Tuesday, January 28, 2020

#സത്യം(കഥ)



സുധാകര ചൗധരി തന്റെ ചാരുകസേരയിൽ ചാരി കിടന്ന് തന്റെ പണപ്പെട്ടിയിലുള്ള പണത്തിന്റെ കണക്ക് ഒന്നുകൂടി മനസിൽ കണക്കു കൂട്ടി. എല്ലാം കൂടി 75 ലക്ഷം രൂപയുണ്ട്. പുത്തൻ പറമ്പിൽ ചന്ദ്ര ശേഖരന്റെ ഒന്നര ഏക്കർ തെങ്ങും തോട്ടത്തിന് ഇന്ന് 2 ലക്ഷം അഡ്വാൻസ് കൊടുത്ത് ബാക്കി 10 ലക്ഷം കൂടി കൊടുത്ത് ഉടനെ രജിസ്ട്രേഷൻ നടത്തണം. മലമ ൽ കു ന്ന് മത്തായിയുടെ രണ്ട് ഏക്കർ പാടവും വാങ്ങാൻ ധാരണയായിട്ടുണ്ട്. അതിനും ഇന്ന് അഡ്വാൻസ് കൊടുക്കണം. ചൗധരി ഒരു മാതിരി പെട്ട സ്ഥലമൊക്കെ വാങ്ങി കഴിഞ്ഞു.

ചാരു കസേരയിൽ ചാരി കിടന്ന് മുറുക്കി ചുവപ്പിച്ച് ഇരിക്കുമ്പോഴാണ് പ്ലാപ്പറമ്പിൽ മല്ലിക ടീച്ചർ പടി കടന്ന് എത്തിയത്.സുധാകര ചൗധരിയുടെ മുന്നിലെത്തിയപ്പോഴാണ് മല്ലിക ടീച്ചറെ ചൗധരി കണ്ടത്.

     "ങ്ങും എന്തു വേണം? "

                 "എന്റെ ചിട്ടി പിടിച്ച പണം ഇന്ന് തരാമെന്നല്ലേ പറഞ്ഞത്? അത് തരണം. ഇത് നാലാമത്തെ പ്രാവശ്യമാ ഇവിടെ വരുന്നത്. "

    "ചിട്ടി പണം ഉടൻ തരാം. ഒരു രണ്ടാഴ്ച കഴിഞ്ഞ് വരൂ " ചൗധരി പറഞ്ഞു.

"അങ്ങനെ പറയരുത്. മകളുടെ കല്യാണത്തിന് ആഭരണം എടുക്കാനാണ് കുറിചേർന്നത്, കല്യാണത്തിനിനി രണ്ടാഴ്ച പോലുമില്ല, പൈസ തരണം "

 " എന്ന് പറഞ്ഞാൽ എങ്ങനെ, എന്റെ കയ്യിൽ പൈസ വേണ്ടേ, പോയിട്ട് രണ്ടാഴ്ച്ചകഴിഞ്ഞ് വരാൻ ഞാൻ പറഞ്ഞില്ല?''

 കരഞ്ഞു വീർത്ത് കലങ്ങിയ കണ്ണുമായി മല്ലിക ടീച്ചർ പടിയിറങ്ങി. പിന്നീട് പലവട്ടം കയറി ഇറങ്ങിയെങ്കിലും ടീച്ചർക്ക് പൈസ കിട്ടിയില്ല. അങ്ങനെ പലർക്കും  ചൗധരി ചിട്ടി നടത്തിയ വകയിൽ പൈസ കൊടുക്കാനുണ്ടായിരുന്നു. ആർക്കും ഒരു നയാ പൈസ സുധാകര ചൗധരി കൊടുത്തില്ല.

   ചാരുകസേരയിൽ കിടന്ന് പുറത്തേക്ക് മുറുക്കിയത് നീട്ടി തുപ്പി ചൗധരി പറഞ്ഞു: "ചൗധരി ചിട്ടി നടത്തുന്നത് നാട്ടുകാരെ നന്നാക്കാനല്ലേ....... ഫൂ.... തെണ്ടികൾ.......

        ചൗധരി വാങ്ങി കൂട്ടിയ തെങ്ങിൻ തോട്ടത്തിൽ നിന്ന് കിട്ടിയ നാളികേരത്തിന്റെയും പാടത്തു നിന്ന് കിട്ടിയ നെല്ലു കൊണ്ടും അയാൾ കൂടുതൽ കൂടുതൽ ധനികനായി.

   ചിട്ടി വിളിച്ച പണം ചോദിച്ച് ആരെങ്കിലും വന്നാൽ അവരെ പേടിപ്പിച്ച് വിടാൻ അനുചരൻ മാരും ചൗധരിക്ക് ഉണ്ടായിരുന്നു.

     എത്രയോ പേരുടെ  അധ്വാനത്തിന്റെ വിയർപ്പിന്റെ വിലയാണ് ചൗധരി അവർക്ക് കൊടുക്കാതെ അനുഭവിച്ച് പോരുന്നത്. ആ മുറ്റത്ത് പൈസ ചോദിച്ചു ചെന്നവരുടെ കണ്ണുനീർ അവിടെ വീണതല്ലാതെ ആർക്കും പൈസ കിട്ടിയില്ല.

     ചൗധരിക്ക് 3 ആൺ മക്കളും രണ്ട് പെൺമക്കളുമാണ്. കുട്ടികളെയൊക്കെ പഠിപ്പിച്ച് ജോലിക്കാരാക്കണം എന്ന് അയാൾ ആ ഗ്രഹിച്ചു. മൂത്ത മകൻ പത്താം ക്ലാസ് എത്തുന്നതിനു മുമ്പേ പഠനം നിർത്തി.രണ്ടാമത്തെ മകൻ പത്താം ക്ലാസ് ജയിച്ചു.ടെക്നിക്കൽ കോഴ്സ് പാസായി കമ്പനിയിൽ ജോലി കിട്ടി. മൂന്നാമത്തെ സന്താനമായ പെൺകുട്ടി വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ജീവിക്കുന്നു. നാലാമത്തെ മകൻ പത്ത് വരെപഠിച്ചു.അഞ്ചാമത്തെ ഇളയ മകളും പത്താംതരം വരെ പഠിച്ചു.

         മൂത്ത മകന്  നല്ലൊന്നാന്തരം പലചരക്ക് കടയാണ് ചൗധരി ഇട്ടു കൊടുത്തത്.വിവാഹവും കഴിപ്പിച്ചു.കടയോട് ചേർന്ന് വീടും പണിതു കൊടുത്തു.കടയിൽ വരുന്ന പെണ്ണുങ്ങൾ ചിരിച്ച് മയക്കി കടം പറഞ്ഞ് സാധനങ്ങൾ വാങ്ങി, അധികം താമസിയാതെ കട പൂട്ടി.

  ഇളയ ആൺ ചെക്കൻ മില്ല് നടത്തി ജീവിച്ച് പോന്നു. അയാളുടേയും വിവാഹം കഴിഞ്ഞു. തറവാട്ടിൽ താമസം.

  കമ്പനിയിൽ ജോലിയുള്ള രണ്ടാമത്തെ മകനും വിവാഹം കഴിച്ച് സ്വന്തമായി തറവാടു വീടിനടുത്ത് വേറെ വീട് പണിത് ജീവിക്കുന്നു.

    ഏറ്റവും ഇളയ പെൺകുട്ടിക്ക് ചുഴലി ദീനം ഉണ്ടായിരുന്നു. ഒരു ദിവസം കുളത്തിൽ കുളിക്കാനിറങ്ങിയ ആ പെൺകുട്ടി പെട്ടെന്ന് ദീനം വന്ന് കുളത്തിൽ വീണ് മുങ്ങി മരിക്കാനിടയായി. ഒരു പാട് നേരത്തെ തിരച്ചിലിനു ശേഷം മൃതദേഹം വെള്ളത്തിൽ നിന്ന് കണ്ടു കിട്ടി.

     രണ്ടാമത്തെ മകൻ കമ്പനി ജോലിക്കാരൻ അച്ഛനിൽ നിന്ന് കൂടുതൽ പൈസ അടിച്ചുമാറ്റുന്നുണ്ടെന്ന സംശയം ഇളയ മകനിൽ ജ്യേഷ്ഠനോട് ദേഷ്യം വളർത്തി. ഒരു ദിവസം കുളി കഴിഞ്ഞ് തോർത്ത് മാത്രം ഉടുത്ത് അലക്കു കല്ലിൽ തുണി തിരുമ്മി കുനിഞ്ഞു നിന്ന ജ്യേഷ്ഠന്റെ ലിവറുതുളച്ച് സ്ക്രൂ ഡ്രൈവർ കയറ്റിയാണ് അനിയൻ പക തീർത്തത്. കുത്തു കൊണ്ട് ഉറക്കെ യുള്ള കരച്ചിൽ കേട്ട് ആളുകൾ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു.

     " മാസം അമ്പതിനായിരം രൂപ ശംമ്പളം വാങ്ങിക്കുന്ന മുതലാണ് പോയത് " എന്ന് പറഞ്ഞ് മകനെ നോക്കി ചൗധരി കരഞ്ഞു. കുത്തിയ മകൻ ജയിലിലുമായി.രണ്ടു വർഷത്തെ ജയിൽ വാസത്തിനിടയിൽ അയാളും മരിച്ചു. അവനെ ചൗധരിക്ക് കാണുകയേ വേണ്ട എന്നു പറഞ്ഞതിനാൽ  മൂത്ത ജ്യേഷ്ഠൻ ഏറ്റുവാങ്ങി സംസ്ക്കാരം നടത്തി.

    ഇതിനിടയിൽ ചൗധരിയുടെ ഭൂമി പലതും വിറ്റുപോയിരുന്നു.
 മൂത്ത മകൻ നഗരത്തിലെ കടയിൽ എടുത്ത് കൊടുപ്പുകാരനായി അങ്ങനെ കഴിഞ്ഞു പോന്നു. ഒരു ദിവസം ആ മനുഷ്യനും വിടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ചു.

   എല്ലാം കണ്ടും കേട്ടും ചൗധരിയുടെ ഭാര്യയും അവശയായി കഴിഞ്ഞിരുന്നു. അധികം താമസിയാതെ ആ പാവവും മരിച്ചു.

    അവശേഷിച്ച ഒരു മകൾ ഭർത്താവിനും കുട്ടിയോടും ഒപ്പം ജീവിച്ചു പോരുന്നു.

      ചൗധരി വീട്ടിൽ തനിച്ചായി. രാത്രി ഉറക്കത്തിനിടയിൽ അയാൾ ഞെട്ടി എണീറ്റു. എത്ര പേരെയാണ് താൻ പറ്റിച്ചത്, എത്ര പേർക്കാണ് താൻ പണം കൊടുക്കാതിരുന്നത്, എത്ര വിവാഹങ്ങൾ താൻ കാരണം മുടങ്ങി.അർഹതയില്ലാത്ത മുതലൊക്കെ ഇന്നെവിടെ? സ്വന്തം മക്കളെ വി ടെ? എല്ലാം എന്റെ പിഴ ,വലിയ പിഴ, അയാൾ ഓരോ രാത്രിയും പൊട്ടി കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.

     കള്ളത്തരങ്ങൾ കൊണ്ട്  താൻ കെട്ടി പൊക്കിയ സൗധങ്ങൾ ഓരോന്നായി അടർന്നുവീണപ്പോൾ അയാൾ പിച്ചും പേയും പറയാൻ തുടങ്ങി.

      സത്യങ്ങൾ കൊണ്ട് കുടിൽ കെട്ടി ദരിദ്രനായി ജീവിച്ചാൽ പോലും അതിലാണ് മഹത്വമെന്ന് തിരിച്ചറിയാൻ സുധാകര ചൗധരി തിരിച്ചറിയാൻ വൈകിപ്പോയി.

 ഒരാളെയും വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും വേദനിപ്പിക്കാതെയും വഞ്ചിക്കാതെയും ജീവിക്കാൻ ഓരോരുത്തർക്കും കഴിയണം എന്ന പാഠമാണ് ഈ കഥ നമുക്ക് നൽകുന്ന സന്ദേശം. ഉപകാരം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആരെയും വേദനിപ്പിക്കരുത്.

PS: ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്ന വരോ മരിച്ചവരോ ആയ മനുഷ്യരുമായി ഒരു ബന്ധവുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

                       - ശുഭം -

✍️മജു.

⚖️⚖️⚖️📜📜⚔️🗡️⚖️🏵️💞🌺💓💗💕💌💟⚖️

Saturday, January 25, 2020

അനുഭവങ്ങൾ പാളിച്ചകൾ. എന്റെ ആദ്യത്തെ നായ, പിന്നെ കുറെ തെരുവുനായകളും. (ബാല്യകാല സ്മരണകൾ-- 11)



                  ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ ഒരു നാടൻ നായയെ സ്കൂളിനടുത്തുള്ള ഒരു ചായ കടക്കാരന്റെ വീട്ടിൽ നിന്ന് കൊണ്ടുവരികയുണ്ടായി. മുലകുടി മാറുന്നതിനു മുമ്പേ കൊണ്ടുവന്നതുകൊണ്ട് പല ദിവസങ്ങളിലും രാത്രിയും വെളുപ്പിനും കരഞ്ഞുകൊണ്ടിരിക്കും. കരച്ചിലു കേട്ട് വെളുപ്പിനും രാത്രിയും കഞ്ഞിവെള്ളവും പാലും കോരി കൊടുത്താണ് മുലകുടി മാറ്റിയത്.
        നായ വലുതായി സുന്ദരനായി.മീനും ഇറച്ചിയും വാങ്ങി കൊടുത്തു. ഒരു ഇല അനങ്ങിയാൽ കുരയ്ക്കും.
  ഒരു ദിവസം പട്ടിപിടുത്തക്കാർ വന്നു. അവരുടെ കയ്യിലെ കുടുക്ക് കണ്ട് എന്റെ അയൽവക്കത്തെ വീട്ടിലെ നായ പാഞ്ഞ വഴി കണ്ടില്ല. എന്റെ നായ ആരാടാ അനുവാദമില്ലാതെ തൊടിയിലേക്ക് വരുന്ന തെന്ന് ചോദിച്ച് കുരച്ച് ധീരനായി മുന്നോട്ട് ചാടി. പട്ടിപിടുത്തക്കാരുടെ കെണിയിൽ അവൻ പെട്ടു. കഴുത്തിൽ കുടുക്കിട്ട് നായ അവരുടെ കയ്യിലായി.
   ഞങ്ങൾ കുട്ടികൾ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി. പട്ടിപിടുത്തക്കാരോട് എന്തെങ്കിലും പറയാനുള്ള ധൈര്യം ഞങ്ങൾക്കുണ്ടായില്ല. പട്ടികളെയെല്ലാം കൊണ്ട് അവർ പടിഞ്ഞാറു ഭാഗത്തേക്ക് പോയി. ഈ കാഴ്ച കണ്ട് ഞങ്ങൾ അന്തം വിട്ടു നിന്നു.
              ഒരു അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് അച്ഛൻ വന്നത്. അച്ഛൻ എത്തിയതും നായയെ പിടിച്ച കാര്യം പറഞ്ഞു. അതിന് വളർത്തുനായയെ എന്തിന് പിടിക്കണം എന്ന് പറഞ്ഞ് അച്ഛൻ ദേഷ്യപ്പെട്ട് പടിഞ്ഞാറു ഭാഗത്തേക്ക് നടന്നു.
        അവിടെ ഒരു വലിയ പറമ്പിൽ നായയെല്ലാം കുത്തിവെച്ച് അവർ കൊന്നിരുന്നു. ഞങ്ങളുടെ നായ് വളർത്തുനായയാണെന്നു മനസിലാക്കി അവർ അത്രയും നേരം ആരെങ്കിലും വരുമെന്ന് കരുതി കാത്തിരുന്നു. ആരെയും കാണാതിരുന്നതുകൊണ്ട് ഇപ്പോൾ കൊന്ന തേ ഉള്ളൂ എന്ന് പട്ടിപിടുത്തക്കാർ പറഞ്ഞു. ആ നായയുടെ മരണം ഇന്നും എന്നെ വേദനിപ്പിക്കുന്നു. ഞങ്ങളുടെ വളർത്തുനായയെ പിടിക്കല്ലേ ... വിട്ടുതരണം എന്ന് പറയാൻ പോലും അന്ന് കഴിഞ്ഞില്ലല്ലോ .
           ഇപ്പോഴത്തെ പട്ടിപിടുത്തക്കാർ തെരുവിൽ നിന്ന് പട്ടിയെയൊക്കെ വലയിലാക്കി പിടിച്ച് വണ്ടിയിൽ കൊണ്ടുപോയി വന്ധ്യംകരിച്ച് തിരിച്ച് തെരുവിൽ കൊണ്ടുവന്നു വിടുന്നു.നായ്ക്കൊന്നിനും വൃക്ഷണമില്ല.
പെൺപട്ടികളെ എന്തു ചെയ്യുമെന്നറിയില്ല. കോപ്പർ ടി എന്തെങ്കിലും ഇടുമോ .... അറിയില്ല.
  ആൺ നായ്ക്കളെയെല്ലാം വന്ധ്യംകരിച്ചപ്പോൾ പെൺനായ്ക്കളെ ഒന്നും ചെയ്യേണ്ട കാര്യമില്ലല്ലോ അല്ലേ...
കേരളത്തിലെ ആൺ നായ്ക്കളെയെല്ലാം വന്ധ്യം കരിക്കുന്നതോടെ പത്ത് കൊല്ലത്തിനുള്ളിൽ തെരുവ് നായ് പ്രശ്നം പൂർണ്ണമായും പരിഹരിക്കുമെന്ന് തന്നെ ഉറപ്പിക്കാം. ഒരു നായയേയും കൊല്ലാതെ.
✍️Maju.
💥🐕🐕🐕🐕🐕🐕🐕🏵️🌸🌺💞🐕🐕🐕🐕💥

Friday, January 24, 2020

അനുഭവങ്ങൾ പാളിച്ചകൾ പ്രതീക്ഷ തന്നെ ജീവിതം. ( ബാല്യകാല സ്മരണകൾ-10)



പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന സമയം പത്രങ്ങളിലൊക്കെ ഒരു വാർത്ത വന്നു. നമ്മുടെ പ്രധാനമന്ത്രി മൂത്രം കുടിയനാണെന്ന്. സ്വന്തം മൂത്രം തന്നെയാണ് ഇദ്ദേഹം സേവിക്കുന്നതെന്നും പത്രത്തിൽ വായിച്ചു.

                  രാവിലെ എണീക്കുമ്പോൾ ആദ്യത്തെ മൂത്രമൊക്കെ ഒഴിച്ചു കളഞ്ഞ് അവസാനത്തെ ഒരൗൺസ് മൂത്രമാണ് ഇദ്ദേഹം കുടിച്ചിരുന്നത്. വളരെ നല്ലതാണത്രേ !

     അതൊന്ന് പരീക്ഷിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു.രാവിലെ എണീറ്റ വഴി ബാത്ത്‌റൂമിൽ കയറി മൂത്രമൊഴിച്ചു. ആദ്യത്തെ മൂത്രമൊക്കെ ഒഴിച്ചു കളഞ്ഞ് അവസാനമായി എത്തിയ ഒരൗൺസ് മൂത്രം ഒരു ചെറിയ ഗ്ലാസിൽ ശേഖരിച്ച് ഞാൻ കുടിച്ചു. വല്ലാത്ത ചവർപ്പ് അനുഭവപ്പെട്ടു. അതൊരു ശീലമാക്കാതെ ആ ഏർപ്പാട് അന്നത്തെക്കൊണ്ട് ഞാൻ അവസാനിപ്പിച്ചു.

              ആറിലോ ഏഴിലോ പഠിക്കുമ്പോൾ ഉണ്ടായ സംഭവത്തിന്റെ ക്ലൈമാക്സ് രസകരമായിരുന്നു. സംഭവംഎന്താണെന്ന് വച്ചാൽ ആര്യവേപ്പില അരച്ചുരുട്ടി നൂറ് ഉണ്ട വെയിലത്തുവെച്ച് ഉണക്കി ദിവസവും ഓരോന്നു വീതം നൂറു ദിവസമായി കഴിച്ചാൽ നമ്മളെ എത്ര വിഷമുള്ള പാമ്പ് കടിച്ചാൽ പോലും ഏൽക്കില്ലാത്രേ! അങ്ങനെയാണെങ്കിൽ അതൊരു നല്ല കാര്യമായി എനിക്ക് തോന്നി. ഞങ്ങളുടെ നാട്ടിലൊക്കെ ആര്യവേപ്പ് വളരെ കുറവാണ്.

         എന്റെ ഒരു ബന്ധു വീടിനടുത്ത് ഒരു കുളത്തിന്റെ കരയിൽ ഒരു ആര്യവേപ്പ് നിൽക്കുന്നുണ്ടായിരുന്നു. ആര്യവേപ്പിൽ കയറി ഒരു തോട്ടി ഉപയോഗിച്ച് ആര്യവേപ്പിന്റെ ഇലകൾ പറിച്ചെടുത്ത് വീട്ടിൽ കൊണ്ടുവന്ന് അര കല്ലിൽ അരച്ച് ചെറിയ ഉണ്ടയാക്കി നൂറെണ്ണം മുറത്തിൽ ഉണങ്ങാൻ വെയിലത്ത് വച്ചു.ഉച്ചകഴിഞ്ഞപ്പോൾ ഞാനും ജ്യേഷ്ഠനും എന്തോ പറഞ്ഞ് വഴക്കു കൂടി.ആ സമയത്ത് കുളത്തിന്റെ കരയിൽ വെയിലു കൊണ്ടിരുന്ന നൂറ് ആര്യവേപ്പ് ഉണ്ടകളെ ജ്യേഷ്ഠൻ മുറത്തോടെ തട്ടികളഞ്ഞു. നൂറ് ആര്യവേപ്പ് ഉണ്ടയും കുളത്തിൽ പോയി. അതോടെ ആ ശ്രമം ഉപേക്ഷിച്ചു.പിന്നീട് അത് ഉണ്ടാക്കാൻ ശ്രമം നടത്തിയുമില്ല.
      വളരെ കാലത്തിനു ശേഷം ആയുർവേദ ഡോക്ടറായ എന്റെ ബന്ധുവിനോട് ഞാൻ ഇക്കാര്യം ചോദിച്ചു. ആര്യവേപ്പില തണുപ്പാണെന്നും അധികം കഴിച്ചാൽ വാതം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

     എവിടെയോ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അതിന്റെ ശാസ്ത്രീയ വശമൊന്നും അന്വേഷിക്കാതെ ഞാൻ ഉണ്ടാക്കിയ ആര്യവേപ്പ് ഉണ്ടകൾ അന്ന് എന്നെ തീറ്റിക്കാതെ ദൈവത്തിന്റെ ഇടപെടലോടെ കുളത്തിൽ തട്ടിയിട്ടത് നല്ലതിനായിരുന്നു.

   ഒമ്പത് പത്ത് കോളേജു ക്ലാസുകളിൽ പഠിക്കുമ്പോൾ ചില വ്യായാമമുറകളിലും ഏർപ്പെട്ടു. മണൽചാക്ക്  നിറച്ച് കെട്ടി മരത്തിൽ തൂക്കി അതിൽ ഇടിച്ചു പഠിക്കുക എന്നുള്ളത് ഒരു വിനോദമായിരുന്നു. മാവിന്റെ കൊമ്പിൽ കെട്ടിയ രണ്ട് കയറ് ഇരുവശത്തും കെട്ടിയിട്ടുള്ള ഉരുണ്ട തടിക്കഷണത്തിൽ പത്ത് പ്രാവശ്യം മേൽ പോട്ട് തൂങ്ങി ഉയരുക എന്നത് മറ്റൊരു വ്യായാമമായിരുന്നു ഒരു ദിവസം വൈകുന്നേരം ക്രിക്കറ്റ് കളി കഴിഞ്ഞ് വരുമ്പോൾ ഓടി വന്ന് തൂങ്ങിക്കിടന്നിരുന്ന ഉരുണ്ട വടിയിൽചാടി പിടിച്ച് പൊങ്ങാൻ ശ്രമിച്ചതും ഒരു വശത്ത് കെട്ടിയിരുന്ന കയറ് പൊട്ടി ഉരുണ്ട വടി എന്റെ തലയിൽ തട്ടി ഞാൻ താഴെ വീണു. തല പൊട്ടുകയൊന്നും ഉണ്ടായില്ലെങ്കിലും നന്നായി വേദനിച്ചു.അന്നത്തോടെ ആ വ്യായാമം നിർത്തി.സ്കൂളിലെ കായികാധ്യാപകൻ പഠിപ്പിച്ച ചില വ്യായാമങ്ങൾ അക്കാലത്ത് ഞാൻ ചെയ്തിരുന്നു.

        ഉണങ്ങിയ പാടത്ത് കളിച്ചിരുന്ന ക്രിക്കറ്റ് കളി ഏറ്റവും ഹരം നൽകിയിരുന്ന ഒന്നായിരുന്നു. ഞങ്ങൾക്കും ഒരിക്കൽ ദിലീപ് വെങ്ങ് സാർക്കാറെപോലെ കൃഷ്ണമാചാരി  ശ്രീകാന്തിനെ പോലെ സുനിൽ ഗവാസ്ക്കറിനെ പോലെ രവി ശാസ്ത്രിയെ പോലെ മനീന്ദർ സിംഗിനെ പോലെ ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു, പക്ഷേ .......
     പ്രതീക്ഷ തന്നെയാണല്ലോ ജീവിതവും.

                                            (തുടരും)
✍️മജു.

💥🚴⛹️🏋️🤾🧗🤼🤹🤸🏌️🤺🏇🏂🏄🚣🤺💥

Wednesday, January 22, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്ലീപ്പ് ലസ് നൈറ്റ്സ് (ബാല്യകാല സ്മരണകൾ-9)



എട്ടാം ക്ലാസിലേക്ക് കടന്നതോടുകൂടി പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. പഠിക്കുന്നതിനൊപ്പം ലൈബ്രറി പുസ്തകങ്ങൾ വായിക്കുന്ന ശീലവും ഇക്കാലത്ത് തുടങ്ങി. രണ്ട് ലൈബ്രറിയിൽ മെമ്പർഷിപ്പും എടുത്തു. പൂമ്പാറ്റയും അമ്പിളി അമ്മാവനും യുറീക്കയും ശാസ്ത്ര കേരളവും മറ്റ് സയൻസ് സംബന്ധമായ പുസ്തകങ്ങളും എന്റെ വായനയെ പോഷിപ്പിച്ചിട്ടുണ്ട്. കലാകൗമുദിയും വീക്കും വീട്ടിൽ വരുത്തിയിരുന്നു. പത്രം വായിക്കുന്നതും ശീലമായിരുന്നു.

കലാകൗമുദിയിൽ ഉണ്ടായിരുന്ന സാഹിത്യ വാരഫലം പംക്തി പ്രൊഫസർ.എം.കൃഷ്ണൻ നായർ സർ എഴുതുന്നതും സാഹിത്യത്തെ കുറിച്ച് നല്ല ഒരു വീക്ഷണം നൽകി. പിന്നീട് അദ്ദേഹം സമകാലിക മലയാളം വാരികയിൽ സാഹിത്യ വാരഫലം എഴുതി .
            മാക്സിം ഗോർക്കിയുടെ പരിശീലനവും രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാജ്ഞലിയും വായിച്ചു.
സ്കൂൾ ടീച്ചറായ അമ്മ സ്കൂൾ ലൈബ്രറിയിൽ നിന്ന് എടുത്തു കൊണ്ടുവന്ന ബംഗാളി നോവലായ ആശാ പൂർണ്ണാദേവിയുടെ പ്രഥമ പ്രതിശ്രുതിയും ബിമൽ മിത്രയുടെ പ്രതി ഹാജരുണ്ട് നമ്മുടെ ജ്ഞാനപീഠ ജേതാവ് തകഴിയുടെ ചെമ്മീൻ, എം.ടിയുടെ രണ്ടാമൂഴം, എസ്.കെ.പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, തമിഴ് എഴുത്തുകാരൻ അഖില ന്റെ ചിത്തിരപ്പാ വൈ തുടങ്ങിയ മഹത്തായ നോവലുകൾ ഈ സമയത്ത് വായിച്ചു തീർത്തു. പലപ്പോഴും രാത്രി 9:30 വരെ പഠിക്കാനുള്ള പുസ്തകങ്ങൾ വായിക്കും. അതു കഴിഞ്ഞാണ് ഈ പുസ്തകവായന. വായനയിൽ ഹരം കേറി ഇരുന്ന ഇരിപ്പിന് നാനൂറും അഞ്ഞൂറും പേജ് വായിച്ചു തീർക്കും. വായനയിലെ ഹരമാണ് ഉറക്കമൊഴിച്ച് വായിക്കാൻ കാരണം. കിടക്കുമ്പോൾ രണ്ട് മണിയോ മൂന്ന് മണിയോ ആയിട്ടുണ്ടാകും. പിന്നീടും വളരെക്കാലം വായന തുടങ്ങിയാൽ തീരുന്നതുവരെ വായിക്കുന്ന ശീലം ഉണ്ടായിരുന്നു. കുറച്ച് വർഷമേ ആ ശീലം മാറ്റിയിട്ട് ആകുന്നുള്ളൂ.

        കൃത്യമായി ഒരു നിശ്ചിത സമയം വായിക്കുക, പിന്നെ കൃത്യ സമയത്ത് ഉറങ്ങുക എന്നുള്ള ഒരു ശീലം ഉണ്ടാക്കി എടുത്തു. അതാണ് നല്ല ശീലവും.കൃത്യ സമയത്ത് ഉറങ്ങുക, കൃത്യ സമയത്ത് ഉണരുക.

  പ്രഥമ പ്രതിശ്രുതിയും പ്രതി ഹാജരുണ്ട്, ഒരു ദേശത്തിന്റെ കഥ, ചിത്തിരപ്പാ വൈ യുമൊക്കെ  ഒരു കാലഘട്ടത്തിന്റെ ചിത്രീകരണം മനോഹരമായി നിർവ്വഹിക്കുകയും വായനക്കാരെ നന്നായി സ്വാധീനിക്കുകയും  ചെയ്യുമ്പോൾ തന്നെ ആധുനിക നോവലിസ്റ്റുകളായ പെരുമാൾ മുരുകന്റെ കീഴാളർ, എസ്.ഹരീഷിന്റെ മീശ തുടങ്ങിയവയൊക്കെ ആഖ്യാന പാടവം മികച്ച താ ണെങ്കിലും കഥാപാത്രങ്ങൾ പറയുന്ന പൂര തെറികൾ അങ്ങനെ തന്നെ ആവിഷ്ക്കരിച്ചിരിക്കുന്നു. മീശ തരക്കേടില്ലാത്ത നോവലാണ്.ആ വിഷ്ക്കാര സ്വാതന്ത്ര്യത്തിൽ കൈകടത്തുകയല്ല, എഴുത്തുകാരന് എന്തിനും സ്വാതന്ത്ര്യമുണ്ട് എന്നുള്ള വസ്തുതയും മറക്കുന്നില്ല. ഒരു പ്രത്യേക കാലഘട്ടങ്ങൾ ചിത്രീകരിക്കാൻ അങ്ങനെയൊക്കെ വേണമായിരിക്കും. എങ്കിലും ഇത്തരം നോവലുകൾ ഒരു കൗമാരക്കാരന് യോജിച്ചതാണെന്ന അഭിപ്രായമില്ല. തെറ്റും ശരിയും വേർതിരിച്ചറിയുന്ന പ്രായക്കാർ ഇത്തരം നോവലുകൾ വായിക്കുന്നതു കൊണ്ട് കുഴപ്പമില്ല.

        മിലൻ കുന്ദേര യു ടെ നോവലിലും തെറികൾ മനോഹരമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. അത് അവരുടെ സ്വാതന്ത്ര്യവുമാണ്.

ആശാ പൂർണ്ണാദേവിയും എസ്.കെ.പൊറ്റക്കാടുമൊക്കെ ആഖ്യാനരീതിയിൽ മൂല്യശോഷണം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വായനക്കാരെ നല്ല ജീവിതം നയിക്കാൻ പ്രാപ്തമാക്കുന്നവയാണ് ഇവ.എം.ടി.യുടെ കഥകളൊക്കെ വായനക്കാരെ പിടിച്ചിരുത്തുന്നതാണ്. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ കഥകളിലൂടെ ജീവിതം തന്നെ തുറന്നു കാട്ടുന്നു.

    മാതൃഭൂമിയിൽ ഖണ്ഡശ പ്രസിദ്ധീകരി ച്ചിരുന്ന ഭുജംഗയ്യന്റെ ദശാവതാരങ്ങൾ വായിക്കാൻ കാത്തിരുന്നിട്ടുണ്ട്. ഈ നോവലും വായനക്കാരെ ആവേശത്തിൽ എത്തിക്കും.

       ആധുനിക എഴുത്തുകാരുടേയും പഴയ എഴുത്തുകാരുടേയും വീക്ഷണകോണുകൾ രണ്ട് രീതിയിലായത് കാലഘട്ടത്തിൽ വന്ന മാറ്റം കൊണ്ടാവാം.
     ഈയിടെ ഇറങ്ങിയ സി.രാധാകൃഷ്ണൻ സാറിന്റെ തീക്കടൽ കടഞ്ഞ തിരുമധുരവും മനോഹരമായ നോവലാണ്.
        ഒ.വി.വിജയൻ എഴുത്തിന്റെ ലോകത്ത് സമാനതകളില്ലാത്ത കറകളഞ്ഞ എഴുത്തുകാരനാണ്. ധർമ്മപുരാണവും ഖസാക്കിന്റെ ഇതിഹാസവുമൊക്കെ ഇതിഹാസമായി തുടരും എന്നുള്ളതിന് തർക്കമില്ല.

 മനുഷ്യന്റെ കാലുകൾ മുന്നോട്ടാണ് സഞ്ചരിക്കുന്നത്, പിന്നോട്ടല്ല. സാഹിത്യത്തിൽ എന്തൊക്കെ തരം പ്രവണതകൾ ഉണ്ടായാലും കാലഘട്ടത്തിനനുസരിച്ച് ശൈലികൾ മാറിയാലും കാലത്തേയും ദേശത്തേയും അതിജീവിക്കുന്ന നല്ല നോവലുകളും കഥകളും ഉണ്ടായികൊണ്ടിരിക്കും.സാഹിത്യവും മുന്നോട്ട് തന്നെ പോകും. വായന ഒരിക്കലും മരിക്കുന്നില്ല.

                                   (തുടരും....)

✍️മജു.

💥❣️🔥💞🍂🌞💞💥💢🍂💥💢💕🍂🌞💞💥

Tuesday, January 21, 2020

അനുഭവങ്ങൾ പാളിച്ചകൾ (ബാല്യകാല സ്മരണകൾ- 8 )


സ്കൂളിൽ പഠിക്കുന്ന കാലം (ഏഴാം ക്ലാസുവരെയുള്ളതാണ് ഇപ്പോൾ എഴുതുന്നത്) ഞങ്ങൾക്ക് കളികൾ നിറഞ്ഞതായിരുന്നു. അവസാനത്തെ പി രീയ ഡ് കളിക്കുള്ളതായി രുന്നു. ഞങ്ങൾ ഓടിയും ജനലുവഴി ചാടിയും കളിച്ച് രസിച്ചു.ഉയരമുള്ള ബാത്ത് റൂമിന്റ മുകളിൽ നിന്നും ഉയരം കൂടിയ സ്ഥലത്തുള്ള ജനാലയിൽ നിന്ന് താഴേക്കു ചാടി കളിച്ചു.ഞങ്ങൾക്കാർക്കും ഒരു പോറലു പോലും പറ്റാതെ ദൈവം കാത്തിട്ടുണ്ട്. ഇപ്പോഴത്തെ കുട്ടികർ ഒന്നോടുമ്പോഴേ ഉരുണ്ടു പിരണ്ടുവീണ് ചോരയൊലിപ്പിച്ച് വരുന്നതു കാണാം.കുട്ടികളിൽ വ്യായാമം കുറഞ്ഞ താവാം കാരണം.
                സ്കൂളിന്റെ പുറകുവശത്തും കെട്ടിടങ്ങളുടെ വശങ്ങളിലുള്ള ഇടവഴികളിലൂടെയും ഞങ്ങൾ ഓടി കളിച്ചു.അധികം വരുന്ന എനർജി പുറത്തു കളയാൻ കുട്ടികൾ കളിക്കുക തന്നെ വേണം. ഉച്ച സമയത്തെ കുറച്ചു നേരത്തെ ഓടിക്കളി പോലും മയക്കം വിട്ട് ക്ലാസിൽ ശ്രദ്ധിക്കാൻ കുട്ടികളെ പ്രാപ്തരാക്കും.വൈകുന്നേരം അവസാനത്തെ പിരീയ ഡ് അര മണിക്കൂർ കളികൂടിയാകുമ്പോൾ പഠനത്തോടൊപ്പം ഉൻമേഷവും ഉൽസാഹവും നിറയും.വൈകുന്നേരം വീട്ടിലെത്തിയാലും കുറച്ചു നേരം കളിക്കും.

      സ്കൂളിൽ നിന്ന് വരുന്നത് പാടത്തും പറമ്പിലും കൂടി നടന്ന് പ്രകൃതി ഭംഗി ആസ്വദിച്ചും മാങ്ങയും പുളിയും എറിഞ്ഞു വീഴ്ത്തിയുമാണ് വരവ്. അവ കടിച്ചു തിന്നുകൊണ്ട് നടക്കും.റോഡിലൂടെ വരാമെങ്കിലും പാടവരമ്പിലൂടെ കയറിയുള്ള വരവ് കൂടുതൽ ഉൽസാഹം നൽകി. പച്ച വിരിച്ച പാടം കാണുന്നതു തന്നെ എന്തൊരു ഭംഗിയാണ്.അങ്ങി നെ നടന്നു വരുമ്പോൾ തെങ്ങിന്റെ ചുവട്ടിലൊക്കെ 250 മില്ലി ലിറ്റർ പെയിന്റിന്റെ ബോട്ടിലു പോലെ ഓരോന്നു കിടക്കുന്നതു കണ്ട് ചവിട്ടി നോക്കി.ആദ്യത്തെ ചവിട്ടിന് ഞണുങ്ങി. പിന്നത്തെ ചവിട്ടിന് അതിൽ നിന്ന് തെറിച്ചുവീണ വഴുവഴുത്ത ദ്രാവകം ഷർട്ടിലും ട്രൗസറിലും വീണു.ചാള നെയ്യ് തെങ്ങിന് വളമായിട്ട് ഇട്ടിരിക്കുന്നതാണ്. ഓണം കഴിഞ്ഞ സമയമായിരുന്നു.പുതിയ ട്രൗസറും ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. കുറെ പ്രാവശ്യം കഴുകിയിട്ടും ആചാള നെയ്യിന്റെ ചീഞ്ഞ മണം ട്രൗസറിൽ നിന്നും ഷർട്ടിൽ നിന്നും പോയില്ല.
     
        ശനി, ഞായർ ദിവസങ്ങളിൽ വീട്ടിലും പറമ്പിലും വേമ്പനാട്ടു കായലിന്റെ തീരങ്ങളിലും ഞങ്ങൾ കളിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം കായലിൽ വേലിയേറ്റ സമയമാണ്. വെള്ളവും ഓളങ്ങളും കൂടും. വഴുക്കലുള്ള പാറകളിലൂടെ ബാലൻസ്ചെയ്ത് നടന്ന് വളർന്നു പൊങ്ങി നിൽക്കുന്ന കണ്ടൽ മരങ്ങളുടെ മുകളിൽ കയറി ഇരുന്ന് കാറ്റു കൊള്ളുന്നതായിരുന്നു മറ്റൊരു വിനോദം. അവിടെ ഇരുന്ന് നോക്കിയാലും താഴെ നിന്ന് നോക്കിയാലും കൊച്ചിൻ ഷിപ്പ് യാർഡിന്റെ ക്രെയിൻ കാണാം. സമയം പോകുന്നതറിയില്ല. പിന്നെ താഴെയിറങ്ങി ഓടി കളിച്ചു വീട്ടിലെത്തുമ്പോൾ വൈകുന്നേരത്തെ ചായയും കടിയും റെഡി.
      മിക്കവാറും രാവിലെ ദിവസങ്ങളിൽ വേമ്പനാട്ടു കായലിന്റെ തീരത്ത്  മുക്കുവൻ മാർ മീൻ പിടിച്ച് കഴിഞ്ഞ് ചായ കുടിക്കാൻ വള്ളം കരയ്ക്കടുപ്പിക്കും. വീട്ടിൽ നിന്ന് അമ്മ തന്നിരിക്കുന്ന പൈസയ്ക്ക് നല്ല കണമ്പും' കൂരിയും കട്ട് ലയും വാങ്ങാറുണ്ടായിരുന്നു. ഇതു കൂടാതെ വീട്ടിൽ മുക്കുവ സ ത്രീ കൾ മീൻ ദിവസവും കൊണ്ടു വരുമായിരുന്നു.അതു കൊണ്ട് തന്നെ ഭക്ഷണത്തിൽ മീനില്ലാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. അത് നല്ല കുടമ്പുളിയിട്ട് വയ്ക്കുമ്പോൾ രുചി കൂടും. പറമ്പിൽ മൂന്ന് നാലു കുടമ്പുളി ഉണ്ടായിരുന്നത് കൊണ്ട് കുടമ്പുളിക്ക് ക്ഷാമം ഉണ്ടായിരുന്നില്ല. അമ്മ വെയ്ക്കുന്ന മീൻ കറി കഴിക്കാൻ മിക്കപ്പോഴും കൂട്ടുകാരും വന്നിരുന്നു.
           രാവിലെ വേമ്പനാട്ടു കായലിന്റെ തീരങ്ങളിൽ മേയ്ക്കാൻ കൊണ്ടുവരുന്ന 'താറാവിൻ കൂട്ടങ്ങൾക്ക് കരിമ്പന ചെത്തി കൊടുക്കുന്ന കാഴ്ച രസകരമായിരുന്നു. ആ താറാവുകളൊക്കെ അവിടെ അടുത്ത വീട്ടിലെ ക്രിസ്ത്യാനികളുടേതായിരുന്നു.ചെമ്മീനിന്റെ തലയും യഥേഷ്ടം താറാവിന് കൊടുക്കും.പല താറാവുകളും വീട്ടിൽ നിന്ന് മുട്ടയിട്ടാണ് വരിക.അപൂർവ്വം ചില താറാവുകൾ കായൽ തീരത്തെത്തിയാൽ മുട്ടയിടാറുണ്ട്.

  വേമ്പനാട്ട് കായലിലൂടെ പടിഞ്ഞാറോട്ട് ഒരു ദിവസം ഉച്ചയ്ക്ക് വെള്ളം ഏറിയ സമയത്ത് നീന്തി. നീന്തി നീന്തി ഒപ്പമുണ്ടായിരുന്ന ചേട്ടൻ ഏറെ ദൂരെ എത്തിയിരുന്നു.കര വിടുന്തോറും കായലിന് ആഴം കൂടും. കമ്പവലയിൽ (ചീനവല) കയറി ഇരിക്കാമെന്നായിരുന്നു ഞങ്ങൾ എടുത്തിരുന്ന ധാരണ. പക്ഷേ പകുതി എത്തിയപ്പോഴേക്കും ഞാൻ തളർന്നു കഴിഞ്ഞിരുന്നു. കരയിൽ നിന്ന് നോക്കിയാൽ അടുത്തായി തോന്നുമെങ്കിലും ചീനവല വളരെ ദൂരെയായിരിക്കും. എനിക്ക് ഇനി വയ്യ എന്നു പറഞ്ഞപ്പോൾ കൂടെ നീന്തിയ ചേട്ടൻ തിരിച്ചു നീന്തി. ഞാനും തിരിച്ച് കരയിലേക്ക്. ഉപ്പുവെള്ളത്തിലൂടെ യു ള്ള നീന്തൽ ശരീരത്തിന് നല്ലതാണ്.

   പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം ഉച്ചയ്ക്ക് എനിക്ക് തൂറാൻ മുട്ടി. അന്ന് സ്കൂളിൽ ഒരു കക്കുസ് ഉണ്ടായിരുന്നു.അത് പൂട്ടിയിട്ടിരിക്കും. ടീച്ചർമാർ മൂത്രമൊഴിക്കാൻ പോകുന്ന മൂത്രപ്പുരയ്ക്കും മുകളിൽ ഷീറ്റൊന്നും ഉണ്ടായിരുന്നില്ല. പെൺകുട്ടികളും ടീച്ചറുമാരുടെ മൂത്രപ്പുര ഉപയോഗിച്ചു.മാഷമ്മാരുടെ മൂത്രപ്പുരയ്ക്കും മുകളിൽ ഷീറ്റ് ഇല്ല. ഞങ്ങൾ കമ്പിവേലി കെട്ടിയിരിക്കുന്ന വേലിയരികിലാണ് മൂത്രമൊഴിച്ചിരുന്നത്.ഇന്ന് സ്കൂളു നിറയെ ടോയ്ലറ്റുകൾ ഉണ്ടെന്നുള്ളത് ആശ്വാസകരമാണ്. രണ്ടിനു പോകാൻ ഒരേയൊരു വഴി സ്കൂളിനടുത്തുള്ള എന്റെ ഒരു കൂട്ടുകാരന്റെ കൂടെ ഓടി അവന്റെ വീടിനടുത്തുള്ള കൈതക്കാട്ടിൽ കയറി ഇരുന്ന് കാര്യം സാധിക്കുക എന്നതായിരുന്നു. അവൻ എനിക്ക് കൂട്ടായി കുറച്ചകലെ മാറി നിന്നിരുന്നു. അപ്പോൾ ആ വഴിയേ നടന്നു വന്ന ഒരാൾ എന്റെ കൂട്ടുകാരനെ കണ്ട് എന്താ ഇവിടെ നിൽക്കുന്നത് എന്ന ചോദ്യത്തിന് നിറഞ്ഞ ചിരി ചിരിച്ച് അവൻ എന്നെ നോക്കി. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. അയാൾ എന്നെ കണ്ടു കഴിഞ്ഞിരുന്നു. എനിക്ക് ലജ്ജയായി. അയാൾ 'ങ്ങാ '' എന്നു പറഞ്ഞു നടന്നു പോയി.അതിൽ അസാധാരണമായി അയാൾ ഒന്നും കണ്ടില്ല. ഭാഗ്യം. തൊട്ടപ്പുറത്തെ തോട്ടിലെ വെള്ളത്തിൽ ചന്തി കഴുകി. എന്തൊരാശ്വാസമാണ് ഞാനപ്പോൾ അനുഭവിച്ചത്. ആശ്വാസനിശ്വാസമായി സ്കൂളിൽ എത്തി.കൂടെ പഠിച്ച പല കൂട്ടുകാരേയും പിന്നീട് പല തവണ കണ്ടിട്ടുണ്ടെങ്കിലും ഈ കൂട്ടുകാരനെ വളരെ പണ്ടൊരിക്കൽ കണ്ട തൊഴിച്ചാൽ പിന്നീട് ഞാൻ കണ്ടിട്ടില്ല.
             സ്കൂളിനടുത്ത് തന്നെ അച്ഛനും അമ്മയ്ക്കും ഒരു മകൻ മാത്രമായി ഒരു കുട്ടി എന്റെ ക്ലാസിൽ ഉണ്ടായിരുന്നു. അവന് കോപ്പി എഴുതി കൊടുത്തിരുന്നത് അമ്മയായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് അവന്റെ കൂടെ ഞാൻ അവന്റെ വീട്ടിൽ പോയി. അവന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പോയത്. ഒരു ചെറിയ ഗ്ലാസിൽ കാൽ ഭാഗം വാറ്റുചാരായവും ഒരു പ്ലെയിറ്റിൽ കുറച്ച് പന്നി ഇറച്ചിയും അവന്റെ അമ്മ എനിക്ക് തന്നു. ആചാരായം ഞാൻ കുടിച്ചു.അവരുടെ വീട്ടിൽ ഉണ്ടാക്കുന്നതല്ലേ. പന്നിയിറച്ചിയും കഴിച്ചു.കൂട്ടുകാരനെ ഞാൻ നിരാശപെടുത്തിയില്ല. പിന്നീടൊരിക്കലും ചാരായം ഞാൻ കുടിച്ചിട്ടില്ല. ധാരാളം അവസരങ്ങൾ ഉണ്ടായിട്ടുപോലും. ആ കൂട്ടുകാരനെ ഇടയ്ക്കൊക്കെ കാണാറുണ്ട്.
                   സ്കൂളിൽ പോകുമ്പോൾ കയ്യിൽ പൈസയൊന്നും തരാറുമില്ലായിരുന്നു.പലപ്പോഴും ഈ കൂട്ടുകാരൻ എനിക്ക് സേമിയ ഐസും പാല് ഐസും വാങ്ങി തന്നു.
   സ്കൂളിൽ കുട്ടികൾക്ക് പൈസ കൊടുത്തു വിടേണ്ട കാര്യമില്ല. എന്നാലും അവൻ ദിവസവും പൈസ കൊണ്ടുവരും.
     പെൺകുട്ടികളുടെ മൂത്രപ്പുരയുടെ സൈഡിൽ കുറച്ചു കിഴക്കു മാറി കമ്പിവേലിയുടെ പുറത്ത് രാവിലെ ഇടവേളയ്ക്കും ഉച്ചയ്ക്ക് ഇടവേള സമയ ത്തും അയാൾ ഐസുമായി എത്തും. സൈക്കിളിൽ പെട്ടിയുമായി നിൽക്കുന്ന അയാളിൽ നിന്ന് സ്കൂളിലെ പല കുട്ടികളും ഐസ് വാങ്ങി തിന്നു. എന്റെ കൂട്ടുകാരൻ എനിക്ക് നിർലോഭം ഐസ് വാങ്ങി തന്നിട്ടുണ്ട്.
     ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴുള്ള ഒരു കാര്യം കൂടി പറഞ്ഞ് നിർത്താം. വീട്ടിനടുത്തെ വീട്ടിൽ കൂട്ടുകാരുമായി കളിക്കുമ്പോൾ ഞാൻ ബസായികളിക്കുകയായിരുന്നു. ഒരു ഫീസായ ബൾബ്‌ ചരടിൽ കെട്ടി അരയിൽ കെട്ടി പുറകിൽ തൂക്കിയിരുന്നു.അത് ബസിന്റെ ലൈറ്റാണെന്ന് സങ്കൽപം. കുറേ ദൂരം ഓടി ക്ഷീണിച്ച് ഒറ്റ ഇരുപ്പി രു ന്നു. കതിന പൊട്ടുന്ന ശബ്ദം കേട്ട് കാതു പൊത്തി. ശബ്ദം വേറൊന്നുമായിരുന്നില്ല. വേഗം ഇരുന്നപ്പോൾ ലൈറ്റ് പൊട്ടിയതാണ്.ഒരു പോറൽ പോലും ഏറ്റില്ല. കുട്ടികളെ കുറെയൊക്കെ ദൈവം കാക്കും എന്ന് കേട്ടിട്ടില്ലേ.മാതാപിതാക്കൾ ചെയ്ത സുകൃതം കൊണ്ട് കൂടിയാവാം ആ കുഞ്ഞ് ചന്തിയിൽ ബൾബിന്റെ ഒരു തരി പോലും കൊള്ളാഞ്ഞത്.

                  - (തുടരും)

✍️മജു.

💥💢🔥❣️🌞💢💥💢🔥🍂💞🌹💢❣️🔥💥💕

Friday, January 17, 2020

അമേരിക്ക കാണാൻ മോഹിച്ച സുന്ദരൻ🧒 (കഥ)



സുന്ദരനും സുജാതയും രണ്ട് വയസായ മകൾ പത്മിനിയും സന്തോഷത്തോടെ ജീവിച്ചു പോന്നു. അപ്പോഴാണ് പത്രത്തിൽ വന്ന നേഴ്സിങ്ങ് പഠനത്തിന്റെ വാർത്ത കണ്ട് സുജാതയ്ക്കും നേഴ്സിങ്ങ് പഠനത്തിനു് ചേർന്ന് പഠിക്കാനുള്ള ആഗ്രഹം ഭർത്താവിനെ അറിയിച്ചത്.

 സുന്ദരൻ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്.
സുജാതയുടെ ആഗ്രഹത്തിന് സുന്ദരൻ എതിരുപറഞ്ഞില്ല. കോയമ്പത്തൂര് ഉള്ള സ്ഥാപനത്തിലാണ് സുജാത നേഴ്സിങ്ങ് പഠനത്തിനു് ചേർന്നത്. അതിനു വേണ്ട പൈസ എല്ലാം സുന്ദരൻ ഓട്ടോ ഓടിച്ച് ഉണ്ടാക്കി ഭാര്യയെ പഠിപ്പിച്ചു. മകൾ പത്മിനിയെ സുന്ദരന്റെ അമ്മ നോക്കി. ആഴ്ച്ചയിൽ രണ്ട് ദിവസം വീട്ടിൽ വന്നു പോയി.കോയമ്പത്തൂരിൽ ഹോസ്റ്റലിൽ നിന്ന് പഠിച്ച് സുജാത നേഴ്സിങ്ങ് വിജയിച്ചു.

           നേഴ്സിങ്ങ് പഠിച്ച സുജാതയെ തന്റെ ഒപ്പം സീനിയറായി നേഴ്‌സിങ്ങിന് പഠിച്ച  വത്സല അമേരിക്കയിലേക്ക് ക്ഷണിച്ചു. അവിടെ ഒരു ആ ശു പ ത്രിയിൽ നേഴ്സാണ്  വത്സല .

    സുജാത ഇക്കാര്യം ഭർത്താവ് സുന്ദരനെ അറിയിച്ചു.പാസ്പോർട്ടും വിസയും വിമാന ടിക്കറ്റു ചാർജും കൂടി ഒരു ലക്ഷം രൂപ ചിലവു വരും. അവിടെ തനിക്ക് മാസം ഒരു ലക്ഷം രൂപ ശംമ്പളവും കിട്ടും  ,അത് കഴിഞ്ഞാൽ സുന്ദരേട്ടനേയും മകളേയും അമേരിക്കയ്ക്ക് കൊണ്ടു പോകാം എന്നും സുജാത പറഞ്ഞു. സുന്ദരേട്ടന് അവിടെ ഡ്രൈവറായി ജോലി കിട്ടും എന്നു പറഞ്ഞപ്പോൾ സുന്ദരന് സന്തോഷമായി. നമ്മുടെ കഷ്ടപ്പാടൊക്കെ മാറാൻ പോകുന്നു, മകളെ നന്നായി പഠിപ്പിക്കാം എന്നൊക്കെ സുന്ദരൻ സ്വപ്നം കണ്ടു.
     വീടിരിക്കുന്ന പറമ്പിലെ നാല് സെന്റ് സ്ഥലം കൊടുത്ത് ഒന്നര ലക്ഷം രൂപ ഉണ്ടാക്കി പറഞ്ഞതിലും അമ്പതിനായിരം രൂപ കൂടുതൽ സുന്ദരൻ സുജാതയുടെ കയ്യിൽ കൊടുത്തു.
 തന്റെ ഭാര്യ നല്ല ജോലിക്കാരിയാകാൻ പോകുന്നതിൽ അയാൾ സന്തോഷം കൊണ്ട് മതി മറന്നു.
അങ്ങനെ സുജാത അവൾക്കുള്ള പാസ്പോർട്ടും വിസയും ശരിയാക്കി. പോകാനുള്ള ദിവസത്തേക്ക് വിമാന ടിക്കറ്റും ശരിയാക്കി.സുജാത അമേരിക്കയ്ക്ക് പോകുന്ന ദിവസം എത്തി.

" അടരുവാൻ വയ്യ .......
നിൻഹൃദയത്തിൽ നിന്നെ നിക്കേതു
സ്വർഗ്ഗം വിളിച്ചാലും ഉരുകി
നിന്നാത്മാവിന്നാഴങ്ങളിൽ വീണു
പൊലിയുമ്പോഴാണെന്റെ സ്വർഗ്ഗം "
എന്നു കവി ശ്രീ.മധുസൂദനൻ നായർ പാടിയ കവിത ചൊല്ലി സുന്ദരൻ ഭാര്യയെ കെട്ടിപ്പിടിച്ച് കണ്ണീർ തൂകി യാത്രാമംഗളം നേർന്നു..

താൻ അവിടെ എത്തി രണ്ടു മാസത്തിനുള്ളിൽ സുന്ദരേട്ടനും മകൾക്കും അങ്ങെത്താമല്ലോ. അപ്പോഴേക്കും താൻ പൈസ അയച്ചു തന്ന് പാസ്പോർട്ടും വിസയും സുന്ദരേട്ടനും മകളും ശരിയാക്കി വയ്ക്കുക. പിന്നെ വിമാനത്തിൽ കയറിയാൽ അമേരിക്കയെത്താം. പിന്നെ നമുക്ക് സന്തോഷത്തോടെ കഴിയാമല്ലോ എന്ന് പറഞ്ഞ് സുജാത ഭർത്താവിനേയും മകളേയും മാറി മാറി ചുംബിച്ചു.കണ്ണീർ കവിളിലൂടെ ഒഴുകി. യാത്ര പറഞ്ഞ് വിമാനത്തിലേക്ക് കയറുന്നത് സുന്ദരനും മകളും നോക്കി നിന്നു.

   സുന്ദരൻ താനും മകളും അമേരിക്കയിലേക്ക് പോകുന്നതും കാത്ത് ദിവസങ്ങളെണ്ണി ഇരുന്നു.അമ്മയെ ജ്യേഷ്ഠന്റെ വീട്ടിൽ താമസിപ്പിക്കാനുള്ള ഏർപ്പാടും ചെയ്തു.
സുജാത അമേരിക്കയിലെ ആശുപത്രിയിൽ നേഴ്സായി ജോയിൻ ചെയ്തു.

ആദ്യത്തെ ഒരു മാസം ദിവസവും വിളിച്ചിരുന്നു. സുന്ദരനോടും മകളോടും വാതോരാതെ സംസാരിച്ചിരുന്നു. ഒരു മാസം തികഞ്ഞപ്പോൾ ഒന്നര ലക്ഷം രൂപ ശംബളം കിട്ടിയതായി സുജാത അറിയിച്ചു. നമ്മുടെ ഭാഗ്യമെന്ന് സുന്ദരനും പറഞ്ഞു.

പിന്നെ പിന്നെ സുജാതയുടെ ഫോൺ വിളി കുറഞ്ഞ് കുറഞ്ഞ് വന്നു. തിരക്കാണെന്ന് മറുപടി കിട്ടി. പിന്നെ തീരെ വിളിയില്ലാതായി.അങ്ങോട്ട് വിളിച്ചാലും കിട്ടുന്നില്ല.

എന്താണ് സുജാതയ്ക്ക് പറ്റിയ തെന്നറിയാതെ സുന്ദരൻ വിഷമിച്ചു.അമേരിക്കയിലുള്ള വേറൊരു സുഹൃത്ത് വഴി സുന്ദരൻ വിവരം അറിഞ്ഞു.ജോലി ചെയ്യുന്ന ആശുപത്രിയിലെ വിദേശിയായ ഡോക്ടറെ സുജാത വിവാഹം കഴിച്ചുവത്രേ.
ഇതു കേട്ട സുന്ദരൻ ഇ ടി വെട്ടേറ്റ തെങ്ങു പോലെ നിന്നു ഉരുകി. പിന്നെ നിസംഗനായി ഇരുന്നു.

     സുജാത അതിസുന്ദരിയായിരുന്നു. രൂപേന ഭാര്യ ശത്രു എന്ന് പറഞ്ഞ് കേട്ടിട്ടേയുള്ളൂ. ഇപ്പോൾ അറിഞ്ഞു.

പിന്നെ മകളെ വളർത്തുന്നതിൽ മാത്രമായി സുന്ദരന്റെ ശ്രദ്ധ. ഓട്ടോ ഓടിച്ച് അദ്ദേഹം മകളെ വളർത്തി.

അശ്വ പ്ലിതം, വായൂന വേഗം, പുരുഷ സ്യ ഭാഗ്യം, നാരീ ന ചിത്തം ന ദേവോന കഹ:
കുതിരയുടെ ഓട്ടം, കാറ്റിന്റെ വേഗം, പുരുഷന്റെ ഭാഗ്യം, സത്രീയുടെ മനസ് ഇവദേവൻ മാർക്ക് പോലും പറയാൻ കഴിയില്ല. പിന്നെയല്ലേ മനുഷ്യന്.

പഠിക്കാൻ മിടുക്കിയായ മകളെ പഠിപ്പിക്കാൻ വേണ്ടി സുന്ദരൻ നന്നായി കഷ്ടപ്പെട്ടു. വേറൊരു വിവാഹം കഴിക്കാനും സുന്ദരൻ തയ്യാറായില്ല.

   "അങ്കുശമില്ലാത്ത ചാചല്യമേ മന്നി-
ലംഗനയെന്നു വിളിക്കുന്നു ,നിന്നെ ഞാൻ!
നാരികൾ,നാരികൾ, വിശ്വവിപത്തിന്റെ
നാരായവേരുകൾ, നാര കീ യാഗ്നികൾ "
എന്ന് ചങ്ങമ്പുഴ പാടിയത് സുജാതയെപ്പോലെ ആരെയെങ്കിലും കണ്ടിട്ടാണോ.....
വളരെ കുറച്ചേയുള്ളൂ ഇത്തരക്കാർ,  നല്ല മനസുള്ളവരും ഭർത്താവിനേയും കുട്ടികളേയും സ്നേഹിക്കുന്നവരുമാണ് തൊണ്ണൂറ്റൊൻ പത് ശതമാനം സ്ത്രീകളും.

സുജാത എല്ലാം മറന്നു പോയോ? ആർക്കറിയാം.

സുന്ദരൻ മകൾ പത്മിനിയെ പഠിപ്പിച്ച് ഡോക്ടറാക്കി.വിവാഹംകഴിച്ച യച്ചു. മകളും ഭർത്താവും സന്തോഷത്തോടെ കഴിയുന്നു.

   സുന്ദരൻ സ്വസ്തമായി ഏകനായി കഴിയുന്നു. തന്റെ ഓട്ടോ ഓടിച്ച് വൈകുന്നേരങ്ങളിൽ വീട്ടിലേക്ക് വരുമ്പോൾ സുജാതെയെ ഓർക്കുമ്പോൾ അറിയാതെ അയാളുടെ കണ്ണുകൾ നിറയും.

         - ശുഭം -

✍️മജു.

🍂🍂🍂💞❣️🍂🍂🍂🍂🍂❣️💞🍂🍂🍂🍂🍂

Thursday, January 16, 2020

അനുഭവങ്ങൾ പാളിച്ചകൾ (ബാല്യകാല സ്മരണകൾ - 7)



ജയൻ എന്ന സിനിമാ നടനെ ഞാൻ നേരിൽ കണ്ടിട്ടില്ല. ജയന്റെ ശരപജ്ഞരം എന്ന സിനിമ അച്ഛന്റെ കൂടെ തീയറ്ററിൽ പോയി കണ്ട തൊഴിച്ചാൽ മറ്റ് സിനിമകളൊന്നും കണ്ടിരുന്നില്ല. ആ സിനിമയിൽ ജയൻ കുതിരയെ ഓടിക്കുന്നതും കുതിരയെ കുളിപ്പിക്കുന്നതുമൊക്കെ ആരാധനയോടെ കണ്ടു.
 അദ്ദേഹത്തിന്റേതു പോലെ മസിലുണ്ടാവാൻ ഞങ്ങൾ ഒന്ന് രണ്ട് മൂന്ന് കുട്ടികൾ അക്കാലത്ത് ശ്രമിച്ചിരുന്നു. അതിന് കോഴിമുട്ട യൊക്കെ വാട്ടി കുടിക്കുമായിരുന്നു.

ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ഒരു ദിവസം രാവിലെ ജയന്റെ മരണവാർത്ത പത്രത്തിലൂടെ അറിയുന്നത്. അദ്ദേഹത്തിന്റെ ഒരു സിനിമ മാത്രം കണ്ടിട്ടുള്ള എനിക്ക് ആ മനുഷ്യനോട് ഇത്ര ആരാധന തോന്നാൻ എന്താവും കാരണം. പത്രങ്ങളിലെ ജയന്റെ സിനിമ പരസ്യങ്ങളിലെ ചിത്രം കണ്ടും ആരാധന തോന്നിയിട്ടുണ്ടാവണം.
      ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങൾ പത്രത്തിൽ വന്നിരുന്നത് വെട്ടിയെടുക്കാൻ ഞാനും ജ്യേഷ്ഠനും മൽസരിച്ചു.എന്നിട്ട് ചിത്രങ്ങൾ ഒരു പുസ്തകത്തിൽ ഒട്ടിച്ചു വച്ചു.
ജയനെ അനുകരിച്ച് അന്ന് പല ചെറുപ്പക്കാരും ജയൻ മുടി ചീവുന്നതു പോലെ ചീകി ചുവന്ന കളറുള്ള ബനിയനും ധരിച്ച് നടക്കുന്നത് കണ്ടിട്ടുണ്ട്.
ജയനോട് തോന്നിയത്ര ആ രാധന പിന്നീട് ഒരു സിനിമാ നടനോടും തോന്നിയിട്ടില്ല.
ജയന്റെ മരണത്തിന് കാരണമായ കോളിളക്കം എന്ന സിനിമ ഒറ്റയ്ക്കു തീയറ്ററിൽ പോയി കണ്ടു. സിനിമാ തീയറ്ററിൽ സൂചി കുത്താൻ സ്ഥലമില്ലായിരുന്നു. അവസാനം എങ്ങനെയൊക്കെയോ തറ ടിക്കെറ്റെടുത്താണ് കോളിളക്കം എന്ന സിനിമ കണ്ടത്.
പിന്നീട് കണ്ട ജയനും സറീനാ വഹാബും അഭിനയിച്ച നായാട്ട് എന്ന സിനിമയും ഏറെ ഇഷ്ടമായി.
ജയൻ ഒരിക്കലും ഹെലികോപ്ടറിൽ തൂങ്ങി പിടിച്ചു കയറി ബാലൻ.കെ.നായരുമായുള്ള സ്റ്റണ്ട് സീൻ ചെയ്യരുതായിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചു പോവാറുണ്ട്. ക്ലൈമാക്സിൽ ബാലൻ. കെ.നായർ വല്ല കാറിലോ ബസിലോ കേറി പോയാലും ഇങ്ങനെ വരില്ലായിരുന്നു. ഹെലികോപ്ടറിന്റെ ഫാൻ ദേഹത്ത് തട്ടാനുള്ള സാധ്യതയും ഏറെയായിരുന്നു.വിധിയെ തടുക്കാൻ ആർക്കു കഴിയും. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. വരാനുള്ളത് ടാക്സി പിടിച്ചയാലും വരുമെന്നാണല്ലോ...
ജയന്റെ ശരീരഭാഷയും പ്രത്യേക രീതിയിലുള്ള സംഭാഷണശൈലിയും നല്ല ചിരിയും ആ കാര സൗഷ്ടവവും ആരെയും ആകർഷിക്കും.
അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടമായി.
  വർഷമെത്ര കഴിഞ്ഞാലും ജയന്റെ കാലഘട്ടത്തിൽ ജീവിച്ചവർക്കും അന്ന് ജയന്റെ സിനിമ കണ്ടവർക്കും ജയൻ എന്ന സിനിമാനടനെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

                 (ബാല്യകാല സ്മരണകൾ തുടരും...)

✍️ മജു.

🔥🔥💥💥🔥🔥💓💞💕💢💢🔥🔥💥💥🔥🔥

Wednesday, January 15, 2020

ജനുവരിയുടെ നഷ്ടങ്ങൾ😊



ജനുവരിക്ക് നഷ്ടപ്പെടാൻ
ഫെബ്രുവരിയും മാർച്ചും
ഏപ്രിലും മെയ്യും
ജൂണും ജൂലായും
ആഗസ്റ്റും സെപ്റ്റംബറും
നവംബറും ഡിസംബറും

         നവംബറിനു നഷ്ടപ്പെടാൻ
          ഡിസംബർ മാത്രം

ഡിസംബറിനു മാത്രം നഷ്ട-
പ്പെടാൻ ഒന്നുമില്ലായിരുന്നു
നേടാനോ നീണ്ടു നിവർന്നു
കിടക്കുന്ന പന്ത്രണ്ട് മാസങ്ങളും.

 ✍️മജു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

കിലുക്കം😆



ചിലങ്കകൾ കിലുങ്ങി
ചിലും ചിലും
തരിവളകൾ കിലുങ്ങി
കിലും കിലും
പെണ്ണിന്റെ ചിരി മുഴങ്ങി
ങ്ങാ ഹ ഹ ഹി...... ങ്ങൂ ഹൂ..... ങ്ങാ ഹ ഹഹൂ....

✍️Maju

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അനുഭവങ്ങൾ പാളിച്ചകൾ .( ബാല്യകാല സ്മരണകൾ __6


ഉൽസവങ്ങൾ, ആഘോഷങ്ങൾ, ഒരു ആന പുറത്തേറൽ.

കുറച്ച് രസകരമായ അനുഭവങ്ങളാണ്  വായനക്കാരുമായി പങ്കു വയ്ക്കുന്നത്.

       എന്റെ ചെറുപ്പത്തിൽ വളരെ ആഹ്ലാദം അനുഭവപ്പെട്ടിരുന്ന ഒരു ആഘോഷമാണ് വിഷു. വിഷുവിന് പടക്കം പൊട്ടിക്കാമെന്നുള്ളതാണ് അതിന്റെ ഒരു രസം.

മദ്ധ്യവേനലവധിക്കാണ് വിഷുവരുന്നത് എന്നതുകൊണ്ട് തന്നെ വീട്ടിൽ നിന്ന് പടക്കം വാങ്ങിക്കാൻ തരുന്ന പൈസ കൂടാതെ വീട്ടിലേയും കളിക്കാൻ പോകുന്ന തൊടികളിലേയും കശുവണ്ടി പെറുക്കി എടുത്ത് അതുകൊടുത്തും പടക്കം വാങ്ങും.
വീടിനടുത്തുള്ള രണ്ട് ചേട്ടൻമാർ പടക്കം വീട്ടിലിരുന്ന് കെട്ടുന്നുണ്ട്. നല്ല പനയോല ഉണക്കി എടുത്ത് അതിൽ വെളുത്ത നിറമുള്ള വെടിമരുന്നിട്ട് പടക്കം കെട്ടി തരും. പടക്കത്തിനുള്ള തിരിയൊക്കെ നേരത്തെ തിരിക്കുള്ള കറുത്ത മരുന്നിൽ മുക്കി മുറിച്ച് വെച്ചിരിക്കും.
  കൂടുതൽ വെടിമരുന്നിട്ട് കൂടുതൽ ശബ്ദം കേൾക്കുന്ന ഗുണ്ട് മുതലായവ കെട്ടി തരും. അതിന് കൂടുതൽ പൈസ കൊടുക്കണം. അല്ലെങ്കിൽ കൂടുതൽ കശുവണ്ടി കൊടുക്കണം. വലിയ ഗുണ്ടൊക്കെ ഞങ്ങൾ തെങ്ങിൽ കെട്ടിവെച്ചാണ് പൊട്ടിക്കുക. തെങ്ങ് ഗുണ്ട് പൊട്ടണ ശബ്ദം കേട്ട് പേടിച്ച് അടുത്തതവണ കൂടുതൽ തേങ്ങ തരുമെന്നാണ് വിശ്വാസം.

         ഞങ്ങൾ വിഷുവിന് ഒരാഴ്ച മുന്നേ പൊട്ടിക്കാൻ തുടങ്ങുന്ന പടക്കങ്ങൾ വിഷു കഴിഞ്ഞും രണ്ടു ദിവസം പൊട്ടിക്കും. വിഷുവിന് ഗംഭീര വെടിക്കെട്ട്. കമ്പിത്തിരി, പൂത്തിരി, ലാത്തിരി, ചക്രം ,കൊരവപ്പൂ, പാമ്പ് ഗുളിക ,മാലപടക്കം ഈ ഐറ്റങ്ങൾ വേറെയും ഉണ്ടാവും. അന്ന് അത് ഒരു ഹരമായിരുന്നു,,ആവേശമായിരുന്നു. ചിലപ്പോഴൊക്കെ പടക്കങ്ങൾ കത്തിച്ച് വലിച്ചെറിയുമ്പോൾ കയ്യിന്റ അടുത്തൊക്കെ ഇരുന്ന് പൊട്ടുമ്പോൾ കയ്യ് തരിച്ചിട്ടുണ്ട്. ഉണങ്ങിയ ആഞ്ഞിലി തിരി കത്തിച്ച് അതിൽ നിന്നാണ് പടക്കത്തിന് തീ കൊളുത്തി എറിയുന്നത്. ആഞ്ഞിലിതിരിചന്ദന തിരി പോലെ കത്തി കൊണ്ടിരിക്കും.

       പിന്നെ ഞങ്ങൾക്ക് ഏറെ സന്തോഷം തരുന്ന കാര്യങ്ങളാണ് വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവവും ക്രിസ്ത്യൻ പള്ളിയിലെ പെരുന്നാളും.
  ആന എഴുന്നള്ളിപ്പും പഞ്ചവാദ്യവും ഉണ്ടാവും. അതിനേക്കാൾ കമ്പമാണ് ഉത്സവത്തിനും പെരുന്നാളിന്നും നേരത്തെ തന്നെ വന്ന് കെട്ടിയൊരുക്കുന്ന കളിപ്പാട്ടകച്ചവടക്കാരുടെ കടകളിലെ കളിപ്പാട്ടങ്ങൾ കാണുന്നത്. വളകളും മോതിരങ്ങളും നിരത്തിവെച്ചിരിക്കും.തോക്കുകളും മാല ക ളും പീപ്പികളും ബോട്ടുകളുംബൈ നാക്കുലറുകളും ബലൂണുകളും തൂക്കിയിട്ടിരിക്കും.
     ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങിയാലേ സമാധാനമുള്ളൂ. ചിലപ്പോൾ തോക്കാവും വാങ്ങുക.അതിന്റെയുള്ളിൽ പൊട്ടാസ് വെച്ച് പൊട്ടിക്കും. അല്ലെങ്കിൽ പുലിനഖമാല, അല്ലെങ്കിൽ ബൈ നാക്കുലർ, അതുമല്ലെങ്കിൽ ബോട്ട് ആയിരിക്കും വാങ്ങുക. അന്ന് വാങ്ങി കൂട്ടിയ പല കളിപ്പാട്ടങ്ങളും ഏറെക്കാലം ഞാൻ സൂക്ഷിച്ചു വച്ചിരുന്നു.
ഉൽസവപറമ്പുകളിൽ ചുവപ്പ്, പച്ച നിറമുള്ള കളറുള്ള മിഠായികൾ നിരത്തി വച്ചിട്ടുണ്ടാവും. അതിൽ ഏതെങ്കിലും കളറുമിഠായി വാങ്ങി ചവച്ച് ചുണ്ടും വായയും ഒക്കെ കളർ ആക്കുമായി രുന്നു. ഇന്നും ഉൽസവപറമ്പുകളിൽ ഇത്തരം കളറുമി ഠായികൾ കണ്ടിട്ടുണ്ട്.ഇതിൽ എന്ത് കളറാണ് ചേർക്കുന്നതെന്ന് എനിക്ക് ഇന്നും അന്നും അറിയില്ല.

   അമ്പലത്തിലെ ഉത്സവത്തിന് ആന വരുമ്പോൾ അമ്മയുടെ വീടിനടുത്തുള്ള ഒരു വീട്ടിലെ ആനയേയും കൊണ്ടുവന്നിരുന്നു.
   ഒരു ദിവസം ആന വീടിന്റെ വഴിയേ വന്ന പ്പോൾ എനിക്കും ആനപ്പുറത്ത് കേറാൻ കൊതി തോന്നി. അമ്മയോട് പറഞ്ഞു. അമ്മ സമ്മതം തന്നു.

- 'ഭാസ്ക്കരാ, അവനെ ഒന്ന് ആനപ്പുറത്ത് കയറണമെന്ന്?''
"അതിനെന്താ "ഭാസ്ക്കരൻ പറഞ്ഞു.
എന്നെ ആനയുടെ അടുത്തേക്ക് ഭാസ്ക്കരൻ ചേട്ടൻ എന്ന അനപാപ്പാൻ വിളിച്ചു.പുറകിലെ തൂണ് പോലുള്ള കാല് ആന പൊക്കി തന്നു. ആനപ്പുറത്ത് കയറി ഇരുന്നു. ആനയുടെ കഴുത്തിൽ കാലിടാൻ കയറൊന്നും ഉണ്ടായിരുന്നില്ല. ആ ന നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ചരിയും. എട്ടേ പത്തേ എന്നും പറഞ്ഞാണല്ലോ ആന നടക്കുന്നത്. വീഴാൻ പോകുന്ന പോലെ തോന്നും. ധൈര്യത്തിൽ തന്നെ ആനപ്പുറത്തിരുന്നു.ഇരുന്നൂറു മീറ്ററോളം ദൂരം അനപ്പുറത്ത് സഞ്ചരിച്ചു.ഇറങ്ങാൻ നേരത്ത് ആന പുറകുവശത്തെ കാൽ പൊക്കി തന്നു. അതിലൂടെ ഊർന്നിറങ്ങി. ആദ്യത്തെ ഗജകേസരി യോഗം. അന്ന് ആനപ്പുറത്ത് കയറിയതിന്റെ ഒരു ത്രിൽ ഇന്നും എനിക്ക് ഫീൽ ചെയ്യാറുണ്ട്. പിന്നീട് ഇന്നേ വരെ ആനപ്പുറത്ത് കയറാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല.

 കൂടുതൽ ബാല്യകാല സ്മരണകൾ പിന്നീട്

                             (തുടരും)

✍️മജു

🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

Sunday, January 5, 2020

അപ്പുവിന്റെ കാഴ്ചബംഗ്ലാവ് കാഴ്ച്ചകൾ😊


കുറച്ചു ദിവസങ്ങളായി മൃഗശാല കാണാൻ പോകണം എന്ന് അപ്പുവാശി പിടിക്കാൻ തുടങ്ങിയിട്ട്. അപ്പുവിന്റെ കൂട്ടുകാരനെ അവന്റെ അച്ഛൻ കൊണ്ടുപോയി കാണിച്ചു വത്രേ. എന്നാൽ ഈ ക്രിസ്മസ് അവധിക്ക് പോയി കളയാം എന്ന് വിചാരിച്ച് അപ്പു അച്ഛന്റേയും അമ്മയുടേയും ഒപ്പം തൃശൂർ മൃഗശാലയിൽ എത്തി.അപ്പു ആദ്യമായിട്ടാണ് ഒരു മൃഗശാല കാണുന്നത്.
ടിക്കെറ്റെടുത്ത് മൃഗശാലയുടെ അകത്തേക്ക്. പലതരം പക്ഷികളെയാണ് ആദ്യം കണ്ടത്.ശ്രീകൃഷ്ണപരുന്ത്, പ്രാവ്, തത്ത, ആഫ്രിക്കൻ തത്ത, കൂമൻ ,മൂങ്ങയെപ്പോലെയാണ് കൂമൻ കണ്ടാൽ.വലുപ്പം കൂടുതലാണ്.
പണ്ട് ഉണ്ടായിരുന്ന അ ത്രയും മൃഗങ്ങളൊന്നും ഇന്ന് ഇവിടെ ഇല്ലെന്ന് അപ്പുവിന് അച്ഛൻ പറഞ്ഞു കൊടുത്തു. കാട്ടിൽ സ്വതന്ത്രമായി വിഹരിക്കേണ്ട മൃഗങ്ങളെ കൂട്ടിലിട്ട് പ്രദർശിപ്പിക്കുന്നതിന് ഇന്ന് പലർക്കും എതിർപ്പുള്ളതുകൊണ്ടാണ് പല മൃഗങ്ങളും മൃഗശാലയിൽ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നതെന്ന് അപ്പുവിന് അച്ഛൻ പറഞ്ഞു കൊടുത്തു.
കുറുക്കന്റെ കൂട് ഒഴിഞ്ഞുകിടക്കുന്നു.
മൃഗശാലയുടെ ഒരറ്റത്ത് രണ്ട് ഹിപ്പ പ്പൊട്ടാമസ് എന്നു പേരുള്ള ജീവിയെ കണ്ടു. അതിന്റെ വലിപ്പം അതിശയിപ്പിക്കുന്നതാണ്. മാംസളമായ ശരീരം. ഒരു ജീവനക്കാരൻ അതിന്റെ ശരീരത്തിലേക്ക് പൈപ്പുകൊണ്ട് വെള്ളമൊഴിക്കുന്നുണ്ടായിരുന്നു. ഹിപ്പ പ്പൊട്ടാമസ് വായ് പൊളിച്ച് ആയിരം ലിറ്റർ സിന്റ ക്സ് ടാങ്കു പോലുള്ളവയറിലേക്ക് വെള്ളം നിറയ്ക്കുന്നത് അപ്പു കൗതുകത്തോടെ നോക്കി നിന്നു. ജീവനക്കാരൻ പൈപ്പ് തുറന്ന വലിയ വായിലേക്ക് തന്നെ വച്ചു കൊടുത്തിട്ടുണ്ട്.
ഒരു വലിയകുളത്തിന്റെ കരയിൽ ഒരു മുതല കിടക്കുന്നത് കണ്ടു. അപ്പു മുതലയെ ആദ്യം കാണുകയാണ്. മുതലയും കുരങ്ങനും എന്ന കഥയിലെ മുതലെയെയാണ് അപ്പു അപ്പോൾ ഓർമ്മിച്ചത്.അത്തിപ്പഴം തിന്ന കുരങ്ങന്റെ ഹൃദയം തിന്നാൻ കൊതിച്ച മുതലയുടെ ഭാര്യ മുതല. ഇത് അൺ മുതല യോ പെൺ മുതല യോ എന്ന അപ്പുവിന്റെ ചോദ്യത്തിന് അതിപ്പോ അറിയാൻ നിർവ്വാഹമില്ല എന്ന് മാത്രമേ മറുപടി പറയാൻ കഴിഞ്ഞുള്ളൂ.
രണ്ടായിരത്തി അഞ്ചിൽ തുറന്ന കുട്ടി കളുടെ ഒരു പാർക്കിൽ കയറി അപ്പുകുറച്ചു നേരം കളിച്ചു. പിന്നെ പുറത്തിറങ്ങി .
പാർക്കിൽ നിന്ന് ഇറങ്ങിനടക്കുന്ന വഴിയിൽ ശിംശിപാവൃക്ഷം എന്നൊരു മരം കണ്ടു. ഇതെന്താണ് ഈ ശിംശിപാവൃക്ഷം? ലോകത്ത് ഏറ്റവും കൂടുതൽ പ്രാണവായു ഉത്പാദിപ്പിക്കപ്പെടുന്ന ശിംശിപാവൃക്ഷം നല്ല തണൽമരം കൂടിയാണ്.ഇന്ത്യയിൽ അത്യപൂർവ്വമായി കാണപ്പെടുന്ന ശിംശിപാവൃക്ഷം തൃശൂർ മൃഗശാലയിലുണ്ട്. രാവണൻ ശ്രീലങ്കയിലേക്ക് അപഹരിച്ചു കൊണ്ടുപോയ സീതാദേവിയെ ദൂതനായി പോയ ഹനുമാൻ അശോകവനത്തിലെ ശിംശി പാ വൃക്ഷച്ചുവട്ടിൽ വച്ച് കണ്ടെത്തിയതായാണ് വാത്മീകി രാമായണത്തിൽ പറയുന്നത്.ശിംശിപാവൃക്ഷത്തെ കുറച്ചു നേരം നോക്കി നിന്നു.
അവിടുന്ന് നടന്ന് നീങ്ങി, ധാരാളം മാനുകൾ .അവയെ കാണാൻ എന്തൊരു ഭംഗി. കലമാനുകളെ ആദ്യം കണ്ടിരുന്നു. അവയുടെ കൊമ്പിന് നല്ല വലിപ്പമാണ്.ഇത് ചെറിയ മാനാണ്.ആർക്കും ഒന്ന് ഓമനിക്കാൻ തോന്നും. സീതാദേവി ഭ്രമിച്ചത് ഒരു സ്വർണ്ണവർണ്ണമുള്ള മാനിനെ കണ്ടിട്ടല്ലേ.. രാവണന്റെ നിർദ്ദേശപ്രകാരം മാരീചൻ മാനായി വന്ന് സീതയെ തട്ടികൊണ്ടു പോകാനുള്ള സൂത്രവിദ്യകാണിച്ച മാരീചൻ..... ആ കഥയൊക്കെ പിന്നെ പറയാം....
"മിഥുൻ '' എന്ന പേരുളള പാൽ തരുന്ന പ്രത്യേകതരം പശുവിനെ പോലെ തോന്നിക്കുന്ന വലിയൊരു കൊമ്പുള്ള ഒരു മൃഗത്തെ കണ്ടു.കൗതുകം ഉണ്ട് കാണാൻ.
അടുത്തത് ത്രീഡീ തീയറ്റർ ആയിരുന്നു.അത് കേടുവന്നിരിക്കുന്നതു കാരണം യന്ത്രം നന്നാക്കാൻ ജപ്പാനിൽ അയച്ചിരിക്കുന്നതായി അറിഞ്ഞു. അതു കാരണം ത്രീഡി കാഴ്ച്ച നടന്നില്ല.
പിന്നെ ഒരു കൂട്ടിൽ മരപ്പട്ടി എന്ന ഒരു ജീവിയെ കണ്ടു. പനയിൽ കയറി കള്ളുകുടിക്കുന്നതു കൊണ്ട് ഇതിനെ "കള്ളു ണ്ണി " എന്ന് വിളിക്കാറുണ്ടെന്ന് അവിടെ എഴുതി വച്ചിരുന്നു.
അപ്പോൾ കുടിയൻമാരെ മരപ്പട്ടി എന്നു വിളിച്ചാൽ മതിയോ എന്നു അപ്പുവിന്റെ ചോദ്യം. അടി കിട്ടും എന്ന് പറഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടിയില്ല.
പിന്നെ കണ്ടത് ഒരു പുള്ളിപുലിയെ ആയിരുന്നു. ആൾ വളരെ ദേഷ്യത്തിലായിരുന്നു. ചീറ്റപ്പുലി എന്നും പറയും.മനുഷ്യരെ കാണുന്നതു പോലും ഇഷ്ടമല്ല എന്ന ഭാവത്തിൽ മുഖം തിരിച്ചാണ് ഇരുന്നിരുന്നത്. ആളുകൾ സംസാരിക്കുമ്പോൾ അത് ചീറി കൊണ്ടിരുന്നു.
അടുത്തതായി കണ്ടത് ഒരു വലിയ പുലിയെ ആയിരുന്നു.കൂട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നതു കാണാൻ എന്താ ഗാംഭീര്യം.
തൊട്ടടുത്ത കൂട്ടിൽ നമ്മുടെ മൃഗരാജാവായിരുന്നു. സിംഹം. സിംഹം കൂട്ടിൽ കിടന്ന് വിശ്രമിക്കുകയായിരുന്നു. സിംഹം സിംഹം തന്നെ. കൂട്ടിലാണെങ്കിലും രാജാവെന്ന ഭാവത്തിന് ഒട്ടും കുറവില്ല.
പക്ഷേ മരപ്പട്ടിക്കും പുലിക്കും പുള്ളിപുലിക്കും സിംഹത്തിനും തുണയില്ല. ഒറ്റയ്ക്കാണ് കൂട്ടിൽ. ഏകാന്തവാസം.ആകെയുള്ള ആശ്വാസമാണോ ശല്യമാണോ എന്നറിയില്ല ആളുകളുടെ നോക്കിക്കൊണ്ടുള്ള വരവുണ്ടല്ലോ........
പുറത്തു കടന്നാൽ കാണിച്ചു തരാം എന്ന ഭാവം അവയുടെ മുഖത്തുണ്ടായിരുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒന്നുമില്ലാത്ത നിസ്സഹായ ജീവിതം.
ഈ വന്യമൃഗങ്ങളെ ഇങ്ങനെ കൂട്ടിലിട്ട് പ്രദർശിപ്പിക്കേണ്ടതുണ്ടോ .... എന്ന് ചിലരെങ്കിലും ചിന്തിച്ച് പോകുന്നത് പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്നു.
" ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ " എന്ന് കവി പാടിയിട്ടുണ്ടല്ലോ.
മനുഷ്യാധിപത്യം മാറി മൃഗാധിപത്യം വന്നാൽ ചിലപ്പോൾ ,പല പ്രത്യേക തകളുമുള്ള മനുഷ്യർ നമ്മുടെ ഇടയിലും ഉണ്ടല്ലോ. അങ്ങിനെ വന്നാൽ നല്ല മിമിക്രിക്കാർ, പാട്ടുകാർ, സിനിമാ നടൻമാർ, നടിമാർ, മന്ത്രിമാർ, എം.എൽ.എ മാർ, പഞ്ചായത്ത് പ്രസിഡന്റ് മാർ ,നേപ്പാളി, പാക്കിസ്ഥാനി, ഇന്ത്യൻ, ജപ്പാനി, തമിഴൻ, ബംഗാളി ,തെലുങ്കൻ, അമേരിക്കൻ, ഇംഗ്ലണ്ടുകാരൻ ഇങ്ങനെ ഓരോരുത്തരേയും മൃഗങ്ങൾ കൂട്ടിലിട്ട് തീറ്റ തന്ന് പ്രദർശനശാല നടത്തുന്നത് അപ്പു ഭാവനയിൽ കണ്ടു. ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം.
പിന്നെ കണ്ടത് കുരങ്ങൻമാരെയാണ്. ഏതാണ്ട് മനുഷ്യരുമായി വളരെ സാമ്യം. മർക്കടൻമാർ ഓടിയും ചാടിയും കൂട്ടിൽ കളിക്കുന്നു. അവരും ബന്ധനസ്ഥനായതിലുള്ള അസ്കിത ഉണ്ട്. " സ്വാതന്ത്ര്യം എന്റെ ജൻമാവകാശമാണ്, ഞാനത് നേടും " എന്ന് മർക്കടൻമാരിലൊരു മർക്കടൻ മുഷ്ടി ചുരുട്ടി പറയും പോലെ തോന്നി.
ഒട്ടകപക്ഷികളെ രണ്ടെണ്ണത്തിനെ കണ്ടു. അതിലൊരെണ്ണം മണ്ണിൽ തല താഴ്ത്തി പൊടിപറത്തി കളിക്കുന്നു. മണ്ണിൽ തല പുഴ്ത്തിയാൽ തന്നെ ആരും കാണില്ല എന്ന് അത് വിചാരിക്കുന്നു.
പിന്നെ സ്നേക്ക് പാർക്കിലേക്ക്. പച്ചില പാമ്പു മുതൽ മൂർഖൻ, അണലി, രാജവെമ്പാല മുതലായ പാമ്പുകളെ കണ്ടു. ചില്ല് കൂട്ടിൽ മണൽ വിരിച്ച് അതിൽ മരകൊമ്പുകൾ വച്ചിട്ടുണ്ട്.നിലത്തും കൊമ്പിലുമായി പാമ്പുകൾ സ്വൈരമായി വിഹരിക്കുന്നു.
" പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്കാകാശ മുണ്ട് " എന്ന പാട്ടൊക്കെ മാറ്റി പാടേണ്ടി വരും ഇവിടെ വന്നാൽ.എല്ലാവരും ജീവനക്കാരുടെ മേൽനോട്ടത്തിൽ കഴിയുന്നു.
അപ്പുവിന് മൃഗശാല സന്ദർശനം ഇഷ്ടമായി.
എന്നിരുന്നാലും ഈ ജീവികളെ ഇങ്ങനെ കൂട്ടിലിട്ട് വളർത്തുമ്പോൾ അവയ്ക്ക് സങ്കടമാവില്ലേ എന്നായിരുന്നു അപ്പുവിന്റെ ചിന്ത.
കാട്ടിലും മൃഗങ്ങൾക്ക് സ്വൈരമില്ലാതായി നാട്ടിലേക്ക് വരുന്നുണ്ട്. മനുഷ്യർ കാടു കയ്യേറി മരം മുറിക്കുന്നത് നിർത്തി പ്രകൃതിസംരക്ഷിക്കേണ്ടതാണ്. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം അച്ഛൻ അപ്പുവിന് പറഞ്ഞു കൊടുത്തു.
മൃഗശാല സന്ദർശനം കഴിഞ്ഞ് നേരേ പോയത് ചാവക്കാട് ബീച്ചിലേക്കാണ്.ബ്ലാങ്ങാട് ബീച്ചെന്നും പറയും. സമയം അഞ്ച് മണി. സൂര്യൻ തന്റെ സകല ഗർവ്വും അതിശക്തമായി തന്നെ പ്രകടിപ്പിച്ചു കൊണ്ട് കത്തിജ്വലിച്ചു തന്നെനിന്നു🌞. അൽപ്പസമയം കൂടി കഴിഞ്ഞാൽ ശക്തി മുഴുവൻ ചോർന്ന് ചുവന്ന വർണ്ണം വാരി വിതറി പടിഞ്ഞാറേ ചക്രവാളത്തിൽ മുങ്ങാൻ പോകുന്നെന്ന ഭാവമൊന്നും പുള്ളിക്കാരന് ഉണ്ടായിരുന്നില്ല.
എല്ലാവരും കടലിലെ തിരകൾ അടിച്ച് കരയിലേക്ക് കയറി വരുന്നത് നോക്കി നിന്നു.തിരമാലകൾ തുള്ളികളിക്കുന്നതു കാണാൻ എന്തൊരു ചന്തം.
" കടലിന്നഗാധമാം നീലിമയിൽ '' എന്ന പാട്ട് ഓർമ്മയിൽ ഓടി വന്നു. മുത്തും പവിഴവും മത്സ്യസമ്പത്തും കടലിലുണ്ടെന്ന് അപ്പുവിന് അച്ഛൻ പറഞ്ഞു കൊടുത്തു.
സമയം കടന്നു പോകുന്തോറും സൂര്യന്റെ ശക്തി കുറഞ്ഞ് പടിഞ്ഞാറേ ചക്രവാളത്തിലേക്ക് ഏഴ് കുതിരകളെ പൂട്ടിയ രഥത്തിൽ സൂര്യൻ ഉറക്കത്തിന് തയ്യാറായി വന്നുകൊണ്ടിരുന്നു. നാളെ കൂടുതൽ ശക്തിയോടെ ഉണരാൻ. ചുവന്ന വർണ്ണം വാരി വിതറി കടലും തിരമാലകളും മനുഷ്യരും തിളങ്ങി.
അപ്പുവും അച്ഛനും അമ്മയും കടലിനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.
- ശുഭം -
#✍️മജു.
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋