Wednesday, April 29, 2020

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്

ബസ്സിലൊക്കെ യാത്രചെയ്യുമ്പോളും ചിലപ്പോൾ വീട്ടിലും ജോയ്ആലുക്കാസ് ജുവല്ലറിയുടെയും ഭീമ ജുവല്ലറിയുടെയും മനോഹരമായ നോട്ടിസ് കിട്ടിക്കാണും.15രൂപയോളം വില വരും ഒരു നോട്ടീസിന്.നമ്മൾ അത് എന്താ ചെയ്യുക.നോക്കിയിട്ടു ചുരുട്ടികൂട്ടി ദൂരെ കളയും.എന്നാൽ നമ്മൾ അപ്ലിക്കേഷൻ എഴുതാൻ ഒരു A4 ഷീറ്റ് വാങ്ങിയാൽ അതിൽ പകുതി കീറി എടുത്തു എഴുതുകയും പകുതി സൂക്ഷിച്ചു വയ്ക്കുകയും ചെയ്യും.എന്താ കാരണം അത് നമ്മൾ പൈസ കൊടുത്തു വാങ്ങിയതാണ്.ഇതു പോലെയാണ് പൊതുവിദ്യാഭ്യാസവും.വെറുതെ കിട്ടുമ്പോൾ വില ഇല്ല.

ഞാൻ വരച്ച ചിത്രങ്ങൾ - 8


Tuesday, April 28, 2020

ഞാൻ വരച്ച ചിത്രങ്ങൾ - 7


അനുഭവങ്ങൾ പാളിച്ചകൾ (ബാല്യകാല സ്മരണകൾ-- 18 )



    ഹിന്ദി ദൂസരി

            ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുള്ള മദ്ധ്യവേനലവധിക്കാണ് രാഷ്ട്രവാണി ഹിന്ദി വിദ്യാലയത്തിൽ രാവിലെ മുതൽ ഉച്ചവരെ ഹിന്ദി പഠിക്കാൻ പോയത്.ഉച്ചകഴിഞ്ഞ് ചിത്രരചന പഠിക്കാൻ പോകും.ശ്രീ.ദിനേശൻ സാർ ആയിരുന്നു അന്ന് രാഷ്ട്രവാണി ഹിന്ദി വിദ്യാലയം എന്ന സ്ഥാപനം നടത്തിയിരുന്നത്. ഹിന്ദി പ്രഥമ യും ഹിന്ദി ദൂസരിയും പഠിച്ചത് ഹിന്ദി ഭാഷയിലുള്ള താൽപ്പര്യം വർദ്ധിപ്പിക്കാൻ ഇടയായിട്ടുണ്ട്.ദിനേശൻ സാറിൻ്റെ ഒഴുക്കുള്ള ഹിന്ദി ക്ലാസ് വളരെ ഇഷ്ടമായിരുന്നു.തുളസീദാസിൻ്റെ രാമചരിതമാനസം സൂർ ദാസ് മുതലായവരെ കുറിച്ച് പഠിച്ച തൊക്കെ ഓർമ്മിക്കുന്നു.

      ഒരു ദിവസം സാർ എഴുതിയെടുക്കാൻ പറഞ്ഞ് പുറത്തു പോയി. എൻ്റെ പുറകിലെ ബഞ്ചിലിരുന്ന ഒരു വിദ്വാൻ എൻ്റെ പുതിയ ഷർട്ടിൽ മഷിപേനയുടെ നിബ് വച്ച് ഷർട്ടിൽ മഷി പടർത്തുകയായിരുന്നു. ഇത് കണ്ടഎനിക്ക് പെട്ടെന്ന് ദേഷ്യം വന്നു.ഞാൻ എൻ്റെ പേനയിൽ നിന്ന് മഷി അവൻ്റെ ഷർട്ടിൽ കുടഞ്ഞു വീഴ്ത്തി.മോഡേൺ ആർട്ട് പോലെയായി അവൻ്റെ ഷർട്ട്.തൊട്ടടുത്ത് അവൻ്റെ അച്ഛൻ നടത്തുന്ന കടയുണ്ട്. അവിടെ പോയി അവൻ ഒരു കുപ്പി മഷി എടുത്തു കൊണ്ടുവന്ന് എൻ്റെ ഷർട്ടിൻമേൽ അഭിഷേകം തന്നെ നടത്തി കളഞ്ഞു.

      ഈ സമയമാണ് സാർ മുറുക്കി ചുവപ്പിച്ച് ഒരു ചെറു ചിരിയോടെ കയറി വന്നത്. ക്ലാസിൽ കയറി വന്നതും അദ്ദേഹത്തിൻ്റെ ചിരി മാഞ്ഞു. മഷിയിൽ കുളിച്ചിരിക്കുന്ന ഞങ്ങളെ കണ്ട് അദ്ദേഹം കാര്യം തിരക്കി. അതിനു ശേഷം ചൂരൽ എടുത്ത് ചന്തിക്കിട്ട് നന്നായി മൂന്ന് നാല് പെടച്ചു.അതിനു ശേഷം ഷർട്ട് കഴുകി മഷി ഒരു വിധം കളഞ്ഞു. സാർ അടിച്ച വിവരം വീട്ടിൽ പോലും പറഞ്ഞില്ല. തെറ്റ് ഞങ്ങളുടെ ഭാഗത്തുണ്ടായിരുന്നല്ലോ. അതിന് സാറ് അടിക്കുകയല്ലാതെ പിന്നെ എന്താണ് ചെയ്യേണ്ടത്.അന്ന് സാർ അടിച്ചതുകൊണ്ട് അദ്ദേഹത്തിനോടുള്ള ബഹുമാനം കൂടിയിട്ടേയുള്ളൂ.

      ദിനേശൻ സാർ ഹിന്ദി അദ്ധ്യാപകനായി പിന്നീട് സ്കൂളിൽ കയറി.ഇപ്പോൾ റിട്ടയർ ആയി സാമൂഹ്യ സേവനം നടത്തുന്നു.

                                  (തുടരും)

✍️മജു

Thursday, April 23, 2020

ഭഗവത് ഗീതയിൽ നിന്ന്

ചുമതലകൾ നിറവേറ്റുംമ്പോൾ നിന്റെ കൈകൾ വിറയ്ക്കരുത്.തല കുനിയരുത്.ശരീരം തളരരുത്.അചഞ്ചലമായ നിശ്ചയദാർഡ്യത്തോടെ കർത്തവ്യങ്ങൾ ചെയ്തുതീർക്കുന്നവനാണ് എനിക്ക് പ്രിയപെട്ടവൻ.ജന്മമല്ല ;സ്വഭാവഗുണവും പ്രവൃത്തിയുമാണ് മനുഷ്യന്റെ ശ്രേയസിന് ആസ്പദം.നീ അഭൗമമായ പുരുഷാഗ്നിയുടെ നിത്യസ്രോതസാണ്.അജയ്യമായ ക്ഷാത്രതേജസ്സിന്റെ ആത്മഹർഷമാണ്.അശുഭചിന്തകൾ കൊണ്ട് മനസ്സിനെ തളർത്തരുത്.എല്ലാം എന്നിൽ സമർപ്പിച്ചു കൊടുങ്കാറ്റുപൊലെ കർമരംഗത്തു മുന്നോട്ടു കുതിക്കൂ.നിന്റെ രക്ഷഞാൻ നോക്കികൊള്ളും.വിജയം നിന്റെ ജൻമാവകശമാണ്.നിനക്ക് അത് ലഭിക്കും------- ഭഗവത്ഗീത

Wednesday, April 22, 2020

ഒരു തീവണ്ടിയാത്ര


രാവിലെ 4:58ന്റെ കന്യാകുമാരി സൂപ്പർ ഫാസ്റ്റ് തീവണ്ടിയിൽ
എറണാകുളത്തേക്കു പോകാൻ തോമസുകുട്ടി 4:40നു തന്നെ
ഒറ്റപ്പാലം തീവണ്ടി സ്റ്റേഷനിൽ എത്തി.സ്ലീപ്പർ ക്ലാസ് ടിക്കറ്റ്
ഒരെണ്ണം എടുത്തു.40 മിനിറ്റു വൈകിയാണ് തീവണ്ടി
ഓടുന്നതെന്നു അറിയിപ്പ് കിട്ടി.തോമസുകുട്ടി രണ്ടാം നമ്പർ
പ്ലാറ്റ്ഫോമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.തീവണ്ടി വരാൻ
ഇനിയും സമയമുണ്ട്.ഈ തീവണ്ടിയിൽ പോകാമെന്നു വച്ചാൽ
എപ്പോഴും വൈകിയല്ലാതെ വരില്ല.അയാൾ തീവണ്ടിയെ
കുറ്റപ്പെടുത്തി.പ്ലാറ്റ് ഫോമിൽ അവിടവിടെ ആളുകൾ
ഇരിക്കുന്നുണ്ട്.ചുരിദാർ ധരിച്ച ഒരു സ്ത്രീ കൂടെ രണ്ടു സഞ്ചിയും
തൂക്കി ഒരാളുടെ ഒപ്പം പ്ലാറ്റ് ഫോമിൽ എത്തി.സഞ്ചി അവരുടെ
അടുത്ത് വച്ച ശേഷം അയാൾ തിരിച്ചുപോയി.
തോമസുകുട്ടി അവരുടെ അടുത്ത് എത്തിയപ്പോൾ
"""കന്യാകുമാരി ലേറ്റ് ആണല്ലേ ?""ആ അപരിചിതയായ സ്ത്രീ
ചോദിച്ചു.
""അതെ 40 മിനിറ്റു വൈകും""
""എവിടേക്കാ?''തോമസുകുട്ടി ചോദിച്ചു.
""ചെങ്ങന്നൂർക്ക് ,അവിടെ ചേച്ചിയുടെ വീട്ടിലേക്കാ"".
താങ്കൾ എവിടേക്കാ?"'
"
"""എറണാകുളത്തിന്''



""സഹോദരി എന്ത് ചെയ്യുന്നു?""തോമസുകുട്ടി ചോദിച്ചു.
""ഞാൻ സിനിമയിൽ അഭിനയിക്കുന്നു"""
""ഓ സിനിമാ നടിയാണല്ലേ?"" കണ്ടതായി ഓർക്കുന്നില്ല.പേര്?""
""ഒറ്റപ്പാലം ഗീത""
""ചെറിയ ചെറിയ സീനുകളിലൊക്കെ യാണ്
അഭിനയിച്ചിരിക്കുന്നത്''' അവർ പറഞ്ഞു.
വീണ്ടും ചില വീട്ടുകാര്യങ്ങൾ,അങ്ങിനെ കുറെ സിനിമയുടെ പേര്
അവർ പറഞ്ഞു.
""പിന്നെ ഇന്നസെന്റ് സ്കൂൾ മാഷ് ആയും ഞാൻ ടീച്ചർ ആയും
അഭിനയിക്കുന്നഒരു സിനിമയുണ്ട്""അവർ പറഞ്ഞു.
"""അത് ഏതാ?"""
""വീട്ടിൽ പട്ടിയുണ്ടോ?''
""കെട്ടിയിടാം'''ആ സിനിമയിലെ ഡയലോഗ്  അവർ പറഞ്ഞു.
""പിടികിട്ടി പിടികിട്ടി ,ഞാൻ ആ സിനിമ കണ്ടതാ''തോമസുകുട്ടി
പറഞ്ഞു.
""മക്കളൊക്കെ എന്ത് ചെയ്യുന്നുടി?"""തോമസ്കുട്ടി ചോദിച്ചു
""മക്കളില്ല''
"""എന്തുപറ്റി?""
""ഒന്നുംപറ്റിയില്ല.കല്യാണം കഴിച്ചില്ല.""
""അതെന്താ കഴിക്കാഞ്ഞേ?''തോമസുകുട്ടി വിടാൻ ഭാവമില്ല.
""വരുന്നവർക്കൊക്കെ ഞാൻ സിനിമയിൽ അഭിനയിക്കരുത്.അത്
പറ്റില്ലെന്ന് ഞാനും.അങ്ങിനെ കല്യാണം വേണ്ടെന്നു വച്ചു'''
""കല്യാണം കഴിഞ്ഞാലും ആണുങ്ങൾ
അഭിനയിക്കുന്നുണ്ടല്ലോ?""തോമസുകുട്ടി പറഞ്ഞു.
""അത് അവരുടെ സ്വാർത്ഥത.അല്ലാതെന്താ?ഒരു വിഭാഗം ചീത്ത
ആളുകളുണ്ടാകാം എന്നു വച്ച് എല്ലാവരും
അങ്ങിനെയല്ലല്ലോ?'''അവർ പറഞ്ഞു.
"""അതെ അതെ '''തോമസ്കുട്ടി പറഞ്ഞു
.
5:40നു തീവണ്ടി എത്തി.രണ്ടു സഞ്ചിയിലും അവർ കൈവച്ചു.
"""ഒന്ന് ഞാൻ എടുത്തു വച്ച് തരാം"""തോമസുകുട്ടി പറഞ്ഞു.
""എന്നാ ഈ സഞ്ചി എടുത്തു വച്ചാൽ മതി .കനം കുറവുണ്ട്'''അവർ
പറഞ്ഞു.
""വേണ്ട കനം കൂടിയത് തന്നെ ഞാൻ എടുത്തു വച്ചു
തരാം."""തോമസുകുട്ടി പറഞ്ഞു.കനം കൂടിയ സഞ്ചി
തോമസുകുട്ടിയെടുത്തു തീവണ്ടിയിൽ
വച്ചുകൊടുത്തു.കംപാർട്മെന്റിൽ നിറയെ പെൺകുട്ടികളും
ആൺകുട്ടികളും കിടന്നു ഉറങ്ങുന്നുണ്ട്.ഒരു സൈഡിലെ സീറ്റിൽ
അവരും ഒരു പെൺകുട്ടി കാലുമടക്കി വച്ചിരിക്കുന്ന സീറ്റിന്റെ
സൈഡിൽ തോമസുകുട്ടിയും ഇരുന്നു.രണ്ടു പേർക്കും തമ്മിൽ
സംസാരിക്കാൻ പറ്റും.അപ്പോൾ മുകളിലെ ബർത്തിൽനിന്ന് ഒരു
കണ്ണടവച്ച ആൺകുട്ടി ഇറങ്ങി വന്ന്
എതിർദിശയിലെ ബർത്തിൽ കിടക്കുന്ന പെൺകുട്ടിയെ
വിളിച്ചെണീപ്പിച്ചു. .മെല്ലെ പുതപ്പുമാറ്റി  എണീറ്റ് മുഖം കഴുകി
വരുന്നത് കണ്ടു.
ദിലീപിനെകുറിച്ചും ഭാവനെയെകുറിച്ചും അവർ
സംസാരിച്ചു.മോഹൻലാലും മമ്മൂട്ടിയും എത്ര തങ്കപെട്ട
മനുഷ്യരാണെന്നു അറിയോ.സിനിമാ വിശേഷങ്ങൾ പറയൽ
നിർത്തി അവർ പറഞ്ഞു:'''""എപ്പോഴാ എവിടെ വച്ചാ ഹർത്താല്
പറയുന്നതെന്ന് പറയാൻ പറ്റാത്തൊരു കാലമായി"""
"""അതെ അതെ"""തോമസുകുട്ടി പറഞ്ഞു
"""""നമ്മുടെ നാട്ടിൽ ഇടയ്ക്കു ഇടയ്ക്കു നടക്കുന്ന ഹർത്താലിനെ
കുറിച്ച് എന്താ അഭിപ്രായം " അവർ ചോദിച്ചു .
"""അത് പിന്നെ"""തോമസുകുട്ടി പറഞ്ഞു.
തീവണ്ടി വടക്കാഞ്ചേരി എത്താറായതും ഇടതുവശത്തെ
സൈഡിലെ സിംഗിൾസീറ്റു ഒഴിഞ്ഞു
.
"""ഞാൻ അങ്ങോട്ട് ഇരിക്കട്ടെ""തോമസുകുട്ടി പറഞ്ഞു.
ഇപ്പോൾ തോമസുകുട്ടിക്കും ഗീതചേച്ചിക്കും തമ്മിൽ കാണാൻ
പറ്റില്ല.സീറ്റിൽ ചാരികിടന്നു തോമസുകുട്ടി
ആലോചിച്ചു."""ഹർത്താലിനെ കുറിച്ചുള്ള അഭിപ്രായം?""""""""
വർത്തമാനകാലത്തിന്റെ ദാർശനിക സമസ്യയല്ലാതെ ന്താണ്
ഹർത്താൽ.അങ്ങിനെ ഇരുന്നു തോമസ്‌കുട്ടി മയങ്ങി
പോയി.എറണാകുളം ടൗണിൽ തീവണ്ടി എത്തി.പുറകിലേക്ക്
ചെന്ന് ഗീത ചേച്ചിയെ നോക്കി.അവരും ചാരിക്കിടന്നു
മയങ്ങുകയാണ്.
""""ചേച്ചീ ,,,,,,,,,,,,തോമസുകുട്ടി വിളിച്ചു.
"""ഞാൻ ഇറങ്ങട്ടെ"""""
അവർ തൊഴുതു
തോമസികുട്ടിയും തൊഴുതു
ഇനി നേരെ റോഡിലേക്ക് ഇറങ്ങി ബസിൽ കയറണം.വർത്തമാന
കാലത്തിന്റെ ദാർശനിക സമസ്യ ഉണ്ടാവല്ലേ എന്ന് അയാൾ
പ്രാർത്ഥിച്ചു.
വീട്ടിൽചെന്ന് സിനിമാ നടിയെകണ്ടെന്നു പറഞ്ഞപ്പോൾ ഭാര്യ
ചോദിക്കുകയാ എന്നാ ഒരു സെൽഫി
എടുക്കായിരുന്നില്ലെന്നു."അവർക്കു എത്ര വയസ്സുണ്ട്?ഭാര്യ
ചോദിച്ചു.
""സ്ത്രീകളോട് വയസു ചോദിക്കരുതന്നല്ലേ.അത് കൊണ്ട് ചോദിച്ചില്ല.പൂച്ചക്കണ്ണുള്ള ഒരു സുന്ദരി. അത്ര പ്രായമൊന്നും തോന്നില്ല". എന്ന് പറഞ്ഞ് അയാൾ ഭാര്യയെ നോക്കി.
✍️M@ju.       ✍️.    Dated.22/04/2018
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

Tuesday, April 21, 2020

ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ സാഹിത്യകാരന് എഴുതിയ കത്ത് (ചലഞ്ച് മൽസരത്തിന് എഴുതിയത്)

പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷ് വായിച്ചറിയുവാൻ

എന്റെ കുട്ടിക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തി വളരെ ആവേശത്തോടെയാണ് ഞാൻ വായിച്ചിരുന്നത്. കുട്ടേട്ടൻ എന്ന പേരിലാണ് അന്ന് എഴുതിയിരുന്നത്. കുട്ടേട്ടൻ ആരാണെന്ന് എനിക്ക് മനസിലായത് മുതിർന്നതിനു ശേഷമാണ്.

 ലാളിത്യമുള്ള ഭാഷയിൽ ദാർശനിക ദർശനം നൽകുന്നവയായിരുന്നു അങ്ങയുടെ ഓരോ വരികളും. പല കുട്ടികൾക്കും സാഹിത്യവാസന പകർന്നു നൽകുന്ന ബാലപംക്തി   അങ്ങ് എത്ര തൻമയത്വത്തോടെയാണ്  കൈകാര്യം ചെയ്തിരുന്നത്.

ചെറിയ ചെറിയ കവിതകളിലൂടെ അങ്ങ് പകർന്നു തന്ന പാഠങ്ങൾ വളരെ വലുതാണ്. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും ചെറിയ വരികളിൽ എത്ര അർത്ഥ സംമ്പുഷ്ടതയോടെയാണ് അങ്ങ് പറഞ്ഞത്.കേരളത്തിലെ സ്കൂളിലെ കുട്ടികളും അധ്യാപകരും ഇന്നും ഈ വരി ഏറ്റ് ചൊല്ലുന്നു.

പൊക്കമില്ലായ്മ്മയാണ് എന്റെ പൊക്കം എന്ന് പറഞ്ഞത് എത്ര അർത്ഥവത്താണ്.ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ ,ഒരു മയിൽ പീലിയുണ്ടെൻ കയ്യിൽ ,വിരസ നിമിഷങ്ങൾ സരസങ്ങളാക്കാൻ എന്നു പറഞ്ഞ അങ്ങയുടെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനുള്ള ആ മനസിനു മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് നിർത്തുന്നു.

                          സ്‌നേഹാദരങ്ങളോടെ,
                                         മജു.

Saturday, April 18, 2020

ഏദൻ തോട്ടത്തിൽ ഒരു ദിവസം (കഥ)



   

ആദവും ഹവ്വയുമാണ് നമ്മുടെ പ്രപിതാമഹനും പ്രപിതാമഹിയും.ആദത്തിന്റേയും ഹവ്വയുടെയും സന്തതി പരമ്പരകളാണ് ലോകത്തിൽ. മനുഷ്യൻ എത്ര മനോഹര പദം.ആ മനുഷ്യരെ സൃഷ്ടിക്കാൻ ദൈവം ആദമിനേയും ഹവ്വയേയും സൃഷ്ടിച്ചു. ദൈവം സൃഷ്ടിച്ചതിൽ ഏറ്റവും അധികം ബുദ്ധിയും മനുഷ്യനായിരുന്നു. ഏദൻ തോട്ടത്തിൽ പോയി അവരെ നേരിട്ട് കാണുക എന്നുള്ളത് എന്റെ ചിരകാല അഭിലാഷമായിരുന്നു. പ്രപിതാമഹൻമാരായ ആദമിനേയും ഹവ്വയേയും ഒരു ദിവസം ഭൂമിയിലേക്ക് ,എന്റെ വീട്ടിലേക്ക് വിളിച്ച് സൽക്കരിക്കണമെന്നും ഞാൻ മോഹിച്ചു.

               മനുഷ്യൻ പല കാര്യങ്ങളും ആഗ്രഹിക്കാറുണ്ട്. ചിലതൊക്കെ നടക്കും.ചിലത് നടക്കില്ല. എന്തായാലും ഒരു ദിവസം വൈകുന്നേരം ഞാൻ ഏദൻ തോട്ടത്തിൽ എത്തിച്ചേർന്നു. ഏദൻ തോട്ടത്തിൽ മരങ്ങൾക്കു നടുവിൽ അവർ കാറ്റു കൊള്ളാനിരിക്കുകയായിരുന്നു. ഞാൻ തോട്ടത്തിന്റെ വാതിൽക്കൽ എത്തി അകത്തേക്കുള്ള അനുവാദത്തിനു വേണ്ടി സങ്കോചത്തോടെ നിന്നു. എന്റെയും അവരുടേയും വേഷം വിഭിന്നമായിരുന്നു. ഞാൻ വസ്ത്രം ധരിച്ചിരുന്നു.അവർ വസ്ത്രം ധരിച്ചിരുന്നില്ല. അതാ യിരുന്നു എന്റെ സങ്കോചത്തിന് കാരണം.

    എന്നെ കണ്ടതും നിഷ്കളങ്കമായി രണ്ടു പേരും ചിരിച്ചു. ആരാണെന്നും എന്തിനാണ് വന്നതെന്നും അവർ ചോദിച്ചു. ഞാൻ ഭൂമിയിൽ നിന്ന് വരികയാണെന്നും  സ്ഥലം കേരളമാണെന്നും പേര് മജു എന്നാണെന്നും പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. പല പേരുകൾ കേട്ടിട്ടുണ്ട്, എന്റെ പേര് ആദ്യമായി കേൾക്കുകയാണെന്നും ഞങ്ങളുടെ പേര് പോലെ അപൂർവ്വമായി കേൾക്കുന്ന ഒരു പേര് ആണല്ലാ എന്ന് പറഞ്ഞ് അവർ ചിരിച്ചു. എന്തു പറയണമെന്നറിയാതെ ഞാനും ചിരിച്ചു.

     ഞാൻ വസ്ത്രം ധരിച്ചിരിക്കുന്നതിൽ അവർക്ക് ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടതായി തോന്നിയില്ല.അവർ വിവസ്ത്ര രാണെന്ന ഭാവം അവർക്കും ഉണ്ടായിരുന്നില്ല. ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും നല്ല സ്ഥലമായി ഏദൻ തോട്ടം എനിക്കനുഭവപ്പെട്ടു.നല്ല തണുത്ത കാറ്റ്, നല്ല ഫലമൂലാദികൾ, നല്ല ശുദ്ധജലം പൊടിയോ പുകയോ മാലിന്യങ്ങളോ എങ്ങുമില്ല. അക്രമമോ പിടിച്ചു പറിയോ ഒന്നുമില്ല. അവിടെ താമസിക്കാൻ ആരും കൊതിക്കും. നാട്ടിലെ റോഡിലൂടെ നടന്നാൽ തന്നെ വാഹനങ്ങളിലെ കറുത്ത പുകയും റോഡിലെ പൊടിയും ശ്വസിച്ച് ശ്വാസം മുട്ടും.ഇങ്ങനെ ഒരു ഏദൻ തോട്ടത്തിൽ വരാൻ കഴിഞ്ഞതു തന്നെ സുകൃതം.

    ആദവും ഹവ്വയും ആദി
 പ്രപിതാമഹൻമാരണല്ലോ. അവരെ ബഹുമാനിക്കണം. ഞാൻ അവരുടെ പാദത്തിൽ വീണ് നമസ്ക്കരിച്ചു. ദൈവം മനുഷ്യരെ സൃഷ്ടിക്കാൻ നിയോഗിച്ച രണ്ട് പേരാണ് എന്റെ മുന്നിൽ.അവർ എന്നെ രണ്ടു കൈപ്പടവും ചേർത്ത് തലയിൽ വച്ച് അനുഗ്രഹിച്ചു.

       ഭൂമിയിലെ മനുഷ്യരുടെ വിശേഷങ്ങൾ എന്നോട് ചോദിച്ചു. ഞാൻ ഭൂമി യിലെ വിവരങ്ങൾ സവിസ്തരം വർണ്ണിക്കാൻ തുടങ്ങി.

         അവിടുത്തെ സന്തതി പരമ്പരകളായി ഭൂമിയിൽ പിറന്നു വീണവർ പെറ്റുപെരുകി ഇന്ന് പരസ്പരം പോരടിച്ചും പല വേഷത്തിൽ പല ഭാഷകൾ സംസാരിച്ച് പല ജാതികളായും മതങ്ങളായും തിരിഞ്ഞ് പരസ്പരം പോർവിളികളുയർത്തി ജീവിച്ചു പോരുന്നു. മനുഷ്യർ ഒരു പാട് പുരോഗതി നേടിയിട്ടുണ്ട്.ഒരു പാട് കണ്ടുപിടുത്തങ്ങൾ നടത്തി. ജീവിത സൗകര്യങ്ങൾ വർദ്ധിച്ചിട്ടുണ്ട്.ശാസ്ത്രവും വൈദ്യവും അനുദിനം പുരോഗമിക്കുന്നുണ്ട്. എന്നിട്ടും ലോകത്തിന്റെ പല കോണിൽ നിന്നും വരുന്ന വാർത്തകളൊന്നും തന്നെ അത്ര ശുഭകരമല്ല. രാജ്യങ്ങൾ തമ്മിൽ യുദ്ധകാഹളം മുഴക്കുന്നു, ആയുധങ്ങൾ ശേഖരിച്ചു വയ്ക്കുന്നു. പണത്തിനോടുള്ള ആർത്തിയും അഴിമതിയും വർദ്ധിച്ചിരിക്കുന്നു. ജാതിയുടേയും മതത്തിന്റെയും പേര് പറഞ്ഞ് തല്ലു കൂടുന്ന ജനങ്ങൾ. ലാഭം മാത്രം കൊയ്യാൻ ജനങ്ങളെയും കൂടികച്ചവട ചരക്കുകളാക്കുന്ന ഒരു വിഭാഗം രാജ്യങ്ങൾ വേറെ.എന്തിനു പറയുന്നു മലിനീകരണം കൊണ്ട് പുഴയും കടലും കായലും പാടവും തോടും കരയും വൃത്തികേടാക്കുന്നു. വികസനത്തിന്റെ പേര് പറഞ്ഞ് പലതും നശിപ്പിക്കുന്നു, കുടിവെള്ളം കിട്ടാക്കനിയാകുന്നു. പകർച്ചവ്യാധികൾ പെരുകുന്നു. ജീവിതം തന്നെ അസാധ്യമെന്നു തോന്നും ചില സമയങ്ങളിൽ.ഇവരെയൊക്കെ അങ്ങോട്ട് തിരിച്ചുവിളിച്ചിട്ട് പുതിയൊരു മനുഷ്യസമൂഹത്തെ സൃഷ്ടിച്ചു കൂടെ? ഞാൻ ചോദിച്ചു.

      അതിന് മറുപടിയായി ആദവും ഹവ്വയും നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചു. സൃഷ്ടിച്ചു  എന്നുള്ളത് നേര്.പക്ഷേ സംഹരിക്കാൻ നമുക്കാർക്കും അവകാശമില്ല.സംരക്ഷിക്കാനും നേരെയാക്കാനും വിചാരിച്ചാൽ നടക്കായ്കയില്ല. ഭൂമിയിലേക്ക് വിട്ട മനുഷ്യർ നല്ലവരായിരുന്നു.അവർക്ക് ജാതിയോ മതമോ ദേശമോ കാലമോ ഒന്നും ഉണ്ടായിരുന്നില്ല.അവർ കുടുംബമായി ജീവിക്കാനും പെറ്റുപെരുകാനും തുടങ്ങിയപ്പോൾ പല ജോലികളും ചെയ്തു. പല സ്ഥലത്തും ജീവിച്ചു. പല രീതികളായി. പല വർഗ്ഗങ്ങളായി, പല മതമായി പല ജാതിയായി .മറ്റു ഗ്രഹങ്ങളിൽ വായുവും വെള്ളവും ഉണ്ടോ എന്ന് നോക്കുന്നുണ്ട് മനുഷ്യർ. അങ്ങനെയാണെങ്കിൽ കുറെ പേർ അങ്ങോട്ടും പോകും.അവിടെയും പുതിയ രാജ്യം സ്ഥാപിക്കും, ഭൂമിയിൽ നിന്ന് പോയവരാണ് അവിടെ പുതിയ രാജ്യം ഉണ്ടാക്കുന്നതെന്ന് ഓർക്കണം. അപ്പോൾ ജനങ്ങൾ അവരുടെ സൗകര്യത്തിനും  സാഹചര്യത്തിനു മനുസരിച്ച് ഓരോന്ന് ഉണ്ടാക്കുന്നു.ഇതിനൊക്കെ ഒരു മാറ്റം വരണമെങ്കിൽ പ്രയാസമാണ്. എന്നാൽ എല്ലാവരും മനസ് വച്ചാൽ നല്ലൊരു ജനതയായി മാറാവുന്നതേയുള്ളൂ. ആദം പറഞ്ഞ് നിർത്തി.

    എല്ലാവരും സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും സഹിഷ്ണുതയോടെയും കഴിയണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ പറഞ്ഞു.

      അതിന് മനുഷ്യരുടെ മനസ്ഥിതി മാറണം. ഇന്ദ്രജാലക്കാരന്റെ കയ്യിലെ വെറും പാവയാണ് മനുഷ്യനെന്ന് തിരിച്ചറിയുന്ന നിമിഷം വരെ അഹങ്കാരത്തിന്റേയും അഴിമതിയുടേയും അക്രമത്തിന്റെയും അബദ്ധജടിലമായ ധാരണകൾ കൊണ്ട് അവൻ അന്ധനായി തീരും.രാഷ്ട്രങ്ങളും ജനങ്ങളും ലോകവും എല്ലാം ഒരു പരമാണു വിൽ നിന്ന് ഉണ്ടായതാണെന്ന ബോധമുണ്ടെങ്കിൽ ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള വേർതിരിവ് അവസാനിക്കും.മനുഷ്യർ സ്വയം സൃഷ്ടിച്ച മതങ്ങളെല്ലാം ഏക ദൈവത്തിന്റെ മക്കളാണെന്ന ധാരണ ഓരോരുത്തരിലും ഉണ്ടാകുമ്പോൾ സ്വർത്ഥത പാടേ മാറും. അങ്ങനെ സമത്വസുന്ദരമായ ഒരു ലോകം ഭൂമിയിൽ പുനർജനിക്കും അവനവനെ തന്നെ ശുദ്ധീകരിച്ച് ഓരോരുത്തരും നാടിന്റേയും വീടിന്റെയും ലോകത്തിന്റെയും നൻമയ്ക്ക് വേണ്ടി ശ്രമിക്കുമ്പോൾ പണക്കാരനും പാവപെട്ടവനും പണ്ഡിതനും പാമരനും തൊഴിലാളിയും മുതലാളിയും ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും പാഴ്സിയും ജൈനനും ബുദ്ധ, യഹൂദ ,ജൂത, സിക്ക് എല്ലാം ഒന്നാകും.ആ വലിയ മതത്തിന്റെ പേരാണ് മനുഷ്യൻ. അങ്ങനെ ആ പുതിയ മതം എല്ലാ വേലിക്കെട്ടുകളും വേർതിരിവുകളും മാറി സമത്വസുന്ദരമായ ഒരു ലോകമായിരിക്കും പിന്നെ നിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുക. ദുരഭിലമായ ലോകത്തിൽ നിന്ന് സുരഭിലമായ ഒരു ലോകം സാധ്യമാണെന്ന് നിനക്ക് മനസിലാകും. ഇതു പറഞ്ഞ് ആദവും ഹവ്വയും എന്നെ നോക്കി പുഞ്ചിരിച്ചു.

സമയം ഏറെ വൈകിയിരിക്കുന്നു.  " അങ്ങനെ ഒരു ലോകമാണ് എന്റെ സ്വപ്നം." ഞാൻ പറഞ്ഞു. പോകാൻ അനുവാദം ചോദിച്ച് ഞാൻ വണങ്ങി.  പോയി വരൂ മകനെ എന്ന് അവർ ഒരുമിച്ച് എന്നെ യാത്രയാക്കി. പെട്ടെന്ന് ഒരു ശബ്ദം കേട്ടു.അത് വേറെ ഒന്നുമായിരുന്നില്ല. ഞാൻ കട്ടിലിൽ നിന്ന് സ്വപ്നം കണ്ട് താഴെ വീണതായിരുന്നു. എന്റെ സ്വപ്നം ഒരിക്കൽ യാഥാർത്ഥ്യമാവും .

✍️M@ju.

ആകാശത്തിലൂടെ സഞ്ചരിക്കുന്ന ഹൈഡ്രജൻ ബസ് ( ഡ്രീം ചലഞ്ച്)



        ഞാൻ ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ കുപ്പിയിൽ സിങ്കും വിനാഗിരിയും ഒഴിച്ച് ഹൈഡ്രജൻ ഉണ്ടാക്കി കുപ്പിയുടെ വായിൽ ബലൂൺഘടിപ്പിച്ച് ഹൈഡ്രജൻ ഉണ്ടാക്കി ബലൂൺ ആകാശത്തേക്ക് പറത്തി വിട്ടത് ഓർമ്മിക്കുന്നു. അത് ആകാശത്തേക്ക് ഉയർന്നു പോകും.പിന്നീട് ഇൻഡ്യാ ടുഡേ മാഗസിനിൽ ഹൈഡ്രജൻ ബലൂണിൽ രണ്ട് പേർ ഇരുന്നു പറക്കുന്ന പരസ്യ ചിത്രം കണ്ടിട്ടുണ്ട്. അന്നു മുതൽ എന്റെ ഒരു സ്വപ്നമാണ് ഹൈഡ്രജൻ ബലൂണിൽ കയറി സഞ്ചരിക്കണമെന്നത്.

കൊച്ചി മെട്രോ വന്നതോടുകൂടി കുറച്ചു കൂടി വിപുലമായ സ്വപ്നമായി അത് വളർന്നു.റോഡിനു മുകളിലൂടെ മെട്രോ പോകാമെന്നുണ്ടെങ്കിൽ എന്തുകൊണ്ട് ചെറിയ ദൂരം ഇത്തരം ഹൈഡ്രജൻ ബസുകളിൽ സഞ്ചരിച്ചു കൂട. ചുരുങ്ങിയത് അമ്പത് കിലോമീറ്റർ ദൂരം.അമ്പതോ അറുപതോ ആളുകൾക്ക് മാത്രം യാത്ര ചെയ്യാവുന്ന ചെറിയൊരു ഹൈഡ്രജൻ ബസ്.ഇന്ധനം വേണ്ട. റോഡിലെ വലിയ കുണ്ടും കുഴിയും ഒഴിവാക്കാം.റോഡ് ഡിസ്റ്റൻസി നേക്കാൾ കുറവായിരിക്കും എയർ ഡിസ്റ്റൻസ്.

         യാത്ര തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഹൈഡ്രജൻ ബസ്സ് സ്റ്റേഷൻ വേണം. ഇനി ഇടയ്ക്ക് സ്റ്റോപ്പു വേണമെങ്കിൽ അവിടെയും സ്റ്റേഷൻ ഉണ്ടാക്കണം.പ്രത്യേക എയർ മാർഗവും ഉണ്ടായിരിക്കണം.

       വായുവിനേക്കാൾ ഭാരം കുറവായ മൂലകമായ ഹൈഡ്രജൻ ഉയർന്നുപൊങ്ങി പോകുക സ്വാഭാവികം. അതാണ് ബലൂൺ ഉയരുന്നതിന്റെ തത്വവും.
        പ്രധാനപ്പെട ഒരു കടമ്പ എന്നു പറയുന്നത് ഹൈഡ്രജൻ ബസ് മേലോട്ട് ഉയർന്നു കഴിഞ്ഞാൽ അതിനെ  ഒരു നിശ്ചിത ഉയരത്തിൽ തന്നെ നിറുത്താൻ കഴിയണം.
 അതുപോലെ ആളുകൾ കയറുന്നതു വരെ നിറുത്തി ഇടാനും ഉയർത്താനും ഉള്ള സാങ്കേതിക വിദ്യകൾ നമ്മൾ ഇതിൽ കൊണ്ടുവരാവുന്നതേയുള്ളൂ.അതിന് ന്യൂട്ടന്റെ ഒന്നാം ചലന നിയമം അതായത് "നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തു അസന്തുലിതമായ ഒരു ബാഹ്യബലം അതിൻമേൽ പ്രവർത്തിക്കാതിരുന്നാൽ അതേ അവസ്ഥയിൽ തുടർന്നു കൊണ്ടിരിക്കും " മലയാളം മനസിലായില്ലെങ്കിൽ ഇംഗ്ലീഷിൽ പറയാം " An object at rest stays at rest and an object in motion stays in motion with same speed and in the same direction unless acted upon by an unbalanced force "  അപ്പോൾ ഇക്കാര്യങ്ങളൊക്കെ വേണമെന്നു വെച്ചാൽ നടക്കും എന്ന് മനസിലായില്ലേ. സ്വപ്നം യാഥാർത്ഥ്യമാകും എന്ന് ഞാൻ കരുതുന്നു.

 ഒരു നിശ്ചിത ഉയരത്തിൽ എത്തിയ ശേഷം ഹൈഡ്രജൻ ബസ് ഒരു നിശ്ചിത വേഗതയിൽ മുന്നോട്ട് കുതിക്കണം. സ്റ്റോപ്പെത്തിയാൽ നമ്മൾ ബോട്ടിന്റെ എൻജിൻ ഓഫാക്കും പോലെ ചെയ്യണം. എന്നിട്ട് പതിയെ ഹൈഡ്രജൻ ബസിനെ സ്റ്റേഷനിൽ ഇറക്കാം.ഇത് ഇന്നല്ലെങ്കിൽ നാളെ നമ്മുടെ ആകാശത്ത് ചെറിയ ദൂരം യാത്ര ചെയ്യുന്നതിന് ഇത്തരം ഹൈഡ്രജൻ ബസുകൾ ഒഴുകി നടക്കുന്നത് സ്വപ്നത്തിൽ കണ്ടു നോക്കൂ. നല്ല രസമില്ലേ......?

Wednesday, April 15, 2020

ആബിഗെയിൽ (കഥ)

ആബിഗെയിൽ
 _______________
ആബിഗെയിൽ എന്ന പതിനേഴു വയസുകാരിയും അവളുടെ അമ്മയും നാല് സഹോദരൻമാരും അവരുടെ കുട്ടികളും താമസിച്ചിരുന്നത് ബലോട്ട് എന്ന ഗ്രാമത്തിലെ ബാൽബിന എന്ന സുന്ദരമായ സ്ഥലത്തായിരുന്നു. നദീതീരത്തായിരുന്നു ബാൽ ബിന പ്രദേശം.  അവർ ബരാട് വാജ എന്ന പ്രത്യേക ഗോത്ര വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ കുടുംബം ഉൾപ്പടെ അയ്യായിരം കുടുംബങ്ങളാണ് ബലോട്ട് ഗ്രാമത്തിൽ ഉണ്ടായിരുന്നത്. ബരാട് വാജ സമുദായക്കാർ സമാധാന പ്രിയരും ദീനാനുകമ്പയുള്ളവരും ആയിരുന്നു.പരസ്പര സഹവർത്തിത്വത്തിലും സഹിഷ്ണുതയിലും സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ചിരുന്ന പാവം ഗ്രാമീണർ.ആബി ഗെയിൽ പ്രാഥമിക വിദ്യാഭ്യസം പൂർത്തിയാക്കി ഒരു പഴക്കട തുടങ്ങി കുടുംബത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു.

                ഒരു ദിവസം രാത്രിയാണ് ബാൽബിന എന്ന സ്ഥലത്ത് താമസിക്കുന്ന ആബി ഗെയിൽ ഉൾപ്പടെയുള്ള അമ്പത് കുടുംബങ്ങളുടെ ജീവിതം ആകെ മാറി മറിയുന്നത്.

അമ്പത് കുടുംബങ്ങളേയും ഭീകരർ ഒരേ സമയം വളഞ്ഞു. ഭീകരരെല്ലാം ബലിഷ്ഠ കായരും ആയുധധാരികളുമായിരുന്നു. ഉറങ്ങി കിടന്നവരെയെല്ലാം വിളിച്ചെണീപ്പിച്ചു.പുരുഷൻമാരെയെല്ലാം നിർദ്ദയം വെടിവെച്ചു കൊന്നു. സത്രീകളിൽ യുവതികളേയും വൃദ്ധകളേയും ചെറിയ പെൺകുട്ടികളേയും മാറ്റി നിർത്തി. എന്നിട്ട് യുവതികളോടും പെൺകുട്ടികളോടും വേറൊരു സ്ഥലത്തേക്ക്മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ആ ബി ഗെയിൽ വൃദ്ധയായ മാതാവിന്റെ കയ്യിൽ പിടിച്ച് കുനിഞ്ഞിരുന്നു. മാറി നിൽക്കാത്തവരാരെങ്കിലും ഉണ്ടോ എന്നറിയാൻ ഒരു ഭീകരൻ പരിശോധന നടത്തി.ആബി ഗെയിലിനെ കണ്ട ഭീകരൻ അവളെ കയ്യിൽ പിടിച്ച് ഉയർത്തി മാറ്റി നിർത്തി.അവൾ അമ്മയെ വിളിച്ച് ഉറക്കെ കരഞ്ഞു. ആബി ഗെയിലിനെയും ഭീകരൻ യുവതികളുടെ ഒപ്പം നിർത്തി.

അപ്പോഴേക്കും അവിടെ ഒരു ബസ് വന്നു. ആ ബസിനുള്ളിലേക്ക് യുവതികളേയും പെൺകുട്ടികളേയും കയറ്റി. ബസിനള്ളിൽ തോക്ക് പിടിച്ച് രണ്ട് ആളുകൾ ഉണ്ടായിരുന്നു. അവരുടെ വാഹനത്തിന് മുൻപിലും പുറകിലും കവചിതസുരക്ഷാ വാഹനങ്ങൾ അനുഗമിച്ചു.ദൂരയാത്ര ശീലമില്ലാതിരുന്ന പലരും ഛർദ്ദിച്ചു. ക്ഷീണം കൊണ്ട് എല്ലാവരും മയങ്ങി.

      തളർന്നുറങ്ങിയ ആബി ഗെയിൽ തന്റെ ശരീരത്തിൽ എന്തോ അരിക്കുന്നതു പോലെ തോന്നി ഞെട്ടി എണീറ്റു. അവൾ എണീറ്റപ്പോൾ കണ്ടത് ഒരു ഭീകരന്റെ കയ്യ് അവളുടെ വസ്ത്രത്തിനുള്ളിലായിരുന്നു." വിട ടാ' ......... അവൾ അലറി. അവളുടെ മാറിടത്തിൽ ബലിഷ്ഠമായ കൈകൾ കൊണ്ട് അയാൾ അമർത്തി .അവളുടെ അലർച്ചകേട്ട് അയാൾ പിടി വിട്ടു.ബസിനു പുറകിലേക്ക് പോയി ഓരോ സ്ത്രീയോടും അയാൾ ഇത് തന്നെയാണ് ചെയ്തത്. ഇത് കണ്ട് കലിപൂണ്ട ആബി ഗെയിൽ ബസിന്റെ മുൻവശത്ത് കാവൽ നിന്ന ഇല്ലോണ എന്ന ഭീകരനോട് ഈ വൃത്തികെട്ടവൻ കാണിക്കുന്നതു കണ്ടോ എന്ന് പരാതിപ്പെട്ടു. തങ്ങൾക്ക് നീതി കിട്ടും എന്ന പ്രതീക്ഷ അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അയാൾ ചെറുതായി ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾ ഞങ്ങളുടെ അടിമകളാണ് വെറും അടിമകൾ. നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. നിങ്ങളെ വിൽക്കാനാണ് ഞങ്ങൾ കൊണ്ടു പോകുന്നത്.നല്ല വില കിട്ടും.

സ്ത്രീകളെ വെറും ചരക്കുകളായി കാണുന്ന ഭീകര സംഘടന ബരാട് വാജ എന്ന ഗോത്രത്തെ നശിപ്പിക്കാൻ ഒരുമ്പെട്ടറങ്ങിയവരായിരുന്നു. വണ്ടിയിൽ നിന്ന് കരച്ചിലുകൾ ഉയർന്നു. ഭീകരർ പൊട്ടിച്ചിരിച്ചു. അൽപ്പസമയം കഴിഞ്ഞ് വണ്ടി ഇരുട്ടിൽ വഴിയരികിൽ നിർത്തി. എന്നിട്ട് എല്ലാവരാടും ഇറങ്ങാൻ പറഞ്ഞു. പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഇറങ്ങിയ ഓരോ യുവതികളേയും പ്രത്യേക കുപ്പായം അവർ ധരിച്ചിരുന്ന കുപ്പായത്തിനു മുകളിലൂടെ ധരിപ്പിച്ചു. അതിലൊക്കെ ഓരോരുത്തരുടെ വിലയും രേഖപ്പെടുത്തിയിരുന്നു.അവർ ഇപ്പോൾ ശരിക്കും  അടിമകളായി.അവരോട് ആ ഇരുട്ടത്ത് വരിയായി നടക്കാൻ പറഞ്ഞു.മുൻപേ പോയ പെട്രോമാക്സിന്റെ വെളിച്ചത്തിൽ അവർ നടന്നു.അവർ ഒരു ചന്തയിലാണ് ചെന്നു നിന്നത്. അവിടെ നല്ല ബൾബുകളുടെ പ്രകാശത്തിൽ ആബി ഗെയിൽ കൂടെയുള്ളവരെയൊക്കെ കണ്ടു. അവൾ പൊട്ടി കരയാൻ തുടങ്ങി.അവിടെ അടിമകളെ വാങ്ങാൻ ആളുകൾ എത്തി കൊണ്ടിരുന്നു. ആബി ഗെയിലിന്റെ അടുത്തേക്ക് തടിച്ച് ഭീകരരൂപിയായ ഒരാൾ അവളെ വാങ്ങാൻ എത്തി. ഇയാളുടെ കൂടെ എന്നെ വിടല്ലേ  പറഞ്ഞ് അവൾ ഉറക്കെ കരഞ്ഞു. അയാൾ ചുറ്റും തിരിഞ്ഞ് നോക്കി. മറ്റൊരു പെൺകുട്ടിയെ കണ്ട് ആ സത്വം അവളെ വാങ്ങി കൊണ്ടുപോയി.

മെല്ലിച്ച ശരീരത്തിൽ വൃത്തികെട്ട താടിയുമായി അവിടെ എഡ്മണ്ട് എന്ന് പേരായ മറ്റൊരു മനുഷ്യൻ ആബി ഗെയിലിനെ വാങ്ങാൻ എത്തി. അയാൾ വില കൊടുത്ത് അവളെ വാങ്ങി. ശരീരത്തിൽ ബന്ധിച്ചിരുന്ന ചങ്ങലയിൽ പിടിച്ച് ആബി ഗെയിലിനെ അയാൾ വീട്ടിൽ എത്തിച്ചു.രണ്ട് മുറിയുള്ള വൃത്തിയില്ലാത്ത ഒരു വീട്. അവൾക്ക് അറപ്പു തോന്നി. അയാൾ ചങ്ങല അഴിച്ചുമാറ്റി. കൊഴുത്ത ഒരു ദ്രാവകം അയാൾ കുപ്പിയിൽ നിന്ന് കുടിച്ചു. ആ ദ്രാവകം കുടിക്കാൻ അയാൾ ആബിഗെയിലിനെ നിർബന്ധിച്ചു. ഇത്തരം ദ്രാവകം അവൾ കുടിച്ചിട്ടില്ല എന്നു പറഞ്ഞു. അയാൾ ആ ദ്രാവകം കുപ്പി യോടെ അവളുടെ വായിലേക്ക് കുത്തി തിരുകി.കുറച്ചൊക്കെ അവളുടെ വയറ്റിൽ ആ ദ്രാവകം പോയി. അതിനൊരു തരം ചവർപ്പായിരുന്നു. അതിനു ശേഷം അവളുമായി ലൈംഗിക ബന്ധത്തിന് അയാൾ ആഗ്രഹം പ്രകടിപ്പിച്ചു. തനിക്കിപ്പോൾ ആർത്തവമാണെന്ന് അവൾ പറഞ്ഞു. അയാൾ അത് വിശ്വസിച്ചില്ല. ആ ബി ഗെയിലിനോട് വസ്ത്രങ്ങൾ മുഴുവൻ അഴിക്കാൻ ആവശ്യപ്പെട്ടു. അവൾ അതിനു മടിച്ചു.അയാൾ ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു.അവളുടെ പാഡുകൾ ചുവന്നിരുന്നു. അവിടെയുള്ളവർ ആർത്തവമുള്ള സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേർപ്പെടാൻ പാടില്ല എന്നാണ് നിയമം. അയാൾ അത് പാലിച്ചു.എങ്കിലും രാത്രി വെളുക്കുന്നതു വരെ  അവളുടെ നഗ്നശരീരത്തിൽ അയാളുടെ കയ്യ് പരതി കൊണ്ടിരുന്നു.

    നേരം വെളുത്തു. ആബി ഗെയിൽ എണീറ്റു വസ്ത്രങ്ങൾ ധരിച്ചു. എഡ്മണ്ട് എന്ന ആ എല്ലിച്ച ശരീരമുള്ള വികൃതമായ താടിയുള്ള മനുഷ്യൻ അലസമായി ഉറങ്ങികൊണ്ടിരുന്നു.പുറത്ത് വാഹനങ്ങൾ പോകുന്ന ശബ്ദം ആബി ഗെയിൽ കേട്ടു.പുറത്ത് റോഡാണെന്ന് അവൾക്ക് മനസിലായി. ഏറെ വൈകി എഡ്മണ്ട് എന്ന താടിക്കാരൻ എണീറ്റു. അയാൾ അലമാരയിൽ പോയി കൊഴുത്ത ദ്രാവകമുള്ള ഒരു കുപ്പി എടുത്തു കൊണ്ടുവന്നു. അയാൾ അതിൽ നിന്ന് പകുതി ദ്രാവകം കുടിച്ചു. പകുതി അവൾക്ക് നേരേ നീട്ടി. തനിക്കിത് വേണ്ടെന്ന് അവൾ പറഞ്ഞു. കുറെ കഴിയുമ്പോൾ ഇതൊക്കെ ശീലമായി കൊള്ളും എന്ന് എഡ് മ ണ്ട് പറഞ്ഞു. അയാൾ  മുറിയിൽ പോയി ഒരു തരം അപ്പം അവൾക്ക് ഭക്ഷിക്കാൻ കൊടുത്തു. അവൾ അത് കഴിച്ചു.ധാരാളം ജലവും കുടിച്ചു. സമയം കടന്നു പോയി കൊണ്ടിരുന്നു. സന്ധ്യ മയങ്ങി. എഡ്മണ്ട് അവളെ വീടിന് അകത്താക്കി വാതിൽ പൂട്ടി പുറത്ത് പോയി. സാധനങ്ങൾ വാങ്ങി വരാം എന്നു പറഞ്ഞാണ് അയാൾ പോയത്. അവൾ പുറകുവശത്തെ വാതിലിൽ ശക്തിയായി വലിച്ചു. വാതിൽ അനങ്ങുന്നില്ല. രണ്ടു പാളികളിലും പിടിച്ച് വീണ്ടും ശക്തിയായി അവൾ വാതിലിൽ വലിച്ചു.പെട്ടെന്ന് വാതിൽ അവൾക്കു മുന്നിൽ മലർക്കെ തുറന്നു.പുറത്തിറങ്ങി നോക്കുമ്പോൾ ചെറിയ മതിൽ. അതിനപ്പുറം റോഡ്. അവൾ അകത്തു കയറി ചെറിയ ഒരു ബാഗെടുത്ത് അതിൽ അവളുടെ വസ്ത്രം എടുത്തു വച്ചു. ധരിച്ചിരുന്ന വസ്ത്രവുമായി പുറത്തിറങ്ങി. മതിലിന് സമീപം എത്തി ബാഗ് അപ്പുറത്തേക്ക് ഇട്ടു. തന്നെ ആരെങ്കിലും കാണുന്നുണ്ടാ എന്ന് അവൾ നോക്കി.ഇല്ല ആരും ഇല്ല. അവൾ ആ ചെറിയ മതിൽ ചാടിക്കടന്നു. റോഡിൽ കാറുകളും സ്ക്കൂട്ടറുകളും അവിടവിടെ പാർക്ക് ചെയ്തിരിക്കുന്നു. ഇരുട്ട് പരന്നിരിക്കുന്നു. അവൾക്ക് വീട്ടിൽ വച്ച് ഏറ്റവും ഭയമായിരുന്നത് ഇരുട്ടിനെയാണ്. ആ ഇരുട്ടിലൂടെ തെരുവു വെളിച്ചത്തിലൂടെയും വാഹനങ്ങളുടെ ഇടയിലൂടെയും അവൾ അതിവേഗം നടന്നു. കുറെ ദൂരം ചെന്നപ്പോൾ ഒരു വീട്ടിൽ കുറ ആളുകൾ സംസാരിച്ചിരിക്കുന്നത് അവൾ കണ്ടു. അങ്ങോട്ട് കയറിച്ചെന്നാലോ എന്ന് അവൾ ആലോചിച്ചു.പക്ഷേ അത് ഈ ഭീകരജീവികൾക്ക് ബന്ധമുള്ളവർ ആരെങ്കിലും ആണെങ്കിൽ...,... അവൾ ഒന്നു നടുങ്ങി. പിന്നെയും അവൾ ആഞ്ഞു നടന്നു കൊണ്ടിരുന്നു. അവിടെ ഒരു ചെറിയ വീട്ടിൽ കത്തുന്ന ലൈറ്റിന്റെ പ്രകാശത്തിൽ ഒരു വൃദ്ധൻ വീടിന് മുന്നിലിരിക്കുന്നത് അവൾ കണ്ടു. അവൾ ആ വീട്ടിലേക്ക് ഓടിക്കയറി. തന്നെ രക്ഷിക്കണം എന്നു പറഞ്ഞു. എന്താ എന്ത് ഉണ്ടായി? അയാൾ അന്വേഷിച്ചു. അടിമയാക്കിയയുത്ത് നിന്ന് രക്ഷപ്പെട്ടു വരികയാണെന്ന് ആബി ഗെയിൽ പറഞ്ഞു. അത് കേട്ടതും അവളെ മുറിക്കകത്താക്കി അയാൾ വാതിലടച്ചു. നീ ഒന്നുകൊണ്ടും പേടിക്കേണ്ട. ധൈര്യമായിരിക്കാൻ വൃദ്ധൻ ആവളോട് പറഞ്ഞു. അവിടെ അയാളുടെ മകൻ ഡോണറ്റും ഭാര്യ ഗബ് റീയ ലയും ഉണ്ടായിരുന്നു.അവർ അവൾക്ക് കുളിക്കാനും വസ്ത്രം മാറാനും സൗകര്യം ചെയ്തു കൊടുത്തു. ഗബ് റീയ ല അവളുടെ വസ്ത്രങ്ങൾ ആബി ഗെയ്ലിനു കൊടുത്തു. അവൾക്ക് ഭക്ഷണം കൊടുത്തു. രാത്രി സുഖമായുറങ്ങാൻ പറഞ്ഞ് മുറിയും കൊടുത്തു. അവൾ തന്റെ മാതാ വിനേയും സഹോദരൻമാരേയും സഹോദരി ഭാര്യമാരേയും അവരുടെ കുട്ടികളേയും ഓർത്ത് കരഞ്ഞുകൊണ്ട് ഉറങ്ങിപ്പോയി. രാവിലെ എണീറ്റു. വൃദ്ധന്റെ മകൻ ഡോണറ്റ്ഒരു ടാക്സി കാർ ഏർപ്പാട് ചെയ്തു. ആബി ഗെയിലിനെയും കൊണ്ട് ഡോണറ്റ് അവളുടെ ഗ്രാമമായ ബരോട്ട് ഗ്രാമത്തിലെ ബാൽ ബിന എന്ന സ്ഥലത്തേക്ക് കുതിച്ചു. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച്ച അവളെ ഞെട്ടിച്ചു.അമ്പതോളം കുടുംബങ്ങളിൽ ഇന്ന് ആരും അവശേഷിക്കുന്നില്ല. വീടുകൾ തകർന്നിരിക്കുന്നു. വീടു സാമാനങ്ങൾ ചിതറിക്കിടക്കുന്നു.
     അവർ കാറിൽ ഡോണറ്റുമൊരുമിച്ച് ബലോട്ട ഗ്രാമത്തിലെ ബരോട് വാജ സമുദായത്തിലെ മുഖ്യനെ ചെന്നു കണ്ടു. തനിക്കനുഭവിക്കേണ്ടി വന്ന ക്രൂരതകൾ വിവരിച്ചു. എല്ലാം അയാൾ അറിഞ്ഞിരുന്നെങ്കിലും അയാൾ നിസ്സഹായനായിരുന്നു. നമുക്ക് ഭീകരരോട് ഏറ്റുമുട്ടാനുള്ള ശക്തിയെവിടെ ? അയാൾ ചോദിച്ചു. ഇതൊക്കെ സഹിക്കണം എന്നാണോ അങ്ങ് പറയുന്നത്? ആബി ഗെയിൽ ചോദിച്ചു.

 ആബി ഗെയിലിനു താമസിക്കാൻ ഒരു ബന്ധു ഗൃഹം സമുദായ മൂപ്പൻ ഒരുക്കി കൊടുത്തു. അവളെ രക്ഷപ്പെടുത്തി ഇവിടെ എത്തിച്ച ഡോണറ്റിനോട് മൂപ്പനും ആബിഗെയിലും നന്ദി പറഞ്ഞു. ഡോണറ്റിന് ധാരാളം സമ്മാനങ്ങളും കൊടുത്താണ് ബരാട് വാജ സമുദായ മൂപ്പൻ യാത്രയാക്കിയത്.
     തന്റെ മാതാവിനെയും സഹോദരങ്ങളേയും ഇല്ലാതാക്കിയ സ്ത്രീകളെ  അടിമകളാക്കിയ ഭീകരരെ നശിപ്പിക്കുമെന്ന് അവൾ ശപഥം ചെയ്തു.
      അതിന് അവൾ തന്റെ ഗ്രാമത്തിലെ ചെറുപ്പക്കാരെയൊക്കെ സംഘടിപ്പിച്ച് ഒരു സംഘടന ഉണ്ടാക്കി.ചിട്ടയായ പരിശീലനം നടത്തി. എന്തും നേരിടാൻ പ്രാപ്തിയുള്ള ഒരു സംഘം ആ ബി ഗെയിലിന്റെ നേതൃത്വത്തിൽ വളർന്നു വന്നു.

   ഭീകരരെ ഇല്ലാതാക്കാൻ നടത്തിയ ഒരു പ്രത്യേക ഓപ്പറേഷനിൽ ( ഓപ്പറേഷൻ ബലോട്ട് ) ആബി ഗെയിലിന്റെ നേതൃത്വത്തിൽ ഭീകര ക്യാംമ്പ് വളഞ്ഞു. അങ്ങനെ ഒരു ആക്രമണം ഭീകരർ പ്രതീക്ഷിച്ചിരുന്നില്ല. മുഴുവൻ ഭീകരരേയും വെടിവെച്ചുകൊന്നു. ഭീകര ക്യാംമ്പ് ബോംബിട്ടു തകർത്തു കളഞ്ഞു.

   ആബി ഗെയിലിനോടൊപ്പം അടിമ ക ളാക്കിയ മുഴുവൻ സത്രീകളേയും പെൺകുട്ടികളേയും അവർ മോചിപ്പിച്ചു.സമാധാനത്തിലും സഹിഷ്ണുതയിലും കഴിയുന്ന ബരോട്ട് ഗ്രാമത്തിനെ ആക്രമിക്കാൻ ഒരു ഭീകരനേയും സമ്മതിക്കില്ല എന്ന് ആബി ഗെയ്ൽ പ്രസ്താവിച്ചു. തന്റെ അമ്മയേയും സഹോദരൻമാരെയും നഷ്ടപ്പെട്ടതിൽ ആബി ഗെയിൽവേദനിച്ചു.ആബി ഗെയ്ലിനെ ജനങ്ങളുടെ രാജ്ഞിയായി ഗ്രാമമൂപ്പൻ പ്രഖ്യാപിച്ചു. ഇനി ഒരു ഭീകരനും ബലോട്ട് ഗ്രാമത്തിലാ ബാൽ ബിന യിലോ അക്രമവുമായി കാലു കുത്തില്ല എന്ന് രാജ്ഞി ആബി ഗെയിൽ പ്രഖ്യാപിച്ചു. സ്നേഹവും സഹവർത്തിത്വവും സഹിഷ്ണുതയും ആയിരിക്കും നമ്മുടെ മതം. ജാതീയമായോ മത പരമായോ വർണ്ണവിവേചനമോ ആയ ഒരു തരത്തിലുള്ള വേർതിരിവുകളും ഈ ഗ്രാമം അംഗീകരിക്കുന്നില്ല.സ്നേഹം മാത്രമാണ് നമ്മുടെ മതം. സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും പുതിയ ഒരു ബരോട്ട് ഗ്രാമം പടുത്തുയർത്തി അക്രമങ്ങളെ അമർച്ച ചെയ്ത് ഗ്രാമത്തിന്റെ പ്രിയങ്കരിയായ രാജ്ഞിയായി ആബി ഗെയിൽ ഗ്രാമം ഭരിക്കുന്നു.

                        - ശുഭം -

✍️മജു.

💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃

Sunday, April 12, 2020

#പ്രളയം



പുഴ രൗദ്രഭാവം കൊള്ളുകയായിരുന്നു
തന്റെ വഴി തടഞ്ഞവരെയെല്ലാം
പുഴകശക്കിയെറിഞ്ഞു
നിരപരാധികളായ പാവങ്ങൾ
അവളെ നിസ്സഹായതയോടെ നോക്കി
വഴിയെവിടെ മക്കളേ ചോദിച്ച്
പുഴ അകത്ത് കയറി
പുഴ നികത്തിയതും മണൽ വാരിയതും
കുന്നിടിച്ചതും വയൽ നികത്തിയതും
കാടുവെട്ടിയതും കാട്ടാറ് കലക്കിയതും
ആരായിരുന്നു
അതിനൊക്കെയാണല്ലോ മാഫിയകൾ
അല്ലെങ്കിലും മാഫിയകൾക്ക്
നഷ്ടപ്പെടാൻ എ ന്ത്?
സാധരണക്കാരണല്ലോ എല്ലാം സഹിക്കാൻ
പുഴ ആർത്തലച്ച് വീടായ വീടൊക്കെ മുക്കി
പാഠമാണ് വലിയപാഠം
പ്രകൃതിയേയും ജീവജാലങ്ങളേയും
സംരക്ഷിക്കൂ.........
പ്രകൃതിയെ നശിപ്പിക്കുന്നവരെ
സൂക്ഷിച്ചോളൂ.......

✍️മജു

അനുഭവങ്ങൾ പാളിച്ചകൾ ബാല്യകാലസ്മരണകൾ--17.ശ്രീമതി. കല്ല്യാണി അമ്മ




ശ്രീമതി. കല്ല്യാണി അമ്മ എന്റെ അയൽവക്കത്ത് താമസിച്ചിരുന്ന പ്രായമായ ഒരു മുത്തശിയായിരുന്നു.അവർക്ക് 80 വയസിനു മുകളിൽ പ്രായം ഉണ്ടായിരുന്നു.
ധാരാളം സ്വത്തും അവരുടെ പേരിൽ ഉണ്ടായിരുന്നു. ഒരേ ഒരു മകൻ മദ്രാസിൽ ജോലി ചെയ്യുകയായിരുന്നു.
ചക്ക ,മാങ്ങ സീസൺ ആയാൽ തൊടിയിലെ ചക്കയെല്ലാം ഇടുവിച്ച് ചക്കക്കുരു പുഴുങ്ങി ഉണങ്ങാൻ വെയിലത്ത് ഇടും. ചക്കയും ഉണക്കി സൂക്ഷിക്കും. മാങ്ങയെല്ലാം അരിഞ്ഞ് വെയിലത്ത് ഇട്ടു ഉണക്കും.
കൂട്ടുകുടുംബത്തിൽ അവരുടെ ഒരേ ഒരു മുറിയിലായിരുന്നു അവരുടെ താമസം. ആ മുറിയിൽ ഒരു കട്ടിലിൽ ആയിരുന്നു അവർ കിടന്നിരുന്നത്. അതിനോട് ചേർന്നൊരു ചെറിയ മുറിയിലായിരുന്നു പാചകം.
രാവിലെ  പറമ്പിലെ പ്രത്യേകഇലയൊക്കെ ഇട്ട് കാച്ചിയ വെളിച്ചെണ്ണ തേച്ചുള്ള കുളി. പനങ്കുല പോലത്തെ മുടിയിൽ ഒരെണ്ണം പോലും നരച്ചിരുന്നില്ല. മത്സ്യമോ മാംസമോ അവർ ഉപയോഗിച്ചിരുന്നില്ല. പറമ്പിലെ ചീരയും ചേമ്പും ചേനയും തക്കാളിയും കാച്ചിലും അവർ കഴിച്ചിരുന്നു. മഴക്കാലമായാൽ ഉണക്കി വെച്ചിരിക്കുന്ന ചക്കക്കുരുവും മാങ്ങാ തൊലിയും ഒക്കെ കൂട്ടി അവർ കറിയുണ്ടാക്കി അവർ ജീവിച്ചു. നുറുവയസു വരെ ഒരു രോഗവുമില്ലാതെ ജീവിച്ചാണ് കല്ലാണി അമ്മ മടങ്ങിയത്.
                             (തുടരും)
✍️ മജു
🌲🌲🌲🌳🌳🌳🌳🌳🌲🌲🌲🌲🌲🌲🌲🌳🌳

Friday, April 10, 2020

പ്രതീക്ഷ (മിനികഥ)



പ്രതീക്ഷയാണ് ജീവിതം. അതിന് ഒരു ഉദാഹരണമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി. കേരളത്തിലെ മൂന്ന് കോടി ജനങ്ങളിൽ ഭൂരിഭാഗവും ലോട്ടറി എടുക്കാൻ മുന്നിലാണ്.ഒരു ലോട്ടറി എടുത്ത് കയ്യിൽ വയ്ക്കുമ്പോൾ മുതൽ റിസൽറ്റ് വരുന്നതുവരെ എന്തെല്ലാം സ്വപ്നങ്ങൾ കാണാം. അടിച്ചില്ല എന്നറിയുമ്പോൾ നിരാശയല്ല. അന്ന് പണിയെടുത്ത് കിട്ടിയതിൽ 200 രൂപയ്ക്കു കൂടി ലോട്ടറി വാങ്ങും. വീണ്ടും ആ നിമിഷം മുതൽ ജീവിതത്തോട് അഭിനിവേശം തുടങ്ങുകയായി. വീണ്ടും സ്വപ്നങ്ങൾ ഫലം വരുന്നതുവരെ. അതൊരു സുഖമാണ്. വീണ്ടും എടുക്കും 300 രൂപയ്ക്ക്. അല്ല പിന്നെ എന്നോടാ കളി എന്നൊരു വാശി പോലെ. വീണ്ടും പ്രതീക്ഷകൾക്ക് ചിറകു മുളയ്ക്കും. അതങ്ങനെ അനവരതം തുടരും.ഇതു വരെ ലോട്ടറിക്ക് ചിലവാക്കിയ പൈസ ഉണ്ടായിരുന്നെങ്കിൽ നല്ലൊരു വീട് പണിയാമായിരുന്നു എന്ന്  ഓർമ്മിച്ചത് പണിയൊന്നുമില്ലാതെ വയസായി വീട്ടിലിരുന്നപ്പോഴാണ്.

                        - ശുഭം -

✍️മജു

ബർബ്ബ് രചനാ ചലഞ്ചിനു വേണ്ടി എഴുതിയത്

കർമ്മ വിപാകം
വി.ടി.ഭട്ടതിരിപ്പാട്

 കേരളത്തിലെ സ്ത്രീകളെ അന്ധവിശ്വാസം കൊണ്ട് തളച്ചിരുന്ന പുരുഷ മേൽക്കോയ്മയിൽ നിന്ന് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്  ഉയർത്താനും അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും തുറന്നു കാണിക്കുകയും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ സ്ത്രീകൾ  അനുഭവിച്ചിരുന്ന ദുരിതങ്ങൾ, യാഥാസ്ഥിതിക മേൽക്കോയ്മയെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ച വി.ടി യുടെ ആത്മകഥാഖണ്ഡങ്ങളുടെ സമാഹാരം വായനക്കാരെ ആവേശം കൊള്ളിക്കും. ജൻമിത്വം അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ചുമലിൽ ഇരുന്ന് ഉറക്കം തൂങ്ങുകയാണെന്ന് വി.ടി പറഞ്ഞത് ഇരുണ്ട കാലത്തിന്റെ ഓർമ്മപ്പെടുത്തലും അടിമത്വത്തിൽ നിന്ന് മോചിതരാവാനും വിദ്യാഭ്യാസം ചെയ്യാനും ആഹ്വാനം ചെയ്യുന്ന വി.ടി യെ ഈ പുസ്തകത്തിൽ കാണാം. പത്നിമാരെല്ലാം ഭർത്താവിന്റെ ഉച്ഛിഷ്ഠം ഭുജിക്കണമെന്നുള്ള നിയമങ്ങൾ ഉണ്ടാക്കിയ  അറിവില്ലാത്ത അന്ധവിശ്വാസികളേക്കാൾ അപകടകാരികളാണ് അറിവുള്ള അന്ധവിശ്വാസികൾ എന്നത് ശരിയാണെന്ന് ബോധ്യമാവാൻ സ്വന്തം അനുഭവത്തിന്റെ കണ്ണീരും കിനാവിൽ നിന്നും തനിക്ക് ശരിയാണെന്ന് ഉറപ്പായ വഴിയിലൂടെ ജീവിതം  നയിച്ച വി.ടി യെ വായനക്കാർക്ക് അടുത്തറിയാൻ കർമ്മ വിപാകം എന്ന ഈ ആത്മകഥയിലൂടെ കഴിയും. ഒരു സമുദായത്തിന്റെ തന്നെ അനാചാരങ്ങളെ, അന്ധവിശ്വാസങ്ങളെ മാറ്റിമറിച്ച വി.ടിയുടെ ആത്മകഥ  ഒരു കാലത്തിന്റെ രാഷ്ട്രീയ മാനം നൽകുന്നുണ്ട്..

Sunday, April 5, 2020

#നളനും ദമയന്തിയും (കഥ)



നളന്റെയും ദമയന്തിയുടേയും കഥ നിങ്ങൾക്കേവർക്കും അറിയാവുന്നതാണ്.ഒരിക്കൽ കൂടി പറയാം.

ഒരിക്കൽ ദമയന്തി ജലക്രീഡയ്ക്കായി താമരപ്പൊയ്കയിൽ ഇറങ്ങിയപ്പോൾ മനോഹരമായ അരയന്നം താമരനൂലുകൾ തിന്നുന്നത് കണ്ടു. സൂത്രത്തിൽ അതിനെ പിടിച്ച് ബന്ധനത്തിലാക്കി.അപ്പോൾ അരയന്നം പറഞ്ഞു: "നിഷധ രാജ്യത്ത് നളൻ എന്നൊരു രാജാവുണ്ട്.ദേവ സ്ത്രീകൾ പോലും മോഹിക്കുന്ന സൗന്ദര്യമാണ് രാജാവിന്.കുമാരിക്ക് ഏറ്റവും അനുയോജ്യനായ വരനായിരിക്കും നള രാജാവ്.ഞാൻ ഇക്കാര്യം രാജാവിനെ അറിയിക്കാം" ഇതു കേട്ട് സന്തോഷവതിയായ ദമയന്തി അരയന്നത്തെ മോചിപ്പിച്ചു.
''നിഷധ രാജാവായ നളനെ ഞാൻ മനസാ വരിച്ചു കഴിഞ്ഞു "എത്രയും വേഗം ഈ വിവരം രാജാവിനെ അറിയിക്കാൻ അരയന്നത്തിനോട് പറഞ്ഞു.
അരയന്നം പറന്ന് നിഷധ രാജ്യത്തെ താമരപ്പൊയ്കയിൽ നീന്തിക്കളിച്ചു കൊണ്ടിരുന്നു.

 നളൻ ജലക്രീഡയ്ക്കെത്തി അരയന്നത്തെ പിടിച്ച് ബന്ധനസ്ഥനാക്കി. അപ്പോൾ അരയന്നം പറഞ്ഞു "രാജാവേ, ഞാൻ ഒരു പ്രധാന കാര്യം അറിയിക്കാനാണ് ഇവിടെ വന്നത്. വിദർഭ രാജ്യത്ത് ഭീമ രാജാവിന്റെ മകൾ അതിസുന്ദരിയായ ദമയന്തി അങ്ങയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. അങ്ങയെ ദമയന്തി മനസാ വരിച്ചു കഴിഞ്ഞു ." ഇതു കേട്ട രാജാവ് അരയന്നത്തെ ബന്ധനത്തിൽ നിന്ന് വിമുക്തയാക്കി.പ്രേമംകൊണ്ട് നിറഞ്ഞ ഹൃദയവുമായി എത്രയും പെട്ടെന്ന് വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ കുമാരിയെ അറിയിക്കാൻ പറഞ്ഞത് അരയന്നത്തെ വിട്ടയച്ചു.
      അരയന്നം ഈ വിവരങ്ങൾ ദമയന്തിയെ അറിയിച്ചു. വിദർഭ രാജാവ് സ്വയം വരത്തിനുള്ള ഏർപ്പാടുകൾ ഒരുക്കി. ധാരാളം രാജാക്കൻമാരും അഞ്ച് ദേവൻമാരും അവിടെ എത്തി. ദമയന്തി നളനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്നു മനസിലാക്കിയ അഞ്ച് ദേവൻമാരും നളന്റെയടുത്ത് നളന്റെ രൂപത്തിൽ ഇരുന്നു.  ആറു പേർ ഒരു പോലെ നള രൂപം പ്രാപിച്ചിരിക്കുന്നതു കണ്ടപ്പോൾ ദമയന്തി ആകാശത്തേക്ക് കൈകൾ ഉയർത്തി ആദ്യ ത്യഭഗവാനെ പ്രാർത്ഥിച്ചു: "ഭഗവാനേ, ഞാൻ നള രാജാവിനെ മനസുകൊണ്ട് വരിച്ചു കഴിഞ്ഞു, അപ്പോൾ നള രൂപം പൂണ്ടിരിക്കുന്ന മറ്റ് അഞ്ചു പേർക്കും ഞാൻ മറ്റൊരാളുടെ ഭാര്യയാണ്, പരസ്ത്രീയാണ്, നള രാജാവിന്റെ യഥാർത്ഥ രൂപം വെളിവാക്കിയാലും " അപ്പോൾ അഞ്ച് ദേവന്മാരും യഥാർത്ഥ രൂപം പ്രാപിച്ചു. ദമയന്തി നളനെ വരണമാല്യം അണിയിച്ചു.
   അനന്തരം മറ്റ് രാജാക്കൻമാരും ദേവന്മാരും തിരിച്ചുപോരുമ്പോൾ കലിയും ദ്വാപരനും വരുന്നു. സ്വയംവരം കഴിഞ്ഞു എന്ന വൃത്താന്തം കേട്ട കലിപറഞ്ഞു: "ദേവൻമാരെയൊന്നും പിടിക്കാതെ വെറുമൊരു മനുഷ്യനെ സ്വയംവരം ചെയ്ത അവരെ തമ്മിൽ തെറ്റിച്ചിട്ടു തന്നെ കാര്യം. അതിനുള്ള തക്കം പാത്ത് കലിയും ദ്വാപരനും നടന്നു.
   ഒരു ദിവസം പതിവിനു വിപരീതമായി നളരാജാവ് പകൽ ദീർഘനേരം ഉറങ്ങി. സന്ധ്യാവന്ദന സമയം കഴിഞ്ഞാണ് എണീറ്റത്. ഓടിച്ചെന്ന് ഒരു വിധം കർമ്മം പൂർത്തിയാക്കി എന്നു വരുത്തി. പക്ഷേ സന്ധ്യാവന്ദനത്തിന് മുമ്പ് ചെയ്യേണ്ട കാലും കൈയ്യും കഴുകൽ ചെയ്യാൻ രാജാവ് മറന്നു. ഈ തക്കം നോക്കി കലി നളനിൽ പ്രവേശിച്ചു.ദ്വാപരൻ നളന്റെ അനിയൻ പുഷ്ക്കരനിലും പ്രവേശിച്ചു.പുഷ്ക്കരൻ കലിബാധിച്ചിരിക്കുന്ന നളനെ ചൂത് കളിക്കാൻ വിളിച്ചു. കലിബാധിച്ച നളന് ചൂതുകളിയിൽ രാജ്യം നഷ്ടമായി.
     നളനും ദമയന്തിയും കാട്ടിൽ അലഞ്ഞു.രാത്രിയായി ദമയന്തി ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. കലിബാധിച്ച നളൻ ഉറക്കം വരാതെ കാട്ടിലൂടെ നടന്നു. ദമയന്തി  നേരം വെളുത്തപ്പോൾ നളനെ കാണാതെ വിഷമിക്കുന്നു. വളരെയേറെ ബുദ്ധിമുട്ടി ദമയന്തി വിദർഭ രാജ്യത്തെത്തുന്നു. ഭീമ രാജാവ് നളനെ കണ്ടെത്താൻ ചാരൻമാരെ നിയോഗിക്കുന്നു. അവസാനം കോ സല രാജധാനിയിൽ പാചകക്കാരനായി ജീവിക്കുന്നത് കണ്ടെത്തി. ഒരു പാട് ക്ലേശങ്ങളാണ് കലി നളനിൽ വരുത്തി കൂട്ടിയത്. അവസാനം അതെല്ലാം വിട്ടൊഴിഞ്ഞു.പുഷ്ക്കരനിൽ നിന്നും ദ്വാപരനും ഒഴിഞ്ഞു.രാജ്യം പുഷ്ക്കരൻ നളന് തിരികെ കൊടുത്തു. നിഷധ രാജ്യത്തെ രാജാവായി നളൻ വീണ്ടും രാജ്യം ഭരിച്ചു. നളനും ദമയന്തിയും സന്തോഷത്തോടെ വസിച്ചു.

     പ്രീയമുള്ളവരെ എന്തിനാണ് ഈ കഥ ഇപ്പോൾ പറഞ്ഞതെന്നോ? എപ്പോഴൊക്കെ നിങ്ങൾ പുറത്തു പോയി വരുന്നുവോ അപ്പോഴക്കെ കൈയ്യും കാലും മുഖവും കഴുകാൻ മറക്കരുത്. അഭിനവ കലിയായി കൊറോണയും കോവിഡ് 19 ഉം നിപ്പയും പക്ഷി പനിയുമൊക്കെ നിങ്ങളെ ഉന്നം വച്ച് നടക്കുന്നുണ്ട്. ജാഗ്രതൈ!!! കൈ കഴുകൂ ....

                   - ശുഭം -

✍️മജു

🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢

#കോവിഡ് 19, വാട്ട്സ് ആപ്പ് (കഥ)



കൊറോണ👺: ഹായ്

                    ഞാൻ🧓: ആരാ, എന്തു വേണം.

കൊറോണ👺: ഞാൻ കൊറോണ,എന്തൊക്കെയാ വിശേഷങ്ങൾ, സുഖം തന്നെയല്ലേ?

                               ഞാൻ🧓: സുഖം അന്വേഷിക്കാൻ പറ്റിയ ഒരാൾ, എന്തു വേണം?

കൊറോണ👺: ലോകമെമ്പാടുമുള്ള എന്റെ താണ്ഡവം അറിയുന്നില്ലേ?

                                   ഞാൻ🧓: അറിയുന്നുണ്ട്, ആളുകളെ കൊല്ലാതിരിക്കാൻ പറ്റില്ലാല്ലേ?

കൊറോണ👺: ചൈനയിൽ ഞാൻ പണ്ടേ അവതരിച്ചതാ, അതിന്റെ ഒരു പുതിയ വെർഷനാ കോവിഡ് 19, ചൈനക്കാരും മനസിലാക്കാൻ വൈകി, ആളുകളുടെ കൊള്ളരുതായ്മകൾ കൂടുമ്പോൾ ഒന്നുരണ്ടെണ്ണത്തിനെ ഞാൻ പിടികൂടും, പിന്നെ ദാ എന്ന് പറയുന്നതിന് മുമ്പ് പടരും.എന്നെ കൊല്ലാൻ നിങ്ങൾക്ക് കഴിയില്ല.

                                ഞാൻ🧓: അത് നിന്റെ തോന്നലാണ്, അഹങ്കാരമാണ്.

കൊറോണ👺: അഹങ്കാരം നിങ്ങൾ മനുഷ്യർക്കാണ്. മനുഷ്യന് മനുഷ്യനെ കണ്ടാൽ അറിയാതായി. വകതിരിവില്ലാതായി. അപ്പോൾ ഒരു പാഠം പഠിപ്പിക്കാൻ ഞാൻ ഇറങ്ങിയതാ. കുറെ ക്ഷമിച്ചു.

                               ഞാൻ🧓: ഞങ്ങൾക്ക് കുറച്ച്‌ അഹങ്കാരമൊക്കെ കാട്ടി കൂട്ടി. പക്ഷേ എല്ലാവരും ഇന്ന് ഒന്നായി.ഇന്നേക്ക് ഒരു വർഷത്തിനുള്ളിൽ നിന്നെ കൊന്നിരിക്കും.

കൊറോണ👺: ഹ ഹ ഹ.... ഒന്നു മയത്തിൽ തള്ള്, രാവിലെ പുട്ടാണോ കഴിച്ചത്?

                         ഞാൻ🧓: തള്ള ലൊന്നുമല്ല, നിന്നെ കൊല്ലാനുള്ള ദിവ്യ ഔഷധം തേടി ഇന്ത്യക്കാർ പരീക്ഷണം തുടങ്ങി കഴിഞ്ഞു. വാക്സിൻ വികസിപ്പിച്ചെടുത്താൽ നിന്റെ അന്ത്യം കുറിക്കും.

കൊറോണ👺: എന്താ വെല്ലുവിളിയാണോ?

                              ഞാൻ🧓: അതെ, ഇന്ത്യയിലെ മനുഷ്യരോട് നീ കളിക്കണ്ട.

കൊറോണ👺: നിങ്ങൾ മനുഷ്യരാണ് വൃത്തികേടുകൾ കാണിക്കുന്നത്.നിങ്ങൾ പരസ്പരം കൊല്ലുന്നു. പരിസരം വൃത്തികേടാക്കുന്നു. അന്തരീക്ഷം മലീമസമാക്കുന്നു.പാടത്തും പറമ്പിലും മാലിന്യം വലിച്ചെറിയുന്നു.അറവ് മാലിന്യം ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലും പുഴയിലും തള്ളുന്നു. കക്കൂസ് മാലിന്യങ്ങൾ ജലാശയങ്ങളിൽ തള്ളുന്നു.പിന്നെ ഞാൻ എങ്ങനെ നിങ്ങളെ പിടിക്കാതിരിക്കും.

                                  ഞാൻ🧓: വൃത്തിയുടെ പാഠങ്ങൾ ഏറെക്കുറെ മനുഷ്യരെ പഠിപ്പിച്ചതിനു നന്ദി. ഇവിടെ ആളുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകി കൊണ്ടേ ഇരിക്കുന്നു, തുമ്മുമ്പോൾ മുഖം മറയ്ക്കുന്നു. മാലിന്യങ്ങൾ കുഴിച്ചുമൂടുന്നു.21 ദിവസം വീടിനുള്ളിൽ തന്നെ ഇരുന്ന്കൊണ്ട് നിന്റെ വ്യാപനം ഞങ്ങൾ ചെറുക്കുന്നു.

കൊറോണ👺: നിങ്ങളുടെ ഇച്ഛാശക്തിക്ക് മുമ്പിൽ ഞാൻ തോറ്റിരിക്കുന്നു. ഞാൻ പൊയ്ക്കോളാമേ.

                        ഞാൻ🧓: നിന്നെ കൊല്ലാതെ ഞങ്ങൾ വിടില്ല. വേഗം ഇൻഡ്യയിൽ നിന്ന് വിട്ടോ.

കൊറോണ👺: എന്നെ കൊല്ലരുത്. ഇനി ഞാൻ ചൈനയിൽ തന്നെ നിന്നോളാം.

                                 ഞാൻ🧓: നീ ഇന്ത്യയുടെ മണ്ണിൽ കാലുകുത്തിപ്പോയ സ്ഥിതിക്ക് നിന്നെ കൊല്ലാനുള്ള ദിവ്യ ഔഷധം തേടി ഞങ്ങളിൽ പലരും ഗവേഷണം തുടങ്ങി കഴിഞ്ഞു. നീ എവിടെപ്പോയി ഒളിച്ചാലും വാക്സിനു മായി വന്ന് ഇന്നേക്ക് ഒരു വർഷത്തിനകം നിന്നെ കൊന്നിരിക്കും.

കൊറോണ👺: അയ്യോ...... (ചാറ്റ് കട്ടാക്കി ഓടുന്നു)

                                          ഞാൻ🧓: അവൻ ഓടിയെന്നു തോന്നുന്നു. ഇന്ത്യക്കാരുടെ അടുത്താ അവന്റെ കളി.😆🙂😂.

                        - ശുഭം -

📜✍️മജു.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

Saturday, April 4, 2020

#വെള്ള ഉടുപ്പിട്ട മാലാഖ (കഥ)



        ആൻസി ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ ആരാകാനാണ് ആഗ്രഹം എന്ന അദ്ധ്യാപകരുടെ ചോദ്യത്തിന് ഒറ്റ മറുപടില്ല ഉണ്ടായിരുന്നുള്ളൂ: "നേഴ് സ്".
അതെന്താ നേഴ്സിനോട് ഇത്ര കമ്പം?

" നിരാലംബരും രോഗികളുമായവരെ പരിചരിക്കുന്നത് വളരെ പുണ്യമുള്ള കാര്യമാണ് " അവൾ പറയും.
 പഠിച്ച് അവൾ ഒരു നേഴ്സ് ആയി.
പൂച്ച കണ്ണുകളും സ്വർണ്ണ തലമുടികളും വെളുത്ത കുപ്പായവുമിട്ട കുഞ്ഞു മാലഖയായി അവൾ ഓരോ രോഗികളെയും പരിചരിച്ചു.

         അങ്ങനെയിരിക്കെ പെട്ടെന്നാണ് കൊറോണ എന്ന കോവിഡ് 19 ലോകമാകെ പടർന്നു പിടിച്ചത്.ഇന്ത്യയിലും കേരളത്തിലും കോവിഡ് എത്തി. ആൻസി ജോലി ചെയ്തിരുന്ന ഗവൺമെന്റ് താലൂക്കാശുപത്രിയിലും ഒരാൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കാൻറീൻകാർ അപ്പോൾ തന്നെ പൂട്ടി സ്ഥലം വിട്ടു.ആശുപത്രിയിൽ നിന്ന് മറ്റു രോഗികളും ഒഴിഞ്ഞ് പോയി. സന്നദ്ധ പ്രവർത്തകരാണ് ആശുപത്രിയിലുള്ളവർക്ക് ഭക്ഷണം എത്തിച്ചത്.ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺപ്രഖ്യപിച്ച സാഹചര്യത്തിൽ ദിവസവും വീട്ടിൽ പോയി വരുക അസാധ്യമായിരുന്നു. ആൻസി താമസിച്ചിരുന്ന ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടു.സ്കൂട്ടറിൽ വീട്ടിൽ പോയി വരിക മാത്രമായിരുന്നു പോംവഴി. വീട്ടിലും ആൻസി ഒരു മുറിയിൽ താമസിച്ചു. അവൾക്കുള്ള പ്ലേയ്റ്റും മറ്റും വേറെ സൂക്ഷിച്ചു.

ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യ സമയത്ത് കൊടുത്ത് സ്നേഹപൂർണ്ണമായ പരിചരണത്തിലൂടെ ആ രോഗി രോഗവിമുക്ക നായി. രോഗിയെ പരിചരിക്കുമ്പോൾ പ്രത്യകതരം ഉടുപ്പുകളാണ് ഡോക്ടറുമാരും നേഴ്സുമാരും ധരിക്കുന്നത്. എങ്ങനെ ഇത്ര ധൈര്യമായി രോഗിയെ പരിചരിച്ചു എന്ന് ചോദിച്ചാൽ ആൻസി പറയും "കർമ്മം ചെയ്യുക, അതിനിടയിൽ മരിച്ചാലും അഭിമാനിക്കാമല്ലോ " എന്ന്.

    കോവിഡ്‌ ബാധ പൂർണ്ണമായും വിട്ടൊഴിഞ്ഞു.

ഇന്ത്യാ ഗവൺമെന്റ് പുരസ്ക്കാരം നൽകി ആദരിച്ചരിൽ ഒരാൾ ആൻസി എന്ന കുഞ്ഞു മാലാഖയുമുണ്ടായിരുന്നു.

ഡൽഹിയിൽ നടന്ന പുരസ്ക്കാരവിതരണത്തിൽ രാഷ്ട്രപതി വിശിഷ്ട സേവാമെഡൽ സമ്മാനിച്ചു.പ്രധാനമന്തിയും രാഷ്ട്രപതിയും മറ്റ് മുഖ്യമന്ത്രിമാരും ഇരുന്ന വേദിയിൽ മറുപടി പ്രസംഗത്തിൽ ആൻസി പറഞ്ഞത് ഇങ്ങനെ" എന്റെ ജോലിയാണ് എന്റെ ദൈവം. കർമ്മം ചെയ്യുക ഫലം ഇച്ഛിക്കാതെ, ഞാനെന്റെ ജോലി ഭംഗിയായി ചെയ്യുന്നതിലായിരുന്നു ശ്രദ്ധിച്ചി രു ന്നത്, ജോലി ഭംഗിയായി ചെയ്യുന്നവരെ ഒന്നും ബാധിക്കില്ല എന്ന് എനിക്കറിയാമായിരുന്നു.എല്ലാവർക്കും നന്ദി"

       ആൻസിയെ കാത്ത് ജൻമനാട്ടിലും വലിയ സ്വീകരണമാണ് കാത്തിരുന്നത്. കോവിഡ് 19 തടയുന്നതിൽ മുൻ നിരയിൽ പ്രവർത്തിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഈ കഥ സമർപ്പിക്കുന്നു.

                    -     ശുഭം -

✍️മജു

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

Wednesday, April 1, 2020

#അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ - 16. കുഞ്ഞു സപ്ലയർ



1994 ആണെന്നു തോന്നുന്നു. ഞാൻ ജോലി ചെയ്യുന്ന നാട്ടിലെ ഒരു 16 കാരൻ പയ്യൻ കോട്ടയത്ത് ഒരു ജോലി ഉണ്ടെന്ന പത്ര പരസ്യം കണ്ട് ഒറ്റയ്ക്ക് കോട്ടയത്തേക്ക് പുറപ്പെടുന്നു.രണ്ട് മാസം കഴിഞ്ഞിട്ടും അവനെക്കുറിച്ച് വീട്ട് കാർക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. അന്ന് ഫോൺ കണക്ഷൻ പ്രചുരപ്രചാരത്തിലായിട്ടില്ല.ചിലയിടങ്ങളിലൊക്കെ ഉണ്ടെന്നൊതൊഴിച്ചാൽ.

       ഈ പയ്യന്റെ ഒരു ബന്ധു എന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. ഒരു ക്രിസ്മസ് വെക്കേഷന് ഞാൻ എറണാകുളത്തേക്ക് പുറപ്പെടാൻ നിൽക്കുമ്പോൾ ആ സുഹൃത്ത് ആ പേപ്പർ കട്ടിങ്ങ് എന്റെ കയ്യിൽ കൊണ്ടുവന്ന് തന്നിട്ട് പറഞ്ഞു.കോട്ടയത്ത് പോയി ഈ വിലാസത്തിൽ അവൻ അവിടെ എവിടെയെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്ന് അന്വേഷിച്ച് വരുക. അവൻ നല്ല ജോലിയിലാണെങ്കിലും അവന്ഇഷ്ടമാണെങ്കിലും അവിടെ നിന്നോട്ടെ. ഇഷ്ടമല്ലെങ്കിൽ വീട്ടിലേക്ക് പറഞ്ഞു വിടണം. ഇതു വരെ എഴുത്തൊന്നും വന്നിട്ടില്ലെന്നും പറഞ്ഞു. ഞാൻ ഇക്കാര്യം അന്വേഷിക്കാമെന്നും പറഞ്ഞു.

    എറണാകുളത്ത് ചെന്ന് പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ കോട്ടയത്തേക്ക് പുറപ്പെട്ടു. അന്വേഷിച്ച് ആ അഡ്രസിൽ പറഞ്ഞ സ്ഥലത്തെത്തി. ഒരു ചെറിയ മുറിയിൽ  പ്രവർത്തിക്കുന്ന ഓഫീസ്.കമ്മീഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് തോന്നുന്നു. അവരോട് പയ്യന്റെ പേര് പറഞ്ഞു.ഈ കുട്ടി എവിടെയാണ് ജോലി ചെയ്യുന്നത് എന്നറിയാനാണ് ഞാൻ വന്നതെന്ന് പറഞ്ഞു. അവർക്ക് പയ്യന്റെ പേരു പറഞ്ഞതും ആളെ മനസിലായി.അവനെ കോട്ടയത്തുനിന്നും 18 കിലോമീറ്റർ അകലെയുള്ള ഒരു ഹോട്ടലിലാണ് ജോലിക്കായി ആക്കിയിരിക്കുന്നതെന്ന് പറഞ്ഞു. സ്ഥലത്തിന്റെ പേരും ഹോട്ടലിന്റെ പേരും അവർ പറഞ്ഞു തന്നു.

ആ സ്ഥലത്തേക്ക് ബസിൽ ഞാൻ പുറപ്പെട്ടു. 40 മിനിറ്റ് കൊണ്ട് ആ സ്ഥലത്തെത്തി. അപ്പോൾ സമയം 12:30 ആയിരിക്കുന്നു. ഞാൻ അവിടെ ഇറങ്ങി ഹോട്ടൽ കണ്ടു പിടിച്ചു.ചെറിയ ഒരു ഹോട്ടൽ.

ഹോട്ടലിൽ കയറി ഞാൻ വാഷ് ബെയിസി നിൽ കയ്യ് കഴുകി ഊണുകഴിക്കാൻ ഇരുന്നു. ഒരാൾ ഒരു ഇല കൊണ്ടുവച്ചു. അപ്പോൾ ഒരു തൂക്കുപാത്രവുമായി ആ പയ്യൻ എന്റെ ഇലയിൽ കറി വിളമ്പാനായി തുടങ്ങി.തേടിയ വള്ളി കാലിൽ ചുറ്റി. അവന് എന്നെയും എനിക്ക് അവനെയും അറിയാം. ഞാൻ പറഞ്ഞു വീട്ടിൽ നിന്ന് അന്വേഷിക്കാൻ പറഞ്ഞിട്ടാണ് ഞാനിപ്പോൾ ഇവിടെ വന്നത്.ഇവിടെ തുടരാൻ ഇഷ്ടമാണെങ്കിൽ ഇവിടെ നിൽക്കാം. അതല്ല ഇഷ്ടമല്ലെങ്കിൽ എന്നോടൊപ്പം പോരാം. ഇവിടെ നിക്കുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് കത്തെഴുതണം. എന്റെ ഈ വാക്കുകൾ അവൻ വളരെ ആശ്വാസത്തോടെയാണ് കേട്ടത്.

 അവൻ ഉടനെ തന്നെ എന്നോട് പറഞ്ഞു: "എനിക്ക് ഇവിടെ നിൽക്കണ്ട, വീട്ടിലേക്ക് പോരണം, രാത്രി ഉറങ്ങുമ്പോൾ പോലും ഒപ്പം കൂടെ ആളുണ്ട്. ഇവിട്ടുന്ന് ഒന്ന് പുറത്തിറങ്ങാൻ പറ്റിയിട്ടു വേണ്ടേ എഴുത്തെഴുതാൻ, ഞാൻ പോയാലോ എന്ന് അവർ പേടിക്കുന്നുണ്ട് ." അവൻ പറഞ്ഞു നിർത്തി.

  ഞാൻ ഊണുകഴിച്ച് കൈ കഴുകി. ഹോട്ടലിൽ പൈസ മേടിച്ച് മേശ വലിപ്പിൽ ഇടുന്ന ആളാട് ഞാൻ പറഞ്ഞു: "അവനെ ഞാൻ കൊണ്ടുപോവുകയാണ് " അയാൾ എതിരൊന്നും പറഞ്ഞില്ല.

അവനോട് ഊണുകഴിക്കാൻ ഞാൻ പറഞ്ഞു. രണ്ട് ഊണിന്റെ പൈസ കടക്കാരന് ഞാൻ കൊടുത്തു.
ഊണുകഴിച്ച്  ഒരു ജോടി ഡ്രസെടുത്ത ഒരു കവർ മാത്രമേ അവന്റെ കയ്യിലുണ്ടായിരുന്നുള്ളൂ. ഞങ്ങൾ ഹോട്ടലിൽ നിന്ന് ഇറങ്ങാൻ നേരം പൈസ വല്ലതും തരാനുണ്ടോ എന്ന് ഞാനവനോട് ചോദിച്ചു.ഈ മാസം രൂപഒന്നും തന്നില്ലെന്ന് അവൻ പറഞ്ഞു.ഈ മാസത്തെ പൈസ കൊടുക്കാൻ ഞാൻ അയാളോട് പറഞ്ഞു. അയാൾ മേശവലിപ്പ് തുറന്ന് കുറച്ച് പൈസ അവന്റെ കയ്യിൽ കൊടുത്തു. ആ മനുഷ്യനോട് യാത്ര ചോദിച്ച് ഞങ്ങൾ അവിടുന്ന് ഇറങ്ങി.

        ഞങ്ങൾ ബസ് കയറി 1:45 ന് കോട്ടയം സ്റ്റാൻഡിൽ എത്തി.അപ്പോൾ ഒരു പാലക്കാട് സൂപ്പർ ഫാസ്റ്റ് സ്റ്റാർട്ടാക്കി നിൽക്കുന്നു. ഞാൻ അവന്റെ കയ്യിൽ കുറച്ചു രൂപ കൂടി കൊടുത്ത് ആ ബസിന് കയറ്റി വിട്ടു.

      ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് ഞാൻ ജോലി സ്ഥലത്തെത്തിയപ്പോൾ അവൻ എന്നെ വന്ന് കണ്ടു.അന്ന് കൊടുത്തതിന്റെ ഇരട്ടി രൂപ അവൻ എന്റെ കയ്യിൽ തന്നു. അതിൽ ഞാൻ കൊടുത്ത രൂപ എടുത്ത് ബാക്കി തിരിച്ചു കൊടുത്തു.

     ഇനി കൂടുതൽ പഠിക്കാൻ ഞാൻ അവനെ ഉപദേശിച്ചു. ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ പല തൊഴിലും ചെയ്യേണ്ടി വന്നേക്കാം. എല്ലാ തൊഴിലും മഹത്വമുള്ളതാണ്. എബ്രഹാം ലിങ്കണും വൈക്കം മുഹമ്മദ് ബഷീറും എസ്.കെ.പൊറ്റക്കാടും ഒക്കെ ഇങ്ങനെ ജീവിതത്തിൽ പല തൊഴിലുകളും ചെയ്തിട്ടുള്ളവരാണ്. ഉയരാനും വളരാനും ശ്രമിക്കുക. നന്നായി പഠിക്കാൻ പറഞ്ഞ് ഞാൻ അവനെ വീട്ടിലേക്ക് വിട്ടു.

                   (തുടരും)

✍️മജു

🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇