Sunday, April 5, 2020

#നളനും ദമയന്തിയും (കഥ)



നളന്റെയും ദമയന്തിയുടേയും കഥ നിങ്ങൾക്കേവർക്കും അറിയാവുന്നതാണ്.ഒരിക്കൽ കൂടി പറയാം.

ഒരിക്കൽ ദമയന്തി ജലക്രീഡയ്ക്കായി താമരപ്പൊയ്കയിൽ ഇറങ്ങിയപ്പോൾ മനോഹരമായ അരയന്നം താമരനൂലുകൾ തിന്നുന്നത് കണ്ടു. സൂത്രത്തിൽ അതിനെ പിടിച്ച് ബന്ധനത്തിലാക്കി.അപ്പോൾ അരയന്നം പറഞ്ഞു: "നിഷധ രാജ്യത്ത് നളൻ എന്നൊരു രാജാവുണ്ട്.ദേവ സ്ത്രീകൾ പോലും മോഹിക്കുന്ന സൗന്ദര്യമാണ് രാജാവിന്.കുമാരിക്ക് ഏറ്റവും അനുയോജ്യനായ വരനായിരിക്കും നള രാജാവ്.ഞാൻ ഇക്കാര്യം രാജാവിനെ അറിയിക്കാം" ഇതു കേട്ട് സന്തോഷവതിയായ ദമയന്തി അരയന്നത്തെ മോചിപ്പിച്ചു.
''നിഷധ രാജാവായ നളനെ ഞാൻ മനസാ വരിച്ചു കഴിഞ്ഞു "എത്രയും വേഗം ഈ വിവരം രാജാവിനെ അറിയിക്കാൻ അരയന്നത്തിനോട് പറഞ്ഞു.
അരയന്നം പറന്ന് നിഷധ രാജ്യത്തെ താമരപ്പൊയ്കയിൽ നീന്തിക്കളിച്ചു കൊണ്ടിരുന്നു.

 നളൻ ജലക്രീഡയ്ക്കെത്തി അരയന്നത്തെ പിടിച്ച് ബന്ധനസ്ഥനാക്കി. അപ്പോൾ അരയന്നം പറഞ്ഞു "രാജാവേ, ഞാൻ ഒരു പ്രധാന കാര്യം അറിയിക്കാനാണ് ഇവിടെ വന്നത്. വിദർഭ രാജ്യത്ത് ഭീമ രാജാവിന്റെ മകൾ അതിസുന്ദരിയായ ദമയന്തി അങ്ങയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. അങ്ങയെ ദമയന്തി മനസാ വരിച്ചു കഴിഞ്ഞു ." ഇതു കേട്ട രാജാവ് അരയന്നത്തെ ബന്ധനത്തിൽ നിന്ന് വിമുക്തയാക്കി.പ്രേമംകൊണ്ട് നിറഞ്ഞ ഹൃദയവുമായി എത്രയും പെട്ടെന്ന് വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ കുമാരിയെ അറിയിക്കാൻ പറഞ്ഞത് അരയന്നത്തെ വിട്ടയച്ചു.
      അരയന്നം ഈ വിവരങ്ങൾ ദമയന്തിയെ അറിയിച്ചു. വിദർഭ രാജാവ് സ്വയം വരത്തിനുള്ള ഏർപ്പാടുകൾ ഒരുക്കി. ധാരാളം രാജാക്കൻമാരും അഞ്ച് ദേവൻമാരും അവിടെ എത്തി. ദമയന്തി നളനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്നു മനസിലാക്കിയ അഞ്ച് ദേവൻമാരും നളന്റെയടുത്ത് നളന്റെ രൂപത്തിൽ ഇരുന്നു.  ആറു പേർ ഒരു പോലെ നള രൂപം പ്രാപിച്ചിരിക്കുന്നതു കണ്ടപ്പോൾ ദമയന്തി ആകാശത്തേക്ക് കൈകൾ ഉയർത്തി ആദ്യ ത്യഭഗവാനെ പ്രാർത്ഥിച്ചു: "ഭഗവാനേ, ഞാൻ നള രാജാവിനെ മനസുകൊണ്ട് വരിച്ചു കഴിഞ്ഞു, അപ്പോൾ നള രൂപം പൂണ്ടിരിക്കുന്ന മറ്റ് അഞ്ചു പേർക്കും ഞാൻ മറ്റൊരാളുടെ ഭാര്യയാണ്, പരസ്ത്രീയാണ്, നള രാജാവിന്റെ യഥാർത്ഥ രൂപം വെളിവാക്കിയാലും " അപ്പോൾ അഞ്ച് ദേവന്മാരും യഥാർത്ഥ രൂപം പ്രാപിച്ചു. ദമയന്തി നളനെ വരണമാല്യം അണിയിച്ചു.
   അനന്തരം മറ്റ് രാജാക്കൻമാരും ദേവന്മാരും തിരിച്ചുപോരുമ്പോൾ കലിയും ദ്വാപരനും വരുന്നു. സ്വയംവരം കഴിഞ്ഞു എന്ന വൃത്താന്തം കേട്ട കലിപറഞ്ഞു: "ദേവൻമാരെയൊന്നും പിടിക്കാതെ വെറുമൊരു മനുഷ്യനെ സ്വയംവരം ചെയ്ത അവരെ തമ്മിൽ തെറ്റിച്ചിട്ടു തന്നെ കാര്യം. അതിനുള്ള തക്കം പാത്ത് കലിയും ദ്വാപരനും നടന്നു.
   ഒരു ദിവസം പതിവിനു വിപരീതമായി നളരാജാവ് പകൽ ദീർഘനേരം ഉറങ്ങി. സന്ധ്യാവന്ദന സമയം കഴിഞ്ഞാണ് എണീറ്റത്. ഓടിച്ചെന്ന് ഒരു വിധം കർമ്മം പൂർത്തിയാക്കി എന്നു വരുത്തി. പക്ഷേ സന്ധ്യാവന്ദനത്തിന് മുമ്പ് ചെയ്യേണ്ട കാലും കൈയ്യും കഴുകൽ ചെയ്യാൻ രാജാവ് മറന്നു. ഈ തക്കം നോക്കി കലി നളനിൽ പ്രവേശിച്ചു.ദ്വാപരൻ നളന്റെ അനിയൻ പുഷ്ക്കരനിലും പ്രവേശിച്ചു.പുഷ്ക്കരൻ കലിബാധിച്ചിരിക്കുന്ന നളനെ ചൂത് കളിക്കാൻ വിളിച്ചു. കലിബാധിച്ച നളന് ചൂതുകളിയിൽ രാജ്യം നഷ്ടമായി.
     നളനും ദമയന്തിയും കാട്ടിൽ അലഞ്ഞു.രാത്രിയായി ദമയന്തി ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. കലിബാധിച്ച നളൻ ഉറക്കം വരാതെ കാട്ടിലൂടെ നടന്നു. ദമയന്തി  നേരം വെളുത്തപ്പോൾ നളനെ കാണാതെ വിഷമിക്കുന്നു. വളരെയേറെ ബുദ്ധിമുട്ടി ദമയന്തി വിദർഭ രാജ്യത്തെത്തുന്നു. ഭീമ രാജാവ് നളനെ കണ്ടെത്താൻ ചാരൻമാരെ നിയോഗിക്കുന്നു. അവസാനം കോ സല രാജധാനിയിൽ പാചകക്കാരനായി ജീവിക്കുന്നത് കണ്ടെത്തി. ഒരു പാട് ക്ലേശങ്ങളാണ് കലി നളനിൽ വരുത്തി കൂട്ടിയത്. അവസാനം അതെല്ലാം വിട്ടൊഴിഞ്ഞു.പുഷ്ക്കരനിൽ നിന്നും ദ്വാപരനും ഒഴിഞ്ഞു.രാജ്യം പുഷ്ക്കരൻ നളന് തിരികെ കൊടുത്തു. നിഷധ രാജ്യത്തെ രാജാവായി നളൻ വീണ്ടും രാജ്യം ഭരിച്ചു. നളനും ദമയന്തിയും സന്തോഷത്തോടെ വസിച്ചു.

     പ്രീയമുള്ളവരെ എന്തിനാണ് ഈ കഥ ഇപ്പോൾ പറഞ്ഞതെന്നോ? എപ്പോഴൊക്കെ നിങ്ങൾ പുറത്തു പോയി വരുന്നുവോ അപ്പോഴക്കെ കൈയ്യും കാലും മുഖവും കഴുകാൻ മറക്കരുത്. അഭിനവ കലിയായി കൊറോണയും കോവിഡ് 19 ഉം നിപ്പയും പക്ഷി പനിയുമൊക്കെ നിങ്ങളെ ഉന്നം വച്ച് നടക്കുന്നുണ്ട്. ജാഗ്രതൈ!!! കൈ കഴുകൂ ....

                   - ശുഭം -

✍️മജു

🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢

No comments:

Post a Comment