Monday, July 11, 2022

അച്ഛൻ മകനയച്ച കത്തുകൾ - 40

 അച്ഛൻ മകനയച്ച കത്തുകൾ - 40

                         സ്ഥലം,

                       20. 2.95.

Dear Maju,


അവിടെ നിന്നും അയച്ച കത്ത് 18.2 ൽ ഇവിടെ കിട്ടി. വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. 17.2 വെള്ളിയാഴ്ച നീ വരുമെന്ന് വിശ്വസിച്ചിരുന്നു. എന്താണ് വരാതിരുന്നത്.27 ന് തിങ്കളാഴ്ച ശിവരാത്രി മുടക്കമാണ്. ആ വെള്ളിയാഴ്ച പോന്നാൽ 3 ദിവസം മുടക്കു കിട്ടുമല്ലോ.

ഭക്ഷണത്തിൽ പയർ, പരിപ്പ് എന്നിവ ഒഴിവാക്കുക. മറ്റു പച്ചക്കറികൾ കൂടുതൽ കഴിക്കുക. മരുന്ന് കഴിച്ച് വയർവേദന മാറിക്കാണുമെന്ന് കരുതുന്നു.വളരെ ശ്രദ്ധിക്കണം.എന്തസുഖം കണ്ടാലും ഉടനെ മരുന്ന് കഴിക്കണം.


വളരെ ദു:ഖകരമായ ഒരു സംഗതി അറിയിക്കുന്നു. നമ്മുടെ ജേക്ക ബിൻ്റെ അപ്പൻ കുഞ്ഞുകുഞ്ഞ് 15-ന് ബുധനാഴ്ച വൈകുന്നേരം 5:30ന് മരിച്ചു.5 മണിക്ക് വീട്ടിൽ വന്നു. ഞാനുമായി മുറ്റത്ത് വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. 5:30ന് മരിച്ചു.ഹാർട്ട് അറ്റാക്ക് ആയിരുന്നു. കൈതക്കോടൻ്റെ ആശുപത്രിയിൽ കൊണ്ടുപോയി.പക്ഷേ അപ്പോഴേക്കും പോയിരുന്നു. പിറ്റേ ദിവസം 4 മണിക്ക് പള്ളിയിൽ അടക്കി. വീട്ടിൽ നിന്നും അമ്മ ഉൾപ്പടെ എല്ലാവരും ശവമടക്കിൽ പങ്കെടുത്തു.അമ്മ അന്ന് ലീവ് എടുത്തു.21 ന് ഏഴ് അടിയന്തിരമാണ്. ജേക്കബിൻ്റെ ചേട്ടനും ഇവിടെ ഉണ്ടായിരുന്നു. മേരിയും ഉണ്ടായിരുന്നു.അവർ എല്ലാവരും വളരെ ദു:ഖത്തിലാണ്.ഈ കത്തു കിട്ടിയാൽ നീ ഉടനെ ജേക്കബിന് ഒരു കത്ത് സ്റ്റുഡിയോയിലേക്ക് അയക്കണം. വെള്ളിയാഴ്ച (17ന് ) നീ വരുമെന്ന് കരുതിയതു കൊണ്ടാണ് ഈ വിവരം അറിയിക്കുവാൻ താമസിച്ചത്.


കരിപ്പാടത്തെ സ്ഥലം വിൽക്കുന്ന കാര്യം ഏജൻറുമാരോട് പറഞ്ഞിട്ടുണ്ട്. 3500/- ക കിട്ടിയാൽ കൊടുക്കാം. അല്ലെങ്കിൽ തൽക്കാലം അവിടെ കിടക്കട്ടെ. നിൻ്റെ സ്ഥലം എങ്ങനെയെങ്കിലും വാങ്ങാം. നിനക്ക് ഉണ്ടാക്കാവുന്ന സംഖ്യ നീ ഉണ്ടാക്കുക. ബാക്കി ഞാനും ശ്രമിക്കാം.


അമ്മ സ്കൂളിൽ പോകുന്നുണ്ട്. ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ.ബിജുവിൻ്റെ രണ്ട് കത്ത്, അവൻ പോയതിനു ശേഷം വന്നു. വിശേഷമൊന്നുമില്ലെന്ന് എഴുതിയിട്ടുണ്ട്.2 കത്തിനും മറുപടി അയച്ചു. എന്നാൽ എൻ്റെ ആദ്യ കത്ത് കിട്ടിയില്ലെന്ന് അറിയിച്ചിരുന്നു. വഴിതെറ്റിവല്ലിടത്തും പോയതാകാം.

നിനക്ക് അവിടെ സുഖമെന്ന് കരുതുന്നു. മല്ലിയച്ഛൻ വന്ന് ഭക്ഷണം പാകം ചെയ്തു തരുന്നുണ്ടല്ലോ? പ്രത്യേകിച്ച് ഇവിടെ വിശേഷം ഒന്നും ഇല്ല നിർത്തുന്നു.

                        സസ്നേഹം,

                           അച്ഛൻ.


No comments:

Post a Comment