Friday, September 4, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-48. കുട്ടൻ


കുട്ടൻ എൻ്റെ അമ്മ വീട്ടിൽ ചെല്ലുമ്പോഴൊക്കെയുള്ള എൻ്റെ കളി കൂട്ടുകാരനായിരുന്നു. അന്ന് നിറയെ തോടുകൾ ഉണ്ട് അവിടെ.അതിലൂടെ കുട്ടൻ്റെ ഏട്ടൻമാർ കൊണ്ടുവന്നു നിർത്തുന്ന വലിയ വള്ളത്തിൽ തോട്ടിലൂടെ ചാല് കടന്ന് പുഴയിലേക്കൊക്കെ വള്ളം തുഴഞ്ഞ് പോയിട്ടുണ്ട് ഞങ്ങൾ ചെറുപ്പത്തിൽ.കുട്ടൻ നല്ല തുഴക്കാരനാണ്. മുന്നിൽ നിന്ന് കഴുക്കോൽ (വള്ളം ഊന്തണ വലിയമുളവടി) കുത്തിയാൽ പുറകിലേക്ക് വള്ളത്തിൻ്റെ സൈഡിലൂടെ പാട്ടും പാടി ഒരു നടപ്പാണ്. ആ ഊന്നലിൻ്റെ ഫലമായി വള്ളം പാഞ്ഞു പോകും.പലപ്പോഴും ഞങ്ങൾ ചക്കാലുമുറിക്കൽ കടവിൽ കുളിച്ചിട്ടുണ്ട്. അവിടെ നല്ല വെളളമുണ്ട്.ഞങ്ങൾക്ക് നീന്താനും അറിയാം. മുങ്ങാംകുഴിയിട്ടു കളിക്കും. അവിടെ നിറയെ ആമ്പലുകൾ ഉണ്ട്. അതിൻ്റെ പൂവും തണ്ടും കാണാൻ എന്ത് മനോഹരമാണ്. ആമ്പൽ പൂ പറിച്ച് അതിൻ്റെ ഉള്ളിലുള്ള അരി പോലുള്ള വിത്തുകൾ ഞങ്ങൾ തിന്നുമായിരുന്നു. ഇന്നിപ്പോൾ ഇവിടെ വീട്ടിൽ ചെറിയ പാത്രത്തിൽ ആമ്പലിൻ്റെ വിത്തിട്ട് മുളപ്പിച്ച് ചെറിയ പൂക്കൾ ഭംഗി ക്ക് വേണ്ടി വളർത്തുന്നു. അന്ന് ആ തോടുകളിൽ നിറഞ്ഞു നിന്ന ആമ്പലിൻ്റെ മനോഹാരിത പകർത്താൻ ഒരു ക്യാമറയോ മൊബൈലോ ഇല്ലാതെ പോയി.

     എൻ്റെ ചെറുപ്രായത്തിൽ ഒരു മഴക്കാലത്ത് ഞാനും അമ്മയുമായി അമ്മ വീട്ടിൽ എത്തിയപ്പോഴും പറമ്പു മുഴുവൻ വെള്ളം കയറി ഇരിക്കുന്നു. അവിടങ്ങളിൽ വാഴയ്ക്കൊരു ക്ഷാമവുമില്ല.കുട്ടൻ വാഴ തട കൊണ്ടു കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ അർമാദിച്ചു കളിച്ചപ്പോൾ ഉണ്ടായ സന്തോഷം കുട്ടനാടൻ ബോട്ടിങ്ങിൽ പോലും കിട്ടിയിട്ടില്ല.

    കുട്ടൻ്റെ അമ്മ കുട്ടൻ്റെ ചെറുപ്പത്തിലേ മരിച്ചു.പിന്നെ കുട്ടൻ്റെ അച്ഛൻ്റെ അമ്മയാണ് നോക്കി വളർത്തിയത്. കുട്ടൻ്റെ അച്ഛനും കുട്ടനെ വലിയ ഇഷ്ടമായിരുന്നു.പിന്നെ രണ്ട് ജ്യേഷ്ഠൻമാരും ഒരു പെങ്ങളും കുട്ടനുണ്ട്.

    കുട്ടൻ നാട്ടുകാർക്കും പ്രീയപ്പെട്ടവനായിരുന്നു. ഒരിക്കൽ ഒരു മഴക്കാലത്ത് അവിടെ വെള്ളം കയറിയ സമയത്ത് റോഡിലൊന്നും കയറിയിട്ടില്ല. വലിയ മഴ പെയ്താൽ അവിടെ ആറ് കവിഞ്ഞൊഴുകി ചെറുതായി വെള്ളം കയറുകയും രണ്ട് ദിവസം കഴിയുമ്പോൾ ഇറങ്ങുകയും ചെയ്യുമായിരുന്നു .അമ്മ വീട്ടിലേക്കുളള വഴി മുഴുവൻ  അരയ്ക്കു മുകളിലാണ് വെള്ളം.കുട്ടൻ എൻ്റെ അമ്മ വീട്ടിലെ ചെറിയ തോണിയുമായി എത്തി. കുട്ടന് നല്ല ബാലൻസ് ആണ്. ഞാൻ വള്ളത്തിൽ കയറി നിന്നു. റേഷൻ കടയിൽ നിന്ന് ഗോതമ്പും അരിയും വാങ്ങി വന്ന ലീല ചേച്ചിയും വള്ളത്തിൽ കയറി. എനിക്കാണെങ്കിൽ ചെറിയ വള്ളത്തിൽ ബാലൻസ് കുറവാണ് താനും. കുറെ മുന്നോട്ട് പോയപ്പോൾ കുട്ടൻ പാട്ടും പാടി വള്ളം തുഴയുകയാണ്. ചിരിച്ചും കളിച്ചും വള്ളം മുങ്ങി.ലീല ചേച്ചിയുടെ ഗോതമ്പും അരിയും കുറെയൊക്കെ നനഞ്ഞു. വള്ളം മുങ്ങിയത്‌ ലീല ചേച്ചിയുടെ വീടിനടുത്തായതു കൊണ്ട് ലീല ചേച്ചി പിന്നെ നീന്തി വീട്ടിലേക്ക് പോയി. അവരുടെ വീടിൻ്റെ തറഭാഗം വരെ വെള്ളം ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ അത്രയ്ക്കേ വെള്ളം വരാറുണ്ടായിരുന്നുള്ളൂ. രണ്ട് ദിവസം കഴിഞ്ഞാൽ ഇറങ്ങുകയും ചെയ്യും.കുട്ടൻ വള്ളമൊക്കെ നേരെയാക്കി പിന്നെയും ഞങ്ങൾ കയറി പോയി. പിന്നെ ഒരു തോടിനു നടുവിൽ വീണ്ടും മുങ്ങി. എൻ്റെ ഷർട്ടും പാൻ്റും ഒക്കെ നനഞ്ഞു കുതിർന്നു. ഒരു കണക്കിന് കരയ്ക്കു കയറി വെള്ളത്തിൽ ഒരു മരത്തിൽ പിടിച്ചു നിന്നു.കുട്ടൻ ബാലൻ സ് ചെയ്ത് വള്ളം നേരെയാക്കി വെള്ളം കോരികളഞ്ഞു. പിന്നെ വീണ്ടും അതിൽ കയറി അമ്മ വീട്ടിൽ എത്തി.ഷർട്ടൊക്കെ മാറി ഇട്ടു. ഇന്ന് തോടുകൾ മിക്കതും നികത്തിയിരിക്കുന്നു.

     ഞാൻ ജോലി കിട്ടി പോന്നതിനു ശേഷം ഇടയ്ക്ക് ഒരിക്കൽ ചെല്ലുമ്പോൾ ഞങ്ങൾ രണ്ടു പേരും കൂടി ചായക്കടയിൽ കയറി പുട്ടും പഴവും ചായയും തട്ടിയ തോർക്കുന്നു. 

    പിന്നെ ഒരു ദിവസം വന്ന അച്ഛൻ്റെ എഴുത്തിൽ കുട്ടൻ മരിച്ചതായി എഴുതിയിരുന്നു.

     കുട്ടൻ്റെ വീടിൻ്റെ വടക്കുവശത്ത് നാലേക്കറോളം പറമ്പ് ഉണ്ട്. അതിൽ നിറയെ കൊക്കോ ചെടികളാണ്.അത് മറ്റൊരാളിൻ്റെ തൊടിയാണ്.

  ആ പറമ്പിൻ്റെ ഒരു ഭാഗത്ത് ഒരു പൊട്ടക്കുളമുണ്ട്. ആ പൊട്ടക്കുളത്തിൻ്റെ അരികിലെ പൂവരശ് മരത്തിൽ കയറി ഇരുന്ന് രണ്ടിന് പോയ കുട്ടൻ തല കറങ്ങി കുളത്തിൽ വീണതാണ്. ആരും അറിഞ്ഞില്ല. രാവിലെ പുറത്തേക്കു പോയാൽ വൈകുന്നേരം വരുന്ന കുട്ടനെ സന്ധ്യ കഴിഞ്ഞിട്ടും കാണാതെ അന്വേഷണത്തിനൊടുവിലാണ് കുളത്തിൽ കണ്ടെത്തിയത്.കുട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ എനിക്ക് കഴിഞ്ഞില്ല. 

   ഒന്നും ശാശ്വതമല്ലാത്ത ഈ ലോകത്ത് കുട്ടൻ്റെ ഓർമ്മകൾ സ്മരിച്ചു കൊണ്ട് ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഈ കുറിപ്പ് കുട്ടന് സമർപ്പിക്കുന്നു.

                  (തുടരും)


✍️മജു

No comments:

Post a Comment