Wednesday, September 30, 2020

കൈയെഴുത്തും ഒരു കലയാണ്

 കൈയെഴുത്തും ഒരു കലയാണ്.


ഗാന്ധിജി സ്വാനുഭവത്തെ അടിസ്ഥാനമാക്കി ഇതിനെപറ്റി പറയുന്നത് ഇങ്ങനെയാണ്.


"  കൈയെഴുത്തു വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമല്ലെന്നുള്ള ധാരണ എന്റെ മനസ്സിൽ കടന്നുകൂടിയത് എവിടെ നിന്നാണെന്നുന്നറിഞ്ഞു കൂടാ.എവിടെ നിന്നായാലും ഇംഗ്ളണ്ടിൽ എത്തുന്നതുവരെ ആ ധാരണ എന്നെ വിട്ടുപിരിഞ്ഞില്ല.പിന്നീട്,പ്രതേയ്കിച്ചു തെക്കേ ആഫ്രിക്കയിൽ വച്ച് ബാരിസ്റ്റർമാരുടെയും തെക്കേ ആഫ്രിക്കയിൽ ജനിച്ചുവളർന്ന അവിടെ വിദ്യാഭ്യാസം ചെയ്തുവന്ന യുവാക്കളുടെയും മനോഹരമായ കൈയെഴുത്തുകണ്മനിടയായപ്പോൾ ഞാൻ ലജ്ജിക്കുകയും എന്റെ കഴിവുകേടിനെ പറ്റി പശ്ചാത്തപ്പിക്കുകയും ചെയ്തു.


ചീത്ത കൈയെഴുത്തു അപൂർണ്ണമായ വിദ്യാഭ്യാസത്തിന്റെ ഒരു ലക്ഷണമായി കരുത്തേണ്ടതാണെന്നു എനിക്ക് ബോധ്യമായി.പിന്നീട് ഞാനെന്റെ കൈയെഴുത്തു നന്നാക്കുവാൻ ശ്രമിച്ചു.പക്ഷെ ,അതിനുള്ള കാലം കഴിഞ്ഞിരുന്നു.ചെറുപ്പകാലത്തെ ഉപേക്ഷയാൽ വന്ന ന്യൂനത പരിഹരിക്കുവാൻ എനിക്കിതുവരെ സാധിച്ചിട്ടില്ല.ഈ അനുഭവം എല്ലാ യുവാക്കൾക്കും ഒരു പാഠംമായിരിക്കട്ടെ.നല്ല കൈ അക്ഷരം  വിദ്യാഭ്യാസത്തിന്റെ ഒഴിച്ചുകൂടാത്ത ഒരു ഭാഗമാണെന്നു അവർ മനസ്സിലാക്കട്ടെ.എഴുതുവാൻ ശീലിക്കുന്നതിനു മുൻപായി കുട്ടികളെ ചിത്രങ്ങൾ വരയ്ക്കുവാൻ ശീലിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം."


     കൈയെഴുത്തിൽ അലസത കാണിക്കുന്നത് ഈയ്യിടെ യുണ്ടായിട്ടുള്ള ദുരവസ്ഥയാണ്.ഒരു കാലത്തു കോപ്പിഎഴുതുന്നത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കരുതിയിരുന്നു.ഇന്ന് അതിനു അത്ര പ്രാധാന്യം കൽപ്പിക്കുന്നില്ല.


പത്താം ക്‌ളാസ്സുവരെയുള്ള കുട്ടികളെ നിർബന്ധമായും മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം കോപ്പി എഴുതിപ്പിക്കണം എന്നോർമിപ്പിച്ചു നിർത്തുന്നു.


നാളെ ഗാന്ധിജയന്തി, മഹാത്മാവിന് പ്രണാമം🙏


✍️മജു

Monday, September 28, 2020

ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ (ആസ്വാദന കുറിപ്പ്)

 


ശ്രീ.എം.മുകുന്ദൻ്റെ ഏഴ് കഥകൾ അടങ്ങുന്നതാണ് ഈ പുസ്തകം. സമൂഹത്തിൻ്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് അതിനെ സൂക്ഷ്മമായി നിരീക്ഷിച്ചിച്ച് രചന നടത്തുകയെന്നുള്ളത് ശ്രീ.എം.മുകുന്ദൻ്റെ കൃതികളിലൊക്കെ തന്നെ കാണാം. ഈ കഥയിൽ മിത്തെല പുരയിൽ സജീവൻ ബാങ്കിൽ നിന്ന് ലോണെടുത്ത് ഒരു ഓട്ടോ വാങ്ങിക്കുന്നു. പെണ്ണ് കാണാൻ ചെന്നപ്പോൾ എല്ലാവരും നോക്കിയത് ഓട്ടോയുടെ ചന്തത്തെ. പെണ്ണിനെ തികച്ചും സൗജന്യമായി തന്നെ കിട്ടി. മൂന്നര പവൻ്റ താലിമാല എന്നു പറഞ്ഞ് കെട്ടിയത് നൂലുപോലുള്ള ഒരു മാലയും ലോക്കറ്റും.
  സജീവന് കൃത്യമായി ഓട്ടോ ഓടിക്കണമെന്നോ ലോൺ തിരിച്ചടയ്ക്കണമെന്നോ ഉള്ള വിചാരമൊന്നുമില്ല. മടിയനാണ്. ഉച്ചയ്ക്ക് ഊണുകഴിഞ്ഞാൽ കുറേ നേരം ഉറങ്ങണം. ആ സമയത്താണ് തീവണ്ടിയിൽ ആളു വരുന്നതും കൂടുതൽ ഓട്ടം കിട്ടുന്നതും. ഭാര്യ ഓട്ടം പോകാൻ പറഞ്ഞാലും ഏതെങ്കിലും മരത്തിനു ചുവട്ടിൽ വണ്ടി നിർത്തി സജീവൻ ഉറങ്ങും.
       രാത്രി അവളുടെ വെളുത്ത ശരീരം ട്യൂബ് ലൈറ്റിൽ നോക്കിക്കിടക്കുമ്പോൾ അവൾ ഒരു പായ്ക്കറ്റ് നിരോധ് എടുത്തു കൊടുക്കുന്നു. ഇതെന്താ എന്നുള്ള സജീവൻ്റെ ചോദ്യത്തിന് ഇത് എന്താണെന്ന് ആണുങ്ങൾക്കല്ലേ നന്നായി അറിയുന്നതെന്ന് ഭാര്യ രാധിക.വിവാഹം ഉറപ്പിച്ചപ്പോൾ തന്നെ രാധിക വാങ്ങി വെച്ചതാണ് അത്. എനിക്ക് ഈ രാധികയെ കുറിച്ച് തോന്നിയതെന്തെന്നാൽ രാധിക കണക്കിൻ്റെയോ കെമിസ്ട്രിയുടെയോ ആളല്ല ഫിസിക്സിൻ്റെ യാണെന്നാണ് തോന്നിയത്.
    ഓട്ടോയ്ക്ക് ദിവ്യാമോൾ എന്ന് പേരിടുക കൂടി ചെയ്തു സജീവൻ. കടം വീട്ടാതെ കുട്ടികൾ വേണ്ടെന്ന് രാധികയും.
     രാധിക സ്വന്തമായി ഓട്ടോ ഓടിക്കാൻ പഠിക്കുന്നു. വെളുപ്പിന് അയാൾ എണീക്കുന്നതിന് മുമ്പ് അവൾ തീവണ്ടി യുടെ സമയം നോക്കി സ്റ്റേഷനിൽ ചെല്ലുന്നു. ഓട്ടം കിട്ടുന്നു. മടക്ക ഓട്ടത്തിനും അവൾക്ക് ആളെ കിട്ടുന്നു. ഉച്ചയ്ക്ക് ഊണുകഴിഞ്ഞാലും ട്രെയിനിൻ്റെ സമയം നോക്കി അവൾ പോകും.ആട്ടോ സ്റ്റാൻ്റിലെ സഹപ്രവർത്തകരായ സഖാക്കൾ അവൾക്ക് എല്ലാ സുരക്ഷിതത്വവും ഒരുക്കി കൊടുത്തു.
      ഒരു ദിവസം പതിവിലും നേരത്തെ വീട്ടിലെത്തിയപ്പോൾ ഇന്നെന്താ നേരത്തെ എന്നുള്ള സജീവൻ്റെ ചോദ്യത്തിന് ഇന്നു മ്മടെ  വിവാഹ വാർഷികമല്ലേ എന്നും പറഞ്ഞ് ബ്ലൗസിനിടയിൽ നിന്ന് മൂന്നര പവൻ്റെ താലിമാല എടുത്തു കൊടുത്ത് അതിൽ സജീവൻ കൊടുത്ത നൂൽ മാലയിൽ നിന്ന് ഉണ്ണികൃഷ്ണൻ്റെ ചിത്രമുള്ള ലോക്കറ്റ് ആ താലിമാലയിൽ കൊരുത്തിട്ടു എന്നിട്ട് ദാ ഇതെൻ്റെ കഴുത്തിൽ കെട്ട് എന്നു പറഞ്ഞ് കഴുത്തു നീട്ടികൊടുത്തു. സജീവൻ ചമ്മലോടെ അനുസരിച്ചു. " മ്മടെ അടവും തീർന്നു, എൻ്റെ കഴുത്തില് മൂന്നര പവൻ്റെ താലീം ആയീ, എനി നമുക്കൊരു കുഞ്ഞ് വേണം, നെടുമ്പ്രത്ത് രാധിക മീത്തെലപ്പുരയിൽ സജീവൻ്റെ കൈ പിടിച്ച് കിടപ്പുമുറിയിലേക്ക് നടന്നു.

എം.മുകുന്ദൻ വിത്യസ്തമായ രീതിയിൽ കഥ പറയുമ്പോൾ അത് വായനക്കാരിൽ ഒരു സ്ത്രീയുടെ ഇച്ഛാശക്തിയും തൻ്റേടവും സ്വാശ്രയ ബോധവും ഏറെ പ്രകടമാണ്.

            ശുഭം

✍️ മജു

Saturday, September 26, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ ബാല്യകാല സ്മരണകൾ - 53. "Majoos stores"

 


എൻ്റെ ചെറുപ്പത്തിൽ അതായത് രണ്ടിലോ മൂന്നിലോ പഠിക്കുമ്പോൾ ഞങ്ങൾ ഒരു കളി കളിച്ചിരുന്നേ......


എൻ്റെ അയൽവക്കത്തെ വീട്ടിലെ കുട്ടികളെയാണ് ഞങ്ങൾ എന്ന് ഉദ്ദേശിച്ചതേ.....


ഇതിൽ അത്ര പുതുമയൊന്നുമില്ലേ......


നാലുകോലുകൾ കുത്തി നിർത്തി അതിൽ ഓലമെടഞ്ഞത് കൊണ്ട് മറച്ച് ഞങ്ങൾ ഒരു കടയാക്കിയേ.....


കടയ്ക്ക് "Majoos Stores " എന്ന് പേര് നൽകിയേ......


ചിരട്ടയും കമ്പും കൊണ്ട് ത്രാസും കടലാസിൽ സംഖ്യ എഴുതി നോട്ടും ചില കവറുകളിൽ മണ്ണും ചരലും നിറച്ച് അരിയും ചെടികളുടെ പല കളറുള്ള ഇലകൾ നുറുക്കി അരിഞ്ഞെടുത്ത് പല വ്യജ്ഞനവും ആക്കിയേ......


ഒരാൾ കടക്കാരനായിരിക്കുവേ....


ബാക്കിയുള്ളവർ സാധനങ്ങൾ വാങ്ങാൻ വരുവേ.....


വാങ്ങിയ സാധനങ്ങളുടെ വില കൂട്ടി നോക്കി രൂപ വാങ്ങി ബാക്കി പൈസ കസ്റ്റമറിന് കൊടുക്കുവേ.....


കച്ചവടമൊക്കെ കഴിയുമ്പോൾ നോട്ടൊക്കെ എണ്ണി നോക്കി എത്ര രൂപ ലാഭമുണ്ടെന്ന് നോക്കുവേ....


ലാഭം കിട്ടിയ കളി രൂപകൾ ഞങ്ങൾ എല്ലാവരും കൂടി വീതിച്ചെടുക്കുവേ....


ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യമേ......


നിന്നോർമ്മകൾ എന്നെ എവിടെയൊക്കെയാണ് കൊണ്ടു പോകുന്നതേ.....


  എന്താല്ലേ.........


             (തുടരും)


മജു.

Thursday, September 24, 2020

പ്രായമുള്ളവരെ ബഹുമാനിക്കാൻ നമ്മൾ പഠിക്കണം.

 

പ്രായമുള്ളവരെ ബഹുമാനിക്കാൻ നമ്മൾ പഠിക്കണം.കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിനുമുമ്പ് ധർമ്മപുത്രർ യുദ്ധക്കളത്തിൽവച്ച് തേരിൽ നിന്ന് ഇറങ്ങി ഭീഷ്മാചാര്യരുടെ അടുത്തേക്ക് നടന്നു.ഇത് കണ്ടു ദുര്യോധനൻ കൂക്കിവിളിച്ചു.

യുദ്ധം ഒഴിവാക്കാൻ പറയാൻ പോകുന്നതായി അവർ ധരിച്ചു.

ധർമ്മപുത്രർ ആചാര്യരോട് അനുഗ്രഹിക്കണം എന്ന് പറയുകയാണ് ഉണ്ടായത്.എല്ലാ ആചാര്യരുടെയും അനുഗ്രഹം വാങ്ങി.അപ്പോൾ തന്നെ വിജയം അവരുടേതായി.മുതിർന്നവരെയും ഗുരുക്കന്മാരെയും പ്രണമിച്ചുകൊണ്ട് എന്റെ എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.സ്നേഹത്തോടെ

✍️മജു.

അനുഭവങ്ങൾ പാളിച്ചകൾ, ക്രിക്കറ്റ് കളി🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏 ബാല്യകാല സ്മരണകൾ-52.


 


എൻ്റെ ചെറുപ്പത്തിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരിക്കണം ക്രിക്കറ്റ് കളി തുടങ്ങുന്നത്. ഒരു മടലും ഒരു റബർ ബോളും മൂന്ന് കമ്പുമായി ഞങ്ങൾ കളി തുടങ്ങി.അരമതിലിൽ വിക്കറ്റിന് സമാന്തരമായി കുറച്ചു ദൂരെ സ്വന്തം വീട്ടിൽ ഇരുന്ന ഞങ്ങളുടെ ടീം മേറ്റിൻ്റെ അച്ഛൻ്റെ നെഞ്ചിലായിരുന്നു എൻ്റെ ആദ്യ ബോൾകൊണ്ടത്. അധികം ശക്തിയില്ലാത്തതുകൊണ്ടാവാം അദ്ദേഹം ചിരിച്ചു.ദേഷ്യപ്പെട്ടില്ല. വീണ്ടും ഞങ്ങളുടെ കളി നോക്കിയിരുന്നു. അന്ന് ടി.വി.ഇല്ല.
    ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടി.വിയുടെ ഉദയം.ദൂരദർശനിൽ ക്രിക്കറ്റ് കളി കാണാൻ പറ്റുന്ന ഒരു സാഹചര്യം സംജാതമായി.ഞങ്ങളുടെ കളി മടലും കമ്പും റബർ ബോളുമായി തന്നെ തുടർന്നു.
    ടി.വിയിൽ ടെസ്റ്റ് ക്രിക്കറ്റ് കണ്ട് ഞങ്ങൾ കോരിതരിച്ചു. സുനിൽ ഗവാസ്ക്കറും കപിൽ ദേവും കൃഷ്ണമാചാരി ശ്രീകാന്തും രവി ശാസ്ത്രിയും വിവിയൻ റിച്ചാർഡ്സും അലൻ ബോർഡറും മാൽക്കം മാർഷലും ദിലീപ് വെങ്ങ് സർക്കാറും മൊ ഹിന്ദർ അമർനാഥും കിർമാണിയും ഞങ്ങളുടെ മുറിയെ അലങ്കരിച്ചു. അവരെപ്പോലെ ആകും എന്ന് കരുതി കളിച്ചു.സ്പോർട്ട്സ് സ്റ്റാർ മാഗസിൻ ഞങ്ങൾക്ക് വലിയ സംഭവമായിരുന്നു.
     പത്താം ക്ലാസും പ്രീഡിഗ്രിയും എത്തിയപ്പോൾ കളി വിശാലമായ പാടത്തേക്ക് മാറ്റി.നാലഞ്ചുമാസം സുഖമായി കളിക്കാം.
   ഞങ്ങൾക്ക് ഒറിജിനൽ ക്രിക്കറ്റ് ബാറ്റും ഒറിജിനൽ ക്രിക്കറ്റ് പന്തും സ്റ്റമ്പും ഉണ്ടായി. പക്ഷേ ഞങ്ങൾ ആരും ഹെൽമറ്റോ പാഡോ ധരിക്കാതെയാണ് കളിച്ചിരുന്നത്.എന്നിട്ടും വളരെ ഫാസ്റ്റായി എറിയുന്ന പന്ത് കളെ സധൈര്യം നേരിട്ടു. ഒരിക്കൽ ഞങ്ങളേക്കാൾ മുതിർന്ന അത്രയ്ക്ക് പ്രാക്ടീസ് പോരാതിരുന്നത് കൊണ്ടോ എന്തോ ബാൾ ബാറ്റിൽ തട്ടി മൂക്കിൽ കൊണ്ട് ചോര വരികയും ആശുപത്രിയിൽ ഒരു ദിവസം കിടക്കേണ്ടതായും വന്ന ഒരാളും ഞങ്ങളുടെ കൂടെ ഉണ്ടായി.
    ചിലപ്പോഴൊക്കെ 45 ഡിഗ്രി ചരിച്ച് അടിച്ച് ഫോറുകൾ പറത്തി.സിക്സറുകൾ അടിച്ചു. മീഡിയം വേഗത്തിൽ ബോൾ ചെയ്തു. ഒരിക്കൽ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് ഞങ്ങൾ ആവേശം കൊണ്ടു.ശനിയും ഞായറും രാവിലെ മുതൽ വൈകുന്നേരം വരെ പൊരിവെയിലിൽ ടെസ്റ്റ് കളിച്ചു. തൊട്ടടുത്ത ദേശങ്ങളുമായി വൺഡേ മാച്ച് സംഘടിപ്പിച്ചു. അങ്ങനെ കാലം കടന്നു പോയി. ഓരോരുത്തർ ഓരോ വഴിയിലൂടെ തിരിഞ്ഞു.
    ഇന്ന് ദൂരദർശൻ കണ്ടിരുന്ന തലമുറയിൽ നിന്ന് സ്റ്റാർ സ്പോർട്ട് സ് കാണുന്ന തലമുറയിലേക്ക് വളർന്നു കഴിഞ്ഞു. 135 കോടി ജനങ്ങളിൽ നിന്ന് ആ11 പേരിൽ ഉൾപ്പെടുക എന്നുള്ളത് മഹത്തായ കാര്യമല്ലേ.... തീർച്ചയായും ആണ്. ഇനി എന്നാണ് കേരളത്തിൽ നിന്ന് ഒരു കളിക്കാരൻ ഇന്ത്യൻ ടീമിൽ എത്തുക. എത്തിയ വിരലിലെണ്ണാവുന്നവർ വേണ്ട രീതിയിൽ തുടരുന്നു മില്ല.

   135 കോടിയിൽ നിന്ന് ആ 11പേരിൽ ഒരാളെങ്കിലും ഉയർന്നു വരേണ്ടേ .....

2.5കോടി ജനങ്ങളുള്ള ഓസ്ട്രേലിയയിൽ നിന്ന് ലോകോത്തര നിലവാരമുള്ള ഒരു ടീം ഉണ്ടായില്ലേ....

  വെസ്റ്റ് ഇൻഡീസിനെ 1983 ജൂൺ 25 ന് കപിൽദേവും കൂട്ടരും തോൽപ്പിച്ച് ലോകകപ്പ് നേടിയില്ലേ..... പ്രൂഡൻഷ്യൽ കപ്പ്.....

ടെസ്റ്റിൽ പതിനായിരം റൺസെടുക്കാൻ ഗവാസ്ക്കറോടിയ ഓട്ടം ടി.വിയിൽ കണ്ട് ഞങ്ങൾ ആനന്ദനൃത്തമാടി....

പിന്നെ ദൈവമായി മാറിയ സച്ചിൻ തെൻഡുൽക്കർ.....
    
മക്കളോട് ഏതു സമയവും പഠിക്കെടാ.....
അല്ലെങ്കിൽ കഴിക്കെടാ.....
   എന്നു പറയുന്ന ഒരു വിഭാഗമായി നമ്മൾ മാറിയില്ലേ.......

   നമ്മുടെ കുട്ടികൾ പഠിക്കുന്ന പല സ്കൂളുകളിലും കുട്ടിക്ക് ഓടാനോ കളിക്കാനോ സ്ഥലമില്ലാതെ ഗുഡുസുമുറികളിൽ ആൾജിബ്രയും സയൻസും മാത്രം അടിച്ചു കയറ്റിയാൽ മതിയോ...... അതു വേണ്ടെന്നല്ല....

നമുക്കും വേണ്ടേ ആ പതിനൊന്നു പേരിൽ ഒരാളെങ്കിലും.....

   തീർച്ചയായും വേണം......
കളിക്കും പ്രാധാന്യം കൊടുക്കുന്ന ഒരു പഠന സമ്പ്രദായം കാര്യക്ഷമമായി ഉയർന്നു വരട്ടെ....

     കേരളത്തിലെ സ്കൂളുകളിൽ ചെറിയ പ്രായത്തിലേ എന്തുകൊണ്ടാണ് ഗണിതവും ശാസ്ത്രവും മാത്രം കുത്തി വയറു നിറയ്ക്കുന്നത്......

  പണ്ടൊക്കെ സ്കൂളുകളിൽ കായികാദ്ധ്യാപകർ ഉണ്ടായിരുന്നു. പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ അന്ന് കുറവായിരുന്നു. ഇന്ന് അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും മാറിയിട്ടുണ്ട്. പക്ഷേ കായിക വിദ്യാഭ്യാസത്തിന് ഇനിയും കൂടുതൽ പ്രാധാന്യം കൊടുക്കണം.....

സഹകരണത്തിൻ്റേയും സ്നേഹത്തിൻ്റേയും വിജയത്തിൻ്റേയും തോൽവിയുടേയും പാഠങ്ങൾ ഒന്നിച്ചു പങ്കുവയ്ക്കുമ്പോൾ കിട്ടുന്ന സന്തോഷമുണ്ടല്ലോ...... ആ വലിയ പാഠങ്ങൾ നമ്മൾ മറന്നുകൂടാ.....

    കോവിഡ് 19 മഹാമാരി ഒഴിഞ്ഞു പോയി കഴിഞ്ഞാൽ വീണ്ടും പഠനവും കളിയുമായി നമുക്ക് മുന്നേറുകയല്ലേ.....

     ഇത്രയും എഴുതിയതു കൊണ്ട് മാമനോട് ഒന്നും തോന്നല്ലേ മക്കളേ.....
      എല്ലാവർക്കും ശുഭരാത്രി നേർന്നു കൊണ്ട്

     സ്നേഹത്തോടെ

✍️മജു

Monday, September 21, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-51 ഡി.ഒ.ഡി.ഇല്ല.

 


ഏഴാം ക്ലാസിൽ മുൻ ബഞ്ചിലിരുന്ന മിടുക്കനായ ഒരു വിദ്യാർത്ഥിയുടെ ചോദ്യം ഏറെ തമാശകലർന്നതാണെങ്കിലും അധികമൊന്നും ചിന്തിക്കാതെ തൻ്റെ പേരിന് ഒപ്പമില്ലാതെ രജിസ്റ്ററിൽ കണ്ട ഒരു കാര്യം ചോദിക്കുകയായിരുന്നു.
  " സർ, കെ.കേളപ്പൻ, അക്കാമ്മ ചെറിയാൻ, മന്നത്ത് പത്മനാഭൻ ഇവരുടെയൊക്കെ ചിത്രത്തിനുതാഴെ ഡി.ഒ.ബി യും ഡി.ഒ.ഡി യും ഉണ്ട്. എനിക്ക് ഡി. ഒ.ബി മാത്രമേയുള്ളൂ. അതെന്താ അങ്ങനെ?"
  "അവർ ജനിച്ച തീയതിയും മരിച്ച തീയതിയും ആണ് എഴുതിയിരിക്കുന്നത് "ഞാൻ പറഞ്ഞു.
" അത് മനസിലായി "
    അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" താൻ ജീവിച്ചിരിക്കുന്നുണ്ടല്ലോ?"
  "ങാ....മനസിലായി .... മനസിലായി..... " അവൻ ചിരിച്ചു കൊണ്ട് വിനയാന്യത നായി ഇരുന്നു.
     ചിലപ്പോഴെങ്കിലും നമ്മുടെയൊക്കെ ഓർമ്മകളെ മറ്റെന്തിലോക്കോതിരിക്കുമ്പോഴായിരിക്കണം അറിയാതെ എങ്കിലും ഇത്തരം ചോദ്യം വരുന്നത്.

            (തുടരും)

✍️ മജു
 

Saturday, September 19, 2020

മഞ്ഞ വെയിൽ മരണങ്ങൾ (ആസ്വാദന കുറിപ്പ്)

 


   ശ്രീ.ബെന്യാമിൻ്റെ  മഞ്ഞവെയിൽ മരണങ്ങൾ സസ്പെൻസ് നിലനിർത്തി കൊണ്ട് തുടങ്ങുകയും അവസാനം എത്തുന്ന രീതി മറ്റൊരു തരത്തിലുമായി എനിക്കനുഭവപ്പെട്ടു.എന്നിരുന്നാലും യാഥാർത്ഥ്യങ്ങൾ അങ്ങനെയാകുമ്പോൾ നോവലിസ്റ്റിന് വേറെ വഴിയില്ലല്ലോ.


   ഉദയംപേരുരെ തൈക്കാട്ടമ്മയുമായി ബന്ധപ്പെട്ട കുടുംബമായ വല്യോടത്തു വീട്ടിൽ നിന്ന് നോവൽ തുടങ്ങി അന്ത്രേപ്പറിൻ്റെ തിരോധാനത്തിൻ്റെ ചുരുളഴിക്കാൻ നടത്തുന്ന ശ്രമങ്ങളിലൂടെ നോവൽ നീങ്ങുമ്പോൾ ചരിത്രപരമായ പഞ്ചാത്തലങ്ങൾ നോവലിൽ കൂട്ടിയിണക്കേണ്ടതായി വരുന്നുണ്ട്.


  ഡീഗോ ഗാർഷ്യയിൽ നേഴ്സിങ്ങ് പഠനത്തിനിടയിലാണ് വല്യേടത്ത് വീട്ടിലെ മൂത്ത പെൺകുട്ടി മെൽവിൻ അന്ത്രപ്പേറുമായി പരിചയപ്പെടുന്നതും അടുക്കുന്നതും.


    മെൽവിൻ ബോട്ടിൽ കാലെടുത്തു വയ്ക്കുമ്പോൾ വീണ് മരണപ്പെട്ടുന്നു.അത് അപകട മരണമോ കൊലപാതകമോ? ഇക്കാര്യം വായനക്കാർക്ക് വിടുന്നു.


        മെൽവിൻ്റെ മൃതദേഹത്തെ അനുഗമിച്ച് കേരളത്തിൽ എത്തിയ അന്ത്രപ്പേർ തിരുവനന്തപുരം വിമാനതാവളത്തിൽ ഇറങ്ങുന്നതിന് മുന്നേ മെൽവിൻ്റെ മൃതദേഹവുമായി ബന്ധുക്കൾ സ്ഥലം വിട്ടിരുന്നു. പിന്നെ എറണാകുളത്തെ സുഹൃത്തായ ഒരു പ്രസാധകൻ വഴി മെൽവിൻ്റെ വീട് കണ്ടെത്തുന്ന അന്ത്രേപ്പർ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുന്നു.

        

     പാരീസിലേക്ക് ഉപരിപഠനത്തിന് പോകേണ്ട അന്ത്രേപ്പർ മെൽവിൻ്റെ 41 ആം ചരമദിനത്തിൽ പങ്കെടുക്കാൻ വേണ്ടി യാത്ര നീട്ടിവയ്ക്കുകയും വല്യോടത്ത് വീട്ടിൽ വീണ്ടും എത്തുകയും ചെയ്യുന്നു. പിന്നെ അവിടെ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ നോവൽ കടന്നു പോയി അവസാനം വല്യോടത്ത് വീട്ടിലെ നിഗൂഢതകൾ അവസാനിക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു.


  ചരിത്രം ഉറങ്ങുന്ന ഉദയംപേരൂർ സുന്നഹദോസ് പഴയ പള്ളിയുടെ ഉള്ളിൽ കയറി കണ്ടത് വിവരിക്കുന്നുണ്ട്. അവിടെ ഇപ്പോൾ രണ്ട് പള്ളിയുണ്ട്. ഒന്ന് സുന്നഹദോസ് നടന്ന പഴയ പള്ളി. 1599 ൽ ആണ് ചരിത്രപ്രസിദ്ധമായ സുന്നഹദോസ് നടന്നത്. പിന്നെ പുതിയതായി പണിത പള്ളി. പഴയ പള്ളിയിലെ കൊത്തുപണികളൊക്കെ വിസ്മയങ്ങളാണെന്ന് നോവലിൽ പറയുന്നു. എഡി 510 ൽ പണി കഴിപ്പിച്ചതാണ് പഴയ പളളി.ഒരൊറ്റ തൂണുപോലുമില്ലാതെയാണ് പള്ളിയുടെ മച്ചും മേൽക്കൂരയും പണിതിരിക്കുന്നത്. കൂടുതൽ വിവരണങ്ങൾ പുസ്തകത്തിൽ വായിക്കുക.

   ഒരു കാലഘട്ടത്തിൻ്റെ തന്നെ  ചരിത്രം പറയുമ്പോൾ തന്നെ വർത്തമാനകാലത്തിൻ്റെ കാഴ്ചകളും കാഴ്ചപ്പാടുകളും നോവൽ അനാവരണം ചെയ്യുന്നുണ്ട്

മഞ്ഞവെയിൽ മരണത്തിലും ശ്രീ.ബെന്യാമിൻ തിരഞ്ഞെടുത്ത പ്രമേയവും ചരിത്രവും ഏറെ പ്രാധാന്യം അർഹിക്കുന്നു. 


  ചരിത്രം  തേടിയെടുത്ത്  വർത്തമാനകാലത്തിൽ കൂട്ടിയിണക്കി ഒഴുക്കോടെ പറഞ്ഞു പോകുന്ന മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവൽ അനശ്വരമായി നില നിൽക്കും........ 


 

    

               - ശുഭം -


✍️മജു

നൂറു സിംഹാസനങ്ങൾ (ആസ്വാദന കുറിപ്പ്)



തമിഴിലെ പ്രശസ്ത എഴുത്തുകാരനായ ജയമോഹൻ ഐ.എ.എസ് ഓഫീസറായ ധർമ്മപാലൻ എന്ന നായാടിയുടെ കഥ പറയുമ്പോൾ സാധാരണ ജീവിതങ്ങളിൽ നിന്ന് വിഭിന്നമായി ജീവിതം നയിച്ചു വന്ന ഒരു സമുദായത്തിലെ ഒരു കുട്ടിയെ പഠിപ്പിച്ച് കളക്ടറാക്കുന്ന ഉദ്യോഗഭരിതമായ രംഗങ്ങൾ വായനക്കാരുടെ മനസിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല.

       ഏഴു വയസുവരെ തിരുവനന്തപുരം നഗരത്തിൽ പൂർണ്ണ നഗ്നനായി അമ്മയോടൊപ്പം അലഞ്ഞു തിരിഞ്ഞ നാളുകളിൽ ദേഹം മുഴുവൻ പറ്റം പറ്റമായി ചൊറിയും ചിരങ്ങും വ്രണങ്ങളും നിറഞ്ഞിരിക്കും. കുളിയോ  ജപമോ ഇല്ല. ഏതു നേരവും വിശപ്പാണ്. കയ്യിൽ കിട്ടുന്ന എന്തും തിന്നാനാവുമോ എന്ന് വായിൽ വച്ച് നോക്കും. സ്ഥിരമായി ഒരിടത്ത് താമസിക്കുന്ന ശീലവും ഇല്ല.

    ആരോ ഒരാൾ ചോറു കൊടുക്കുന്നുണ്ടെന്ന് കേട്ട് കരമനയാറ്റിൻ്റെ കരയിലുണ്ടായിരുന്ന പ്രജാനന്ദ സ്വാമികളുടെ ആശ്രമത്തിലേക്ക് പോയി.കരമനയാറ്റിൽ ഇറങ്ങി കുളിക്കണം.അവർ നൽകുന്ന വസ്ത്രം ധരിക്കണം.

     ഭക്ഷണം കഴിക്കുന്നതിന് മുമ്പ് "ദൈവമേ കാത്തുകൊൾകങ്ങ് ,കൈവിടാതെ ഞങ്ങളെ " എന്ന് ചൊല്ലണം.അതിനു ശേഷമാണ് ചോറു കൊടുക്കുക.

  സ്വാമി പ്രജാനന്ദൻ ,ധർമ്മപാലൻ എന്ന് പേരിട്ട് വളർത്തി പഠിപ്പിച്ച് ഐ.എ.എസ് എടുത്തു കളക്ടറാകുന്ന ധർമ്മപാലൻ  അമ്മയെ ഒപ്പം കൊണ്ടു താമസിപ്പിക്കുമ്പോഴും പഴയ ശീലങ്ങളിൽ നിന്നും ഒട്ടും വ്യതിചലിക്കാത്ത അമ്മ, ചവറ്റുകൂനകൾക്കിടയിൽ അലഞ്ഞു തിരിയുന്ന സ്വഭാവം ധർമ്മ പാലന് മാറ്റാൻ കഴിയുന്നില്ല. അമ്മയെ ശുശ്രൂഷിക്കാൻ ധർമ്മപാലൻ എത്രയൊക്കെ ശ്രമിച്ചിട്ടും പഴയ സംസ്ക്കാരത്തിൻ്റെ എഴുത്തും വായനയും വിദ്യാഭ്യാസമില്ലാത്തതിൻ്റെ കുറവും ഒരു സമുദായത്തെ എങ്ങനെ ഗ്രസിച്ചു എന്നറിയണമെങ്കിൽ നൂറു സിംഹാസനങ്ങൾ അതു കാണിച്ചു തരും.


            ശുഭം


✍️ മജു.

Wednesday, September 16, 2020

മഞ്ഞവെയിൽ മരണങ്ങൾ

 

മഞ്ഞവെയിൽ മരണങ്ങൾ

ശ്രീ.ബെന്യാമിൻ്റെ  മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവൽ വായിക്കണമെന്ന് തോന്നാൻ ഒരു കാരണമുണ്ട്. അന്ത്രപ്പേറിൻ്റെ തിരോധാനം കണ്ടെത്തണം എന്നു പറഞ്ഞ് എറണാകുളം പോലീസ് സ്റ്റേഷനിൽ ഒരു വായനക്കാരൻ കേസു കൊടുത്തുവത്രേ!

    ബെന്യാമിൻ്റെ പുസ്തകങ്ങളിൽ ആടുജീവിതമാണ് ആദ്യം വായിച്ച പുസ്തകം.ഇരുന്ന ഇരിപ്പിൽ വായിച്ചു തീർക്കാൻ പറ്റുന്ന  നോവലുകളാണ് ഇപ്പറഞ്ഞ രണ്ടും.പിന്നെ അദ്ദേഹത്തിൻ്റെ "പുഴ മീനുകളെ കൊല്ലുന്ന വിധം " അവസാന ഭാഗം അവതരിപ്പിച്ചത് വളരെയധികം ഇഷ്ടപ്പെട്ടു.

      മഞ്ഞവെയിൽ മരണങ്ങൾ ഒടുക്കത്തെ സസ്പെൻസ് നിലനിർത്തി കൊണ്ട് തുടങ്ങുകയും അവസാനം എത്തുന്ന രീതി മറ്റൊരു തരത്തിലുമായി എനിക്കനുഭവപ്പെട്ടു.എന്നിരുന്നാലും യാഥാർത്ഥ്യങ്ങൾ അങ്ങനെയാകുമ്പോൾ നോവലിസ്റ്റിന് വേറെ വഴിയില്ലല്ലോ.

   ഉദയംപേരുരെ തൈക്കാട്ടമ്മയുമായി ബന്ധപ്പെട്ട കുടുംബമായ വല്യോടത്തു വീട്ടിൽ നിന്ന് നോവൽ തുടങ്ങി അന്ത്രേപ്പറിൻ്റെ തിരോധാനത്തിൻ്റെ ചുരുളഴിക്കാൻ നടത്തുന്ന ശ്രമങ്ങളിലൂടെ നോവൽ നീങ്ങുമ്പോൾ ചരിത്രപരമായ ഒരു പാട് പഞ്ചാത്തലങ്ങൾ നോവലിൽ കൂട്ടിയിണക്കേണ്ടതായി വരുന്നുണ്ട്.

  ഡീഗോ ഗാർഷ്യയിൽ നേഴ്സിങ്ങ് പഠനത്തിനിടയിലാണ് വല്യേടത്ത് വീട്ടിലെ മൂത്ത പെൺ സന്താനം മെൽവിൻ അന്ത്രപ്പേറുമായി പരിചയപ്പെടുന്നതും അടുക്കുന്നതും.

    മെൽവിൻ ബോട്ടിൽ കാലെടുത്തു വയ്ക്കുമ്പോൾ വീണ് മരണപ്പെട്ടുന്നു.അത് അപകട മരണമോ കൊലപാതകമോ? ഇക്കാര്യം വായനക്കാർക്ക് വിടുന്നു.

        മെൽവിൻ്റെ മൃതദേഹത്തെ അനുഗമിച്ച് കേരളത്തിൽ എത്തിയ അന്ത്രപ്പേർ തിരുവനന്തപുരം വിമാനതാവളത്തിൽ ഇറങ്ങുന്നതിന് മുന്നേ മെൽവിൻ്റെ മൃതദേഹവുമായി ബന്ധുക്കൾ സ്ഥലം വിട്ടിരുന്നു. പിന്നെ എറണാകുളത്തെ സുഹൃത്തായ ഒരു പ്രസാധകൻ വഴി മെൽവിൻ്റെ വീട് കണ്ടെത്തുന്ന അന്ത്രേപ്പർ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുന്നു.
        ഇതിനിടയിൽ മെൽവിൻ്റെ പിതാവുമായി പരിചയപ്പെടുകയും മെൽവിൻ്റെ മരണകാരണങ്ങളെക്കുറിച്ചും അന്ത്രേപ്പർ സംസാരിക്കുന്നുണ്ട്. മെൽവിൻ്റെ പിതാവ് മെൽവിൻ്റെ അനിയത്തി മെർവിനെ ,അന്ത്രേപ്പർ വിവാഹം കഴിക്കണം എന്ന ഒരു ആവശ്യവും മുന്നോട്ട് വയ്ക്കുന്നുണ്ട്.

     പാരീസിലേക്ക് ഉപരിപഠനത്തിന് പോകേണ്ട അന്ത്രേപ്പർ മെൽവിൻ്റെ 41 ആം ചരമദിനത്തിൽ പങ്കെടുക്കാൻ വേണ്ടി യാത്ര നീട്ടിവയ്ക്കുകയും വല്യോടത്ത് വീട്ടിൽ വീണ്ടും എത്തുകയും ചെയ്യുന്നു. (അവരുടെ വിശ്വാസ പ്രമാണ പ്രകാരം 41 ദിവസം മരിച്ചവരുടെ ആത്മാവ് ഭൂമിയിൽ ഉണ്ടാകും.)പിന്നെ അവിടെ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ നോവൽ കടന്നു പോയി അവസാനം വല്യോടത്ത് വീട്ടിലെ നിഗൂഢതകൾ അവസാനിക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു.

ഉദയംപേരൂർ സുന്നഹദോസിനെക്കുറിച്ചും തോമമഹാരാജാവിനെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്. ചരിത്രം ഉറങ്ങുന്ന ഉദയംപേരൂർ സുന്നഹദോസ് പഴയ പള്ളിയുടെ ഉള്ളിൽ കയറി കണ്ടത് വിവരിക്കുന്നത് വായിക്കേണ്ട താണ്. അവിടെ ഇപ്പോൾ രണ്ട് പള്ളിയുണ്ട്. ഒന്ന് സുന്നഹദോസ് നടന്ന പഴയ പള്ളി. (1599 ൽ ആണ് ചരിത്രപ്രസിദ്ധമായ സുന്നഹദോസ് നടന്നത് )പിന്നെ പുതിയ തായി പണിത പള്ളി. പഴയ പള്ളിയിലെ കൊത്തുപണികളൊക്കെ വിസ്മയങ്ങളാണെന്ന് നോവലിൽ പറയുന്നു. എഡി 510 ൽ പണി കഴിപ്പിച്ചതാണ് പളളി.ഒരൊറ്റ തൂണുപോലുമില്ലാതെയാണ് പള്ളിയുടെ മച്ചും മേൽക്കൂരയും പണിതിരിക്കുന്നത്. കേരളത്തിലെ മരയാശാരിമാരെ താണു നമിക്കാൻ പോന്നുത്ര സുന്ദരങ്ങളായിരുന്നു. ആനയുടെയും കുതിരയുടേയും മുഖമുള്ള ഉത്തരം. മാലാഖമാർ, മീൻ, പക്ഷികൾ, പൂക്കൾ, ഇലകൾ എന്നിവ കൊത്തിയ കഴുക്കോലുകൾ. ഒന്നിനൊന്ന് വ്യത്യസ്തമായ പൂക്കൾ കൊണ്ടലങ്കരിച്ച മറ്റ് ചേർപ്പു തടികൾ. നമ്മുടെ കുട്ടികളെ തൃപ്പൂണിത്തുറ ഹിൽ പാലസ് മാത്രം കാണിച്ചു കൊടുത്താൽ പോര സുന്നഹദോസ് നടന്ന പള്ളിയും കാണിച്ചു കൊടുക്കണം.

   ഒരു കാലഘട്ടത്തിൻ്റെ  ചരിത്രം പറയുമ്പോൾ തന്നെ വർത്തമാനകാലത്തിൻ്റെ കാഴ്ചകളും കാഴ്ചപ്പാടുകളും നോവൽ അനാവരണം ചെയ്യുന്നുണ്ട്.

     എം ടിയുടെ "രണ്ടാമൂഴം "  മഹാഭാരതത്തിലെ ഭീമനെന്ന കഥാപാത്രമാണ് രാജാവാ കേണ്ടിയിരുന്നത് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അത് ശരിയാണെന്ന് വായനക്കാർക്ക് തോന്നുകയും ചെയ്യും. എല്ലായിടത്തും രണ്ടാമനാകേണ്ട ഭീമനെക്കുറിച്ചല്ല എല്ലായിടത്തും ഒന്നാമനാകേണ്ട ഭീമനെക്കുറിച്ചാണ്  എം.ടി രണ്ടാമൂഴത്തിലൂടെ പറയുന്നത്........

  "പ്രഥമ പ്രതിശ്രുതി "യിലൂടെ ആശാ പൂർണ്ണാദേവി ഒരു കാലഘട്ടത്തിലെ സ്ത്രീകളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ.......

       അഖിലൻ" ചിത്തിരപ്പാ വൈ " എന്ന നോവലിലൂടെ അണ്ണാമലൈ എന്ന ചിത്രകാരൻ്റെ നിർമ്മലമായ മനസിൻ്റെ കളങ്കമില്ലാത്ത സേനഹത്തെ വാഴ്ത്തുമ്പോൾ.......

  ബിമൽ മിത്ര "പ്രതി ഹാജരുണ്ട് " എന്ന നോവലിലൂടെ കുടുംബ മഹിമയുടെ ,വ്യക്തിയുടെ അന്തസി നേക്കാളും വലുതായി കുടുംബ മഹിമയെ വാഴ്ത്തുമ്പോൾ.....

    എസ്.കെ.പൊറ്റക്കാട്ട് " ഒരു ദേശത്തിൻ്റെ കഥയിലൂടെ അതിരാണിപ്പാടത്തിൻ്റെ ചിത്രം വരച്ചിടുമ്പോൾ ഒരു ഗ്രാമത്തിൻ്റെ ചെത്തവും ചൂരും ഉൾക്കൊണ്ട ഒരു മനുഷ്യന് മാത്രം പറയാൻ കഴിയുന്ന ഭാഷയിൽ കഥ പറയുമ്പോൾ ........

ശ്രീകൃഷ്ണ ആലനഹള്ളി " ഭുജംഗയ്യൻ്റെ ദശാവതരങ്ങൾ" എന്ന നോവലിലൂടെ മനുഷ്യാവസ്ഥയുടെ നിസ്സഹായതയും ഭുജംഗയ്യൻ ഒരു ഗ്രാമത്തിൻ്റെ കണ്ണിലുണ്ണിയാവുന്നത് ഗ്രാമവാസികൾക്കു മുഴുവൻ ഉപകാരപ്രദമായ തൊഴിലുകളിലേക്ക് മാറി മാറി അവതരിക്കുകയാണ്. ഗ്രാമം വരൾച്ചയെ നേരിടുമ്പോൾ കിണറുകൾ കുഴിച്ച് വെള്ളമെത്തിക്കുന്ന ഭുജംഗയ്യൻ, സൽക്കർമ്മങ്ങൾ മാത്രം ചെയ്യാൻ ശീലിച്ച ഭുജംഗയ്യൻ, വാർദ്ധക്യത്തിൻ്റെ അവസാന നാളുകളിൽ കാഴ്ച നഷ്ടപ്പെട്ട ഭുജംഗയ്യനെ ശുശ്രൂഷിക്കുന്ന പതിവ്രതയായ ഭാര്യ സുശീല, നൻമ മാത്രം ചെയ്യാൻ തോന്നും ഈ നോവൽ വായിച്ചാൽ......

  ശ്രീ.ജയമോഹൻ്റെ "നൂറു സിംഹാസനങ്ങൾ " ഒരു പ്രത്യേക സമുദായത്തിൽ നിന്ന് ,കാട്ടിലും മറ്റും അലഞ്ഞു നടക്കുന്ന വൃത്തിയോ വെടിപ്പോ ഇല്ലാത്ത ഒരു വിഭാഗത്തിൽ നിന്ന് ഒരു കുട്ടി ആശ്രമത്തിലെ ഭക്ഷണം കഴിക്കാൻ എത്തിയിടത്തു നിന്ന് സ്വാമി പിടിച്ച് കുളിപ്പിച്ച് ,പഠിപ്പിച്ച് കളക്ടറാക്കുന്ന ഈ നോവൽ ഉദ്യോഗഭരിതമാണ്. ഈ നോവലിന് കോപ്പിറൈറ്റില്ല എന്നുള്ളത് പ്രത്യേക തയാണ്......

   അഴീക്കോട് മാഷ് തത്ത്വമസിയിലൂടെ ഉപനിഷത്തുക്കളും വേദങ്ങളും എത്ര മാത്രം ആഴത്തിൽ മനനം ചെയ്ത് കൊണ്ടാണ് തത്ത്വമസി എന്ന കൃതിയിലൂടെ പോയത്.......

ശ്രീ.സി.രാധാകൃഷ്ണൻ സാർ "തീക്കടൽ കടഞ്ഞതിരുമധുര " ത്തിലൂടെ മലയാള ഭാഷയുടെ തന്നെ വേറിട്ടൊരു ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ ........


     മാക്സിം ഗോർക്കിയുടെ "പരിശീലനം " അനുഭവപാഠങ്ങളിലൂടെയുള്ള പരിശീലനം തന്നെയാണ്...............


  ശ്രീ.    ഒ.വി.വിജയൻ " ഖസാക്കിൻ്റെ ഇതിഹാസം" എന്ന നോവലിലൂടെ തസ്രാക്കും അവിടുത്തെ സ്കൂളും ആ കാലഘട്ടങ്ങളെക്കുറിച്ചും ആളുകളെ കുറിച്ചും അടയാളപ്പെടുത്തുമ്പോൾ ഓരോ വായനയിലും പുതിയ മാനം പകരുന്ന ഖസാക്കിൻ്റെ ഇതിഹാസം.......

  പെരുമ്പടവത്തിൻ്റെ "ഒരു സങ്കീർത്തനം പോലെ " യിൽ ഫിയോദർ ദസ്തയേവ്‌സ്കിയെ പുനരാവിഷ്ക്കരിക്കുമ്പോൾ..................

തകഴിയുടെ "ചെമ്മീൻ " നിൽ കറുത്തമ്മയുടേയും പരീക്കുട്ടിയുടേയും അനശ്വരപ്രണയത്തിന് മേൽ വന്നു വീഴുന്ന പഴനി ...

  അറബിക്, പേർഷ്യൻ നാടോടി കഥയായ" ആയിരത്തൊന്നു രാവുകളിൽ " രാജാവിൻ്റെ ഖഡ്ഗത്തിൽ നിന്ന് രക്ഷപ്പെടാൻ ഓരോ ദിവസവും ഓരോ പുതിയ കഥപറഞ്ഞ ബുദ്ധിമതിയായ ഷെഹർസാദ...............

കഥ പറയാനുള്ള മനുഷ്യൻ്റെ കഴിവ് .... എന്നും പുതിയ തലങ്ങൾ തേടി കൊണ്ടിരിക്കും.

   ശ്രീ.ബെന്യാമിൻ മഞ്ഞവെയിൽ മരണത്തിൻ്റെ രചനയ്ക്ക് ശേഷം എഴുതിയ "ആട് ജീവിതം" പ്രവാസ ജീവിതത്തിൻ്റെ ഒറ്റപ്പെടലും ക്ലേശങ്ങളും അനുഭവിച്ച ഒരു സാധാരണ മനുഷ്യൻ്റെ(നജീബിൻ്റെ) കഥ എല്ലാവരുടെയും ഉള്ളിൽ തട്ടും വിധം അവതരിപ്പിച്ചപ്പോൾ.......

  മഞ്ഞവെയിൽ മരണത്തിലും ശ്രീ.ബെന്യാമിൻ തിരഞ്ഞെടുത്ത പ്രമേയവും ചരിത്രവും ഏറെ പ്രാധാന്യം അർഹിക്കുന്നു. ഉദയംപേരൂർ സുന്നഹദോസും തൈക്കാട്ടമ്മയും മർത്താ മറിയം പള്ളിയും അവിടെ ഇത്രയും കാലവും ഉണ്ടായിട്ടും മറ്റാർക്കും ഒന്നും തോന്നിയില്ല.

  ചരിത്രം മുഴുവൻ തേടിയെടുത്ത് ചരിത്ര സത്യമായി വർത്തമാനകാലത്തിൽ കൂട്ടിയിണക്കി ഒഴുക്കോടെ പറഞ്ഞു പോകുന്ന മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവൽ അനശ്വരമായി നില നിൽക്കും. വരും തലമുറയ്ക്ക് അത് ആവശ്യമാണ്.അത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതകൂടിയാണ്.....

ആരും ചൂടാത്ത പൂ പോലെ ആരും കേൾക്കാത്ത കഥ കേൾക്കാൻ ഇനിയും തലമുറകൾ കാത്തിരിക്കും.

PS: എൻ്റെ വായനയിൽ ഉൾപ്പെടുത്തിയ മറ്റ് സാഹിത്യകാരൻമാരുടെ പുസ്തകങ്ങളും വായനക്കാർക്ക്, വായിക്കാത്തവർക്ക് ഉപകാരപെടട്ടെ എന്ന ഉദ്ദേശത്തോടെ എഴുതിയതാണ്.
   
               - ശുഭം -

✍️മജു

Thursday, September 10, 2020

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ- 50

 


ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഉണ്ടായ ഒരു സംഭവം എഴുതാം. ഒരു ഫെബ്രുവരി മാസത്തിലെ ഉച്ച സമയത്താണ് .ഉച്ചയ്ക്ക് സ്കൂളിലേക്ക് ചോറു കൊണ്ടുപോവുകയാണ് പതിവ്. ഉച്ചയ്ക്ക് ധൃതിയിൽ ഊണു കഴിച്ച് ഒരു മണിക്കൂർ കളിക്കാനായി ഓടും. ആ ഒരു മണിക്കൂർ ഞങ്ങൾക്ക് സ്വർഗം കിട്ടിയ പോലെ യാണ്. പമ്പരം കളിയും ഗോട്ടി കളിയും ഒക്കെ നടത്തും.

ഒരു ദിവസം സ്കൂളിൽ നിന്ന് 300 മീറ്റർ അകലെയുളള ഭഗവതി ക്ഷേത്രത്തിലെ വിശാലമായ മൈതാനത്തിൽ റോഡ് സൈഡിനോട് ചേർന്ന് നിരവധി മാവുകൾ നിരന്നു നിന്നിരുന്നു.എൻ്റെ സഹപാഠിയും ഞാനും കൂടി റോഡ് സൈഡിലെ മൈതാനത്തിലെ മാവിൻ ചുവട്ടിലൂടെ നടന്നു നീങ്ങുന്ന സമയത്ത് ഏതോ ഒരുത്തൻ മാങ്ങ എറിഞ്ഞകല്ല് കമ്പിൽ തട്ടി തിരികെ വന്ന് എൻ്റെ തലയുടെ പുറകിലാണ് കൊണ്ടത്.തല പൊട്ടി ചോര വാർന്നു. എൻ്റെ സഹപാഠിയും ഞാനും കൂടി അടുത്തുള്ള പഞ്ചായത്ത് കിണറിൽ നിന്ന് വെള്ളം കോരി മുറിവ് കഴുകി. ഷർട്ടിൽ വീണ ചോരയും കഴുകി കളഞ്ഞ് ധാരാളം പച്ച വെള്ളവും കുടിച്ച്  സ്കൂളിൽ എത്തി ക്ലാസിൽ കയറി ഇരുന്നു. ആ കല്ല് മാങ്ങയിൽ പോയി കൊള്ളാതെ കമ്പിൽ തട്ടി എൻ്റെ തലയിൽ തന്നെ വന്ന് കൊണ്ട് തല പൊട്ടിച്ചതെന്തിന്? അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായിപ്പോയി.മാവിൽ കല്ലെറിഞ്ഞിരുന്ന കുട്ടികൾ എൻ്റെ തലയിൽ കല്ലുകൊണ്ടതും അവർ ഓടി കളഞ്ഞു. അവരിൽ ആരുടെ ഉന്നമാണ് പിഴച്ച് എൻ്റെ തലയിൽ വന്ന് കല്ലു കൊള്ളി ച്ചത്.

     ഉച്ചയ്ക്ക് ആദ്യ പീരീയഡ് ഇംഗ്ലീഷായിരുന്നു. ക്ലാസ് ടീച്ചറും ഇംഗ്ലീഷ് ടീച്ചറുമായിരുന്ന ശ്രീമതി.ഫിലോമിന ടീച്ചറാണ് ക്ലാസ്സെടുത്തു കൊണ്ടിരുന്നത്.ഇതിനിടയിൽ എനിക്ക് മയക്കം വരുന്നുണ്ടായിരുന്നു.ടീച്ചറോട് തല പൊട്ടിയത് അറിയിക്കേണ്ടന്ന് ഞാനും സഹപാഠിയും തീരുമാനിച്ചാണ് ക്ലാസിൽ ഇരുന്നത്. പറഞ്ഞാൽ വഴക്കു പറഞ്ഞെങ്കിലോ എന്ന് വിചാരിച്ചു.

      ആ സമയത്താണ് പുറകിൽ നിന്ന് ഒരു സഹപാഠി എൻ്റെ തല പൊട്ടിയിരിക്കുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ടീച്ചർ എന്നെ വിളിച്ച് കാര്യമന്വേഷിച്ച് വീട്ടിലേക്ക് വിട്ടു.അച്ഛൻ സ്കൂളിൽ നിന്ന് വന്നപ്പോൾ വല്ലിച്ഛൻ്റെ ഡോക്ടറായ മകനെ ചെന്നു കാണാൻ പറഞ്ഞു. ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടപ്പോൾ സ്റ്റിച്ച് ഇടണം മുറിവ് ഉണ്ട് എന്നു പറഞ്ഞു.

അന്ന് ടീച്ചറോട് പുറകിലിരുന്ന സഹപാഠി വിളിച്ചു പറഞ്ഞില്ലെങ്കിൽ പിന്നെയും എത്ര നേരം വേദന സഹിച്ചിരിക്കണ്ടി വരുമായിരുന്നു.

   ഉടനെ തന്നെ അടുത്തുള്ള ഡോക്ടറുടെ ക്ലിനിക്കിൽ പോയി സ്റ്റിച്ചിട്ടു. ഒരാഴ്ച്ചത്തേക്ക് മരുന്നും തന്നു. ഒരാഴ്ചയക്കുള്ളിൽ സ്റ്റിച്ച് വെട്ടി. മുറിവ് ഉണങ്ങി.

   ചിലപ്പോഴെങ്കിലും വഴിയേ പോയ വൈയ്യാവേലികൾ നമ്മെ തേടി വരുന്നത് കണ്ടില്ലേ. പോകേണ്ട വഴിമാത്രം സഞ്ചരിക്കുക. സ്കൂളിൽ പഠിക്കാൻ വിട്ടാൽ ഉച്ചയ്ക്ക് ദൂരെ വരെ നടക്കാനും കളിക്കാനും പോയിട്ടല്ലേ ....

    അമ്പലത്തിലൊക്കെ പോകണമെങ്കിൽ വൈകുന്നേരങ്ങളിലും ആകാമല്ലോ അല്ലേ....

          (തുടരും)

✍️മജു

Tuesday, September 8, 2020

ആബിഗെയിൽ _______________ (കഥ)(Repost)

 ആബിഗെയിൽ

 _______________ (കഥ)

ആബിഗെയിൽ എന്ന പതിനേഴു വയസുകാരിയും അവളുടെ അമ്മയും നാല് സഹോദരൻമാരും അവരുടെ കുട്ടികളും താമസിച്ചിരുന്നത് ബലോട്ട് എന്ന ഗ്രാമത്തിലെ ബാൽബിന എന്ന സുന്ദരമായ സ്ഥലത്തായിരുന്നു. നദീതീരത്തായിരുന്നു ബാൽ ബിന പ്രദേശം.  അവർ ബരാട് വാജ എന്ന പ്രത്യേക ഗോത്ര വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ കുടുംബം ഉൾപ്പടെ അയ്യായിരം കുടുംബങ്ങളാണ് ബലോട്ട് ഗ്രാമത്തിൽ ഉണ്ടായിരുന്നത്. ബരാട് വാജ സമുദായക്കാർ സമാധാന പ്രിയരും ദീനാനുകമ്പയുള്ളവരും ആയിരുന്നു.പരസ്പര സഹവർത്തിത്വത്തിലും സഹിഷ്ണുതയിലും സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ചിരുന്ന പാവം ഗ്രാമീണർ.ആബി ഗെയിൽ പ്രാഥമിക വിദ്യാഭ്യസം പൂർത്തിയാക്കി ഒരു പഴക്കട തുടങ്ങി കുടുംബത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു.


                ഒരു ദിവസം രാത്രിയാണ് ബാൽബിന എന്ന സ്ഥലത്ത് താമസിക്കുന്ന ആബി ഗെയിൽ ഉൾപ്പടെയുള്ള അമ്പത് കുടുംബങ്ങളുടെ ജീവിതം ആകെ മാറി മറിയുന്നത്. 


അമ്പത് കുടുംബങ്ങളേയും ഭീകരർ ഒരേ സമയം വളഞ്ഞു. ഭീകരരെല്ലാം ബലിഷ്ഠ കായരും ആയുധധാരികളുമായിരുന്നു. ഉറങ്ങി കിടന്നവരെയെല്ലാം വിളിച്ചെണീപ്പിച്ചു.പുരുഷൻമാരെയെല്ലാം നിർദ്ദയം വെടിവെച്ചു കൊന്നു. സത്രീകളിൽ യുവതികളേയും വൃദ്ധകളേയും ചെറിയ പെൺകുട്ടികളേയും മാറ്റി നിർത്തി. എന്നിട്ട് യുവതികളോടും പെൺകുട്ടികളോടും വേറൊരു സ്ഥലത്തേക്ക്മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ആ ബി ഗെയിൽ വൃദ്ധയായ മാതാവിന്റെ കയ്യിൽ പിടിച്ച് കുനിഞ്ഞിരുന്നു. മാറി നിൽക്കാത്തവരാരെങ്കിലും ഉണ്ടോ എന്നറിയാൻ ഒരു ഭീകരൻ പരിശോധന നടത്തി.ആബി ഗെയിലിനെ കണ്ട ഭീകരൻ അവളെ കയ്യിൽ പിടിച്ച് ഉയർത്തി മാറ്റി നിർത്തി.അവൾ അമ്മയെ വിളിച്ച് ഉറക്കെ കരഞ്ഞു. ആബി ഗെയിലിനെയും ഭീകരൻ യുവതികളുടെ ഒപ്പം നിർത്തി.


അപ്പോഴേക്കും അവിടെ ഒരു ബസ് വന്നു. ആ ബസിനുള്ളിലേക്ക് യുവതികളേയും പെൺകുട്ടികളേയും കയറ്റി. ബസിനള്ളിൽ തോക്ക് പിടിച്ച് രണ്ട് ആളുകൾ ഉണ്ടായിരുന്നു. അവരുടെ വാഹനത്തിന് മുൻപിലും പുറകിലും കവചിതസുരക്ഷാ വാഹനങ്ങൾ അനുഗമിച്ചു.ദൂരയാത്ര ശീലമില്ലാതിരുന്ന പലരും ഛർദ്ദിച്ചു. ക്ഷീണം കൊണ്ട് എല്ലാവരും മയങ്ങി.


      തളർന്നുറങ്ങിയ ആബി ഗെയിൽ തന്റെ ശരീരത്തിൽ എന്തോ അരിക്കുന്നതു പോലെ തോന്നി ഞെട്ടി എണീറ്റു. അവൾ എണീറ്റപ്പോൾ കണ്ടത് ഒരു ഭീകരന്റെ കയ്യ് അവളുടെ വസ്ത്രത്തിനുള്ളിലായിരുന്നു." വിട ടാ' ......... അവൾ അലറി. അവളുടെ മാറിടത്തിൽ ബലിഷ്ഠമായ കൈകൾ കൊണ്ട് അയാൾ അമർത്തി .അവളുടെ അലർച്ചകേട്ട് അയാൾ പിടി വിട്ടു.ബസിനു പുറകിലേക്ക് പോയി ഓരോ സ്ത്രീയോടും അയാൾ ഇത് തന്നെയാണ് ചെയ്തത്. ഇത് കണ്ട് കലിപൂണ്ട ആബി ഗെയിൽ ബസിന്റെ മുൻവശത്ത് കാവൽ നിന്ന ഇല്ലോണ എന്ന ഭീകരനോട് ഈ വൃത്തികെട്ടവൻ കാണിക്കുന്നതു കണ്ടോ എന്ന് പരാതിപ്പെട്ടു. തങ്ങൾക്ക് നീതി കിട്ടും എന്ന പ്രതീക്ഷ അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അയാൾ ചെറുതായി ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾ ഞങ്ങളുടെ അടിമകളാണ് വെറും അടിമകൾ. നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. നിങ്ങളെ വിൽക്കാനാണ് ഞങ്ങൾ കൊണ്ടു പോകുന്നത്.നല്ല വില കിട്ടും. 


സ്ത്രീകളെ വെറും ചരക്കുകളായി കാണുന്ന ഭീകര സംഘടന ബരാട് വാജ എന്ന ഗോത്രത്തെ നശിപ്പിക്കാൻ ഒരുമ്പെട്ടറങ്ങിയവരായിരുന്നു. വണ്ടിയിൽ നിന്ന് കരച്ചിലുകൾ ഉയർന്നു. ഭീകരർ പൊട്ടിച്ചിരിച്ചു. അൽപ്പസമയം കഴിഞ്ഞ് വണ്ടി ഇരുട്ടിൽ വഴിയരികിൽ നിർത്തി. എന്നിട്ട് എല്ലാവരാടും ഇറങ്ങാൻ പറഞ്ഞു. പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഇറങ്ങിയ ഓരോ യുവതികളേയും പ്രത്യേക കുപ്പായം അവർ ധരിച്ചിരുന്ന കുപ്പായത്തിനു മുകളിലൂടെ ധരിപ്പിച്ചു. അതിലൊക്കെ ഓരോരുത്തരുടെ വിലയും രേഖപ്പെടുത്തിയിരുന്നു.അവർ ഇപ്പോൾ ശരിക്കും  അടിമകളായി.അവരോട് ആ ഇരുട്ടത്ത് വരിയായി നടക്കാൻ പറഞ്ഞു.മുൻപേ പോയ പെട്രോമാക്സിന്റെ വെളിച്ചത്തിൽ അവർ നടന്നു.അവർ ഒരു ചന്തയിലാണ് ചെന്നു നിന്നത്. അവിടെ നല്ല ബൾബുകളുടെ പ്രകാശത്തിൽ ആബി ഗെയിൽ കൂടെയുള്ളവരെയൊക്കെ കണ്ടു. അവൾ പൊട്ടി കരയാൻ തുടങ്ങി.അവിടെ അടിമകളെ വാങ്ങാൻ ആളുകൾ എത്തി കൊണ്ടിരുന്നു. ആബി ഗെയിലിന്റെ അടുത്തേക്ക് തടിച്ച് ഭീകരരൂപിയായ ഒരാൾ അവളെ വാങ്ങാൻ എത്തി. ഇയാളുടെ കൂടെ എന്നെ വിടല്ലേ  പറഞ്ഞ് അവൾ ഉറക്കെ കരഞ്ഞു. അയാൾ ചുറ്റും തിരിഞ്ഞ് നോക്കി. മറ്റൊരു പെൺകുട്ടിയെ കണ്ട് ആ സത്വം അവളെ വാങ്ങി കൊണ്ടുപോയി.


മെല്ലിച്ച ശരീരത്തിൽ വൃത്തികെട്ട താടിയുമായി അവിടെ എഡ്മണ്ട് എന്ന് പേരായ മറ്റൊരു മനുഷ്യൻ ആബി ഗെയിലിനെ വാങ്ങാൻ എത്തി. അയാൾ വില കൊടുത്ത് അവളെ വാങ്ങി. ശരീരത്തിൽ ബന്ധിച്ചിരുന്ന ചങ്ങലയിൽ പിടിച്ച് ആബി ഗെയിലിനെ അയാൾ വീട്ടിൽ എത്തിച്ചു.രണ്ട് മുറിയുള്ള വൃത്തിയില്ലാത്ത ഒരു വീട്. അവൾക്ക് അറപ്പു തോന്നി. അയാൾ ചങ്ങല അഴിച്ചുമാറ്റി. കൊഴുത്ത ഒരു ദ്രാവകം അയാൾ കുപ്പിയിൽ നിന്ന് കുടിച്ചു. ആ ദ്രാവകം കുടിക്കാൻ അയാൾ ആബിഗെയിലിനെ നിർബന്ധിച്ചു. ഇത്തരം ദ്രാവകം അവൾ കുടിച്ചിട്ടില്ല എന്നു പറഞ്ഞു. അയാൾ ആ ദ്രാവകം കുപ്പി യോടെ അവളുടെ വായിലേക്ക് കുത്തി തിരുകി.കുറച്ചൊക്കെ അവളുടെ വയറ്റിൽ ആ ദ്രാവകം പോയി. അതിനൊരു തരം ചവർപ്പായിരുന്നു. അതിനു ശേഷം അവളുമായി ലൈംഗിക ബന്ധത്തിന് അയാൾ ആഗ്രഹം പ്രകടിപ്പിച്ചു. തനിക്കിപ്പോൾ ആർത്തവമാണെന്ന് അവൾ പറഞ്ഞു. അയാൾ അത് വിശ്വസിച്ചില്ല. ആ ബി ഗെയിലിനോട് വസ്ത്രങ്ങൾ മുഴുവൻ അഴിക്കാൻ ആവശ്യപ്പെട്ടു. അവൾ അതിനു മടിച്ചു.അയാൾ ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു.അവളുടെ പാഡുകൾ ചുവന്നിരുന്നു. അവിടെയുള്ളവർ ആർത്തവമുള്ള സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേർപ്പെടാൻ പാടില്ല എന്നാണ് നിയമം. അയാൾ അത് പാലിച്ചു.എങ്കിലും രാത്രി വെളുക്കുന്നതു വരെ  അവളുടെ നഗ്നശരീരത്തിൽ അയാളുടെ കയ്യ് പരതി കൊണ്ടിരുന്നു.


    നേരം വെളുത്തു. ആബി ഗെയിൽ എണീറ്റു വസ്ത്രങ്ങൾ ധരിച്ചു. എഡ്മണ്ട് എന്ന ആ എല്ലിച്ച ശരീരമുള്ള വികൃതമായ താടിയുള്ള മനുഷ്യൻ അലസമായി ഉറങ്ങികൊണ്ടിരുന്നു.പുറത്ത് വാഹനങ്ങൾ പോകുന്ന ശബ്ദം ആബി ഗെയിൽ കേട്ടു.പുറത്ത് റോഡാണെന്ന് അവൾക്ക് മനസിലായി. ഏറെ വൈകി എഡ്മണ്ട് എന്ന താടിക്കാരൻ എണീറ്റു. അയാൾ അലമാരയിൽ പോയി കൊഴുത്ത ദ്രാവകമുള്ള ഒരു കുപ്പി എടുത്തു കൊണ്ടുവന്നു. അയാൾ അതിൽ നിന്ന് പകുതി ദ്രാവകം കുടിച്ചു. പകുതി അവൾക്ക് നേരേ നീട്ടി. തനിക്കിത് വേണ്ടെന്ന് അവൾ പറഞ്ഞു. കുറെ കഴിയുമ്പോൾ ഇതൊക്കെ ശീലമായി കൊള്ളും എന്ന് എഡ് മ ണ്ട് പറഞ്ഞു. അയാൾ  മുറിയിൽ പോയി ഒരു തരം അപ്പം അവൾക്ക് ഭക്ഷിക്കാൻ കൊടുത്തു. അവൾ അത് കഴിച്ചു.ധാരാളം ജലവും കുടിച്ചു. സമയം കടന്നു പോയി കൊണ്ടിരുന്നു. സന്ധ്യ മയങ്ങി. എഡ്മണ്ട് അവളെ വീടിന് അകത്താക്കി വാതിൽ പൂട്ടി പുറത്ത് പോയി. സാധനങ്ങൾ വാങ്ങി വരാം എന്നു പറഞ്ഞാണ് അയാൾ പോയത്. 

ഈ സമയത്ത് അവൾ പുറകുവശത്തെ വാതിലിൽ ശക്തിയായി വലിച്ചു. വാതിൽ അനങ്ങുന്നില്ല. രണ്ടു പാളികളിലും പിടിച്ച് വീണ്ടും ശക്തിയായി അവൾ വാതിലിൽ വലിച്ചു.പെട്ടെന്ന് വാതിൽ അവൾക്കു മുന്നിൽ മലർക്കെ തുറന്നു.പുറത്തിറങ്ങി നോക്കുമ്പോൾ ചെറിയ മതിൽ. അതിനപ്പുറം റോഡ്. അവൾ അകത്തു കയറി ചെറിയ ഒരു ബാഗെടുത്ത് അതിൽ അവളുടെ വസ്ത്രം എടുത്തു വച്ചു. ധരിച്ചിരുന്ന വസ്ത്രവുമായി പുറത്തിറങ്ങി. മതിലിന് സമീപം എത്തി ബാഗ് അപ്പുറത്തേക്ക് ഇട്ടു. തന്നെ ആരെങ്കിലും കാണുന്നുണ്ടാ എന്ന് അവൾ നോക്കി.ഇല്ല ആരും ഇല്ല. അവൾ ആ ചെറിയ മതിൽ ചാടിക്കടന്നു. റോഡിൽ കാറുകളും സ്ക്കൂട്ടറുകളും അവിടവിടെ പാർക്ക് ചെയ്തിരിക്കുന്നു. ഇരുട്ട് പരന്നിരിക്കുന്നു. അവൾക്ക് വീട്ടിൽ വച്ച് ഏറ്റവും ഭയമായിരുന്നത് ഇരുട്ടിനെയാണ്. ആ ഇരുട്ടിലൂടെ തെരുവു വെളിച്ചത്തിലൂടെയും വാഹനങ്ങളുടെ ഇടയിലൂടെയും അവൾ അതിവേഗം നടന്നു. കുറെ ദൂരം ചെന്നപ്പോൾ ഒരു വീട്ടിൽ കുറ ആളുകൾ സംസാരിച്ചിരിക്കുന്നത് അവൾ കണ്ടു. അങ്ങോട്ട് കയറിച്ചെന്നാലോ എന്ന് അവൾ ആലോചിച്ചു.പക്ഷേ അത് ഈ ഭീകരജീവികൾക്ക് ബന്ധമുള്ളവർ ആരെങ്കിലും ആണെങ്കിൽ...,... അവൾ ഒന്നു നടുങ്ങി. പിന്നെയും അവൾ ആഞ്ഞു നടന്നു കൊണ്ടിരുന്നു. അവിടെ ഒരു ചെറിയ വീട്ടിൽ കത്തുന്ന ലൈറ്റിന്റെ പ്രകാശത്തിൽ ഒരു വൃദ്ധൻ വീടിന് മുന്നിലിരിക്കുന്നത് അവൾ കണ്ടു. അവൾ ആ വീട്ടിലേക്ക് ഓടിക്കയറി. തന്നെ രക്ഷിക്കണം എന്നു പറഞ്ഞു. എന്താ എന്ത് ഉണ്ടായി? അയാൾ അന്വേഷിച്ചു. തന്നെഅടിമയാക്കിയവരുടെ അടുത്ത് നിന്ന് രക്ഷപ്പെട്ടു വരികയാണെന്ന് ആബി ഗെയിൽ പറഞ്ഞു. അത് കേട്ടതും അവളെ മുറിക്കകത്താക്കി അയാൾ വാതിലടച്ചു. നീ ഒന്നുകൊണ്ടും പേടിക്കേണ്ട. ധൈര്യമായിരിക്കാൻ വൃദ്ധൻ ആവളോട് പറഞ്ഞു. അവിടെ അയാളുടെ മകൻ ഡോണറ്റും ഭാര്യ ഗബ് റീയ ലയും ഉണ്ടായിരുന്നു.അവർ അവൾക്ക് കുളിക്കാനും വസ്ത്രം മാറാനും സൗകര്യം ചെയ്തു കൊടുത്തു. ഗബ് റീയ ല അവളുടെ വസ്ത്രങ്ങൾ ആബി ഗെയ്ലിനു കൊടുത്തു. അവൾക്ക് ഭക്ഷണം കൊടുത്തു. രാത്രി സുഖമായുറങ്ങാൻ പറഞ്ഞ് മുറിയും കൊടുത്തു. അവൾ തന്റെ മാതാ വിനേയും സഹോദരൻമാരേയും സഹോദരി ഭാര്യമാരേയും അവരുടെ കുട്ടികളേയും ഓർത്ത് കരഞ്ഞുകൊണ്ട് ഉറങ്ങിപ്പോയി. രാവിലെ എണീറ്റു. വൃദ്ധന്റെ മകൻ ഡോണറ്റ് ഒരു ടാക്സി കാർ ഏർപ്പാട് ചെയ്തു. ആബി ഗെയിലിനെയും കൊണ്ട് ഡോണറ്റ് അവളുടെ ഗ്രാമമായ ബരോട്ട് ഗ്രാമത്തിലെ ബാൽ ബിന എന്ന സ്ഥലത്തേക്ക് കുതിച്ചു. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച്ച അവളെ ഞെട്ടിച്ചു.അമ്പതോളം കുടുംബങ്ങളിൽ ഇന്ന് ആരും അവശേഷിക്കുന്നില്ല. വീടുകൾ തകർന്നിരിക്കുന്നു. വീടു സാമാനങ്ങൾ ചിതറിക്കിടക്കുന്നു.

     അവർ കാറിൽ ഡോണറ്റുമൊരുമിച്ച് ബലോട്ട ഗ്രാമത്തിലെ ബരോട് വാജ സമുദായത്തിലെ മുഖ്യനെ ചെന്നു കണ്ടു. തനിക്കനുഭവിക്കേണ്ടി വന്ന ക്രൂരതകൾ വിവരിച്ചു. എല്ലാം അയാൾ അറിഞ്ഞിരുന്നെങ്കിലും അയാൾ നിസ്സഹായനായിരുന്നു. നമുക്ക് ഭീകരരോട് ഏറ്റുമുട്ടാനുള്ള ശക്തിയെവിടെ ? അയാൾ ചോദിച്ചു. ഇതൊക്കെ സഹിക്കണം എന്നാണോ അങ്ങ് പറയുന്നത്? ആബി ഗെയിൽ ചോദിച്ചു.


 ആബി ഗെയിലിനു താമസിക്കാൻ ഒരു ബന്ധു ഗൃഹം സമുദായ മൂപ്പൻ ഒരുക്കി കൊടുത്തു. അവളെ രക്ഷപ്പെടുത്തി ഇവിടെ എത്തിച്ച ഡോണറ്റിനോട് മൂപ്പനും ആബിഗെയിലും നന്ദി പറഞ്ഞു. ഡോണറ്റിന് ധാരാളം സമ്മാനങ്ങളും കൊടുത്താണ് ബരാട് വാജ സമുദായ മൂപ്പൻ യാത്രയാക്കിയത്.

     തന്റെ മാതാവിനെയും സഹോദരങ്ങളേയും ഇല്ലാതാക്കിയ സ്ത്രീകളെ  അടിമകളാക്കിയ ഭീകരരെ നശിപ്പിക്കുമെന്ന് അവൾ ശപഥം ചെയ്തു.

      അതിന് അവൾ തന്റെ ഗ്രാമത്തിലെ ചെറുപ്പക്കാരെയൊക്കെ സംഘടിപ്പിച്ച് ഒരു സംഘടന ഉണ്ടാക്കി.ചിട്ടയായ പരിശീലനം നടത്തി. എന്തും നേരിടാൻ പ്രാപ്തിയുള്ള ഒരു സംഘം ആ ബി ഗെയിലിന്റെ നേതൃത്വത്തിൽ വളർന്നു വന്നു.


   ഭീകരരെ ഇല്ലാതാക്കാൻ നടത്തിയ ഒരു പ്രത്യേക ഓപ്പറേഷനിൽ ( ഓപ്പറേഷൻ ബലോട്ട് ) ആബി ഗെയിലിന്റെ നേതൃത്വത്തിൽ ഭീകര ക്യാംമ്പ് വളഞ്ഞു. അങ്ങനെ ഒരു ആക്രമണം ഭീകരർ പ്രതീക്ഷിച്ചിരുന്നില്ല. മുഴുവൻ ഭീകരരേയും വെടിവെച്ചുകൊന്നു. ഭീകര ക്യാംമ്പ് ബോംബിട്ടു തകർത്തു കളഞ്ഞു.


   ആബി ഗെയിലിനോടൊപ്പം അടിമ ക ളാക്കിയ മുഴുവൻ സത്രീകളേയും പെൺകുട്ടികളേയും അവർ മോചിപ്പിച്ചു.സമാധാനത്തിലും സഹിഷ്ണുതയിലും കഴിയുന്ന ബരോട്ട് ഗ്രാമത്തിനെ ആക്രമിക്കാൻ ഒരു ഭീകരനേയും സമ്മതിക്കില്ല എന്ന് ആബി ഗെയ്ൽ പ്രസ്താവിച്ചു. തന്റെ അമ്മയേയും സഹോദരൻമാരെയും നഷ്ടപ്പെട്ടതിൽ ആബി ഗെയിൽവേദനിച്ചു.ആബി ഗെയ്ലിനെ ജനങ്ങളുടെ രാജ്ഞിയായി ഗ്രാമമൂപ്പൻ പ്രഖ്യാപിച്ചു. ഇനി ഒരു ഭീകരനും ബലോട്ട് ഗ്രാമത്തിലാ ബാൽ ബിന യിലോ അക്രമവുമായി കാലു കുത്തില്ല എന്ന് രാജ്ഞി ആബി ഗെയിൽ പ്രഖ്യാപിച്ചു. സ്നേഹവും സഹവർത്തിത്വവും സഹിഷ്ണുതയും ആയിരിക്കും നമ്മുടെ മതം. ജാതീയമായോ മത പരമായോ വർണ്ണവിവേചനമോ ആയ ഒരു തരത്തിലുള്ള വേർതിരിവുകളും ഈ ഗ്രാമം അംഗീകരിക്കുന്നില്ല.സ്നേഹം മാത്രമാണ് നമ്മുടെ മതം. സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും പുതിയ ഒരു ബരോട്ട് ഗ്രാമം പടുത്തുയർത്തി അക്രമങ്ങളെ അമർച്ച ചെയ്ത് ഗ്രാമത്തിന്റെ പ്രിയങ്കരിയായ രാജ്ഞിയായി ആബി ഗെയിൽ ഗ്രാമം ഭരിക്കുന്നു.


                        - ശുഭം -


✍️മജു.

Saturday, September 5, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-49 ഇന്ന് അദ്ധ്യാപക ദിനം (2020 സെപ്റ്റംബർ 5)

 

ഇന്ന് നമുക്ക് അറിവു പകർന്നു തന്ന വരെ ഒരു നിമിഷം മനസിൽ സ്മരിക്കാം. ഒരു നിമിഷമല്ല ഒരു ജൻമം സ്മരിക്കുന്ന അദ്ധ്യാപകർ എൻ്റെ ജീവിതത്തിലുണ്ട്. ആദ്യത്തെ അദ്ധ്യാപകരായ അച്ഛനും അമ്മയും പിന്നെ നേഴ്സറിയിൽ പഠിപ്പിച്ച സിസ് റ്റേഴ്സ് ആശാൻ കളരിയിൽ പഠിപ്പിച്ച ആശാൻ, പിന്നെ യുപി സ്ക്കൂളിലും ഹൈസ്ക്കൂളിലും കോളേജിലും അദ്ധ്യാപക വിദ്യാർത്ഥിയായിരുന്നപ്പോൾ പഠിപ്പിച്ച അദ്ധ്യാപകർ ഇവരെല്ലാം എൻ്റെ ജീവിതത്തെ സമ്പുഷ്ഠമാക്കിയവരാണ്.പിന്നെ രാഷ്ട്രവാണിയിൽ ഹിന്ദി പഠിപ്പിച്ച ശ്രീ.ദിനേശൻ സാർ, പത്താം ക്ലാസിൽ പ്രത്യേകമായി ഹിന്ദി പഠിപ്പിച്ച ശ്രീ.വിശ്വംഭരൻ സാർ, ചിത്രരചന പഠിപ്പിച്ച ശ്രീ. ചക്രപാണി സാർ, കണക്ക് പ്രത്യേകം പഠിപ്പിച്ച മണി സാർ, ഇംഗ്ലീഷ് പ്രത്യേകം പഠിപ്പിച്ച ശ്രീ.കരുണാകരൻ സാർ, യു.പി ക്ലാസുകളിൽ എന്നെ പ്രത്യേകമായി പഠിപ്പിച്ച എൻ്റെ സ്കൂൾ ടീച്ചർ ശ്രീമതി.രാധ ടീച്ചർ, കുറച്ചു കാലം കണക്ക് പറഞ്ഞു തന്ന സുനി അമ്മാവൻ, മഹാരാജാസിൽ പഠിക്കുമ്പോൾ റ്റ്യൂഷനു പോയിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റേറ്റീവ് സ്റ്റഡീസിലെ മഹാരാജാസ് കോളേജ് റിട്ടയർ പ്രിൻസിപ്പാൾ പ്രൊഫസർ.കെ.എക്സ് .ജോൺ സാർ, ശ്രീ.രാമസ്വാമി സാർ മുതലായവർ, ഡ്രൈവിംഗ് പഠിപ്പിച്ച ഗുരുനാഥൻ, ഉപകരണസംഗീതം പഠിപ്പിച്ച എൻ്റെ രണ്ട് ഗുരുനാഥൻമാർ ഇവരെയൊക്കെ ഓർക്കാതെന്തു ജീവിതം.ജീവിതത്തെ ധന്യമാക്കിയത് ഈ പറഞ്ഞവരൊക്കെയല്ലേ.

    പിന്നെ നമുക്ക് പാഠമായി വരുന്ന എത്രയെത്ര അനുഭവങ്ങൾ. അനുഭവങ്ങളേക്കാൾ വലിയൊരു ഗുരു വില്ല.

   ചിലപ്പോൾ നമുക്ക് പാoമാകുന്നത് ചെറിയ കുട്ടികളായിരിക്കും. അങ്ങനെയൊരു മാതൃകയാണ് ഫായിസ്.ചിലോൽത് റെഡിയാകും ചിലോൽത് റെഡിയാവില്ല ,എൻ്റെ ശരിയായില്ല, എന്നാലും ഞമ്മക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് തോൽവിയെ വിജയമാക്കിയ ഫായിസ് എന്ന നാലാം ക്ലാസുകാരൻ.

     1962 മുതലാണ് അദ്ധ്യാപകനും ഫിലോസഫറും രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണൻ്റെ ജൻമദിനമായ സെപ്റ്റംബർ 5 അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. ഡോ. എസ്.രാധാകൃഷ്ണനെ 16 തവണ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്തിട്ടുണ്ട്. 11 പ്രാവശ്യം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനും നോമിനേറ്റ് ചെയ്തു. ഭാരതരത്നം എന്ന പരമോന്നത ബഹുമതി കിട്ടി. ഇത്ര മഹാനായ ഒരു പണ്ഡിതൻ്റെ ജൻമദിനം അദ്ധ്യാപക ദിനമായല്ലാതെ പിന്നെ എന്തായിട്ട് ആചരിക്കാൻ.

   ഇന്നത്തെ ഈ അദ്ധ്യാപക ദിനത്തിൽ ഞാൻ സ്മരിക്കുന്നത് എട്ടാം ക്ലാസിൽ എന്നെ ഗണിതം പഠിപ്പിച്ച ശ്രീമതി.എലിസബത്ത് ടീച്ചറെയാണ്. ടീച്ചർ ഇടയ്ക്കിടയ്ക്ക് എൻ്റെ മനസിലേക്ക് കടന്ന് വരാറുണ്ട്.

         യു.പി സ്കൂളിൽ നിന്ന് അടുത്തുള്ള ഹൈസ്ക്കൂളിലേക്ക് ചേർന്ന ദിവസം ഇന്നലെ പോലെ ഞാൻ ഇന്നും ഓർമ്മിക്കുന്നു. എൻ്റെ അച്ഛൻ ആദ്യം ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.അതു കൊണ്ട് തന്നെ പലരേയും അച്ഛന് വ്യക്തിപരമായി അറിയാം.എട്ടാം ക്ലാസിൽ ചേർക്കാൻ കൊണ്ടുപോയ ദിവസം ആവർഷത്തെ ഫസ്റ്റ് അഡ്മിഷൻ എൻ്റെയായിരുന്നു. പഴയ സഹപ്രവർത്തകർ ചിലവ് ചെയ്യണമെന്നു പറഞ്ഞപ്പോൾ പൂവൻ പഴവും ചായയും അച്ഛൻ തൻ്റെ സഹപ്രവർത്തകർക്ക് വാങ്ങി കൊടുത്ത് ആവർഷത്തെ ആദ്യത്തെ അഡ്മിഷൻ ആഘോഷിച്ചു. പക്ഷേ ആ സന്തോഷം ഒരു വർഷക്കാലമേ നീണ്ടുനിന്നുള്ളൂ. ഒരു വർഷം കഴിഞ്ഞ പ്പോൾ ഞാൻ മറ്റൊരു സ്കൂളിലായി പഠിപ്പ്. ഇനി അതിൻ്റെ കാരണത്തിലേക്ക് കടക്കാം.

ഞാൻ എട്ടാം ക്ലാസ് "ഡി "ഡിവിഷനിലായിരുന്നു.എൻ്റെ അച്ഛൻ്റെ സഹപ്രവർത്തകരായ 3 പേരുടെ മക്കൾ Aഡിവിഷനിലും. ഞങ്ങൾ യു.പി ക്ലാസുവരെ ഒരുമിച്ച് പഠിച്ചവരും ഞങ്ങൾ തമ്മിൽ കുറച്ചൊക്കെ മൽസരബുദ്ധിപല കാര്യത്തിലും പ്രകടിപ്പിച്ചു പോന്നവരുമാണ്. അവർAഡിവിഷനിലായ സ്കൂൾ തുറന്ന ആദ്യ ദിവസം തന്നെ ഞാൻ അച്ഛനോട് വിവരം പറയുകയും എന്നെ Aഡിവിഷനിലേക്ക് മാറ്റണമെന്ന് സ്കൂളിൽ പറയണമെന്നും അച്ഛനോട് പറഞ്ഞു. പുത്രൻ്റെ ആഗ്രഹത്തിന് പിതാവ് എതിരുപറഞ്ഞില്ല. പിറ്റേ ദിവസം തന്നെ സ്കൂളിൽ വിവരം കൊടുത്തു. അപ്പോൾ കിട്ടിയ മറുപടി അടുത്ത കൊല്ലം മാറ്റാമെന്നും ഇനി എന്നെ മാറ്റിയാൽ മറ്റു കുട്ടികളും മാറണമെന്ന് പറയുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. എൻ്റെ ഒപ്പം പഠിച്ച എൻ്റെ സഹപാഠികളും Dഡി വിഷനിലും ഉണ്ടായിരുന്നു. A ഡി വിഷൻ പൊതു വേ പഠിപ്പിസ്റ്റ്കൾക്ക് സംവരണം ചെയ്തിരിക്കുന്നതാണെന്ന ഒരു അബദ്ധ ധാരണയുണ്ട്. അതു കൊണ്ടുമല്ല Aഡിവിഷനിലേക്ക് മാറണം എന്നു പറഞ്ഞത്. എൻ്റെ ബാല്യകാല സഹപാഠികൾക്കൊപ്പം എത്തണമെന്ന ഒരു ആഗ്രഹം കൊണ്ടാണ്, അതോടൊപ്പം എൻ്റെ ട്യൂഷൻ മേറ്റ്സും ആ ക്ലാസിൽ ഉണ്ടായിരുന്നതും കൊണ്ടാണ്.അങ്ങനെ ആഗ്രഹിച്ചതിൽ ഒരു തെറ്റുമില്ല.

      ഞാൻ എട്ടാം ക്ലാസിൽ എസ്.എഫ്.ഐ യുടെ സ്ഥാനാർത്ഥിയായി നിന്ന് വിജയിക്കുകയും ഡിവിഷൻമാറണമെന്നുള്ള കാര്യം മറക്കുകയും ചെയ്തു.

  ആ ഓണ പരീക്ഷയിൽ കണക്കിന് മുഴുവൻ മാർക്ക് മേടിച്ച എൻ്റെ പരീക്ഷ പേപ്പർ എന്നെ കണക്കു പഠിപ്പിച്ച എലിസബത്ത് ടീച്ചർ എല്ലാ ക്ലാസിലും അഭിമാനപുരസരം കാണിച്ചു കൊടുക്കുകയും ചെയ്തു.

അങ്ങനെ ആ വർഷം കടന്നു പോയി.

 അടുത്ത വർഷം ജൂണിൽ Aഡിവിഷനിൽ എൻ്റെ സഹപാഠികൾക്കൊപ്പം ഇരുത്താമെന്ന് പറഞ്ഞ സ്കൂൾ അധികൃതർ ആവർഷവും അതിനു തയ്യാറായില്ല. ഞാൻ നേരത്തെ പറഞ്ഞല്ലോ ഞങ്ങൾ തമ്മിൽ പoനത്തിൻ്റെ കാര്യത്തിൽ പരസ്പരം മുന്നിലെത്തണം എന്ന് കരുതിയിരുന്നവരുമാണ്.

    ആ വർഷവും എന്നെ ഡിവിഷൻ മാറ്റാതിരുന്നതോടെ ഓണത്തിന് മുമ്പായി അച്ഛൻ ടി.സി. വാങ്ങി മറ്റൊരു സ്കൂളിൽ ചേർത്തു.

       പിൽക്കാലത്ത് ഞാൻ അദ്ധ്യാപകനായ സമയത്ത് ഇത്തരം ഒന്നു രണ്ട് അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്.ഏഴാം ക്ലാസിൽ പഠിപ്പിക്കുന്ന സമയം ഒരു കുട്ടി ഡിവിഷൻ മാറണമെന്ന് അഭിപ്രായപ്പെടുന്നു. ഒട്ടും താമസിച്ചില്ല ഹെഡ്മാസ്റ്ററോട് പറഞ്ഞ് അടുത്ത ക്ഷണം വേറെ ഡിവിഷനിലിരുത്തി.കൂട്ടുകാരുടെ അടുത്തിരിക്കണം എന്നൊരു കാരണമാണ് അന്ന് ആ കുട്ടി പറഞ്ഞത്. ഉടനെ തന്നെ ഞാൻ പഠിപ്പിക്കാത്തതു കൊണ്ടായിരിക്കുമോ എന്ന് ഏതെങ്കിലും സ്ക്കൂൾ അധികൃതർ ചിന്തിച്ചാൽ അത് തെറ്റാണ്. കുട്ടിയുടെ പേര് ആ വർഷം ആ ക്ലാസിലെ രജിസ്റ്ററിൽ കിടക്കും. പോയ ക്ലാസിലെ രജിസ്റ്ററിൽ പെൻസിൽ കൊണ്ട് പേരെഴുതി ഹാജർമാർക്ക് ചെയ്യും. ഇത്രയേയുള്ളൂ കാര്യം. ആ കുട്ടി രണ്ട് മാസം കഴിഞ്ഞപ്പോൾ തിരികെ ആദ്യ ക്ലാസിൽ പോകണമെന്ന് പറയുകയും അപ്പോൾ ഇങ്ങോട്ട് മാറ്റുകയും ചെയ്തു. അങ്ങനെ ഡിവിഷൻമാറണമെന്ന് പറയാനുള്ള റൈറ്റൊക്കെ ഒരു കുട്ടിക്ക് ഇല്ലേ? പിന്നെ ഒരു കുട്ടി ഒരു ഡിവിഷനിൽ നിന്ന് മാറിയാൽ മറ്റു കുട്ടികളൊക്കെ അവൻ്റെ പുറകെ പോകും എന്നുള്ളത് തെറ്റായ ധാരണയുമാണ്. ഏതെങ്കിലും പ്രത്യേക ഡിവിഷനിൽ പഠിച്ചാലേ പഠിത്തം വരൂ എന്നുള്ളതും തെറ്റ്.കുട്ടികൾക്ക് അവരുടേതായ താൽപ്പര്യങ്ങൾ ഉണ്ടാകും. അതാണ് ഈ മാറ്റം പറച്ചിലിന് കാരണം. എൻ്റെ കാര്യത്തിൽ എൻ്റെ രക്ഷിതാവ് ആവശ്യപ്പെട്ടിട്ടുപോലും അത് ചെയ്തില്ല. അന്ന് ആ വിഷയത്തിൽ ആരാണ് വിലങ്ങുതടിയായി നിന്നത് എന്ന് ഞാൻ ഇന്ന് ഓർത്തുപോവാറുണ്ട്.

    ഞാൻ അടുത്ത സ്കൂളിൽ ചെന്നപ്പോൾ തികച്ചും അപരിചിതരായ കുട്ടികൾ.B ഡിവിഷനിലാണ് ഞാൻ അവിടെ. എൻ്റെ അച്ഛൻ്റെ സുഹൃത്തിൻ്റെ മകനും ആ വർഷം ആദ്യം ഞാൻ പഠിച്ച സ്കൂളിൽ നിന്ന് ടി.സി വാങ്ങി ഞാൻ രണ്ടാമത് പഠിച്ച ഹൈസ്ക്കൂളിൽ എത്തിയിരുന്നു.എൻ്റെ വരവ് ആഗസ്റ്റ് മാസത്തിലും.പിന്നെ എല്ലാവരുമായി സൗഹൃദത്തിലാകാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. ഞാൻ ക്ലാസിൽ ചെല്ലുന്ന ദിവസം സ്കൂൾ പാർലമെൻ്റ് ഇലക്ഷന് നോമിനേഷൻ കൊടുക്കേണ്ട ദിവസമാണ്. കെ.എസ്.യു പാനലിലുള്ള ഒരു കുട്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. എസ്.എഫ്.ഐ യുടെ സ്ഥാനാർത്ഥിയായ സന്തോഷ് പിൻതാങ്ങാൻ ആരുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കുന്നു. എന്നിലെ എസ്.എഫ്.ഐ ക്കാരൻ ഉണർന്നു. സന്തോഷിനെ പിൻതാങ്ങുന്നതായി ഞാൻ പ്രഖ്യാപിച്ചു.ആ ക്ലാസിൽ മുഴുവൻ ഉള്ള കുട്ടികൾ കോൺഗ്രസുകാർ ആയിട്ടൊന്നുമല്ല അതിലൊന്നും അവർക്ക് താൽപ്പര്യമില്ലാതിരുന്നിട്ടായിരിക്കണം പിന്താങ്ങാതിരുന്നതെന്ന് ഞാൻ അനുമാനിക്കുന്നു.

        അങ്ങനെ ആ ക്ലാസിൽ പഠിക്കുമ്പോൾ എനിക്കെതിരേ വന്ന ചില ആരോപണങ്ങളാണ് ഇന്നും എന്നെ വേദനിപ്പിക്കുന്നത്. അതിൽ ഒന്ന് ഞാൻ ഉഴപ്പ നായിട്ട് പറഞ്ഞു വിട്ടതാണെന്നാണ്. രണ്ടാമത്തേത് ഞാൻ എലിസബത്ത് ടീച്ചറെ കളിയാക്കി എലി എന്ന് ബോർഡിൽ എഴുതി വച്ചു എന്നുമാണ്. ഞാൻ ഉഴപ്പനുമായിരുന്നില്ല, ടീച്ചറെ കുറിച്ച് ഒന്നും തന്നെ ബോർഡിൽ എഴുതിയിട്ടുമില്ല. എൻ്റെ അമ്മ വീടിനടുത്തുള്ള ടീച്ചർ വഴിയാണ്  ഉഴപ്പനാണെന്നുള്ള ആരോപണം ഉണ്ടെന്നൊക്കെ കേട്ടത്. പിന്നെ ചില സഹപാഠികളും അന്ന് ഒമ്പതാം ക്ലാസിൽ രണ്ടാമത്തെ സ്കൂളിലുണ്ടായിരുന്നവരുമാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.ഈ ആരോപണങ്ങൾക്കൊന്നും ഇന്നേ വരെ മറുപടി പറഞ്ഞിട്ടില്ല. ഒരു ചെവിയിൽ കൂടി കേട്ട് ഒരു ചെവിയിൽ കൂടി വിടും. ഇപ്പോൾ ഈ ആരോപണങ്ങൾക്ക് ഇങ്ങനെ ഒരു മറുപടി ആവശ്യമാണെന്ന് എൻ്റെ മനസാക്ഷി എന്നോട് പറയുന്നു.അതു കൊണ്ടാണ് വിസ്തരിച്ച് എഴുതിയത്.

    എൻ്റെ പ്രീയ അദ്ധ്യാപിക ശ്രീമതി.എലിസബത്ത് ടീച്ചർ പഠിപ്പിക്കാഞ്ഞിട്ടാണ് ഞാൻ പോന്നതെന്ന വാർത്തയ്ക്കും എലി എന്ന് ബോർഡിൽ എഴുതി എന്നുള്ള ഒരു ആരോപണം കേട്ട ഉടനെ ഒരു ഇൻലൻറിൽ ടീച്ചർക്ക് ഞാൻ ഒരു കത്തെഴുതി. ആരോപണങ്ങളൊക്കെ തെറ്റാണ് എന്നും എൻ്റെ ഭാഗത്ത് ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്നും ടീച്ചറുടെ അനുഗ്രഹം ഉണ്ടാവണം എന്നും പറഞ്ഞായിരുന്നു എഴുതിയത്.

    അന്നും ഇന്നും സ്കൂളുകൾ തമ്മിൽ അനാരോഗ്യകരമായ മൽസരം നിലനിൽക്കുന്നുണ്ട്. അതിന് ഞാനെന്തിന് ആരോപണങ്ങളുടെ ഇരയാകണം. ചിന്തിച്ചു നോക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.

  പത്താം ക്ലാസിൽ 600ൽ 472 മാർക്ക് വാങ്ങി ഞാൻ എസ്.എസ്.എൽ.സി പാസായി. 300 ഓളം കുട്ടികൾ എസ്.എസ്.എൽ.സി എഴുതിയതിൽ ഹിന്ദിക്ക് ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടിക്കുള്ള എൻഡോവ്മെൻറും എനിക്ക് കിട്ടി.

     എൻ്റെ  എലിസബത്ത് ടീച്ചർ റിട്ടയർ ആയി. ടീച്ചർ എന്നെ നന്നായി പഠിപ്പിച്ചിട്ടുണ്ട്. പരിഗണിച്ചിട്ടുണ്ട്. ടീച്ചറോടുള്ള സ്നേഹവും ബഹുമാനവും ഹൃദയത്തിലാണ്.ഡിവിഷൻ മാറണമെന്ന് പറഞ്ഞതും  പിന്നീട് സ്കൂൾ മാറിയതും തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്.

       തെറ്റുകളല്ല പലപ്പോഴും തെറ്റിദ്ധാരണകൾ പലപ്പോഴും വില്ലനാകും. അതു കൊണ്ടു കൂടിയാണ് ഇങ്ങനെ ഒരു തുറന്നു പറച്ചിൽ.

    ഈ അദ്ധ്യാപക ദിനത്തിൽ ടീച്ചറെ ആദരവോടെ സ്മരിച്ചു കൊണ്ട്, അദ്ധ്യാപക ദിനത്തിൽ മാത്രമല്ല എന്നും ടീച്ചർ എൻ്റെ ഗുരു തന്നെയാണ്. ടീച്ചറുടെ പാദാരവിന്ദങ്ങളിൽ നമസ്ക്കരിച്ചു കൊണ്ട്,

ടീച്ചർക്ക് എൻ്റെ പ്രണാമം നേർന്നു കൊണ്ട് ഈ എഴുത്ത് ഇവിടെ നിർത്തട്ടെ.


                  (തുടരും)


✍️മജു , 5 സെപ്റ്റംബർ 2020,2:33 PM.


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Friday, September 4, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-48. കുട്ടൻ


കുട്ടൻ എൻ്റെ അമ്മ വീട്ടിൽ ചെല്ലുമ്പോഴൊക്കെയുള്ള എൻ്റെ കളി കൂട്ടുകാരനായിരുന്നു. അന്ന് നിറയെ തോടുകൾ ഉണ്ട് അവിടെ.അതിലൂടെ കുട്ടൻ്റെ ഏട്ടൻമാർ കൊണ്ടുവന്നു നിർത്തുന്ന വലിയ വള്ളത്തിൽ തോട്ടിലൂടെ ചാല് കടന്ന് പുഴയിലേക്കൊക്കെ വള്ളം തുഴഞ്ഞ് പോയിട്ടുണ്ട് ഞങ്ങൾ ചെറുപ്പത്തിൽ.കുട്ടൻ നല്ല തുഴക്കാരനാണ്. മുന്നിൽ നിന്ന് കഴുക്കോൽ (വള്ളം ഊന്തണ വലിയമുളവടി) കുത്തിയാൽ പുറകിലേക്ക് വള്ളത്തിൻ്റെ സൈഡിലൂടെ പാട്ടും പാടി ഒരു നടപ്പാണ്. ആ ഊന്നലിൻ്റെ ഫലമായി വള്ളം പാഞ്ഞു പോകും.പലപ്പോഴും ഞങ്ങൾ ചക്കാലുമുറിക്കൽ കടവിൽ കുളിച്ചിട്ടുണ്ട്. അവിടെ നല്ല വെളളമുണ്ട്.ഞങ്ങൾക്ക് നീന്താനും അറിയാം. മുങ്ങാംകുഴിയിട്ടു കളിക്കും. അവിടെ നിറയെ ആമ്പലുകൾ ഉണ്ട്. അതിൻ്റെ പൂവും തണ്ടും കാണാൻ എന്ത് മനോഹരമാണ്. ആമ്പൽ പൂ പറിച്ച് അതിൻ്റെ ഉള്ളിലുള്ള അരി പോലുള്ള വിത്തുകൾ ഞങ്ങൾ തിന്നുമായിരുന്നു. ഇന്നിപ്പോൾ ഇവിടെ വീട്ടിൽ ചെറിയ പാത്രത്തിൽ ആമ്പലിൻ്റെ വിത്തിട്ട് മുളപ്പിച്ച് ചെറിയ പൂക്കൾ ഭംഗി ക്ക് വേണ്ടി വളർത്തുന്നു. അന്ന് ആ തോടുകളിൽ നിറഞ്ഞു നിന്ന ആമ്പലിൻ്റെ മനോഹാരിത പകർത്താൻ ഒരു ക്യാമറയോ മൊബൈലോ ഇല്ലാതെ പോയി.

     എൻ്റെ ചെറുപ്രായത്തിൽ ഒരു മഴക്കാലത്ത് ഞാനും അമ്മയുമായി അമ്മ വീട്ടിൽ എത്തിയപ്പോഴും പറമ്പു മുഴുവൻ വെള്ളം കയറി ഇരിക്കുന്നു. അവിടങ്ങളിൽ വാഴയ്ക്കൊരു ക്ഷാമവുമില്ല.കുട്ടൻ വാഴ തട കൊണ്ടു കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ അർമാദിച്ചു കളിച്ചപ്പോൾ ഉണ്ടായ സന്തോഷം കുട്ടനാടൻ ബോട്ടിങ്ങിൽ പോലും കിട്ടിയിട്ടില്ല.

    കുട്ടൻ്റെ അമ്മ കുട്ടൻ്റെ ചെറുപ്പത്തിലേ മരിച്ചു.പിന്നെ കുട്ടൻ്റെ അച്ഛൻ്റെ അമ്മയാണ് നോക്കി വളർത്തിയത്. കുട്ടൻ്റെ അച്ഛനും കുട്ടനെ വലിയ ഇഷ്ടമായിരുന്നു.പിന്നെ രണ്ട് ജ്യേഷ്ഠൻമാരും ഒരു പെങ്ങളും കുട്ടനുണ്ട്.

    കുട്ടൻ നാട്ടുകാർക്കും പ്രീയപ്പെട്ടവനായിരുന്നു. ഒരിക്കൽ ഒരു മഴക്കാലത്ത് അവിടെ വെള്ളം കയറിയ സമയത്ത് റോഡിലൊന്നും കയറിയിട്ടില്ല. വലിയ മഴ പെയ്താൽ അവിടെ ആറ് കവിഞ്ഞൊഴുകി ചെറുതായി വെള്ളം കയറുകയും രണ്ട് ദിവസം കഴിയുമ്പോൾ ഇറങ്ങുകയും ചെയ്യുമായിരുന്നു .അമ്മ വീട്ടിലേക്കുളള വഴി മുഴുവൻ  അരയ്ക്കു മുകളിലാണ് വെള്ളം.കുട്ടൻ എൻ്റെ അമ്മ വീട്ടിലെ ചെറിയ തോണിയുമായി എത്തി. കുട്ടന് നല്ല ബാലൻസ് ആണ്. ഞാൻ വള്ളത്തിൽ കയറി നിന്നു. റേഷൻ കടയിൽ നിന്ന് ഗോതമ്പും അരിയും വാങ്ങി വന്ന ലീല ചേച്ചിയും വള്ളത്തിൽ കയറി. എനിക്കാണെങ്കിൽ ചെറിയ വള്ളത്തിൽ ബാലൻസ് കുറവാണ് താനും. കുറെ മുന്നോട്ട് പോയപ്പോൾ കുട്ടൻ പാട്ടും പാടി വള്ളം തുഴയുകയാണ്. ചിരിച്ചും കളിച്ചും വള്ളം മുങ്ങി.ലീല ചേച്ചിയുടെ ഗോതമ്പും അരിയും കുറെയൊക്കെ നനഞ്ഞു. വള്ളം മുങ്ങിയത്‌ ലീല ചേച്ചിയുടെ വീടിനടുത്തായതു കൊണ്ട് ലീല ചേച്ചി പിന്നെ നീന്തി വീട്ടിലേക്ക് പോയി. അവരുടെ വീടിൻ്റെ തറഭാഗം വരെ വെള്ളം ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ അത്രയ്ക്കേ വെള്ളം വരാറുണ്ടായിരുന്നുള്ളൂ. രണ്ട് ദിവസം കഴിഞ്ഞാൽ ഇറങ്ങുകയും ചെയ്യും.കുട്ടൻ വള്ളമൊക്കെ നേരെയാക്കി പിന്നെയും ഞങ്ങൾ കയറി പോയി. പിന്നെ ഒരു തോടിനു നടുവിൽ വീണ്ടും മുങ്ങി. എൻ്റെ ഷർട്ടും പാൻ്റും ഒക്കെ നനഞ്ഞു കുതിർന്നു. ഒരു കണക്കിന് കരയ്ക്കു കയറി വെള്ളത്തിൽ ഒരു മരത്തിൽ പിടിച്ചു നിന്നു.കുട്ടൻ ബാലൻ സ് ചെയ്ത് വള്ളം നേരെയാക്കി വെള്ളം കോരികളഞ്ഞു. പിന്നെ വീണ്ടും അതിൽ കയറി അമ്മ വീട്ടിൽ എത്തി.ഷർട്ടൊക്കെ മാറി ഇട്ടു. ഇന്ന് തോടുകൾ മിക്കതും നികത്തിയിരിക്കുന്നു.

     ഞാൻ ജോലി കിട്ടി പോന്നതിനു ശേഷം ഇടയ്ക്ക് ഒരിക്കൽ ചെല്ലുമ്പോൾ ഞങ്ങൾ രണ്ടു പേരും കൂടി ചായക്കടയിൽ കയറി പുട്ടും പഴവും ചായയും തട്ടിയ തോർക്കുന്നു. 

    പിന്നെ ഒരു ദിവസം വന്ന അച്ഛൻ്റെ എഴുത്തിൽ കുട്ടൻ മരിച്ചതായി എഴുതിയിരുന്നു.

     കുട്ടൻ്റെ വീടിൻ്റെ വടക്കുവശത്ത് നാലേക്കറോളം പറമ്പ് ഉണ്ട്. അതിൽ നിറയെ കൊക്കോ ചെടികളാണ്.അത് മറ്റൊരാളിൻ്റെ തൊടിയാണ്.

  ആ പറമ്പിൻ്റെ ഒരു ഭാഗത്ത് ഒരു പൊട്ടക്കുളമുണ്ട്. ആ പൊട്ടക്കുളത്തിൻ്റെ അരികിലെ പൂവരശ് മരത്തിൽ കയറി ഇരുന്ന് രണ്ടിന് പോയ കുട്ടൻ തല കറങ്ങി കുളത്തിൽ വീണതാണ്. ആരും അറിഞ്ഞില്ല. രാവിലെ പുറത്തേക്കു പോയാൽ വൈകുന്നേരം വരുന്ന കുട്ടനെ സന്ധ്യ കഴിഞ്ഞിട്ടും കാണാതെ അന്വേഷണത്തിനൊടുവിലാണ് കുളത്തിൽ കണ്ടെത്തിയത്.കുട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ എനിക്ക് കഴിഞ്ഞില്ല. 

   ഒന്നും ശാശ്വതമല്ലാത്ത ഈ ലോകത്ത് കുട്ടൻ്റെ ഓർമ്മകൾ സ്മരിച്ചു കൊണ്ട് ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഈ കുറിപ്പ് കുട്ടന് സമർപ്പിക്കുന്നു.

                  (തുടരും)


✍️മജു

Thursday, September 3, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-47 ഗീത കുഞ്ഞമ്മ


 എൻ്റെ അമ്മയുടെ ഒരേയൊരു അനിയത്തിയാണ് ഗീത കുഞ്ഞമ്മ. അമ്മ ഗീത കുഞ്ഞമ്മയേക്കാൾ പത്ത് വയസിന് മൂത്തതാണ്. അമ്മാവൻ ഗീത കുഞ്ഞമ്മയേക്കാൾ രണ്ട് വയസിനു മൂത്തതും.

  ഗീത കുഞ്ഞമ്മ ഡിഗ്രി കഴിഞ്ഞതിനു ശേഷം ടൈപ്പ് റൈറ്റിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് വിവാഹാലോചനവരുന്നതും അത് നടക്കുന്നതും.

   ഞാനും അമ്മയും അമ്മ വീട്ടിൽ പോയ സമയത്ത് ഗീത കുഞ്ഞമ്മയെ കണ്ട ഓർമ്മ എനിക്കുണ്ട്.ഞാൻ ഒന്നിലോ രണ്ടിലോ പഠിക്കുകയായിരിക്കണം അന്ന്. ഗീത കുഞ്ഞമ്മ പാവാടയും ബ്ലൗസും ഇട്ടു നടക്കുന്ന കാലം. കാണാൻ എന്ത് സുന്ദരിയായിരുന്നെന്നോ. ആ മനോഹരമായ ചിരിയും സംസാരവും ഇപ്പോഴും ഓർമ്മിക്കുന്നു.

        ഡൽഹിയിൽ ജോലിയുള്ള ഒരു വൈക്കം കാരനായിരുന്നു ഗീത കുഞ്ഞമ്മയെ വിവാഹം കഴിച്ചത്.അവർ വിവാഹശേഷം വീട്ടിൽ വന്നതൊക്കെ ഓർക്കുന്നു.

       വിവാഹ ശേഷം അവർ ഒരുമിച്ച് ഡൽഹിക്ക് യാത്ര തിരിച്ചു. ഡൽഹിയിൽ ചെന്ന് ഹണിമൂൺ ട്രിപ്പായി ടാജ് മഹൽ ,പാർലമെൻറ് മന്ദിരം ,ഇന്ത്യാ ഗേറ്റ് മുതലായ സ്ഥലങ്ങളിൽ അവർ കറങ്ങിയതായി പറയുന്നു. അതിനു ശേഷം വീട്ടിൽ വന്ന കുഞ്ഞമ്മയ്ക്കു് ചെറിയ പനി അനുഭവപ്പെട്ടു. പനി കൂടുതലായപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പിന്നെ അറിഞ്ഞത് കുഞ്ഞമ്മയുടെ മരണവാർത്തയാണ്.

    ഇന്നത്തെ പോലെ ഫോണോ ഒന്നുമില്ലാത്ത ഒരു കാലം. ട്രങ്ക് കാൾ ബുക്ക് ചെയ്ത് വിവരം അറിയാൻ മൂന്ന് മണിക്കൂർ വരെ കാത്തിരിക്കേണ്ട കാലം.

       മരണമറിഞ്ഞ് അമ്മയുടെ അച്ഛൻ്റെ അനിയനും എൻ്റെ വല്ലിച്ഛൻ്റെ ഡോക്ടറായ മകനും കൂടി ഡൽഹിക്ക് തിരിച്ചു. അവർ ആശുപത്രി സന്ദർശിച്ചു. കാര്യങ്ങൾ മനസിലാക്കി.പനിയോടൊപ്പം വന്ന മഞ്ഞപിത്തമായിരുന്നു ഗീത കുഞ്ഞമ്മ മരിക്കാൻ കാരണം. മൃതദേഹം ഡൽഹിയിൽ തന്നെ സംസ്ക്കരിച്ചു.

    ഒരു മാസമേ ആ ദാമ്പത്യം നീണ്ടുനിന്നുള്ളൂ.

    അതിനു ശേഷം മകളുടെ വിയോഗത്തിൽ വേദനിച്ച് എൻ്റെ അമ്മയുടെ അമ്മ കുറെക്കാലം കട്ടിലിൽ തന്നെ കിടപ്പിലായി.പെറ്റമ്മയുടെ ദു:ഖം ,അത്രമേൽ വേദനിക്കാൻ അവർക്കു മാത്രമേ കഴിയൂ.

 ഏറെ നാളത്തെ ആശ്വസിപ്പിക്കലിനു ശേഷമാണ് മുത്തശ്ശി എഴുന്നേറ്റു നടന്നു തുടങ്ങിയത്.പിന്നെ പിന്നെ സാധരണ സ്ഥിതിയിലേക്ക് എത്തി.

    ഗീത കുഞ്ഞമ്മയുടെ മരണശേഷം ആ മനുഷ്യൻ രണ്ടാമതും വിവാഹം കഴിച്ചു. അവരും അധികം താമസിയാതെ മരിച്ചു. ഭാര്യ വാഴാത്ത മനുഷ്യനാണെന്നു തോന്നുന്നു.

     ഗീത കുഞ്ഞമ്മ ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു പോകുന്നു. ഗീത കുഞ്ഞമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

    മനുഷ്യൻ്റെ ജീവിതം ഒരു ഞാണിൻമേൽ കളിയാണെന്നു തോന്നും ചിലപ്പോൾ. കോവിഡ് എന്ന ഒരു കുഞ്ഞൻ വൈറസ് ലോകത്തെ മുഴുവൻ വിറപ്പിച്ചു കളഞ്ഞില്ലേ ഇപ്പോൾ, ലക്ഷക്കണക്കിന് ആളുകൾ മരിച്ചു.

   "അനന്തം അജ്ഞാതം അവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കെലെങ്ങാണ്ടിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു ." എന്ന കവി വചനം ഓർമ്മ വന്നു.(ഗീത കുഞ്ഞമ്മ പഠിക്കുമ്പോൾ എടുത്ത ഒരു ഫോട്ടോ ആണ് ഇത് )


               (തുടരും)


✍️ മജു

Wednesday, September 2, 2020

അഞ്ചാം പാതിര ( കഥ )

 


രാത്രി 8.30 ന് അത്താഴം കഴിഞ്ഞ് 9 മണിക്കുള്ള 9 വാർത്തയും കണ്ട് കഴിഞ്ഞാൽ അയാൾ കിടക്കപായിലേക്ക് വീഴും. പകൽ മുഴുവൻ ചെയ്ത ജോലിയുടെയും യാത്രയുടെയും ക്ഷീണം അയാളെ ഉറക്കത്തിലേക്കു നയിക്കും. അടുക്കളയിലെ പാത്രങ്ങളൊക്കെ ഒതുക്കി നാളെ രാവിലത്തെ കറിക്ക് കടല വെള്ളത്തിലിട്ട് അവൾ വേഗം കിടപ്പുമുറിയിലേക്ക് നടന്നു. ഇന്ന് ഒന്നാം വിവാഹ വാർഷികമാണ്. ഫെയ്സ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും വിവാഹ വാർഷികത്തിൻ്റെ ഫോട്ടോ രണ്ട് പേരും പങ്കുവച്ചിരുന്നു. അതിൻ്റെ ലൈക്കും കമൻ്റും എണ്ണി സംതൃപ്തചിത്തരായി അവർ കെട്ടിപിടിച്ചു കിടന്നു. എന്തായാലും ഇത്ര വരേ പഠിച്ചതല്ലേ? പി.എസ്.സി. എഴുതി ജോലി ഈ വർഷം കൂടി കിട്ടുമോ എന്ന് നോക്കട്ടെ. എന്നിട്ടാവാം കുട്ടികൾ. പ്രായവും അവൾക്ക് 19 കഴിഞ്ഞിട്ടേയുള്ളൂ.
  അവൾ വിളക്കണച്ച് വന്ന് ഒന്നുകൂടി വലിഞ്ഞുമുറുക്കി അവനെ പുണർന്നു. എപ്പോഴോ ക്ഷീണം കൊണ്ട് അവൻ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് ഉറക്കമായി.
   അപ്പോഴാണ് അവളിലെ കവിഭാവന ഉണർന്നത്. കവിത അവൾക്ക് ലഹരിയാണ്. അവൾ ചാടിയെണീറ്റു. ഒരു മിന്നായം പോലെ വന്ന വരികൾ അവൾ മേശപ്പുറത്തിരുന്ന കടലാസിൽ കോറിയിട്ടു.എന്നിട്ട് മൊബൈലെടുത്ത് ഡാറ്റ ഓൺ ചെയ്ത് എഴുതിയ കവിത ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തു.നേരത്തെ എടുത്ത ചിരിച്ചു നിൽക്കണ അവളുടെ ഒരു ഫോട്ടോയും ഒപ്പം പോസ്റ്റ് ചെയ്തു.കൂർക്കംവലിയുടെ അന്ത്യയാമങ്ങളിൽ അഞ്ചാം പാതിരയ്ക്ക് വിരിഞ്ഞത് എന്നൊരു അടിക്കുറിപ്പും ചേർത്തു.
    അപ്പോൾ സമയം പുലർച്ചെ രണ്ട് മണിയായിരുന്നു. കൂർക്കം വലിച്ചുറങ്ങുന്ന അയാളെ സൂക്ഷിച്ച് നോക്കി അവൾ അയാൾക്കരികിലായി ചേർന്നു  മയങ്ങി.

         - ശുഭം -

✍️മജു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Tuesday, September 1, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ- 46. ചന്തയിലേക്കുള്ള യാത്രകൾ

 


അദ്ധ്യാപക വിദ്യാർത്ഥിയായിരുന്ന രണ്ട് വർഷക്കാലം അമ്മയുടെ വീട്ടിൽ നിന്നാന്ന് പഠിച്ചിരുന്നത്. ആദ്യമായിട്ടായിരുന്നു വീട്ടിൽ നിന്ന് ദീർഘമായ ഒരു മാറി നിൽപ്പ്. എന്നാൽ ഇടയ്ക്കിടെ ക്ലാസ് കഴിഞ്ഞ് വീട്ടിൽ  വരാറുണ്ട്.അമ്മ വീട്ടിൽ അമ്മയുടെ അച്ഛനും അമ്മയും അമ്മാവനും അമ്മായിയും രണ്ട് മക്കളും ഉണ്ടായിരുന്നു. കുട്ടികൾ അന്ന് തീരെ ചെറിയ കുട്ടികളായിരുന്നു.എൻ്റെ അമ്മയുടെ ഏക ആങ്ങള യാണ് അമ്മാവൻ. അമ്മാവൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. അമ്മാവൻ രാവിലെ ഓഫീസിൽ പോയി വൈകുന്നേരം തിരിച്ചെത്തും.
ഞാൻ രാവിലെ 7:30 ന് പോയാൽ തിരിച്ചെത്തുന്നത് വൈകുന്നേരം 6 മണിക്കാണ്.ശനി, ഞായർ അവധി.
    മിക്ക ദിവസങ്ങളിലും ഞാൻ എണീക്കാൻ വൈകിയാൽ മുത്തച്ഛൻ മോനേ എന്ന് വിളിച്ച് എണീപ്പിക്കും. ആ വിളി കേൾക്കാൻ ഒരു സുഖമുണ്ട്.
   ശനിയാഴ്ചകളിൽ രാവിലെ തലയോലപറമ്പ് ചന്തയിൽ പോയാണ് ഒരാഴ്ചത്തേക്കുള്ള പച്ചക്കറികൾ വാങ്ങുന്നത്. മുത്തച്ഛൻ്റേയും മുത്തശ്ശിയുടേയും ഒപ്പം ഞാനും പോകും. രാവിലെ 6 മണിക്കു പോയാൽ 9:30 am ന് തിരിച്ചെത്തും. വളരെ ലാഭത്തിൽ നല്ല പച്ചക്കറികൾ കിട്ടുന്ന ഒരു ചന്തയായിരുന്നു അത്. ഏതാണ്ട് അഞ്ച് കിലോമീറ്റർ ദൂരം രാവിലെ നടന്നാണ് ചന്തയിൽ പോയിരുന്നത്. പോകുന്ന വഴിക്ക് കടത്ത് കടന്നു വേണം പോകാൻ. ഇന്നവിടെ വലിയ പാലം വന്നിരിക്കുന്നു. തിരിച്ച് ഇങ്ങോട്ടും നടക്കും. ചന്തയിൽ ഓരോ സാധനങ്ങളുടേയും വില ചോദിച്ചിട്ടാണ് മുത്തച്ഛൻ വാങ്ങുക. ബാർ ഗെയിനും ചെയ്യാം. പിൽക്കാല ജീവിതത്തിൽ എനിക്കും അത് ഒരു പാഠമായിരുന്നു. സാധനങ്ങൾ വാങ്ങിക്കുന്നതിന് മുമ്പ് വില ചോദിച്ചിട്ടേ വാങ്ങാറുള്ളൂ. പച്ചക്കറി ക ളൊക്കെ വാങ്ങിയ സഞ്ചിയുമായി തിരിച്ച് വീടെത്തിയാൽ പച്ചക്കറികളൊക്കെ അടുക്കളയിൽ ഒരിടത്ത് തരംതിരിച്ച് വെക്കും. വെണ്ട, മത്തൻ, കുമ്പളം, പടവലങ്ങ, കോവയ്ക്ക, ബീറ്റ്റൂട്ട്, കാരറ്റ്, ഇഞ്ചി, തക്കാളി, മുരിങ്ങയ്ക്ക ഇവയൊക്കെ നിരത്തി വെക്കും. ഒരാഴ്ച്ചത്തേക്ക് ഈ പച്ചക്കറികൾക്ക് ഒരു കേടും വരാറില്ലായിരുന്നു. അന്ന് ഫ്രിഡ്ജ് ഉപയോഗിച്ചിരുന്നില്ല. രണ്ട് വർഷക്കാലം ശനിയാഴ്ചകളിൽ മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം ചന്തയിൽ പോയി പച്ചക്കറികൾ വാങ്ങിയിട്ടുണ്ട്.
    എൻ്റെ മുത്തച്ഛൻ ജീവിതത്തിലുടനീളം കണിശമായ കൃത്യനിഷ്ഠ പുലർത്തിയിരുന്നു.സർവീസിൽ നിന്ന് റിട്ടയറായ ശേഷമുള്ള കാര്യങ്ങളാണ് എനിക്ക് കൂടുതൽ അറിയുക. നേരത്തെയൊക്കെ അമ്മയുടെയൊപ്പം വന്ന് അന്ന് തന്നെ മടങ്ങുകയാണ് പതിവ്.കൃത്യം ആറ് മണിക്ക് എഴുന്നേൽക്കും.കൃത്യ സമയത്ത് ഇളം ചൂടുവെള്ളത്തിൽ കുളി.തലയിൽ പച്ച വെള്ളം ഒഴിക്കും.കൃത്യ സമയത്ത് പ്രാതൽ. അതു കഴിഞ്ഞാൽ വിസ്തരിച്ച് പത്രം വായന. 12 മണി അടിച്ചാൽ ഉച്ചഭക്ഷണം. പിന്നെ ഉച്ചയ്ക്ക് ഉറക്കമില്ല. ചാരുകസേരയിൽ ശാന്തമായി കിടക്കും.4 മണിക്ക് ചായ.6.15 pm ൻ്റെ പ്രാദേശിക വാർത്ത കേൾക്കും. അതു കഴിഞ്ഞാൽ സന്ധ്യാ ദീപം തെളിച്ചാൽ പത്ത് മിനിറ്റ് ഈശ്വരനാമം ചൊല്ലൽ. അത് ഉറക്കെ ചൊല്ലും. രാമായണ മാസത്തിൽ രാമായണം വായിക്കും.പിന്നെ 8 മണിക്ക് അത്താഴം.നേരത്തെ അത് 7 മണിക്കായിരുന്നു.ടി.വി. വന്നതോടുകൂടി 8 മണിക്കായതാണ്. 9 മണിക്ക് ഉറക്കം. പുകവലി, മദ്യപാനം, മറ്റു ചീത്ത കൂട്ടുകെട്ടുകൾ ഒന്നും ഇല്ല. കെട്ടുതെങ്ങു സംഘത്തിൻ്റെ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചു.
  പാടത്ത് വെള്ളം തിരിക്കാൻ മുത്തച്ഛനൊപ്പം 2 മണിക്ക്  പോയതും ഓർക്കുന്നു. കൊയ്ത്തും മെതിയുമുള്ള സമയത്ത് പാടത്തെ മാടത്തിൽ വൈകുന്നേരങ്ങളിൽ നെല്ലളക്കുന്നത് നോക്കി ഞാൻ കിടന്നിട്ടുണ്ട്.
    ചന്തയിൽ നിന്ന് പച്ചക്കറികൾ വാങ്ങാൻ, ആൾക്കൂട്ടത്തിൽ ഒരാളായി അലിഞ്ഞു നടക്കാൻ ഇതെഴുതുന്ന കൊറോണക്കാലത്ത് കൊതിയാവുകയാണ്.
  വളരെ തിരക്കുള്ള ഒരു ചന്തയായിരുന്നു അത്. പച്ചക്കറികൾ വാങ്ങി കുറച്ചു നടന്നാൽ മത്സ്യ മാർക്കറ്റായി.അവിടെ കയറി നല്ല മീൻ മുത്തച്ഛൻ വാങ്ങും. അതും കൂടി കഴിഞ്ഞാൽ പർച്ചേസ് പൂർത്തിയാകും.ഏതെങ്കിലും ഒരു പാവപ്പെട്ട മനുഷ്യൻ ധർമ്മം ചോദിക്കുകയാണെങ്കിൽ മുത്തച്ഛൻ പേഴ്സ് തുറന്ന് ഒരു നാണയം കൊടുക്കും.
  മുത്തശ്ശിയും അമ്മായിയും വെയ്ക്കുന്ന കറികൾക്ക് നല്ല രുചിയാണ്. എൻ്റെ അമ്മയുണ്ടാക്കുന്ന കറികളും നല്ലരുചിയുള്ളത് തന്നെ. എൻ്റെ ഭാര്യയുണ്ടാക്കുന്ന കറികളും ടേസ്റ്റിയാണ്.
  പിന്നെ പ്രത്യേകിച്ച് കറിക്ക് രുചി കുറഞ്ഞെന്നോ കൂടിയെന്നോ ഉപ്പില്ല, പുളിയില്ല ഇത്തരം അഭിപ്രായങ്ങൾ അന്നും ഇന്നും പറയുന്ന ശീലം എനിക്കില്ല.
     അവിടെ പറമ്പിൽ നിറയെ പാളയംകോടൻ വാഴയുണ്ടായിരുന്നതുകൊണ്ട് വാഴക്കുല എപ്പോഴും ഉണ്ടാകും. മച്ചിൻ്റെ മുകളിൽ കെട്ടി തൂക്കിയിരുന്ന പാളയംകോടൻ പഴം അവധി ദിവസം ഇടയ്ക്കിടയ്ക്ക് കഴിക്കുമായിരുന്നു.
    പിന്നെ രാവിലെ മൂവാറ്റുപുഴയാറിലെ കുളി ഒരു രസമായിരുന്നു. രണ്ടു വർഷക്കാലം മുവാറ്റുപുഴയാറിൽ നീന്തിക്കുളിച്ചു.
    ഇതിനിടയിൽ ക്ലാസ് കഴിഞ്ഞു വരുന്ന ചില ദിവസങ്ങളിൽ വീട്ടിലും കയറും.
  ചന്തയിൽ നിന്ന് നടന്നു വരുന്ന വഴി മൂന്നിടത്ത് മുത്തച്ഛന് സ്ഥലം ഉണ്ട്.ഞായറാഴ്ചകളിൽ  അവിടെ പോയി കുടംമ്പുളി പറിച്ചതും ഓർമ്മയിൽ ഉണ്ട്. അതിൽ ഒരു സ്ഥലം അമ്മയ്ക്ക് ഷെയറു കൊടുത്തത് എനിക്ക് അമ്മ തന്നത് ഞാൻ കുടംമ്പുളി പറിച്ച സ്ഥലം ഇന്ന് എൻ്റെ പേരിൽ അവിടെ ഉണ്ട്. കോവിഡ് ആയതു കൊണ്ട് അമ്മയെ വീട്ടിൽ പോയി കാണാൻ കഴിഞ്ഞിട്ടില്ല. ഈ മാസം കൂടി കഴിഞ്ഞാൽ പോയി കാണാമെന്ന് വിചാരിക്കുന്നു. ചില സ്ഥലങ്ങൾ കണ്ടെയ്മെൻ്റ് സോണുകളായതുകൊണ്ട് യാത്ര നീട്ടിവയ്ക്കുകയായിരുന്നു.

രാവിലെയുള്ള നടപ്പും പുഴയിൽ കുളിയുമൊക്കെ നല്ല വ്യായാമവുമായിരുന്നു. അന്ന് മൂവാറ്റുപുഴ മനോഹരമായ ജലാശയമായിരുന്നെങ്കിൽ ഇന്ന് കുറച്ചൊക്കെ മലിനമായിട്ടുണ്ട്. അതിനെതിരെ ജനകീയ കൂട്ടായ്മകളൊക്കെ ഉണ്ടായിട്ടുണ്ട്.

                      (തുടരും)
✍️മജു .dated.1/09/2020.