രവി വൈകുന്നേരങ്ങളിലുള്ള നടപ്പ് അവസാനിപ്പിക്കുന്നത് അയ്യമലയിൽ അപ്പുക്കുട്ടിയുടെ വീട്ടിലാണ്.പനം പട്ട മേഞ്ഞ സാമാന്യം വലിയ വീട്ടിൽ ചാണകം മെഴുകിയ തറ ഒരാൾ ഉയരത്തിൽ ഉമ്മറത്ത് തറയിൽ താഴേക്ക് കാലു തൂക്കിയിട്ട് അയാൾ ഇരിക്കും. അവിടെ കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ നേരിയ പ്രകാശത്തിൽ അയാളുടെ മുഖം കാണാം. മുഖം പ്രതീക്ഷകൾ കൊണ്ട് നിറഞ്ഞ് കണ്ണുകൾ തിളങ്ങി.
അപ്പുക്കുട്ടി കള്ളും കുടവുമായി അന്തി ചെത്തിന് പനയുടെ മുകളിലാണ്. പനയോലകൾ അനങ്ങുന്നുണ്ട്. കള്ള് മാട്ടത്തിലൊഴിച്ചാൽ ഏകദേശം പകുതിക്ക് മേൽ ഉണ്ടാവും. അപ്പുക്കുട്ടി പനയിൽ നിന്ന് പതുക്കെ ഇറങ്ങി മെല്ലെ നടന്നു വരുന്നത് അയാൾ ചുണ്ടുകൾ നുണഞ്ഞ് നാവിൽ വെള്ളമൂറി നോക്കിയിരുന്നു.
രവി ആ പ്രദേശത്തെ അറിയപ്പെടുന്ന കർഷകനാണ്. നൂറു പറക്കൃഷിയുണ്ട് അയാൾക്ക്. കൃഷിപ്പണി നോക്കി നടന്ന് വെയിലു കൊണ്ട് വൈകുന്നേരം തൊണ്ടനനയ്ക്കാൻ രണ്ട് കോപ്പാ സ് (രണ്ട് വലിയ കപ്പിൽ കള്ള് ) കിട്ടിയാൽ അയാൾക്കാശ്വാസമായി.
ആകെ പുറത്തും ചൂട് അകത്തും ചൂട്, അതൊന്നു തണുത്തു കിട്ടും. അത്ര തന്നെ. കാര്യമായി തലയ്ക്കൊന്നും പിടിക്കാനില്ല.ചിലപ്പോൾ മൂന്ന് കോപ്പാ സ് വരെ അയാൾ കുടിക്കും. അതിന്റെ പൈസയും കൊടുക്കും. പനങ്കള്ള് കാലം ഒരു സീസണാണ്.ധനു, മകരം, കുംഭം, മീനം മാസങ്ങളിൽ ധാരാളം കള്ള് പനയിൽനിന്ന് കിട്ടും. ആ സമയത്ത് അത് കുടിച്ചാൽ ഉള്ള ഒരു സുഖമുണ്ടല്ലോ, ഒന്നു വേറെ തന്നെയാണ്.രവി ഇരുട്ടുവീണ വഴിയിലൂടെ നടന്ന് വീട്ടിലെത്തും. മടക്കി കുത്തിയമുണ്ട് പൊക്കി നീട്ടിപ്പിടി ച്ചൊന്ന് മുള്ളി കഴിയുമ്പോൾ കുടിച്ചത് പോയി. രാത്രി ഭക്ഷണം കഴിഞ്ഞ് രവി സുഖമായി ഉറങ്ങി.
അപ്പുക്കുട്ടി ഒന്നരകോപ്പാ സ് കുടിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങും. നാളെ രാവിലെ പനയിൽനിന്ന് കള്ളെടുത്ത് ഷാപ്പിൽ എത്തിക്കേണ്ടതാണ്.
അതൊക്കെ ഒരു കാലം ,ആ കാലമൊക്കെ ഇന്ന് മാറി യിരിക്കുന്നു. രവി ചാരു കസേരയിൽ കിടന്ന് പ്രായാധിക്യത്താൽ ഓരോന്നും ഓർത്തുകൊണ്ടിരുന്നു. തനിക്ക് അന്തിക്കള്ള് തന്ന അപ്പുക്കുട്ടിയും കുമാരനും ഇന്നില്ല.അവർ മരിച്ചു പോയി. പുതിയ തലമുറയിലെ പലരും പന കയറൽ ജോലി വേണ്ടെന്നു വച്ചു.ആരെങ്കിലും അഥവാ ഉണ്ടെങ്കിൽ തന്നെ അവിടെ പോകാനൊന്നും രവിയെ മക്കൾ സമ്മതിക്കില്ല. കൃഷി നോക്കി നടത്താൻ മക്കൾക്കും താൽപ്പര്യമില്ല. അവരൊക്കെ ഉദ്യോഗസ്ഥരായില്ലേ.
ഷാപ്പിൽ നിന്ന് ആരെ വിട്ടെങ്കിലും വാങ്ങിപ്പിക്കാമെന്ന് വിചാരിച്ചാൽ അതൊന്നും പനങ്കള്ളല്ല. കുമ്പളങ്ങയും ബാറ്ററിയും കുത്തി കലക്കി ലഹരിവെപ്പിച്ചിരിക്കുകയാണ്. ആന മയക്കി.അഥവാ നല്ല കള്ള് ആർക്കും വേണ്ട. കുടിക്കുമ്പോൾ തലയ്ക്കു പിടിക്കണം. അത്രയേ ഷാപ്പിൽ വരുന്നവർക്കു വേണ്ടു.
ഒറിജിനൽ പനങ്കള്ള് ശരീരത്തിന് നല്ലതാ. വിറ്റാമിനാ. മുള്ളുമ്പോേൾ പോവാനേയുള്ളൂ. ആ കള്ള് ആർക്കും വേണ്ട. ഇനി വേണമെന്ന് വിചാരിച്ചാൽ തന്നെ കിട്ടാനുമില്ല.
പനം ചക്കരയും പനം പഴവും ഇന്ന് കുറഞ്ഞു വരുന്നു.രണ്ടുംചൂടിനെ പ്രതിരോധിക്കും.
ആകെ കുറച്ച് പേർ പന കയറുന്നതു കൊണ്ട് ഉള്ളതിൽ കുത്തി കലക്കി കൊടുക്കുന്നു.
പനയാണെങ്കിൽ നശിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. പനയുടെ ഓലയ്ക്ക് ആഗോള താപനം തടയാൻ കഴിവുണ്ടെന്ന് എത്ര പേർക്കറിയാം. അതിന്റെ ഓലകൾ ചൂടു തടയുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നു. ഇരുപതു വർഷം മുമ്പുണ്ടായിരുന്ന പനകൾ ഇന്നില്ല. ഓരോ ദിവസവും പന യുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു.പനം കൂമ്പ് ഔഷധ ഗുണമുള്ളതാണ്.പനം കൂമ്പുംപനം ചക്കരയും ഇനി സ്വപ്നത്തിൽ മാത്രം വരുന്ന കാലം അതികം അകലെയല്ല പന സംരക്ഷിച്ചില്ലെങ്കിൽ.ആർക്കും ഉപകാരമില്ലാത്ത വൃക്ഷമെന്ന് കരുതി പലരും അതിന്റെ കടയ്ക്കൽ കത്തി വെക്കുന്നു.
പന ഉപകാരമില്ലാത്ത വൃക്ഷമെന്ന് കരുതുന്നത് തെറ്റാണ്. ഇത്രയും ഔഷധ ഗുണമുള്ള ആഗോളതാപനത്തെ തടയുന്ന ഒരു വൃക്ഷം വേറെയില്ല. പലപ്പോഴും രവിയുടെ ഉള്ള് വായിക്കാൻ ആർക്കും കഴിയാറില്ല.ചിലപ്പോഴൊക്കെയുള്ള ഈ തുറന്നു പറച്ചിലൊഴിച്ചാൽ. കള്ളിന് വേണ്ടിയല്ലെങ്കിലും പ്രകൃതിയെ സംരക്ഷിക്കാനെങ്കിലും പാഠം ഒന്ന് പന എന്ന് പഠിച്ച ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. പന ഒരിക്കലും നശിപ്പിക്കരുത്. വളർത്തുക. ചൂടിനെ കുറയ്ക്കും. പന ഒരിക്കലും വെറുതെയല്ല മക്കളേ..... ഇതു പറഞ്ഞ് രവി കണ്ണുകളടച്ചു.പിന്നെ ഒരിക്കലും തുറന്നില്ല.
- ശുഭം -
✍️📜 മജു
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
No comments:
Post a Comment