Friday, January 24, 2020

അനുഭവങ്ങൾ പാളിച്ചകൾ പ്രതീക്ഷ തന്നെ ജീവിതം. ( ബാല്യകാല സ്മരണകൾ-10)



പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന സമയം പത്രങ്ങളിലൊക്കെ ഒരു വാർത്ത വന്നു. നമ്മുടെ പ്രധാനമന്ത്രി മൂത്രം കുടിയനാണെന്ന്. സ്വന്തം മൂത്രം തന്നെയാണ് ഇദ്ദേഹം സേവിക്കുന്നതെന്നും പത്രത്തിൽ വായിച്ചു.

                  രാവിലെ എണീക്കുമ്പോൾ ആദ്യത്തെ മൂത്രമൊക്കെ ഒഴിച്ചു കളഞ്ഞ് അവസാനത്തെ ഒരൗൺസ് മൂത്രമാണ് ഇദ്ദേഹം കുടിച്ചിരുന്നത്. വളരെ നല്ലതാണത്രേ !

     അതൊന്ന് പരീക്ഷിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു.രാവിലെ എണീറ്റ വഴി ബാത്ത്‌റൂമിൽ കയറി മൂത്രമൊഴിച്ചു. ആദ്യത്തെ മൂത്രമൊക്കെ ഒഴിച്ചു കളഞ്ഞ് അവസാനമായി എത്തിയ ഒരൗൺസ് മൂത്രം ഒരു ചെറിയ ഗ്ലാസിൽ ശേഖരിച്ച് ഞാൻ കുടിച്ചു. വല്ലാത്ത ചവർപ്പ് അനുഭവപ്പെട്ടു. അതൊരു ശീലമാക്കാതെ ആ ഏർപ്പാട് അന്നത്തെക്കൊണ്ട് ഞാൻ അവസാനിപ്പിച്ചു.

              ആറിലോ ഏഴിലോ പഠിക്കുമ്പോൾ ഉണ്ടായ സംഭവത്തിന്റെ ക്ലൈമാക്സ് രസകരമായിരുന്നു. സംഭവംഎന്താണെന്ന് വച്ചാൽ ആര്യവേപ്പില അരച്ചുരുട്ടി നൂറ് ഉണ്ട വെയിലത്തുവെച്ച് ഉണക്കി ദിവസവും ഓരോന്നു വീതം നൂറു ദിവസമായി കഴിച്ചാൽ നമ്മളെ എത്ര വിഷമുള്ള പാമ്പ് കടിച്ചാൽ പോലും ഏൽക്കില്ലാത്രേ! അങ്ങനെയാണെങ്കിൽ അതൊരു നല്ല കാര്യമായി എനിക്ക് തോന്നി. ഞങ്ങളുടെ നാട്ടിലൊക്കെ ആര്യവേപ്പ് വളരെ കുറവാണ്.

         എന്റെ ഒരു ബന്ധു വീടിനടുത്ത് ഒരു കുളത്തിന്റെ കരയിൽ ഒരു ആര്യവേപ്പ് നിൽക്കുന്നുണ്ടായിരുന്നു. ആര്യവേപ്പിൽ കയറി ഒരു തോട്ടി ഉപയോഗിച്ച് ആര്യവേപ്പിന്റെ ഇലകൾ പറിച്ചെടുത്ത് വീട്ടിൽ കൊണ്ടുവന്ന് അര കല്ലിൽ അരച്ച് ചെറിയ ഉണ്ടയാക്കി നൂറെണ്ണം മുറത്തിൽ ഉണങ്ങാൻ വെയിലത്ത് വച്ചു.ഉച്ചകഴിഞ്ഞപ്പോൾ ഞാനും ജ്യേഷ്ഠനും എന്തോ പറഞ്ഞ് വഴക്കു കൂടി.ആ സമയത്ത് കുളത്തിന്റെ കരയിൽ വെയിലു കൊണ്ടിരുന്ന നൂറ് ആര്യവേപ്പ് ഉണ്ടകളെ ജ്യേഷ്ഠൻ മുറത്തോടെ തട്ടികളഞ്ഞു. നൂറ് ആര്യവേപ്പ് ഉണ്ടയും കുളത്തിൽ പോയി. അതോടെ ആ ശ്രമം ഉപേക്ഷിച്ചു.പിന്നീട് അത് ഉണ്ടാക്കാൻ ശ്രമം നടത്തിയുമില്ല.
      വളരെ കാലത്തിനു ശേഷം ആയുർവേദ ഡോക്ടറായ എന്റെ ബന്ധുവിനോട് ഞാൻ ഇക്കാര്യം ചോദിച്ചു. ആര്യവേപ്പില തണുപ്പാണെന്നും അധികം കഴിച്ചാൽ വാതം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

     എവിടെയോ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അതിന്റെ ശാസ്ത്രീയ വശമൊന്നും അന്വേഷിക്കാതെ ഞാൻ ഉണ്ടാക്കിയ ആര്യവേപ്പ് ഉണ്ടകൾ അന്ന് എന്നെ തീറ്റിക്കാതെ ദൈവത്തിന്റെ ഇടപെടലോടെ കുളത്തിൽ തട്ടിയിട്ടത് നല്ലതിനായിരുന്നു.

   ഒമ്പത് പത്ത് കോളേജു ക്ലാസുകളിൽ പഠിക്കുമ്പോൾ ചില വ്യായാമമുറകളിലും ഏർപ്പെട്ടു. മണൽചാക്ക്  നിറച്ച് കെട്ടി മരത്തിൽ തൂക്കി അതിൽ ഇടിച്ചു പഠിക്കുക എന്നുള്ളത് ഒരു വിനോദമായിരുന്നു. മാവിന്റെ കൊമ്പിൽ കെട്ടിയ രണ്ട് കയറ് ഇരുവശത്തും കെട്ടിയിട്ടുള്ള ഉരുണ്ട തടിക്കഷണത്തിൽ പത്ത് പ്രാവശ്യം മേൽ പോട്ട് തൂങ്ങി ഉയരുക എന്നത് മറ്റൊരു വ്യായാമമായിരുന്നു ഒരു ദിവസം വൈകുന്നേരം ക്രിക്കറ്റ് കളി കഴിഞ്ഞ് വരുമ്പോൾ ഓടി വന്ന് തൂങ്ങിക്കിടന്നിരുന്ന ഉരുണ്ട വടിയിൽചാടി പിടിച്ച് പൊങ്ങാൻ ശ്രമിച്ചതും ഒരു വശത്ത് കെട്ടിയിരുന്ന കയറ് പൊട്ടി ഉരുണ്ട വടി എന്റെ തലയിൽ തട്ടി ഞാൻ താഴെ വീണു. തല പൊട്ടുകയൊന്നും ഉണ്ടായില്ലെങ്കിലും നന്നായി വേദനിച്ചു.അന്നത്തോടെ ആ വ്യായാമം നിർത്തി.സ്കൂളിലെ കായികാധ്യാപകൻ പഠിപ്പിച്ച ചില വ്യായാമങ്ങൾ അക്കാലത്ത് ഞാൻ ചെയ്തിരുന്നു.

        ഉണങ്ങിയ പാടത്ത് കളിച്ചിരുന്ന ക്രിക്കറ്റ് കളി ഏറ്റവും ഹരം നൽകിയിരുന്ന ഒന്നായിരുന്നു. ഞങ്ങൾക്കും ഒരിക്കൽ ദിലീപ് വെങ്ങ് സാർക്കാറെപോലെ കൃഷ്ണമാചാരി  ശ്രീകാന്തിനെ പോലെ സുനിൽ ഗവാസ്ക്കറിനെ പോലെ രവി ശാസ്ത്രിയെ പോലെ മനീന്ദർ സിംഗിനെ പോലെ ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു, പക്ഷേ .......
     പ്രതീക്ഷ തന്നെയാണല്ലോ ജീവിതവും.

                                            (തുടരും)
✍️മജു.

💥🚴⛹️🏋️🤾🧗🤼🤹🤸🏌️🤺🏇🏂🏄🚣🤺💥

No comments:

Post a Comment