ബി.എസ്.എൻ.എൽ എന്ന പൊതുമേഖലാ സ്ഥാപനം പൊളിച്ചടുക്കിയതിൽ ഒന്നാമത്തെ കുറ്റവാളികൾ അതിൽ പണിയെടുക്കുന്ന ജീവനക്കാരാണ്. അതു പറയാൻ പ്രത്യേക കാരണമുണ്ട്. ജീവനക്കാരെ മുഴുവൻ പറയുകയല്ല. ഒരു വിഭാഗം ജീവനക്കാർ പരമ ദ്രോഹി കളായിരുന്നു എന്ന് എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്.2000 ആം മാണ്ട് ഒക്ടോബറിൽ എനിക്ക് ലാൻഡ് ഫോൺ കണക്ഷൻ കിട്ടി. അന്ന് മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. അന്ന് വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരു വർഷത്തെ താമസത്തിനു ശേഷം തൊട്ടടുത്ത വീട്ടിലേക്ക് താമസം മാറി. എനിക്ക് അപരിചിതമായ ആളുകളും സ്ഥലവും. ഫോൺ മാറ്റാനുള്ള അപേക്ഷ കൊടുത്തിരുന്നു. എക്സേ ചേഞ്ചിൽ പോയി ചോദിക്കുമ്പോഴൊക്കെ അവിടുത്തെ പോസ്റ്റിൽ കണക്റ്റ് ചെയ്യാനുള്ള സാധനം ഇല്ലെന്ന് നിർദ്ധയം പറഞ്ഞ് എന്നെ മടക്കി. മസാമാസം വന്ന ഫോൺ ബില്ലുകൾ ഞാൻ അടച്ചില്ല. ഫോൺ കണക്ഷനില്ലാതെ എന്തിന് ഫോൺ ബില്ല് അടയ്ക്കണം.
ഫോണില്ലാതെ എത്ര കാലം ജീവിച്ചു.അന്ന് മൊബൈലും ഇല്ലെന്ന് പറഞ്ഞല്ലോ. ഫോൺ ഒരു അവശ്യവസ്തുവായി എനിക്ക് ഒരിക്കലും തോന്നിയില്ല. ഫോണില്ലാതെ ജീവിക്കാൻ എനിക്ക് ഒരു പ്രയാസവും അനുഭവപ്പെട്ടില്ല. ഫോണില്ലാതെ ഞാൻ ശ്വാസം കിട്ടാതെ കിടക്കട്ടെ എന്ന് എക്സ്ചേഞ്ചിലെ ചില കഴുതകൾ വിചാരിച്ചെങ്കിൽ അവർക്ക് തെറ്റി. അത്യാവശ്യം ഫോൺ വിളികൾ ഞാൻ പബ്ലിക് ബൂത്തു വഴി നടത്തി.
ആ വീട്ടിലെ താമസം പതിനൊന്നു മാസം പിന്നിട്ടപ്പോൾ റോഡ് സൈഡിലെ മറ്റൊരു വാടക വീട്ടിലേക്ക് ഞാൻ താമസം മാറ്റി. താമസം മാറ്റിയ വിവരം അതാത് സമയത്ത് ബി.എസ്.എൻ.എൽ ഓഫിസിൽ ഞാൻ രേഖാമൂലം അറിയിച്ചു കൊണ്ടിരുന്നു. ഫോൺ കണക്ഷൻ തരാൻ വീണ്ടും എക്സേ ചേഞ്ചിൽ ഓർമ്മിപ്പിച്ചു. അപ്പോഴൊക്കെ പോസ്റ്റിലെ എന്തോ ഒരു സാധനം ഇല്ലെന്ന മറുപടിയാണ് എനിക്ക് കിട്ടിയത്.
അങ്ങനെ ഫോൺ റീ കണക്ഷന് കാത്തുകിടന്നത് ഒരു വർഷം കഴിഞ്ഞു. ഞാൻ ഒരു ദിവസം രാവിലെ ബസിൽ കയറി ജനറൽ മാനേജർ ഓഫ് ടെലിക്കമ്മ്യൂണിക്കേഷന്റെ ഓഫീസിൽ പോയി. ഇക്കാര്യങ്ങൾ മാനേജരോട് വിശദമായി സംസാരിച്ചു. ആര് പറഞ്ഞാലും കേൾക്കാത്ത കുറെയെണ്ണം ഉണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹം ഉടനെ പ്രാദേശിക ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് വിളിച്ചു. ലാൻഡ് ഫോൺ ബില്ല് ആറ് മാസത്തിൽ കൂടുതൽ അടയ്ക്കാതിരുന്നാൽ ലാൻഡ് ഫോൺ കട്ട് ചെയ്ത് ആദ്യം അപേക്ഷ കൊടുക്കണമെന്നാണ് നിയമം.ഫോൺ ഉപയോഗിക്കാതെ ഞാൻ എന്തിന് ബില്ല് അടയ്ക്കണം. എന്റെ ഫോൺ ബില്ല് മുഴുവനായും ഒഴിവാക്കി തന്നു.പരാതി എഴുതി തന്നാൽ നടപടി എടുക്കാമായിരുന്നല്ലോ എന്ന് പറഞ്ഞു. എനിക്കാരേയും ബുദ്ധിമുട്ടിക്കാൻ താൽപ്പര്യമില്ലെന്ന് ഞാൻ അറിയിച്ചു. കുടിക്കണ വെള്ളമോ ഭക്ഷണമോ വായുവൊ ഒന്നുമല്ലല്ലോ ലാൻഡ് ഫോൺ. ഇതില്ലാതെയും ജീവിക്കാവുന്നതേയുള്ളൂ സർ ,ഭാവിയിൽ ഫോൺ കണക്ഷനില്ലാതെ ബില്ല് അയക്കരുതേ എന്നും ഞാൻ പറഞ്ഞു. താങ്കൾക്ക് ഫോൺ കണക്ഷൻ ഉടൻ ശരിയാകും എന്നദ്ദേഹം പറഞ്ഞു. ഞാൻ ബസിൽ കയറി വീട്ടിൽ എത്തുമ്പോൾ ഫോൺ കണക്റ്റ് ചെയ്ത് എക്സ്ചേഞ്ചിലെ സൂത്രശാലികൾ സ്ഥലം വിട്ടിരുന്നു. ജനറൽ മാനേജരുടെ വിളിയാണ് അവർ അത് ചെയ്യാൻ കാരണം എന്ന് ഞാൻ ഊഹിച്ചു.അവിടെ കണ്ട മിക്ക ഉദ്യോഗസ്ഥരും തങ്കപ്പെട്ട മനുഷ്യരായി എനിക്ക് തോന്നി.
പ്രാദേശിക എക്സ്ചേഞ്ചിലെ ആരുമായും എനിക്ക് മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല എന്ന് എടുത്ത് പറയട്ടെ.
ഫോൺ കണക്ഷൻ തരാൻ വരുന്നയാളും ഫാൾട്ട് റിപ്പയർ ചെയ്യാൻ വരുന്നവരും അമ്പതിനായിരത്തിന് മുകളിൽ ശംബളം വാങ്ങുന്നവരാണെന്ന് ഓർക്കണം. അന്നൊക്കെ ഫോൺ കണക്ഷൻ കൊടുത്താലും ഫാൾട്ട് പരിഹരിച്ചാലും ഇവർ കാശ് ഇരന്ന് വാങ്ങും.
ഇത്തരം ജീവനക്കാരുള്ള ഒരു സ്ഥാപനത്തെ പിന്നെ എങ്ങനെ ഗവൺമെന്റും പിന്താങ്ങും .ഒരു ജീവനക്കാരന്റെ അഹങ്കാരം കൊണ്ട് സർക്കാരിന് നഷ്ടമായത് ഒരു വർഷത്തിനു മുകളിലെ ഫോൺ വാടകയുംകാൾ ചാർജസും.
പിന്നീട് മൊബൈലിന്റേയും നെറ്റിൻന്റെയും കാലമായി.ബി.എസ്.എൻ.എൽ 3ജിയിൽ നിന്ന് 4 ജി ആക്കണമെന്നൊക്കെ പറഞ്ഞ് ജീവനക്കാർ സമരം ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നെ കേട്ടത് നിർബന്ധിത വിരമിക്കലാണ്. അതിൽ പലരും കരഞ്ഞിട്ടാണ് പോയതെന്നും കേട്ടു. ഉണ്ട ചോറിനോട് നന്ദികാണിക്കാൻ അറിയാത്ത ചില ആളുകളുടെ നടപടിയാണ് ഇതിന് വഴിവെച്ചത്.അത്തരം കുറെയെണ്ണമാണ് ബി.എസ്.എൻ.എൽ നെ നശിപ്പിച്ചത്.നൂറു ശതമാനം സത്യസന്ധരായ ആത്മാർത്ഥതയുള്ള വലിയൊരു വിഭാഗം ബി എസ് എൻ എൽ ൽ ഉണ്ടെന്നുള്ള വസ്തുത മറക്കുന്നില്ല. അവരെ ഉദ്ദേശിച്ചല്ല ഈ കുറിപ്പ്.
സ്വന്തം തൊഴിലിനോട് അഞ്ച് പൈസയുടെ ആത്മാർത്ഥത ഇല്ലാത്ത കുറെ വിവരദോഷികളാണ് ഈ സ്ഥാപനത്തെ നശിപ്പിച്ച് കുളം തോണ്ടിയത്.പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കമ്പനികൾ ഏറ്റെടുത്തു കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ആയിരത്തിൽ താഴെ ജീവനക്കാരായാൽ എപ്പോൾ വേണമെങ്കിലും ബി.എസ്.എൻ.എൽ എന്ന പൊതുമേഖലാ സ്ഥാപനം പൂട്ടാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
വീണ്ടും കരാർ അടിസ്ഥാനത്തിൽ ബി എസ് എൻ എൽ ൽ തൊഴിലാളികളെ പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ബി. എസ്.എൻ.എൽ.സ്വകാര്യ കുത്തകകൾക്ക് തീറെഴുതാതെ നല്ല പ്രവർത്തനം കാഴ്ച്ചവയ്ക്കുമെന്ന് ആശിക്കാം. അവർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് കരുതാം.
നമ്മൾ ചെയ്യുന്ന തൊഴിൽ നമ്മുടെ ദൈവം ആണ്. നമ്മുടെ അന്നമാണ് അത്.സ്ഥാപനത്തിന്റെ വളർച്ചയായിരിക്കണം നമ്മുടെ ലക്ഷ്യം. അത് ഓർത്ത് നമ്മൾ എല്ലാവരും (ജോലി ചെയ്യുന്ന ഭാരതത്തിലെ മുഴുവൻ ആളുകളും) പ്രവർത്തിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് ....
(തുടരും)
📜✍️മജു.
☎️📞☎️📞☎️📞☎️📞☎️📞☎️📞☎️📞☎️📞☎️
No comments:
Post a Comment