ഞാൻ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോഴുള്ള ഒരു സംഭവം പറയാം. അച്ഛനും ജ്യേഷ്ഠനും ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരുന്ന സമയം. അന്ന് ഞാനും ജ്യേഷ്ഠനും അടുത്തുള്ള അമ്പലക്കുളത്തിലാണ് കുളിക്കാൻ പോയിരുന്നത്.രാവിലെ നേരത്തെ ഞങ്ങൾ അമ്പലക്കുളത്തിൽ കുളിക്കാൻ എത്തും. ഏതാണ്ട് ഒരേക്കർ സ്ഥലത്ത് അതിവിശാലമായ ഒരു കുളമായിരുന്നു അത്. ഇന്ന് ഈ കുളം ഇല്ല. നികത്തിയിരിക്കുന്നു. രാവിലെ അമ്പലകുളത്തിൽ കുളി കഴിഞ്ഞാൽ ഞാൻ അടുത്തുള്ള നരസിംഹമൂർത്തി സ്വാമി ക്ഷേത്രത്തിൽ തൊഴുതിട്ടാണ് വീട്ടിലേക്ക് പോവുക.ഈ ക്ഷേത്രത്തിൽ അന്ന് പൂജ യൊന്നും ഉണ്ടായിരുന്നില്ല. വൈകുന്നേരങ്ങളിൽ അടുത്ത വീട്ടുകാരിൽ പലരും പുറത്ത് വിളക്ക് തെളിച്ചിരുന്നു. ചിലപ്പോൾ കുട്ടിയായ ഞാനും വിളക്കു തെളിക്കാൻ പോയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ മതിൽ കുറച്ചു ഭാഗം പൊട്ടിപൊളിഞ്ഞ് കിടന്നിരുന്നു. ആ ഭാഗത്തുകൂടിയാണ് ഞാൻ ക്ഷേത്രത്തിൽ പ്രവേശിക്കുക. വളരെ ശാന്തമായ ആ അന്തരീക്ഷത്തിൽ കൈ കൂപ്പി നിന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു. നട ബലമുള്ള വലിയ വാതിൽ കൊണ്ട് അടച്ചിരുന്നതുകൊണ്ട് ഭഗവാനെ കാണാനൊന്നും കഴിയില്ല. അങ്ങനെ പ്രാർത്ഥിക്കുന്ന സമയത്ത് എനിക്ക് കാളിദാസനെ ഓർമ്മ വരും. കാളിദാസൻ കാളീക്ഷേത്രത്തിൽ പോയതും കാളി പുറത്തു പോയിരുന്ന സമയത്ത് അകത്ത് കയറി വാതിലട ച്ചിരുന്നതും കാളി തിരിച്ചു വന്ന സമയത്ത് നട അടച്ചു കിടക്കുന്നത് കണ്ട് " അകത്താര്? "എന്ന ചോദ്യത്തിന് "പുറത്താര്?" എന്ന മറുചോദ്യമാണ് ദാസൻ ഉന്നയിച്ചത്."പുറത്ത് കാളി " എന്നു പറയുമ്പോൾ "അകത്ത് ദാസൻ " എന്ന മറുപടി. വേഗം പുറത്തിറങ്ങാൻ പറയുമ്പോൾ ദാസൻ അനുസരിക്കില്ല. എന്തു വേണമെന്ന ചോദ്യത്തിന് എന്റെ നാവിൽ വിദ്യ എഴുതി തരാനാണ് ദാസൻ പറയുന്നത്.പുറത്തിറങ്ങു എഴുതി തരാം എന്നു പറയുമ്പോഴും ദാസൻ കൂട്ടാക്കുന്നില്ല. എഴുതി തന്നാലേ പുറത്തിറങ്ങൂ എന്ന് ദാസനും. അപ്പോൾ കാളി പറയും വാതിൽ പഴുതിലൂടെ നാവ് നീട്ടൂ എന്ന്. ദാസൻ നാവ് വാതിൽ പഴുതിലൂടെ നാവു നീട്ടുമ്പോൾ കാളിനാവിൽ സരസ്വതി എഴുതുകയാണ്.അങ്ങനെയാണ് ദാസൻ മഹാകവി കാളി ദാസൻ ആയത്.
അഭിജ്ഞാനശാകുന്തളവും വിക്രമോർവ്വശീയവും എഴുതിയ കാളിദാസൻ. ഈ കഥ ഞാൻ അച്ഛൻ പറഞ്ഞ് തന്ന് കേട്ടിട്ടുണ്ടായിരുന്നു.
അടഞ്ഞ വാതിലിന് മുന്നിൽ നിന്ന് ഞാൻ വിചാരിച്ചു, ഭഗവാൻ അകത്തു തന്നെയുണ്ട്. എന്റെ നാവിലും സരസ്വതി എഴുതി തരണേ എന്ന് ഞാൻ ആത്മാർത്ഥമായും പ്രാർത്ഥിക്കാറുണ്ടായിരുന്നു.
വിഷ്ണുവിന്റെ അവതാരമായ നരസിംഹമൂർത്തി പ്രഹ്ലാദന്റെ അച്ഛനായ അഹങ്കാരിയായ ഹിരണ്യകശിപുവിനെ വധിക്കാനാണല്ലോ അവതരിച്ചത്.ഈ ക്ഷേത്രത്തിന് അനേക വർഷത്തെ പഴക്കമുണ്ട്. ഇന്ന് ഈ ക്ഷേത്രം നാട്ടുകാർ പുനരുദ്ധരിച്ചു.ദിവസവും പൂജയുണ്ട്.വ്യാഴാഴ്ച അന്നദാനം വഴിപാട് ഉണ്ട്. ഉൽസവം നടത്തുന്നു. സാക്ഷാൽ ഗുരുവായൂരപ്പന്റെ അവതാരമായ ശ്രീ നരസിംഹമൂർത്തി നമ്മളെ എല്ലാവരേയും കാത്തുരക്ഷിക്കട്ടെ.
" അൻപത്തൊന്നക്ഷരവും അൻപോടെൻ മൊഴിയിൽ അൻപോട് വിളങ്ങേണമേ ഹരി നാരായണായ നമ: "
(തുടരും)
✍️മജു
🖌️🖍️🖊️🖋️🖌️🖍️🖊️🖋️🖌️🖍️🖊️🖋️🖌️🖍️🖊️🖋️🖌️