നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും നാട്ടിൻ പുറങ്ങളിലെ വലിയ ഉത്സവ പറമ്പുകളിലും പവൻ സിങ്ങും സംഘവും സഞ്ചരിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തോളം ആകുന്നു.
മരണക്കിണറിൽ അഭ്യാസം കാണിക്കാൻ നല്ല മനോധൈര്യം വേണം. ജീവിതത്തിന്റെ ചെറുപ്പത്തിലെ ചോരത്തിളപ്പിൽ ഇതൊക്കെ വെറും പുല്ല്! കാത്തിരിക്കാനോ സ്നേഹിക്കാനോ ആരുമില്ലാത്ത ജീവിതം.മുകളിൽ ആകാശം, താഴെ ഭൂമി.
മരണക്കിണറിന്റെ നിർമ്മാണ മൊക്കെ പവൻ സിങ്ങ് മുതലാളി വിദഗ്ദ്ധ ജോലിക്കാരെ കൊണ്ട് ചെയ്യിച്ചോളും. ഒരു മാസത്തോളം ഒരു സ്ഥലത്ത്.ഒരു ദിവസം മൂന്ന് ഷോകളിൽ അഭ്യാസം കാണിക്കേണ്ടതുണ്ട്.
ശ്യാമപ്രസാദ് ബൈക്ക് എടുത്ത് നിലത്ത് രണ്ട് മൂന്ന് തവണ കറങ്ങി കറങ്ങി പിന്നെ മുകളിലേക്ക് മരപ്പലകകളിൽ ബൈക്ക് ഓടിച്ച് കറങ്ങി കറങ്ങി കയറ ലാണ്, അതിന്റെ ഒരു ത്രിൽ ശ്യാമപ്രസാദിനെ ആവേശം കൊള്ളിക്കും. ഒപ്പം ഷാജിയും വിനുവുംബൈക്കിൽ നിലത്ത് റൗണ്ട് ചുറ്റി മുകളിലേക്ക് പാഞ്ഞുകയറി മൂന്നു പേരും കൂടി കാണികളെ ത്രസിപ്പിക്കും. കാണികൾ നീട്ടുന്ന പത്തിന്റേയും ഇരുപതിന്റേയും നോട്ടുകൾ ചുണ്ടുകൾ കൊണ്ട് കടിച്ചെടുക്കും അല്ലെങ്കിൽ കൈ കൊണ്ട് പിടിച്ചെടുക്കും. വല്ലാത്തൊരു ആത്മ സംതൃപ്തിയാണ് ശ്യാമപ്രസാദിന് ഈ ജോലി ചെയ്യുമ്പോൾ ലഭിക്കുന്നത്. കാണികളുടെ സ്നേഹവും കൈയ്യടിയും പ്രോത്സാഹനവും ഉള്ളു കുളിർപ്പിക്കും.
പിന്നെ താഴെ വിനുവും ഷാജിയും എത്തിയാൽ കാറെടുത്ത് വട്ടംചുറ്റികയറും, കാറിൽ ലൈലയും മായയും ഒപ്പം അഭ്യാസം കാണിക്കാനുണ്ടാവും.
രണ്ട് കാറും ഒരു ബൈക്കും ഇരമ്പി പാഞ്ഞ് ശബ്ദമുണ്ടാക്കി പായുന്നതു കാണുമ്പോൾ കാണികളുടെ ഇടയിൽ പേടിയും അത്ഭുതവും മുഖത്ത് വിരിയും.
പലപ്പോഴും അപകടം പിടിച്ച കളിയാണെന്ന് ശ്യാമപ്രസാദിന് അറിയാമെങ്കിലും ഇത്രയും കാലം ആപത്തൊന്നും ഉണ്ടായിട്ടില്ല. ആപത്തുണ്ടാകു മെ ന്ന് കരുതുന്നുമില്ല. അല്ലെങ്കിൽ തന്നെ ധീരൻമാർക്ക് ഒരിക്കലേ മരണമുള്ളൂ എന്ന് ശ്യാമപ്രസാദ് മമ്മൂട്ടി സിനിമയിലെ ഡയലോഗ് പറയാറുണ്ട്.
മരണക്കിണറിലെ മൂന്ന് ഷോയ്ക്കും കൂടി മൂവായിരം രൂപ വീതം പ്രതിഫലം പറ്റു ന്നുണ്ട് ഓരോ അഭ്യാസിയും.ബാക്കി രൂപ പവൻ സിങ്ങ് മുതലാളിക്കാണ്. വണ്ടിക്ക് എണ്ണ, സ്ഥല വാടക, ഭക്ഷണം, താമസ സൗകര്യം മുതലായവയൊക്കെ പവൻ സിങ്ങ് മുതലാളിയാണ് ഒരുക്കുന്നത്. മുതലാളി കുടുംബ സമേതമാണ് ഓരോ സ്ഥലത്തേക്കും വരുന്നത്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാണ് പവൻ സിങ്ങ് ഈ പണിക്ക് ഇറങ്ങിയത്. എന്നാൽ സാഹസികവും ത്രസിപ്പിക്കുന്നതുമായ ബൈക്ക് റെയ്സിന്റെ ത്രില്ലാണ് ശ്യാമപ്രസാദിന്.
ഇതിനിടെയിൽ ശ്യാമപ്രസാദിന് പവൻ സിങ്ങിന്റെ മകളുമായി പ്രണയവും തുടങ്ങി. അത് വിവാഹത്തിൽ കലാശിച്ചു. പവൻ സിങ്ങിന് മകളെ ശ്യാമപ്രസാദിന് കെട്ടിച്ച് കൊടുക്കുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
വിവാഹത്തോടു കൂടി ശ്യാമപ്രസാദ് മരണക്കിണറിലെ അഭ്യാസപ്രകടനം നിർത്തി. നടത്തിപ്പുകാരനായി. വിവാഹം എന്ന അതിസാഹസം ഏറ്റെടുക്കുന്ന തോടുകൂടി മറ്റ് അഭ്യാസങ്ങൾ നിർത്തുകയാണ് ഇവിടെ പതിവ്.
കാത്തിരിക്കാൻ ആളുണ്ടെന്ന തോന്നൽ ശ്യാമപ്രസാദിനെ അതിസാഹസത്തിൽ നിന്ന് വിട്ടു നിൽക്കാൻ പ്രേരണ നൽകുകയായിരുന്നു. കുട്ടിയും കൂടി ആയി കഴിഞ്ഞാൽ ജീവിതം കരുപ്പിടിപ്പിക്കാനും തനിക്കോ പഠിക്കാൻ കഴിഞ്ഞില്ല, മക്കളെയെങ്കിലും പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്ന താൽപ്പര്യമാണ് മുന്നിൽ.
ജീവിതമാകുന്ന മരണക്കിണറിലെ അഭ്യാസങ്ങൾ അവസാനിക്കുന്നില്ല, സ്വപ്നങ്ങൾ, പ്രതീക്ഷകൾ അതെല്ലാം പൂത്തും തളിർത്തും മരണക്കിണർ എന്ന അൽഭുത പ്രതിഭാസം നാടു നാടാന്തരം ഇപ്പോഴും പ്രയാണം തുടർന്നു കൊണ്ടിരിക്കുന്നു. പുതിയ പുതിയ കാഴ്ച്ചക്കാർ പുതിയ പുതിയ കളിക്കാർ എത്തിക്കൊണ്ടേ ഇരിക്കുന്നു. കളിയും കാഴ്ചയും തുടർന്നു കൊണ്ടേ ഇരിക്കും, ജീവിതവും.
- ശുഭം -
✍️#M@ju🌿🌿🌿🌿🌿🌿🍃🍃🍃🍃🍃🍃🍃
No comments:
Post a Comment