമ്പോൾ കുറച്ചൊക്കെ താൽപ്പര്യം ജനിക്കും.


   ജ്യേഷ്ഠന് ഇക്കാലത്ത് പലയിടത്തും വിവാഹാലോചനകൾ നടന്നുകൊണ്ടിരുന്നു. എന്നാൽ പിന്നെ എന്നോടും ഏതെങ്കിലും വിവാഹ ആലോചനകൾ ആരംഭിക്കാൻ അച്ഛൻ നിർദ്ദേശിച്ചു. ഇനി നിനക്ക് ആദ്യം കെട്ടേണ്ടി വന്നാലും നീയും ജ്യേഷ്ഠനും രണ്ടിടത്തല്ലേ, നീയാണെങ്കിൽ ഒറ്റയ്ക്കും. ഇനി രണ്ട് പേർക്കും ഒത്തുവന്നാൽ അടുത്തടുത്ത് നടത്താല്ലോ. എന്നിട്ടും വിവാഹത്തിൽ കാര്യമായ ഒരു താൽപ്പര്യവും ഞാൻ എടുത്തില്ല.


ചില ബ്രോക്കർമാർ വന്ന് ചില പെൺകുട്ടികളെ പറയുമ്പോൾ ടീച്ചർമാരായിരുന്ന അവരെ ,അവരറിയാതെ സുഹൃത്തിനൊപ്പം പോയി സ്കൂൾ വിടുന്ന സമയത്ത് കാണുക എന്ന രീതിയാണ് ഞാൻ അവലംബിച്ചത്.വെറുതേ പെണ്ണിന്റെ വീട്ടിൽ പോയി ചായ കുടിച്ച് ഇഷ്ടമായില്ലെങ്കിൽ പിന്നെ കാണുമ്പോഴുള്ള ബുദ്ധിമുട്ട് ഇരുകൂട്ടർക്കും ഒഴിവാക്കുകയുമാവാം.


            ഞാൻ താമസിച്ചിരുന്ന വീടും പറമ്പും നേരത്തെ തന്നെവാങ്ങാൻ എനിക്ക് യോഗമുണ്ടായി. അക്കാര്യങ്ങൾ നേരത്തെ എഴുതിയല്ലോ.  അങ്ങനെ സ്വന്തം വീട്ടിൽ താമസിച്ചു കൊണ്ട് പുതിയ ഒരു വീട് ആ സ്ഥലത്ത് ലോണെടുത്തുപണിയാനുള്ള ഒരു ആഗ്രഹം ഞാൻ പിതാവിനോട് പറഞ്ഞു. ഇപ്പോ വേണ്ട നിന്റെ വിവാഹം കഴിഞ്ഞ് ആ കുട്ടിയുടേയും കൂടി സൗകര്യം നോക്കി മതി വീടുപണി എന്ന് പറഞ്ഞത് ഞാൻ അനുസരിച്ചു.


      അങ്ങനെ ഇരിക്കുമ്പോൾ മണ്ണൂത്തി യിൽ നിന്ന് ഒരു വിവാഹാലോചന വന്നു. കുട്ടി മണ്ണൂത്തി യിൽ ടീച്ചറാണ്. അവളുടെ അച്ഛൻ മണ്ണൂത്തി കൃഷി ഭവനിലാണ് ജോലി.അവിടെ ക്വാർട്ടേഴ്സി ലാ ണ് താമസം. പല്ലാവൂരുള്ള തടിമില്ല് വ്യവസായി ബാബു ഏട്ടൻ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തോട് നമുക്ക് മണ്ണൂത്തി വരെ ഒന്ന് പോകണമെന്ന് ഞാൻ പറഞ്ഞപ്പോൾ പിറ്റേ ദിവസം രാവിലെ കാറുമായി അദ്ദേഹം എന്റെ താമസസ്ഥലത്തെത്തി.ഞങ്ങൾ രാവിലെ ഒമ്പതുമണിക്ക് മണ്ണൂത്തിയിൽ എത്തി.അവിടെ ക്യാന്റീനിൽ കയറി ദോശയും ചായയും കുടിച്ചിട്ടാണ് ഞങ്ങൾ പെണ്ണിന്റെ വീട്ടിലേക്ക് പോയത്.പെണ്ണിനെ ഇഷ്ടപ്പെട്ടു. അവർക്കും ഇഷ്ടം. എന്റെ പിതാവും വന്നു കണ്ടു. അപ്പോഴാണ് ജാതക കുറിപ്പ് നോക്കിയില്ല എന്നോർത്തത്. ജാതകം നോക്കിയപ്പോൾ ചേർച്ചയില്ല. അങ്ങനെ ആദ്യം കണ്ട പെൺകുട്ടി ഇന്ന് മറ്റാരു ടേയോ ആയിട്ടുണ്ടാവും.


രണ്ടാമത് കണ്ടത് പെരുങ്ങോട്ടുകുറിശ്ശിയിൽ. രണ്ട് പെൺകുട്ടികളിൽ ഇളയത്. ടീച്ചറാണ്.അത് എനിക്ക് ഇഷ്ടമായില്ല.


മൂന്നാമത് കണ്ടത് ഒരു അധ്യാപകന്റെ മകളെയാണ്. പാലക്കാട്ടുള്ള അവരുടെ വസതിയിലേക്കു പോകുന്നത് എന്റെ രണ്ട് പ്രാദേശിക സുഹൃത്തുക്കൾക്കൊപ്പമായിരുന്നു.കൂടെ ബ്രോക്കറും. ടാക്സി കാർ വന്നു. ഞങ്ങൾ കയറി.ഒപ്പം ഞങ്ങളുടെ കൂടെ ഒരാളും കൂടി കയറി. എന്റെ സുഹൃത്തുക്കളുമായി വർത്തമാനം പറഞ്ഞു നിന്നതു കൊണ്ട് അവരുടെ സുഹൃത്തായിരിക്കും എന്നേ ഞാൻ കരുതിയുള്ളൂ. അന്ന് ഒപ്പം കയറി വന്നത് ആരാണെന്ന് ഇന്നും എനിക്കറിയില്ല. അയാളും ഒപ്പം പെൺകുട്ടിയുടെ വീട്ടിലേക്കു വരികയും എൻ്റെ സുഹൃത്തായി ചമയുകയും ചെയ്തു. എൻ്റെ കൂടെ വന്ന രണ്ട് സുഹൃത്തുക്കളുമായി സംസാരിച്ചു നിന്നതു കൊണ്ട് അവരുടെ സുഹൃത്താണെന്നു ഞാൻ കരുതി. വഴിയിൽ എവിടെയെങ്കിലും ഇറങ്ങാനായിരിക്കും കയറി വരുന്ന തെന്നും കരുതി.എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ സുഹൃത്തായിരുന്നോ എന്നുള്ളതും ഞാൻ ഇന്നും അന്നും ചോദിച്ചിട്ടില്ല.  പെണ്ണിന്റെ അച്ഛൻ എല്ലാവരേയും പരിചയപ്പെട്ടുകയും അടുത്തുള്ള ബന്ധുക്കളെയൊക്കെ വിളിച്ച് പരിചയപ്പെടുത്തുകയും ചെയ്തു.അവർ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മയും ടീച്ചറാണ്. പെൺകുട്ടി അധ്യാപക പരിശീലന പരീക്ഷ പാസായി നിൽക്കുന്നു. ഒരു സഹോദരൻ മിലിട്ടറിയിൽ ജോലിക്ക് കയറി.


   അപരിചിതനായ സുഹൃത്ത് അദ്ദേഹത്തെ പരിചയപ്പെടുത്തിയത് " ഞാൻ ഈ പാലക്കാട് ചന്തയിലാണ് പണി " എന്നാണ്. എന്താണ് ഈ ചന്തയിലുള്ളവർക്കൊക്കെ പെണ്ണുകാണുന്നിടത്ത് കാര്യം എന്ന് അവർ കരുതിയിരിക്കുമോ ആവോ? എന്തായാലും ഒന്നുമില്ല.ഞാൻ ആരെയും വില കുറച്ചു കാണാറുമില്ല.എന്റെ രണ്ട് സുഹൃത്തുക്കളും സംഭാഷണ ചതുരൻമാരല്ലായിരുന്നു. വീട്ടുകാരുടെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ തനിയെ മറുപടി പറഞ്ഞു.വിവാഹം കൊണ്ടുവന്ന ബ്രോക്കറുടെ താൽപ്പര്യത്തിനാണ് ഞാൻ പോയത്.വിവാഹത്തെ ഗൗരവമായി ഞാൻ കണ്ടില്ല.  പറ്റിയ ചങ്ങാതിമാരേയും കൊണ്ടാണ് പെണ്ണ് കാണാൻ പോയതെന്നു പറഞ്ഞാൽ മതിയല്ലോ. സാധാരണക്കാരായ ആ രണ്ടു സുഹൃത്തുക്കളും ലജ്ജാശീലരുമായിരുന്നു.പിന്നെ വളവള എന്ന് സംസാരിച്ചുകൊണ്ടിരുന്നത് അപരിചിതനായ ആ ചങ്ങാതിയും.


    ചായ കുടിച്ചു.പെൺകുട്ടിയെ കണ്ടു. അവളെ കണ്ട മാത്രയിൽ എനിക്ക് ഇഷ്ടമായി. മെലിഞ്ഞ് സുന്ദരിയായ അവൾ എന്റെ ഹൃദയം കീഴടക്കി.പ്രണയ പരവശനായാണ് ഞാൻ പെണ്ണുകണ്ട് വീട്ടിലെത്തിയത്.വിവാഹം കഴിക്കണമെന്ന തോന്നൽ എനിക്കുണ്ടായത് അമ്പിളി എന്ന ആ പെൺകുട്ടിയെ കണ്ട ശേഷമാണ്.അതായത് വിവാഹത്തെ ഗൗരവമായി എടുക്കാൻ കാരണം അമ്പിളിയാണ്.അവളെ സ്വപ്നം കണ്ട് അവരുടെ മറുപടിക്ക് ഞാൻ കാത്തു.പ  ക്ഷേ അനുകൂലമറുപടി കിട്ടിയില്ല.


 അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം ഒരു ആലോചന വന്നു. എന്നാൽ പോയി കണ്ടു കളയാം എന്നു വിചാരിച്ച് എന്റെ അധ്യാപകനായ സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തി. ഞങ്ങൾക്ക് രണ്ടു കൂട്ടർക്കും ഇഷ്ടമായി.അങ്ങനെ 1998 ഏപ്രിൽ 10ന് എന്റെ വിവാഹം നടന്നു. അന്ന് ഒരു ഗുഡ് ഫ്രൈഡേ ആയിരുന്നു. പിന്നീട് ഒരു പാട് ഗുഡ് വെള്ളിയാഴ്ചയും ഏപ്രിൽ 10 ഉം വന്നിട്ടുണ്ട്. പക്ഷേ 22 വർഷങ്ങൾക്കു ശേഷം ഇന്ന് ഇതെഴുതുമ്പോഴാണ് വീണ്ടും ഗുഡ് ഫ്രൈഡേയും ഏപ്രിൽ പത്തും ഒരുമിച്ചു വരുന്നത്.ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്. (10.04. 2020)ഞങ്ങൾക്ക്‌ രണ്ടു മക്കൾ.രണ്ടു പേരും പഠിക്കുന്നു.

        

      

                           (തുടരും )


✍️മജു.


🌈⭐🌈🌟✨🌈⭐🌈🌟✨🌈✨🌟🌈⭐✨🌈

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ - 43,സ്ഥലവും വീടും വാങ്ങിക്കുന്നു.

 


മൂന്ന് വർഷത്തെ പേയിങ്ങ് ഗസ്റ്റ് താമസത്തിനു ശേഷം ഞാനെടുത്ത വാടക വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ തൊടി മൊത്തം കാടുപിടിച്ചു കിടന്നിരുന്നു. ചതുരാകൃതിയിലുള്ള തൊടിയുടെ അറ്റത്ത് ഒരു ഓടിട്ട ചെറിയ വീട്.മുൻഭാഗത്തെ ഓടിട്ട ഭാഗം വളരെ താണിരുന്നു. കുനിഞ്ഞ് വേണം വീടിനകത്തേക്ക് കയറാൻ. നീളത്തിൽ ഒരു വലിയ വരാന്ത.അത് കഴിഞ്ഞാൽ ഉമ്മറ വാതിൽ തുറന്ന് അകത്ത് കയറാം. നീളത്തിൽ ഒരു മുറി. പിന്നെ രണ്ടു ചെറിയ മുറികൾ, ഒരു അടുക്കള.ആരും താമസമില്ലാതായിട്ട് വർഷങ്ങൾ ആയിരിക്കുന്നു. വല്ലപ്പോഴും ഉടമസ്ഥൻ വന്ന് നാളികേരം ഇട്ടോണ്ട് പോയാൽ ആയി. 3 കായ്ഫലമുള്ള തെങ്ങുകളും ഒരു കിളിച്ചുണ്ടൻമാവും ഒരു വലിയ പുളിയുമുണ്ടായിരുന്നു.
        വീടിൻ്റെ അവസ്ഥ കണ്ട് ഞാൻ ഒന്ന് അന്തം വിട്ടു. ഒരു സുഹൃത്ത് വീടൊക്കെ കഴുകി വൃത്തിയാക്കി തന്നു.ഞാൻ ആ വർഷം സ്കൂൾ തുറന്ന് ചെന്ന അന്നു മുതൽ അവിടെ താമസം ആരംഭിച്ചു. ഞാൻ തന്നെ രാവിലെ സ്കൂളിൽ പോകുന്നതിന് മുമ്പ് കുറച്ചു സമയം കാട് പിടിച്ചു കിടക്കുന്ന പുൽപ്പടർപ്പുകൾ വെട്ടിനീക്കാൻ തുടങ്ങി. പല ദിവസം കൊണ്ട് തൊടി വൃത്തിയാക്കി എടുത്തു. ഏതു സാഹചര്യത്തോടും പെട്ടെന്ന് ഇണങ്ങിച്ചേരാൻ എനിക്ക് കഴിയാറുണ്ട്.
      ഈ വീടിൻ്റെ ഉടമസ്ഥൻ ചൂലന്നൂരുള്ള ശ്രീ.രാധാകൃഷ്ണൻ നായരായിരുന്നു. അദ്ദേഹത്തിൻ്റെ അനുജൻ ശ്രീ.വിജയനുണ്ണിയാണ് ഇവിടെ താമസിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യ മരണപ്പെടുകയും തുടർന്ന് അദ്ദേഹം മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അവർ ഒരു ടീച്ചർ ആയിരുന്നു. ആദ്യ ഭാര്യയിൽ ഒരു മകനുണ്ടായിരുന്നു.
      അവർ സസന്തോഷം താമസിച്ചു വരവേ ശ്രീ.വിജയനുണ്ണി അന്തരിച്ചു.രണ്ടാമത്തെ ഭാര്യയായ ടീച്ചർ അവരുടെ വീട്ടിലേക്കും ആദ്യ ഭാര്യയിലെ മകൻ തൃശൂരുള്ള അമ്മാവൻ്റെ സംരക്ഷണത്തിലും വളർന്നു. ആ ദമ്പതികൾക്ക് മക്കളുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഈ കുട്ടിയെ അവർ ലാളിച്ചുതന്നെ വളർത്തി.
    ശ്രീ.വിജയനുണ്ണിയുടെ മരണശേഷം ഈ വീട്ടിൽ ആരും താമസിച്ചിട്ടില്ല. ശ്രീ.വിജയനുണ്ണിയുടെ ഏട്ടനായ ശ്രീ.രാധാകൃഷ്ണൻ നായരാണ് സ്ഥലം നോക്കലും നാളികേരം ഇടീക്കലുമൊക്കെ നടത്തിയിരുന്നത്.
    വിജയനുണ്ണിയുടെ മകൻ്റെ പേര് ശരത് ബാബു എന്നായിരുന്നു. ശരത് ബാബുവിന് 18 വയസ് പൂർത്തിയായാലേ സ്ഥലം വിൽക്കാൻ കഴിയുകയുള്ളൂ എന്ന് ശ്രീ.രാധാകൃഷ്ണൻ നായർ എന്നോട് പറഞ്ഞു. 6 മാസം കൂടി കഴിഞ്ഞാൽ ശരത് ബാബുവിന് 18 വയസ് തികയും. സ്ഥലം കൊടുക്കുകയാണെങ്കിൽ എന്നോട് ഒരു വാക്ക് പറയണമെന്ന് ഞാൻ പറഞ്ഞിരുന്നു. എൻ്റെ അച്ഛൻ ഇവിടെ സന്ദർശിച്ചപ്പോൾ കൊടുക്കുകയാണെങ്കിൽ വാങ്ങിയാൽ തരക്കേടില്ല, കൊടുക്കുകയാണെങ്കിൽ പറയണം എന്ന് പറഞ്ഞ് വയ്ക്കാനും പറഞ്ഞിരുന്നു. നിനക്ക് സ്കൂളിൽ പോകാൻ സൗകര്യപ്രദമായ സ്ഥലമാണല്ലോ എന്നു കരുതിയാണ് അച്ഛൻ അങ്ങനെ പറഞ്ഞത്.
     ശ്രീ. രാധാകൃഷ്ണൻ നായർഇടയ്ക്കിടയ്ക്ക് ആളുമായി വന്ന് തേങ്ങ ഇട്ടു കൊണ്ട് പോകുമായിരുന്നു. അദ്ദേഹവുമായി ഏറെ നേരം സംസാരിച്ച് ഇരിക്കുമായിരുന്നു. അദ്ദേഹത്തിൻ്റെ വീട്ടുകാരുമായി എനിക്ക് അടുത്ത സുഹൃത്ത് ബന്ധം ഇതിനിടയിൽ ഉണ്ടായിട്ടുണ്ട്.
     എൻ്റെ സ്കൂളിനടുത്തായിരുന്നു സ്ഥലവും വീടും. ഒരു പാടം കടന്ന് കുറച്ച് നടന്നാൽ സ്കൂളിൽ എത്താം. പാടം കടന്നാൽ ആദ്യം എത്തുക പ്രശസ്തമായ ഭഗവതികാവ് ആണ്. അതു കഴിഞ്ഞാണ് സരസ്വതീ ക്ഷേത്രമായ വിദ്യാലയം.
     കാവിലെ പടിഞ്ഞാറു ഭാഗത്തെ വിളക്ക് എൻ്റെ വീടിൻ്റെ കിഴക്കുഭാഗത്തു നിന്ന് നോക്കിയാൽ കാണാം.
      അങ്ങനെ സ്ഥലം കൊടുക്കാൻ പ്ലാനുണ്ടെന്ന് ശ്രീ.രാധാകൃഷ്ണൻ നായർ ഒരു ദിവസം വെളിപ്പെടുത്തുന്നു.ഇതിന് അവകാശികൾ ശരത് ബാബുവും ടീച്ചറും രാധാകൃഷ്ണൻ നായരുമായിരുന്നു.
     ശരത് ബാബുവിനെ തൃശൂര് പോയി കണ്ടു.ടീച്ചറെ അവരുടെ വീട്ടിലും പോയി കണ്ടു. ഇതിനിടയിൽ സ്ഥലത്തിന് ആവശ്യക്കാരായി പലരും രംഗത്ത് വന്നു.ചുരുക്കി പറഞ്ഞാൽ ഒരു മൽസരസ്വഭാവം കൈവന്നു.
  നടപ്പുവിലയേക്കാൾ ഇരട്ടി കൊടുക്കേണ്ടി വന്നു സ്ഥലത്തിന്.മോഹവില.
    പലവട്ടം ശ്രീ.രാധാകൃഷ്ണൻ നായരെ ചെന്നു കണ്ടു.ശ്രീ.വി.സി.ചന്ദ്രൻ മാസ്റ്ററും ശ്രീ.പി.വി.എബ്രഹാമും രാധാകൃഷ്ണൻ നായരുമായുള്ള ചർച്ചയിൽ എന്നോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഇവരുടെ സഹകരണം ഞാൻ സ്മരിക്കുന്നു.ഇവർ രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ.വി സി 2017 ലും ശ്രീ.പി.വി 2018 ലും അന്തരിച്ചു. എനിക്ക് വളരെയധികം വ്യക്തി ബന്ധം ഉണ്ടായിരുന്ന ശ്രീ.രാധാകൃഷ്ണൻ നായരും കുറച്ചു വർഷങ്ങൾക്ക് മുമ്പ് അന്തരിച്ചു. അദ്ദേഹത്തെയും ഈ അവസരത്തിൽ സ്മരിക്കുന്നു.
    സ്ഥലം വാങ്ങിക്കാൻ ഞാൻ കൊടുത്തത് 1001 രൂപ ടോക്കൺ അസ്വാൻസും സഹകരണ ബാങ്കിൽ നിന്ന് ലോണെടുത്ത 10000 രൂപയിൽ 3000 രൂപ കിഴിച്ച് 7000 രൂപയും, അങ്ങനെ 8000/- രൂപയാണ് ഞാൻ മുടക്കിയിരിക്കുന്നത്.
    അന്ന് ബാക്കി മുഴുവൻ തുകയും തന്ന് സഹായിച്ചത് എൻ്റെ പിതാവായിരുന്നു. അച്ഛൻ തന്ന പിന്തുണ എല്ലാ കാര്യങ്ങൾക്കും വളരെ വലുതായിരുന്നു. സ്ഥലം രജിസ്ട്രേഷന് ആറുമാസത്തെ കാലാവധി പറഞ്ഞിരുന്നു.
     തുക ചെക്കായി തന്നാൽ പോരേ എന്ന് അച്ഛൻ ചോദിക്കാൻ പറഞ്ഞു. അങ്ങനെ ചോദിച്ചപ്പോൾ ചെക്കായി തന്നാൽ മതിയെന്നും ശ്രീ.രാധാകൃഷ്ണൻ നായർ സമ്മതിച്ചു. എറണാകുളത്ത് നിന്ന് കാശുമായി യാത്ര ചെയ്യേണ്ട ബുദ്ധിമുട്ടാലോചിച്ചാണ് അങ്ങനെ ചെയ്തത്.ആറുമാസം തീരാൻ ഒരു ദിവസം ബാക്കിയുള്ളപ്പോൾ രജിസ്ട്രേഷൻ ചെയ്യാമെന്ന് തീരുമാനിക്കുകയും അച്ഛൻ തലേ ദിവസം എത്തുകയും ചെയ്തു. പിറ്റേ ദിവസം അവകാശികൾ എല്ലാവരും രജിസ്ട്രേഷൻ ഓഫീസിൽ എത്തി.അപ്പോഴാണ് മറ്റൊരു പ്രശ്നം ഉദിച്ചത്.ചെക്ക് പോരപൈസയായി അപ്പോൾ തന്നെ കിട്ടണമെന്ന് ശരത് ബാബുവിൻ്റെ അമ്മാവൻ. അപ്പോൾ ഈ പ്രശ്നം പരിഹരിച്ചത് സഹകരണ ബാങ്ക് പ്രസിഡൻ്റുകൂടിയായിരുന്നിട്ടുള്ള ശ്രീ.വി.സിയാണ്.ചെക്ക് സഹകരണ ബാങ്കിൽ കൊടുത്ത് പൈസ കിട്ടി. കളക്ഷനു പോകാതെ തന്നെ. പിന്നീട് കളക്ഷൻ ചാർജും കളക്ഷനായി വരുന്നതുവരെയുള്ള ദിവസത്തെ പലിശയും ബാങ്കെടുത്തു. എന്നാലും അന്ന് രജിസ്ട്രേഷൻ നടന്നില്ലെങ്കിൽ വീണ്ടും എല്ലാവരും ബുദ്ധിമുട്ടും. അങ്ങനെ സ്ഥലവും വീടും എൻ്റെ സ്വന്തമായി. രൂപ അവകാശികളായ 3 പേരും പങ്കിട്ടു. ഇന്നത്തെ പോലെ ഓൺലൈൻ ട്രാൻസ്ഫർ ഒന്നുമില്ലാത്ത ഒരു കാലമാണ് അത്.
     പിന്നെ എൻ്റെ അയൽവാസിയും സഹപ്രവർത്തകനുമായ മാഷ് വാങ്ങിയ സ്ഥലത്ത് (എൻ്റെ സ്ഥലം വാങ്ങിക്കുന്നതിന് ഒരു വർഷം മുന്നാണ് മാഷ് ഈ സ്ഥലം മറ്റൊരാളിൽ നിന്ന് വാങ്ങുന്നത്.) വീടുപണിയുന്നതിനായി കുറ്റിയടിക്കുന്നതിനായി ഒരു മുത്താശാരിയെ കൊണ്ടുവരാനായി ഞാനും മാഷും ചിതലിയിൽ പോയി മൂത്താശാരിയെ കണ്ടു. മൂത്താശാരി ഒരു ദിവസം കുറ്റിയടിക്കാനായി മാഷിൻ്റെ തൊടിയിൽ എത്തി. അപ്പോൾ അദ്ദേഹം എൻ്റെ വീട്ടിലും എത്തി.ഇപ്പോൾ ഇരിക്കുന്ന വീടിൻ്റെ കിഴക്കു ഭാഗത്തായി വീടുപണിയാമെന്നും വടക്കു കിഴക്ക് ഭാഗത്ത് കിണർ നിർമ്മിക്കാമെന്നും  ഇപ്പോൾ ഞാൻ താമസിക്കുന്ന വീടിൻ്റെ അതിരു് തിരിച്ചു തരുകയും ചെയ്തു.
     ഞാൻ താമസിക്കുന്ന വീടിൻ്റെ കണക്ക് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.രണ്ട് കോൽ പൊക്കി വയ്ക്കണമെന്നും ഉമ്മറത്തേക്ക് ചാഞ്ഞു കിടക്കുന്ന ഭാഗം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. കണക്ക് വീടിൻ്റെ ചുമരിൽ പെൻസിൽ കൊണ്ട് അദ്ദേഹം എഴുതിയിട്ടു. മൂത്താശാരിക്ക് അതിന് ഞാനും പ്രതിഫലം കൊടുക്കുകയുണ്ടായി.
പിന്നീട് നാലു തെങ്ങ് ഞാൻ വച്ചുപിടിപ്പിക്കുകയുണ്ടായി. അതിൽ നിന്നും ഇന്ന് നാളികേരം കിട്ടുന്നു. അച്ഛൻ തന്ന് വിട്ട ഒരു പ്ലാവിൻ തൈ നട്ട് അത് വളർന്ന് ചക്കയും കിട്ടുന്നു.
   അക്കാലങ്ങളിൽ രൂപ സമ്പാദിച്ചുവെക്കുന്ന ശീലം എനിക്ക് ഇല്ലായിരുന്നു.കിട്ടുന്നത് മുഴുവൻ ചെലവാക്കുക.അതായിരുന്നു രീതി.അച്ഛൻ കുറിയൊക്കെ ചേരണമെന്ന് പറഞ്ഞിരുന്നെങ്കിലും ഞാൻ ഒന്നിലും ചേർന്നില്ല. ചെലവു ചെയ്ത് നടക്കാനായിരുന്നു ഇഷ്ട്ടം.
   അതു കൊണ്ട് തന്നെ വീട് വാങ്ങുന്ന സമയത്തോ എൻ്റെ വിവാഹ സമയത്തോ എൻ്റെ കയ്യിൽ പൈസ ഉണ്ടായിരുന്നില്ല. വിവാഹത്തിന് പിഎഫിൽ നിന്ന് ലോണെടുത്ത് അഞ്ച് പവൻ്റെ താലിമാല ഞാൻ വാങ്ങിയ തൊഴിച്ചാൽ വിവാഹമോതിരത്തിനും നിശ്ചയത്തിനും ടൂറിസ്റ്റ് ബസിനും വൈകുന്നേരം പാർട്ടി നടത്തിയതിൻ്റെ ഉൾപ്പടെ എല്ലാ ചെലവും വഹിച്ചത് അച്ഛനായിരുന്നു.
    എൻ്റെ അച്ഛൻ്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് ഈ അദ്ധ്യായം ഇവിടെ നിർത്തട്ടെ.
                       (തുടരും)

✍️മജു

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Wednesday, August 26, 2020

എൻ്റെ ഒരു വാട്ടർ കളർ ചിത്രം ചുമരിൽ പതിപ്പിച്ചപ്പോൾ

എൻ്റെ ഒരു വാട്ടർ കളർ ചിത്രം  ചുമരിൽ പതിപ്പിച്ചപ്പോൾ. നിങ്ങൾക്കും ചിത്രം വരച്ച് ലിവിങ്ങ് റൂം അലങ്കരിക്കാം.
ചിലോൽത് റെഡിയാകും
ചിലോൽത് റെഡിയാകില്ല,
എൻ്റെ അത്രയ്ക്കങ്ങ് റെഡിയായില്ല.
എന്നാലും ഞമ്മക്ക് ഒരു കുയപ്പവുമില്ല.

ശുഭദിനം 🙏🌹🌺🌸🌱🍀🌻🌹🌼🌷🌷🌷🌷🌷🌷



 

Monday, August 24, 2020

#അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-- 42 ബന്ധങ്ങൾ

 


     1992 ൽ ജൂനിയർ മോസ്റ്റായ ഞാൻ ഒരു കുട്ടിയുടെ കുറവുമൂലം ഡിവിഷൻ ഫാൾ നിമിത്തം പുറത്തു പോകുന്ന ഒരു സാഹചര്യം സംജാതമായി.ഉടനെ തന്നെ ഈ പ്രശ്നത്തിന് ഒരു പരിഹാരം നിർദ്ദേശിക്കാനായി ഞങ്ങളുടെ സുഹൃത്തായ ശ്രീ.മോഹനൻ മാസ്റ്ററെ സമീപിച്ചു. അദ്ദഹവും ഇതിന് പ്രത്യേകമായ വഴികളൊന്നും നിർദ്ദേശിച്ചില്ല. അപ്പോൾ ഞങ്ങൾ മോഹനൻ മാഷ് ജോലി ചെയ്യുന്ന സ്ക്കൂളിൽ നിന്ന് ഒരു ടി. സി. ത ര ണമെന്നും ആ ടി. സി യുടെ ബലത്തിൽ ഡിവിഷൻ ഫാൾ ഒഴിവാക്കാൻ കഴിയുമെന്നും പ്രസാദ് നിർദ്ദേശിച്ചു. അപ്പോൾ അവിടെ എച്ച്.എം. ഞങ്ങളുടെ സുഹൃത്തായ ശ്രീ.പരമേശ്വരൻ മാഷായിരുന്നു. മോഹനൻ മാഷ്ഞങ്ങളുടെ നിർദ്ദേശം അംഗീകരിച്ചില്ല. ഞങ്ങളവിടുന്ന് സഗൗരവം പുറത്തിറങ്ങി. അപ്പോൾ മോഹനൻ മാഷ് പുറത്തേക്കു വന്നു. ആൾ അയഞ്ഞു. ഞങ്ങൾ നേരെ എച്ച്.എം.പരമേശ്വരൻ മാഷിനെ വന്നു കണ്ടു. അദ്ദേഹം ടി. സി. ഞങ്ങൾക്കു വളരെ വേണ്ടപ്പെട്ട ഒരു രക്ഷിതാവിന്റെ സമ്മതത്തോടെ എന്റെ സ്ക്കൂളിൽ എത്തിച്ചു. പക്ഷേ ഞങ്ങളുടെ എച്ച്.എം.കുട്ടിയും ദിവസം ഇവിടെ ഈ സ്കൂളിൽ വരണമെന്ന് വാശി പിടിച്ചു. ഞങ്ങളുടെ സുഹൃത്തും കുട്ടിയുടെ ബന്ധുവുമായ സുലൈമാനെ ഞാനും പ്രസാദും വി.സി.ചന്ദ്രൻ മാസ്റ്ററും കൂടി ദേശാഭിമാനി പത്രം ഇടുന്ന സഖാവ്.മാണിക്കേട്ടനും കൂടി രാത്രിയിൽ തന്നെ  ചെന്നു കണ്ടു. അപ്പോൾ സുലൈമാൻ ഇങ്ങനെ പറഞ്ഞു: " കുട്ടിയുടെ അമ്മ വീട് ആ സ്ക്കൂളിനടുത്താണ്. അവൻ അവിടെ വന്നു താമസിച്ചു പഠിക്കട്ടെ. ശനിയും ഞായറും ഇങ്ങോട്ട് വരുകയുമാവാല്ലോ ." ഞങ്ങൾ അങ്ങനെ ഒരു മറുപടി ഞങ്ങൾപ്രതീക്ഷിച്ചില്ല. ആദ്യത്തെ ഒന്നു രണ്ടു ദിവസം സുരക്ഷിതമായി ചന്ദ്രൻ മാഷിന്റെ വീട്ടിൽ താമസിപ്പിച്ച് സ്കൂളിൽ അയക്കാം എന്നാണ് കരുതിയത്. അതിനു ശേഷം അവന്റെ സ്കൂളിൽ തുടരട്ടെ എന്നുമാണ് ഞങ്ങൾ എടുത്തിരുന്ന തീരുമാനം.

       കുട്ടി ഇവിടെ പഠിച്ചാലേ ടി.സി സ്വീകരിക്കൂ എന്ന് പറഞ്ഞിരുന്ന എച്ച്.എം രാവിലെ 10 മണിക്ക്  അവിടെ നിന്ന് പഠിക്കാൻ തയ്യാറായി വന്ന കുട്ടിയേയും രക്ഷിതാവിനേയും കണ്ട് അന്തം വിട്ടു.എച്ച്.എം പറഞ്ഞത് നിയമപരമായി ശരിയാണ് താനും.അങ്ങനെ ആകൊല്ലം അവൻ അവിടെ പഠിച്ചു.അഷറഫ് എന്ന ഏഴ് വയസ് കാരനായിരുന്നു ആ ബാലൻ. അവൻ അവിടെ ആകൊല്ലം പഠിച്ചതുകൊണ്ടാണ്  ആവർഷം ഡിവിഷൻ ഫാൾ ഒഴിവായത്.  ഉദ്ദേശ ശുദ്ധിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആളും അർത്ഥവും തനിയെ ഉണ്ടാവും എന്നാണ് എന്റെ അനുഭവം.അഷറഫ് ആകൊല്ലം കഴിഞ്ഞ് തിരിച്ച് അവൻ ആദ്യം പഠിച്ച സ്ക്കൂളിലേക്ക് പോയി. പിന്നെ എന്നെ കാണാൻ വേണ്ടി ഒരു ദിവസം അമ്മ വീട്ടിൽ വന്നപ്പോൾ എന്നെ വന്നു കണ്ടു. ഞാൻ മാഷിനെ കാണാൻ വന്നതാണെന്നു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എന്റെ മനം നിറഞ്ഞു.പിന്നെ അഷറഫിനെ ഞാൻ കണ്ടിട്ടില്ല.അഷറഫ് ഇപ്പോൾ വലിയ കുട്ടി ആയി കാണും. ഞാൻ കണ്ടാൽ അറിയണമെന്നില്ല.അഷറഫ് എ വിടെയാണെങ്കിലും എന്നെ വന്ന് ഒന്ന് കാണണം എന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.

         അങ്ങനെ ഇരിക്കുമ്പോൾ വർഷങ്ങൾക്കു ശേഷം അഷറഫിന്റെ ബന്ധു സഖാവ്.സുലൈമാൻ സഹകരണ ബാങ്കിൽ നിന്ന് ലോണെടുക്കാൻ ഒരു സാലറി സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി എന്നെ വന്നു കണ്ടു. സഖാഖ്.മാണിക്കേട്ടനും ഒപ്പം ഉണ്ടായിരുന്നു. സഖാവ്.വി.സിയാണ് അവരെ എന്റെ അടുക്കലേക്ക് പറഞ്ഞു വിട്ടത്. പക്ഷേ ആ സമയത്ത് മറ്റൊരാൾക്ക് കെ.എസ്.എഫ്.ഇ യിൽ ജാമ്യം നിന്നിട്ട് തുക അടയ്ക്കാതിരുന്നതുകൊണ്ട് മാസാമാസം എന്റെ ശംബളത്തിൽ നിന്ന് പിടിച്ച് മണിയോർഡറായി അയച്ചു കൊണ്ടിരിക്കുകയായിരുന്നു.മണി ഓർഡർ ചാർജും കഴിഞ്ഞുള്ള പൈസയാണ് എനിക്ക് ശംബളമായി കിട്ടി കൊണ്ടിരുന്നത്. അതു കൊണ്ട് തന്നെ സാലറി സർട്ടിഫിക്കറ്റ് കൊടുക്കാൻ  നിർവ്വാഹമില്ലാത്ത സ്ഥിതിയായി. രണ്ട് വർഷത്തോളം വേണ്ടി വന്നു അദ്ദേഹത്തെ കൊണ്ട് കെ.എസ്.ഫി.യിലെ തുക അടപ്പിച്ചു തീർത്ത് സാലറി കട്ടിങ്ങ് ഒഴിവാക്കി എടുക്കാൻ. സാലറി കട്ടിങ്ങിൽ പിടിച്ച തുകയും മണി ഓർഡർ ചാർജും തിരിച്ചു തന്നു എന്നും പറയട്ടെ.
     പ്രത്യേകിച്ചും അന്യനാട്ടിൽ സുരക്ഷിതമല്ലാത്ത ഒരു പോസ്റ്റിൽ ആയിരുന്നു എന്റെ നിയമനം, എനിക്ക് മുമ്പ് ഒരാൾ ആ പോസ്റ്റിൽ നിയമിതനായിട്ട് ഡിവിഷൻ ഫാൾ മൂലം പോയിട്ടുണ്ടെന്ന് എനിക്ക് പിന്നീട് അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ജനങ്ങൾ എന്നെ എത്രമാത്രം സ്നേഹിച്ചു, സഹകരിച്ചു എന്നുള്ളത് തർക്കമില്ലാത്ത വസ്തുതയാണ്. എല്ലാം വിധിഗതിയുടെ ലീലാവിലാസം. പണം വരും, പോകും, ശാശ്വതമായിട്ടുള്ള സ്നേഹം,ബന്ധങ്ങൾ ഇവ അനശ്വരമായി അമൃതമായി നില നിൽക്കും.

                                         (തുടരും)

Ⓜ️✍️മജു.

🌟☀️✨⭐🌟☀️✨⭐🌟✨☀️⭐🌟✨☀️⭐☀️

#അനുഭവങ്ങൾ പാളിച്ചകൾ ,സ്മരണകൾ--41 അധ്യാപകനായി അരങ്ങേറ്റം കുറിക്കുന്നു


   1990 ലെ ഓണനാളിലെ തെളിഞ്ഞ പ്രഭാതം. എങ്ങും പൂക്കൾ വിടർന്നു നിൽക്കുന്നു. പക്ഷികളുടെ കളകൂജനങ്ങൾ എവിടെയും കേൾക്കാം.
ആ വർഷം എനിക്ക് ഓണമുണ്ടായിരുന്നില്ല. എന്റെ മുത്തച്ഛൻ (അമ്മയുടെ അച്ഛൻ ) ആ വർഷം 72 മത്തെ വയസിൽ വിഷ്ണു പദം പൂകി. 

       സെപ്റ്റംബറിലെ ആ തെളിഞ്ഞ പ്രഭാതത്തിൽ കുളിക്കാൻ പുഴയിൽ പോയി തിരിച്ചുവരും വഴി അറക്കവാതുക്കലെ ജോസ് ചേട്ടൻ എന്നോട് പറഞ്ഞു : "ഇന്നത്തെ പത്രത്തിൽ അധ്യാപകരെ വേണം എന്നൊരു പരസ്യം ഉണ്ടല്ലോ, കണ്ടോ?"

" ഞാൻ കണ്ടില്ല ,വീട്ടിൽ പോയി നോക്കട്ടെ" എന്നു പറഞ്ഞു. ഞാനപ്പോൾ അധ്യാപക പഠനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങിയതേയുള്ളൂ.

        പത്രത്തിലെ പരസ്യ കോളത്തിൽ അധ്യാപകരെ ആവശ്യമുണ്ട്, ബന്ധപ്പെടുക, ടി.പ്രസാദ് കുമാർ, പാദുവ, കോട്ടയം എന്ന വിലാസമാണ് കൊടുത്തിരുന്നത്. അപ്പോൾ കോട്ടയത്തെ വിടെയെങ്കിലും ആയിരിക്കും ഒഴിവ് എന്നാണ് ഞാൻ ധരിച്ചിരുന്നത്.

1989 ൽ അധ്യാപക വേക്കൻസിയുടെ പി.എസ്.സി പരീക്ഷ  കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ ഇപ്പോൾ ജോലിക്ക് കയറിയില്ലെങ്കിൽ അടുത്ത പി.എസ്.സി യ്ക്ക് വിളിക്കുമ്പോൾ മിനിമംഅഞ്ച് കൊല്ലം എടുക്കും.പി.എസ്‌.സി യ് ക്ക് വിളിക്കുമ്പോൾ  എഴുതാം എന്ന് ഞാൻ തീരുമാനിച്ച് ഇപ്പോൾ ഈ മനുഷ്യനെ ചെന്ന് കണ്ട് ജോലിയിൽ പ്രവേശിക്കാൻ പറ്റിയാൽ അങ്ങനെ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു.പക്ഷെ ഈ പാദുവ എവിടെയാണെന്ന് ഒരു പിടിയുമില്ല. അന്ന് ഫോൺ ഇല്ല. ഇന്റർനെറ്റില്ല. അമ്മാവൻ കോട്ടയം ഡി.എം.ഒ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. ഓഫീസിൽ ആരോടെങ്കിലും ചോദിച്ചിട്ട് വിവരം പറയാമെന്ന് അമ്മാവൻ അറിയിച്ചു.വൈകുന്നേരം വന്നപ്പോൾ അമ്മാവൻ പറഞ്ഞു " ഏറ്റുമാനൂര് ചെന്ന് പാദുവാ ബസിന് കയറുക ".

    പിറ്റേ ദിവസം രാവിലെ ഏറ്റുമാനൂരെത്തി.അവിടുന്ന് പാദുവ ബസിൽ കയറി. അവിടെ ഒരുകടയിൽ വിലാസക്കാരനെ അന്വേഷിച്ചു. ഇവിടുന്ന് കുറച്ചു ദൂരം നടന്നാൽ മറ്റക്കര എത്താം. അവിടെ തന്നെയാണ് വീട്.

പാദുവയിൽ നിന്ന് ഒന്നര കിലോമീറ്റർ നടന്ന് മറ്റക്കരയിൽ എത്തി.പ്രസാദിന്റെ വീട്ടിലേക്ക് നടന്നു. നിറയെ കൊക്കോമരങ്ങളും റബർ മരങ്ങളും നിറഞ്ഞ തൊടിയിൽ നിന്ന് കൊക്കോ മരത്തിന്റെ ചുവട്ടിൽ നിന്ന് ഒരു ചെറുപ്പക്കാരൻ കാവിമുണ്ടുടുത്ത് തോളത്ത് തോർത്തു ധരിച്ച് എന്നെ കണ്ട് ചിരിച്ച് എഴുന്നേറ്റു വന്നു. അവർ അവിടെ റമ്മി കളിക്കുകയായിരുന്നു, പ്രസാദിന്റെ അധ്യാപകനായ അച്ഛനും ബന്ധുക്കൾക്കുമൊപ്പം ഓണാവധി ആസ്വദിക്കുകയായിരുന്നു അവർ എന്ന് എനിക്ക് മനസിലായി.

      കാര്യങ്ങൾ അന്വേഷിച്ചു.പാലക്കാടാണ് ജോലി ഒഴിവ് എന്ന് എന്നെ അറിയിച്ചു.അവിടെ പ്രസാദ് അധ്യാപകനായി 1989 ൽ കയറി. കോട്ടയത്താണ് ജോലി ഒഴിവ് എന്നുള്ള എന്റെ മുൻ ധാരണ തെറ്റി.

എന്റെ സർട്ടിഫിക്കറ്റ് വാങ്ങി നോക്കിയ പ്രസാദ് എന്നെ വയ്ക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. ഞാനും പ്രസാദും ഒരേ പ്രായക്കാരായിരുന്നു.മാനേജർക്ക് കൊടുക്കേണ്ട സംഖ്യയിൽ ധാരണയുമുണ്ടായി.

      ഞാൻ വീട്ടിൽ ചെന്ന് അച്ഛനെ വിവരം ധരിപ്പിച്ചു.പി.എസ്.സി കിട്ടുമ്പോൾ നാട്ടിലേക്ക് പോരാമല്ലോ എന്ന് ഞാൻ പറഞ്ഞു. അതനുസരിച്ച് അച്ഛനും ഞാനും കൂടി വീണ്ടും പ്രസാദിനെ ചെന്ന് കണ്ടു. പ്രസാദ് മാനേജർക്ക് ആളെ കിട്ടിയ വിവരം അറിയിക്കാൻ കമ്പി അടിച്ചു.(ടെലിഗ്രാം).

    എന്റെ അച്ഛൻ സ്ക്കൂൾ അധ്യാപകനായിരുന്നു.അച്ഛൻ റിട്ടയർ ചെയ്യാൻ ഒരു വർഷം ബാക്കിയുള്ളപ്പോഴാണ് എന്റെ അധ്യാപക പ്രവേശം. ഒരു വർഷം കൂടി കാത്തിരുന്നാൽ അച്ഛന്റെ സ്ക്കൂളിൽ കയറാമായിരുന്നു. ഞാൻ പഠിച്ച സ്ക്കൂളുമായിരുന്നു. അപ്പോഴേക്കും പി.എസ്.സി യൊക്കെ എഴുതി തിരിച്ചു വരാമല്ലോ എന്ന് ഞാൻ കരുതി.ലലാടത്തിൽ ബ്രഹ്മാവ് എഴുതിയത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അതൊക്കെ അനുഭവത്തിൽ വന്നേ പറ്റൂ.

  ടി.പ്രസാദ് കുമാറുമായുള്ള ഹൃദയബന്ധം ഒരുസഹോദരന പോലെ ഒരു ബന്ധുവിനെ പോലെയുള്ള ആത്മബന്ധം അവിടെ തുടങ്ങുന്നു.

      പിറ്റേ ദിവസം ഞാനും അച്ഛനും അമ്മാവനും പ്രസാദും ഒരുമിച്ച് പാലക്കാട്ടേയ്ക്ക്‌.ഉച്ചയായപ്പോൾ ആലത്തൂര് വന്നിറങ്ങി. നിറയെ പന ഓല മേഞ്ഞ കെട്ടിടങ്ങൾ. ഒരു തമിഴ് നാടൻ ലുക്ക്. ഉച്ചഭക്ഷണം ഹോട്ടലിൽ കഴിച്ചു. അവിടുന്ന് ബസിൽ മാനേജരായ ബ്രാഹ്മണന്റെ വീട്ടിലേക്ക്.അദ്ദേഹം അവിടുത്തെ കാവിലെ മുഖ്യ പൂജാരിയായിരുന്നു.ഏഴ് മണിയായപ്പോൾ അദ്ദേഹം അമ്പലത്തിൽ നിന്ന് വന്നു. അച്ഛനും അമ്മാവനും ഞാനും അദ്ദേഹത്തെ കണ്ടു. യുവ കോമളനായ ബ്രാഹ്മണൻ.

അന്ന് 7:30 ന് ഞങ്ങൾ സ്ക്കൂളൊക്കെ സന്ദർശിച്ചു. സ്നേഹസമ്പന്നരായ നാട്ടുകാർ. അന്ന് രാത്രി സ്വാമിയുടെ വീട്ടിലാണ് അച്ഛനും അമ്മാവനും ഞാനും താമസിച്ചത്. പിറ്റേ ദിവസം രാവിലെ അച്ഛനും അമ്മാവനും മടങ്ങിപ്പോയി.

എന്റെയും പ്രസാദിന്റേയും താമസം പേയിങ്ങ് ഗസ്റ്റായി സ്വാമിയുടെ വീട്ടിലും. അങ്ങനെ ആ സെപ്റ്റംബർ 13ന് അധ്യാപകനായി ഹരിശ്രീ കുറിച്ചു.സെപ്റ്റംബർ 14 നാണ് നല്ല ദിവസം നോക്കി ഒപ്പിട്ടത്, 13 ലേയും ഒപ്പ് 14 നാണ് ഇട്ടത് സ്വാമിയുടെ നിർദ്ദേശപ്രകാരം.

    സ്വാമിയുടെ വീട്ടിൽ താമസിച്ചു കൊണ്ട് ഞങ്ങൾ ഒരുമിച്ച് സ്കൂളിൽ ജോലി ചെയ്തു. ഞങ്ങൾ ഉറ്റ സുഹൃത്തുക്കളുമായി.

ഒരു ഡിവിഷൻ പോസ്റ്റിലാണ് ഞാൻ നിയമിതനായത്. അധ്യാപകനായി ഒരു പാട് കുട്ടികൾക്ക് നല്ലതു പറഞ്ഞ് കൊടുക്കാൻ  അറിവു പറഞ്ഞു കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന ചാരിതാർത്ഥ്യത്തോടെ  .... . ഒരു അധ്യാപകൻ നിസ്വാർത്ഥനായിരിക്കണം എന്നാണ് എന്റെ അഭിപ്രായം.

                                     (തുടരും)

✍️മജു.

Ⓜ️📜🖍️🖌️🖋️🖊️📜🖊️🖋️🖍️🖌️🖊️🖋️📜🖊️🖋️Ⓜ️

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-40 അധ്യാപക വിദ്യാർത്ഥിയായി

 



    വൈകുന്നേരങ്ങളിൽ കൊയ്ത്തു കഴിഞ്ഞു വ രണ്ടു കിടക്കുന്ന പാടത്ത് പoനം കഴിഞ്ഞ് വന്ന് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. ക്രിക്കറ്റുകളിക്കാൻ വരുന്ന ശേഖരൻ എൻ്റെ നല്ല ചങ്ങാതിയായി മാറി. ഒരു ദിവസം രാവിലെ ശേഖരൻ്റെ വീട്ടിലേക്ക് ഞാൻ നടക്കുമ്പോൾ ശേഖരൻ്റെ അടുത്ത വീട്ടിൽ താമസിക്കുന്ന പോസ്റ്റ് മാനാണ് എന്നോട് ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ അധ്യാപക ട്രെയിനിങ്ങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വാർത്ത ഉണ്ടെന്ന് പറഞ്ഞത്.പത്രം നോക്കി. നേരേ തൃപ്പൂണിത്തുറ എ.ഇ.ഒ. ഒഫീസിൽ നിന്ന് അപേക്ഷ വാങ്ങി സർട്ടിഫിക്കറ്റുകളും ഒപ്പം വച്ച് അപേക്ഷ നൽകി തിരിച്ചു വീട്ടിലെത്തി.
      മാസങ്ങൾ കൊഴിഞ്ഞു പോയി. പിന്നെ ഒരു മെയ് പകുതിക്ക് ഞാൻ ഒരു ചെറിയ ടൂറൊക്കെ പോയി തിരിച്ചെത്തി.ഈ സമയം എനിക്ക് അധ്യാപക  പഠനത്തിന് മെറിറ്റിൽ കിട്ടിയിരിക്കുന്നതിൻ്റെ അറിയിപ്പ് വന്നു.അന്ന് ലാൻഡ് ഫോണോ മൊബൈലോ ഇല്ല.
     സ്നേഹനിധിയായ എൻ്റെ അച്ഛൻ ഈ സമയത്ത് എനിക്ക് വന്ന അധ്യാപക കോഴ്സിന് പഠിക്കാനുള്ള കടലാസ് വന്ന കാര്യം അറിയിച്ചു. ജോയിൻ ചെയ്യേണ്ട ദിവസം കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് പത്ത് ദിവസം മുമ്പ് ചേരേണ്ടതായിരുന്നു.പിറ്റേ ദിവസം പോകാൻ തീരുമാനിച്ചു.അപ്പോൾ മറ്റൊരു പ്രശ്നം അവിടെ ചേരേണ്ട കടലാസ് കാണുന്നില്ല.എല്ലായിടത്തും നോക്കി. അപ്പോഴാണ് പഴയ പത്രം വയ്ക്കുന്ന സ്ഥലത്ത് നോക്കാമെന്ന് വിചാരിച്ചത്.തലേ ദിവസത്തെ പത്രം ഇട്ടപ്പോൾ പത്രത്തിനിടയിലായി കടലാസ്.അത്രയേയുള്ളൂ.
      ഞാനും അച്ഛനും കൂടി കടലാസുമായി സ്ഥാപനത്തിൽ എത്തി. അപ്പോഴാണ് ഒരു പ്രശ്നം എൻ്റെ പേര് മജു എന്നതിന് പകരം മഞ്ജു എന്നാണ് എഴുതിയിരുന്നത്. അച്ഛൻ ആ കടലാസുമായി സിവിൽ സ്റ്റേഷനിലുള്ള ഡിഡിഇ ഓഫീസിൽ പോയി തിരുത്തി വരുന്നതുവരെ വടവുകോട് രാജർഷി സ്കൂളിനു മുന്നിലുള്ള മരത്തിന് ചുവട്ടിൽ മൂന്ന് മണിക്കൂർ ഇരുന്നു.രണ്ട് മണിയോടു കൂടി തിരുത്തിയ കടലാസുമായി അച്ഛൻ എത്തി.അവിടെ പഠിക്കാൻ ചേർന്നു.അവിടെ അഡ്മിഷനിൽ പുനക്രമീകരണങ്ങൾ നടക്കുന്നുണ്ടായിരുന്നു. കണ്ണൂരുള്ള ചില കുട്ടികൾ നാട്ടിൽ കിട്ടി അങ്ങോട്ട് പോയി. മറ്റു ചിലർ പകരം വന്നു.
  തൃപ്പൂണിത്തുറയിൽ നിന്ന് 15 KMകിഴക്കു മാറി മനോഹരമായ ഒരു ഗ്രാമമാണ് വടവുകോട്. 2 കൊല്ലം രാജർഷി മെമ്മോറിയൽ ടീച്ചർ ട്രെയിനിങ്ങ് കോഴ്സ്, ഞങ്ങൾ 9 ആണുങ്ങളും 26 പെൺകുട്ടികളും അടങ്ങുന്നതായിരുന്നു ആ ബാച്ച്.ഞങ്ങൾ സന്തോഷത്തോടും ഒരുമയോടും കൂടി പഠിച്ചു.നാട്ടിൽ തന്നെ അടുത്തു തന്നെ പഠനത്തിന് കിട്ടിയത് ഭാഗ്യമായി കരുതുന്നു.ഇന്നത്തെ പോലെ ഓപ്ഷനൊന്നും കൊടുക്കാനുള്ള സൗകര്യം അന്നില്ല. ആൺ കുട്ടികളിൽ 2 പേർ ഒഴിച്ച് 7 പേരും എറണാകുളം കാരായി രുന്നു.

രാജർഷി ട്രെയിനിങ്ങ് സ്കൂളിനു താഴെ രാജർഷി ഹൈസ്ക്കൂളും ഗവൺമെൻ്റ് എൽ.പി.സ്ക്കൂളും പ്രവർത്തിക്കുന്നുണ്ട്.
    ഖലാടലിഖിതം ആർക്കാണ് മാറ്റാൻ പറ്റുക.അതിന് ഉത്തമ ഉദാഹരണമാണ് എൻ്റെ ജീവിതം. ഉയർന്ന ലക്ഷ്യങ്ങളും സ്വപ്നങ്ങളും എന്നും എനിക്കുണ്ടായിരുന്നു. എപ്പോഴും പഠിക്കാനുള്ള ആഗ്രഹമായിരുന്നു അത്.
    അധ്യാപകനാകാനുള്ള നിയോഗം ഞാൻ ഒരിക്കലും കാണാത്ത ഒരു വാർത്ത ഒരു പോസ്റ്റ്മാൻ എന്നോട് പറയുന്നു. അപേക്ഷിക്കുന്നു. പഠിക്കാൻ ചേരുന്നു.പoനം കഴിയുന്നു.പഠനം കഴിഞ്ഞതും ജോലിക്കുകയറുന്നു.
   അച്ഛൻ അധ്യാപകനായിരുന്നു. ഒരു വർഷം കഴിഞ്ഞാൽ അച്ഛൻ റിട്ടയർ ചെയ്യുന്ന ഒഴിവിൽ അവിടെ കയറാമായിരുന്നു.
    അവിടെയും മറ്റൊരു പത്രവാർത്ത മലയാള മനോരമ പത്രത്തിൽ കണ്ടത് എൽ.ഐ. സി ഏജൻ്റ് ജോസ് ചേട്ടൻ എന്നോട് പറയുന്നു.ജോലി ഒഴിവ് വാർത്ത കാണുന്നു.ജോലിക്ക് നാടും വീടും വിട്ട് മറ്റൊരു ജില്ലയിലേക്ക്. അധ്യാപകനായി തുടക്കം കുറിക്കുന്നു.

                (തുടരും)

✍️M@ju

🚩🍀🚩🍀🚩🍀🚩🌱🚩🍀🚩🍀🚩🍀🚩🍀🚩

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-39 എൻ്റെ വടശ്ശേരിപ്പുറം യാത്രകൾ


  2008 ൽ ഞാൻ സ്കൂളിൽ നിന്നും കുട്ടികളുടെ കുറവുമൂലം പുറത്തായി. എൻ്റെ സീനിയർ ടീച്ചറും അന്ന് പുറത്തായി.
    ഞാൻ കേരള ഹൈക്കോടതിൽ സിവിൽ കേസ് ഫയൽ ചെയ്തു. എനിക്ക് ഡിപ്ലോയ്മെൻ്റ് ഒഴിവായി സ്റ്റേ കിട്ടി.
   എൻ്റെ സീനിയർ ടീച്ചർ മറ്റൊരു സ്കൂളിലേക്ക് വ്യ നിസിച്ചു.
  2009ൽ കോടതിയിൽ നിന്ന് എനിക്ക് അനുകൂലമായ വിധിയും കിട്ടി.1999 ജൂലായിൽ ഇറങ്ങിയ 179/2009 എന്ന സർക്കാർ ഓർഡറിൽ ഒരു ടീച്ചർ കുട്ടികളുടെ കുറവുമൂലം പുറത്തായാൽ അതേ സ്കൂളിൽ തന്നെ  നിലനിർത്തണം എന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. അതാണ് കോടതി അംഗീകരിച്ചത്.
      2009 ൽ എൻ്റെ മറ്റൊരു സീനിയർ ടീച്ചർ കൂടി കുട്ടികളുടെ കുറവുമൂലം പുറത്തായി.എന്നാൽ ഈ കോടതി വിധി ഫോളോ ചെയ്യുന്നതിനു പകരം ജൂനിയറായ ഞാൻ നിൽക്കുന്നു സീനിയറായ അവർ പോകേണ്ടി വരുന്നു എന്ന് പറഞ്ഞ് ബഹു.ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി.
       2009 ൽ തന്നെ ഗവൺമെൻറ് ഞാൻ പുനർ വ്യ ന്യാസത്തിന് തയ്യാറാക്കണമെന്ന് പറഞ്ഞ് ഉത്തരവിറക്കി. കോടതി വിധി അനുകൂലമായി നിൽക്കുമ്പോൾ സർക്കാർ ഉത്തരവിന് നിലനിൽപ്പില്ലല്ലോ.
       ഗവൺമെൻ്റ് എനിക്കെതിരെ റിട്ട്. അപ്പീൽ ഫയൽ ചെയ്തു. പക്ഷേ അനുകൂല കോടതി വിധിക്കെതിരെ അപ്പീലു പോകണമെങ്കിൽ ഒരു മാസത്തിനുള്ളിൽ പോകണം. 2010 ജൂണിൽ അപ്പീലു പോകുമ്പോൾ രണ്ടു വർഷം ആകാറായി. അതു കൊണ്ട് ആറിട്ട് അപ്പീൽ കൊണ്ട് കാര്യമില്ലെന്നും എനിക്കറിയാമായിരുന്നു. പക്ഷേ ഈ അനുകൂല വിധി പല പുറത്തായ അധ്യാപകരേയും വിന്യസിക്കാൻ തടസമായി നിൽക്കുന്നു എന്ന് മനസിലാക്കാൻ എനിക്കു കഴിഞ്ഞു.
    ഞാൻ ഡി ഡി ഇ ഓഫീസിൽ പോയി. എന്നെ പുനർവിന്യസിക്കാനും അടുത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ തരണമെന്നും പറഞ്ഞു.കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരുന്നതുകൊണ്ട് ദൂരെ എവിടെയെങ്കിലും വിന്യസിക്കാൻ ചിലർ ആവശ്യപ്പെട്ടതായും അറിയാൻ കഴിഞ്ഞു. ഞാൻ താമസിക്കുന്ന കൃത്യമായ സ്ഥലം ചോദിച്ചറിഞ്ഞ് അന്ന് ഒഴിവുണ്ടായിരുന്നതിൽ ഏറ്റവും സൗകര്യമായ സ്ഥലത്തു തന്നെ ആ ഉദ്യോഗസ്ഥൻ എന്നെ നിയമിച്ചത്.
   പക്ഷേ നിയമന ഉത്തരവ് കൈപ്പറ്റിയ എനിക്ക് വടശ്ശേരിപ്പുറം എന്ന സ്ഥലത്തെക്കുറിച്ച് ഒരു മുന്നറിവും ഉണ്ടായിരുന്നില്ല. മണ്ണാർക്കാട് സബ് ജില്ലയിലാണെന്നറിയാം. ബസ്കാരോട് അന്വേഷിച്ചപ്പോൾ അവർക്കും അറിയില്ല. പലരും പല സ്ഥലങ്ങളും പറഞ്ഞു.മലപ്പുറം ജില്ലയുടെ അതിർത്തിയിലാണെന്നു വരെ പറഞ്ഞു.
     ഞാൻ വീട്ടിലിരുന്ന ടെലിഫോൺ ഡയറക്ടറി എടുത്ത് മണ്ണാർക്കാട്ടെ ഒന്ന് രണ്ട് പേരെ വിളിച്ചു. അവർക്കും അറിയില്ല. മൂന്നാമത് വിളിച്ച ശ്രീമതി. ഫ്ളോസി പൗലോസ് എന്ന ഒരു സ്ത്രീയാണ് എടുത്തത്. എനിക്ക് ഒരു മാഷിൻ്റെ നമ്പർ അറിയാം എന്നു പറഞ്ഞ് അവർ ശ്രീ. ഹരിഗോവിന്ദൻ മാഷിൻ്റെ നമ്പർ തന്നു. ഇദ്ദേഹത്തിന് അറിയാൻ കഴിയും സ്ഥലം എന്ന് പറഞ്ഞു.ശ്രീ.ഹരിഗോവിന്ദൻ മാഷ്കെ.പി.എസ്  ടി യു എന്ന സംഘടനയുടെ സമുന്നതനായ നേതാവാണ്.
     ഞാൻ അദ്ദേഹത്തെ വിളിച്ചു. കൃത്യമായി വഴി പറഞ്ഞു തന്നു. ഏത് ബസിനു വന്നാൽ മതി എന്നും അദ്ദേഹം പറഞ്ഞു.ധാരാളം ബസുകൾ ഉള്ള റൂട്ടായിരുന്നതുകൊണ്ട് യാത്ര ഒരു പ്രശ്നമായിരുന്നില്ല. ശ്രീ. ഹരിഗോവിന്ദൻ മാഷിനെ ഞാൻ കണ്ടിട്ടുണ്ട് എന്നുള്ളതിൽ കവിഞ്ഞ് ഒരു പരിചയവും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല.
     ജോയിൻ ചെയ്യാൻ ഞാൻ ചെന്നപ്പോൾ ശ്രീ.നാരായണൻകുട്ടി മാഷ് എന്നെ കാത്തിരുന്നതു പോലെ തോന്നി.ഡി.ഡിയിൽ ഞാൻ ഒരു റിക്വസ്റ്റ് കൊടുത്തിരുന്നതായി അദ്ദേഹം പറഞ്ഞു.2010 നവംബർ 8 ന് വടശേരിപ്പുറം സർക്കാർ യു.പി സ്ക്കൂളിൽ ഞാൻ ജോയിൻ ചെയ്തു.

ഇതിനിടയ്ക്ക് ഞാൻ വടശ്ശേരിപ്പുറത്ത് ജോയിൻ ചെയ്ത ശേഷമാണ് സർക്കാരിൻ്റെ റിട്ട്. അപ്പീൽ കോപ്പി എൻ്റെ കയ്യിൽ കിട്ടുന്നത്. ഞാൻ വിട്ടു പോന്നിരുന്നല്ലോ. സർക്കാർ എൻ്റെ വാദം കേൾക്കാതെ തന്നെ എക്സ് പാർട്ടി വിധി നേടി.ആവർഷം തന്നെ സർക്കാർ 169 / 2009 എന്ന ഓർഡർ റിവൈസ് ചെയ്ത് അധ്യാപക ബാങ്ക് ആക്കി.
       ഞാൻ ചെന്ന ആവർഷം സ്കൂൾ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യാൻ ആർ.എം.എസ്.എ പദ്ധതി പ്രകാരം ഉത്തരവ് വന്നു. 2011 ൽ തന്നെ ഹൈസ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു.
      വടശ്ശേരിപ്പുറത്തെ ജോലി സംതൃപ്തി നിറഞ്ഞതായിരുന്നു. ധാരാളം സഹപ്രവർത്തകരെ കിട്ടി. ഒരു പാട് നല്ല സഹപ്രവർത്തകരെ കൊണ്ട് അനുഗ്രഹീതമായ ആസ്കൂളിൽ ആറ് വർഷം ജോലി ചെയ്തു. ഒരു പാട് നല്ല ശിഷ്യൻമാരെയും കിട്ടി. സർവ്വോപരി നല്ല നാട്ടുകാരേയും പരിചയപ്പെടാൻ ഇടയായി. 2016ൽ എൻ്റെ എച്ച്.എം ആയിരുന്ന ശ്രീ.വിനോദ് കുമാർ സാറിന് മികച്ച അധ്യാപകനുള്ള ആവർഷത്തെ സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി.
  വടശ്ശേരിപ്പുറത്ത് ജോലി ചെയ്യുമ്പോൾ തൃശൂർ മ്യൂസിയം, സൂ ,തൃപ്പൂണിത്തുറ ഹിൽ പാലസ്മ്യൂസിയം, സുഭാഷ് പാർക്ക്, മറൈൻ ഡ്രൈവിൽ നിന്നുള്ള ബോട്ടിങ്ങ്. അതിനടുത്ത വർഷം വണ്ടർലാ, പിന്നെ ഡ്രീംവേൾഡ്, പിന്നെ പെരിന്തൽമണ്ണയിലെ വാട്ടർ തീം പാർക്ക് ഇവിടങ്ങളിൽ ടൂർ പോയത് അവിസ്മരണീയമായ അനുഭവങ്ങളാണ്.
       പിന്നെ ശ്രീ.വിനോദു മാഷും സ്റ്റാഫുമായി നടത്തിയ സ്റ്റാഫ് ടൂർ കുരുത്തിച്ചാൽ വാട്ടർ ഫാൾസ്, അറുന്നൂറ് ഏക്കറിൽ പരന്നു കിടക്കുന്ന തിരുവിഴാംകുന്ന് ഫാം, കരി സുഴയിലെ ശ്രീ.അരവിന്ദേട്ടൻ്റെ 5 ഏക്കറിൽ പരന്നു കിടക്കുന്ന ജൈവകൃഷി തോട്ടം എന്നിവ സന്ദർശിച്ചതും മറക്കാൻ പറ്റാത്ത ഓർമ്മകളായി.
     വടശ്ശേരി പുറത്ത് വർക്കു ചെയ്യുമ്പോൾ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ അലി മാഷിൻ്റെ വിയോഗം വേദനയുണ്ടാക്കി.
കുലുക്കിലിയാട് ജോലി ചെയ്യുമ്പോൾ വടശ്ശേരിപ്പുറത്തെ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായ ശ്രീ. ബാബു മാഷിൻ്റെ വിയോഗവും നൊമ്പരമായി.
   
2016ൽ വീണ്ടും നടത്തിയ പുനർവിന്യാസത്തിൽ 2016 ഒക്ടോബറിൽ ഞാൻ ശ്രീകൃഷ്ണപുരത്ത് ജി.എൽ.പി.സ്കൂൾ കുലിക്കി ലിയാട് എത്തി. ഏക്കറുകണക്കിന് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ സ്കൂൾ. ഒന്നര വർഷം അവിടെ ജോലി ചെയ്തു. നല്ല ഒരു പാട് സുഹൃത്തുക്കളെ സമ്പാദിക്കാൻ കഴിഞ്ഞു. നല്ല സഹപ്രവർത്തകർ.
   2018 ജൂണിൽ മാതൃ സ്കൂളിൽ വന്ന ഒഴിവിൽ ഞാൻ തിരിച്ചെത്തി.ഈ കാലയളവിൽ സ്കൂളിന് ഒരു പാട് മാറ്റം സംഭവിച്ചിരുന്നു. പഴയ കെട്ടിടം മഴയത്ത് രാത്രി പൊളിഞ്ഞു വീണു. സ്വാമി പുതിയ രണ്ട് നില കെട്ടിടം പണിതു.ശ്രീ.വി.സി.ചന്ദ്രൻ മാസ്റ്റർ കെട്ടിടം പണിക്ക് നേതൃത്വം നൽകി. 2017ൽ കെട്ടിട ഉൽഘാടനത്തിന് ഒരു മാസം മുമ്പ് ശ്രീ.വി.സി.ചന്ദ്രൻ മാഷ് ബൈക്കപകടത്തിൽ മരണപ്പെട്ടു.ചന്ദ്രൻ മാഷുമായി ദീർഘകാലത്തെ സൗഹൃദം ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം വേദനയായി.
    വടശ്ശേരിപ്പുറത്തേയും ശ്രീകൃഷ്ണപുരംകുലുക്കിലിയാട് സ്കൂളിലേയും എൻ്റെ ഓർമ്മകൾ എന്നും നിറമുള്ളതായി നില നിൽക്കും.

                                     (തുടരും)

✍️ മജു.

My students gave me in Teachers Day celebration on 2014 September 05 th


 

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-38 വാടകവീട്ടിലേക്ക്.

 

     1994 ജൂണിൽ സ്വാമിയുടെ വീട്ടിലെ പേയിങ്ങ് ഗസ്റ്റായുള്ള താമസം അവസാനിപ്പിച്ച് വാടകവീട്ടിലേക്ക് മാറി.പ്രതിമാസ വാടക 100 രൂപ. കരണ്ട് ചാർജ് 21 രൂപ.

            വാവുള്ള്യാ പുരത്ത് ഞങ്ങൾ രണ്ട് വീട് ആദ്യം നോക്കിയെങ്കിലും ശരിയായില്ല.റോഡ് സൈഡിലെ ഒരു വീട് ആദ്യം തരാമെന്നു പറഞ്ഞെങ്കിലും പിന്നീട് അയാൾ താമസിക്കാൻ വരികയാണെന്നു പറഞ്ഞ് അത് നടന്നില്ല. അങ്ങനെയാണ് മുകളിൽ പറഞ്ഞ വീട് വാടകയ്ക്കു കിട്ടിയത്.


   ആരും താമസമില്ലാതെ കിടക്കുകയായിരുന്നു ആ വീട്.വീടിനു മുറ്റും പുല്ല് പിടിച്ചു കിടന്നിരുന്നതുകൊണ്ട് ആര് നോക്കിയാലും കാണില്ല. ആ വീട്ടിലേക്ക് ഏകനായാണ് ഞാൻ കടന്നു ചെല്ലുന്നത്.വീട് മുഴുവൻ പൊടിപിടിച്ചു കിടന്നിരുന്നു. അതൊക്കെ ഒരു മനുഷ്യനെ കൊണ്ട് വൃത്തിയാക്കിച്ചു. ആ രാത്രി പുറത്തെ മുറിയിൽ ഫാനില്ലാതെ ഒരു ബെഡ്ഷീറ്റുവിരിച്ചു കിടന്നു.അടുത്ത ദിവസം സുഹൃത്തുക്കളുടെ സഹായത്തോടെ ഉള്ളിൽ കിടന്ന വലിയ വേപ്പുമരകട്ടിൽ എടുത്ത് പുറത്തെ മുറിയിൽ ഇട്ടു.രാവിലത്തെ വ്യായമം പോലെ ഓരോ ദിവസവും പറമ്പിലെ പുല്ല് മുഴുവൻ വെട്ടി വെളുപ്പിച്ചു.


     പ്രസാദിന് ഈ സമയത്ത് പി. എസ്.സി കിട്ടിയതായി അറിയിപ്പ് കിട്ടിയതിനെ തുടർന്ന് പ്രസാദ് നാട്ടിൽ നിന്നു. 1989ൽ എഴുതിയ പി.എസ്.സി യി ലാ ണ് നിയമനം.1994 ജൂലൈ ആദ്യം പ്രസാദ് കോട്ടയത്ത് സ്കൂളിൽ ജോയിൻ ചെയ്തു.


    ആ വർഷം കുട്ടികളുടെ കുറവുമൂലം ഞാൻ വീണ്ടും പുറത്തായിരിക്കുന്ന വിവരം ഞാനറിയുന്നത് പ്രസാദ് പി. എസ്.സി കിട്ടി പോയതിന് ശേഷമാണ്.ജൂലൈ 14 ലെ സ്റ്റാഫ് ഫിക്സേഷനു ശേഷം. അതു കൊണ്ട് തന്നെ ജൂൺ മുതൽ ജൂലൈ 7 വരെ (ജൂലൈ 7 നാണ് പ്രസാദ് റിലീവ് ചെയ്യുന്നത്) ഒരു മാസം ഏഴു ദിവസം എനിക്ക് സർവീസ് ബ്രേക്ക് ഉണ്ടായി.പിന്നീട് തിരുവനന്തപുരത്ത് ഡി.പി.ഐ.ഓഫീസിൽ പോയി ആ സർവീസ് റഗുലൈസ് ചെയ്യുകയുണ്ടായി.പ്രസാദിനോട് പി.എസ്.സി കിട്ടി പോകണ്ട എന്ന് ഞാൻ അപേക്ഷിച്ചു. എന്റെ കൂട്ട് നഷ്ടമാവും. പക്ഷേ പ്രസാദ് തിരിച്ചു ചോദിച്ചത് എനിക്ക് പി.എസ്.സി കിട്ടുമ്പോൾ പോവില്ലേ എന്നാണ്. അപ്പോൾ ഇപ്പോൾ പോവാതിരുന്നാൽ ശരിയാകില്ല എന്ന് പ്രസാദ് അറിയിച്ചു.


     അടുത്ത അധ്യായന വർഷം ആ ഡി വിഷൻ ശരിയാവുകയും സീന എന്നൊരു ടീച്ചർ വരികയും ചെയ്തു. രണ്ട് വർഷം കഴിഞ്ഞ് സീന ടീച്ചർ പി.എസ്.സി കിട്ടി പോയി. അതു കഴിഞ്ഞ് വന്ന ലത ടീച്ചർ ഒരു വർഷം കഴിഞ്ഞ് ഡിവിഷൻ ഫാൾ ആയി വീട്ടിൽ ഇരുന്നു.1996 ലാണ് അവർ പുറത്തു പോയത്.1999 ൽ ഇടതു മുന്നണി കൊണ്ടുവന്ന പ്രൊട്ടക്ഷനിലൂടെ ലത തിരിച്ചു കയറി.ഡി പ്ലോയ്ചെയ്തു. ആയിടയ്ക്ക് അവരും പി.എസ്.സി എഴുതി സർക്കാർ സ്ക്കൂളിൽ കയറി. പിന്നീട് ബിഎഡും എടുത്ത് ഹൈസ്കൂൾ ടീച്ചറായി.


    അതിനിടയിൽ വന്ന മറ്റൊരു കുരിശ് ഒരു ടീച്ചർ പ്രൊമോഷൻ ലിസ്റ്റിൽ എഴുതിയ 89.88 ശതമാനം പ്രൊമോഷൻ മൂലം ജൂനിയറായ എന്നെ അത് ബാധിച്ചു.90 % പ്രൊമോഷൻ അന്ന് നിർബന്ധമാണ്. 89.88 % എന്നത് 90% ആണെന്ന് സ്ഥാപിച്ചപ്പോൾ കുട്ടികളുടെ കാര്യത്തിൽ അങ്ങനെ പറ്റില്ലെന്ന് ഏജി. പിന്നെ തിരുവനന്തപുരത്ത് ഏജി ഓഫീസിലും ഡി.പി.ഐ ഓഫീസിലുമായി പലതവണ കയറി ഇറങ്ങി, ആ കഥ പിന്നിട്. അതും ശരിയാക്കി എടുത്തു.


    സംസ്ഥാനത്ത് ഡി.പി.ഇ.പി നടപ്പിലാക്കി തുടങ്ങിയതോടെ അത് ഉദ്ദേശിച്ച ഫലപ്രാപ്തിയിലല്ല എത്തിയത്.കുട്ടികൾ അൺ എയിഡഡ് സ്കൂളിലേക്ക് ഒഴുകി കൊണ്ടിരുന്നു. 1985 മുതൽ എന്റെ കുട്ടിയുടെ വിദ്യാഭ്യാസം എന്റെ അവകാശം എന്നു പറഞ്ഞ് പലരും ഇത്തരം സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിടാൻ തുടങ്ങി.ഡി.പി.ഇ.പി.തുടങ്ങിയതോടെ അധ്യാപകരും സ്വന്തം കുട്ടികളെ ഇത്തരം അൺ എയി ഡഡ് സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയക്കാൻ തുടങ്ങി. ഇതു കണ്ട മറ്റ് രക്ഷിതാക്കളും അങ്ങനെ ചെയ്തതിൽ അൽഭുതപ്പെടാനൊന്നുമില്ലല്ലോ. അങ്ങനെ പൊതു വിദ്യാലയങ്ങൾ ആടിയുലയാൻ തുടങ്ങി കഴിഞ്ഞിരുന്നു.


                               (തുടരും)


Ⓜ️✍️മജു


  Ⓜ️💧💧💧💧💧💧💧💧💧💧💧💧💧💧Ⓜ️

Sunday, August 23, 2020

അനുഭവങ്ങൾ പാളിച്ചകൾ ,സ്മരണകൾ-37 ശ്രീ.ടി.പ്രസാദ് കുമാർ മാസ്റ്റർ ഒരു അനുസ്മരണം

 


    ശ്രീ.പ്രസാദ് കുമാറിനെ കുറിച്ച് അനുസ്മരിക്കാതെ പോകുന്നത് ശരിയല്ല. അദ്ദേഹത്തെ കുറിച്ചെഴുതാം എന്നു പറഞ്ഞിരുന്നല്ലോ.

   ശ്രീ.പ്രസാദ് കുമാറുമായുള്ള കൂടികാഴ്ച്ചയാണ് എൻ്റെ ജീവിതം പാലക്കാട്ടേയ്ക്ക് പറിച്ചുനട്ടത്. പ്രസാദിനെ കോട്ടയത്ത് മറ്റക്കരയിലുള്ള വീട്ടിൽ ചെന്നു കാണുമ്പോൾ കോട്ടയം ജില്ലയിൽ എവിടെയെങ്കിലും ആയിരിക്കും ഒഴിവെന്നേ ഞാൻ ധരിച്ചുള്ളൂ.

    ഓണാവധിക്ക് പത്ത് ദിവസത്തെ അവധിക്ക് വന്നതായിരുന്നു പ്രസാദ്. ഈ സമയത്താണ് പത്രത്തിൽ പരസ്യം കൊടുത്തതും ഞാൻ അത് കാണാനിടയായതും.

        എത്രയും പെട്ടെന്ന് സർവീസിൽ കയറുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി. ഒരു പി.എസ്.സി ഞാൻ പരീക്ഷ പാസായതിൻ്റെ തലേവർഷം കഴിഞ്ഞു പോയിരുന്നു. ഇനി പി എസ്.സി വിളിക്കാൻ മിനിമം അഞ്ച് വർഷമെങ്കിലും കഴിയണം. സർവീസിൽ കയറുകയും പി.എസ്.സി കിട്ടിയാൽ തിരിച്ചു പോവുകയും ചെയ്യാമെന്ന് ഞാൻ കരുതി. എൻ്റെ അച്ചൻ അധ്യാപകനായിരുന്നു. അച്ഛൻ അടുത്ത വർഷം റിട്ടയർ ചെയ്യുമ്പോൾ ആ ഒഴിവിൽ എനിക്ക് കയറാമായിരുന്നു. എന്നെ പഠിപ്പിച്ച അധ്യാപകരായിരുന്നു എല്ലാവരും എന്നുള്ളത് കൊണ്ട് ചെറിയ മടി തോന്നാതിരുന്നില്ല.

    അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ പരീക്ഷ കഴിഞ്ഞ് റിസൽട്ട് വന്ന് അധികം താമസിയാതെ തന്നെ പ്രസാദിനെ കണ്ടുമുട്ടുന്നത്.

    ശ്രീ.പ്രസാദ് കുമാറിലേക്ക് വരാം.പ്രസാദിനെ കാണുന്നു. ഞാൻ സമ്മതം അറിയിക്കുന്നു.  പ്രസാദ് എന്നിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നു.അച്ഛൻ വന്ന് കാണുന്നു. ഞങ്ങൾ സമപ്രായക്കാരായിരുന്നു. തലേവർഷം പ്രസാദ് ജോലിക്ക് കയറുന്നു. ആ വർഷത്തെ പി.എസ്.സി പ്രസാദിന് എഴുതാനും കഴിഞ്ഞു.

       ഓണാവധി കഴിയാൻ കുറച്ചു ദിവസം കൂടി ബാക്കിയുണ്ടായിരുന്നു.മാനേജർ സ്വാമിക്ക് ആളെ കിട്ടിയതായി ടെലിഗ്രാം അടിക്കുന്നു. ഇനി മറ്റുള്ളവർ സമീപിച്ചാൽ ആളെ കിട്ടി എന്ന് മാനേജർക്ക് പറയാമല്ലോ. അങ്ങനെ ഓണാവധിക്കു ശേഷം പാലക്കാട്ടേയ്ക്ക്.

  മൂന്ന് കൊല്ലക്കാലം ഞങ്ങൾ താമസിച്ചത് പേയിങ്ങ് ഗസ്റ്റായി ഒരുമിച്ച്.

    ഊണിലും ഉറക്കത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു എന്ന് ഇതിന് മുമ്പ് പറഞ്ഞല്ലോ.

 പ്രസാദ് അസാമാന്യമായ നേതൃത്വപാടവവും സംഘടനാ ശേഷിയും എല്ലാവരേയും ഒപ്പം കൊണ്ടുപോകാനുള്ള കഴിവുമുള്ള നല്ലൊരു സംഘാടകനുമായിരുന്നു. അതിലുപരി നല്ലൊരു അധ്യാപകനുമായിരുന്നു.

     പി. എസ്.സി കിട്ടി പോയതിനു ശേഷം 2008ൽ ആയിരിക്കണം എച്ച്.എം.ആയി പ്രൊമോഷൻ ആകുന്നത്. കേവലം 65 കുട്ടികൾ മാത്രമുണ്ടായിരുന്ന ഒരു യു.പി സ്കൂളിനെ  250 കുട്ടികളുള്ള ഒരു സ്കൂളാക്കി ഉയർത്തിയത് പ്രസാദിൻ്റെ അർപ്പണ മനോഭാവം ഒന്നുകൊണ്ട് മാത്രമാണ് .

   മറ്റക്കരക്കാരനായ പ്രസാദ് വിവാഹം കഴിച്ചത് കോട്ടയം ജില്ലയിലെ തന്നെ പള്ളിക്കത്തോട് എന്ന സ്ഥലത്ത് നിന്നായിരുന്നു. ഏകമകൾ ആയിരുന്നത് കൊണ്ട് പ്രസാദ് വിവാഹത്തിനു ശേഷം പള്ളിക്കത്തോടിൽ ഭാര്യവീട്ടിൽ ആയിരുന്നു.പുതിയ വീടൊക്കെ പണിത് സന്തോഷത്തോടെ ജീവിച്ചു.രണ്ട് ആൺകുട്ടികൾ.അവരും പഠിക്കാൻ സമർത്ഥർ.

  പിന്നീട് പല സുഹൃത്ത് ക്കളുടെ മക്കളുടെ കല്യാണത്തിന് പ്രസാദ് കുടുംബസമേതം പാലക്കാട് എത്തി. എൻ്റെ വീട്ടിലും വരികയും സൗഹൃദം പുതുക്കുകയും ചെയ്തു. ഞങ്ങൾ ഫോണിലൂടെയും സംസാരിക്കാറുണ്ടായിരുന്നു.

   2018 അവസാനം നടന്ന ശബരിമലയിൽ സ്ത്രീകൾ കയറുന്ന വിഷയവുമായി സുപ്രീം കോടതി വിധി വന്നു. ഹിന്ദു സംഘടനകൾ വിധിയെ എതിർത്തു.

      ഇടത് സർക്കാർ ശബരിമല വിഷയത്തിൽ സ്ത്രീകൾ കയറുന്നതിൽ അനുകൂലമായി വനിതാ മതിൽ സംഘടിപ്പിച്ചു. പ്രസാദിൻ്റെ സ്കൂളിലെ വനിതകളും ഉച്ചയ്ക്ക് ലീവ് എടുത്ത് വനിതാ മതിലിൽ പങ്കെടുത്തു. അന്ന് ഉച്ചയ്ക്ക് സ്കൂൾ വിട്ടു. (എല്ലാവരും വനിതാ മതിലിൽ പങ്കെടുക്കാൻ പോയാൽ എച്ച് എം ഒറ്റയ്ക്കു ക്ലാസ് നോക്കാൻ കഴിയില്ലല്ലോ.) ഉച്ചയ്ക്ക് സ്കൂൾ വിട്ടതിൻ്റെ പേരിൽ ചില രാഷ്ട്രീയ സംഘടനകൾ പ്രസാദിനെ ഭീഷണിപ്പെടുത്തി എന്ന് പറയുന്നു. ഭീഷണിപ്പെടുത്തിയത് ശരിയാണെന്ന് പ്രസാദിൻ്റെ അനിയനും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഭീഷണിക്കൊന്നും വഴങ്ങുന്ന ആളല്ല പ്രസാദെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയമായിരുന്നു.എന്നിരുന്നാലും രണ്ടാഴ്ചയായി കടുത്ത സമർദ്ധത്തിലായിരുന്നു പ്രസാദ് എന്ന് അറിയാൻ കഴിഞ്ഞു. എന്തുകൊണ്ടോ ഈ കാലയളവിൽ ഞങ്ങൾ തമ്മിൽ ഫോൺവിളികളൊന്നും ഉണ്ടായുമില്ല.

   ചില പ്രത്യേക സന്ദർഭങ്ങളിൽ ,സാഹചര്യങ്ങളിൽ ചിലപ്പോൾ ചില ഭീഷണികൾ ഒരു മനുഷ്യനെ വല്ലാതെ വേദനിപ്പിച്ചിരിക്കാം.താൻ ആത്മാർത്ഥമായി പ്രവർത്തിച്ച് പടുത്തുയർത്തിയ സ്ഥാപനത്തിലെ അടുത്തുള്ള ജനങ്ങളിൽ നിന്നുള്ള കുത്ത് വാക്ക് വിക്ഷോഭം ഉണ്ടാക്കിയിരിക്കാം. അല്ലെങ്കിൽ ഇനി ഇത്തരം ഭീഷണികളോട് എന്തിനു പ്രതികരിക്കണം എന്നു കരുതിയിരിക്കാം. അതൊന്നും ഒരു കാരണമല്ലെങ്കിലും രാത്രി ഉറങ്ങുമ്പോൾ ഷുഗർ ലെവൽ താഴുകയും ഹൃദയസ്തഭനം സംഭവിക്കുകയും ചെയ്തു. 48 ആമത്തെ വയസിൽ എൻ്റെ പ്രീയ മിത്രം എല്ലാവരെയും വിട്ടുപിരിഞ്ഞു, 2018 ജനുവരി 7 ന് എന്നന്നേക്കു മായി ഭാര്യയേയും മക്കളേയും അമ്മയേയും അനിയൻമാരേയും മിത്രങ്ങളേയും വിട്ട് പ്രസാദ് മറ്റൊരു ലോകത്തിലേക്ക് പോയി. ജനുവരി 7, 8 തീയതികളിൽ അഖിലേന്ത്യാ പണിമുടക്കായിരുന്നു.8 ആം തീയതി ആയിരുന്നു സംസ്ക്കാരം.ബസുകളോ മറ്റു യാത്രാസംവിധാനങ്ങൾ കുറവായിരുന്നിട്ടും അനേകം ജനങ്ങൾ പ്രസാദിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി. എൻ്റെ പ്രീയ മിത്രത്തിന് ആത്മശാന്തിനേരാനല്ലാതെ മറ്റെന്തിനാണ് എനിക്ക് കഴിയുക. വിട പ്രീയ പ്രസാദ്.


                    (തുടരും)


✍️മജു

അനുഭവങ്ങൾ പാളിച്ചകൾ സ്മരണകൾ-36, സാക്ഷരത



ഞാൻ സ്കൂളിൽ ജോയിൻ ചെയ്തതിനു ശേഷം വന്ന ആദ്യ ശനിയാഴ്ച സാക്ഷരതയുടെ ഒരു മീറ്റിങ്ങിലാണ് പങ്കെടുക്കുന്നത്. അന്ന് ഏകദേശം നൂറ് ആളുകൾ ആമീറ്റിങ്ങിൽ ഉണ്ടായിരുന്നു. ശ്രീ.പ്രസാദ് സാക്ഷരതയുടെ മാസ്റ്റർടെയിനർ ആയിരുന്നു.പ്രസാദും വേറെ ഒന്നു രണ്ട് പേരും ക്ലാസെടുത്തു.പിന്നെ ക്രമേണ ഞാനും സാക്ഷരതാ പ്രസ്ഥാനത്തിൻ്റെ മാസ്റ്റർ ട്രെയിനർ ആയി. ശനിയും ഞായറും ഒരു ദിവസം പോലും ഒഴിവില്ലാതെ സാക്ഷരതാ പ്രവർത്തനം, രാഷ്ട്രീയ പ്രവർത്തനം, ഡി.വൈ.എഫ്.ഐ പ്രവർത്തനം, കെ.എസ്.ടി.എ പ്രവർത്തനം ഇവയിൽ സജീവമായി.സ്കൂൾ വിട്ടു വന്നാൽ വൈകുന്നേരങ്ങളിൽ സാക്ഷരതാ പ്രവർത്തനം കഴിഞ്ഞു വരുമ്പോൾ രാത്രി പത്ത് മണിയൊക്കെ ആവും.


       നിരക്ഷരരായ കുറച്ച് ആളുകളെ ഒരു വീട്ടിൽ എത്തിച്ച് അവിടെ ഒരു ട്രെയിനർ ക്ലാസ്സെടുക്കും. അത്തരം പല ക്ലാസുകൾ പല വീടുകളിൽ നടന്നുകൊണ്ടിരുന്നു. ആ ക്ലാസുകളുടെ മേൽനോട്ടമാണ് മാസ്റ്റർ ട്രെയിനർമാർക്ക്.ഞങ്ങളോടോപ്പം അസിസ്റ്റൻ്റ് പ്രോജക്ട് ഓഫീസർ ശ്രീ.വി.സി.ചന്ദ്രൻ മാസ്റ്റർ ചിലപ്പോൾ പ്രോജക്ട് ഓഫീസർ മുതലായവർ ഒപ്പം ഉണ്ടാവാറുണ്ടായിരുന്നു.


    എഴുതാനും വായിക്കാനും കഴിയുന്നത് ഭാഗ്യം ഭാഗ്യം

തന്നെത്താനെഴുന്നേറ്റു നടക്കാൻ കഴിയുന്നതു ഭാഗ്യം ഭാഗ്യം എന്ന പാട്ടിൻ്റെ വരികളൊക്കെ ഇപ്പോഴും മനസിലൂടെ കടന്നുപോകുന്നു. ഒരു ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ നേരിട്ടറിയുവാൻ ഈ യാത്രകൾ സഹായകമായിട്ടുണ്ട്. സ്നേഹസമ്പന്നരായ നാട്ടുകാർ.ഭൂരിഭാഗവും കൃഷിക്കാർ.


     ഇതിനിടയിലാണ് ജില്ലാ കൗൺസിൽ ഇലക്ഷൻ വരുന്നത്. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജില്ലാ കൗൺസിൽ ഇലക്ഷൻ നടക്കുന്നത്.ഇലക്ഷൻ പ്രചരണത്തിൽ സജീവമാകാനും മുഴുവൻ ജനങ്ങളുമായി അടുത്തിടപഴകാനും ഇലക്ഷൻ പ്രചാരണത്തിലൂടെ കഴിഞ്ഞു.


    ശ്രീ.വി.സി.ചന്ദ്രൻ മാഷുടെ വീട് ഇലക്ഷൻ പ്രവർത്തനം നടത്താനും മീറ്റിങ്ങുകൂടാനുമായി മാറ്റി വച്ചിരുന്നു. ശ്രീ. പിണറായി വിജയനായിരുന്നു അന്ന് പാലക്കാട് ജില്ലയുടെ ഇലക്ഷൻ്റെ ചുമതല. സഖാവ് പിണറായി വി.സിയുടെ വീട്ടിൽ വന്നതും എന്നോട് സംസാരിച്ചതും ഓർമ്മിക്കുന്നു. ജില്ലാ കൗൺസിൽ ഇലക്ഷന് ഇടതുപക്ഷ സ്ഥാനാർത്ഥി ജയിച്ചു.


  ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഒരു യൂണിറ്റ് രൂപീകരിച്ച് യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.


   ചുരുക്കി പറഞ്ഞാൽ നായ്ക്കൊട്ടു പണിയുമില്ല ഇരിക്കാനൊട്ടു നേരവുമില്ല എന്നു പറഞ്ഞ പോലെയായി എൻ്റെ കാര്യങ്ങൾ.


 ജീവിതത്തിലെ തിരക്കും അലച്ചിലും എനിക്ക് ഇഷ്ടമായിരുന്നു.


    പ്രസാദും ഞാനും ഇണപിരിയാത്ത കൂട്ടുകാരായി. ഊണിലും ഉറക്കത്തിലും 3 കൊല്ലക്കാലം ഞങ്ങൾ ഒരുമിച്ചായിരുന്നു. സ്കൂളിൽ പോകലും വരവും എല്ലാ പ്രവർത്തനങ്ങളിലും ഞങ്ങൾ ഒരുമിച്ച് നിന്നു.

   താമസിക്കുന്ന സ്ഥലത്ത് ഞങ്ങൾ തമ്മിൽ ചിലപ്പോൾ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടായാലും പുറത്തിറങ്ങിയാൽ ആ നിമിഷം ഞങ്ങൾ ഇണങ്ങുമായിരുന്നു. ഞങ്ങളെ ഒരുമിച്ചല്ലാതെ ആരും കണ്ടിട്ടില്ല പ്രസാദ് പി.എസ്.സി കിട്ടി പോകുന്നത് വരെ. (പിന്നീടും ആ സ്നേഹ ബന്ധം തുടർന്നു.2019ജനുവരി 7 ന് പ്രസാദിൻ്റെ മരണം വരെ. പ്രസാദ് 48 വയസിൽ ഈ ലോകത്തോട് വിട പറയുകയായിരുന്നു. അക്കാര്യങ്ങൾ ഇനി ഒരിക്കൽ എഴുതാൻ പറ്റിയിൽ എഴുതാം).


     പിന്നെ തനിച്ചായി യാത്ര. പക്ഷേ തനിച്ചാണെന്ന് ഒരിക്കലും തോന്നിയില്ല. പാർട്ടി പ്രവർത്തനവും സംഘടനാ പ്രവർത്തനവും ആവേശം നൽകി. ജനങ്ങളുടെ സ്നേഹവും ഊർജം നൽകി.


    2000 ഡിസംബറിൽ കയ്യ്ക്ക് പറ്റിയ പരിക്കിനെ തുടർന്ന് പ്രവർത്തനങ്ങൾ കുറച്ചു. ആവശ്യം വേണ്ട കാര്യങ്ങൾക്കു മാത്രം പങ്കെടുക്കുന്ന ശീലമായിരുന്നു പിന്നീട് അനുവർത്തിച്ചത്.

 

                     (തുടരും)


✍️ മജു


🌺🌼🌺🌹🌺🌼🌺🌹🌺🌼🌺🥀🌺🌼🌺🌹

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ-35 സ്‌കൂട്ടർ ഫോട്ടോ

 


ചെറുപ്പത്തിൽ അച്ഛന്റെയും അമ്മയുടെയും കയ്യ് പിടിച്ചു തൃപ്പൂണിത്തുറയിൽ പോയപ്പോൾ ഒരു സ്റ്റുഡിയോ കണ്ടപ്പോൾ സ്കൂട്ടറിൽ ഇരുന്നു ഫോട്ടോ എടുക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചു .അതിന് കാരണം അമ്മയുടെ വീട്ടിനടുത്തുള്ള കുട്ടികൾ സ്കൂട്ടറിൽ കയറി ഇരിക്കണ ഫോട്ടോ ഫ്രെയിം ചെയ്ത്‌ വച്ചിരിക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്.സ്റ്റുഡിയോയിൽ ചെന്നപ്പോൾ അവിടെ സ്കൂട്ടർ ഉണ്ടായിരുന്നില്ല .സ്കൂട്ടറിൽ അല്ലാതെ ഫോട്ടോ എടുക്കണ്ട എന്ന് ഞാൻ പറഞ്ഞെങ്കിലും ഒരു കസ്റ്റമറെ കിട്ടിയ സന്തോഷത്തിൽ ഫോട്ടോ ഗ്രാഫർ സ്കൂട്ടറല്ല വേറൊരു വാഹനത്തിൽ നിർത്താം എന്നു പറഞ്ഞ് ഇരുട്ടുമുറിയിലേക്ക് കൊണ്ടുപോയി ഒരു മേശയുടെ മുകളിൽ നിർത്തി.ഇതിൽ നിന്നെടുത്താൽ സ്കൂട്ടറിനേക്കാൾ കേമമാകും എന്ന് പറഞ്ഞു .മേശ സ്കൂട്ടറി നേക്കാൾ വലിയ ഒരു വാഹനമാനെന്നാണ് സ്റ്റുഡിയോക്കാരാൻ തട്ടി വിട്ടു. എന്നിട്ടും സ്കൂട്ടറിൽ കയറി ഇരുന്നല്ല എടുക്കുന്നത് എന്നുള്ളത് കൊണ്ട് എനിക്ക് വലിയ സന്തോഷമൊന്നും തോന്നിയില്ല. ഒരു മാസം കഴിഞ്ഞ് ഫ്രെയിം ചെയ്ത ഫോട്ടോ വീട്ടിൽ അച്ഛൻ കൊണ്ടുവന്നു. ഇന്നത്തെ പോലെ അഞ്ച് മിനിറ്റ് കൊണ്ട് ഫോട്ടോ കിട്ടുന്ന കാലമല്ല അത്.
     സ്കൂട്ടറിൽ നിന്ന് എടുക്കണമെന്ന് വാശി പിടിച്ചു അച്ഛനെ കൊണ്ട് പൈസ ചെലവാക്കിച്ചു.
    സ്റ്റുഡിയോയിൽ കയറി ചെന്നിട്ട് സ്കൂട്ടറില്ല എന്ന് വിചാരിച്ച് ഫോട്ടോ എടുക്കാതെ ഇറങ്ങി പോരുന്നതെങ്ങനെ എന്ന് അച്ഛനും കരുതി കാണും.
               (തുടരും)

✍️മജു.

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-__34 സംഘടന, പരിഷത്ത്, പാർട്ടി, സാക്ഷരത

 


             1990 സെപ്റ്റംബറിൽ ജോലിക്കു ചേർന്നതു മുതൽ അധ്യാപക സംഘടനയിൽ പ്രവർത്തിച്ചു പോന്നു.പ്രസാദ് ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളാണ്. എന്റെ രാഷ്ട്രീയമൊന്നം ഞങ്ങൾ ആദ്യം കണ്ടപ്പോൾ പ്രസാദ് എന്നോട് ചോദിച്ചിട്ടില്ല. പക്ഷേ ഞാനും ഇടതുപക്ഷ സഹയാത്രികനായിരുന്നു.

       ഞങ്ങളൊരു മിച്ചായിരുന്നു പ്രവർത്തനം. ആ സമയത്ത്‌ സാക്ഷരതാ പ്രവർത്തനം സജീവമായി നടക്കുന്ന സമയമായിരുന്നു. ഞങ്ങൾ രണ്ടു പേരും മാസ്റ്റർ ട്രെയിനി മാരും കൂടി ആയിരുന്നു. ശനിയും ഞായറും കൂടി വീട്ടിൽ ഇരിക്കാൻ പറ്റിയിട്ടില്ല. സ്കൂൾ വിട്ടു കഴിഞ്ഞാൽ സാക്ഷരതാ പ്രവർത്തനമായി ഇറങ്ങും.പല പ്രായക്കാരായ നിരക്ഷരരായ ആളുകൾ ഒരു വീട്ടിൽ വൈകുന്നേരം കൂടുകയും അവരെ പഠിപ്പിക്കാൻ ഒരാൾ ഉണ്ടാവുകയും ചെയ്യും. ഞങ്ങൾക്ക് മേൽനോട്ട ചുമതലയായിരുന്നു. അസിസ്റ്റൻന്റ് പ്രോജക്ട് ഓഫീസർ വി.സി.ചന്ദ്രൻ മാസ്റ്ററും ഞങ്ങളുടെ ഒപ്പം ഉണ്ടാകാറുണ്ടായിരുന്നു.പലപ്പോഴും താമസസ്ഥലത്തെത്തുമ്പോൾ പാതിരാത്രി കഴിയും.

സാക്ഷരതാ ക്ലാസില്ലാത്ത സമയങ്ങളിൽ വൈകുന്നേരങ്ങളിൽ വി.സി.ചന്ദ്രൻ മാസ്റ്റർ വന്നാൽ അദ്ദേഹത്തോടൊപ്പമിരുന്ന് പ്രവർത്തനത്തിന്റെ കടലാസു ജോലി ചെയ്യുന്നത് വെളുക്കുന്നതു വരെ നീളും. എന്നാലും പകലുറങ്ങുന്ന ശീലം ഇല്ലായിരുന്നു. ജീവിതത്തിലെ തിരക്കും അലച്ചിലും എനിക്ക് ഇഷ്ടമായിരുന്നു.

         1991 ഫെബ്രുവരി 4 ന് എ യിഡഡ് സ്കൂൾ അധ്യാപകരും (KP STU) ഗവൺമെന്റ് സ്കൂൾ അധ്യാപകരും (KG TA) ഒരു കൊടിക്കീഴിൽ അണിനിരന്നു കൊണ്ട് KSTA (കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എന്ന പുതിയ സംഘടന നിലവിൽ വന്നു ) പ്രസാദ് ബ്രാഞ്ച് സെക്രട്ടറിയും സബ് ജില്ലാ കമ്മറ്റിയിലും പ്രവർത്തിച്ചു. ഞാൻ ബ്രാഞ്ച് കമ്മറ്റിയിലും.പിന്നീട് KSTA യിൽ സബ് ജില്ലാ കമ്മറ്റിയിലും ജില്ലാ കൗൺസിലർ ആയും പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കുറച്ചു കാലം ബ്രാഞ്ച് സെക്രട്ടറിയുമായി.

    ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മറ്റിയിലും പാർട്ടി ബ്രാഞ്ച് കമ്മറ്റിയിലും ഞങ്ങൾ പ്രവർത്തിച്ചു.അതു പോലെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് ആദ്യമായി അവിടെ രൂപീകരിച്ചു.പരിഷത്തിന്റെ മേഖലാ കമ്മറ്റിയിലും ഞാൻ പ്രവർത്തിച്ചു.

     അപ്പോഴാണ് ജില്ലാ കൗൺസിൽ ഇലക്ഷൻ വരുന്നത്.സ്ഥാനാർത്ഥിയായി സഖാവ്.കെ.എൻ.
അദ്ദേഹത്തെ വിജയിപ്പിക്കാൻ സ്കൂൾ സമയം കഴിഞ്ഞുള്ള സമയവും ശനിയും ഞായറും ഞങ്ങൾ അഹോരാത്രം പണിയെടുത്തു.പാലക്കാട്ടെ കാറ്റു കാലം ഒരു രസമാണ്. അതിശക്തമായ കാറ്റ് അടിച്ചു കൊണ്ടിരിക്കും. ഫെബ്രുവരി കഴിഞ്ഞാൽ കനത്ത ചൂടാണ്. ഇത്രയും ചൂട് താങ്ങാൻ ഞാൻ പാടുപെട്ടു. ഹ്യുമിഡിറ്റി ഉണ്ടാവില്ല. പാറയൊക്കെ പഴുത്തു കഴിഞ്ഞാൽ ചൂടിന് കാഠിന്യം ഏറും. ആ കനത്ത ചൂടിൽ ഇലക്ഷൻ പ്രചാരണവുമായി നടന്നു. ക്രമേണ ആ ചൂടുമായി പൊരുത്തപ്പെട്ടു.ആളുകളുടെ ജീവിത രീതി അടുത്തറിഞ്ഞു. അധ്വാനികളും സ്നേഹസമ്പന്നരുമായ ആളുകൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ധനമന്ത്രിയായിരുന്ന ശിവദാസമേനോൻ പ്രസംഗിച്ചു.ആളുകളെ കയ്യിലെടുക്കുന്ന പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്.  ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ സഖാവ്.കെ.എൻ വിജയിച്ചു.

    വീട്ടിലിരിക്കുന്ന ശീലം ഇല്ലായിരുന്നു.എല്ലാ പ്രവർത്തനങ്ങളിലും ഇടപെട്ട് സജീവമായി ഓടി നടന്നു.ചുരുക്കി പറഞ്ഞാൽ " നായ്ക്കൊട്ടു പണിയുമില്ല, ഇരിക്കാനൊട്ടു നേരവുമില്ല " എന്ന് പറയുംപോലെ.

     എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങൾ നൽകുന്ന സ്‌നേഹം മാത്രമായിരുന്നു എന്റെ ആത്മസംതൃപ്തി. പരോപകാരമേ പുണ്യം. ജനങ്ങളുടെ സ്നേഹത്തിനപ്പുറമൊന്നും അന്നും ഇന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല.

                                          (തുടരും)

📜✍️Ⓜ️മജു.

അനുഭവങ്ങൾ പാളിച്ചകൾ സ്മരണകൾ-33

 


എന്റെ മകൾ ഒന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ കേന്ദ്രീയ വിദ്യാലയത്തിൽ ചേർക്കണമെന്ന് എനിക്ക് തോന്നി.6 വയസിലാണ് കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കുക.കിട്ടാനുള്ള സാധ്യതയും കുറവാണു.മകളോട് പറഞ്ഞപ്പോൾ ഞാൻ പോകില്ല എന്ന് പറയുകയും ചെയ്തു.എന്നാലും ഒരു അപ്ലിക്കേഷൻ കൊടുത്തിട്ടുകളയാം എന്ന് ഞാൻ തീരുമാനിച്ചു

അപ്ലിക്കേഷൻ ഫോം വാങ്ങി ഞാൻ തിരിച്ചു ഉച്ചയോടു കൂടി എന്റെ മകൾ പഠിക്കുന്ന വീടിനടുത്തുള്ള പൊതു വിദ്യലയത്തിൽ എത്തി.വിദ്യാലയത്തിനടുത്തൂകൂടി പോരുന്നത് കൊണ്ട് ഒന്ന് കയറി കളയാം എന്ന് വിചാരിച്ചതാണ്.അവിടെ മാഷ് പഠിപ്പിക്കുന്നുണ്ട്.മാഷിനോട് സംസാരിച്ചുതിരിച്ചു മെയിൻ റോഡിലൂടെ നടന്നു എന്റെ വീട്ടിലേക്കു വരുമ്പോൾ എന്റെ മകളുടെ പ്രായമുള്ള ഒരു കുട്ടി റോഡ്സൈഡിൽ ആക്രി പെറുക്കുന്നു. ആ കുട്ടിയുടെ അമ്മയും റോഡിൻ്റെ ഒരു സൈഡിൽ നിന്ന് ആക്രി പെറുക്കുന്നുണ്ടായിരുന്നു.ആ കാഴ്ച എന്നെ നടുക്കി.സ്കൂളിൽ പോകാൻ സാഹചര്യമില്ലാതെ അലയുന്ന കുട്ടി; എന്റെ കുട്ടിക്ക് അതിനുള്ള സാഹചര്യം തന്ന ദൈവത്തിന് ഞാൻ നന്ദി പറഞ്ഞു.കേന്ദ്രീയവിദ്യാലയം ഒന്നും വേണ്ട എന്ന്അപ്പോഴേ എനിക്കുതോന്നി.എന്റെമകൾപഠിച്ചത്പൊതുവിദ്യാലയത്തിലാണ്.

ആ കുട്ടിയുടെമാതാവും അടുത്ത് തന്നെ ആക്രി പെറുക്കി കൊണ്ട് നടക്കുന്നുണ്ടായിരുന്നു.പിന്നീടും പലപ്പോഴും ബാല്യത്തിൽ തന്നെ സ്കൂളിൽ പോകാൻ കഴിയാത്ത പണിശാലകളിൽ ജോലി ചെയ്യുന്ന കുട്ടികളെയും കണ്ടു വേദന തോന്നിയിട്ടുണ്ട്. എല്ലാകുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യസമാണെങ്കിലും ഇന്നും സ്കൂളിൽ പോകാൻ കഴിയാതെ കുറെ ബാല്യങ്ങൾ തെരുവിലുണ്ട്. അവരെയും നമുക്ക് പഠിപ്പിക്കാൻ കഴിയണം.അത് ഓരോ കുട്ടിയുടെയും അവകാശവുമാണ്.
     
                   (തുടരും)

✍️മജു

Tuesday, August 18, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-32 ഒരു ഓഡിറ്റ് ഒബ്ജക്ഷനും തിരുവനന്തപുരം യാത്രകളും

 


1994 ലാണ് സംഭവം.1994 അധ്യയന വർഷം ഒരു കുട്ടിയുടെ കുറവുമൂലം ഡിവിഷൻ ഫാൾസംഭവിച്ചു നിൽക്കുകയായിരുന്നു ഞാൻ. എന്നാൽ അക്കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. സ്റ്റാഫ് ആരും എന്നോട് പറഞ്ഞതുമില്ല. ഈ സമയത്താണ് എൻ്റെ സുഹൃത്തും സഹപ്രവർത്തകനുമായ ടി.പ്രസാദ് കുമാറിന് പി.എസ്.സി കിട്ടുന്നത്.പി.എസ്.സി. റാങ്ക് ലിസ്റ്റിൽ വന്നിരുന്നത് കൊണ്ട് ആവർഷം ആദ്യം പ്രസാദ് നാട്ടിലേക്കു പോകുമെന്ന ഒരു ധാരണ ഉണ്ടായിരുന്നു. അതു കൊണ്ടാണ് ഈ വിവരം പറഞ്ഞ് എന്നെ വിഷമിപ്പിക്കണ്ട എന്ന് സഹപ്രവർത്തകർ കരുതിയത്. അന്ന് പ്രൊട്ടക്ഷനുമില്ല. ഞാനാണെങ്കിൽ പ്രസാദ് നാട്ടിലേക്കു തിരിക്കും എന്നുള്ളതിൽ എനിക്ക് കൂട്ട് നഷ്ടപ്പെടും എന്നുള്ള വിഷമത്തിലുമായിരുന്നു.

    പ്രതീക്ഷിച്ചതു പോലെ ജൂലൈ ആദ്യം നാല് വർഷത്തെ സേവനത്തിനു ശേഷം പ്രസാദ് നാട്ടിൽ സർക്കാർ സ്കൂളിൽ പ്രവേശിച്ചു.അപ്പോൾ സീനിയറായ പ്രസാദിൻ്റെ ഒഴിവിലേക്ക് ഞാൻ നിയമിതനായി. പക്ഷേ ഒരു മാസം ഏഴ് ദിവസം സർവീസ് ബ്രേക്ക് ആയി.പിന്നീട് എ.ജി.ഓഫീസിലേക്ക് കൊടുത്ത അപ്പീൽ വഴി ബ്രേക്ക് ഒഴിവാക്കി തന്നു.ഞാൻ റഗുലറായി വരികയും ഒപ്പിടുകയും ഒക്കെ ചെയ്തിട്ടുണ്ടല്ലോ.സ്റ്റാഫ് ഫിക്സേഷനു മുമ്പായിരുന്നതുകൊണ്ടാവാം കുറച്ചു കാലം കൊണ്ട് ബ്രേക്ക് ഒഴിവാക്കി എടുക്കാൻ കഴിഞ്ഞു. പ്രസാദ് സ്റ്റാഫ് ഫിക് സേഷനു മുമ്പ് റീലീവ് ചെയ്ത് അവിടെ ജോയിൻ ചെയ്തായിരുന്നല്ലോ.  അച്ഛൻ ഇടയ്ക്കിടയ്ക്ക് എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു ബ്രേക്ക് ഒഴിവാക്കി എടുക്കാൻ ശ്രദ്ധിക്കണം എന്നു പറഞ്ഞ്.

   അങ്ങനെയിരിക്കുമ്പോഴാണ് മറ്റൊരു ഗുല്മാല്.എച്ച്.എം ക്ലാസ് ടീച്ചറായിരുന്ന ക്ലാസിൽ 89.88 ശതമാനം പ്രൊമോഷനേ നടത്തിയിട്ടുള്ളൂ എന്ന് എ.ജി.ഓഫീസിൽ നിന്നുള്ള ഓഡിറ്റിങ്ങിൽ കണ്ടു പിടിക്കുകയും ആ ഒരു കൊല്ലത്തെ നിയമനം സാധുവായി കണക്കാക്കാൻ പറ്റില്ലെന്നും എഴുതി. അതും ജൂനിയറായ എന്നെ തന്നെ ബാധിച്ചു.അന്ന് ഓൾ പ്രൊമോഷൻ ഇല്ല. 90% പ്രൊമോഷൻ നിർബന്ധം. 10% തോൽപ്പിക്കാം.

    89.88 % ഫലത്തിൽ 90% ആണെങ്കിലും കുട്ടികളുടെ കാര്യത്തിൽ ഇതു ശരിയാകില്ലെന്നും എ.ജി വാദിച്ചു.ഇത് ശരിയായി കിട്ടാൻ വേണ്ടി 3 പ്രാവശ്യം എ.ജി ഓഫീസിൽ പോകേണ്ടി വന്നു.ആദ്യ തവണ പോയപ്പോൾ മേലാർകോട്ടുള്ള ശ്രീ.ചന്ദ്രശേഖരൻ മാസ്റ്റർക്കൊപ്പമാണ് പോയത്. അദ്ദേഹം സർവ്വീസ് സംബന്ധമായ കാര്യങ്ങളിൽ അപാര പാണ്ഡ്യത്യം ഉള്ള ആളായിരുന്നു. കാവശേരി ഹൈസ്ക്കൂൾ എച്ച്.എം.ശ്രീ.രവി മാഷ്, അവിടുത്തെ ക്ലർക്ക് എന്നിവർ ഒപ്പമുണ്ടായിരുന്നു. ക്ലാർക്കിൻ്റെ സർവീസ് പ്രശ്നം പരിഹരിക്കാനാണ് ശ്രീ.രവി മാഷ് ഒപ്പം പോന്നത്.

    രാത്രി 11 മണിക്കുള്ള കണ്ണൂർ എക്സ്പ്രസ്സിന് തൃശ്ശൂര് നിന്ന് ഞങ്ങൾ കയറി. ബർത്തിൽ കിടന്ന് സുഖമായി ഉറങ്ങി.നേരം വെളുത്തപ്പോൾ വെങ്കിടേശ്വരസുപ്രഭാതം അടുത്തുള്ള അമ്പലത്തിൽ നിന്ന് ട്രെയിനിൻ്റെ ഉള്ളിലൂടെ ചെവിയിൽ എത്തി.തിരുവനന്തപുരം എത്തിയിരിക്കുന്നു. അന്ന് ഞങ്ങൾ നേരെ പോയത് അരി സ്റ്റോ ജംഗ്ഷനിലുള്ള ഒരു ഹോട്ടലിലേക്കാണ്. അവിടെ മുറി ഏർപ്പാടാക്കിയിരുന്നു ചന്ദ്രശേഖരൻ മാഷ്.

     അന്ന് എവിടെ പോകുമ്പോഴും കൈയ്യും വീശി പോകുന്ന സ്വഭാവമായിരുന്നു എനിക്ക്. സോപ്പോ എണ്ണയോ തോർത്തോ പേയ്സ് റ്റോ ഒന്നും എടുക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നില്ല. ഹോട്ടലിൽ ചെന്ന് പിന്നെ നേരെ അതിനു മുന്നിലുള്ള കടയിൽ നിന്ന് ചെറിയ പായ്ക്കറ്റ് വെളിച്ചെണ്ണ, സോപ്പ്, തോർത്ത് ഇവ വാങ്ങി. കുളിച്ചു റെഡിയായി എല്ലാവരും. പ്രാതൽ കഴിച്ചു.

     പിന്നെ സെക്രട്ടേറിയറ്റിലേക്ക് പോയി. അവിടെ ഡി.ഡി.ഇ ൽ നിന്ന് ഒരു കടലാസ് വരാനുണ്ടായിരുന്നു.എന്തായാലും ചന്ദ്രശേഖരൻ മാഷിന് ക്ലർക്കു മാരെയൊക്കെ പരിചയമുണ്ടായിരുന്നു. ചിലതെല്ലാം പറഞ്ഞ് ഏർപ്പാടാക്കി.ക്ലാർക്കിൻ്റെ കാര്യത്തിലും എന്തൊക്കെയോ കടലാസുകൾ കൊടുത്തു.

   പിറ്റേ ദിവസം രാവിലെ KSTA യുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.അതുകൊണ്ട് അന്ന് രാത്രി ഹോട്ടലിൽ താമസിക്കാൻ ഞാൻ തീരുമാനിച്ചു. പിറ്റേ ദിവസം വരുന്ന വാഹനത്തിൽ കയറി സമ്മേളനത്തിൽ പങ്കെടുത്ത് വൈകുന്നേരം തിരിച്ചു പോകാൻ ഞാൻ തീർച്ചപ്പെടുത്തി. മറ്റുള്ളവർ വൈകുന്നേരത്തെ തീവണ്ടിക്കു തന്നെ നാട്ടിലേക്ക് തിരിച്ചു.

രാത്രി തിരുവനന്തപുരം ചാലമാർക്കറ്റിൽ ഞാൻ ചുറ്റി നടന്നു കണ്ടു.തിരുവനന്തപുരത്തെ ചിക്കന് ഒരു പ്രത്യേക രുചിയാണ്. അവിടെ ഒരു ഹോട്ടലിൽ നിന്ന് ചിക്കനും ചപ്പാത്തിയും കഴിച്ചു.രാത്രിയുടെ ഏകാന്തതയിൽ വഴിയോരക്കാഴ്ച്ചകൾ കണ്ട് വഴിയോര കച്ചവടങ്ങൾ കണ്ട് ഞാൻ ഏകാന്തപഥികനായി നടന്നു നീങ്ങി.അവിടെ ഒരു കടയിൽ കണ്ട മനോഹരമായ ഒരു ട ർ ക്കി ഞാൻ വാങ്ങി.ഏറെക്കാലം ഞാൻ അതെൻ്റെ കസേരയിൽ ഇട്ടു. പിന്നെ നടന്ന് ചെന്ന് ഹോട്ടലിൽ ഉറങ്ങി.

    നേരം വെളുത്തു. കുളിച്ച് റെഡിയായി.കെ.എസ്.ടി.എ പ്രവർത്തകരുമായി വാഹനം എത്തി. സമ്മേളന പ്രകടനത്തിലും തുടർന്ന് ഞങ്ങൾ കുറെ പേർ കോവളം ബീച്ചിലും പോയി.പഠിക്കുന്ന കാലത്ത് മൂന്ന് പ്രാവശ്യം കന്യാകുമാരി ഞാൻ സന്ദർശിച്ചിട്ടുണ്ട്. കോവളം ബീച്ചിലുമൊക്കെ അന്നും വന്നിട്ടുണ്ട്. വൈകുന്നേരം അവിടുന്ന് തിരിച്ച് രാവിലെ വീട്ടിൽ എത്തിച്ചേർന്നു.

   പിന്നീട് ഡി.ഡി.ഇ ഓഫീസിൽ നിന്ന് കടലാസ് അയക്കാൻ ഞാൻ സിവിൽ സ്‌റ്റേഷനിൽ എത്തി.അപ്പോൾ അവിടെ എ.ഡി.എം ആയിരുന്നത് എൻ്റെ നാട്ടുകാരനും ഞാൻ കോളേജിൽ പഠിക്കുമ്പോൾ ലോകോളേജിൽ പഠിച്ചിരുന്ന ശ്രീ.കെ.വി.മുരളീധരനായിരുന്നു. അദ്ദേഹം ഇവിടെ ഉണ്ടെന്ന് വീട്ടിൽ നിന്ന് പറഞ്ഞ ഒരു ഓർമ്മ എനിക്കുണ്ടായിരുന്നു. ഒന്ന് കണ്ടു കളയാം എന്നു കരുതി എ.ഡി.എംമിൻ്റെ വാതിൽ മെല്ലെ തുറന്നപ്പോൾ അദ്ദേഹത്തിൻ്റെ സെക്യൂരിറ്റി എന്നെ തടഞ്ഞു. പേരെഴുതി വെയ്ക്കണം എന്നു പറഞ്ഞു. പക്ഷേ അതിന് മുമ്പ് അദ്ദേഹം എന്നെ കണ്ടിരുന്നു.എന്നെ പേരേടുത്ത് വിളിച്ച് അദ്ദേഹം അകത്തേയ്ക്ക് ക്ഷണിച്ചു.സംസാരത്തിൻ്റെ കൂട്ടത്തിൽ ഞാൻ ഡി.ഡി.ഇ ഓഫീസിൽ വന്നതാണെന്ന വിവരം അറിയിച്ചു.കാര്യം അറിഞ്ഞ അദ്ദേഹം അവിടുന്ന് തന്നെ ഡി.ഡി.ഇയെ നേരിൽ ഫോണിൽ വിളിച്ച് കടലാസ് തിരുവനന്തപുരത്തേക്ക് അയക്കാൻ നിർദ്ദേശം നൽകി.ഞാൻ വളരെയധികം സന്തോഷത്തോടെ തിരിച്ച്‌ വീട്ടിൽ എത്തി. ശ്രീ.കെ.വി.മുരളീധരൻ എന്ന സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥന് ഈ അവസരത്തിൽ എൻ്റെ ഒരു ബിഗ് സല്യൂട്ട്. അത്തരം ഉദ്യോഗസ്ഥൻമാർക്കൊന്നും ഇന്ന് പിടിച്ചു നിൽക്കുക പ്രയാസമുളള കാര്യമാണ്.

    പിന്നീട് രണ്ടു തവണ കൂടി ഞാൻ തനിയെ എ.ജി ഓഫീസിലും സെക്രട്ടേറിയറ്റിലും കയറി ഇറങ്ങി.ഞങ്ങളുടെ എം.എൽ.എ നേരിൽ കണ്ടതിൻ്റെ ഫലമായി തിരുവനന്തപുരത്ത് അദ്ദേഹത്തിൻ്റെ ഓഫീസിൽ കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായി. രാവിലെ എത്തി കുളി കഴിഞ്ഞ് ഞാൻ എം. എൽ.എ ക്വാർട്ടേഴ്സിൽ എത്തി. പ്രഭാത ഭക്ഷണം അവിടെ കാൻ്റീനിൽ നിന്നാണ് കഴിച്ചത്.എനിക്ക് സെക്രട്ടേറിയേറ്റിൽ വേണ്ട കാര്യങ്ങൾ ചെയ്തു തരാൻ പി.എ യെ ഏർപ്പാടാക്കി.പി.എസെക്രട്ടേറിയറ്റിനുള്ളിലെ ഞങ്ങളുടെ സെക്ഷനിൽ നിന്ന് ഫയലൊക്കെ ശരിയാക്കി എ.ജിക്ക് അയച്ചു.സെക്രട്ടേറിയറ്റ് എന്ന മഹാ സ്ഥാപനം കണ്ട് എനിക്കുണ്ടായ കൗതുകം വളരെയധികമാണ്.

   എ ജി ഓഫീസിലെ മുകളിലത്തെ നിലയിൽ പോയി എ ജി യെ കണ്ട് നേരിട്ട് സംസാരിച്ചു.

    സെക്രട്ടേറിയറ്റിനുള്ളിൽ ഒരു മുറിയിൽ ഇരിക്കുന്ന ഒരു ഓഫീസറെയും നേരിൽ കണ്ടു സംസാരിച്ചു.

  നിയമസഭാ സമ്മേളനം കഴിഞ്ഞ് എം.എൽ.എമാരും മന്ത്രിമാരും പുറത്തിറങ്ങി നിന്ന് സംസാരിക്കുന്നത് നോക്കി നിന്നു. (പഴയ നിയമസഭാ മന്ദിരം ) ഇതിന് മുൻപ് ചന്ദ്രശേഖരൻ മാഷിനൊപ്പം പോയപ്പോൾ ഞങ്ങൾ  നിയമസഭാ സമ്മേളനം കണ്ടു. ശോഭന ജോർജിൻ്റെ തീപ്പൊരി പ്രസംഗം അന്ന് തകർക്കുന്നുണ്ടായിരുന്നു.

  ആദ്യം ചെന്ന അന്ന് രാവിലെ രവി മാഷുടെ ഒപ്പം ശ്രീ.പദ്മനാഭസ്വാമിക്ഷേത്രത്തിൽ പോയി. അദ്ദേഹം അകത്തേയ്ക്ക് വന്നില്ല. ഞാൻ തൊഴുതു വന്നു.

    മൂന്നാമത്തെ തവണയും ഓഡിറ്റ് ഒബ്ജക്ഷൻ പരിഹരിക്കാൻ ഞാൻ തിരുവനന്തപുരത്തെത്തി.

എം.എൽ.എയുടെ സ്‌പെഷ്യൽ ഓർഡറിലൂടെ 89.88 % തൊണ്ണൂറു ശതമാനമായി കണക്കാക്കാം എന്ന ഉത്തരവ് വന്നു. അങ്ങനെ ഏറെ നാളായി പരിഹരിക്കാതെ കിടന്ന പ്രശ്നത്തിന് തീർപ്പായി.പ്രൊമൊഷൻ നടത്തിയതിലെ പിഴവ് എൻ്റെ ഭാഗത്തു നിന്നുണ്ടായതല്ലെങ്കിലും തിരുവനന്തപുരത്ത് മൂന്ന് പ്രാവശ്യം കറങ്ങാൻ എനിക്ക് അവസരം ഉണ്ടായി. ഇക്കാലയളവിലെല്ലാം ഞാൻ പുലർത്തി പോന്ന ക്ഷമ അപാരമാണെന്ന് എനിക്ക് തോന്നാറുണ്ട്. കാര്യങ്ങളൊന്നും നമ്മുടെ കയ്യിലല്ല. ക്ഷമയും സഹനവും മലകളെ കൂടി കീഴടക്കും എന്ന് ഗാന്ധിജി പറഞ്ഞത് ഓർക്കാറുണ്ട്.

    അന്നത്തെ ഓഫീസ് കറക്കം തിരുവനന്തപുരത്തെ ചിക്കൻ കഴിക്കൽ ഇതൊക്കെ കഴിഞ്ഞ് ഉറങ്ങണമെന്ന് തോന്നിയപ്പോഴാണ് ഹോട്ടലിൽ മുറി എടുക്കേണ്ട കാര്യം എനിക്ക് ഓർമ്മ വന്നത്. ഓരോ ഹോട്ടലിൽ കയറുമ്പോഴും മുറി ഒഴിവില്ല. നിയമസഭാ സമ്മേളനം നടക്കുകയാണ്. അവസാനം ഇരുട്ടുകട്ടി പിടിച്ചു കിടക്കുന്ന ഒരിടവഴിയിലൂടെ നടന്നു. അതിൻ്റെ അഗ്രഭാഗത്ത് ഒരു ലോഡ്ജ്. അവിടെ ഒരു മുറി കിട്ടി. കട്ടിൽ മാത്രം ഉണ്ട്.തലയിണ യോഷീറ്റോ ഇല്ല. അന്ന് രാത്രി അവിടെ ഉറങ്ങി.നേരം വെളുത്തപ്പോൾ കുളിച്ച് ഭക്ഷണം കഴിച്ച് കെ.എസ്.ആർ.ടി.സി പച്ച കളറുള്ള സൂപ്പർഫാസ്റ്റിന് വീട്ടിലേക്ക്. അന്ന് രാത്രി ഒറ്റയ്ക്ക് ഒരു പരിചയവുമില്ലാത്ത ഇരുട്ടുമൂടിയ വഴിയിലൂടെ നടന്ന തെല്ലാം ഓർക്കുമ്പോൾ ഇന്ന്എനിക്ക് പേടി തോന്നാറുണ്ട്.


                 (തുടരും )


✍️ മജു


🎶🎶🎶🎶🎶🎶🎶🎶🎶🎶

പുസ്തകത്തിൽ എടുത്തിരിക്ക്ണ്

 ചിലോൽത് റെഡിയാവും 

ചിലോൽത് റെഡിയാവില്ല

എൻ്റെ ഇത് റെഡിയായി

 ബന്യാമിൻ സാറിന് നന്ദി.

Monday, August 17, 2020

കൃഷി ചൊല്ലുകൾ

 


ഉടമയുടെ കണ്ണ് ഒന്നാംതരം വളം.

കതിരിൽ വളം വച്ചിട്ടു കാര്യമില്ല!

അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്.

അമരത്തടത്തിൽ തവള കരയണം

ആരിയൻ വിതച്ചാ നവര കൊയ്യാമോ

ആഴത്തിൽ ഉഴുതു അകലത്തിൽ നടണം

ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ

ഉഴവിൽ തന്നെ കള തീർക്കണം

എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും

എള്ളിന് ഉഴവ് ഏഴരച്ചാൽ

എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ

എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?

ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം

ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല

കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ

കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും

കണ്ടം വിറ്റു കാളയെ വാങ്ങുമോ

കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)

കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ

കന്നില്ലാത്തവന് കണ്ണില്ല

കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു

കർക്കടകത്തിൽ പത്തില കഴിക്കണം

കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌

കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം

കല്ലാടും മുറ്റത്ത് നെല്ലാടില്ല

കളപറിക്കാത്ത വയലിൽ വിള കാണില്ല

കളപറിച്ചാൽ കളം നിറയും

കാറ്റുള്ളപ്പോൾ തൂറ്റണം

കാർത്തിക കഴിഞ്ഞാൽ മഴയില്ല

കാലം നോക്കി കൃഷി
കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം

കാലവർഷം അകത്തും തുലാവർഷം പുറത്തും

1.കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള.
2. കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം.
3. കപ്പചീര കൊഴുത്താൽ കപ്പൽപാമരമാകുമോ.
4. കാലം നോക്കി കൃഷി.
5. കൂര വിതച്ചാൽ പൊക്കാളിയാവില്ല.
6. കറ്റയും തലയിൽവെച്ചു കളം ചെത്തരുത്.
7. കതിരിന്മേൽ വളം വയ്‌ക്കുക.
8. കടയ്ക്കൽ നനച്ചാലെ തലയ്ക്കൽ പൊടിക്കൂ.
9. കണ്ടം വിറ്റു കാളയെ വാങ്ങുമോ.
10. ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം.
11. കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും.
12. കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ.
13. കൈകൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ടരുത്.
14. ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ.
15. ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പൂത്തിരി.
16. ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല.

വിത്തുഗുണം പത്തുഗുണം.

18. വിത്താഴം ചെന്നാൽ പത്തായം നിറയും.
19. വിത്തില്‍ പിഴച്ചാല്‍ വിളവില്‍ പിഴക്കും.
20. വിത്തു വിതച്ചാൽ മുത്തു വിളയുമോ.
21. വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുത്.
22. വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട.
23. വര്‍ഷം പോലെ കൃഷി.
24. വേലി തന്നെ വിളവു തിന്നുക.
25. പുഞ്ചപ്പാടത്തെ കുളം‌പോലെ.
26. ഞാറുറച്ചാൽ ചോറുറച്ചു.

(വിവരങ്ങൾക്ക് കടപ്പാട്)

✍️മജു  ,1196ചിങ്ങം 1

എല്ലാവർക്കും പുതുവത്സരാശംസകൾ🌹🌷🌺🌼🌻🌺🌼🌻🌹🌷

Monday, August 10, 2020

സ്വാതന്ത്ര്യ ദിന ക്വിസ് - 3.

 


 ബം ഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയ് : കഴ്‌സൺ പ്രഭു 

🀄 ബംഗാൾ മുഴുവനും വിലാപ ദിനമായി ആചരിക്കുന്നത് : ഒക്ടോബർ  16

🀄 ഗാന്ധിജി പങ്കെടുത്ത ആദ്യ *INC* സമ്മേളനം നടന്ന വർഷം? വേദി :1901 കൊൽക്കട്ട

🀄 1901 കൽക്കട്ട സമ്മേളനത്തിന്റെ അധ്യക്ഷൻ : ദിൻഷാ ഇ വാച്ചാ

🀄 മുസ്ലിം ലീഗ് സ്ഥാപിതമായതെന്ന് : 1906 ഡിസംബർ  30

🀄 ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വർഷം : 1906 ( ആഫ്രിക്കയിൽ )

🀄 1899 ലെ ബുവർ യുദ്ദത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചതാര് : ഗാന്ധിജി

🀄 1905 ബനാറസ് സമ്മേളനത്തിലെ INC പ്രസിഡന്റ് ആര് : ഗോപാല കൃഷ്ണ ഗോഖലെ

🀄 1901ൽ ശാന്തി നികേതൻ സ്ഥാപിച്ചതാര് : രവീന്ദ്രനാഥ ടാഗോർ

🀄 അനുശീലൻ സമിതി സ്ഥാപിക്കപ്പെട്ടവർഷം : 1902

🀄 സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ : ഗോപാല കൃഷ്ണ ഗോഖലെ 

🀄 ശ്രീരാമ കൃഷ്ണ മിഷൻ സ്ഥാപിച്ചതാര് : സ്വാമി വിവേകാനന്ദൻ

🀄 സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി *ബംഗാൾ കെമിക്കൽ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്*  സ്ഥാപിച്ചതാര് : പി.സി.റോയ്

🀄 തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയ് : കഴ്സൺ പ്രഭു 

🀄 ഏതു പ്രഭുവുമായിയുള്ള അഭിപ്രായ വിത്യാസത്തെ തുടർന്നാണ് കഴ്സൺ പ്രഭു രാചിവെച്ചത് : ലോർഡ് കിച്ച്നർ

🀄 *ദി ലൈഫ് ഓഫ് ലോർഡ് കഴ്‌സൺ* എന്ന പുസ്തകം എഴുതിയതാര് : റൊണാൾഡ് ഷാ

🀄 ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം : സ്വദേശി

🀄 *ഗുലാം ഗിരി* എന്ന വാക്കിനർഥം : അടിമത്തം

🀄 *MAN THE MAKER OF HIS OWN DESTINY* എന്ന് പ്രസ്ഥാവിച്ചതാര് :സ്വാമി  വിവേകാനന്ദൻ

  

🀄 ഇന്ത്യൻ സ്വാതന്ത്ര നിയമത്തിനു ബ്രിട്ടീഷ് ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചെതെന്ന് : 1947 ജൂലൈ 18

🀄 ഭരണഘടനാ നിർമ്മാണ സമിതി പുതിയ ഭരണഘടനയെ അംഗീകരിച്ച വർഷം :  1949 നവംബർ  26


✍️Maju.


🌺🌺🌺🌺🌺🌺🌺🌸🌸🌸🌸

സ്വാതന്ത്ര്യ ദിന ക്വിസ് - 2

 


1. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
- മീററ്റ്

2.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്?
- 1885 ഡിസംബർ 28

3.ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ?
- ശിപായിലഹള

4.ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?
- ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്

5.കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
- കെ.കേളപ്പൻ

6.വാഗൺ ട്രാജഡി നടന്നതെന്ന്?
- 1921 നവംബർ 10

7.ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?
- സബർമതി ആശ്രമത്തിൽ നിന്ന്

8.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
- ഗോപാലകൃഷ്ണ ഗോഖലെ

9.ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?
- ഹെർബെൻ മ്യൂറിൻ

10."വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് അര്?
- നരസിംഹ മേത്ത

11.ക്വിറ്റ് ഇന്ത്യ ദിനം എന്ന്?
- ആഗസ്റ്റ് 9

12.ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം?
- 1942

13. ഈ സമര കാലത്ത്  ഗാന്ധിജി നൽകിയ ആഹ്വാനം?
- ഡു ഓർ ഡൈ,പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

14. വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്?
- അംശി നാരായണപിള്ള

15. റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
- 1919

16. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
- ക്ലമന്റ് ആറ്റ്ലി

17.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?
- കോട്ടയം കേരള വർമ്മ പഴശ്ശിരാജ

18. ജാലിയൻവാലാബാഗ്  കൂട്ടക്കൊല നടന്ന അമൃതസർ ഏത് സംസ്ഥാനത്താണ്?
- പഞ്ചാബ്

19. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസി ആവുകയും ചെയ്ത  സ്വാതന്ത്ര്യ സമര സേനാനി?
- അരവിന്ദഘോഷ്

20.ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
- സരോജിനി നായിഡു

21. ഉപ്പ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
- ദണ്ഡിയാത്ര

22. ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന് പിതാവ്?
- ജ്യോതിറാവു ഫൂലെ

23. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?
- ജനറൽ ഡയർ

24. ബംഗാൾ വിഭജനം നടന്ന വർഷം?
- 1905

25. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?
- സുഭാഷ് ചന്ദ്ര ബോസ്

26. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
- സുഭാഷ് ചന്ദ്ര ബോസ്

27. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം?
- ചമ്പാരൻ സമരം

28.  ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?
- ചന്ദ്രശേഖർ ആസാദ്

29. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?
- ചേറ്റൂർ ശങ്കരൻ നായർ

30. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്
- ഹാർഡിഞ്ച് പ്രഭു (1911)

31. വിദേശ ശക്തികൾക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം
- ആറ്റിങ്ങൽ കലാപം (172l)

32. മലബാർ ലഹള നടന്ന വർഷം
- 1921

33. കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ
- വേലുത്തമ്പി ദളവ

34. അഭിനവ് ഭാരത്  എന്ന വിപ്ലവ സംഘടന സ്ഥാപിച്ചത്?
- വി . ഡി സവർക്കർ

35. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്?
- നാനാ സാഹിബ്

36. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ് ?
- മൗലാന അബ്ദുൾ കലാം

37. ഇന്ത്യയുടെ ഉരുക്കു മനുഷ്യർ?
- സർദാർ വല്ലഭായി പട്ടേൽ

38. ബർദോളി സത്യാഗ്രഹം നയിച്ചതാര്?
- സർദാർ വല്ലഭായി പട്ടേൽ

39. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് അര് ?
- ഡൽഹൗസി പ്രഭു

40. ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ?
- വില്ല്യം ജോൺസ്

41. ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്?
- ബംഗാൾ വിഭജനം

42. മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര്?
- ബാലഗംഗാധര തിലക്

43. സ്വാതന്ത്രം എൻ്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകൾ?
- ബാലഗംഗാധര തിലക്

44. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം?
- വാഗൺ ട്രാജഡി(1921)

45. സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു?
- 1930 ജനുവരി 26

46. പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു?
- സിറാജ് സിറാജ് ഉദ് ദൗള

47. ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ?
- ചായക്കോപ്പയിലെ കൊടുങ്കാറ്റ്

48. ദണ്ഡിയാത്രയെ രാമൻ്റെ ലങ്കയിലേക്കുള്ള യാത്രയായി വിശേഷിപ്പിച്ചത് ആര് ?
- മോത്തിലാൽ നെഹ്റു

49. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയത് ?
- 1948 ജൂലൈ 17

50. എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം പിടിച്ചടക്കാം ഇത് പറഞ്ഞത് ആര്?
- റോബർട്ട് ക്ലൈവ്

51. ഇന്ത്യയിൽ ആദ്യമായി കടൽമാർഗം  എത്തിയ വിദേശ ശക്തികൾ?
- പോർട്ടുഗീസുകാർ.

✍️ മജു.

🌼🌼🌼🌼🏵️🏵️🏵️🌼🌼🌼

സ്വാതന്ത്ര്യ ദിന ക്വിസ്.

 


1.ഇന്ത്യയോടൊപ്പം  August 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ?

* സൗത്ത് കൊറിയ & കോംഗോ

2. "എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം  സത്യവും അഹിംസയുമാണ്. "
    ഇത് ആരുടെ വാക്കുകളാണ്?

    * ഗാന്ധിജിയുടെ

3.  ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിച്ചിരുന്ന  ഏറ്റവും ഉയർന്ന പദവി ?
 
*  സുബേദാർ

4. ദണ്ഡിയാത്ര ആരംഭിച്ചത് എന്ന് ? എവിടെനിന്ന്  ?

    *1930 മാർച്ച് 12 സബർമതി ആശ്രമത്തിൽ നിന്ന്

5. ചിക്കാഗോയിലെ ലോകമത സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ?

  * സ്വാമി വിവേകാനന്ദൻ

6. വാഗൺ ട്രാജഡി നടന്ന വർഷം?

   * 1921 നവംബർ 10

7. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നതാര്  ?

  * ഖാൻ അബ്ദുൾ ഗാഫർഖാൻ

8. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ (  Climax) ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെട്ട സമരം ഏതായിരുന്നു ?

   *ക്വിറ്റ് ഇന്ത്യ സമരം(Quit India Strike)

9. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാൻ പര്യാപ്‌തമായ കലാപം?

   * ഇന്ത്യൻ നാവിക കലാപം

10.  ഇന്ത്യ വിഭജിക്കുന്ന തിനെ അവസാന നിമിഷം വരെ എതിർത്ത  മഹാൻ ആര് ?

   * അബ്ദുൾ കലാം ആസാദ്

11. സ്വതന്ത്ര ഇന്ത്യയുടെ  ആദ്യത്തെ ഗവർണ്ണർ ജനറൽ ആര് ?

   * മൗണ്ട് ബാറ്റൺ പ്രഭു

12. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക്  നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറല്‍ ?

   *ജനറൽ ഡയർ

13. ജനറൽ ഡയറിനെ വെടിവെച്ചു കൊന്നതാർ ?

*ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ദൃക്‌സാക്ഷിയായ          ഉദ്ദംസിംഗ്

14. ഉപ്പുനിയമം ലംഘിക്കുന്നതിനു വേണ്ടിയുള്ള ഗാന്ധിജിയുടെ പ്രഖ്യാപനത്തെ  അന്നത്തെ വൈസ്രോയി വിശേഷിപ്പിച്ചത് എങ്ങനെ  ?

    *ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌.

15. എവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ?

   *ബോംബെയിൽ വെച്ച് നടന്ന  ഇന്ത്യൻ നാഷണൽ  കോൺഗ്രസ്‌ സമ്മേളനത്തിൽ 

16.  ഇന്ത്യയുടെ രാഷ്‌ട്ര ശില്പി ആരാണ് ?

    *ജവഹർലാൽ നെഹ്‌റു

17.  ഗാന്ധിജി ചരിത്ര പ്രധാനമായ  ദണ്ഡി യാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ആയിരുന്നു  ?

    * 61 ആം വയസ്സിൽ

18.  മൗലാനാ അബ്ദുൾ കലാം ആസാദ്  സ്ഥാപിച്ച പത്രം -?

   * അൽ- ഹിലാൽ

19. ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ  പദ്ധതിയുടെ പേര് ?
   * വാർദ്ധാ പദ്ധതി/Basic Education/നയി താലീം

20. ഗാന്ധിജി  വാർദ്ധയിൽ വിളിച്ചുകൂട്ടിയ വിദ്യാഭ്യാസ വിചക്ഷണൻമാരുടെ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?

* Dr. സക്കീർ ഹുസൈൻ

19. അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാർ ?

* ഗാന്ധിജി

20 രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം  ?
   * യംങ് ഇന്ത്യ  (Young India)

21. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ജീവിച്ചിരുന്നു ?
   *168 ദിവസം

22. U.N.O ആദ്യമായി ദുഃഖസൂചകമായി പതാക താഴ്ത്തികെട്ടിയത് എപ്പോൾ ?

*ഗാന്ധിജി മരണമടഞ്ഞപ്പോൾ

23. ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി?
*കെ.പി .ആർ. ഗോപാലൻ

24. ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ ബഹുമതി ?
   * ഭാരത് രത്ന

25.  വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ       നിർവ്വഹിച്ചതാര് ?
    *അരവിന്ദ് ഘോഷ്

26." Wake Up India "എന്ന പുസ്തകം രചിച്ചതാര് -?
   * ആനി ബസന്റ്

27. ഇന്ത്യയുടെ ദേശീയ ഫലം ?
    * മാമ്പഴം

28. ഇന്ത്യ ഗേറ്റ് നിർമിച്ചത് ആരുടെ സ്മരണക്കായി ?
     *ഒന്നാം ലോകമഹാ യുദ്ധത്തിൽ മരിച്ച   ഇന്ത്യൻ പട്ടാളക്കാരുടെ ഓർമ്മക്കായിട്ട്.

29.  ഇന്ത്യയിലെ ആദ്യ വനിത ഗവർണ്ണർ ?
  *സരോജിനി നായിഡു

30. നമ്മുടെ ദേശീയ പതാക രൂപകല്പന ചെയ്ത താർ ?
* പിംഗലി വെങ്കയ്യ

31. കുച്ചിപ്പിടി  എന്ന  നൃത്ത രൂപം പിറവികൊണ്ട സംസ്ഥാനം ?
   *ആന്ധ്രാപ്രദേശ്

32. ആരുടെ ആത്‌മകഥയാണ് "ഇന്ത്യ വിൻസ് ഫ്രീഡം" ?
   * അബ്ദുൾ കലാം ആസാദ്

33. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട  ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്  ?
   * എബ്രഹാം ലിങ്കൺ

34.  മഹാത്മാഗാന്ധിയെ കൂടാതെ ഒക്ടോബർ 2 നു  ജന്മദിനമായ  ഇന്ത്യൻ നേതാവ് -?
    *ലാൽ ബഹാദൂർ ശാസ്ത്രി

35. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനം?
   * ജമ്മു കാശ്മീർ

36.  ദേശബന്ധു എന്ന പേരിൽ അറിയപ്പെട്ട നേതാവ് ?
  * ചിത്തരഞ്ജൻ ദാസ്

37.  ഏറ്റവും കൂടുതൽ കടത്തീരമുള്ള സംസ്ഥാനം?
  * ഗുജറാത്ത്

38.  നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
    *രവീന്ദ്രനാഥ് ടാഗോർ

39.  ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ "അമർ സോനാർ  ബംഗ്ള"  രചിച്ചത് ആരാണ് ?
   *രവീന്ദ്രനാഥ് ടാഗോർ

40.  ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെയാണ് ?
   * ഡെറാഡൂൺ
41ഇന്ത്യയുടെഎത്രാമത്തെ       രാഷ്ട്രപതിയാണ് ഈയിടെ  ചുമതലയേറ്റ ശ്രീ റാംനാഥ് കോവിന്ദ് ?
  * 14 (പതിനാലാമത്തെ )

42.  രാജ്യസഭാംഗം ആകാനുള്ള കുറഞ്ഞ പ്രായം  എത്ര ?
     *30 (  മുപ്പത് )

43. ഇന്ത്യയിൽ  ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം ?
   *ഹിമാചൽ പ്രദേശ്

44.  ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് ?
* സ്വാമി വിവേകാനന്ദൻ

45.   അഭിവാദനത്തിനു ആദ്യമായി ജയ് ഹിന്ദ് എന്ന് ഉപയോഗിച്ചത് ആരാണ് ?

  *നേതാജി സുഭാഷ്ചന്ദ്ര ബോസ്

46.   ഇന്ത്യയുടെ പരമോന്നത നീതി പീഠം?
   *സുപ്രീം കോടതി

47.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ  പ്രത്യക്ഷപ്പെട്ട ഭാരതീയൻ ?
   *മഹാത്മാഗാന്ധി

48.  ഒരു ഭാഗത്തു ഹിമാലയവും മറുഭാഗത്തു സമുദ്രവുമുള്ള ഏക ഇന്ത്യൻ  സംസ്ഥാനം ?
   *പശ്ചിമ ബംഗാൾ

49. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ  ആദ്യ രക്ത സാക്ഷി ?
*മംഗൾ പാണ്ഡെ(1857)

50.  ബ്രിട്ടീഷ് കാർക്കെതിരെ മരണം വരെ പോരാടിയ മലബാറിലെ ധീരനായ രാജാവ്  ?
*കേരളവർമ്മ വീര പഴശ്ശിരാജ

✍️M@ju.

Sunday, August 9, 2020

അനുഭവങ്ങൾ, പാളിച്ചകൾ, സ്മരണകൾ-31 ജീവിതനൗക 🐧 (ഒരു തീവണ്ടിയാത്രയുടെ ഓർമ്മയ്ക്ക്)

 


              വെളുപ്പിന് കേരള എക്സ്പ്രസിൽ ഒറ്റപ്പാലത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടയിലാണ് സംഭവം നടക്കുന്നത്, 2017ൽ.(കഥാ പ്രസംഗംഅല്ലാട്ടോ).

നല്ല തിരക്കുണ്ടായിരുന്നു.
വടക്കാഞ്ചേരിയായ പ്പോേൾ മുകളിലെ ബർത്തിൽ കിടന്നിരുന്ന ആൾ എണീറ്റിരുന്നു.

രാവിലെ നേരത്തെ എണീറ്റതിന്റെ ക്ഷീണം നല്ലപോലെ ഉണ്ടായിരുന്നതുകൊണ്ട് ബർത്തിൽ കയറി ഇരിക്കാമെന്ന് വിചാരിച്ച് ഇടതുകാൽ ഒരു സീറ്റിന്റെ സൈഡിൽ ചവുട്ടി മുകളിലത്തെ സൈഡിലെ കമ്പിയിൽ വലതു കൈ കൊണ്ട് പിടിച്ചു.

ദാ പിടിവിട്ട് സീറ്റിന്റെ നടുവിലായിരുന്ന ഒരു സുന്ദരിയും ചെറുപ്പക്കാരി യും സർവ്വോപരി മാന്യയായ ഒരു സ്ത്രീയുടെ മുഖത്ത് മെല്ലെ ഉരസി ശരീരത്തിലും ഉരസി താഴേക്ക്.
മറിഞ്ഞുവീ ണില്ല, അതെന്റെ ഭാഗ്യം.

അവരുടെ ദേഹത്ത് ഉരസിയതല്ലാതെ മറ്റൊന്നും പറ്റിയില്ല. അതവരുടേയും എന്റെയും ഭാഗ്യം.

അവർ കൈ താടിക്ക് വച്ച് ഉറങ്ങുന്നതു പോലെ ഇരിക്കുകയായിരുന്നു.
ഈ സംഭവം നടന്നിട്ടും അവർ ഒന്നും സംഭവിക്കാത്ത മാതിരി പഴയ പോലെ തന്നെ ഇരുന്നു.
അവർ ഒന്നും പറഞ്ഞില്ല.

എന്തെങ്കിലും പറ്റിയോ എന്ന എന്റെ ചോദ്യത്തിന് അടുത്തിരുന്ന ആ ളാ ണ് മറുപടി പറഞ്ഞത്.

"ഇമ്മാതിരി ഒരു സാധനം വന്നു വീണാൽ ഒന്നും പറ്റാതിരിക്കുകയല്ലേ... ''
ഭർത്താവാണെന്ന് തോന്നിക്കുന്ന അയാൾ പറഞ്ഞു.

"ക്ഷമിക്കണം അറിയാതെ പറ്റിയതാ '"

'ഞാൻ പറഞ്ഞു.

" എന്ത് ക്ഷമിക്കാൻ?????....". അയാൾ പിന്നെയും പറഞ്ഞു.

ട്രെയിൻ തൃശൂർ എത്തി അയാൾ ഇറങ്ങിപ്പോയി.

അപ്പോൾ അയാൾ ഭർത്താവായിരുന്നില്ലേ?

ഒരു യാത്രികനായിരുന്നു.

അയാളാണ് ഒരു കൃപയുമില്ലാതെ അറിയാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ ഉരസി താഴേക്കു വീണതിന് ഇത്രയും ഒച്ച വെച്ചത്.

ട്രെയിൻ എറണാകുളം ടൗണിൽ എത്തി.

അപ്പോൾ അവർ നേരെ ഇരിക്കുന്നുണ്ട്.

"ക്ഷമിക്കണം " ഞാൻ പറഞ്ഞു.

" സാരമില്ല " എന്നു പറഞ്ഞ് അവർ എന്നെ ആശ്വസിപ്പിച്ചു.

ഏതോ ഉദ്യോഗസ്ഥയാണെന്ന് തോന്നുന്നു.

ഞാൻ തീവണ്ടി ഇറങ്ങി നടന്നു.

ഏതൊരു മനു ഷ്യനും പറ്റാവുന്ന കാര്യങ്ങളാണ് ഇതൊക്കെ.

മറു സ്ഥാനത്ത് ഒരു സത്രീ ആയിപ്പോയി എന്നുള്ളത് ചില ആ ളു ക ളു ടെ അ സഹിഷ്ണുത എത്രമാത്രം നിലവാരം താണതാണ് എന്നത് ഇത്തരം സംഭവങ്ങൾ നമ്മെ പഠിപ്പിക്കും.
         
                    (തുടരും)

👁    👁 
    👃   
    👄

✍️ മജു.               

Thursday, August 6, 2020

HIROSHIMA DAY.(SPEECH)



HIROSHIMA DAY.

 Respected ladies and gentlemen,

 Today I would like to share with you some thoughts about the atom bombs.Don't you know about the incidents in hiroshima and nagasaki.The first use of atom bomb in japan?...... Don't you know about the miseries? The bomb killed 2lakhs people in the spot.Several lakhs left wouded and became disabled.Hundreds of people die of radiation even today.Thousands are born with deformities more than 74 years have passed.still the miseries are continuing.......and we do not know when it will come to an end. Shall we think about the threats to world peace today?So many reasons like terrrorism, aids,pandemic Covid 19, use of alcohol etc.....are there.But the stored nuclear weapons.Almost all countries have stored nuclear weapons for their security.If we consider the nuclear weapons in the world as a whole:it will be enough and more to destroy the entire world more than thousand times.Actually every country,both devoloped and devoloping spends a huge amount for purchasing weapons;especially nuclear. Will the weapons bring peace to the world is a question towards all.All the countries think that,it is for peace and protection.Can the weapons bring peace?No... never ….it creates fear and tension in the neighbouring countries.Each country fears the other............... The war will bring a lot of miseries to our country.first of all it kill so many innocent people.The life of the dependents of these people becomes miserable and tragical. It ruins so many buildings,roads etc.............. So economy will be lost unemploymentis yet another problem. A lot of factories will collapse due to the bomb blast.So after war the workeres may lose their jobs.price hike is another problem.More over a devoloping country like ours cannot afford such drastic changes in economy and in other fields. So we have to find out some other solutions for world peace other than weapons and war.Actually there is not a single formula applicable to all countries.Each country has to devolope its own formula to create and sustain peace.That may be fixing up of boundaries, agreement with neighbouring countries peace treaties etc...........More over an attitude against war is to be devoloped among the public. So i humbly request you to think criticize and propagate your ideas against war. Thank you for listening me.

 ✍️Maju