1994 ആണെന്നു തോന്നുന്നു. ഞാൻ ജോലി ചെയ്യുന്ന നാട്ടിലെ ഒരു 16 കാരൻ പയ്യൻ കോട്ടയത്ത് ഒരു ജോലി ഉണ്ടെന്ന പത്ര പരസ്യം കണ്ട് ഒറ്റയ്ക്ക് കോട്ടയത്തേക്ക് പുറപ്പെടുന്നു.രണ്ട് മാസം കഴിഞ്ഞിട്ടും അവനെക്കുറിച്ച് വീട്ട് കാർക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. അന്ന് ഫോൺ കണക്ഷൻ പ്രചുരപ്രചാരത്തിലായിട്ടില്ല.ചിലയിടങ്ങളിലൊക്കെ ഉണ്ടെന്നൊതൊഴിച്ചാൽ.
ഈ പയ്യന്റെ ഒരു ബന്ധു എന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. ഒരു ക്രിസ്മസ് വെക്കേഷന് ഞാൻ എറണാകുളത്തേക്ക് പുറപ്പെടാൻ നിൽക്കുമ്പോൾ ആ സുഹൃത്ത് ആ പേപ്പർ കട്ടിങ്ങ് എന്റെ കയ്യിൽ കൊണ്ടുവന്ന് തന്നിട്ട് പറഞ്ഞു.കോട്ടയത്ത് പോയി ഈ വിലാസത്തിൽ അവൻ അവിടെ എവിടെയെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്ന് അന്വേഷിച്ച് വരുക. അവൻ നല്ല ജോലിയിലാണെങ്കിലും അവന്ഇഷ്ടമാണെങ്കിലും അവിടെ നിന്നോട്ടെ. ഇഷ്ടമല്ലെങ്കിൽ വീട്ടിലേക്ക് പറഞ്ഞു വിടണം. ഇതു വരെ എഴുത്തൊന്നും വന്നിട്ടില്ലെന്നും പറഞ്ഞു. ഞാൻ ഇക്കാര്യം അന്വേഷിക്കാമെന്നും പറഞ്ഞു.
എറണാകുളത്ത് ചെന്ന് പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ കോട്ടയത്തേക്ക് പുറപ്പെട്ടു. അന്വേഷിച്ച് ആ അഡ്രസിൽ പറഞ്ഞ സ്ഥലത്തെത്തി. ഒരു ചെറിയ മുറിയിൽ പ്രവർത്തിക്കുന്ന ഓഫീസ്.കമ്മീഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് തോന്നുന്നു. അവരോട് പയ്യന്റെ പേര് പറഞ്ഞു.ഈ കുട്ടി എവിടെയാണ് ജോലി ചെയ്യുന്നത് എന്നറിയാനാണ് ഞാൻ വന്നതെന്ന് പറഞ്ഞു. അവർക്ക് പയ്യന്റെ പേരു പറഞ്ഞതും ആളെ മനസിലായി.അവനെ കോട്ടയത്തുനിന്നും 18 കിലോമീറ്റർ അകലെയുള്ള ഒരു ഹോട്ടലിലാണ് ജോലിക്കായി ആക്കിയിരിക്കുന്നതെന്ന് പറഞ്ഞു. സ്ഥലത്തിന്റെ പേരും ഹോട്ടലിന്റെ പേരും അവർ പറഞ്ഞു തന്നു.
ആ സ്ഥലത്തേക്ക് ബസിൽ ഞാൻ പുറപ്പെട്ടു. 40 മിനിറ്റ് കൊണ്ട് ആ സ്ഥലത്തെത്തി. അപ്പോൾ സമയം 12:30 ആയിരിക്കുന്നു. ഞാൻ അവിടെ ഇറങ്ങി ഹോട്ടൽ കണ്ടു പിടിച്ചു.ചെറിയ ഒരു ഹോട്ടൽ.
ഹോട്ടലിൽ കയറി ഞാൻ വാഷ് ബെയിസി നിൽ കയ്യ് കഴുകി ഊണുകഴിക്കാൻ ഇരുന്നു. ഒരാൾ ഒരു ഇല കൊണ്ടുവച്ചു. അപ്പോൾ ഒരു തൂക്കുപാത്രവുമായി ആ പയ്യൻ എന്റെ ഇലയിൽ കറി വിളമ്പാനായി തുടങ്ങി.തേടിയ വള്ളി കാലിൽ ചുറ്റി. അവന് എന്നെയും എനിക്ക് അവനെയും അറിയാം. ഞാൻ പറഞ്ഞു വീട്ടിൽ നിന്ന് അന്വേഷിക്കാൻ പറഞ്ഞിട്ടാണ് ഞാനിപ്പോൾ ഇവിടെ വന്നത്.ഇവിടെ തുടരാൻ ഇഷ്ടമാണെങ്കിൽ ഇവിടെ നിൽക്കാം. അതല്ല ഇഷ്ടമല്ലെങ്കിൽ എന്നോടൊപ്പം പോരാം. ഇവിടെ നിക്കുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് കത്തെഴുതണം. എന്റെ ഈ വാക്കുകൾ അവൻ വളരെ ആശ്വാസത്തോടെയാണ് കേട്ടത്.
അവൻ ഉടനെ തന്നെ എന്നോട് പറഞ്ഞു: "എനിക്ക് ഇവിടെ നിൽക്കണ്ട, വീട്ടിലേക്ക് പോരണം, രാത്രി ഉറങ്ങുമ്പോൾ പോലും ഒപ്പം കൂടെ ആളുണ്ട്. ഇവിട്ടുന്ന് ഒന്ന് പുറത്തിറങ്ങാൻ പറ്റിയിട്ടു വേണ്ടേ എഴുത്തെഴുതാൻ, ഞാൻ പോയാലോ എന്ന് അവർ പേടിക്കുന്നുണ്ട് ." അവൻ പറഞ്ഞു നിർത്തി.
ഞാൻ ഊണുകഴിച്ച് കൈ കഴുകി. ഹോട്ടലിൽ പൈസ മേടിച്ച് മേശ വലിപ്പിൽ ഇടുന്ന ആളാട് ഞാൻ പറഞ്ഞു: "അവനെ ഞാൻ കൊണ്ടുപോവുകയാണ് " അയാൾ എതിരൊന്നും പറഞ്ഞില്ല.
അവനോട് ഊണുകഴിക്കാൻ ഞാൻ പറഞ്ഞു. രണ്ട് ഊണിന്റെ പൈസ കടക്കാരന് ഞാൻ കൊടുത്തു.
ഊണുകഴിച്ച് ഒരു ജോടി ഡ്രസെടുത്ത ഒരു കവർ മാത്രമേ അവന്റെ കയ്യിലുണ്ടായിരുന്നുള്ളൂ. ഞങ്ങൾ ഹോട്ടലിൽ നിന്ന് ഇറങ്ങാൻ നേരം പൈസ വല്ലതും തരാനുണ്ടോ എന്ന് ഞാനവനോട് ചോദിച്ചു.ഈ മാസം രൂപഒന്നും തന്നില്ലെന്ന് അവൻ പറഞ്ഞു.ഈ മാസത്തെ പൈസ കൊടുക്കാൻ ഞാൻ അയാളോട് പറഞ്ഞു. അയാൾ മേശവലിപ്പ് തുറന്ന് കുറച്ച് പൈസ അവന്റെ കയ്യിൽ കൊടുത്തു. ആ മനുഷ്യനോട് യാത്ര ചോദിച്ച് ഞങ്ങൾ അവിടുന്ന് ഇറങ്ങി.
ഞങ്ങൾ ബസ് കയറി 1:45 ന് കോട്ടയം സ്റ്റാൻഡിൽ എത്തി.അപ്പോൾ ഒരു പാലക്കാട് സൂപ്പർ ഫാസ്റ്റ് സ്റ്റാർട്ടാക്കി നിൽക്കുന്നു. ഞാൻ അവന്റെ കയ്യിൽ കുറച്ചു രൂപ കൂടി കൊടുത്ത് ആ ബസിന് കയറ്റി വിട്ടു.
ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് ഞാൻ ജോലി സ്ഥലത്തെത്തിയപ്പോൾ അവൻ എന്നെ വന്ന് കണ്ടു.അന്ന് കൊടുത്തതിന്റെ ഇരട്ടി രൂപ അവൻ എന്റെ കയ്യിൽ തന്നു. അതിൽ ഞാൻ കൊടുത്ത രൂപ എടുത്ത് ബാക്കി തിരിച്ചു കൊടുത്തു.
ഇനി കൂടുതൽ പഠിക്കാൻ ഞാൻ അവനെ ഉപദേശിച്ചു. ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ പല തൊഴിലും ചെയ്യേണ്ടി വന്നേക്കാം. എല്ലാ തൊഴിലും മഹത്വമുള്ളതാണ്. എബ്രഹാം ലിങ്കണും വൈക്കം മുഹമ്മദ് ബഷീറും എസ്.കെ.പൊറ്റക്കാടും ഒക്കെ ഇങ്ങനെ ജീവിതത്തിൽ പല തൊഴിലുകളും ചെയ്തിട്ടുള്ളവരാണ്. ഉയരാനും വളരാനും ശ്രമിക്കുക. നന്നായി പഠിക്കാൻ പറഞ്ഞ് ഞാൻ അവനെ വീട്ടിലേക്ക് വിട്ടു.
(തുടരും)
✍️മജു
🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇
No comments:
Post a Comment