എൻ്റെ അമ്മയുടെ ഒരേയൊരു അനിയത്തിയാണ് ഗീത കുഞ്ഞമ്മ. അമ്മ ഗീത കുഞ്ഞമ്മയേക്കാൾ പത്ത് വയസിന് മൂത്തതാണ്. അമ്മാവൻ ഗീത കുഞ്ഞമ്മയേക്കാൾ രണ്ട് വയസിനു മൂത്തതും.
ഗീത കുഞ്ഞമ്മ ഡിഗ്രി കഴിഞ്ഞതിനു ശേഷം ടൈപ്പ് റൈറ്റിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് വിവാഹാലോചനവരുന്നതും അത് നടക്കുന്നതും.
ഞാനും അമ്മയും അമ്മ വീട്ടിൽ പോയ സമയത്ത് ഗീത കുഞ്ഞമ്മയെ കണ്ട ഓർമ്മ എനിക്കുണ്ട്.ഞാൻ ഒന്നിലോ രണ്ടിലോ പഠിക്കുകയായിരിക്കണം അന്ന്. ഗീത കുഞ്ഞമ്മ പാവാടയും ബ്ലൗസും ഇട്ടു നടക്കുന്ന കാലം. കാണാൻ എന്ത് സുന്ദരിയായിരുന്നെന്നോ. ആ മനോഹരമായ ചിരിയും സംസാരവും ഇപ്പോഴും ഓർമ്മിക്കുന്നു.
ഡൽഹിയിൽ ജോലിയുള്ള ഒരു വൈക്കം കാരനായിരുന്നു ഗീത കുഞ്ഞമ്മയെ വിവാഹം കഴിച്ചത്.അവർ വിവാഹശേഷം വീട്ടിൽ വന്നതൊക്കെ ഓർക്കുന്നു.
വിവാഹ ശേഷം അവർ ഒരുമിച്ച് ഡൽഹിക്ക് യാത്ര തിരിച്ചു. ഡൽഹിയിൽ ചെന്ന് ഹണിമൂൺ ട്രിപ്പായി ടാജ് മഹൽ ,പാർലമെൻറ് മന്ദിരം ,ഇന്ത്യാ ഗേറ്റ് മുതലായ സ്ഥലങ്ങളിൽ അവർ കറങ്ങിയതായി പറയുന്നു. അതിനു ശേഷം വീട്ടിൽ വന്ന കുഞ്ഞമ്മയ്ക്കു് ചെറിയ പനി അനുഭവപ്പെട്ടു. പനി കൂടുതലായപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പിന്നെ അറിഞ്ഞത് കുഞ്ഞമ്മയുടെ മരണവാർത്തയാണ്.
ഇന്നത്തെ പോലെ ഫോണോ ഒന്നുമില്ലാത്ത ഒരു കാലം. ട്രങ്ക് കാൾ ബുക്ക് ചെയ്ത് വിവരം അറിയാൻ മൂന്ന് മണിക്കൂർ വരെ കാത്തിരിക്കേണ്ട കാലം.
മരണമറിഞ്ഞ് അമ്മയുടെ അച്ഛൻ്റെ അനിയനും എൻ്റെ വല്ലിച്ഛൻ്റെ ഡോക്ടറായ മകനും കൂടി ഡൽഹിക്ക് തിരിച്ചു. അവർ ആശുപത്രി സന്ദർശിച്ചു. കാര്യങ്ങൾ മനസിലാക്കി.പനിയോടൊപ്പം വന്ന മഞ്ഞപിത്തമായിരുന്നു ഗീത കുഞ്ഞമ്മ മരിക്കാൻ കാരണം. മൃതദേഹം ഡൽഹിയിൽ തന്നെ സംസ്ക്കരിച്ചു.
ഒരു മാസമേ ആ ദാമ്പത്യം നീണ്ടുനിന്നുള്ളൂ.
അതിനു ശേഷം മകളുടെ വിയോഗത്തിൽ വേദനിച്ച് എൻ്റെ അമ്മയുടെ അമ്മ കുറെക്കാലം കട്ടിലിൽ തന്നെ കിടപ്പിലായി.പെറ്റമ്മയുടെ ദു:ഖം ,അത്രമേൽ വേദനിക്കാൻ അവർക്കു മാത്രമേ കഴിയൂ.
ഏറെ നാളത്തെ ആശ്വസിപ്പിക്കലിനു ശേഷമാണ് മുത്തശ്ശി എഴുന്നേറ്റു നടന്നു തുടങ്ങിയത്.പിന്നെ പിന്നെ സാധരണ സ്ഥിതിയിലേക്ക് എത്തി.
ഗീത കുഞ്ഞമ്മയുടെ മരണശേഷം ആ മനുഷ്യൻ രണ്ടാമതും വിവാഹം കഴിച്ചു. അവരും അധികം താമസിയാതെ മരിച്ചു. ഭാര്യ വാഴാത്ത മനുഷ്യനാണെന്നു തോന്നുന്നു.
ഗീത കുഞ്ഞമ്മ ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു പോകുന്നു. ഗീത കുഞ്ഞമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
മനുഷ്യൻ്റെ ജീവിതം ഒരു ഞാണിൻമേൽ കളിയാണെന്നു തോന്നും ചിലപ്പോൾ. കോവിഡ് എന്ന ഒരു കുഞ്ഞൻ വൈറസ് ലോകത്തെ മുഴുവൻ വിറപ്പിച്ചു കളഞ്ഞില്ലേ ഇപ്പോൾ, ലക്ഷക്കണക്കിന് ആളുകൾ മരിച്ചു.
"അനന്തം അജ്ഞാതം അവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കെലെങ്ങാണ്ടിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു ." എന്ന കവി വചനം ഓർമ്മ വന്നു.(ഗീത കുഞ്ഞമ്മ പഠിക്കുമ്പോൾ എടുത്ത ഒരു ഫോട്ടോ ആണ് ഇത് )
(തുടരും)
✍️ മജു
No comments:
Post a Comment