അദ്ധ്യാപക വിദ്യാർത്ഥിയായിരുന്ന രണ്ട് വർഷക്കാലം അമ്മയുടെ വീട്ടിൽ നിന്നാന്ന് പഠിച്ചിരുന്നത്. ആദ്യമായിട്ടായിരുന്നു വീട്ടിൽ നിന്ന് ദീർഘമായ ഒരു മാറി നിൽപ്പ്. എന്നാൽ ഇടയ്ക്കിടെ ക്ലാസ് കഴിഞ്ഞ് വീട്ടിൽ വരാറുണ്ട്.അമ്മ വീട്ടിൽ അമ്മയുടെ അച്ഛനും അമ്മയും അമ്മാവനും അമ്മായിയും രണ്ട് മക്കളും ഉണ്ടായിരുന്നു. കുട്ടികൾ അന്ന് തീരെ ചെറിയ കുട്ടികളായിരുന്നു.എൻ്റെ അമ്മയുടെ ഏക ആങ്ങള യാണ് അമ്മാവൻ. അമ്മാവൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. അമ്മാവൻ രാവിലെ ഓഫീസിൽ പോയി വൈകുന്നേരം തിരിച്ചെത്തും.
ഞാൻ രാവിലെ 7:30 ന് പോയാൽ തിരിച്ചെത്തുന്നത് വൈകുന്നേരം 6 മണിക്കാണ്.ശനി, ഞായർ അവധി.
മിക്ക ദിവസങ്ങളിലും ഞാൻ എണീക്കാൻ വൈകിയാൽ മുത്തച്ഛൻ മോനേ എന്ന് വിളിച്ച് എണീപ്പിക്കും. ആ വിളി കേൾക്കാൻ ഒരു സുഖമുണ്ട്.
ശനിയാഴ്ചകളിൽ രാവിലെ തലയോലപറമ്പ് ചന്തയിൽ പോയാണ് ഒരാഴ്ചത്തേക്കുള്ള പച്ചക്കറികൾ വാങ്ങുന്നത്. മുത്തച്ഛൻ്റേയും മുത്തശ്ശിയുടേയും ഒപ്പം ഞാനും പോകും. രാവിലെ 6 മണിക്കു പോയാൽ 9:30 am ന് തിരിച്ചെത്തും. വളരെ ലാഭത്തിൽ നല്ല പച്ചക്കറികൾ കിട്ടുന്ന ഒരു ചന്തയായിരുന്നു അത്. ഏതാണ്ട് അഞ്ച് കിലോമീറ്റർ ദൂരം രാവിലെ നടന്നാണ് ചന്തയിൽ പോയിരുന്നത്. പോകുന്ന വഴിക്ക് കടത്ത് കടന്നു വേണം പോകാൻ. ഇന്നവിടെ വലിയ പാലം വന്നിരിക്കുന്നു. തിരിച്ച് ഇങ്ങോട്ടും നടക്കും. ചന്തയിൽ ഓരോ സാധനങ്ങളുടേയും വില ചോദിച്ചിട്ടാണ് മുത്തച്ഛൻ വാങ്ങുക. ബാർ ഗെയിനും ചെയ്യാം. പിൽക്കാല ജീവിതത്തിൽ എനിക്കും അത് ഒരു പാഠമായിരുന്നു. സാധനങ്ങൾ വാങ്ങിക്കുന്നതിന് മുമ്പ് വില ചോദിച്ചിട്ടേ വാങ്ങാറുള്ളൂ. പച്ചക്കറി ക ളൊക്കെ വാങ്ങിയ സഞ്ചിയുമായി തിരിച്ച് വീടെത്തിയാൽ പച്ചക്കറികളൊക്കെ അടുക്കളയിൽ ഒരിടത്ത് തരംതിരിച്ച് വെക്കും. വെണ്ട, മത്തൻ, കുമ്പളം, പടവലങ്ങ, കോവയ്ക്ക, ബീറ്റ്റൂട്ട്, കാരറ്റ്, ഇഞ്ചി, തക്കാളി, മുരിങ്ങയ്ക്ക ഇവയൊക്കെ നിരത്തി വെക്കും. ഒരാഴ്ച്ചത്തേക്ക് ഈ പച്ചക്കറികൾക്ക് ഒരു കേടും വരാറില്ലായിരുന്നു. അന്ന് ഫ്രിഡ്ജ് ഉപയോഗിച്ചിരുന്നില്ല. രണ്ട് വർഷക്കാലം ശനിയാഴ്ചകളിൽ മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം ചന്തയിൽ പോയി പച്ചക്കറികൾ വാങ്ങിയിട്ടുണ്ട്.
എൻ്റെ മുത്തച്ഛൻ ജീവിതത്തിലുടനീളം കണിശമായ കൃത്യനിഷ്ഠ പുലർത്തിയിരുന്നു.സർവീസിൽ നിന്ന് റിട്ടയറായ ശേഷമുള്ള കാര്യങ്ങളാണ് എനിക്ക് കൂടുതൽ അറിയുക. നേരത്തെയൊക്കെ അമ്മയുടെയൊപ്പം വന്ന് അന്ന് തന്നെ മടങ്ങുകയാണ് പതിവ്.കൃത്യം ആറ് മണിക്ക് എഴുന്നേൽക്കും.കൃത്യ സമയത്ത് ഇളം ചൂടുവെള്ളത്തിൽ കുളി.തലയിൽ പച്ച വെള്ളം ഒഴിക്കും.കൃത്യ സമയത്ത് പ്രാതൽ. അതു കഴിഞ്ഞാൽ വിസ്തരിച്ച് പത്രം വായന. 12 മണി അടിച്ചാൽ ഉച്ചഭക്ഷണം. പിന്നെ ഉച്ചയ്ക്ക് ഉറക്കമില്ല. ചാരുകസേരയിൽ ശാന്തമായി കിടക്കും.4 മണിക്ക് ചായ.6.15 pm ൻ്റെ പ്രാദേശിക വാർത്ത കേൾക്കും. അതു കഴിഞ്ഞാൽ സന്ധ്യാ ദീപം തെളിച്ചാൽ പത്ത് മിനിറ്റ് ഈശ്വരനാമം ചൊല്ലൽ. അത് ഉറക്കെ ചൊല്ലും. രാമായണ മാസത്തിൽ രാമായണം വായിക്കും.പിന്നെ 8 മണിക്ക് അത്താഴം.നേരത്തെ അത് 7 മണിക്കായിരുന്നു.ടി.വി. വന്നതോടുകൂടി 8 മണിക്കായതാണ്. 9 മണിക്ക് ഉറക്കം. പുകവലി, മദ്യപാനം, മറ്റു ചീത്ത കൂട്ടുകെട്ടുകൾ ഒന്നും ഇല്ല. കെട്ടുതെങ്ങു സംഘത്തിൻ്റെ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചു.
പാടത്ത് വെള്ളം തിരിക്കാൻ മുത്തച്ഛനൊപ്പം 2 മണിക്ക് പോയതും ഓർക്കുന്നു. കൊയ്ത്തും മെതിയുമുള്ള സമയത്ത് പാടത്തെ മാടത്തിൽ വൈകുന്നേരങ്ങളിൽ നെല്ലളക്കുന്നത് നോക്കി ഞാൻ കിടന്നിട്ടുണ്ട്.
ചന്തയിൽ നിന്ന് പച്ചക്കറികൾ വാങ്ങാൻ, ആൾക്കൂട്ടത്തിൽ ഒരാളായി അലിഞ്ഞു നടക്കാൻ ഇതെഴുതുന്ന കൊറോണക്കാലത്ത് കൊതിയാവുകയാണ്.
വളരെ തിരക്കുള്ള ഒരു ചന്തയായിരുന്നു അത്. പച്ചക്കറികൾ വാങ്ങി കുറച്ചു നടന്നാൽ മത്സ്യ മാർക്കറ്റായി.അവിടെ കയറി നല്ല മീൻ മുത്തച്ഛൻ വാങ്ങും. അതും കൂടി കഴിഞ്ഞാൽ പർച്ചേസ് പൂർത്തിയാകും.ഏതെങ്കിലും ഒരു പാവപ്പെട്ട മനുഷ്യൻ ധർമ്മം ചോദിക്കുകയാണെങ്കിൽ മുത്തച്ഛൻ പേഴ്സ് തുറന്ന് ഒരു നാണയം കൊടുക്കും.
മുത്തശ്ശിയും അമ്മായിയും വെയ്ക്കുന്ന കറികൾക്ക് നല്ല രുചിയാണ്. എൻ്റെ അമ്മയുണ്ടാക്കുന്ന കറികളും നല്ലരുചിയുള്ളത് തന്നെ. എൻ്റെ ഭാര്യയുണ്ടാക്കുന്ന കറികളും ടേസ്റ്റിയാണ്.
പിന്നെ പ്രത്യേകിച്ച് കറിക്ക് രുചി കുറഞ്ഞെന്നോ കൂടിയെന്നോ ഉപ്പില്ല, പുളിയില്ല ഇത്തരം അഭിപ്രായങ്ങൾ അന്നും ഇന്നും പറയുന്ന ശീലം എനിക്കില്ല.
അവിടെ പറമ്പിൽ നിറയെ പാളയംകോടൻ വാഴയുണ്ടായിരുന്നതുകൊണ്ട് വാഴക്കുല എപ്പോഴും ഉണ്ടാകും. മച്ചിൻ്റെ മുകളിൽ കെട്ടി തൂക്കിയിരുന്ന പാളയംകോടൻ പഴം അവധി ദിവസം ഇടയ്ക്കിടയ്ക്ക് കഴിക്കുമായിരുന്നു.
പിന്നെ രാവിലെ മൂവാറ്റുപുഴയാറിലെ കുളി ഒരു രസമായിരുന്നു. രണ്ടു വർഷക്കാലം മുവാറ്റുപുഴയാറിൽ നീന്തിക്കുളിച്ചു.
ഇതിനിടയിൽ ക്ലാസ് കഴിഞ്ഞു വരുന്ന ചില ദിവസങ്ങളിൽ വീട്ടിലും കയറും.
ചന്തയിൽ നിന്ന് നടന്നു വരുന്ന വഴി മൂന്നിടത്ത് മുത്തച്ഛന് സ്ഥലം ഉണ്ട്.ഞായറാഴ്ചകളിൽ അവിടെ പോയി കുടംമ്പുളി പറിച്ചതും ഓർമ്മയിൽ ഉണ്ട്. അതിൽ ഒരു സ്ഥലം അമ്മയ്ക്ക് ഷെയറു കൊടുത്തത് എനിക്ക് അമ്മ തന്നത് ഞാൻ കുടംമ്പുളി പറിച്ച സ്ഥലം ഇന്ന് എൻ്റെ പേരിൽ അവിടെ ഉണ്ട്. കോവിഡ് ആയതു കൊണ്ട് അമ്മയെ വീട്ടിൽ പോയി കാണാൻ കഴിഞ്ഞിട്ടില്ല. ഈ മാസം കൂടി കഴിഞ്ഞാൽ പോയി കാണാമെന്ന് വിചാരിക്കുന്നു. ചില സ്ഥലങ്ങൾ കണ്ടെയ്മെൻ്റ് സോണുകളായതുകൊണ്ട് യാത്ര നീട്ടിവയ്ക്കുകയായിരുന്നു.
രാവിലെയുള്ള നടപ്പും പുഴയിൽ കുളിയുമൊക്കെ നല്ല വ്യായാമവുമായിരുന്നു. അന്ന് മൂവാറ്റുപുഴ മനോഹരമായ ജലാശയമായിരുന്നെങ്കിൽ ഇന്ന് കുറച്ചൊക്കെ മലിനമായിട്ടുണ്ട്. അതിനെതിരെ ജനകീയ കൂട്ടായ്മകളൊക്കെ ഉണ്ടായിട്ടുണ്ട്.
(തുടരും)
✍️മജു .dated.1/09/2020.
No comments:
Post a Comment