Tuesday, March 31, 2020

#അനുഭവങ്ങൾ പാളിച്ചകൾ (ബാല്യകാല സ്മരണകൾ-15) ശ്രീ നരസിംഹമൂർത്തി സ്വാമി



       ഞാൻ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോഴുള്ള ഒരു സംഭവം പറയാം. അച്ഛനും ജ്യേഷ്ഠനും ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരുന്ന സമയം. അന്ന് ഞാനും ജ്യേഷ്ഠനും അടുത്തുള്ള അമ്പലക്കുളത്തിലാണ് കുളിക്കാൻ പോയിരുന്നത്.രാവിലെ നേരത്തെ ഞങ്ങൾ അമ്പലക്കുളത്തിൽ കുളിക്കാൻ എത്തും. ഏതാണ്ട് ഒരേക്കർ സ്ഥലത്ത് അതിവിശാലമായ ഒരു കുളമായിരുന്നു അത്. ഇന്ന് ഈ കുളം ഇല്ല. നികത്തിയിരിക്കുന്നു. രാവിലെ അമ്പലകുളത്തിൽ കുളി കഴിഞ്ഞാൽ ഞാൻ അടുത്തുള്ള നരസിംഹമൂർത്തി സ്വാമി ക്ഷേത്രത്തിൽ തൊഴുതിട്ടാണ് വീട്ടിലേക്ക് പോവുക.ഈ ക്ഷേത്രത്തിൽ അന്ന് പൂജ യൊന്നും ഉണ്ടായിരുന്നില്ല. വൈകുന്നേരങ്ങളിൽ  അടുത്ത വീട്ടുകാരിൽ പലരും പുറത്ത് വിളക്ക് തെളിച്ചിരുന്നു. ചിലപ്പോൾ കുട്ടിയായ ഞാനും  വിളക്കു തെളിക്കാൻ പോയിട്ടുണ്ട്.

     ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ മതിൽ കുറച്ചു ഭാഗം പൊട്ടിപൊളിഞ്ഞ് കിടന്നിരുന്നു. ആ ഭാഗത്തുകൂടിയാണ് ഞാൻ ക്ഷേത്രത്തിൽ പ്രവേശിക്കുക. വളരെ ശാന്തമായ ആ അന്തരീക്ഷത്തിൽ കൈ കൂപ്പി നിന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു. നട ബലമുള്ള വലിയ വാതിൽ കൊണ്ട് അടച്ചിരുന്നതുകൊണ്ട് ഭഗവാനെ കാണാനൊന്നും കഴിയില്ല. അങ്ങനെ പ്രാർത്ഥിക്കുന്ന സമയത്ത് എനിക്ക് കാളിദാസനെ ഓർമ്മ വരും. കാളിദാസൻ കാളീക്ഷേത്രത്തിൽ പോയതും കാളി പുറത്തു പോയിരുന്ന സമയത്ത് അകത്ത് കയറി വാതിലട ച്ചിരുന്നതും കാളി തിരിച്ചു വന്ന സമയത്ത് നട അടച്ചു കിടക്കുന്നത് കണ്ട് " അകത്താര്? "എന്ന ചോദ്യത്തിന് "പുറത്താര്?" എന്ന മറുചോദ്യമാണ് ദാസൻ ഉന്നയിച്ചത്."പുറത്ത് കാളി " എന്നു പറയുമ്പോൾ "അകത്ത് ദാസൻ " എന്ന മറുപടി. വേഗം പുറത്തിറങ്ങാൻ പറയുമ്പോൾ ദാസൻ അനുസരിക്കില്ല. എന്തു വേണമെന്ന ചോദ്യത്തിന് എന്റെ നാവിൽ വിദ്യ എഴുതി തരാനാണ് ദാസൻ പറയുന്നത്.പുറത്തിറങ്ങു എഴുതി തരാം എന്നു പറയുമ്പോഴും ദാസൻ കൂട്ടാക്കുന്നില്ല. എഴുതി തന്നാലേ പുറത്തിറങ്ങൂ എന്ന് ദാസനും. അപ്പോൾ കാളി പറയും വാതിൽ പഴുതിലൂടെ നാവ് നീട്ടൂ എന്ന്. ദാസൻ നാവ് വാതിൽ പഴുതിലൂടെ നാവു നീട്ടുമ്പോൾ കാളിനാവിൽ സരസ്വതി എഴുതുകയാണ്.അങ്ങനെയാണ് ദാസൻ മഹാകവി കാളി ദാസൻ ആയത്.
 അഭിജ്ഞാനശാകുന്തളവും വിക്രമോർവ്വശീയവും എഴുതിയ കാളിദാസൻ. ഈ കഥ ഞാൻ അച്ഛൻ പറഞ്ഞ് തന്ന് കേട്ടിട്ടുണ്ടായിരുന്നു.

          അടഞ്ഞ വാതിലിന് മുന്നിൽ നിന്ന് ഞാൻ വിചാരിച്ചു, ഭഗവാൻ അകത്തു തന്നെയുണ്ട്. എന്റെ നാവിലും സരസ്വതി എഴുതി തരണേ എന്ന് ഞാൻ ആത്മാർത്ഥമായും പ്രാർത്ഥിക്കാറുണ്ടായിരുന്നു.

     വിഷ്ണുവിന്റെ അവതാരമായ നരസിംഹമൂർത്തി പ്രഹ്ലാദന്റെ അച്ഛനായ അഹങ്കാരിയായ ഹിരണ്യകശിപുവിനെ വധിക്കാനാണല്ലോ  അവതരിച്ചത്.ഈ ക്ഷേത്രത്തിന് അനേക വർഷത്തെ പഴക്കമുണ്ട്. ഇന്ന് ഈ ക്ഷേത്രം നാട്ടുകാർ പുനരുദ്ധരിച്ചു.ദിവസവും പൂജയുണ്ട്.വ്യാഴാഴ്ച അന്നദാനം വഴിപാട് ഉണ്ട്. ഉൽസവം നടത്തുന്നു. സാക്ഷാൽ ഗുരുവായൂരപ്പന്റെ അവതാരമായ ശ്രീ നരസിംഹമൂർത്തി നമ്മളെ എല്ലാവരേയും കാത്തുരക്ഷിക്കട്ടെ.

     " അൻപത്തൊന്നക്ഷരവും അൻപോടെൻ മൊഴിയിൽ അൻപോട് വിളങ്ങേണമേ ഹരി നാരായണായ നമ: "

                                 (തുടരും)

✍️മജു

🖌️🖍️🖊️🖋️🖌️🖍️🖊️🖋️🖌️🖍️🖊️🖋️🖌️🖍️🖊️🖋️🖌️

Wednesday, March 25, 2020

ഇന്ത്യയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ മാർച്ച് 24, 2020 മുതൽ 21 ദിവസം.



ഇന്ന് രാവിലെ ( മാർച്ച് 25, 2020) ഇവിടെ അടുത്ത് കടയിൽ സാധനങ്ങൾ വാങ്ങിക്കാൻ പോയി.റോഡിലൂടെ നടന്നാണ് പോയത്.റോഡ് ശാന്തം. അല്ലാത്ത സമയങ്ങളിൽ റോഡ് ക്രോസ് ചെയ്യാൻ കുറെ നേരം നിൽക്കണം. അത്ര വാഹന തിരക്കാണ്.
          വല്ലപ്പോഴും പോകുന്ന ഒരു കാർ, ഒരു ബൈക്ക് അല്ലാതെ അധികം ആളുകളേയും കണ്ടില്ല. എന്റെ ബാല്യകാലത്ത് റോഡ് ഇതു പോലെയായിരുന്നു. ഒരു പൊലൂഷനുമില്ലാതെ ശുദ്ധവായു ശ്വസിച്ച കാലം. ഇന്ന് റോഡിലിറങ്ങിയപ്പോഴും വാഹനങ്ങളുടെ ചീറിപ്പായലും ദുഷിച്ച പുകയും പൊടിപടലങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. ഏപ്രിൽ 14 വരെയാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ.
 ഇന്ത്യ മുഴുവൻ സമ്പൂർണ്ണ ലോക്ക് ഡൗൺ ചെയ്തതിലൂടെ കോവിഡ് 19 വൈറസ് പൂർണ്ണമായും വിമുക്കമാവട്ടെ എന്ന പ്രാർത്ഥനയോടെ,

📜✍️ മജു

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ശവം തീനികൾ (അനുഭവങ്ങൾ പാളിച്ചകൾ ) സ്മരണകൾ-15.



            ബി.എസ്.എൻ.എൽ എന്ന പൊതുമേഖലാ സ്ഥാപനം പൊളിച്ചടുക്കിയതിൽ ഒന്നാമത്തെ കുറ്റവാളികൾ അതിൽ പണിയെടുക്കുന്ന ജീവനക്കാരാണ്. അതു പറയാൻ പ്രത്യേക കാരണമുണ്ട്. ജീവനക്കാരെ മുഴുവൻ പറയുകയല്ല. ഒരു വിഭാഗം ജീവനക്കാർ പരമ ദ്രോഹി കളായിരുന്നു എന്ന് എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്.2000 ആം മാണ്ട് ഒക്ടോബറിൽ എനിക്ക് ലാൻഡ് ഫോൺ കണക്ഷൻ കിട്ടി. അന്ന് മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. അന്ന് വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരു വർഷത്തെ താമസത്തിനു ശേഷം തൊട്ടടുത്ത വീട്ടിലേക്ക് താമസം മാറി. എനിക്ക് അപരിചിതമായ ആളുകളും സ്ഥലവും. ഫോൺ മാറ്റാനുള്ള അപേക്ഷ കൊടുത്തിരുന്നു. എക്സേ ചേഞ്ചിൽ പോയി ചോദിക്കുമ്പോഴൊക്കെ അവിടുത്തെ പോസ്റ്റിൽ കണക്റ്റ് ചെയ്യാനുള്ള സാധനം ഇല്ലെന്ന് നിർദ്ധയം പറഞ്ഞ് എന്നെ മടക്കി. മസാമാസം വന്ന ഫോൺ ബില്ലുകൾ ഞാൻ അടച്ചില്ല. ഫോൺ കണക്ഷനില്ലാതെ എന്തിന് ഫോൺ ബില്ല് അടയ്ക്കണം.

     ഫോണില്ലാതെ എത്ര കാലം ജീവിച്ചു.അന്ന് മൊബൈലും ഇല്ലെന്ന് പറഞ്ഞല്ലോ. ഫോൺ ഒരു അവശ്യവസ്തുവായി എനിക്ക് ഒരിക്കലും തോന്നിയില്ല. ഫോണില്ലാതെ ജീവിക്കാൻ എനിക്ക് ഒരു പ്രയാസവും അനുഭവപ്പെട്ടില്ല. ഫോണില്ലാതെ ഞാൻ ശ്വാസം കിട്ടാതെ കിടക്കട്ടെ എന്ന് എക്സ്ചേഞ്ചിലെ ചില കഴുതകൾ വിചാരിച്ചെങ്കിൽ അവർക്ക് തെറ്റി. അത്യാവശ്യം ഫോൺ വിളികൾ ഞാൻ പബ്ലിക് ബൂത്തു വഴി നടത്തി.

     ആ വീട്ടിലെ താമസം പതിനൊന്നു മാസം പിന്നിട്ടപ്പോൾ റോഡ് സൈഡിലെ മറ്റൊരു വാടക വീട്ടിലേക്ക് ഞാൻ താമസം മാറ്റി. താമസം മാറ്റിയ വിവരം അതാത് സമയത്ത് ബി.എസ്.എൻ.എൽ ഓഫിസിൽ ഞാൻ രേഖാമൂലം അറിയിച്ചു കൊണ്ടിരുന്നു. ഫോൺ കണക്ഷൻ തരാൻ വീണ്ടും എക്സേ ചേഞ്ചിൽ ഓർമ്മിപ്പിച്ചു. അപ്പോഴൊക്കെ പോസ്റ്റിലെ എന്തോ ഒരു സാധനം ഇല്ലെന്ന മറുപടിയാണ് എനിക്ക് കിട്ടിയത്.

      അങ്ങനെ ഫോൺ റീ കണക്ഷന് കാത്തുകിടന്നത് ഒരു വർഷം കഴിഞ്ഞു. ഞാൻ ഒരു ദിവസം രാവിലെ ബസിൽ കയറി ജനറൽ മാനേജർ ഓഫ് ടെലിക്കമ്മ്യൂണിക്കേഷന്റെ ഓഫീസിൽ പോയി. ഇക്കാര്യങ്ങൾ മാനേജരോട് വിശദമായി സംസാരിച്ചു. ആര് പറഞ്ഞാലും കേൾക്കാത്ത കുറെയെണ്ണം ഉണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹം ഉടനെ പ്രാദേശിക ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് വിളിച്ചു. ലാൻഡ് ഫോൺ ബില്ല് ആറ് മാസത്തിൽ കൂടുതൽ അടയ്ക്കാതിരുന്നാൽ ലാൻഡ് ഫോൺ കട്ട് ചെയ്ത് ആദ്യം അപേക്ഷ കൊടുക്കണമെന്നാണ് നിയമം.ഫോൺ ഉപയോഗിക്കാതെ ഞാൻ എന്തിന് ബില്ല് അടയ്ക്കണം. എന്റെ ഫോൺ ബില്ല് മുഴുവനായും ഒഴിവാക്കി തന്നു.പരാതി എഴുതി തന്നാൽ നടപടി എടുക്കാമായിരുന്നല്ലോ എന്ന് പറഞ്ഞു. എനിക്കാരേയും ബുദ്ധിമുട്ടിക്കാൻ താൽപ്പര്യമില്ലെന്ന് ഞാൻ അറിയിച്ചു. കുടിക്കണ വെള്ളമോ ഭക്ഷണമോ വായുവൊ ഒന്നുമല്ലല്ലോ ലാൻഡ് ഫോൺ. ഇതില്ലാതെയും ജീവിക്കാവുന്നതേയുള്ളൂ സർ ,ഭാവിയിൽ ഫോൺ കണക്ഷനില്ലാതെ ബില്ല് അയക്കരുതേ എന്നും ഞാൻ പറഞ്ഞു. താങ്കൾക്ക് ഫോൺ കണക്ഷൻ ഉടൻ ശരിയാകും എന്നദ്ദേഹം പറഞ്ഞു. ഞാൻ ബസിൽ കയറി വീട്ടിൽ എത്തുമ്പോൾ ഫോൺ കണക്റ്റ് ചെയ്ത് എക്സ്ചേഞ്ചിലെ സൂത്രശാലികൾ സ്ഥലം വിട്ടിരുന്നു. ജനറൽ മാനേജരുടെ വിളിയാണ് അവർ അത് ചെയ്യാൻ കാരണം എന്ന് ഞാൻ ഊഹിച്ചു.അവിടെ കണ്ട മിക്ക ഉദ്യോഗസ്ഥരും തങ്കപ്പെട്ട മനുഷ്യരായി എനിക്ക് തോന്നി.
പ്രാദേശിക എക്സ്ചേഞ്ചിലെ ആരുമായും എനിക്ക് മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല എന്ന് എടുത്ത് പറയട്ടെ.

  ഫോൺ കണക്ഷൻ തരാൻ വരുന്നയാളും ഫാൾട്ട് റിപ്പയർ ചെയ്യാൻ വരുന്നവരും അമ്പതിനായിരത്തിന് മുകളിൽ ശംബളം വാങ്ങുന്നവരാണെന്ന് ഓർക്കണം. അന്നൊക്കെ ഫോൺ കണക്ഷൻ കൊടുത്താലും ഫാൾട്ട് പരിഹരിച്ചാലും ഇവർ കാശ് ഇരന്ന് വാങ്ങും.

    ഇത്തരം ജീവനക്കാരുള്ള ഒരു സ്ഥാപനത്തെ പിന്നെ എങ്ങനെ ഗവൺമെന്റും പിന്താങ്ങും .ഒരു ജീവനക്കാരന്റെ അഹങ്കാരം കൊണ്ട് സർക്കാരിന് നഷ്ടമായത് ഒരു വർഷത്തിനു മുകളിലെ ഫോൺ വാടകയുംകാൾ ചാർജസും.

    പിന്നീട് മൊബൈലിന്റേയും നെറ്റിൻന്റെയും കാലമായി.ബി.എസ്.എൻ.എൽ 3ജിയിൽ നിന്ന് 4 ജി ആക്കണമെന്നൊക്കെ പറഞ്ഞ് ജീവനക്കാർ സമരം ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നെ കേട്ടത് നിർബന്ധിത വിരമിക്കലാണ്. അതിൽ പലരും കരഞ്ഞിട്ടാണ് പോയതെന്നും കേട്ടു. ഉണ്ട ചോറിനോട് നന്ദികാണിക്കാൻ അറിയാത്ത ചില ആളുകളുടെ നടപടിയാണ് ഇതിന് വഴിവെച്ചത്.അത്തരം കുറെയെണ്ണമാണ് ബി.എസ്.എൻ.എൽ നെ നശിപ്പിച്ചത്.നൂറു ശതമാനം സത്യസന്ധരായ ആത്മാർത്ഥതയുള്ള വലിയൊരു വിഭാഗം ബി എസ് എൻ എൽ ൽ ഉണ്ടെന്നുള്ള വസ്തുത മറക്കുന്നില്ല. അവരെ ഉദ്ദേശിച്ചല്ല ഈ കുറിപ്പ്.

     സ്വന്തം തൊഴിലിനോട് അഞ്ച് പൈസയുടെ ആത്മാർത്ഥത ഇല്ലാത്ത കുറെ വിവരദോഷികളാണ് ഈ സ്ഥാപനത്തെ നശിപ്പിച്ച് കുളം തോണ്ടിയത്.പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കമ്പനികൾ ഏറ്റെടുത്തു കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ആയിരത്തിൽ താഴെ ജീവനക്കാരായാൽ എപ്പോൾ വേണമെങ്കിലും ബി.എസ്.എൻ.എൽ എന്ന പൊതുമേഖലാ സ്ഥാപനം പൂട്ടാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

    വീണ്ടും കരാർ അടിസ്ഥാനത്തിൽ ബി എസ് എൻ എൽ ൽ തൊഴിലാളികളെ പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ബി. എസ്.എൻ.എൽ.സ്വകാര്യ കുത്തകകൾക്ക് തീറെഴുതാതെ നല്ല പ്രവർത്തനം കാഴ്ച്ചവയ്ക്കുമെന്ന് ആശിക്കാം. അവർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് കരുതാം.

    നമ്മൾ ചെയ്യുന്ന തൊഴിൽ നമ്മുടെ ദൈവം ആണ്. നമ്മുടെ അന്നമാണ് അത്.സ്ഥാപനത്തിന്റെ വളർച്ചയായിരിക്കണം നമ്മുടെ ലക്ഷ്യം. അത് ഓർത്ത് നമ്മൾ എല്ലാവരും (ജോലി ചെയ്യുന്ന ഭാരതത്തിലെ മുഴുവൻ ആളുകളും) പ്രവർത്തിക്കുമെന്ന്‌ വിശ്വസിച്ചു കൊണ്ട് ....

                                            (തുടരും)

📜✍️മജു.

☎️📞☎️📞☎️📞☎️📞☎️📞☎️📞☎️📞☎️📞☎️

Monday, March 23, 2020

#നിധി (കഥ)



      പണ്ട് കേരളത്തിൽ നാട്ടുരാജാക്കൻമാർ തമ്മിലുള്ള യുദ്ധങ്ങൾ, ടിപ്പുവിന്റെ പടയോട്ടം, കലാപങ്ങൾ ഈ സമയത്ത് നമ്മുടെ നാട്ടിലെ പല കുടുംബങ്ങൾക്കും വീടും നാടും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെടേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് അവരുടെ ആയുഷ്ക്കാല സമ്പാദ്യങ്ങളായ സ്വർണ്ണ നാണയങ്ങളും സ്വർണ്ണാ ഭരണങ്ങളും എടുത്ത് ലക്ഷ്യമില്ലാത്ത യാത്ര ചെയ്യുക സുരക്ഷിതമല്ല. ഇന്നത്തെ പോലെ ബാങ്കോ ബാങ്ക് ലോക്കറുകളോ ഒന്നും അന്ന് ഇല്ലല്ലോ.

        തങ്ങളുടെ സർവ്വസ്വവുമായ ആയുഷ്ക്കാല സമ്പാദ്യമായ സ്വർണ്ണം വലിയ ചെമ്പുകുടങ്ങളിലാക്കി പ്രത്യേകതരം ഉറകൾ കൊണ്ട് കുടത്തിന്റെ വായ് മൂടി കെട്ടി വീടിനോട് ചേർന്നുള്ള കുളത്തിലോ പറമ്പിലോ കുഴിച്ചിടുന്നു. അതിന് പ്രത്യേക അടയാളങ്ങളും വെച്ച് വീട് വിട്ട് യാത്രയാകുന്നു അവർ. ആധിയും പെരുത്തുള്ള ആ യാത്രയിൽ ചിലപ്പോൾ ഏതെങ്കിലും രാജ്യത്ത് എത്തിപ്പെട്ടാൽ ആയി. വേറെ ഏതെങ്കിലും രാജ്യത്ത് താമസമായാൽ തന്നെ സമാധാനമായി കഴിയുമ്പോൾ തിരിച്ചു വന്നു നോക്കിയാൽ അവർ താമസിച്ച സ്ഥലങ്ങളൊക്കെ ആകെ മാറിയിരിക്കും. അവിടെ അങ്ങനെ ഒരു വീട് തന്നെ ഉണ്ടാകണമെന്നില്ല.ചിലപ്പോൾ മറ്റാരെങ്കിലും വീട് പണിത് താമസമാക്കാനും മതി. അങ്ങനെ ചില തലമുറകൾ കഴിയുമ്പോഴേക്കും കുളം വൃത്തിയാക്കുന്ന ഘട്ടത്തിൽ കൈക്കോട്ട് ചെമ്പുകുടത്തിൽ തട്ടുന്ന ശബ്ദം കേട്ട് കുടം എടുക്കും. അത് വീട്ടിൽ കൊണ്ടുപോയി തുറക്കുന്ന നിമിഷം ആ മനുഷ്യൻ അൽഭുതസ്ത ഭ് ത നാ യി ഇരുന്നു പോകും. ആരോ എത്രയോ കാലം കൊണ്ട് സമ്പാദിച്ച മുതൽ ഗത്യന്തരമില്ലാതെ വേദനയോടെ കുഴിച്ചിട്ട് പോകുന്നവരുടെ നെടുവീർപ്പുകൾ ആ കുടത്തിൽ നിന്ന് അതിശക്തമായി പുറത്തേക്ക്‌ നിർഗമിക്കും. അതെടുക്കുന്നയാളെ ആ ശാപം തീണ്ടും. തൽക്കാലം അയാൾ ധനികനാകും. ധാരാളം സ്ഥലങ്ങൾ വാങ്ങും.ബി സി നസ് തുടങ്ങും. രണ്ട് തലമുറയ്ക്കൊപ്പം ആ സമ്പത്ത് അവർക്കൊപ്പം ഉണ്ടാകാറില്ല. വാങ്ങിക്കൂട്ടി യസ്ഥലങ്ങളൊക്കെ വിറ്റുപോകും. കാര്യമായ പുരോഗതി ഇല്ലാതെ വീണ്ടും പഴയപടി ആകാനും മതി.

      പ്രിയമുള്ളവരെ അധ്വാനിക്കാതെ ആഹാരം കഴിക്കരുത്. ആരെയും പറ്റിക്കരുത്. കൈക്കൂലി വാങ്ങരുത്. അന്യന്റെ മുതൽ അപഹരിക്കരുത്. കുളത്തിൽ നിന്ന് കിട്ടിയതായാലും അത് അന്യന്റെ താണ്. അതിൽ എത്ര നെടുവീർപ്പുകൾ, എത്ര നിശ്വാസങ്ങൾ, വിയർപ്പുകൾ, അവിടെ കുഴിച്ചിട്ടു പോവുമ്പോഴുള്ള വേദനകൾ ഇതെല്ലാം ആ കുടത്തിൽ സ്വർണ്ണത്തിനോടൊപ്പം ഉണ്ടാവും. അത് സർക്കാർ ഖജനാവിലേക്ക് മുതൽക്കൂട്ടുന്നതായിരിക്കും ഉത്തമം.ഓരോ മനുഷ്യന്റേയും ഉള്ളിലുള്ള വേദനകൾ പുറത്തറിയിക്കാൻ പാകത്തിലായിരുന്നെങ്കിൽ ഭൂമിയെ തന്നെ ചിലപ്പോൾ ചാമ്പലാക്കാനും അതിനു കഴിയും.

         അദ്ധ്വാനിച്ചുണ്ടാക്കുന്നതേ ശാശ്വതമായി നില നിൽക്കൂ.അത് തലമുറകൾ കഴിഞ്ഞാലും നിലനിൽക്കും.പക്ഷേ ഓരോ തലമുറയുടേയും പ്രവൃത്തി അതിനനുഗുണമായിരിക്കണം എന്നു മാത്രം.
  ഈ ലോകത്ത് ശാശ്വതമായി ഒന്നുമില്ല എന്നു പറയാം.എല്ലാം മാറ്റത്തിന് വിധേയമാണ്.

     സത്യം, സ്നേഹം, ദയ, അനുകമ്പ, നല്ല ശീലങ്ങൾ, കരുണ, അധ്വാനശീലം മുതലായ നല്ല ഗുണങ്ങളെ ഒപ്പം കൂട്ടുക. ഇവയെക്കാൾ വലിയ നിധി ഇല്ല. അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുക. അതിനേക്കാൾ വലിയ നിധി എന്താണ് ഉള്ളത്.

                  - ശുഭം -

📜✍️മജു.

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

🎸എന്റെ പ്രണയം


                 
എനിക്ക് പ്രണയമായി രുന്നു
ജോലിയോട്
യാത്രയോട്
പുസ്തകത്തിനോട്
കവിതയോട്
അക്ഷരങ്ങളോട്
സംഗീതത്തിനോട്
ഇന്നെന്റെ ഗിത്താറിനോടും
ഏറെ പ്രണയം
ഹൃദയത്തിൻ ജാലകം
തുറക്കുന്നതെൻ
ഗിത്താറിൻ തന്ത്രികൾ
മീട്ടിട്ടുമ്പോൾ
ഗിത്താറിൻ തന്ത്രികൾ
മീട്ടുമ്പോൾ അറിയാതെ
എന്നിലെ ഹൃദയ ജാലകങ്ങൾ
തുറക്കുന്നതു പോലെ
            - ശുഭം -
📜✍️മജു  Dated.24.3.2019.
🎸🎸🎸🎸🎸🎸🎸🎸🎸🎸🎸🎸🎸🎸🎸🎸🎸

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ-14. അന്നമ്മ കടത്ത്



ഓർമ്മയുണ്ടോ പ്രീയ സുഹൃത്തേ, താങ്കൾ ഓർമ്മിക്കുന്നുണ്ടാവും, നമ്മൾ മധുരപതിനേഴ് വയസിൽ വൈകുന്നേരങ്ങളിൽ വീടിന്റെ കിഴക്കുഭാഗത്തുള്ള പള്ളി കടന്ന് കുറച്ചു ദൂരം നടന്നാൽ ഒരു തോടാണ്.ആ തോടിന്റെ അരികിൽ വലിയ മാവ്. തോടിന്റെ അരികിലൂടെ ഇറങ്ങിയാൽ പിന്നെ കാണുന്നത് നോക്കെത്താ ദൂരം പാടമാണ്. ഏപ്രിൽ, മെയ് മദ്ധ്യവേനലവധി വൈകുന്നേരങ്ങളിൽ കൊയ്ത്തുകഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളി.അർമാദിച്ചുള്ള കളി കഴിഞ്ഞാൽ പൈപ്പുവെള്ളം വയറുനിറയെ കുടിക്കും. എന്തു മധുരമാണ് ആ പച്ചവെള്ളത്തിന് അപ്പോൾ. കുറച്ചു ദൂരം കൂടി കിഴക്കോട്ട് നടന്നാൽ ചെറിയ പുഴയാണ്. പുഴയ്ക്കരുകിൽ നിറയെ കായ്ഫലമുള്ള തെങ്ങുകൾ.ആ തെങ്ങിന്റെ ചുവട്ടിൽ നമ്മൾ കാറ്റുകൊണ്ടിരിക്കുമ്പോൾ അക്കരെ പശുവിന് പുല്ലറുക്കുന്ന പാവടക്കാരി പെൺകുട്ടികൾ.അവർ ചിലപ്പോഴൊക്കെ ഞങ്ങളെ നോക്കി ചിരിക്കും. കൊയ്ത്തു കഴിഞ്ഞ പാടത്തു നിറയെ വെള്ള കൊറ്റികൾ.

       പുഴ വരമ്പിലൂടെ നടന്നാൽ നമ്മൾ ചെല്ലുന്നത് അന്നമ്മ കടത്തിലേക്കാണ്. ഇതെന്താ അന്നമ്മ കടത്ത് എന്ന് ചോദിച്ചാൽ അന്നമ്മ എന്നൊരു സ്ത്രീയാണ് ഈ കടത്ത് നടത്തുന്നത്. ഒരു വള്ളമുണ്ട്. ഈ വള്ളത്തിൽ കയറി അക്കരെ കെട്ടിയിരിക്കുന്ന കയറിൽ പിടിച്ച് വലിച്ച് നമുക്ക് അക്കരെ എത്താം. ചില്ലറ പൈസ വള്ളത്തിലെ പാത്രത്തിൽ വച്ചാൽ മതി. ഇനി ഇല്ലെങ്കിൽ കൊടുത്തില്ലെങ്കിലും പരാതി ഇല്ല. വള്ളം അക്കരെ എത്തിയാൽ തിരികെ വരാൻ ആളില്ലെങ്കിൽ അന്നമ്മ വന്ന് കയറിൽ പിടിച്ച് വലിച്ച് വള്ളം ഇക്കരെയെത്തിച്ച് കെട്ടിയിടും. ഇനി അപ്പുറത്താരെങ്കിലും വിളിച്ചാൽ അന്നമ്മ വള്ളത്തിന്റെ കെട്ടഴിച്ച് കൊടുക്കും. വല്ലപ്പോഴുമേ യാത്രക്കാരുണ്ടാവൂ.അങ്ങനെ ആ കടത്തിന് അന്നമ്മ കടത്ത് എന്ന് പേരുവന്നു.

              വള്ളത്തിൽ അക്കരെ കടന്നാൽ പിന്നെയും കുറെ ദൂരം പാടമാണ്. ചൂളം കുത്തി വിളിക്കുന്ന കാറ്റിൽ മുണ്ടും ഷർട്ടുമൊക്കെ പറന്നു ലയും. കാറ്റിന്റെ ചൂളം വിളിയിൽ തന്റെ മധുരശബ്ദത്തിലുള്ള പാട്ട് എന്നെ ആനന്ദ പുളകിതനാക്കിയിട്ടുണ്ട്.മനോഹരമായ സിനിമാഗ ന ങ്ങൾ.
    "കടൽ പാട്ട് വീണ്ടും നമുക്കേറ്റു പാടാം"

    " ആയിരം പാദസ്വരങ്ങൾ കിലുങ്ങി, ആലുവാ പുഴ പിന്നെയും ഒഴുകി ,ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളിൽ മുഴുകീ ''

      ഈ രണ്ട് പാട്ടും കഴിയുമ്പോഴേക്കുംപാടവരമ്പ് കഴിഞ്ഞ് നിറയെ വീടുകളുള്ള സ്ഥലത്തെത്തും. അപ്പോൾ പാട്ടൊക്കെ ഒന്ന് നിർത്തി നല്ല കുട്ടികളായി ഞങ്ങൾ നടക്കും. വീടിന്റെ വശത്തുകൂടി നടക്കാം. ഇന്നത്തെ പോലെ വേലിയോ മതി ലോ കെട്ടി തിരിച്ചിരുന്നില്ല. പുല്ല് അരിയാൻ വന്ന പാവാടക്കാരി പെൺകുട്ടികൾ ഞങ്ങളെ നോക്കി ചിരിക്കും. ഞങ്ങളും ചിരിക്കും.

 തൊട്ടപ്പുറത്തെകരയിൽ നിന്ന് ഇപ്പുറത്തെ കരയിലെ ആളുകളെയും കുട്ടികളേയും ഞങ്ങൾക്ക് പരിചയമുണ്ടായിരുന്നില്ല. അവിടുത്തെ കുട്ടികൾ അവിടുന്ന് കുറച്ചു ദൂരം നടന്നാൽ എത്താവുന്ന സ്കൂളിലാണ് പഠിച്ചിരുന്നത്.ഞങ്ങൾ മറുകരയിലെ കുട്ടികൾ ഇക്കരെ വേറെ സ്കൂളിലും. അതു കൊണ്ട് തന്നെ പുഴയ്ക്കിക്കരെ നിക്കുമ്പോൾ അക്കരെ മനോഹരമായി തോന്നും." അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും, നിങ്ങടെ ആശ തീരും, ഒന്നുകിൽ ആൺകിളി ഇക്കരേയ്ക്ക്, അല്ലെങ്കിൽ പെൺകിളി അക്കരേയ്ക്ക്, ഹൊയ് ല മാലി, ഹൊയ് ലേസ മാലി" എന്നൊരു പാട്ടുണ്ടല്ലോ.

       കാഴ്ച്ചകൾ കാണാൻ അപരിചിത രായവരെ പരിചയപ്പെടാൻ ഞങ്ങളുടെ സൗഹൃദ മണ്ഡലം വികസിക്കാൻ ഈ വൈകുന്നേരയാത്രകൾ ഉപകരിച്ചു.ഈ നടപ്പ് ഞങ്ങൾക്ക് ഉണർവും ഉൻമേഷവും പകർന്നു നൽകി. അന്നമ്മ കടത്തിനുമപ്പുറമുള്ള ലോകം ഞങ്ങൾക്കു മുന്നിൽ തുറന്നു.അവിടെ കാണുന്ന കുറെയധികം വീടുകൾ, ആ വീടുകൾ കഴിഞ്ഞാൽ കുറച്ചു കൂടി നടന്നാൽ റോഡെത്തി. ഇക്കരെയുള്ള റോഡ് ഞങ്ങൾ കണ്ട് മടുത്തത് കൊണ്ടാവാം അക്കരെയുള്ള റോഡിലാണ് വാഹനങ്ങൾ കൂടുതലായി ഓടുന്ന തെന്ന് ഞങ്ങൾ തീർച്ചപ്പെടുത്തി.മലഞ്ചെരിവുകൾ വെട്ടിയുണ്ടാക്കിയ റോഡുകൾ, റോഡിനിരുവശവും നിറയെ കടകൾ.

    സൂര്യൻ പടിഞ്ഞാറ് താഴുമ്പോൾ ഞങ്ങൾ തിരിക്കും.നടന്ന് നടന്ന് കടത്തെത്തുമ്പോഴേക്കും ഇരുട്ടിയിരിക്കും. അപ്പോഴേക്കും കടത്ത് കടന്ന് എത്തിയില്ലെങ്കിൽ ഞങ്ങൾ അവിടെ പെടും. പക്ഷേ പൂ ഹോയ് എന്ന് വിളിച്ചാൽ അന്നമ്മ അതറിയും. വള്ളം കെട്ടഴിച്ചുവിടും. ഞങ്ങൾ കയറ് വലിച്ച്‌ വള്ളം അടുപ്പിച്ച് അതിൽ കയറി ഇക്കരെ എത്തും. ഞങ്ങൾ ഇക്കരെ കടന്ന് വീട്ടിലേക്ക് നടക്കുമ്പോൾ അന്നമ്മചേച്ചി പറയും "വേഗം നോക്കിപ്പോ, ഇരുട്ടാകുന്നു, വേഗം വീട്ടിൽ ചെല്ല് ".

   നൻമ നിറഞ്ഞ നാട്ടിൻ പുറത്തെ നൻമയുള്ള സ്ത്രീയായിരുന്നു അന്നമ്മ.
  ഇന്നത്തെ കെട്ട കാലത്തിന്റെ തായ ഒന്നും തന്നെ അന്നമ്മ എന്ന സ്ത്രീയെ ആ വള്ളത്തിൽ ഇക്കരെ ആളുകളെ എത്തിക്കുന്നതിന് തടസമായില്ല.എല്ലാവരോടും അവർ സ്നേഹത്തോടെ പെരുമാറി. തിരിച്ചും.

   വർഷങ്ങൾ ഒരു പാട് കഴിഞ്ഞിരിക്കുന്നു. കടത്തിന്റെ ആവശ്യം ഇല്ല. പാലം വന്നിരിക്കുന്നു. അന്നമ്മ ഇന്ന് വൃദ്ധയായിരിക്കുന്നു. അന്നമ്മ ആ പുഴയെ നോക്കി ചിരിച്ചു കൊണ്ട് പറയും.എത്രയോ ആളുകളെ ഞാൻ രാത്രിയും പകലും എന്റെ വള്ളത്തിൽ അക്കരെയും ഇക്കരെയും എത്തിച്ചിരിക്കുന്നു. അതൊക്കെ ഓർക്കുന്നത് ഒരു രസമാ.മക്കളും പേരമക്കളുമായി സന്തോഷത്തോടെ അന്നമ്മ ജീവിക്കുന്നു .പരോപകാരമേ പുണ്യം "ഇതാണ് ആ തലമുറയുടെ മുദ്രാവാക്യം എന്ന് തോന്നിപോകും അവരുടെ ജീവിതം കണ്ടാൽ. നമ്മളും മറ്റുള്ളവർക്ക് ഉപകാരിയായി മാറുക.

                          (തുടരും)

   📜✍️മജു.

⚓🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀⚓

Saturday, March 14, 2020

ജസ്ന എന്ന എട്ടു വയസുകാരി. ( പള്ളിക്കൂടംകഥകൾ - 2)



          ഞാൻ ജോലിയിൽ പ്രവേശിച്ച കാലത്ത് നടന്ന ഒരു സംഭവം ഓർമ്മ വരുന്നു. ആ വർഷം യൂണിഫോം നിർബന്ധമാക്കി. എല്ലാ കുട്ടികളോടും യൂണിഫോം ധരിക്കാൻ അസംബ്ലിയിൽ നിർദ്ദേശം കൊടുത്തു. ഒരു മാസത്തെ സമയവും കൊടുത്തു. ഒരു മാസം കഴിഞ്ഞു, രണ്ടു മാസം കഴിഞ്ഞു.മൂന്നാമത്തെ മാസമായിട്ടും ഒരു പെൺകുട്ടി യൂണിഫോം ധരിച്ചില്ല.എച്ച്.എം അസംബ്ലിയിൽ വച്ച് ശാസിച്ചു. നാളെ നിർബന്ധമായും ധരിച്ചു കൊണ്ടുവരാൻ പറഞ്ഞു.ജസ് ന എന്നായിരുന്നു ആ കുട്ടിയുടെ പേര് (യഥാർത്ഥ പേരല്ല)

    ജസ് ന യെ ഞാൻ അടുത്തു വിളിച്ചു .യൂണിഫോം ഇടാത്തതിന്റെ കാര്യം സ്നേഹപൂർവ്വം ചോദിച്ചു.ഉമ്മയുടെ കയ്യിൽ യൂണിഫോം എടുക്കാൻ പൈസയില്ലാഞ്ഞിട്ടാണെന്ന് അവൾ പറഞ്ഞു. ജസ് നയ്ക്കു മുകളിൽ മൂന്ന് പെൺകുട്ടികളും കൂടി ഉണ്ടായിരുന്നു.പിതാവ് മരണപ്പെട്ടു.

യൂണിഫോം വാങ്ങാൻ ബുദ്ധിമുട്ടായി ട്ടാണെന്ന് എനിക്ക് മനസിലായി. പഠിക്കാൻ ഉത്സാഹമുള്ള ഒരു ദിവസം പോലും മുടങ്ങാതെ സ്കൂളിൽ വരുന്ന ആ കുട്ടിയെ കണ്ടാൽ വീട്ടിൽ ബുദ്ധിമുട്ടുള്ള ഒരു വീട്ടിൽ നിന്നാണെന്ന് പറയില്ല.അതാണ് പല ടീച്ചേഴ്സും യൂണിഫോം എടുക്കാൻ നിർബന്ധിച്ചത്.

   പിറ്റേ ദിവസം യൂണിഫോം തുണി കടയിൽ നിന്ന് വാങ്ങി കൊണ്ട് വന്ന് മറ്റു കുട്ടികളോ അധ്യാപകരോ അറിയാതെ ജസ് നയ്ക്ക് ഞാൻ കൊടുത്തു. അവളുടെ ഒരു താത്ത വീട്ടിലിരുന്ന് തയ്യ്ക്കും. രണ്ട് ദിവസം കഴിഞ്ഞ് അവൾ ആ പുത്തൻ യൂണിഫോം ധരിച്ചാണ് ക്ലാസിൽ വന്നത്.

   ഒരു ദിവസം വഴിയിൽ വച്ച് അവളുടെ ഉമ്മ എന്നെ കാണാനിടയായി. ഞാൻ മുൻപ് അവരെ കണ്ടിരുന്നില്ല. വീട്ടിലെ ബുദ്ധിമുട്ടിനെ കുറിച്ചവർ പറഞ്ഞു. എന്റെ മോൾക്ക് യൂണിഫോം വാങ്ങി തന്നതിന്   മോന് ദൈവം തരും എന്നവർ പറഞ്ഞു.

         കുറച്ചു വർഷങ്ങൾക്കു ശേഷം ഞാൻ നഗരത്തിലൂടെ ബസ് സ്റ്റാൻന്റിലേക്ക് നടന്നു വരുമ്പോൾ ഒരു പെൺകുട്ടി എന്നെ കടന്നു പോയി. ഞാൻ അത്രയ്ക്ക് ശ്രദ്ധിച്ചില്ലായിരുന്നു. എന്നെ കടന്നു പോയ പെൺകുട്ടി തിരികെ ഓടി വന്ന് എന്റെ കയ്യ് പിടിച്ച് മാഷേ എന്നു വിളിച്ചു.

 എനിക്കവളെ മനസിലായി.
" ജസ് ന എവിടെയ്ക്കാണ്? ഞാൻ ചോദിച്ചു.

" ഞാനിപ്പോൾ പട്ടണത്തിൽ ദർസിൽ നിന്നാണ് പഠിക്കുന്നത്. ഒമ്പതാം ക്ലാസിൽ എത്തി ,കൂടെയുള്ളത് താത്തയാണ്, കൊണ്ടാക്കാൻ വന്നതാണ് " എന്ന് പറഞ്ഞു .

    ''വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം, ജസ് ന നന്നായി പഠിക്കുന്നില്ലേ, അവിടെ സൗകര്യങ്ങളൊക്കെ എങ്ങനെ ? " എന്ന ചോദ്യത്തിന്  ദർസിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്, നന്നായി പഠിക്കുന്നുണ്ട് എന്ന് അവൾ പറഞ്ഞു.

    വീണ്ടും കാണാം എന്ന് പറഞ്ഞ് ജസ് ന ദർസിലേക്കും ഞാൻ ബസ് സ്റ്റാൻഡിൽ നിന്ന് ബസിൽ കയറി വീട്ടിലേക്കും പോന്നു.

  ക്ലാസിൽ ചിലപ്പോൾ ചില കുട്ടികൾ നമ്മൾ പറഞ്ഞ കാര്യം ചെയ്തില്ലെങ്കിൽ അവരെ വഴക്കു പറയുന്നതിനു് മുൻപ് അതിന്റെ കാരണം അന്വേഷിക്കുന്നത് നന്നായിരിക്കും.

     കഷ്ടകാലം ആർക്കും വരാവുന്നതാണല്ലോ. നമുക്ക് സഹായിക്കാൻ കഴിയുമെങ്കിൽ വലതു കയ്യ് ചെയ്യുന്നത് ഇടതു കയ്യ് അറിയാതെ സഹായിക്കുക. ജസ് ന ഇന്ന് നല്ല നിലയിൽ എത്തിയിട്ടുണ്ടാവും എന്ന് ഞാൻ കരുതുന്നു. എന്നെ ഏറെ സ്പർശിച്ച ഈ അനുഭവകുറിപ്പ് വർഷങ്ങൾക്കു ശേഷം ഒന്ന് പങ്കുവച്ചതിൽ വിരോധമില്ല എന്ന് കരുതട്ടെ.

                            (തുടരും)

📜✍️മജു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

അന്തിക്കള്ള് (കഥ).



രവി വൈകുന്നേരങ്ങളിലുള്ള നടപ്പ് അവസാനിപ്പിക്കുന്നത് അയ്യമലയിൽ അപ്പുക്കുട്ടിയുടെ വീട്ടിലാണ്.പനം പട്ട മേഞ്ഞ സാമാന്യം വലിയ വീട്ടിൽ ചാണകം മെഴുകിയ തറ ഒരാൾ ഉയരത്തിൽ ഉമ്മറത്ത് തറയിൽ താഴേക്ക് കാലു തൂക്കിയിട്ട് അയാൾ ഇരിക്കും. അവിടെ കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ നേരിയ പ്രകാശത്തിൽ അയാളുടെ മുഖം കാണാം. മുഖം പ്രതീക്ഷകൾ കൊണ്ട് നിറഞ്ഞ് കണ്ണുകൾ തിളങ്ങി.
    അപ്പുക്കുട്ടി കള്ളും കുടവുമായി അന്തി ചെത്തിന് പനയുടെ മുകളിലാണ്. പനയോലകൾ അനങ്ങുന്നുണ്ട്. കള്ള് മാട്ടത്തിലൊഴിച്ചാൽ ഏകദേശം പകുതിക്ക് മേൽ ഉണ്ടാവും. അപ്പുക്കുട്ടി പനയിൽ നിന്ന് പതുക്കെ ഇറങ്ങി മെല്ലെ നടന്നു വരുന്നത് അയാൾ ചുണ്ടുകൾ നുണഞ്ഞ് നാവിൽ വെള്ളമൂറി നോക്കിയിരുന്നു.
       രവി ആ പ്രദേശത്തെ അറിയപ്പെടുന്ന കർഷകനാണ്. നൂറു പറക്കൃഷിയുണ്ട് അയാൾക്ക്. കൃഷിപ്പണി നോക്കി നടന്ന് വെയിലു കൊണ്ട് വൈകുന്നേരം തൊണ്ടനനയ്ക്കാൻ രണ്ട് കോപ്പാ സ് (രണ്ട് വലിയ കപ്പിൽ കള്ള് ) കിട്ടിയാൽ അയാൾക്കാശ്വാസമായി.
    ആകെ പുറത്തും ചൂട് അകത്തും ചൂട്, അതൊന്നു തണുത്തു കിട്ടും. അത്ര തന്നെ. കാര്യമായി തലയ്ക്കൊന്നും പിടിക്കാനില്ല.ചിലപ്പോൾ മൂന്ന് കോപ്പാ സ് വരെ അയാൾ കുടിക്കും. അതിന്റെ പൈസയും കൊടുക്കും. പനങ്കള്ള് കാലം ഒരു സീസണാണ്.ധനു, മകരം, കുംഭം, മീനം മാസങ്ങളിൽ ധാരാളം കള്ള് പനയിൽനിന്ന് കിട്ടും. ആ സമയത്ത് അത് കുടിച്ചാൽ ഉള്ള ഒരു സുഖമുണ്ടല്ലോ, ഒന്നു വേറെ തന്നെയാണ്.രവി ഇരുട്ടുവീണ വഴിയിലൂടെ നടന്ന് വീട്ടിലെത്തും. മടക്കി കുത്തിയമുണ്ട് പൊക്കി നീട്ടിപ്പിടി ച്ചൊന്ന് മുള്ളി കഴിയുമ്പോൾ കുടിച്ചത് പോയി. രാത്രി ഭക്ഷണം കഴിഞ്ഞ് രവി സുഖമായി ഉറങ്ങി.
  അപ്പുക്കുട്ടി ഒന്നരകോപ്പാ സ് കുടിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങും. നാളെ രാവിലെ പനയിൽനിന്ന് കള്ളെടുത്ത് ഷാപ്പിൽ എത്തിക്കേണ്ടതാണ്.
       അതൊക്കെ ഒരു കാലം ,ആ കാലമൊക്കെ ഇന്ന് മാറി യിരിക്കുന്നു. രവി ചാരു കസേരയിൽ കിടന്ന് പ്രായാധിക്യത്താൽ ഓരോന്നും ഓർത്തുകൊണ്ടിരുന്നു. തനിക്ക് അന്തിക്കള്ള് തന്ന അപ്പുക്കുട്ടിയും കുമാരനും ഇന്നില്ല.അവർ മരിച്ചു പോയി. പുതിയ തലമുറയിലെ പലരും പന കയറൽ ജോലി വേണ്ടെന്നു വച്ചു.ആരെങ്കിലും അഥവാ ഉണ്ടെങ്കിൽ തന്നെ അവിടെ പോകാനൊന്നും രവിയെ മക്കൾ സമ്മതിക്കില്ല. കൃഷി നോക്കി നടത്താൻ മക്കൾക്കും താൽപ്പര്യമില്ല. അവരൊക്കെ ഉദ്യോഗസ്ഥരായില്ലേ.
    ഷാപ്പിൽ നിന്ന് ആരെ വിട്ടെങ്കിലും വാങ്ങിപ്പിക്കാമെന്ന് വിചാരിച്ചാൽ അതൊന്നും പനങ്കള്ളല്ല. കുമ്പളങ്ങയും ബാറ്ററിയും കുത്തി കലക്കി ലഹരിവെപ്പിച്ചിരിക്കുകയാണ്. ആന മയക്കി.അഥവാ നല്ല കള്ള് ആർക്കും വേണ്ട. കുടിക്കുമ്പോൾ തലയ്ക്കു പിടിക്കണം. അത്രയേ ഷാപ്പിൽ വരുന്നവർക്കു വേണ്ടു.
    ഒറിജിനൽ പനങ്കള്ള് ശരീരത്തിന് നല്ലതാ. വിറ്റാമിനാ. മുള്ളുമ്പോേൾ പോവാനേയുള്ളൂ. ആ കള്ള് ആർക്കും വേണ്ട. ഇനി വേണമെന്ന് വിചാരിച്ചാൽ തന്നെ കിട്ടാനുമില്ല.
പനം ചക്കരയും പനം പഴവും ഇന്ന് കുറഞ്ഞു വരുന്നു.രണ്ടുംചൂടിനെ പ്രതിരോധിക്കും.
   ആകെ കുറച്ച് പേർ പന കയറുന്നതു കൊണ്ട് ഉള്ളതിൽ കുത്തി കലക്കി കൊടുക്കുന്നു.
      പനയാണെങ്കിൽ നശിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. പനയുടെ ഓലയ്ക്ക് ആഗോള താപനം തടയാൻ കഴിവുണ്ടെന്ന് എത്ര പേർക്കറിയാം. അതിന്റെ ഓലകൾ ചൂടു തടയുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നു. ഇരുപതു വർഷം മുമ്പുണ്ടായിരുന്ന പനകൾ ഇന്നില്ല. ഓരോ ദിവസവും പന യുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു.പനം കൂമ്പ് ഔഷധ ഗുണമുള്ളതാണ്.പനം കൂമ്പുംപനം ചക്കരയും ഇനി സ്വപ്നത്തിൽ മാത്രം വരുന്ന കാലം അതികം അകലെയല്ല പന സംരക്ഷിച്ചില്ലെങ്കിൽ.ആർക്കും ഉപകാരമില്ലാത്ത വൃക്ഷമെന്ന് കരുതി പലരും അതിന്റെ കടയ്ക്കൽ കത്തി വെക്കുന്നു.
    പന ഉപകാരമില്ലാത്ത വൃക്ഷമെന്ന് കരുതുന്നത് തെറ്റാണ്. ഇത്രയും ഔഷധ ഗുണമുള്ള ആഗോളതാപനത്തെ തടയുന്ന ഒരു വൃക്ഷം വേറെയില്ല. പലപ്പോഴും രവിയുടെ ഉള്ള് വായിക്കാൻ ആർക്കും കഴിയാറില്ല.ചിലപ്പോഴൊക്കെയുള്ള ഈ തുറന്നു പറച്ചിലൊഴിച്ചാൽ. കള്ളിന് വേണ്ടിയല്ലെങ്കിലും പ്രകൃതിയെ സംരക്ഷിക്കാനെങ്കിലും പാഠം ഒന്ന് പന എന്ന് പഠിച്ച ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. പന ഒരിക്കലും നശിപ്പിക്കരുത്. വളർത്തുക. ചൂടിനെ കുറയ്ക്കും. പന ഒരിക്കലും വെറുതെയല്ല മക്കളേ..... ഇതു പറഞ്ഞ് രവി കണ്ണുകളടച്ചു.പിന്നെ ഒരിക്കലും തുറന്നില്ല.

                   - ശുഭം -

✍️📜 മജു

🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱

Monday, March 9, 2020

#അനുഭവങ്ങൾ, പാളിച്ചകൾ ( ബാല്യകാല സ്മരണകൾ-13)



ചെറുപ്പത്തിൽ ഞങ്ങൾക്ക് മരം കയറി കളിക്കുക ഒരു രസകരമായ കാര്യമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം വരെ ഞങ്ങൾ മരത്തിൽ കയറി കളിക്കാറുണ്ടായിരുന്നു. വീടിനു ചുറ്റുമുള്ള വിശാലമായ പറമ്പുകളിൽ കശുമാവും നാടൻ മാവും നിലം തൊട്ട് കമ്പുകൾ മുട്ടി കിടന്നിരുന്നു. അതിലൂടെ കയറി ഞങ്ങൾ മുകളിലെത്താറുണ്ട്.

        വലിയ കുടം മ്പുളിയുടെ ചില്ലകൾ അടുത്തടുത്തായി നിൽക്കുന്നതു കൊണ്ട് ആദ്യത്തെ കൊമ്പിൽ ചാടിക്കയറി കഴിഞ്ഞാൽ പിന്നെ കൊമ്പിൽ ചവിട്ടി ചവിട്ടി കയറി പോകാം. പുളിയുടെ തുഞ്ചത്ത് കൊറ്റി ചുള്ളികൊണ്ട് കൂട് ചമച്ച് അതിൽ മുട്ടയിട്ടിട്ട് അടയിരിക്കുന്നുണ്ടാവും. കൂടിന്റെ അടുത്തെത്തുമ്പോൾ കൊറ്റി പറന്നു പോകും. മുട്ട മൂന്ന് നാലെണ്ണം ഇരിക്കുന്നുണ്ടാവും. അത് എടുത്തു നോക്കി യി ട്ട് അവിടെ തന്നെ വെയ്ക്കും. മുട്ട വിരിയുന്നതുവരെ കേറി നോക്കും. മുട്ട വിരിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ചിറക് മുളയ്ക്കും.പിന്നെ ചിറക് വിടർത്തി അത് പറന്ന് പോകും.
     ഒരു ദിവസം സ്കൂളിൽ നിന്ന് നേരത്തെ എത്തി. വീടിന്റെ ഒരു താക്കോൽ അച്ഛന്റെ കയ്യിലും ഒരു താക്കോൽ അമ്മയുടെ കയ്യിലുമായിരുന്നു. വീട്ടിൽ കയറാൻ അച്ഛനും അമ്മയും വരുന്നത് വരെ കാത്തിരിക്കണം. അതിന് ക്ഷമയില്ല. വീടിന്റെ പുറകുവശത്തു നിൽക്കുന്ന മാവിൽ കൂടി കയറി നേരെ വീടിന്റ പുറത്തെത്തി. വീടിന്റെ പുറത്തേക്ക് ചാഞ്ഞ ചില്ലയിൽ കൂടി ചവിട്ടിയാണ് ഓടിന്റെ മുകളിൽ എത്തിയത്. വീടിന്റെ പുറത്തെ ഓടുകൾ മാറ്റി. എന്നിട്ട് മച്ചിൽ ഇറങ്ങി നിന്നു. ഓട് പഴയ പോലെ വെച്ചു.എന്നിട്ട് മച്ചിന്റെ വാതിൽ വഴി കോണിയിലൂടെ താഴത്തിറങ്ങി. അകത്തുനിന്നടച്ച വാതിൽ തുറന്ന് പുസ്തകം എടുത്ത് അകത്ത് വച്ചു.പിന്നീട് പുറത്തിറങ്ങി കളി തുടങ്ങി.

     അച്ഛനും അമ്മയും വന്നപ്പോൾ വഴക്കു പറഞ്ഞു. ഇങ്ങനെ കയറി നമ്മൾ തന്നെ കാണിച്ചു കൊടുത്താൽ കള്ളൻമാർക്ക് സൗകര്യമാവും എന്നു പറഞ്ഞു. പിന്നെ മരത്തിലൊക്കെ കയറി വീണാ ലോ എന്നുള്ള പേടിയൊന്നും അവർ പറഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ ഒരു കാര്യത്തിലും പേടി തോന്നിയിട്ടില്ല. ഇത്തരം റിസ്ക്കുള്ള കാര്യങ്ങൾ ജീവിതത്തിലുടനീളം ചെയ്തു പോന്നത് ഒരു പക്ഷേ അത്തരം പേടിപ്പെടുത്തലൊന്നും ഇല്ലാതെ വളർത്തിയ തു കൊണ്ടാവാം. ഇന്ന് നമ്മൾ കുട്ടികളെങ്ങാനും മരത്തിൽ കയറിയാൽ ചീത്ത പറയും, ചില പ്പോൾ തല്ലിയെന്നും വരും.

    അന്ന് ധാരാളം മരങ്ങൾ തിങ്ങി വളർന്നിരുന്ന പറമ്പുകളിലൂടെ മാവിലും മരത്തിലും കയറി കശുമാങ്ങയും മാങ്ങയും കുടം മ്പുളിയിൽ കയറി കൊടം മ്പുളി പഴുത്ത ത് ഉടച്ച് ചാറ് കുടിക്കും. വാളൻപുളിയും കണ്ണിമാങ്ങയും കശുമാങ്ങയും തിന്ന് മദിച്ചു രസിച്ചു നടന്ന ബാല്യകാലം ഒരിക്കൽ കൂടി കിട്ടിയെങ്കിൽ എന്ന്, ഇന്ന് ഈ മരങ്ങൾ ഇല്ലാത്ത കാലത്ത് ഓർത്തു പോയാൽ അൽഭുതപ്പെടാനൊന്നുമില്ല.

         ഇനി ഒരു കാര്യം കൂടി പറഞ്ഞ് ഈ അദ്ധ്യായം അവസാനിപ്പിക്കാം. ഒന്നാം വർഷ പ്രീഡിഗ്രി മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്ത് രാവിലെ വളഞ്ഞമ്പലത്ത് ICS(Institute of competitive studies) ൽ ട്യൂഷൻ ഉണ്ടായിരുന്നു. ട്യൂഷൻ കഴിഞ്ഞ് കോളേജിലേക്ക് നടന്നു പോകും.

       മഹാരാജാസ് കോളേജ് റിട്ടയേർഡ് പ്രൊഫസർമാരാണ് ക്ലാസെടുത്തിരുന്നത്. പ്രൊഫസർ കെ.എക്സ്.ജോൺ സാർ, റിട്ടയേർഡ് പ്രിൻസിപ്പാൾ, മഹാരാജാസ് കോളേജ് ആയിരുന്നു ഞങ്ങളെ അവിടെ കണക്ക് പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ കണക്ക് ക്ലാസിലിരുന്നവരൊന്നും ആ ഗുരുവിനെ മറക്കില്ല.A positive integer which has no factor less than itself one is called a prime number. എന്നു പഠിച്ചതൊക്കെ ഇപ്പോഴും ഓർക്കുന്നു.

     കെമിസ്ട്രി പഠിപ്പിച്ചിരുന്നത് പ്രൊഫസർ രാമസ്വാമി സാർ ആയിരുന്നു. അദ്ദേഹത്തിന്റെ ക്ലാസും രസകര മാണ്. ആദ്യത്തെ ബാച്ച് ക്ലാസ് കഴിഞ്ഞാണ് ഞങ്ങളുടെ രണ്ടാം ബാച്ച് ക്ലാസ് നടക്കുക. ആദ്യത്തെ സെഷൻ കഴിയാൻ കുറച്ചു സമയം കൂടി ബാക്കിയുണ്ട്. ഞങ്ങളിൽ മിക്കവരും അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ക്ലാസിൽ കയറാൻ പാകത്തിൽ വരാന്തയിൽ നിൽക്കുകയാണ്. അപ്പോൾ അതിൽ ഒരാൾ അഞ്ചാം നിലയിലെ ജനലിനടുത്ത് പാരപ്പറ്റിൽ കിടക്കുന്ന ഒരു രൂപ നാണയം എടുക്കാൻ ആർക്കാണ് ധൈര്യം എന്ന് ചോദിച്ചു. ഞാൻ തീരെ വീതി കുറഞ്ഞ ആ പാരപ്പറ്റിലൂടെ നടന്നു പോയി ആ പൈസ എടുത്തു കൊണ്ടുവന്നു. ഇതു ജനാല വഴി കണ്ട രാമസ്വാമി സാർ വന്ന് വേണ്ട ചീത്ത പറഞ്ഞു. ഒരു പാട് പേരുണ്ടായിരുന്നവരുടെ ഇടയിൽ ഞാൻ പതുങ്ങി നിന്നു.ആരാണെന്ന് അദ്ദേഹത്തിന് വ്യക്തമായില്ല. ആരാണെന്ന് ആരും പറഞ്ഞു മില്ല.എല്ലാവരും നിശബ്ദം ആ ചീത്ത വിളി കേട്ടു.അഞ്ചാം നിലയുടെ മുകളിൽ നിന്ന് വീണാൽ പൊടിപോലും കിട്ടില്ല എന്നദ്ദേഹം അലറി.

   ദൈവാനുഗ്രഹം കൊണ്ട്  ആപത്തൊന്നും സംഭവിച്ചില്ല.

  ഇങ്ങനെ വികൃതിതരങ്ങൾ ഒരു പാട് കാണിച്ചിട്ടുണ്ട്. എല്ലാ സ്ഥലത്തും ദൈവം തുണയായി നിന്നു കാത്തു.

  " കുഞ്ഞേ ചെറുപ്പത്തിൽ ഇതിലപ്പുറം തോന്നും, എന്നോളമായാൽ അടങ്ങും" എന്ന കവി വചനം ഇപ്പോൾ ഓർമ്മ വരുന്നു.

    ദൈവമേ ,കാത്ത് കൊൾകങ്ങ്...🙏 കൈവിടാതെ🙏

                                  (തുടരും)

📜✍️മജു

☘️☘️☘️☘️🌱🌱🌱☘️☘️☘️☘️☘️🌱🌱🌱☘️☘️

Saturday, March 7, 2020

#ഗാന്ധിജി


നഗരത്തിലെ റോഡരികിലെ
കിണർ മൂടി അതിന്റെ
മുകളിൽ ഇരിക്കുന്ന ഗാന്ധി പ്രതിമ
എന്നെ നോക്കി ചിരിച്ചു
"എന്താ ചിരിക്കു ന്നേ? "ഞാൻ ചോദിച്ചു
വെറുതെ ചിരിച്ചതാ, പൂരമൊക്കെയല്ലേ
ഞാൻ പ്രതിമ അല്ലായിരുന്നെങ്കിൽ
ഇന്ന് ഞാനും കുടിച്ചിട്ടുണ്ടാവും😀😀😀

📜✍️മജു.

Friday, March 6, 2020

#പ്രേമാവതി, എച്ച്.എം. (പള്ളിക്കൂടംകഥകൾ - 1 )



ശ്രീമതി പ്രേമാവതി ടീച്ചർ കഴിഞ്ഞ പത്ത് വർഷമായി ഒരു സ്കൂളിലെ പ്രഥമാധ്യാപികയായി സേവനം അനുഷ്ടിക്കുന്നു. ഒരു സ്കൂളാകുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. കുട്ടികൾക്ക് കൃത്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ടതുണ്ട്. കൃത്യമായി സാധനങ്ങൾ വാങ്ങിക്കുന്ന കടയിൽ പൈസ കൊടുക്കണം. സർക്കാർ കൃത്യമായി അതിന് പൈസ കൊടുക്കുകയും ചെയ്യും.പി ടി എ ഫണ്ട് കൃത്യമായി പിരിച്ചെടുക്കും.വാർഷികത്തിന് ഡാൻസ് പരിപാടിക്ക് പങ്കെടുക്കുന്ന ഓരോ കുട്ടിയിൽ നിന്നും പൈസ വാങ്ങിക്കും. ഓരോർത്തർക്കു കൊടുത്ത കണക്ക് പ്രേമാവതി ടീച്ചർ അവതരിപ്പിക്കാറില്ല. ആകെ വരവും ചെലവും എത്ര "ക"യാണെന്ന് മാത്രം പറയും.

    പൈസയുടെ വരവുചെലവു കണക്കുകൾ ആരും ചോദിക്കുന്നത് പ്രേമാവതി ടീച്ചർക്ക് ഇഷ്ടമല്ല. എങ്കിലും അത് പുറത്ത് കാണിക്കാറില്ല.

     ഇനി ആരെങ്കിലും ഒന്ന് രണ്ട് പ്രാവശ്യം ചോദിച്ചാൽ കണക്ക് മേശപ്പുറത്ത് എഴുതി വച്ചിട്ടുണ്ടാവും. വേണ്ടവർ അത് നോക്കി സായൂജ്യമടഞ്ഞോളണം. താഴെ പറയും പ്രകാരമായിരിക്കും കണക്ക് എഴുതിയിരിക്കുന്നത്.

 ആകെ വരവ് ---     ക

ആകെ ചിലവ് ---     ക

ബാക്കി വന്ന തുക -- ക

     ഈ "ക" എത്രയാണെന്ന് ആർക്കും ഒരു പിടിയും കിട്ടില്ല പ്രേമാവതി ടീച്ചർക്കല്ലാതെ. എല്ലാവരും വേണമെങ്കിൽ അത് വായിച്ച് തൃപ്തരായി കൊള്ളണം.

 അങ്ങനെ പ്രേമവതി ടീച്ചർക്ക് " ക" ടീച്ചർ എന്നൊരു പേരും കൂടി ഉണ്ടായി.
പ്രേമാവതി ടീച്ചറുടെ "ക" കണ്ട് എല്ലാവരും ഹാപ്പിയയി.

                   - ശുഭം -

📜✍️മജു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

Tuesday, March 3, 2020

"എന്റെ കഥ '"




ശ്രീമതി മാധവിക്കുട്ടിയുടെ എന്റെ കഥ എന്ന ആത്മകഥ ആദ്യ പതിപ്പ് വർഷങ്ങൾക്കു മുൻപ് ഹൈസ്ക്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ വായിച്ചതോർക്കുന്നു. അമ്മാവൻ പൈസ കൊടുത്തു വാങ്ങിയ പുസ്തകം അമ്മയുടെ വീട്ടിൽ പോയപ്പോഴാണ് വായിച്ചത്.
      വർഷങ്ങൾക്ക് ശേഷം വീണ്ടും ഇന്ന് ഈ പുസ്തകത്തിന്റെ 67 ആം പതിപ്പാണ് വായിച്ചത്.ഏറെ കോളിളക്കം ഉണ്ടാക്കിയ പുസ്തകമാണിത്. ഒരു സാഹിത്യകാരന് തന്നെ തന്നെ ബലി കൊടുക്കേണ്ടി വരും എന്ന് മാധവിക്കുട്ടി തന്നെ ഈ പുസ്തകത്തിൽ പറയുന്നുണ്ട്. സദാചാരത്തിന്റെ സീമകളെ ലംഘിക്കുന്ന എഴുത്ത് പലരേയും ചൊടിപ്പിച്ചിട്ടുണ്ട്. എന്തായാലും കമലാദാസ് എന്ന മാധവിക്കുട്ടി എന്ന കമല സുരയ്യ എഴുതിയത് അവരുടെ ജീവിതം തന്നെ. മൂല്യങ്ങൾക്കൊക്കെ എതിരായി എഴുതിയിട്ടും വായനക്കാരുണ്ടായത് കല ജീവിതം തന്നെ ആയത് കൊണ്ട് തന്നെ.ഇല്ലെങ്കിൽ അറുപത്തി ഏഴ് പതിപ്പ് ഇറങ്ങില്ലല്ലോ. എന്റെ കഥ ഫിക്ഷനാണെന്ന് മാധവിക്കുട്ടി തന്നെ പറഞ്ഞത് ഓർക്കുമല്ലോ.

✍️മജു

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞