ആദവും ഹവ്വയുമാണ് നമ്മുടെ പ്രപിതാമഹനും പ്രപിതാമഹിയും.ആദത്തിന്റേയും ഹവ്വയുടെയും സന്തതി പരമ്പരകളാണ് ലോകത്തിൽ. മനുഷ്യൻ എത്ര മനോഹര പദം.ആ മനുഷ്യരെ സൃഷ്ടിക്കാൻ ദൈവം ആദമിനേയും ഹവ്വയേയും സൃഷ്ടിച്ചു. ദൈവം സൃഷ്ടിച്ചതിൽ ഏറ്റവും അധികം ബുദ്ധിയും മനുഷ്യനായിരുന്നു. ഏദൻ തോട്ടത്തിൽ പോയി അവരെ നേരിട്ട് കാണുക എന്നുള്ളത് എന്റെ ചിരകാല അഭിലാഷമായിരുന്നു. പ്രപിതാമഹൻമാരായ ആദമിനേയും ഹവ്വയേയും ഒരു ദിവസം ഭൂമിയിലേക്ക് ,എന്റെ വീട്ടിലേക്ക് വിളിച്ച് സൽക്കരിക്കണമെന്നും ഞാൻ മോഹിച്ചു.
മനുഷ്യൻ പല കാര്യങ്ങളും ആഗ്രഹിക്കാറുണ്ട്. ചിലതൊക്കെ നടക്കും.ചിലത് നടക്കില്ല. എന്തായാലും ഒരു ദിവസം വൈകുന്നേരം ഞാൻ ഏദൻ തോട്ടത്തിൽ എത്തിച്ചേർന്നു. ഏദൻ തോട്ടത്തിൽ മരങ്ങൾക്കു നടുവിൽ അവർ കാറ്റു കൊള്ളാനിരിക്കുകയായിരുന്നു. ഞാൻ തോട്ടത്തിന്റെ വാതിൽക്കൽ എത്തി അകത്തേക്കുള്ള അനുവാദത്തിനു വേണ്ടി സങ്കോചത്തോടെ നിന്നു. എന്റെയും അവരുടേയും വേഷം വിഭിന്നമായിരുന്നു. ഞാൻ വസ്ത്രം ധരിച്ചിരുന്നു.അവർ വസ്ത്രം ധരിച്ചിരുന്നില്ല. അതാ യിരുന്നു എന്റെ സങ്കോചത്തിന് കാരണം.
എന്നെ കണ്ടതും നിഷ്കളങ്കമായി രണ്ടു പേരും ചിരിച്ചു. ആരാണെന്നും എന്തിനാണ് വന്നതെന്നും അവർ ചോദിച്ചു. ഞാൻ ഭൂമിയിൽ നിന്ന് വരികയാണെന്നും സ്ഥലം കേരളമാണെന്നും പേര് മജു എന്നാണെന്നും പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. പല പേരുകൾ കേട്ടിട്ടുണ്ട്, എന്റെ പേര് ആദ്യമായി കേൾക്കുകയാണെന്നും ഞങ്ങളുടെ പേര് പോലെ അപൂർവ്വമായി കേൾക്കുന്ന ഒരു പേര് ആണല്ലാ എന്ന് പറഞ്ഞ് അവർ ചിരിച്ചു. എന്തു പറയണമെന്നറിയാതെ ഞാനും ചിരിച്ചു.
ഞാൻ വസ്ത്രം ധരിച്ചിരിക്കുന്നതിൽ അവർക്ക് ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടതായി തോന്നിയില്ല.അവർ വിവസ്ത്ര രാണെന്ന ഭാവം അവർക്കും ഉണ്ടായിരുന്നില്ല. ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും നല്ല സ്ഥലമായി ഏദൻ തോട്ടം എനിക്കനുഭവപ്പെട്ടു.നല്ല തണുത്ത കാറ്റ്, നല്ല ഫലമൂലാദികൾ, നല്ല ശുദ്ധജലം പൊടിയോ പുകയോ മാലിന്യങ്ങളോ എങ്ങുമില്ല. അക്രമമോ പിടിച്ചു പറിയോ ഒന്നുമില്ല. അവിടെ താമസിക്കാൻ ആരും കൊതിക്കും. നാട്ടിലെ റോഡിലൂടെ നടന്നാൽ തന്നെ വാഹനങ്ങളിലെ കറുത്ത പുകയും റോഡിലെ പൊടിയും ശ്വസിച്ച് ശ്വാസം മുട്ടും.ഇങ്ങനെ ഒരു ഏദൻ തോട്ടത്തിൽ വരാൻ കഴിഞ്ഞതു തന്നെ സുകൃതം.
ആദവും ഹവ്വയും ആദി
പ്രപിതാമഹൻമാരണല്ലോ. അവരെ ബഹുമാനിക്കണം. ഞാൻ അവരുടെ പാദത്തിൽ വീണ് നമസ്ക്കരിച്ചു. ദൈവം മനുഷ്യരെ സൃഷ്ടിക്കാൻ നിയോഗിച്ച രണ്ട് പേരാണ് എന്റെ മുന്നിൽ.അവർ എന്നെ രണ്ടു കൈപ്പടവും ചേർത്ത് തലയിൽ വച്ച് അനുഗ്രഹിച്ചു.
ഭൂമിയിലെ മനുഷ്യരുടെ വിശേഷങ്ങൾ എന്നോട് ചോദിച്ചു. ഞാൻ ഭൂമി യിലെ വിവരങ്ങൾ സവിസ്തരം വർണ്ണിക്കാൻ തുടങ്ങി.
അവിടുത്തെ സന്തതി പരമ്പരകളായി ഭൂമിയിൽ പിറന്നു വീണവർ പെറ്റുപെരുകി ഇന്ന് പരസ്പരം പോരടിച്ചും പല വേഷത്തിൽ പല ഭാഷകൾ സംസാരിച്ച് പല ജാതികളായും മതങ്ങളായും തിരിഞ്ഞ് പരസ്പരം പോർവിളികളുയർത്തി ജീവിച്ചു പോരുന്നു. മനുഷ്യർ ഒരു പാട് പുരോഗതി നേടിയിട്ടുണ്ട്.ഒരു പാട് കണ്ടുപിടുത്തങ്ങൾ നടത്തി. ജീവിത സൗകര്യങ്ങൾ വർദ്ധിച്ചിട്ടുണ്ട്.ശാസ്ത്രവും വൈദ്യവും അനുദിനം പുരോഗമിക്കുന്നുണ്ട്. എന്നിട്ടും ലോകത്തിന്റെ പല കോണിൽ നിന്നും വരുന്ന വാർത്തകളൊന്നും തന്നെ അത്ര ശുഭകരമല്ല. രാജ്യങ്ങൾ തമ്മിൽ യുദ്ധകാഹളം മുഴക്കുന്നു, ആയുധങ്ങൾ ശേഖരിച്ചു വയ്ക്കുന്നു. പണത്തിനോടുള്ള ആർത്തിയും അഴിമതിയും വർദ്ധിച്ചിരിക്കുന്നു. ജാതിയുടേയും മതത്തിന്റെയും പേര് പറഞ്ഞ് തല്ലു കൂടുന്ന ജനങ്ങൾ. ലാഭം മാത്രം കൊയ്യാൻ ജനങ്ങളെയും കൂടികച്ചവട ചരക്കുകളാക്കുന്ന ഒരു വിഭാഗം രാജ്യങ്ങൾ വേറെ.എന്തിനു പറയുന്നു മലിനീകരണം കൊണ്ട് പുഴയും കടലും കായലും പാടവും തോടും കരയും വൃത്തികേടാക്കുന്നു. വികസനത്തിന്റെ പേര് പറഞ്ഞ് പലതും നശിപ്പിക്കുന്നു, കുടിവെള്ളം കിട്ടാക്കനിയാകുന്നു. പകർച്ചവ്യാധികൾ പെരുകുന്നു. ജീവിതം തന്നെ അസാധ്യമെന്നു തോന്നും ചില സമയങ്ങളിൽ.ഇവരെയൊക്കെ അങ്ങോട്ട് തിരിച്ചുവിളിച്ചിട്ട് പുതിയൊരു മനുഷ്യസമൂഹത്തെ സൃഷ്ടിച്ചു കൂടെ? ഞാൻ ചോദിച്ചു.
അതിന് മറുപടിയായി ആദവും ഹവ്വയും നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചു. സൃഷ്ടിച്ചു എന്നുള്ളത് നേര്.പക്ഷേ സംഹരിക്കാൻ നമുക്കാർക്കും അവകാശമില്ല.സംരക്ഷിക്കാനും നേരെയാക്കാനും വിചാരിച്ചാൽ നടക്കായ്കയില്ല. ഭൂമിയിലേക്ക് വിട്ട മനുഷ്യർ നല്ലവരായിരുന്നു.അവർക്ക് ജാതിയോ മതമോ ദേശമോ കാലമോ ഒന്നും ഉണ്ടായിരുന്നില്ല.അവർ കുടുംബമായി ജീവിക്കാനും പെറ്റുപെരുകാനും തുടങ്ങിയപ്പോൾ പല ജോലികളും ചെയ്തു. പല സ്ഥലത്തും ജീവിച്ചു. പല രീതികളായി. പല വർഗ്ഗങ്ങളായി, പല മതമായി പല ജാതിയായി .മറ്റു ഗ്രഹങ്ങളിൽ വായുവും വെള്ളവും ഉണ്ടോ എന്ന് നോക്കുന്നുണ്ട് മനുഷ്യർ. അങ്ങനെയാണെങ്കിൽ കുറെ പേർ അങ്ങോട്ടും പോകും.അവിടെയും പുതിയ രാജ്യം സ്ഥാപിക്കും, ഭൂമിയിൽ നിന്ന് പോയവരാണ് അവിടെ പുതിയ രാജ്യം ഉണ്ടാക്കുന്നതെന്ന് ഓർക്കണം. അപ്പോൾ ജനങ്ങൾ അവരുടെ സൗകര്യത്തിനും സാഹചര്യത്തിനു മനുസരിച്ച് ഓരോന്ന് ഉണ്ടാക്കുന്നു.ഇതിനൊക്കെ ഒരു മാറ്റം വരണമെങ്കിൽ പ്രയാസമാണ്. എന്നാൽ എല്ലാവരും മനസ് വച്ചാൽ നല്ലൊരു ജനതയായി മാറാവുന്നതേയുള്ളൂ. ആദം പറഞ്ഞ് നിർത്തി.
എല്ലാവരും സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും സഹിഷ്ണുതയോടെയും കഴിയണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ പറഞ്ഞു.
അതിന് മനുഷ്യരുടെ മനസ്ഥിതി മാറണം. ഇന്ദ്രജാലക്കാരന്റെ കയ്യിലെ വെറും പാവയാണ് മനുഷ്യനെന്ന് തിരിച്ചറിയുന്ന നിമിഷം വരെ അഹങ്കാരത്തിന്റേയും അഴിമതിയുടേയും അക്രമത്തിന്റെയും അബദ്ധജടിലമായ ധാരണകൾ കൊണ്ട് അവൻ അന്ധനായി തീരും.രാഷ്ട്രങ്ങളും ജനങ്ങളും ലോകവും എല്ലാം ഒരു പരമാണു വിൽ നിന്ന് ഉണ്ടായതാണെന്ന ബോധമുണ്ടെങ്കിൽ ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള വേർതിരിവ് അവസാനിക്കും.മനുഷ്യർ സ്വയം സൃഷ്ടിച്ച മതങ്ങളെല്ലാം ഏക ദൈവത്തിന്റെ മക്കളാണെന്ന ധാരണ ഓരോരുത്തരിലും ഉണ്ടാകുമ്പോൾ സ്വർത്ഥത പാടേ മാറും. അങ്ങനെ സമത്വസുന്ദരമായ ഒരു ലോകം ഭൂമിയിൽ പുനർജനിക്കും അവനവനെ തന്നെ ശുദ്ധീകരിച്ച് ഓരോരുത്തരും നാടിന്റേയും വീടിന്റെയും ലോകത്തിന്റെയും നൻമയ്ക്ക് വേണ്ടി ശ്രമിക്കുമ്പോൾ പണക്കാരനും പാവപെട്ടവനും പണ്ഡിതനും പാമരനും തൊഴിലാളിയും മുതലാളിയും ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും പാഴ്സിയും ജൈനനും ബുദ്ധ, യഹൂദ ,ജൂത, സിക്ക് എല്ലാം ഒന്നാകും.ആ വലിയ മതത്തിന്റെ പേരാണ് മനുഷ്യൻ. അങ്ങനെ ആ പുതിയ മതം എല്ലാ വേലിക്കെട്ടുകളും വേർതിരിവുകളും മാറി സമത്വസുന്ദരമായ ഒരു ലോകമായിരിക്കും പിന്നെ നിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുക. ദുരഭിലമായ ലോകത്തിൽ നിന്ന് സുരഭിലമായ ഒരു ലോകം സാധ്യമാണെന്ന് നിനക്ക് മനസിലാകും. ഇതു പറഞ്ഞ് ആദവും ഹവ്വയും എന്നെ നോക്കി പുഞ്ചിരിച്ചു.
സമയം ഏറെ വൈകിയിരിക്കുന്നു. " അങ്ങനെ ഒരു ലോകമാണ് എന്റെ സ്വപ്നം." ഞാൻ പറഞ്ഞു. പോകാൻ അനുവാദം ചോദിച്ച് ഞാൻ വണങ്ങി. പോയി വരൂ മകനെ എന്ന് അവർ ഒരുമിച്ച് എന്നെ യാത്രയാക്കി. പെട്ടെന്ന് ഒരു ശബ്ദം കേട്ടു.അത് വേറെ ഒന്നുമായിരുന്നില്ല. ഞാൻ കട്ടിലിൽ നിന്ന് സ്വപ്നം കണ്ട് താഴെ വീണതായിരുന്നു. എന്റെ സ്വപ്നം ഒരിക്കൽ യാഥാർത്ഥ്യമാവും .
✍️M@ju.
No comments:
Post a Comment