Sunday, January 5, 2020

അപ്പുവിന്റെ കാഴ്ചബംഗ്ലാവ് കാഴ്ച്ചകൾ😊


കുറച്ചു ദിവസങ്ങളായി മൃഗശാല കാണാൻ പോകണം എന്ന് അപ്പുവാശി പിടിക്കാൻ തുടങ്ങിയിട്ട്. അപ്പുവിന്റെ കൂട്ടുകാരനെ അവന്റെ അച്ഛൻ കൊണ്ടുപോയി കാണിച്ചു വത്രേ. എന്നാൽ ഈ ക്രിസ്മസ് അവധിക്ക് പോയി കളയാം എന്ന് വിചാരിച്ച് അപ്പു അച്ഛന്റേയും അമ്മയുടേയും ഒപ്പം തൃശൂർ മൃഗശാലയിൽ എത്തി.അപ്പു ആദ്യമായിട്ടാണ് ഒരു മൃഗശാല കാണുന്നത്.
ടിക്കെറ്റെടുത്ത് മൃഗശാലയുടെ അകത്തേക്ക്. പലതരം പക്ഷികളെയാണ് ആദ്യം കണ്ടത്.ശ്രീകൃഷ്ണപരുന്ത്, പ്രാവ്, തത്ത, ആഫ്രിക്കൻ തത്ത, കൂമൻ ,മൂങ്ങയെപ്പോലെയാണ് കൂമൻ കണ്ടാൽ.വലുപ്പം കൂടുതലാണ്.
പണ്ട് ഉണ്ടായിരുന്ന അ ത്രയും മൃഗങ്ങളൊന്നും ഇന്ന് ഇവിടെ ഇല്ലെന്ന് അപ്പുവിന് അച്ഛൻ പറഞ്ഞു കൊടുത്തു. കാട്ടിൽ സ്വതന്ത്രമായി വിഹരിക്കേണ്ട മൃഗങ്ങളെ കൂട്ടിലിട്ട് പ്രദർശിപ്പിക്കുന്നതിന് ഇന്ന് പലർക്കും എതിർപ്പുള്ളതുകൊണ്ടാണ് പല മൃഗങ്ങളും മൃഗശാലയിൽ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നതെന്ന് അപ്പുവിന് അച്ഛൻ പറഞ്ഞു കൊടുത്തു.
കുറുക്കന്റെ കൂട് ഒഴിഞ്ഞുകിടക്കുന്നു.
മൃഗശാലയുടെ ഒരറ്റത്ത് രണ്ട് ഹിപ്പ പ്പൊട്ടാമസ് എന്നു പേരുള്ള ജീവിയെ കണ്ടു. അതിന്റെ വലിപ്പം അതിശയിപ്പിക്കുന്നതാണ്. മാംസളമായ ശരീരം. ഒരു ജീവനക്കാരൻ അതിന്റെ ശരീരത്തിലേക്ക് പൈപ്പുകൊണ്ട് വെള്ളമൊഴിക്കുന്നുണ്ടായിരുന്നു. ഹിപ്പ പ്പൊട്ടാമസ് വായ് പൊളിച്ച് ആയിരം ലിറ്റർ സിന്റ ക്സ് ടാങ്കു പോലുള്ളവയറിലേക്ക് വെള്ളം നിറയ്ക്കുന്നത് അപ്പു കൗതുകത്തോടെ നോക്കി നിന്നു. ജീവനക്കാരൻ പൈപ്പ് തുറന്ന വലിയ വായിലേക്ക് തന്നെ വച്ചു കൊടുത്തിട്ടുണ്ട്.
ഒരു വലിയകുളത്തിന്റെ കരയിൽ ഒരു മുതല കിടക്കുന്നത് കണ്ടു. അപ്പു മുതലയെ ആദ്യം കാണുകയാണ്. മുതലയും കുരങ്ങനും എന്ന കഥയിലെ മുതലെയെയാണ് അപ്പു അപ്പോൾ ഓർമ്മിച്ചത്.അത്തിപ്പഴം തിന്ന കുരങ്ങന്റെ ഹൃദയം തിന്നാൻ കൊതിച്ച മുതലയുടെ ഭാര്യ മുതല. ഇത് അൺ മുതല യോ പെൺ മുതല യോ എന്ന അപ്പുവിന്റെ ചോദ്യത്തിന് അതിപ്പോ അറിയാൻ നിർവ്വാഹമില്ല എന്ന് മാത്രമേ മറുപടി പറയാൻ കഴിഞ്ഞുള്ളൂ.
രണ്ടായിരത്തി അഞ്ചിൽ തുറന്ന കുട്ടി കളുടെ ഒരു പാർക്കിൽ കയറി അപ്പുകുറച്ചു നേരം കളിച്ചു. പിന്നെ പുറത്തിറങ്ങി .
പാർക്കിൽ നിന്ന് ഇറങ്ങിനടക്കുന്ന വഴിയിൽ ശിംശിപാവൃക്ഷം എന്നൊരു മരം കണ്ടു. ഇതെന്താണ് ഈ ശിംശിപാവൃക്ഷം? ലോകത്ത് ഏറ്റവും കൂടുതൽ പ്രാണവായു ഉത്പാദിപ്പിക്കപ്പെടുന്ന ശിംശിപാവൃക്ഷം നല്ല തണൽമരം കൂടിയാണ്.ഇന്ത്യയിൽ അത്യപൂർവ്വമായി കാണപ്പെടുന്ന ശിംശിപാവൃക്ഷം തൃശൂർ മൃഗശാലയിലുണ്ട്. രാവണൻ ശ്രീലങ്കയിലേക്ക് അപഹരിച്ചു കൊണ്ടുപോയ സീതാദേവിയെ ദൂതനായി പോയ ഹനുമാൻ അശോകവനത്തിലെ ശിംശി പാ വൃക്ഷച്ചുവട്ടിൽ വച്ച് കണ്ടെത്തിയതായാണ് വാത്മീകി രാമായണത്തിൽ പറയുന്നത്.ശിംശിപാവൃക്ഷത്തെ കുറച്ചു നേരം നോക്കി നിന്നു.
അവിടുന്ന് നടന്ന് നീങ്ങി, ധാരാളം മാനുകൾ .അവയെ കാണാൻ എന്തൊരു ഭംഗി. കലമാനുകളെ ആദ്യം കണ്ടിരുന്നു. അവയുടെ കൊമ്പിന് നല്ല വലിപ്പമാണ്.ഇത് ചെറിയ മാനാണ്.ആർക്കും ഒന്ന് ഓമനിക്കാൻ തോന്നും. സീതാദേവി ഭ്രമിച്ചത് ഒരു സ്വർണ്ണവർണ്ണമുള്ള മാനിനെ കണ്ടിട്ടല്ലേ.. രാവണന്റെ നിർദ്ദേശപ്രകാരം മാരീചൻ മാനായി വന്ന് സീതയെ തട്ടികൊണ്ടു പോകാനുള്ള സൂത്രവിദ്യകാണിച്ച മാരീചൻ..... ആ കഥയൊക്കെ പിന്നെ പറയാം....
"മിഥുൻ '' എന്ന പേരുളള പാൽ തരുന്ന പ്രത്യേകതരം പശുവിനെ പോലെ തോന്നിക്കുന്ന വലിയൊരു കൊമ്പുള്ള ഒരു മൃഗത്തെ കണ്ടു.കൗതുകം ഉണ്ട് കാണാൻ.
അടുത്തത് ത്രീഡീ തീയറ്റർ ആയിരുന്നു.അത് കേടുവന്നിരിക്കുന്നതു കാരണം യന്ത്രം നന്നാക്കാൻ ജപ്പാനിൽ അയച്ചിരിക്കുന്നതായി അറിഞ്ഞു. അതു കാരണം ത്രീഡി കാഴ്ച്ച നടന്നില്ല.
പിന്നെ ഒരു കൂട്ടിൽ മരപ്പട്ടി എന്ന ഒരു ജീവിയെ കണ്ടു. പനയിൽ കയറി കള്ളുകുടിക്കുന്നതു കൊണ്ട് ഇതിനെ "കള്ളു ണ്ണി " എന്ന് വിളിക്കാറുണ്ടെന്ന് അവിടെ എഴുതി വച്ചിരുന്നു.
അപ്പോൾ കുടിയൻമാരെ മരപ്പട്ടി എന്നു വിളിച്ചാൽ മതിയോ എന്നു അപ്പുവിന്റെ ചോദ്യം. അടി കിട്ടും എന്ന് പറഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടിയില്ല.
പിന്നെ കണ്ടത് ഒരു പുള്ളിപുലിയെ ആയിരുന്നു. ആൾ വളരെ ദേഷ്യത്തിലായിരുന്നു. ചീറ്റപ്പുലി എന്നും പറയും.മനുഷ്യരെ കാണുന്നതു പോലും ഇഷ്ടമല്ല എന്ന ഭാവത്തിൽ മുഖം തിരിച്ചാണ് ഇരുന്നിരുന്നത്. ആളുകൾ സംസാരിക്കുമ്പോൾ അത് ചീറി കൊണ്ടിരുന്നു.
അടുത്തതായി കണ്ടത് ഒരു വലിയ പുലിയെ ആയിരുന്നു.കൂട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നതു കാണാൻ എന്താ ഗാംഭീര്യം.
തൊട്ടടുത്ത കൂട്ടിൽ നമ്മുടെ മൃഗരാജാവായിരുന്നു. സിംഹം. സിംഹം കൂട്ടിൽ കിടന്ന് വിശ്രമിക്കുകയായിരുന്നു. സിംഹം സിംഹം തന്നെ. കൂട്ടിലാണെങ്കിലും രാജാവെന്ന ഭാവത്തിന് ഒട്ടും കുറവില്ല.
പക്ഷേ മരപ്പട്ടിക്കും പുലിക്കും പുള്ളിപുലിക്കും സിംഹത്തിനും തുണയില്ല. ഒറ്റയ്ക്കാണ് കൂട്ടിൽ. ഏകാന്തവാസം.ആകെയുള്ള ആശ്വാസമാണോ ശല്യമാണോ എന്നറിയില്ല ആളുകളുടെ നോക്കിക്കൊണ്ടുള്ള വരവുണ്ടല്ലോ........
പുറത്തു കടന്നാൽ കാണിച്ചു തരാം എന്ന ഭാവം അവയുടെ മുഖത്തുണ്ടായിരുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒന്നുമില്ലാത്ത നിസ്സഹായ ജീവിതം.
ഈ വന്യമൃഗങ്ങളെ ഇങ്ങനെ കൂട്ടിലിട്ട് പ്രദർശിപ്പിക്കേണ്ടതുണ്ടോ .... എന്ന് ചിലരെങ്കിലും ചിന്തിച്ച് പോകുന്നത് പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്നു.
" ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ " എന്ന് കവി പാടിയിട്ടുണ്ടല്ലോ.
മനുഷ്യാധിപത്യം മാറി മൃഗാധിപത്യം വന്നാൽ ചിലപ്പോൾ ,പല പ്രത്യേക തകളുമുള്ള മനുഷ്യർ നമ്മുടെ ഇടയിലും ഉണ്ടല്ലോ. അങ്ങിനെ വന്നാൽ നല്ല മിമിക്രിക്കാർ, പാട്ടുകാർ, സിനിമാ നടൻമാർ, നടിമാർ, മന്ത്രിമാർ, എം.എൽ.എ മാർ, പഞ്ചായത്ത് പ്രസിഡന്റ് മാർ ,നേപ്പാളി, പാക്കിസ്ഥാനി, ഇന്ത്യൻ, ജപ്പാനി, തമിഴൻ, ബംഗാളി ,തെലുങ്കൻ, അമേരിക്കൻ, ഇംഗ്ലണ്ടുകാരൻ ഇങ്ങനെ ഓരോരുത്തരേയും മൃഗങ്ങൾ കൂട്ടിലിട്ട് തീറ്റ തന്ന് പ്രദർശനശാല നടത്തുന്നത് അപ്പു ഭാവനയിൽ കണ്ടു. ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം.
പിന്നെ കണ്ടത് കുരങ്ങൻമാരെയാണ്. ഏതാണ്ട് മനുഷ്യരുമായി വളരെ സാമ്യം. മർക്കടൻമാർ ഓടിയും ചാടിയും കൂട്ടിൽ കളിക്കുന്നു. അവരും ബന്ധനസ്ഥനായതിലുള്ള അസ്കിത ഉണ്ട്. " സ്വാതന്ത്ര്യം എന്റെ ജൻമാവകാശമാണ്, ഞാനത് നേടും " എന്ന് മർക്കടൻമാരിലൊരു മർക്കടൻ മുഷ്ടി ചുരുട്ടി പറയും പോലെ തോന്നി.
ഒട്ടകപക്ഷികളെ രണ്ടെണ്ണത്തിനെ കണ്ടു. അതിലൊരെണ്ണം മണ്ണിൽ തല താഴ്ത്തി പൊടിപറത്തി കളിക്കുന്നു. മണ്ണിൽ തല പുഴ്ത്തിയാൽ തന്നെ ആരും കാണില്ല എന്ന് അത് വിചാരിക്കുന്നു.
പിന്നെ സ്നേക്ക് പാർക്കിലേക്ക്. പച്ചില പാമ്പു മുതൽ മൂർഖൻ, അണലി, രാജവെമ്പാല മുതലായ പാമ്പുകളെ കണ്ടു. ചില്ല് കൂട്ടിൽ മണൽ വിരിച്ച് അതിൽ മരകൊമ്പുകൾ വച്ചിട്ടുണ്ട്.നിലത്തും കൊമ്പിലുമായി പാമ്പുകൾ സ്വൈരമായി വിഹരിക്കുന്നു.
" പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്കാകാശ മുണ്ട് " എന്ന പാട്ടൊക്കെ മാറ്റി പാടേണ്ടി വരും ഇവിടെ വന്നാൽ.എല്ലാവരും ജീവനക്കാരുടെ മേൽനോട്ടത്തിൽ കഴിയുന്നു.
അപ്പുവിന് മൃഗശാല സന്ദർശനം ഇഷ്ടമായി.
എന്നിരുന്നാലും ഈ ജീവികളെ ഇങ്ങനെ കൂട്ടിലിട്ട് വളർത്തുമ്പോൾ അവയ്ക്ക് സങ്കടമാവില്ലേ എന്നായിരുന്നു അപ്പുവിന്റെ ചിന്ത.
കാട്ടിലും മൃഗങ്ങൾക്ക് സ്വൈരമില്ലാതായി നാട്ടിലേക്ക് വരുന്നുണ്ട്. മനുഷ്യർ കാടു കയ്യേറി മരം മുറിക്കുന്നത് നിർത്തി പ്രകൃതിസംരക്ഷിക്കേണ്ടതാണ്. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം അച്ഛൻ അപ്പുവിന് പറഞ്ഞു കൊടുത്തു.
മൃഗശാല സന്ദർശനം കഴിഞ്ഞ് നേരേ പോയത് ചാവക്കാട് ബീച്ചിലേക്കാണ്.ബ്ലാങ്ങാട് ബീച്ചെന്നും പറയും. സമയം അഞ്ച് മണി. സൂര്യൻ തന്റെ സകല ഗർവ്വും അതിശക്തമായി തന്നെ പ്രകടിപ്പിച്ചു കൊണ്ട് കത്തിജ്വലിച്ചു തന്നെനിന്നു🌞. അൽപ്പസമയം കൂടി കഴിഞ്ഞാൽ ശക്തി മുഴുവൻ ചോർന്ന് ചുവന്ന വർണ്ണം വാരി വിതറി പടിഞ്ഞാറേ ചക്രവാളത്തിൽ മുങ്ങാൻ പോകുന്നെന്ന ഭാവമൊന്നും പുള്ളിക്കാരന് ഉണ്ടായിരുന്നില്ല.
എല്ലാവരും കടലിലെ തിരകൾ അടിച്ച് കരയിലേക്ക് കയറി വരുന്നത് നോക്കി നിന്നു.തിരമാലകൾ തുള്ളികളിക്കുന്നതു കാണാൻ എന്തൊരു ചന്തം.
" കടലിന്നഗാധമാം നീലിമയിൽ '' എന്ന പാട്ട് ഓർമ്മയിൽ ഓടി വന്നു. മുത്തും പവിഴവും മത്സ്യസമ്പത്തും കടലിലുണ്ടെന്ന് അപ്പുവിന് അച്ഛൻ പറഞ്ഞു കൊടുത്തു.
സമയം കടന്നു പോകുന്തോറും സൂര്യന്റെ ശക്തി കുറഞ്ഞ് പടിഞ്ഞാറേ ചക്രവാളത്തിലേക്ക് ഏഴ് കുതിരകളെ പൂട്ടിയ രഥത്തിൽ സൂര്യൻ ഉറക്കത്തിന് തയ്യാറായി വന്നുകൊണ്ടിരുന്നു. നാളെ കൂടുതൽ ശക്തിയോടെ ഉണരാൻ. ചുവന്ന വർണ്ണം വാരി വിതറി കടലും തിരമാലകളും മനുഷ്യരും തിളങ്ങി.
അപ്പുവും അച്ഛനും അമ്മയും കടലിനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.
- ശുഭം -
#✍️മജു.
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

No comments:

Post a Comment