Monday, March 9, 2020

#അനുഭവങ്ങൾ, പാളിച്ചകൾ ( ബാല്യകാല സ്മരണകൾ-13)



ചെറുപ്പത്തിൽ ഞങ്ങൾക്ക് മരം കയറി കളിക്കുക ഒരു രസകരമായ കാര്യമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം വരെ ഞങ്ങൾ മരത്തിൽ കയറി കളിക്കാറുണ്ടായിരുന്നു. വീടിനു ചുറ്റുമുള്ള വിശാലമായ പറമ്പുകളിൽ കശുമാവും നാടൻ മാവും നിലം തൊട്ട് കമ്പുകൾ മുട്ടി കിടന്നിരുന്നു. അതിലൂടെ കയറി ഞങ്ങൾ മുകളിലെത്താറുണ്ട്.

        വലിയ കുടം മ്പുളിയുടെ ചില്ലകൾ അടുത്തടുത്തായി നിൽക്കുന്നതു കൊണ്ട് ആദ്യത്തെ കൊമ്പിൽ ചാടിക്കയറി കഴിഞ്ഞാൽ പിന്നെ കൊമ്പിൽ ചവിട്ടി ചവിട്ടി കയറി പോകാം. പുളിയുടെ തുഞ്ചത്ത് കൊറ്റി ചുള്ളികൊണ്ട് കൂട് ചമച്ച് അതിൽ മുട്ടയിട്ടിട്ട് അടയിരിക്കുന്നുണ്ടാവും. കൂടിന്റെ അടുത്തെത്തുമ്പോൾ കൊറ്റി പറന്നു പോകും. മുട്ട മൂന്ന് നാലെണ്ണം ഇരിക്കുന്നുണ്ടാവും. അത് എടുത്തു നോക്കി യി ട്ട് അവിടെ തന്നെ വെയ്ക്കും. മുട്ട വിരിയുന്നതുവരെ കേറി നോക്കും. മുട്ട വിരിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ചിറക് മുളയ്ക്കും.പിന്നെ ചിറക് വിടർത്തി അത് പറന്ന് പോകും.
     ഒരു ദിവസം സ്കൂളിൽ നിന്ന് നേരത്തെ എത്തി. വീടിന്റെ ഒരു താക്കോൽ അച്ഛന്റെ കയ്യിലും ഒരു താക്കോൽ അമ്മയുടെ കയ്യിലുമായിരുന്നു. വീട്ടിൽ കയറാൻ അച്ഛനും അമ്മയും വരുന്നത് വരെ കാത്തിരിക്കണം. അതിന് ക്ഷമയില്ല. വീടിന്റെ പുറകുവശത്തു നിൽക്കുന്ന മാവിൽ കൂടി കയറി നേരെ വീടിന്റ പുറത്തെത്തി. വീടിന്റെ പുറത്തേക്ക് ചാഞ്ഞ ചില്ലയിൽ കൂടി ചവിട്ടിയാണ് ഓടിന്റെ മുകളിൽ എത്തിയത്. വീടിന്റെ പുറത്തെ ഓടുകൾ മാറ്റി. എന്നിട്ട് മച്ചിൽ ഇറങ്ങി നിന്നു. ഓട് പഴയ പോലെ വെച്ചു.എന്നിട്ട് മച്ചിന്റെ വാതിൽ വഴി കോണിയിലൂടെ താഴത്തിറങ്ങി. അകത്തുനിന്നടച്ച വാതിൽ തുറന്ന് പുസ്തകം എടുത്ത് അകത്ത് വച്ചു.പിന്നീട് പുറത്തിറങ്ങി കളി തുടങ്ങി.

     അച്ഛനും അമ്മയും വന്നപ്പോൾ വഴക്കു പറഞ്ഞു. ഇങ്ങനെ കയറി നമ്മൾ തന്നെ കാണിച്ചു കൊടുത്താൽ കള്ളൻമാർക്ക് സൗകര്യമാവും എന്നു പറഞ്ഞു. പിന്നെ മരത്തിലൊക്കെ കയറി വീണാ ലോ എന്നുള്ള പേടിയൊന്നും അവർ പറഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ ഒരു കാര്യത്തിലും പേടി തോന്നിയിട്ടില്ല. ഇത്തരം റിസ്ക്കുള്ള കാര്യങ്ങൾ ജീവിതത്തിലുടനീളം ചെയ്തു പോന്നത് ഒരു പക്ഷേ അത്തരം പേടിപ്പെടുത്തലൊന്നും ഇല്ലാതെ വളർത്തിയ തു കൊണ്ടാവാം. ഇന്ന് നമ്മൾ കുട്ടികളെങ്ങാനും മരത്തിൽ കയറിയാൽ ചീത്ത പറയും, ചില പ്പോൾ തല്ലിയെന്നും വരും.

    അന്ന് ധാരാളം മരങ്ങൾ തിങ്ങി വളർന്നിരുന്ന പറമ്പുകളിലൂടെ മാവിലും മരത്തിലും കയറി കശുമാങ്ങയും മാങ്ങയും കുടം മ്പുളിയിൽ കയറി കൊടം മ്പുളി പഴുത്ത ത് ഉടച്ച് ചാറ് കുടിക്കും. വാളൻപുളിയും കണ്ണിമാങ്ങയും കശുമാങ്ങയും തിന്ന് മദിച്ചു രസിച്ചു നടന്ന ബാല്യകാലം ഒരിക്കൽ കൂടി കിട്ടിയെങ്കിൽ എന്ന്, ഇന്ന് ഈ മരങ്ങൾ ഇല്ലാത്ത കാലത്ത് ഓർത്തു പോയാൽ അൽഭുതപ്പെടാനൊന്നുമില്ല.

         ഇനി ഒരു കാര്യം കൂടി പറഞ്ഞ് ഈ അദ്ധ്യായം അവസാനിപ്പിക്കാം. ഒന്നാം വർഷ പ്രീഡിഗ്രി മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്ത് രാവിലെ വളഞ്ഞമ്പലത്ത് ICS(Institute of competitive studies) ൽ ട്യൂഷൻ ഉണ്ടായിരുന്നു. ട്യൂഷൻ കഴിഞ്ഞ് കോളേജിലേക്ക് നടന്നു പോകും.

       മഹാരാജാസ് കോളേജ് റിട്ടയേർഡ് പ്രൊഫസർമാരാണ് ക്ലാസെടുത്തിരുന്നത്. പ്രൊഫസർ കെ.എക്സ്.ജോൺ സാർ, റിട്ടയേർഡ് പ്രിൻസിപ്പാൾ, മഹാരാജാസ് കോളേജ് ആയിരുന്നു ഞങ്ങളെ അവിടെ കണക്ക് പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ കണക്ക് ക്ലാസിലിരുന്നവരൊന്നും ആ ഗുരുവിനെ മറക്കില്ല.A positive integer which has no factor less than itself one is called a prime number. എന്നു പഠിച്ചതൊക്കെ ഇപ്പോഴും ഓർക്കുന്നു.

     കെമിസ്ട്രി പഠിപ്പിച്ചിരുന്നത് പ്രൊഫസർ രാമസ്വാമി സാർ ആയിരുന്നു. അദ്ദേഹത്തിന്റെ ക്ലാസും രസകര മാണ്. ആദ്യത്തെ ബാച്ച് ക്ലാസ് കഴിഞ്ഞാണ് ഞങ്ങളുടെ രണ്ടാം ബാച്ച് ക്ലാസ് നടക്കുക. ആദ്യത്തെ സെഷൻ കഴിയാൻ കുറച്ചു സമയം കൂടി ബാക്കിയുണ്ട്. ഞങ്ങളിൽ മിക്കവരും അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ക്ലാസിൽ കയറാൻ പാകത്തിൽ വരാന്തയിൽ നിൽക്കുകയാണ്. അപ്പോൾ അതിൽ ഒരാൾ അഞ്ചാം നിലയിലെ ജനലിനടുത്ത് പാരപ്പറ്റിൽ കിടക്കുന്ന ഒരു രൂപ നാണയം എടുക്കാൻ ആർക്കാണ് ധൈര്യം എന്ന് ചോദിച്ചു. ഞാൻ തീരെ വീതി കുറഞ്ഞ ആ പാരപ്പറ്റിലൂടെ നടന്നു പോയി ആ പൈസ എടുത്തു കൊണ്ടുവന്നു. ഇതു ജനാല വഴി കണ്ട രാമസ്വാമി സാർ വന്ന് വേണ്ട ചീത്ത പറഞ്ഞു. ഒരു പാട് പേരുണ്ടായിരുന്നവരുടെ ഇടയിൽ ഞാൻ പതുങ്ങി നിന്നു.ആരാണെന്ന് അദ്ദേഹത്തിന് വ്യക്തമായില്ല. ആരാണെന്ന് ആരും പറഞ്ഞു മില്ല.എല്ലാവരും നിശബ്ദം ആ ചീത്ത വിളി കേട്ടു.അഞ്ചാം നിലയുടെ മുകളിൽ നിന്ന് വീണാൽ പൊടിപോലും കിട്ടില്ല എന്നദ്ദേഹം അലറി.

   ദൈവാനുഗ്രഹം കൊണ്ട്  ആപത്തൊന്നും സംഭവിച്ചില്ല.

  ഇങ്ങനെ വികൃതിതരങ്ങൾ ഒരു പാട് കാണിച്ചിട്ടുണ്ട്. എല്ലാ സ്ഥലത്തും ദൈവം തുണയായി നിന്നു കാത്തു.

  " കുഞ്ഞേ ചെറുപ്പത്തിൽ ഇതിലപ്പുറം തോന്നും, എന്നോളമായാൽ അടങ്ങും" എന്ന കവി വചനം ഇപ്പോൾ ഓർമ്മ വരുന്നു.

    ദൈവമേ ,കാത്ത് കൊൾകങ്ങ്...🙏 കൈവിടാതെ🙏

                                  (തുടരും)

📜✍️മജു

☘️☘️☘️☘️🌱🌱🌱☘️☘️☘️☘️☘️🌱🌱🌱☘️☘️

No comments:

Post a Comment