രാത്രി 8.30 ന് അത്താഴം കഴിഞ്ഞ് 9 മണിക്കുള്ള 9 വാർത്തയും കണ്ട് കഴിഞ്ഞാൽ അയാൾ കിടക്കപായിലേക്ക് വീഴും. പകൽ മുഴുവൻ ചെയ്ത ജോലിയുടെയും യാത്രയുടെയും ക്ഷീണം അയാളെ ഉറക്കത്തിലേക്കു നയിക്കും. അടുക്കളയിലെ പാത്രങ്ങളൊക്കെ ഒതുക്കി നാളെ രാവിലത്തെ കറിക്ക് കടല വെള്ളത്തിലിട്ട് അവൾ വേഗം കിടപ്പുമുറിയിലേക്ക് നടന്നു. ഇന്ന് ഒന്നാം വിവാഹ വാർഷികമാണ്. ഫെയ്സ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും വിവാഹ വാർഷികത്തിൻ്റെ ഫോട്ടോ രണ്ട് പേരും പങ്കുവച്ചിരുന്നു. അതിൻ്റെ ലൈക്കും കമൻ്റും എണ്ണി സംതൃപ്തചിത്തരായി അവർ കെട്ടിപിടിച്ചു കിടന്നു. എന്തായാലും ഇത്ര വരേ പഠിച്ചതല്ലേ? പി.എസ്.സി. എഴുതി ജോലി ഈ വർഷം കൂടി കിട്ടുമോ എന്ന് നോക്കട്ടെ. എന്നിട്ടാവാം കുട്ടികൾ. പ്രായവും അവൾക്ക് 19 കഴിഞ്ഞിട്ടേയുള്ളൂ.
അവൾ വിളക്കണച്ച് വന്ന് ഒന്നുകൂടി വലിഞ്ഞുമുറുക്കി അവനെ പുണർന്നു. എപ്പോഴോ ക്ഷീണം കൊണ്ട് അവൻ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് ഉറക്കമായി.
അപ്പോഴാണ് അവളിലെ കവിഭാവന ഉണർന്നത്. കവിത അവൾക്ക് ലഹരിയാണ്. അവൾ ചാടിയെണീറ്റു. ഒരു മിന്നായം പോലെ വന്ന വരികൾ അവൾ മേശപ്പുറത്തിരുന്ന കടലാസിൽ കോറിയിട്ടു.എന്നിട്ട് മൊബൈലെടുത്ത് ഡാറ്റ ഓൺ ചെയ്ത് എഴുതിയ കവിത ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തു.നേരത്തെ എടുത്ത ചിരിച്ചു നിൽക്കണ അവളുടെ ഒരു ഫോട്ടോയും ഒപ്പം പോസ്റ്റ് ചെയ്തു.കൂർക്കംവലിയുടെ അന്ത്യയാമങ്ങളിൽ അഞ്ചാം പാതിരയ്ക്ക് വിരിഞ്ഞത് എന്നൊരു അടിക്കുറിപ്പും ചേർത്തു.
അപ്പോൾ സമയം പുലർച്ചെ രണ്ട് മണിയായിരുന്നു. കൂർക്കം വലിച്ചുറങ്ങുന്ന അയാളെ സൂക്ഷിച്ച് നോക്കി അവൾ അയാൾക്കരികിലായി ചേർന്നു മയങ്ങി.
- ശുഭം -
✍️മജു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
No comments:
Post a Comment