Sunday, December 8, 2019

അനുഭവങ്ങൾ, പാളിച്ചകൾ (ബാല്യകാല സ്മരണകൾ_1 )


എനിക്ക് മൂന്ന് വയസുള്ളപ്പോൾ നടന്ന സംഭവമാണ്.വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കന്യാസ്ത്രീ മoത്തിൽ പ്രീ പ്രൈമറി നടത്തുന്നുണ്ട്. എന്നെയും ജ്യേഷ്ഠനേയും അവിടെ ചേർത്തു. ഒരു കൊല്ലം കഴിഞ്ഞ് ജ്യേഷ്ഠനെ ഒന്നാം ക്ലാസിൽ ചേർത്തു.പിന്നെ ഞാൻ തനിച്ചായി നേഴ്സറിയിൽ.
സ്നേഹം നിറഞ്ഞ പുഞ്ചിരിക്കുടമയായ ഒരു സിസ്റ്ററായിരുന്നു എന്നെ ആദ്യം പഠിപ്പിച്ചത്. ഹൃദയം നിറഞ്ഞ ചിരിയുള്ള ആ സിസ്റ്ററുടെ മുഖം എനിക്ക് ഇന്നും ഓർമ്മയുണ്ട്. വർഷങ്ങൾക്കു ശേഷം പതിനഞ്ചു കൊല്ലം മുമ്പ് ആ സിസ്റ്ററെ അന്നത്തെ ചിരിയോടെ കണ്ടത് ഇന്നും ഓർമ്മിക്കുന്നു.
കന്യാസ്ത്രീ മഠത്തിലെ പ്രീ പ്രൈമറി സ്കൂളിൽ ആടുന്ന കുതിരയും ധാരാളം കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നു. അതിൽ ആടുന്ന കുതിരയായിരുന്നു എനിക്കേറ്റവും ഇഷ്ടം. അതിൽ ഇരുന്ന് ആടുമ്പോൾ കുതിരപ്പുറത്തു കയറി ഏതോ ലോകത്തിൽ പോകുന്ന പ്രതീതിയായിരുന്നു.
ജ്യേഷ്ഠനെ ഒന്നാം ക്ലാസിലേക്ക് ചേർത്തപ്പോൾ മറ്റു കുട്ടി കൾ ധാരാളം ഉണ്ടായിരുന്നെങ്കിലും ജ്യേഷ്ഠനില്ലാത്ത നേഴ്സറി എനിക്ക് സങ്കൽപ്പിക്കാനായില്ല.ഞാൻ ഒറ്റയ്ക്കായ പോലുള്ളൊരു തോന്നൽ. മഠത്തിലെ കുതിരയോ കളിപ്പാട്ടങ്ങളോ എനിക്ക് യാതൊരു സന്തോഷവും നൽകിയില്ല.
അധികം താമസിച്ചില്ല, കന്യാസ്ത്രീകൾ (സിസ്റ്റർമാർ എന്നാണ് വിളിക്കുക) (കുട്ടികൾ സിസ്റ്ററേ എന്നാണോ ടീച്ചറേ എന്നാണോ അന്ന് വിളിച്ചിരുന്നതെന്ന് ഓർക്കുന്നില്ല) തൊട്ടടുത്തുള്ള അവരുടെ താമസസ്ഥലത്തേക്ക് ഊണുകഴിക്കാൻ പോകുമ്പോൾ വാതിൽ മുകളിൽ നിന്ന് കുറ്റിയിടുകയാണ് പതിവ്. അവർ ഊണുകഴിക്കാൻ പോയ തക്കത്തിൽ ഞാൻ ഒരു മേശയിൽ ചവിട്ടി ഗ്രില്ലുള്ള വാതിലിൽ ചവിട്ടി കയറി വാതിലിലെ കുറ്റി താഴ്ത്തി, സ്വർഗവാതിൽ തുറന്ന പ്രതീതി.റോഡിന്റെ സൈഡിലൂടെ ഇടവഴികളിലൂടെ എങ്ങനെയൊക്കെയോ ലോകം കീഴടക്കിയവനെപ്പോലെ വിജയശ്രീലാളിതനായി വീട്ടിൽ എത്തി.അമ്മ വീടിനോടു ചേർന്നുള്ള അരമതിലിൽ കിടന്ന് പുസ്തകം വായിക്കുകയായിരുന്നു.
അമ്മയെ കണ്ടതും "അമ്മേ ചായ " എന്നു പറഞ്ഞാണ് അമ്മയുടെ അടുത്തേക്ക് ഓടിയത്.പതിവായി എത്തുന്ന നേരമായിരുന്നു അതെന്ന് അമ്മയെ കണ്ടപ്പോൾ ഞാൻ കരുതിയത്.ഉച്ചയ്ക്ക് കുറ്റിയും പറിച്ചെത്തിയ എന്നെ കണ്ട് അമ്മ ഞെട്ടി. വാതിൽ തുറന്ന് വന്ന കാര്യം പറഞ്ഞ എന്നെ അമ്മ പിന്നീട് നേഴ്സറിയിൽ വിട്ടില്ല. ഞാനും ജ്യേഷ്ഠനും രണ്ട് ക്ലാസിന്റെ വ്യത്യാസത്തിലാണ് പഠിച്ചിരുന്നത്.
അന്ന് ജ്യേഷ്ഠനില്ലാത്ത നേഴ്സറിയിൽ നിന്ന് ഓടി വീട്ടിലെത്തിയ എനിക്ക് പിൽക്കാലത്ത് വീടും നാടും ബന്ധുക്കളെയും എല്ലാം വിട്ട് പാലക്കാടിന്റെ മണ്ണിലൂടെയുള്ള യാത്ര തികച്ചും യാദൃശ്ചികമായിരുന്നോ? ഓർക്കുമ്പോൾ കൗതുകം തോന്നുന്നുണ്ട്.
(തുടരും)
✍️M@ju
🍁🍁🍁🍁🍀🍀🍀☘️☘️☘️🌱🌱🌿🌿🌿🍂🍂

No comments:

Post a Comment