Tuesday, December 31, 2019

#മധുരം പകരാം (കഥ)


ഇരുപത്തി ഒൻപത്‌ വർഷങ്ങളായുള്ള പരിചയമാണ് സ്റ്റീഫനു് രാമുവിനോട്.അന്ന് സ്റ്റീഫൻ ബാച്ചിലർ ആയി ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തുള്ള സ്വന്തം വീട്ടിലാണ് താമസം.
ഉച്ചയ്ക്ക് വീട്ടിൽ വന്നു ഊണു കഴിക്കുകയാണ് പതിവ്.
ആഴ്ചയിൽ രണ്ടു ദിവസം രാമു ഉച്ചയ്ക്ക് സ്റ്റീഫൻ താമസിക്കുന്ന വീടിനുമുൻപിലുള്ള വഴിയിലൂടെ ഉച്ച സമയത്ത് സൈക്കിളിൽ സോപ്പു്മായി അവിടങ്ങളിലുള്ള വീടുകളിൽ കൊണ്ടുപോയി വിൽക്കുകയാണ് പതിവ്.സാധാരണക്കാരായ മനുഷ്യരാണ് അവിടെ കൂടുതലും താമസിച്ചിരുന്നത്.അവർക്കു സോപ്പ് വീട്ടിൽ കിട്ടുമ്പോൾ അത് എത്രയും സൗകര്യമായിരുന്നു. പൈസ രാമു അടുത്ത പ്രാവശ്യം വരുമ്പോൾ കൊടുത്താൽ മതി.കടയിൽ പോകാതെ കഴിക്കുകയും ചെയ്യാം.
കേരളത്തിൽ വൃത്തിക്കുള്ള സ്ഥാനം വലുതാണ്.അതിൽ അത്രത്തോളം പങ്കു സോപ്പിനുമുണ്ട്‌.സ്ഥിരമായി കൊടുത്തിരുന്ന വീടുകളിലാണ് അദ്ദേഹം അത് വർഷങ്ങളായി കൊടുത്തിരുന്നത്.
പത്ത് വർഷം താമസിച്ച വീട്ടിൽ നിന്ന് സ്റ്റീഫൻ മാറിതാമസിച്ചുതുടങ്ങിയപ്പോൾ രാമുവിനെ കാണലും കുറവായി.
വർഷൾക്ക് ശേഷം ഇന്നലെ സ്റ്റീഫൻ രാമുവിനെ തന്റെ മുൻപ് താമസിച്ചിരുന്ന വീടിന്റെ മുൻപിൽ വച്ച് ഉച്ചസമയത്തു കാണാൻ ഇടയായി.
രാമു സൈക്കിളിൽ തന്നെ യാണ് അന്നും ഇന്നും..ഈ വഴിയിലൂടെ പോകുമ്പോഴൊക്കെ സ്റ്റീഫനെ ഓർമിക്കാറുണ്ടെന്നും രാമു പറഞ്ഞു.അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങൾ പങ്കുവച്ചു.രാമുവിന്റെ ഒരു മകൾ എം.എസ്സി യ്ക്കുംഒരു മകൻ ബിടെക് നും ഇളയ മകൾ അധ്യാപക പരിശീലനം കഴിഞ്ഞു നിൽക്കുകയാണെന്നും പറഞ്ഞു.
"എനിക്കോ പഠിക്കാൻ സാധിച്ചില്ല മക്കളിലൂടെ എനിക്ക് അത് സാധിക്കണം " എന്നും രാമു പറഞ്ഞു.
സ്റ്റീഫന്അതിനോട് യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും രാമുവിന്റെ ഉദ്ദേശശുദ്ധിയിൽ അയാൾക്ക്‌ സ ന്തോഷം തോന്നി.കുട്ടികളുടെ അഭി രുചിക്കനുസരിച്ചു പഠിക്കട്ടെ എന്നായിരുന്നു സ്റ്റീഫന്റെ അഭിപ്രായം.
മാതാപിതാക്കളുടെ നടക്കാതെ പോയ ആഗ്രഹങ്ങൾ കുട്ടികളിലൂടെ സാക്ഷാത്ക്കരിക്കാമെന്ന അമിത വ്യാമോഹം നല്ലതല്ലെന്ന് സ്റ്റീഫൻ ഓർത്തു.
കുട്ടികൾക്ക് നമ്മുക്ക് നൽകാവുന്ന ഏറ്റവുംവലിയ സമ്മാനം വിദ്യാഭ്യാസമാണ് എന്ന് സ്റ്റീഫൻ പറഞ്ഞു.
മകൾ അദ്ധ്യാപിക ആയിട്ടു ആദ്യത്തെ ശമ്പളം എന്റെ കയ്യിൽ വാങ്ങിയിട്ട് വേണം എനിക്ക് സോപ്പ് കച്ചവടം നിർത്താൻ എന്നും രാമു പറഞ്ഞു.
വർഷങ്ങൾക്കു ശേഷം ആണ് സ്റ്റീഫൻ രാമുവിനെ കണ്ടെതെങ്കിലും അയാൾക്ക്‌ കാര്യമായ മാറ്റമൊന്നും വന്നിരുന്നില്ല.ദിവസവും സൈക്കിളിലെ യാത്ര അദ്ദേഹത്തെ കൂടുതൽ ആരോഗ്യവാനാക്കിയിട്ടുണ്ടാവും.
മറ്റുള്ളവർക് സോപ്പിലൂടെ വൃത്തിയുടെ പാഠവും ഒപ്പം കുടുംബത്തിന് മധുരം പകരുകയും ചെയ്ത രാമു സൈക്കിൾ ചവിട്ടി വീണ്ടും കാണാം എന്ന് പറഞ്ഞു യാത്രയായത് സ്റ്റീഫൻ നോക്കിനിന്നു.
✍️M@ju
❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️

Wednesday, December 25, 2019

എന്റെ സുന്ദരിക്കുട്ടിക്ക് (കഥ)



ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ സുന്ദരിക്കുട്ടിയുമായി ഞാൻ വല്ലാതെ അടുക്കുന്നത്.പകലുള്ള കൊഞ്ചിക്കലും കിന്നാരം പറയലും കാരണമാകാം രാത്രിയിലും അവളും എന്റെ ഒപ്പം വന്ന് കിടക്കാൻ തുടങ്ങി.
ഞാൻ ചരിഞ്ഞാണ് കിടക്കുന്നതെങ്കിൽ അവളും മാറിൽ ചേർന്നു കിടക്കും. ഉറക്കത്തിലും എന്റെ സുന്ദരിക്കുട്ടിയെ കെട്ടിപിടിച്ചാണ് ഞാൻ കിടന്നുറങ്ങാറ്. സ്വന്തം ഭാര്യമാർക്കുണ്ടാകില്ല ഇത്രയും സ്നേഹം .
ചിലപ്പോൾ ഞാനുറങ്ങിയ ശേഷമായിരിക്കും അവൾ കിടക്കാൻ വരിക. എന്താണ് വരാൻ വൈകുന്നതെന്ന് ആലോചിച്ച് ഞാനുറങ്ങിയിരിക്കും.രാത്രിയിലെപ്പോഴോ ഉണരുമ്പോൾ സുന്ദരിക്കുട്ടി അടുത്തുണ്ട്. ഇഴപിരിയാത്ത സ്നേഹമായിരുന്നു ഞങ്ങൾ തമ്മിൽ.
ആ ഇടയ്ക്ക് നാല് ദിവസം നീണ്ടു നിൽക്കുന്ന ഒരു വിനോദയാത്രയ്ക്ക് പോകാൻ ഞാനും പേര് കൊടുത്തു. കന്യാകുമാരിയിലേക്കാണ് വിനോദയാത്ര.
ടൂർ പോകുന്ന ദിവസം അടുക്കുന്തോറും എന്റെ സുന്ദരിക്കുട്ടി ആരുടെ കൂടെയാ കിടക്കുക എന്ന ചിന്ത എന്നെ അസ്വസ്ഥനാക്കി. ഒറ്റയ്ക്കു കിടക്കുമോ ആവോ? ഇത്രയും കാലം കൂടെ കിടന്നിട്ട് ഒറ്റയ്ക്ക് കിടക്കാൻ ചിലപ്പോൾ മടി കാണിച്ചാലോ എന്നൊക്കെ ഞാൻ അനാവശ്യമായി ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു.
ഞാൻ ഒരു വെള്ള പേപ്പറെടുത്ത് അതിൽ ഒരു എഴുത്ത് എഴുതി വെച്ചു.
എന്റെ സുന്ദരികുട്ടിക്ക്,
നീ ഒന്നു കൊണ്ടും വിഷമിക്കരുത്.ഞാൻ നാളെ വിനോദയാത്രയ്ക്ക് പോയാൽ നാലാംനാൾ രാത്രി ഇവിടെ എത്തും. ചോറ് അമ്മ അടുക്കളയിൽ വെച്ചിട്ടുണ്ടാവും. അതെടുത്ത് കഴിച്ചോളണം. ഇനി എന്നെ കണ്ടില്ലെന്ന് പറഞ്ഞ് ചോറ് കഴിക്കാതിരിക്കരുത്. അതു പോലെ രാത്രി എന്റെ ബെഡിൽ തന്നെ ഉറങ്ങിയാൽ മതി. എന്നെ കാണാത്തതു കൊണ്ട് ഉറങ്ങാതിരിക്കരുത്. ഭക്ഷണവും ഉറക്കവും ശരിയായില്ലെങ്കിൽ ശരീരം ക്ഷീണിക്കും. ഞാൻ നിനക്കു തരാറുള്ള പാൽ ഇനി വന്നിട്ട് തരാം. നിന്നെ കെട്ടിപിടിക്കാതെ ഇനി മൂന്ന് ദിവസം ഉറങ്ങണമല്ലാ എന്ന് ഓർത്തിട്ട് എനിക്ക് ഒരു സുഖവുമില്ല. നീ വിഷമിക്കരുത് സുന്ദരിക്കുട്ടീ....... ഞാൻ വേഗമിങ്ങു വരുമല്ലോ.
സ്നേഹത്തോടെ,
നിന്റെ സ്വന്തം,
പേര്, ഒപ്പ്.
വീട്ടിൽ വന്ന സുഹൃത്തുക്കൾ ആരോ കത്ത് വായിച്ചു നോക്കി.
" ചെക്കനു പ്രേമം തലയ്ക്കു പിടിച്ചിരിക്കുവാ ,കൂടെ കിടപ്പും തുടങ്ങിയോ, കൊള്ളാലോ മോന്റെ കഥ ,മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടില്ല, ചെക്കന്റെ ഒരു പ്രേമം."
കത്ത് കണ്ട് അന്തം വിട്ട് അവർ വിട്ടു കാ രോടു ചോദിച്ചു. "ആരാ ഈ സുന്ദരിക്കുട്ടി?"
"വേറെ ആരുമല്ലെന്നെ അവന്റെ വെള്ളപൂച്ചയാ അവന്റെ സുന്ദരിക്കുട്ടി."
"ഓ അതാണോ...... ഞാനങ്ങ്....... "
- ശുഭം -
#✍️M@ju.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Saturday, December 21, 2019

# സെക്സ് (കഥ)


ഏഴ് വയസായ ഒരു ആൺകുട്ടി
ആൺകുട്ടി 10 ആം ക്ലാസ്സിൽ പഠിക്കുന്ന ചേച്ചിയോട് "ചേച്ചി SEX എന്ന് പറഞ്ഞാൽ എന്താ?''
ചേച്ചി അത് പ്ലസ്ടു വിനു പഠിക്കുന്ന ഏട്ടനോട് ചോദിക്കാൻ പറഞ്ഞു.ഏട്ടൻ എന്താണ് പറയുന്നത് എന്ന് കേൾക്കാല്ലോ.
"ഏട്ടാ ഈ sex എന്നു പറഞ്ഞാൽ എന്താ?"
ഏട്ടൻ തലയ്ക്കിട്ടൊരു കിഴുക്കുകൊടുത്തു.

ഉം ഉം എന്നു കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തെത്തി.
"എന്തിനാ മോൻ കരയുന്നെ?".
"sex എന്ന് പറഞ്ഞാൽ എന്താ അമ്മേ?
അത് ചോദിച്ചതിന് ഏട്ടൻ തലയ്ക്കിട്ടു കിഴുക്കി ".
"SEX എന്താണെന്നു അറിയണത്രെ.മുട്ടയിൽ നിന്നു വിരിഞ്ഞിട്ടില്ല"
.കയിലുകൊണ്ടു കൊടുത്തു ഒന്നു തലയ്ക്ക് .
കരഞ്ഞു അച്ഛന്റെ അടുത്തു ചെന്നു.''ഈ sex എന്നു പറഞ്ഞാൽ എന്താ അച്ഛാ? "
അച്ഛൻ കുളിക്കാൻ എണ്ണയൊക്കെ പുരട്ടി നിൽക്കുകയായിരുന്നു.അച്ഛൻ തല്ലാനും വഴക്കു പറയാനൊന്നും നിന്നില്ല.
"ഞാൻ കുളിച്ചിട്ടു വന്നിട്ടു പറയാം "എന്ന് പറഞ്ഞു.
അച്ഛൻ കുളിക്കാൻ പോണ വഴിക്കു വച്ച് സുഹൃത്തിനെ വിളിച്ചു ചോദിച്ചു. "മകൻ sex എന്ന് പറഞ്ഞാൽ എന്താണെന്നു ചോദിക്കുന്നു.എന്താ പറയണ്ടേ?"
"ചെക്കന് കാര്യമായ എന്തോ തകരാർ ഉണ്ട് "
എന്ന് സുഹൃത്ത് പറഞ്ഞു.
അച്ഛൻ കുളികഴിഞ്ഞു വീട്ടിൽ വന്നു.മകനെ അടുത്ത് വിളിച്ചു ചോദിച്ചു :
"ആട്ടെ നിനക്ക് ഇപ്പൊ എവിടുന്നു കിട്ടി ഈ sex."
"അത് ഇന്നലെ ഇവിടെ കൊണ്ടുവന്ന അപ്ലിക്കേഷൻ ഫോമിൽ Sex എന്ന് എഴുതിയിരിക്കുന്നത് കണ്ടു ചോദിച്ചതാ"
".ഓ അതാണോ കാര്യം.?"
കുട്ടി ചിന്തിച്ചത് എന്ത്?മുതിർന്നവർ കണക്കുകൂട്ടിയത്എന്ത്?
കുട്ടികൾ അങ്ങിനെയാണ്.എന്തു കണ്ടാലും അറിയാനുള്ള ആഗ്രഹം ഉണ്ടാകും.മുതിർന്നവർ അതിനു സംയമനത്തോടെയും കുട്ടിയുടെ കൗതുകത്തെ കെടുത്താതെയും പക്വതയുടെയും ഉള്ള മറുപടി കുട്ടികൾ ഇഷ്ട്ടപ്പെടുന്നു.
- ശുഭം -
(കടപ്പാട്: സംഭാഷണത്തിൽ നിന്ന് കേട്ടെഴുതിയതാണ്. എഴുതി കഴിഞ്ഞപ്പോൾ യൂ ട്യൂബിൽ വീഡിയോ ഉണ്ടെന്ന് മനസിലായി.കാണാത്തവർക്ക് ഉപകാരമാവുമെങ്കിൽ എന്ന് വിചാരിച്ച് പോസ്റ്റ് ചെയ്യുന്നു.)
#✍️🖊️🖋️M@ju
🍂🍂🍂🌿🌿🌿🍂🍂🍂🍂🌿🌿🌿🌿🍂🍂🍂

# ഞാൻ


അലക്സാണ്ടർ ദി ഗ്രേറ്റ് ഒരു ദിവസം തന്റെ അയൽ രാജ്യത്ത് നീതി നടക്കുന്നത് എങ്ങനെയെന്നറിയാൻ ഒറ്റയ്ക്ക് ആ രാജ്യത്ത് ചെന്നു. അവിടുത്തെ ആ ളുകൾ അദ്ദേഹത്തിന് സമ്മാനം കൊടുത്താണ് സ്വീകരിച്ചത്.അലക്സാണ്ടർ ചക്രവർത്തി വിചാരിച്ചു തന്നെ ഇവർ അറിഞ്ഞിട്ടാണ് സമ്മാനം തന്നതെന്നാണ്.
"നിങ്ങൾക്കെങ്ങിനെ മനസിലായി ഞാൻ അലക്സാണ്ടർ ദി ഗ്രേറ്റ് ആണെന്ന്?"
"ഞങ്ങൾക്ക് നിങ്ങളെ മനസിലായില്ല. ഞങ്ങ ളു ടെ നാട്ടിൽ അപരിചിതർ വന്നാൽ സമ്മാനം കൊടുത്താണ് സ്വീകരിക്കുക.. സമ്മാനം കൊടുത്തു കഴിഞ്ഞാൽ നമ്മൾ പരിചയക്കാരായി ,അങ്ങനെയാണ് ഇവിടുത്തെ രീതി."
"നിങ്ങളുടെ നാട്ടിൽ നീതി എങ്ങിനെയാണ് നടക്കുന്നതെന്ന് അറിയാനാണ് ഞാൻ വന്നത്?"
"അതിനെന്താ രാജകൊട്ടാരത്തിലേക്ക് പോകാം " എന്നു പറഞ്ഞ് അവർ ക്ഷണിച്ചു .
അവർ രാജകൊട്ടാരത്തിലെത്തിയപ്പോൾ രാജാവിന്റെയടുത്ത് ഒരു പരാതി എത്തിയിട്ടുണ്ടായിരുന്നു.അതു കാണാൻ അവർ അലക്സാണ്ടറോട് പറഞ്ഞു.
ഒരു മനുഷ്യൻ ഒരു രൂപയ്ക്ക് വേറൊരു മനുഷ്യന് ഒരു രൂപയ്ക്ക് ഒരു കുടം ഉമി വിറ്റു.
ഉമി വാങ്ങിയ ആൾ വീട്ടിൽ ചെന്ന് ഉമി കമഴ്ത്തി ഇട്ടപ്പോൾ അതിൽ ധാരാളം സ്വർണ്ണ നാണയങ്ങൾ.
വാങ്ങിയ ആൾ ഉമിയും സ്വർണ്ണവുമായി വിറ്റയാളുടെ അടുത്തെത്തി.ഉമിയാണ്‌ താൻ വാങ്ങിയതെന്നും സ്വർണ്ണ നാണയം തിരിച്ചെടുക്കണമെന്നും പറഞ്ഞു.
വിറ്റയാൾ പറഞ്ഞു താൻ ഉമി വിറ്റു കഴിഞ്ഞു. അതിനകത്ത് കൂറയുണ്ടാവാം സ്വർണ്ണമുണ്ടാവാം പൂച്ച കാട്ടമുണ്ടാവാം, താനിത് വിറ്റുകഴിഞ്ഞു. താങ്കൾക്ക് അതെടുക്കാം, വിറ്റയാൾ പറഞ്ഞു.
പക്ഷേ വാങ്ങിയ ആൾ സ്വർണ്ണം വേണ്ട എന്ന നിലപാടിൽ ഉറച്ചു നിന്നു.അങ്ങനെയാണ് പ്രശ്നം രാജാവിന്റെയടുത്ത് എത്തിയത്.
രാജാവും രണ്ടു കൂട്ടരോടും സ്വർണ്ണം എടുത്തോളാൻ പറഞ്ഞിട്ടും രണ്ടു പേരും കൂട്ടാക്കിയില്ല. ഭാഗ്യത്തിന് വിറ്റയാൾക്ക് ഒരു മകനും വാങ്ങിയ ആൾക്ക് ഒരു മകളും ഉണ്ടായിരുന്നു.അവർ തമ്മിൽ വിവാഹം കഴിക്കട്ടെ എന്ന് രാജാവ് തീർപ്പുകൽപ്പിച്ചു.രണ്ടു പേരും അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ പ്രശ്നം പരിഹരിച്ചു.
ഇതു കണ്ട അലക്സാണ്ടർ ദി ഗ്രേറ്റ് എണീറ്റു തിന്ന് പറഞ്ഞു: "ഞാൻ ആണെങ്കിൽ ആ സ്വർണ്ണം ഖജനാവിലേക്ക് മുതൽക്കൂട്ടിയേനേ."
"ഇവിടുത്തെ രീതി അങ്ങനെയല്ല " രാജാവ് പറഞ്ഞു.
സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റേയും പുതിയ പാത വിരിയുന്നത് അലക്സാണ്ടർ നോക്കി കാണുകയായിരുന്നു.
മഹാനായ അലക്സാണ്ടർ മരിക്കുന്നതിന് മുൻപ് പറഞ്ഞത് തന്റെ കൈ കൾ രണ്ടും ശവപ്പെട്ടിയുടെ പുറത്തേക്ക് വച്ച് വേണം മറവു ചെയ്യാൻ എന്നാണ്. ലോകം മുഴുവൻ ചോരപ്പുഴ ഒഴുക്കി വെട്ടിപ്പിടിച്ച തൊന്നും അലക്സാണ്ടർ കൊണ്ടുപോയിട്ടില്ല എന്ന് ജനം അറിയട്ടെ.
ഹൈദരാബാദിൽ ചെന്നാൽ നിസാം രാജാവിന്റെ സിംഹാസനത്തിൽ ഇന്ന് രണ്ട് രൂപ കൊടുത്താൽ ആർക്കും ഇരിക്കാം. അത്രയേയുള്ളൂ കാര്യം.
ഞാൻ ,ഞാൻ എന്നു പറഞ്ഞു നടക്കുന്ന, ഞാനില്ലാതെ ഈ ലോകം ഇ ല്ലെന്നു പറഞ്ഞു നടക്കുന്ന എല്ലാ വർക്കും ഈ കഥ സമർപ്പിക്കുന്നു.
(കടപ്പാട്: ശ്രീ.കെ.ഇ.എൻ.കുഞ്ഞുമുഹമ്മദ് നടത്തിയ പ്രസംഗത്തിൽ നിന്ന് കേട്ടത് എഴുതിയത്)
#✍️M@ju.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

.

2000 ഡിസംബർ 21, ഒരു ഓർമ്മക്കുറിപ്പ്. (അനുഭവങ്ങൾ, പാളിച്ചകൾ.സ്മരണകൾ- 5 )


2000 ഡിസംബർ 21 വൈകുന്നേരം ആറ് മണി.കലാകൗമുദി യോ സമകാലീന മലയാളം വാരിക യോ വായിച്ചിരിക്കുകയായിരുന്നു ഞാൻ.
ഡി സംബറിന് നഷ്ടപ്പെടാൻ ഒന്നുമില്ല.നവംബറിന് നഷ്ടപ്പെടാൻ ഡിസംബറുണ്ട്. എനിക്ക്....
ഭാര്യ വാടക വീട്ടിലെ മുറിയിൽ ഇരുന്ന് മുരിങ്ങ ഇലഊരുന്നു. എട്ട് മാസം പ്രായമായ മകൾ തറയിൽ നീന്തിക്കളിക്കുന്നു.
" അടുക്കളയിൽ പല വ്യജ്ഞനങ്ങൾ വെക്കുന്ന റാക്കിലേക്ക് വെള്ളം ഒറ്റുന്നുണ്ടോ എന്ന് നോക്കൂ "ഭാര്യ പറഞ്ഞു.
തലേ ദിവസം അടുക്കളയുടെ മുകളിലെ ടാങ്ക് അന്ന് രാവിലെ കഴുകി വൃത്തിയാക്കിയിരുന്നു.
വായിച്ചിരുന്ന ഞാൻ അടുക്കളയിൽ ചെന്ന് റാക്കിൽ ചവിട്ടി മുകളിലെ റാക്കിലും താഴത്തെ റാക്കിലും നോക്കി. മുകളിലെ റാക്കിന് മുകളിൽ മാത്രം വെള്ളത്തിന്റെ കിനി വ് കാണാം. താഴത്തെങ്ങും നനവ് കണ്ടില്ല. അപ്പോഴാണ് മുകളിലെ റാക്കിൽ വീട്ടുട മസ്ഥൻ ഉപേക്ഷിച്ച മേശപ്പുറത്ത് വയ്ക്കണ കനം കൂടിയ ചില്ല് കണ്ടത്. അതിന്റെ ഒരു സൈഡിൽ ചെറിയ ചിന്നൽ ഉള്ള തൊഴിച്ചാൽ വേറെ കുഴപ്പമൊന്നുമില്ല.അതിൽ കുമ്മായം അവിടവിടെ പറ്റി ഇരിക്കുന്നുണ്ടായിരുന്നു.അടുക്കളയിൽ വെള്ളപൂശിയപ്പോ ൾ വീണതാ കാം.
2000 ആം മാണ്ട് സെപ്റ്റംബർ 20 കഴിഞ്ഞാണ് വീടു വാടകയ്ക്കെടുക്കുന്നത്.
ടി.വി വാങ്ങിയിരുന്നില്ല. വാങ്ങണം എന്ന് വിചാരിച്ചതാണ്. അന്ന് മൊബൈൽ പ്രചാരത്തിലില്ല. നേരമ്പോക്കിന് എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുകയോ ചിത്രം വരയ്ക്കുകയോ ആയിരുന്നു പണി.ലാൻഡ് ഫോൺ ഉണ്ട്.
വൈകുന്നേരങ്ങളിലെ പ്രധാന ഹോബി ചിത്രം വരയായിരുന്നു. ചിത്രം വരയ്ക്കുന്ന മേശപ്പുറത്ത് വയ്ക്കാമല്ലോ എന്ന് വിചാരിച്ചാണ് ചില്ല് എടുത്തത്.ചില്ല് എടുത്തപ്പോൾ അതിൽ കണ്ട കുമ്മായം കഴുകി കളയാനായി വിശാലമായ വീടിനകത്തെ കുളിമുറിയിലേക്ക് കയറ്റി.ച കിരി കൊണ്ട് തേച്ച് കഴുകി.കുമ്മായം പോകാഞ്ഞപ്പോൾ സോപ്പിട്ട് കഴുകി ,തുടച്ച് വൃത്തിയാക്കി. അതിനു ശേഷം ചില്ല് ഇടതു കൈ കൊണ്ട് പൊക്കി എടുത്തു.ചില്ല് പൊക്കുമ്പോൾ തന്നെ നടുവിൽ വിജാഗിരി വെച്ച മേശപ്പുറത്ത് ഇത് വെക്കാൻ പറ്റുമോ എന്ന ശങ്ക ഉള്ളിൽ തോന്നിയതും പുറത്തേക്ക് ചില്ല് കൊണ്ടുവരാൻ ഉയർത്തിയതും ചില്ല് കയ്യിൽ നിന്ന് വഴുക്കിയതും ഒപ്പമായിരുന്നു.
ചില്ല് കൈയ്യിൽ നിന്ന് വഴുതിയപ്പോൾ വലതു കൈ ചില്ല് താങ്ങാനായി അടിയിലേക്ക് പോയതും ഒരുമിച്ചായിരുന്നു. റിഫ്ളക്സ് ആക്ഷൻ.
ചൂണ്ടുവിരലിൽ നിന്ന് 27 സെന്റീമീറ്റർ പുറകിൽ മാറി കയ്യുടെ പ്രധാന ഞരമ്പുകളെയൊക്കെ മുറിച്ച് ശക്തമായി താഴേക്കു വീണ് പൊട്ടി ചിതറി. കയ്യ് വെട്ടി കീറിയ പോലെ. ഒന്നേ നോക്കിയുള്ളൂ.
കുളിമുറിക്ക് പുറത്തേക്ക് ഇറങ്ങിയതും ബെഡിൽ മകളെ പുതപ്പിക്കുന്ന എന്റെ വെള്ള കോട്ടൺ ഡബിൾമുണ്ട് കയ്യിൽ പൊത്തി പുറത്തേക്ക് ഓടി. അങ്ങനെ ഓടാൻ തോന്നിച്ച ദൈവത്തിന് സ്തുതി. 300 മീറ്റർ ഇടവഴിയിലൂടെ ഓടി. എങ്ങും തട്ടി വീഴാ ഞ്ഞത് എന്റെ ഭാഗ്യം. റോഡിൽ എന്റെ ഭാഗ്യത്തിന് ഒരു ഓട്ടോ ഉണ്ടായിരുന്നു. അപ്പോൾ സമയം 7 PM .ആറരയോടു കൂടി ആകെ ഉള്ള മൂന്ന് ഓട്ടോയും പോയിരിക്കും.
ഓട്ടോയിൽ കയറി. ഭാര്യയും കുട്ടിയെ അടുത്ത വീട്ടിൽ കൊടുത്തിട്ട് ഓടി വന്നിരുന്നു. അവരും ഓട്ടോയിൽ കയറി. 14 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക്. ക്യാഷ്വാലിറ്റിയിൽ കിടത്തി.ഡ്യൂട്ടി ഡോക്ടർ നോക്കി. സർജനെ വരുത്തി. അദ്ദേഹം ഓടിയെത്തുമ്പോഴും ബോധം ഉണ്ട്. പോയിട്ടില്ല.ചില്ല് വീണതാണെന്നു പറഞ്ഞു. അതോടെ ബോധം പോയി.
രാത്രി വെളുക്കുവോളം സർജറി. മൂന്ന് മണിയായി കഴിയാൻ. ഒരു കുപ്പി രക്തം കയറ്റേണ്ടി വന്നു. രക്തം തന്ന ചെറുപ്പ ക്കാരനും സേനഹം, നന്ദി. ഒരു നന്ദി പറയലിൽ ഒതുങ്ങുന്നതല്ല ജീവൻ രക്ഷിക്കുന്ന രക്തദാനം എന്നറിയാം.
രാവിലെ പോസ്റ്റ് ഓപ്പറന്റ് വാർഡിൽ. അച്ചനും അമ്മയും അമ്മാവനും ജ്യേഷ്ഠനും എത്തിയിരുന്നു.
കയ്യിന്റെ വിരലുകളുടെ ചലനം ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കിട്ടുമോ എന്ന് നോക്കട്ടെ എന്ന് ഡോക്ടർ. അല്ലെങ്കിൽ......
അല്ലെങ്കിൽ ..... അല്ലെങ്കിൽ എന്താ കുഴപ്പം അച്ഛാ?
" കുഴപ്പമൊന്നുമില്ല, നോക്കട്ടെ'' എന്ന് അച്ഛനും.
പതിനൊന്നു മണിയോടെ ചില വിരലുകൾക്ക് അനക്കം ഉണ്ട്.പേടിക്കാനില്ലെന്ന് ഡോക്ടർ.
അതിനടുത്ത ദിവസം ആശുപത്രി മുറിയിലേക്ക്.16 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക്.
വാടക വീട്ടിലെത്തിയപ്പോൾ മലയാള മനോരമ ആഴ്ച്ചപതിപ്പിന് അയച്ചുകൊടുത്ത കഥ പ്രസ് ദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു എന്ന് എഡിറ്റർ എഴുതിയ ഒരു കാർഡ് കണ്ട് സന്തോഷം തോന്നിയത് ഓർക്കുന്നു.
സ്വന്തം വീട്ടിലേക്ക് മദ്ധ്യവേനലവധിക്ക് അച്ഛനോടൊപ്പമാണ് ഞാൻകുടുംബസമേതം പോയത്.രണ്ട് മാസം അവിടെ.
മുറി വിനു താഴെ സെൻസേഷൻ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.പിന്നെ ഫിസിയോതെറാപ്പിയുടെ നാളുകൾ. ജീവിതത്തിന്റെ രീതികൾതന്നെ ആകെ മാറി മറിയുകയായിരുന്നു. ആ ജൂൺ മുതൽ പതിനാലു ദിവസം രാവിലെ കയ്യ് ഉഴിച്ചിൽ. പിന്നെ ദിവസവും രാവിലെയും വൈകുന്നേരവും എണ്ണ പുരട്ടൽ, ഞവരതേപ്പ്.ആറുമാസം കൊണ്ട് വിരലഗ്രം വരെ സെൻസേഷൻ ഭാഗികമായി തിരിച്ചുകിട്ടി.
പിന്നെയും നീണ്ട കാലമുള്ള ഫിസിയോ തെറാപ്പി.
ഈ 2019 ഡിസംബർ 21 ന് ആ പരിക്കിന് 19 വർഷം പൂർത്തിയാകുമ്പോഴും അന്നത്തെ പരിക്കേൽപ്പിച്ച ക്ഷതം പൂർണ്ണമായി വിട്ടുമാറിയിട്ടില്ല. ദൈവത്തിനു നന്ദിയും സ്നേഹവും അറിയിച്ചു കൊണ്ട് യാത്ര തുടരുന്നു.
അന്ന് ദൈവമായി വന്ന ഓട്ടോ ഡ്രൈവർ, ഡോക്ടർ, രക്തം തന്ന യുവാവ്, വിരലുകൾ ചലിപ്പിച്ച ശക്തി ,കൈയിൽ കുറച്ചു പൈസ യേ ഉണ്ടായിരുന്നുള്ളൂ ബാക്കി പൈസ യെല്ലാം ആശുപത്രിയിൽ അടച്ച മാതാപിതാക്കൾ, ആശുപത്രിയിൽ അന്ന് രാത്രി ഒപ്പം നിന്നവർ, അച്ഛന് ഒഴിവു കൊടുത്ത് കൊണ്ട് രണ്ട് ദിവസം ആശുപത്രിയിൽ രാത്രി കൂട്ടുനിന്ന ഭാര്യാപിതാവ്, അളിയൻ എല്ലാവർക്കും സ്നേഹം. പതിനാറു ദിവസവും കൂടെ നിന്ന മാതാപിതാക്കൾ.ഓ മൈ ഗോഡ് "ON MY HAND AGAIN. "ബാക്കിയുള്ള ക്ഷ തവും കൂടി മാറ്റിതരണേ എന്ന പ്രാർത്ഥനയോടെ
✍️🖊️🖋️#M@ju
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

Sunday, December 15, 2019

# ദൈവ വൈഖരി (കഥ)


നാൽപ്പതു വർഷം പുറകോട്ടു പോകണം ഈ കഥയുടെ നേർ കാഴ്ച്ച കാണാൻ.
ദേവാംഗനയും മധ്യവയസ്ക്കയായ അമ്മ മോഹിനിയും തനിച്ചാണ് ആ വീട്ടിൽ താമസം. ഓലമേഞ്ഞ വീട്. അതിൽ ഒരു കിടപ്പുമുറി, ഒരു അടുക്കള, ഒരു വരാന്ത. എട്ട് സെന്റ് സ്ഥലത്ത് ഒരു ചെറിയ വീട്. വൃത്തിയും വെടിപ്പുമുള്ള വീടും പരിസരവും.
ദേവാംഗനയ്ക്ക് പ്രായം ഇരുപത് കഴിഞ്ഞു. കാണാൻ അപ്സരസിനെ പോലെ അതിസുന്ദരി. അച്ഛനെ കണ്ട ഓർമ്മ അവൾക്കില്ല.ഏഴാം ക്ലാസുവരെയെ പഠിച്ചിട്ടുള്ളൂ. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠിപ്പു നിർത്തി.
അവരുടെ വീടിനു മുന്നിലൂടെ വഴിയുണ്ട്. ഇന്നത്തെ പോലെ അടച്ചുകെട്ടിയ വേലിയോ മതി ലോ പല വീടിനും ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ തന്നെ നടക്കാൻ ആരോടും ചോദിക്കണ്ട. സ്നേഹവും സൗഹൃദവും തുളുമ്പി നിൽക്കുന്ന കൊച്ചുഗ്രാമം.
സന്ധ്യ മയങ്ങിയ നേരത്ത് ആ വീടിനു മുമ്പിലൂടെ പോയാൽ കത്തുന്ന നിലവിളക്കിന്റെ പ്രകാശത്തിൽ കൈകൂപ്പിയിരിക്കുന്ന ദേവാംഗന യെ കണ്ടാൽ രാജാ രവിവർമ്മ വരച്ച മനോഹര ചിത്രം പോലെ ശാന്തമായ മുഖഭാവത്തോടെ കൈകൂപ്പിയിരിക്കുന്ന ദേവാംഗനയെ കാണാം.
ദേവാംഗനയുടെ അമ്മ പ്രത്യേകിച്ച് ജോലിക്കൊന്നും പോകാറില്ല. എവിടെയെങ്കിലും കല്യാണമോ സദ്യയോ ഉണ്ടെങ്കിൽ ,വിളിക്കുകയൊന്നും വേണ്ട, അവിടെ എത്തിയിരിക്കും. വലിയൊരു പാളയിൽ ചോറും കറിയുമായി മടങ്ങും. അമ്മയ്ക്കും മകൾക്കുമുള്ള രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം അങ്ങനെ നടക്കും. ഇതൊന്നുമില്ലാത്ത ദിവസം കപ്പയോ ചേമ്പോ ചക്കയോ മാങ്ങയോ കഴിച്ച് വിശപ്പടക്കും. ദാരിദ്ര്യം വളരെയധികം ഉണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.
എല്ലാവരും നന്നായി അധ്വാനിച്ചും കഷ്ടപ്പെട്ടും ജീവിക്കുന്ന ഒരു നാട്ടിൻപുറം. നൻമകളാൽ സമൃദ്ധം.ദേവാംഗനയുടെ തൊട്ടയൽവക്കക്കാരനാണ് പൗലോസ് ചേട്ടൻ.പൗലോസ് ചേട്ടൻ കഠിനാദ്ധ്വാനിയാണ്.വീട്ടിൽ കപ്പയും ചേനയും ചേമ്പും റബറും വച്ച് കഠിനാദ്ധ്വാനിയായി ജീവിക്കുന്ന ഒരു മനുഷ്യൻ.ജോലിയെന്നുള്ള വിചാരമല്ലാതെ മറ്റൊരു ചിന്തയില്ലാത്ത മനുഷ്യൻ. ആവശ്യത്തിനല്ലാതെ സംസാരിക്കുക കൂടി ചെയ്യാറില്ല പൗലോസ് ചേട്ടൻ.പൗലോസ് ചേട്ടന് അഞ്ച് പെൺമക്കളാണ്. അവരും വലുതായി വരുകയാണ്.
ദേവാംഗനയുടെ സൗന്ദര്യത്തിൽ ആകൃഷ്ടയായി ചിലരൊക്കെ ആ വീട്ടിൽ വന്നു കൊണ്ടിരുന്നു. അവരാകട്ടെ രാത്രിയിൽ പാത്തും പതുങ്ങിയും വന്ന് ദേവാംഗനയ്ക്കൊപ്പം ശയിച്ചിട്ട് ചില്ലറ കാശും കൊടുത്താണ് പോകാറുള്ളത്. തന്റെ സൗന്ദര്യത്തിനും യൗവനത്തിനും ഇങ്ങനെ ചില പ്രയോജനങ്ങളുണ്ടെന്ന് ദേവാംഗന അന്ന് ആദ്യമായി ഓർത്തു. പട്ടിണി, വിശപ്പ് അതിന്റെ മുന്നിൽ എന്ത് ചാരിത്ര്യം, എന്ത് പവിത്രത !!!
വീടിനു സമീപത്തെ പറമ്പിൽ വലിയൊരു കുളമുണ്ട്. അത് മേടയിൽ ഇട്ടൂപ്പ് മുതലാളിയുടെ പറമ്പാണ്. അദ്ദേഹം കൊല്ലം കൊല്ലം കുളം വെട്ടി വൃത്തിയാക്കി ഇടും. തെങ്ങിന് മോട്ടോർ വച്ച് വെള്ളം ഒഴിക്കും.മണ്ണെണ്ണയിൽ ഓടുന്ന മോട്ടോർ ആണ് അത്. അറ്റ വേനലിനു മാത്രമേ തെങ്ങിനു നനയ്ക്കാൻ ഇട്ടൂപ്പു മുതലാളിയുടെ പണിക്കാർ വരാറുള്ളൂ.
രാവിലെ പത്ത് മണിക്ക് ശേഷമാണ് ഈ വലിയകുളത്തിൽ ദേവാംഗനയുടെ നീരാട്ട്. തോർത്തും മുലക്കച്ചയും ധരിച്ചാണ് കുളി. ചെമ്പരത്തി താളി തലയിൽ തേച്ച് തേങ്ങാപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് ശരീരത്തിൽ തേച്ചുള്ള കുളിയാണ്. ആ വഴിയേ ഒന്നോ രണ്ടോ ആളുകൾ പോയാൽ ആയി. ആരെങ്കിലും തന്റെ കുളി നോക്കുന്നുണ്ടോ എന്നും ദേവാംഗന ശ്രദ്ധിക്കാറില്ല.
ഈ കുളി കാണാൻ തന്നെയാണ് കൗമാരം കഴിഞ്ഞ കുഞ്ഞുമോൻ ആ വഴിയേ പോയിരുന്നത്.ദേഹത്ത് മുഴുവൻ തേങ്ങാപിണ്ണാക്ക് നനച്ച് ചകിരി കൊണ്ട് തേച്ച് കുളിക്കും. ചിലപ്പോൾ ഒരു കാല് മുകളിലെ കല്ലിലേക്ക് കയറ്റി വച്ച് സ്ഥാനത്തും അസ്ഥാനത്തും ചകിരിതേച്ചുള്ള കുളി കണ്ട് കുഞ്ഞുമോന് ചിരി വരും.പിന്നെ കുളത്തിൽ പോയി മുങ്ങി യ ശേഷം തിരിച്ചു വന്ന് പാത്രത്തിൽ ബാക്കിയുള്ള ചെമ്പരത്തി താളി തലയിൽ തേച്ച് മുടി മുഴുവൻ ഉമ്മറത്തേക്ക് ആക്കി കുനിഞ്ഞു നിന്ന് മുടിയിലാകെ താളി തേക്കും. അതു കഴിഞ്ഞാൽ വീണ്ടും പോയി വെള്ളത്തിൽ മുങ്ങി കുളിക്കും. കുറച്ചു നേരം വെള്ളത്തിൽ മുങ്ങി കിടന്ന് നൈർമ്മല്യമുള്ള വെള്ളത്തിന്റെ തണുപ്പാസ്വദിച്ച് ചെറുമന്ദഹാസം മുഖത്ത് വിരിയുന്നത് കാണാം.
ഉടുത്തിരിക്കുന്നതോർത്തഴിച്ച് തു വ ർ ത്തി മുടിയിൽ ചേർത്ത് പിഴിഞ്ഞ് വെളളം ഒപ്പിയെടുക്കും. അതു വരെ അരയ്ക്കു താഴെ പച്ച നിറമുള്ള വെള്ളത്തിൽ നഗ്നമായിരിക്കും. ഓടി കളിക്കുന്ന മീനുകൾ തുടയിലും മറ്റ് രഹസ്യ ഭാഗങ്ങളിലും കൊത്തി നോക്കും.അവയെ വെള്ളത്തിൽ കൈ താഴ്ത്തി ആട്ടിയ കറ്റും. മീനുകൾ ശരീരത്തിൽ സ്പർർശിക്കുമ്പോൾ ദേവാംഗനയ്ക്ക് ഇക്കിളിയാകും. അല്ലെങ്കിലും പോത്തിന് എന്ത് വാഴയ്ക്ക.മീനുകൾ വല്ലോം തിന്നാൻ കിട്ടുമോ എന്നാണ് നോക്കുന്നത്.
വെള്ളത്തിനടിയിൽ നിൽക്കുന്ന ശരീര ഭാഗത്തേയ്ക്ക് തോർത്ത് ചുറ്റി ഉടുത്ത് കരയ്ക്കു കയറി ശരീരത്തിലേക്ക് മുണ്ടു ചുറ്റി അടിയിലായ തോർത്ത് അഴിച്ചെടുക്കും.തോർത്ത് പിഴിഞ്ഞ് ശരീരഭാഗങ്ങൾ ഒന്നുകൂടി തുടയ്ക്കും. മുലക്കച്ചയായി ധരിച്ചിരിക്കുന്നതോർത്ത് അഴിച്ച് പതിയെ പതിയെ .... ഇടും.പിന്നെ ബ്ലൗസും കൂടി ഇടുന്ന തോടുകൂടി ഒന്നര മണിക്കൂർ നീണ്ട കുളി സമാപനത്തിലേക്ക്. പിന്നെ നനഞ്ഞ തുണിയൊക്കെ കഴുകി മന്ദം മന്ദം വീട്ടിലേക്ക്.
ദർശനേപുണ്യം, സ്പർശനേ പാപം എന്നും പറഞ്ഞ് കുഞ്ഞുമോൻ നാളത്തെ കുളിക്കു വേണ്ടി കാത്തിരിക്കും.
വീട്ടിലേക്ക് നടക്കുന്ന വഴി കുഞ്ഞുമോൻ എതിരേ വരുമ്പോൾ ദേവാംഗന ചോദിക്കും, മോൻ എവിടുന്നാ വരുന്നേ?
" കടയിൽ പോയതാ ചേച്ചി'' എന്നു പറഞ്ഞ് അവൻ വേഗം വീട്ടിലേക്ക് നടക്കും.
രാത്രിയായാൽ അധിനി വേശക്കാരുടെ നുഴഞ്ഞുകയറ്റം പലപ്പോഴും പൗലോസ് ചേട്ടന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എങ്കിലും ക്ഷമിച്ചു പോന്നു.
ദേവാംഗനയുടെ വീട്ടിൽ അധിനിവേശക്കാർ നുഴഞ്ഞു കയറുന്നുണ്ടെന്ന് പൗലോസ് ചേട്ടന്റെ പെൺമക്കൾ കണ്ടെത്തി.അവർ അത് അമ്മയോട് പറഞ്ഞു. അവർ അത് പൗലോസ് ചേട്ടനോടും പറഞ്ഞു.
അതിർത്തിയിലെ അധിനിവേശക്കാരുടെ നുഴഞ്ഞുകയറ്റം പൗലോസു ചേട്ടനെ അസ്വസ്ഥനാക്കി .അതിർത്തിയിലെ അധിനിവേശ നുഴഞ്ഞു കയറൽ നിർത്താൻ പൗലോസ് ചേട്ടൻ തീരുമാനിച്ചു.
അതിർത്തി കാക്കുന്ന പട്ടാളക്കാരനെപ്പോലെ പൗലോസ് ചേട്ടൻ അന്ന് രാത്രിയിൽ ഒരു മുട്ടൻ വടിയുമായി കാത്തിരുന്നു. രാത്രി പത്ത് മണിയോടു കൂടി അതിക്രമിച്ചു കയറാൻ അധിനിവേശത്തിന്റെ ഒരു കാലാൾ പടക്കാരൻ കഷ്ടകാലത്തിന് ആ വഴിയേ വന്നു.അകത്തു കയറി ദേവാംഗനയുമായി സംസാരിച്ചിരുന്നു. ഈ സമയത്താണ് പൗലോസ് ചേട്ടൻ മുട്ടൻ വടിയുമായി അകത്തു കയറി പൊത്തോം പൊത്തോം എന്ന് പൊട്ടിച്ചു.അവൻ ഓടിയ വഴിയേ പൗലോസ് ചേട്ടനും ഓടി.എവിടെയൊക്കെയോ തട്ടിമറിഞ്ഞോടിയ അധിനിവേശത്തിന്റെ പടയാളിക്ക് പൊതിരെ തല്ല് കിട്ടി. ഇതിനിടയിൽ ചില അയൽവക്കക്കാരും രംഗത്തെത്തിയിരുന്നു.
പൗലോസ് ചേട്ടൻ ദേവാംഗനയുടെ വീട്ടിൽ എത്തി. എന്നിട്ട് പറഞ്ഞു: "എനിക്ക് അഞ്ച് പെൺമക്കളാണ് .കല്യാണം കഴിക്കാറായി വരുന്നു.എന്റെ മൂത്ത മകളുടെ കല്യാണത്തിനൊപ്പം ദേവാംഗനയുടേയും കല്യാണം നടത്തണം എന്നാണ് എന്റെ ആഗ്രഹം ."
ഇതു കേട്ട് നമ്രമുഖിയായി വ്രീളാവി വ ശ യാ യി ദേവാംഗന നിന്നു. "എന്റെ പൊന്നുമോനേ ദൈവം കാക്കും" എന്ന് ദേവാംഗനയുടെ അമ്മ മോഹിനിയമ്മ പറഞ്ഞു.
" അധിനിവേശക്കാരേയും നുഴഞ്ഞുകയറ്റക്കാരേയും ഈ പരിസരത്ത് അടുപ്പിക്കരുത്."പൗലോസ് ചേട്ടൻ പറഞ്ഞു.
"ഞങ്ങളിത്രയ്ക്കൊന്നും വിചാരിച്ചില്ല "എന്ന് ദേവാംഗനയും മോഹിനിയമ്മയും നിഷ്കളങ്കമായി പറഞ്ഞു.
" നിങ്ങൾക്ക് ഭക്ഷണം കഴിക്കണമെന്നു തോന്നുമ്പോൾ വീട്ടിൽ വന്നു കഴിക്കാം." പൗലോസ് ചേട്ടൻ പറഞ്ഞു.
അങ്ങനെ ആറു മാസത്തിനുള്ളിൽ പൗലോസ് ചേട്ടന്റെ മൂത്ത മകളുടേയും ദേവാംഗനയുടേയും വിവാഹം ഒരുമിച്ച് പൗലോസ് ചേട്ടൻ നടത്തി. ദൈവ വൈഖരി അങ്ങനെയാണെങ്കിൽ ആർക്കു തടുക്കാൻ പറ്റും.
ദേവാംഗന ഇന്ന് സന്തോഷത്തോടെ ഭർത്താവിനും കുട്ടികൾക്കും അമ്മയ്ക്കുമൊപ്പം ജീവിക്കുന്നു.
- ശുഭം -
#🖋️🖊️✍️M@ju.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

Saturday, December 14, 2019

സ്വാർത്ഥ കമാകുന്ന പൊതു വിദ്യാലയങ്ങൾ


കുട്ടി ജനിക്കുമ്പോഴേ തീരുമാനിക്കും ഇവനെ / ഇവളെ കൂട്ടുതൽ ഫീസ് കൊടുത്തു പഠിപ്പിക്കുന്ന അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിടണമെന്ന്. അത്രയേറെ പ്രതീക്ഷകളാണ് രക്ഷിതാക്കൾക്ക് പിറന്നു വീഴുന്ന ഈ കുട്ടികളിൽ.
അഞ്ചോ ആറോ ക്ലാസ് വരെ കനത്ത ഫീസ് കൊടുത്ത് ഇംഗ്ലീഷ് സ്വകാര്യ സ്ക്കൂളിൽ പഠിക്കും.
ആറാം ക്ലാസൊക്കെ എത്തുമ്പോൾ ഇവൻ ഐ എ എസ്സിനോ മെഡിസിനോ എൻജിനീയറിങ്ങിനോ പറ്റില്ലെന്ന്. ഉടനെ അടുത്ത സർക്കാർ സ്ക്കൂളിൽ അയക്കും. അവിടെ 100 രൂപ പിടിഎ ഫണ്ട് ചോദിച്ചാലും കൊടുക്കില്ല.
പിന്നെ പ്ലസ് ടു ആ കുമ്പോഴേക്കും ഇനി നീ പണിയെടുത്തു കൊണ്ടു വാ എന്ന് പറയും. എവിടെയാണ് പ്രശ്നം.കുട്ടികളിൽ ഏൽപ്പിക്കുന്ന അമിത പ്രതീക്ഷകൾ തന്നെയാണ് അവർക്ക് തിരിച്ചടിയാകുന്നതും.
അതേ സമയം സർക്കാർ സ്ക്കൂളിൽ പഠിച്ച കുട്ടി സ്വാഭാവികമായ പഠനത്തിൽ ഏർപ്പെടുകയും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് ഉന്നതമായ ജോലിയിൽ പ്രവേശിക്കുകയും ചെയ്യുന്നു.
ഒരു ഭാഗത്തെവിദ്യാ ഭ്യാസകച്ചവടംവലിയൊരു വിഭാഗം കുട്ടികളുടെ ഭാവികളയുമ്പോഴാണ് പൊതുവിദ്യാലയത്തിൽ പഠിച്ചിറങ്ങുന്ന കുട്ടി കൾ നാടിന് ഉപകാരപ്പെട്ടവരായി നല്ല ജോലി സമ്പാദിച്ച് മുന്നേറുന്നു. ഇവിടെയാണ് പൊതുവിദ്യാലയങ്ങൾ സ്വാർത്ഥ കമാകുന്നത്. വിദ്യാഭ്യാസത്തിന്റെ നൻമ പൊതു വിദ്യാലയങ്ങൾ മാത്രം.

അനുഭവങ്ങൾ, പാളിച്ചകൾ (ബാല്യകാല സ്മരണകൾ - 4)


ഏഴാം ക്ലാസുവരെയുള്ള യു.പി സ്ക്കൂളിലെ പഠനം പൂർത്തിയായി. എട്ടാം ക്ലാസിൽ ചേർത്താനായി പുതിയ ഹൈസ്ക്കൂളിലേക്ക് ഒരു മെയ് മാസം അച്ഛനും ഞാനും എത്തി. അച്ഛൻ ആദ്യം പഠിപ്പിച്ച സ്ക്കൂൾ ഇതായിരുന്നു. അച്ഛന്റെ ഒപ്പം ജോലി ചെയ്ത പലരും അവിടെ ഉണ്ടായിരുന്നു.
അവിടെ അഡ്മിഷൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ആ അധ്യായന വർഷത്തെ ആദ്യത്തെ അഡ്മിഷൻ എന്റേതായിരുന്നു.അന്ന് രാവിലെ മുതൽ ഉച്ചവരെ ആ സ്ക്കൂളിലെ സ്റ്റാഫ് റൂമിൽ ഞാൻ ചില വഴിച്ചു.അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അച്ഛൻ ചായയും പൂവൻ പഴവും വാങ്ങി കൊടുത്താണ് ആദ്യത്തെ അഡ്മിഷന്റെ ചെലവ് ചെയ്തത്. പിന്നെ അച്ഛന്റെ സുഹൃത്തുക്കളായിരുന്നല്ലോപലരും.
സ്കൂൾ തുറന്നു.എന്റെ ജ്യേഷ്ഠൻ പത്താം ക്ലാസിൽ അക്കൊല്ലം അവിടെ പഠിക്കുന്നുണ്ടായിരുന്നു.
ഏഴാം ക്ലാസ്സിൽ നിന്ന് എന്റെ ഒപ്പം പഠിച്ച അടുത്ത സുഹൃത്തുക്കൾ ഒരു ക്ലാസിലും ഞാൻ വേറൊരു ക്ലാസിലും പെട്ടു. പിറ്റേ ദിവസം തന്നെ എന്നെ അവന്റെ കൂട്ടുകാരുടെ ക്ലാസിലേക്ക് മാറ്റണമെന്ന് അച്ഛൻ സ്ക്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു. ഇനി ഓണപരീക്ഷ കഴിഞ്ഞ് മാറ്റാമെന്ന് സ്ക്കൂളുകാരും പറഞ്ഞു. അത് സമ്മതിച്ചു.
ഞാനാണെങ്കിൽ അക്കൊല്ലം എസ്.എഫ്.ഐ യുടെ സ്ഥാനാർത്ഥിയായി നിന്ന് മത്സരിച്ച് ജയിച്ചു .ഡിവിഷൻ മാറണ കാര്യം പിന്നെ ഓണത്തിനും ഉണ്ടായില്ല. ഞാനെന്റെ ക്ലാസിൽ കൂട്ടുകാരോടൊപ്പം കളിച്ചും പഠിച്ചും നല്ല മാർക്ക് വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്.അങ്ങനെ എട്ടാം ക്ലാസ് കഴിഞ്ഞ് ഒമ്പതാം ക്ലാസിലേക്ക് എത്തി.
ആ വെക്കേഷന് എന്റെ ക്ലാസിൽ എനിക്കൊപ്പം പഠിച്ച എന്റെ ഒരു കൂട്ടുകാരൻ അടുത്ത ഹൈസ്ക്കൂളിലേക്ക് ഒമ്പതാം ക്ലാസിലേക്ക് ടി.സി വാങ്ങി ചേർന്നു. അവന്റെ അച്ഛനും എന്റെ അച്ഛനും നല്ല സുഹൃത്ത് ക്കളായിരുന്നു.
ഒമ്പതാം ക്ലാസെത്തിയിട്ടും എന്റെ ഡിവിഷൻ മാറൽ നടന്നില്ല. ജൂലായ് മാസം പകുതിയായപ്പോൾ എന്റെ ടി.സി വാങ്ങാൻ തീരുമാനിക്കപ്പെട്ടു.അങ്ങനെ മറ്റൊരു സ്ക്കൂളിലേക്ക് ജൂലൈ മാസം പകുതി കഴിഞ്ഞ് ഞാൻ എത്തപ്പെട്ടു.നേരത്തെ വെക്കേഷന് ടി സി വാങ്ങി വന്ന എന്റെ കൂട്ടുകാരന്റെ ക്ലാസിൽ തന്നെ ഞാനും എത്തി.
ക്ലാസിൽ എത്തിയ ആദ്യ ദിവസം സന്തോഷ് എന്നു പേരായ ഒരു കുട്ടി എസ്.എഫ്.ഐ പാനലിൽ മത്സരിക്കാൻ എണീറ്റു നിന്നു.ആരെങ്കിലും പിന്താങ്ങാൻ വേണം. ആ ക്ലാസിലെ കുട്ടികൾ മുഴുവൻ കെ.എസ്.യുക്കാരായിരുന്നു. ആരും എണീറ്റില്ല. പെട്ടെന്ന് എന്നിലെ എസ്.എഫ്.ഐ ക്കാരൻ ഉണർന്നു.ഞാൻ സന്തോഷിനെ പിന്താങ്ങി എണീറ്റു നിന്നു.അങ്ങനെ സന്തോഷ് സ്ഥാനാർത്ഥിയായി. ഒരാഴ്ച കഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പിൽ സന്തോഷ് തോറ്റെന്ന് പറയേണ്ടതില്ലല്ലോ.
പുതിയ കൂട്ടുകാരും പുതിയ സാഹചര്യവുമായി ഞാൻ വേഗം ഇണങ്ങി.
അങ്ങനെ ഇരിക്കുമ്പോഴാണ് എനിക്കെതിരേ ചില ആരോപണങ്ങൾ ഉയർന്നു വരുന്നത്.മുൻപ് പഠിച്ച സ്ക്കൂളിൽ ഉഴപ്പിയിട്ട് പറഞ്ഞ് വിട്ടതാണെന്നതായിരുന്നു അതിൽ ഒന്ന്.മറ്റൊരാരോപണം ഒരു ടീച്ചറുടെ ചിത്രം ബോർഡിൽ ഞാൻ വരച്ചിട്ടു എന്നതായിരുന്നു.ഇത് രണ്ടും ഞാൻ ചെയ്ത ട്ടില്ല എന്ന് സത്യസന്ധമായി പറയാൻ ഇപ്പോൾ ആ ഗ്രഹിക്കുന്നു.
ഞാൻ ആദ്യം എട്ടാം ക്ലാസിൽ പഠിച്ച സ്ക്കൂളിലെ ചില ടീച്ചർമാരുടെ ബന്ധുക്കൾ ഈ സ്ക്കൂളിലും ഉണ്ടായിരുന്നു.എന്റെ അമ്മ വീട്ടിനടുത്തുള്ള ഒരു ടീച്ചറും ഒരു മാഷും അവിടെ ഉണ്ടായിരുന്നു. ടീച്ചറാണ് എന്നോട് അവിടെ ഒഴപ്പ നായിരുന്നു എന്നുള്ളവർത്തമാനം കേട്ടു എന്നു പറഞ്ഞത്.പഠിപ്പിക്കല് പോരാഞ്ഞിട്ടാണ് പോന്നതെന്നും കേട്ടു എന്നും പറയുകയുണ്ടായി. നന്നായി പഠിച്ചോളാനും ടീച്ചർ ഉപദേശിച്ചു.ആരോപണങ്ങൾക്കൊന്നും ഞാൻ മറുപടി പറഞ്ഞിട്ടില്ല. ധർമ്മം ജയിക്കട്ടെ. എട്ടാം ക്ലാസിലും എനിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു. എട്ടാം ക്ലാസിൽ എന്നെ പഠിപ്പിച്ച ഓരോ ടീച്ചർമാരും സ്നേഹത്തോടും ആത്മാർത്ഥതയോടും കൂടി പഠിപ്പിച്ചവരാണ്. അവരോടുള്ള സ്നേഹവും കടപ്പാടും എനിക്കെ പ്പോഴുമുണ്ട്.
ഏഴാം ക്ലാസിൽ ഒപ്പം പഠിച്ച കൂട്ടുകാരുടെ അടുത്തേക്ക് മാറ്റാതിരുന്നതു കാരണമാണ് സ്ക്കൂളുമാറിയതെന്ന് പറയട്ടെ. അത് ആരുടെ വാശി കാരണമാണ് ഡിവിഷൻ മാറ്റാതിരുന്നത്. അറിയില്ല.
പത്താം ക്ലാസിൽ 600ൽ 472 മാർക്ക് വാങ്ങി ഞാൻ പാസായി.ആ സ്ക്കൂ ളിൽ എസ്. എസ്.എൽ.സി ക്ക് ആ വർഷം ഹിന്ദിക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്കുള്ള ക്യാഷ് അവാർഡിന് ഞാൻ അർഹനായ വിവരം അറിയിച്ചുള്ള ഒരു കത്ത് എനിക്ക് കിട്ടി. സ്ക്കൂളിൽ നടക്കുന്ന ചടങ്ങിൽ ഇന്ന തീയതി വന്ന് വാങ്ങണമെന്നും അറിയിച്ചിരുന്നു.
ആ ദിവസം പോകണമെന്ന് കരുതിയിരുന്ന ഞാൻ മഹാരാജാസിൽ കോളേജ് ഡേ സെലിബ്രേഷൻ നടക്കുന്ന ദിവസമായിരുന്നു അന്ന്.കൂട്ടുകാരോടൊപ്പം ആഘോഷ തിമർപ്പിൽ പെട്ട ഞാൻ അക്കാര്യം മറന്നു പോയി.
പിന്നീട് ക്യാഷ് അവാർഡ് സ്കൂളധികൃതർ വീട്ടിൽ എത്തിക്കുകയായിരുന്നു.അത് പോയി മേടിക്കാൻ പറ്റാതിരുന്നതിൽ ഇന്നും ഞാൻ ദു:ഖിക്കാറുണ്ട്.
(തുടരും)
#🖊️🖊️🖌️✍️M@ju
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

അനുഭവങ്ങൾ, പാളിച്ചകൾ (ബാല്യകാല സ്മരണ കൾ - 3)


ആശാൻ കളരിയിലെ പഠിപ്പൊക്കെ കഴിഞ്ഞ് ഒന്നാം ക്ലാസിൽ ചേർന്നപ്പോൾ എന്റെ ഒരു സ്വഭാവം അച്ഛന്റെ ഒപ്പം നടക്കുകയെന്നുള്ളതായിരുന്നു.
അച്ഛൻ ക്ലാസിനു പുറത്തു പോയാലോ സ്റ്റാഫ് റൂമിൽ പോയാലോ ഒപ്പം ഞാനുണ്ടാകും.
ഗെയിറ്റിനു പുറത്തേക്ക് ഒരു ദിവസം ഉച്ചയ്ക്ക് അച്ഛൻ പോയപ്പോൾ ഒപ്പം ഞാനും പുറത്തു പോയി.
ഇതു കണ്ട ഹെഡ്മാസ്റ്റർ എന്നെ വിളിച്ചു. ഓഫീസ് റൂമിൽ ഇരുന്ന് അദ്ദേഹം കയ്യിൽ ചൂരലെടുത്ത് കണ്ണുരുട്ടി, മുഖത്ത് ഗൗരവഭാവം. എവിടെ പോണൂ എന്നുള്ള ചോദ്യം. ഉത്തരമൊന്നും പറയാതെ ഞാൻ നിന്നു.പിന്നെയും കണ്ണുരുട്ടി ഇനി ഗെയിറ്റിന് പുറത്തു പോകുമോ എന്ന് ചോദിച്ച് ചൂരൽ വിറപ്പിച്ചു.ആ സമയം തന്നെ എന്റെ ട്രൗസർ നനയുന്നത് അദ്ദേഹം കണ്ടു. ഉടനെ പോയി മൂത്രമൊഴിച്ചിട്ട് ക്ലാസിലിരിക്കാൻ അദ്ദേഹം കൽപ്പിച്ചു. പിന്നീട് സ്കൂളുവരെ അച്ഛന്റെ ഒപ്പ മാണ് വന്നിരുന്നതെങ്കിലും സ്ക്കൂളിലെത്തിയാൽ അച്ഛന്റെ പുറകെ നടക്കുന്ന ശീലം ഞാൻ മാറ്റി.
രണ്ടാം ക്ലാസിൽ എന്നെ പഠിപ്പിച്ചിരുന്നത് കമലാക്ഷി ടീച്ചർ എന്ന പാവം ടീച്ചറായിരുന്നു. ടീച്ചർ ഗുണന പട്ടികയും കണക്കും പാഠഭാഗങ്ങളും നന്നായി പഠിപ്പിക്കും. ഗുണന പട്ടിക എടുത്തത് പിറ്റേ ദിവസം കൃത്യമായി പഠിച്ചു കൊണ്ടുവരണം. ഇല്ലെങ്കിൽ ചൂരലുകൊണ്ട് ചെറിയ അടികിട്ടും.പലപ്പോഴും ചൂരലുകാണുമ്പോൾ തന്നെ പേടിയാവും. ഗുണന പട്ടിക പലപ്പോഴും തെറ്റും.
അതിന് ഞാൻ ഒരു വഴി കണ്ടു. അപ്പുറത്തെ ഡിവിഷനിലിരിക്കുന്ന എന്റെ കൂട്ടുകാരന്റെ ക്ലാസിലേക്കു മാറണം എന്ന് ഞാൻ അച്ഛനോടു പറഞ്ഞു.കൂട്ടുകാരന്റെ അടുത്തിരിക്കാനാണെന്നാണ് അച്ഛനോട് ഞാൻ പറഞ്ഞത്. ഗുണന പട്ടികയുടെ കാര്യമൊന്നും പറഞ്ഞില്ല. അതു പറഞ്ഞാൽ ക്ലാസ് മാറ്റം നടക്കില്ല.
ഞാനെന്തു പറഞ്ഞാലും അച്ഛൻ കേട്ടിരുന്നു.അതു കൊണ്ട് തന്നെ അച്ഛന്റെ "ഉരുക്കു പുള്ള " എന്ന് ചില കുട്ടികൾ എന്നെ വിളിച്ചിരുന്നു.
ടീച്ചറുടെ ക്ലാസിൽ നിന്ന് എന്നെ അടുത്ത ഡിവിഷനിലേക്ക് മാറ്റണമെന്ന എന്റെ ആവശ്യം അച്ഛൻ ടീച്ചറെ അറിയിച്ചു.
ടീച്ചർ പലതവണ ചേർത്തു നിർത്തി എന്തിനാ ക്ലാസ് മാറുന്നത്? ഞാൻ നന്നായി പഠിപ്പിക്കാമല്ലോ എന്ന് പറഞ്ഞു.
എന്റെ കൂട്ടുകാരന്റെ അടുത്തിരിക്കണമെന്ന നിലപാട് ഞാൻ ആവർത്തിച്ചു.
ഇന്ന് ഒരു അധ്യാപകൻ ആയഎനിക്ക് ടീച്ചറുടെ വിഷമം മനസിലാവുന്നുണ്ട്. തന്റെ സഹപ്രവർത്തകന്റെ മകനെ തന്റെ ക്ലാസിൽ നിന്ന് അടുത്ത ഡിവിഷനിലേക്കു മാറ്റുമ്പോൾ ടീച്ചറുടെ പഠിപ്പിക്കൽ പോരാഞ്ഞിട്ടാണോ എന്ന് ടീച്ചർ നിഗമനത്തിലെത്തി കാണുമോ?
എന്റെ അച്ഛൻ വേറൊന്നും ചിന്തിച്ചിട്ടില്ല. അവന്റെ കൂട്ടുകാരന്റെ അടുത്തിരിക്കണമെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്നു കരുതി.
ഇന്ന് എന്റെ ക്ലാസിലെ ഗുണന പട്ടിക പഠിക്കാത്തവർ ആരൊക്കെ എന്ന് ചോദിച്ച് ചൂരലെടുത്ത് ദേഷ്യഭാവം പൂണ്ടാൽ ചില കുട്ടികൾ മുഖം വാടി കടുത്ത തലവേദന അഭിനയിക്കും. ഞാൻ വിളിച്ച് നെറ്റിയിൽ തൊട്ടു നോക്കും.മുഖം കഴുകി വന്ന് റെസ് റ്റെടുത്തോളാൻ പറയും.കണക്കിന്റെ പിരീയ ഡ് കഴിയുന്ന തോടുകൂടി അവൻ ഉഷാറായിട്ടുണ്ടാവും. എനിക്ക് കാര്യം പിടികിട്ടും. എങ്കിലും പുറത്ത് കാണിക്കില്ല. അടി കിട്ടാതിരിക്കാൻ കുട്ടികൾ സ്വീകരിക്കുന്ന ആ തന്ത്രത്തെ സ്നേഹപൂർവ്വമേ ഞാൻ കണ്ടിട്ടുള്ളൂ. എന്റെ ബാല്യകാലം ഓർമ്മയിലുള്ളതുകൊണ്ടാണ് അത്.
പിന്നെ കളി രീതിയും കൂടി ഗുണന പട്ടിക പഠിക്കാൻ എടുക്കുന്ന തോടുകൂടി അറിയാതെ അവർ പഠിച്ചു പോകും. ചിലപ്പോൾ ചില സാഹചര്യങ്ങൾ കൊണ്ടാവാം തലേ ദിവസം പഠിക്കാൻ പറ്റാതിരുന്നെങ്കിലോ !വടിയുടെ ചൂട് കുട്ടികൾക്ക് പേടി തന്നെ. അതു കൊണ്ട് പ്രയോഗിക്കാൻ മടിയാണ്.
കമലാക്ഷി ടീച്ചർ ഏറ്റവും നന്നായി പഠിപ്പിക്കുന്ന ടീച്ചർ ആയിരുന്നു. കുട്ടികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ടീച്ചർ.
എന്റെ ഡിവിഷൻ മാറ്റത്തിനുള്ള കാരണം ഗുണന പട്ടിക കാണാപാഠം പഠിക്കാനുള്ള മടിയും ടീച്ചറുടെ കുഞ്ഞു വടിയും കാണുമ്പോഴുള്ള പേടിയും മാത്രമായിരുന്നു.
കമലാക്ഷി ടീച്ചറുടെ സ്നേഹത്തിനും കുട്ടികളെ പഠിപ്പിക്കാനുള്ള അർപ്പണ മനോഭാവത്തിനു മുന്നിലും ശിരസ് നമിച്ചു കൊണ്ട് എന്റെ പ്രിയ അധ്യാപികയ്ക്ക് ഗുരു വന്ദനം അറിയിച്ചു കൊണ്ട് സ്നേഹപൂർവ്വം
രണ്ടാം ക്ലാസിലെ ഡിവിഷൻ മാറ്റം ടീച്ചറും അച്ഛനും ഞാനും മാത്രം അറിഞ്ഞു ചെയ്ത കാര്യമാണെങ്കിലും എട്ടാം ക്ലാസിൽ വേറൊരു സ്ക്കൂളിൽ ശരിക്കും എന്റെ അടുത്ത ചങ്ങാതിമാരുടെ അടുത്തിരിക്കാൻ ഡിവിഷൻ മാറണമെന്ന എന്റെ മോഹം നടന്നില്ല.
ഡിവിഷൻമാറണമെന്ന മോഹം നടക്കാതിരുന്നത് കൊണ്ട് സ്ക്കൂളുതന്നെ മാറിയ കഥ ഇനി ഒരിക്കൽ...
ടീച്ചർക്കുണ്ടായ വിഷമം ആയിരിക്കുമോ എട്ടാം ക്ലാസിലെ എന്റെ ഡിവിഷൻ മാറ്റം എന്ന മോഹം നടക്കാതിരിക്കാൻ കാരണം എന്ന് ഞാൻ ഇപ്പോൾ ആലോചിക്കാറുണ്ട്.
(തുടരും)
#✍️M@ju
🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖊️🖋️🖋️🖋️🖋️🍁🍁🍁🍁🍁🍁🍁☘️☘️🌿🌿🌱🌱☘️🌿☘️☘️☘️

അനുഭവങ്ങൾ, പാളിച്ചകൾ (ബാല്യകാല സ്മരണകൾ - 2)


നേഴ്സറിയിൽ നിന്ന് വന്ന് അമ്മയുടെ അടുത്തുള്ള നിൽപ്പ് അധികനാൾ നീണ്ടു നിന്നില്ല. അമ്മയ്ക്ക് പി.എസ്.സി. എഴുതി സ്കൂൾ ടീച്ചറായി ചേന്ദമംഗലം ഗവൺമെന്റ് ഹൈസ്ക്കൂളിൽ ജോലി കിട്ടി. അപ്പോൾ എന്നെ നോക്കിയിരിക്കാൻ അമ്മയ്ക്ക് കഴിയാതെയായി. എന്നെ നേരെ അമ്മയുടെ വീട്ടിൽ കൊണ്ടാക്കി.
മുത്തച്ഛൻ എന്നെ ആശാൻ കളരിയിൽ ചേർത്തു.
ആശാൻ കളരിയിൽ പഠിക്കുക വളരെ സുഖവും രസകരവുമായ കാര്യമായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്.
അന്നൊക്കെ നിലത്തെഴുത്ത് ആശാൻമാർ ഉണ്ടായിരുന്നു. ഇന്ന് അങ്കണവാടി കളും സ്ക്കൂൾ പ്രീ പ്രൈമറി ഒക്കെയായി മാറി.
ആശാൻ പ്രായമായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ നിലത്ത് തറയിൽമണലുവിരിച്ച് അതിൽ കയ്യിൽ പിടിച്ച് അക്ഷരങ്ങൾ എഴുതിക്കും.ഹരിശ്രീ ഗണപതായേ നമ: അവിഘ്നമസ്തു: എന്നാണ് ആദ്യം എഴുതിക്കുക.
അക്ഷരങ്ങൾ ഓരോന്ന് ഹൃദ്യസ്ഥമായി കഴിഞ്ഞാൽ പനയോലയിൽ നാരായം കൊണ്ട് പഠിച്ച അക്ഷരങ്ങൾ എഴുതി തരും.
ആ ഓലയുമായി അഭിമാനത്തോടെ അന്തസോടെ വീട്ടിലേക്ക് തിരിച്ചുള്ള ഒരു നടത്തമുണ്ടല്ലോ ഗമ യിൽ അ തോർക്കുമ്പോൾ......... ഒരിക്കലും തിരിച്ചുകിട്ടാത്ത കാലങ്ങൾ......
അൻപത്തൊന്നക്ഷരവും അൻപോടെൻ മൊഴിയിൽ വിളങ്ങേണമേഹരിനാരായാണായ നമ:
കൂടുതൽ അക്ഷരങ്ങൾ പഠിച്ചു കഴിഞ്ഞാൽ ഓലയുടെ എണ്ണവും കൂടും. അത് ഒരു ചരട് കൊണ്ട് കുത്തി കെട്ടി തരും.
ശരിയായി അക്ഷരങ്ങൾഎഴുതിയില്ലെങ്കിൽ കൈ കമഴ്ത്തി പിടിച്ച് വിരലിന്റെ നടുഭാഗം നോക്കി ചെറുതായി ചെറിയ വടി കൊണ്ട് അടിക്കും.
എഴുതുമ്പോൾ എന്റെ ഒരക്ഷരം തെറ്റി. കൈ കമഴ്ത്തി പിടിച്ച് അടിക്കാൻ വടി ആശാൻ ചെറുതായി മുകളിലേക്ക് ഉയർത്തിയതും പെട്ടെന്ന് അച്ഛനും അമ്മയും മുന്നിൽ.
കാണപ്പെട്ട മൂന്ന് ദൈവങ്ങൾ. ഞാൻ ഇരുന്നിടത്ത് നിന്ന് പെട്ടെന്ന് മുകളിലേക്ക് ഉയർന്ന് അമ്മയുടെ എളിയിൽ കയറി.
പിന്നെ അച്ഛനും അമ്മയും ആശാനുമായി സൗഹൃദ ഭാഷണത്തിൽ ഏർപ്പെട്ടു.. ആ ശാനുമായി സൗഹൃദ സംഭാഷണം കഴിഞ്ഞ് ഞങ്ങൾ അമ്മയുടെ വീട്ടിൽ എത്തി.അവിടുന്ന് വീട്ടിലേക്ക്. ശനി, ഞായർ അവധി ദിവസമായതുകൊണ്ട് രണ്ട് ദിവസം വീട്ടിൽ നിൽക്കാൻ എനിക്ക് അവസരം കിട്ടി.
വീണ്ടും തിങ്കളാഴ്ച അമ്മയുടെ വീട്ടിലെത്തുകയും പതിവു പോലെ ആശാൻ കളരിയിൽ അക്ഷരം പഠിക്കുകയും ചെയ്തു കൊണ്ടിരുന്നു ഞാൻ.വൈ കുന്നേരം ആശാൻ കളരിയിൽ നിന്ന് എത്തിയാൽ കളിക്കാൻ കൂട്ട് ഒന്നുമില്ലാതിരുന്നതിൽ ബുദ്ധിമുട്ട് തോന്നിയിരുന്നു. അച്ഛനേയും അമ്മയേയും മിസ്സ് ചെയ്തു കൊണ്ടിരിക്കും.
എന്നേക്കാൾ ഒരു വയസ്മൂത്ത ഒരു പെൺകുട്ടി തൊട്ടടുത്ത വീട്ടിൽ ഉണ്ടായിരുന്നു. അവൾക്കൊപ്പം എന്തെങ്കിലും കളിച്ചു കൊണ്ട് വൈകുന്നേരങ്ങളിലെ വിരസത മാറ്റും. ബാല്യകാല സഖി.
ഇന്നത്തെ പോലെ ടിവി യോ മൊബൈലോ ഒന്നുമില്ലാത്ത കാലമായിരുന്നല്ലോ അന്ന്. ഇന്നത്തെ കുട്ടികളുടെ കൂട്ടുകാർ ടി.വിയോ മൊബൈലോ ആണെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.
രാത്രിയിൽ അമ്മാവനോ
ടൊപ്പം കിടന്നുറങ്ങും. അമ്മാവൻ അന്ന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അങ്ങനെ ഒരു വർഷത്തെ പഠനത്തിനു ശേഷം വീണ്ടും വീട്ടിലേക്ക്.അച്ഛൻ അധ്യാപക നായി ജോലി നോക്കുന്ന സ്ക്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു. രസകരവും സന്താഷകരവുമായ ഒരു പാട് അനുഭവങ്ങളിലൂടെ ആ കാലവും അങ്ങനെ കടന്നു പോയി.😆
(തുടരും)
#✍️M@ju
🍎🍒🍎🍒🍎🍒🍎🍒🍎🍒🍎🍒🍎🍒🍎🍒🍎🌿🌿🌿🌿🌱🌱🌱🌿🌿🌿☘️☘️☘️☘️☘️🍁🍁

Sunday, December 8, 2019

അനുഭവങ്ങൾ, പാളിച്ചകൾ (ബാല്യകാല സ്മരണകൾ_1 )


എനിക്ക് മൂന്ന് വയസുള്ളപ്പോൾ നടന്ന സംഭവമാണ്.വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കന്യാസ്ത്രീ മoത്തിൽ പ്രീ പ്രൈമറി നടത്തുന്നുണ്ട്. എന്നെയും ജ്യേഷ്ഠനേയും അവിടെ ചേർത്തു. ഒരു കൊല്ലം കഴിഞ്ഞ് ജ്യേഷ്ഠനെ ഒന്നാം ക്ലാസിൽ ചേർത്തു.പിന്നെ ഞാൻ തനിച്ചായി നേഴ്സറിയിൽ.
സ്നേഹം നിറഞ്ഞ പുഞ്ചിരിക്കുടമയായ ഒരു സിസ്റ്ററായിരുന്നു എന്നെ ആദ്യം പഠിപ്പിച്ചത്. ഹൃദയം നിറഞ്ഞ ചിരിയുള്ള ആ സിസ്റ്ററുടെ മുഖം എനിക്ക് ഇന്നും ഓർമ്മയുണ്ട്. വർഷങ്ങൾക്കു ശേഷം പതിനഞ്ചു കൊല്ലം മുമ്പ് ആ സിസ്റ്ററെ അന്നത്തെ ചിരിയോടെ കണ്ടത് ഇന്നും ഓർമ്മിക്കുന്നു.
കന്യാസ്ത്രീ മഠത്തിലെ പ്രീ പ്രൈമറി സ്കൂളിൽ ആടുന്ന കുതിരയും ധാരാളം കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നു. അതിൽ ആടുന്ന കുതിരയായിരുന്നു എനിക്കേറ്റവും ഇഷ്ടം. അതിൽ ഇരുന്ന് ആടുമ്പോൾ കുതിരപ്പുറത്തു കയറി ഏതോ ലോകത്തിൽ പോകുന്ന പ്രതീതിയായിരുന്നു.
ജ്യേഷ്ഠനെ ഒന്നാം ക്ലാസിലേക്ക് ചേർത്തപ്പോൾ മറ്റു കുട്ടി കൾ ധാരാളം ഉണ്ടായിരുന്നെങ്കിലും ജ്യേഷ്ഠനില്ലാത്ത നേഴ്സറി എനിക്ക് സങ്കൽപ്പിക്കാനായില്ല.ഞാൻ ഒറ്റയ്ക്കായ പോലുള്ളൊരു തോന്നൽ. മഠത്തിലെ കുതിരയോ കളിപ്പാട്ടങ്ങളോ എനിക്ക് യാതൊരു സന്തോഷവും നൽകിയില്ല.
അധികം താമസിച്ചില്ല, കന്യാസ്ത്രീകൾ (സിസ്റ്റർമാർ എന്നാണ് വിളിക്കുക) (കുട്ടികൾ സിസ്റ്ററേ എന്നാണോ ടീച്ചറേ എന്നാണോ അന്ന് വിളിച്ചിരുന്നതെന്ന് ഓർക്കുന്നില്ല) തൊട്ടടുത്തുള്ള അവരുടെ താമസസ്ഥലത്തേക്ക് ഊണുകഴിക്കാൻ പോകുമ്പോൾ വാതിൽ മുകളിൽ നിന്ന് കുറ്റിയിടുകയാണ് പതിവ്. അവർ ഊണുകഴിക്കാൻ പോയ തക്കത്തിൽ ഞാൻ ഒരു മേശയിൽ ചവിട്ടി ഗ്രില്ലുള്ള വാതിലിൽ ചവിട്ടി കയറി വാതിലിലെ കുറ്റി താഴ്ത്തി, സ്വർഗവാതിൽ തുറന്ന പ്രതീതി.റോഡിന്റെ സൈഡിലൂടെ ഇടവഴികളിലൂടെ എങ്ങനെയൊക്കെയോ ലോകം കീഴടക്കിയവനെപ്പോലെ വിജയശ്രീലാളിതനായി വീട്ടിൽ എത്തി.അമ്മ വീടിനോടു ചേർന്നുള്ള അരമതിലിൽ കിടന്ന് പുസ്തകം വായിക്കുകയായിരുന്നു.
അമ്മയെ കണ്ടതും "അമ്മേ ചായ " എന്നു പറഞ്ഞാണ് അമ്മയുടെ അടുത്തേക്ക് ഓടിയത്.പതിവായി എത്തുന്ന നേരമായിരുന്നു അതെന്ന് അമ്മയെ കണ്ടപ്പോൾ ഞാൻ കരുതിയത്.ഉച്ചയ്ക്ക് കുറ്റിയും പറിച്ചെത്തിയ എന്നെ കണ്ട് അമ്മ ഞെട്ടി. വാതിൽ തുറന്ന് വന്ന കാര്യം പറഞ്ഞ എന്നെ അമ്മ പിന്നീട് നേഴ്സറിയിൽ വിട്ടില്ല. ഞാനും ജ്യേഷ്ഠനും രണ്ട് ക്ലാസിന്റെ വ്യത്യാസത്തിലാണ് പഠിച്ചിരുന്നത്.
അന്ന് ജ്യേഷ്ഠനില്ലാത്ത നേഴ്സറിയിൽ നിന്ന് ഓടി വീട്ടിലെത്തിയ എനിക്ക് പിൽക്കാലത്ത് വീടും നാടും ബന്ധുക്കളെയും എല്ലാം വിട്ട് പാലക്കാടിന്റെ മണ്ണിലൂടെയുള്ള യാത്ര തികച്ചും യാദൃശ്ചികമായിരുന്നോ? ഓർക്കുമ്പോൾ കൗതുകം തോന്നുന്നുണ്ട്.
(തുടരും)
✍️M@ju
🍁🍁🍁🍁🍀🍀🍀☘️☘️☘️🌱🌱🌿🌿🌿🍂🍂

#മരണക്കിണർ (കഥ)


നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും നാട്ടിൻ പുറങ്ങളിലെ വലിയ ഉത്സവ പറമ്പുകളിലും പവൻ സിങ്ങും സംഘവും സഞ്ചരിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തോളം ആകുന്നു.
മരണക്കിണറിൽ അഭ്യാസം കാണിക്കാൻ നല്ല മനോധൈര്യം വേണം. ജീവിതത്തിന്റെ ചെറുപ്പത്തിലെ ചോരത്തിളപ്പിൽ ഇതൊക്കെ വെറും പുല്ല്! കാത്തിരിക്കാനോ സ്നേഹിക്കാനോ ആരുമില്ലാത്ത ജീവിതം.മുകളിൽ ആകാശം, താഴെ ഭൂമി.
മരണക്കിണറിന്റെ നിർമ്മാണ മൊക്കെ പവൻ സിങ്ങ് മുതലാളി വിദഗ്ദ്ധ ജോലിക്കാരെ കൊണ്ട് ചെയ്യിച്ചോളും. ഒരു മാസത്തോളം ഒരു സ്ഥലത്ത്.ഒരു ദിവസം മൂന്ന് ഷോകളിൽ അഭ്യാസം കാണിക്കേണ്ടതുണ്ട്.
ശ്യാമപ്രസാദ് ബൈക്ക് എടുത്ത് നിലത്ത് രണ്ട് മൂന്ന് തവണ കറങ്ങി കറങ്ങി പിന്നെ മുകളിലേക്ക് മരപ്പലകകളിൽ ബൈക്ക് ഓടിച്ച് കറങ്ങി കറങ്ങി കയറ ലാണ്, അതിന്റെ ഒരു ത്രിൽ ശ്യാമപ്രസാദിനെ ആവേശം കൊള്ളിക്കും. ഒപ്പം ഷാജിയും വിനുവുംബൈക്കിൽ നിലത്ത് റൗണ്ട് ചുറ്റി മുകളിലേക്ക് പാഞ്ഞുകയറി മൂന്നു പേരും കൂടി കാണികളെ ത്രസിപ്പിക്കും. കാണികൾ നീട്ടുന്ന പത്തിന്റേയും ഇരുപതിന്റേയും നോട്ടുകൾ ചുണ്ടുകൾ കൊണ്ട് കടിച്ചെടുക്കും അല്ലെങ്കിൽ കൈ കൊണ്ട് പിടിച്ചെടുക്കും. വല്ലാത്തൊരു ആത്മ സംതൃപ്തിയാണ് ശ്യാമപ്രസാദിന് ഈ ജോലി ചെയ്യുമ്പോൾ ലഭിക്കുന്നത്. കാണികളുടെ സ്നേഹവും കൈയ്യടിയും പ്രോത്സാഹനവും ഉള്ളു കുളിർപ്പിക്കും.
പിന്നെ താഴെ വിനുവും ഷാജിയും എത്തിയാൽ കാറെടുത്ത് വട്ടംചുറ്റികയറും, കാറിൽ ലൈലയും മായയും ഒപ്പം അഭ്യാസം കാണിക്കാനുണ്ടാവും.
രണ്ട് കാറും ഒരു ബൈക്കും ഇരമ്പി പാഞ്ഞ് ശബ്ദമുണ്ടാക്കി പായുന്നതു കാണുമ്പോൾ കാണികളുടെ ഇടയിൽ പേടിയും അത്ഭുതവും മുഖത്ത് വിരിയും.
പലപ്പോഴും അപകടം പിടിച്ച കളിയാണെന്ന് ശ്യാമപ്രസാദിന് അറിയാമെങ്കിലും ഇത്രയും കാലം ആപത്തൊന്നും ഉണ്ടായിട്ടില്ല. ആപത്തുണ്ടാകു മെ ന്ന് കരുതുന്നുമില്ല. അല്ലെങ്കിൽ തന്നെ ധീരൻമാർക്ക് ഒരിക്കലേ മരണമുള്ളൂ എന്ന് ശ്യാമപ്രസാദ് മമ്മൂട്ടി സിനിമയിലെ ഡയലോഗ് പറയാറുണ്ട്.
മരണക്കിണറിലെ മൂന്ന് ഷോയ്ക്കും കൂടി മൂവായിരം രൂപ വീതം പ്രതിഫലം പറ്റു ന്നുണ്ട് ഓരോ അഭ്യാസിയും.ബാക്കി രൂപ പവൻ സിങ്ങ് മുതലാളിക്കാണ്. വണ്ടിക്ക് എണ്ണ, സ്ഥല വാടക, ഭക്ഷണം, താമസ സൗകര്യം മുതലായവയൊക്കെ പവൻ സിങ്ങ് മുതലാളിയാണ് ഒരുക്കുന്നത്. മുതലാളി കുടുംബ സമേതമാണ് ഓരോ സ്ഥലത്തേക്കും വരുന്നത്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാണ് പവൻ സിങ്ങ് ഈ പണിക്ക് ഇറങ്ങിയത്. എന്നാൽ സാഹസികവും ത്രസിപ്പിക്കുന്നതുമായ ബൈക്ക് റെയ്സിന്റെ ത്രില്ലാണ് ശ്യാമപ്രസാദിന്.
ഇതിനിടെയിൽ ശ്യാമപ്രസാദിന് പവൻ സിങ്ങിന്റെ മകളുമായി പ്രണയവും തുടങ്ങി. അത് വിവാഹത്തിൽ കലാശിച്ചു. പവൻ സിങ്ങിന് മകളെ ശ്യാമപ്രസാദിന് കെട്ടിച്ച് കൊടുക്കുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
വിവാഹത്തോടു കൂടി ശ്യാമപ്രസാദ് മരണക്കിണറിലെ അഭ്യാസപ്രകടനം നിർത്തി. നടത്തിപ്പുകാരനായി. വിവാഹം എന്ന അതിസാഹസം ഏറ്റെടുക്കുന്ന തോടുകൂടി മറ്റ് അഭ്യാസങ്ങൾ നിർത്തുകയാണ് ഇവിടെ പതിവ്.
കാത്തിരിക്കാൻ ആളുണ്ടെന്ന തോന്നൽ ശ്യാമപ്രസാദിനെ അതിസാഹസത്തിൽ നിന്ന് വിട്ടു നിൽക്കാൻ പ്രേരണ നൽകുകയായിരുന്നു. കുട്ടിയും കൂടി ആയി കഴിഞ്ഞാൽ ജീവിതം കരുപ്പിടിപ്പിക്കാനും തനിക്കോ പഠിക്കാൻ കഴിഞ്ഞില്ല, മക്കളെയെങ്കിലും പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്ന താൽപ്പര്യമാണ് മുന്നിൽ.
ജീവിതമാകുന്ന മരണക്കിണറിലെ അഭ്യാസങ്ങൾ അവസാനിക്കുന്നില്ല, സ്വപ്നങ്ങൾ, പ്രതീക്ഷകൾ അതെല്ലാം പൂത്തും തളിർത്തും മരണക്കിണർ എന്ന അൽഭുത പ്രതിഭാസം നാടു നാടാന്തരം ഇപ്പോഴും പ്രയാണം തുടർന്നു കൊണ്ടിരിക്കുന്നു. പുതിയ പുതിയ കാഴ്ച്ചക്കാർ പുതിയ പുതിയ കളിക്കാർ എത്തിക്കൊണ്ടേ ഇരിക്കുന്നു. കളിയും കാഴ്ചയും തുടർന്നു കൊണ്ടേ ഇരിക്കും, ജീവിതവും.
- ശുഭം -
✍️#M@ju🌿🌿🌿🌿🌿🌿🍃🍃🍃🍃🍃🍃🍃