Monday, March 23, 2020

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ-14. അന്നമ്മ കടത്ത്



ഓർമ്മയുണ്ടോ പ്രീയ സുഹൃത്തേ, താങ്കൾ ഓർമ്മിക്കുന്നുണ്ടാവും, നമ്മൾ മധുരപതിനേഴ് വയസിൽ വൈകുന്നേരങ്ങളിൽ വീടിന്റെ കിഴക്കുഭാഗത്തുള്ള പള്ളി കടന്ന് കുറച്ചു ദൂരം നടന്നാൽ ഒരു തോടാണ്.ആ തോടിന്റെ അരികിൽ വലിയ മാവ്. തോടിന്റെ അരികിലൂടെ ഇറങ്ങിയാൽ പിന്നെ കാണുന്നത് നോക്കെത്താ ദൂരം പാടമാണ്. ഏപ്രിൽ, മെയ് മദ്ധ്യവേനലവധി വൈകുന്നേരങ്ങളിൽ കൊയ്ത്തുകഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളി.അർമാദിച്ചുള്ള കളി കഴിഞ്ഞാൽ പൈപ്പുവെള്ളം വയറുനിറയെ കുടിക്കും. എന്തു മധുരമാണ് ആ പച്ചവെള്ളത്തിന് അപ്പോൾ. കുറച്ചു ദൂരം കൂടി കിഴക്കോട്ട് നടന്നാൽ ചെറിയ പുഴയാണ്. പുഴയ്ക്കരുകിൽ നിറയെ കായ്ഫലമുള്ള തെങ്ങുകൾ.ആ തെങ്ങിന്റെ ചുവട്ടിൽ നമ്മൾ കാറ്റുകൊണ്ടിരിക്കുമ്പോൾ അക്കരെ പശുവിന് പുല്ലറുക്കുന്ന പാവടക്കാരി പെൺകുട്ടികൾ.അവർ ചിലപ്പോഴൊക്കെ ഞങ്ങളെ നോക്കി ചിരിക്കും. കൊയ്ത്തു കഴിഞ്ഞ പാടത്തു നിറയെ വെള്ള കൊറ്റികൾ.

       പുഴ വരമ്പിലൂടെ നടന്നാൽ നമ്മൾ ചെല്ലുന്നത് അന്നമ്മ കടത്തിലേക്കാണ്. ഇതെന്താ അന്നമ്മ കടത്ത് എന്ന് ചോദിച്ചാൽ അന്നമ്മ എന്നൊരു സ്ത്രീയാണ് ഈ കടത്ത് നടത്തുന്നത്. ഒരു വള്ളമുണ്ട്. ഈ വള്ളത്തിൽ കയറി അക്കരെ കെട്ടിയിരിക്കുന്ന കയറിൽ പിടിച്ച് വലിച്ച് നമുക്ക് അക്കരെ എത്താം. ചില്ലറ പൈസ വള്ളത്തിലെ പാത്രത്തിൽ വച്ചാൽ മതി. ഇനി ഇല്ലെങ്കിൽ കൊടുത്തില്ലെങ്കിലും പരാതി ഇല്ല. വള്ളം അക്കരെ എത്തിയാൽ തിരികെ വരാൻ ആളില്ലെങ്കിൽ അന്നമ്മ വന്ന് കയറിൽ പിടിച്ച് വലിച്ച് വള്ളം ഇക്കരെയെത്തിച്ച് കെട്ടിയിടും. ഇനി അപ്പുറത്താരെങ്കിലും വിളിച്ചാൽ അന്നമ്മ വള്ളത്തിന്റെ കെട്ടഴിച്ച് കൊടുക്കും. വല്ലപ്പോഴുമേ യാത്രക്കാരുണ്ടാവൂ.അങ്ങനെ ആ കടത്തിന് അന്നമ്മ കടത്ത് എന്ന് പേരുവന്നു.

              വള്ളത്തിൽ അക്കരെ കടന്നാൽ പിന്നെയും കുറെ ദൂരം പാടമാണ്. ചൂളം കുത്തി വിളിക്കുന്ന കാറ്റിൽ മുണ്ടും ഷർട്ടുമൊക്കെ പറന്നു ലയും. കാറ്റിന്റെ ചൂളം വിളിയിൽ തന്റെ മധുരശബ്ദത്തിലുള്ള പാട്ട് എന്നെ ആനന്ദ പുളകിതനാക്കിയിട്ടുണ്ട്.മനോഹരമായ സിനിമാഗ ന ങ്ങൾ.
    "കടൽ പാട്ട് വീണ്ടും നമുക്കേറ്റു പാടാം"

    " ആയിരം പാദസ്വരങ്ങൾ കിലുങ്ങി, ആലുവാ പുഴ പിന്നെയും ഒഴുകി ,ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളിൽ മുഴുകീ ''

      ഈ രണ്ട് പാട്ടും കഴിയുമ്പോഴേക്കുംപാടവരമ്പ് കഴിഞ്ഞ് നിറയെ വീടുകളുള്ള സ്ഥലത്തെത്തും. അപ്പോൾ പാട്ടൊക്കെ ഒന്ന് നിർത്തി നല്ല കുട്ടികളായി ഞങ്ങൾ നടക്കും. വീടിന്റെ വശത്തുകൂടി നടക്കാം. ഇന്നത്തെ പോലെ വേലിയോ മതി ലോ കെട്ടി തിരിച്ചിരുന്നില്ല. പുല്ല് അരിയാൻ വന്ന പാവാടക്കാരി പെൺകുട്ടികൾ ഞങ്ങളെ നോക്കി ചിരിക്കും. ഞങ്ങളും ചിരിക്കും.

 തൊട്ടപ്പുറത്തെകരയിൽ നിന്ന് ഇപ്പുറത്തെ കരയിലെ ആളുകളെയും കുട്ടികളേയും ഞങ്ങൾക്ക് പരിചയമുണ്ടായിരുന്നില്ല. അവിടുത്തെ കുട്ടികൾ അവിടുന്ന് കുറച്ചു ദൂരം നടന്നാൽ എത്താവുന്ന സ്കൂളിലാണ് പഠിച്ചിരുന്നത്.ഞങ്ങൾ മറുകരയിലെ കുട്ടികൾ ഇക്കരെ വേറെ സ്കൂളിലും. അതു കൊണ്ട് തന്നെ പുഴയ്ക്കിക്കരെ നിക്കുമ്പോൾ അക്കരെ മനോഹരമായി തോന്നും." അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും, നിങ്ങടെ ആശ തീരും, ഒന്നുകിൽ ആൺകിളി ഇക്കരേയ്ക്ക്, അല്ലെങ്കിൽ പെൺകിളി അക്കരേയ്ക്ക്, ഹൊയ് ല മാലി, ഹൊയ് ലേസ മാലി" എന്നൊരു പാട്ടുണ്ടല്ലോ.

       കാഴ്ച്ചകൾ കാണാൻ അപരിചിത രായവരെ പരിചയപ്പെടാൻ ഞങ്ങളുടെ സൗഹൃദ മണ്ഡലം വികസിക്കാൻ ഈ വൈകുന്നേരയാത്രകൾ ഉപകരിച്ചു.ഈ നടപ്പ് ഞങ്ങൾക്ക് ഉണർവും ഉൻമേഷവും പകർന്നു നൽകി. അന്നമ്മ കടത്തിനുമപ്പുറമുള്ള ലോകം ഞങ്ങൾക്കു മുന്നിൽ തുറന്നു.അവിടെ കാണുന്ന കുറെയധികം വീടുകൾ, ആ വീടുകൾ കഴിഞ്ഞാൽ കുറച്ചു കൂടി നടന്നാൽ റോഡെത്തി. ഇക്കരെയുള്ള റോഡ് ഞങ്ങൾ കണ്ട് മടുത്തത് കൊണ്ടാവാം അക്കരെയുള്ള റോഡിലാണ് വാഹനങ്ങൾ കൂടുതലായി ഓടുന്ന തെന്ന് ഞങ്ങൾ തീർച്ചപ്പെടുത്തി.മലഞ്ചെരിവുകൾ വെട്ടിയുണ്ടാക്കിയ റോഡുകൾ, റോഡിനിരുവശവും നിറയെ കടകൾ.

    സൂര്യൻ പടിഞ്ഞാറ് താഴുമ്പോൾ ഞങ്ങൾ തിരിക്കും.നടന്ന് നടന്ന് കടത്തെത്തുമ്പോഴേക്കും ഇരുട്ടിയിരിക്കും. അപ്പോഴേക്കും കടത്ത് കടന്ന് എത്തിയില്ലെങ്കിൽ ഞങ്ങൾ അവിടെ പെടും. പക്ഷേ പൂ ഹോയ് എന്ന് വിളിച്ചാൽ അന്നമ്മ അതറിയും. വള്ളം കെട്ടഴിച്ചുവിടും. ഞങ്ങൾ കയറ് വലിച്ച്‌ വള്ളം അടുപ്പിച്ച് അതിൽ കയറി ഇക്കരെ എത്തും. ഞങ്ങൾ ഇക്കരെ കടന്ന് വീട്ടിലേക്ക് നടക്കുമ്പോൾ അന്നമ്മചേച്ചി പറയും "വേഗം നോക്കിപ്പോ, ഇരുട്ടാകുന്നു, വേഗം വീട്ടിൽ ചെല്ല് ".

   നൻമ നിറഞ്ഞ നാട്ടിൻ പുറത്തെ നൻമയുള്ള സ്ത്രീയായിരുന്നു അന്നമ്മ.
  ഇന്നത്തെ കെട്ട കാലത്തിന്റെ തായ ഒന്നും തന്നെ അന്നമ്മ എന്ന സ്ത്രീയെ ആ വള്ളത്തിൽ ഇക്കരെ ആളുകളെ എത്തിക്കുന്നതിന് തടസമായില്ല.എല്ലാവരോടും അവർ സ്നേഹത്തോടെ പെരുമാറി. തിരിച്ചും.

   വർഷങ്ങൾ ഒരു പാട് കഴിഞ്ഞിരിക്കുന്നു. കടത്തിന്റെ ആവശ്യം ഇല്ല. പാലം വന്നിരിക്കുന്നു. അന്നമ്മ ഇന്ന് വൃദ്ധയായിരിക്കുന്നു. അന്നമ്മ ആ പുഴയെ നോക്കി ചിരിച്ചു കൊണ്ട് പറയും.എത്രയോ ആളുകളെ ഞാൻ രാത്രിയും പകലും എന്റെ വള്ളത്തിൽ അക്കരെയും ഇക്കരെയും എത്തിച്ചിരിക്കുന്നു. അതൊക്കെ ഓർക്കുന്നത് ഒരു രസമാ.മക്കളും പേരമക്കളുമായി സന്തോഷത്തോടെ അന്നമ്മ ജീവിക്കുന്നു .പരോപകാരമേ പുണ്യം "ഇതാണ് ആ തലമുറയുടെ മുദ്രാവാക്യം എന്ന് തോന്നിപോകും അവരുടെ ജീവിതം കണ്ടാൽ. നമ്മളും മറ്റുള്ളവർക്ക് ഉപകാരിയായി മാറുക.

                          (തുടരും)

   📜✍️മജു.

⚓🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀⚓

No comments:

Post a Comment