Friday, July 3, 2020

മൂത്തോർവാക്കും മുതുനെല്ലിക്കയും


.
#ഗുണപാഠകഥകൾ
ഒരു കാട്ടിൽ വികൃതിയായ ഒരു കുട്ടി കൊമ്പനാനയും തൊട്ടടുത്ത മരത്തിൽ ഒരു തത്തമ്മയും പാർത്തിരുന്നു. കുട്ടി കൊമ്പനും തത്തമ്മയും ചങ്ങാതിമാരായിരുന്നു. കുട്ടി കൊമ്പൻ എന്ത് കിട്ടിയാലും തത്തമ്മയ്ക്ക് കഴിക്കാൻ ഒരു പങ്ക് കൊടുക്കും. തത്തമ്മയും അതുപോലെ തന്നെ.
              ഒരു ദിവസം ഒരു കുല വാഴപ്പഴവുമായാണ് കുട്ടി കൊമ്പൻ വന്നത്.അതിൽ നിന്ന് വേണ്ട പഴങ്ങൾ എടുത്തോളാൻ തത്തമ്മയോട് പറഞ്ഞു.
      " കുട്ടി കൊമ്പാ, നിനക്ക് എവിടുന്നാണ് ഈ വഴപ്പഴങ്ങൾ കിട്ടിയത് " തത്തമ്മ ചോദിച്ചു.
" അപ്പം തിന്നാൽ പോരേ കുഴിയെണ്ണണോ?" കുട്ടി കൊമ്പൻ തിരിച്ചടിച്ചു.
  തത്തമ്മ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ കുട്ടി കൊമ്പൻ പറഞ്ഞു: "അത് നാട്ടിൽ പോയി മനുഷ്യരുടെ തോട്ടത്തിൽ നിന്ന് പറിച്ചതാണ്. നാളെയും പോകണം."
തത്തമ്മ വിലക്കി."നീ അവിടെ പോകരുത്.അത് മനുഷ്യൻ മാരുടെ തോട്ടമാണ്. നീ അബദ്ധമൊന്നും കാണിക്കരുത്. നിനക്ക് അപകടം പറ്റും "
   ഇതു കേട്ട് കുട്ടി കൊമ്പൻ പറഞ്ഞു: "ഒന്നും വരില്ലെന്നേ. വലിയ തോട്ടത്തിൽ കയറി രണ്ട് വാഴക്കുല പറിച്ചാൽ മനുഷ്യരെങ്ങിനെ അറിയാൻ .പിന്നെ ഞാൻ ആരോടും പറയാതെയല്ലേ പോകുന്നത്. "
      "മനുഷ്യർ അറിയും കുട്ടി കൊമ്പാ, മനുഷ്യരെ ശരിക്ക് നിനക്ക് അറിയാത്തതുകൊണ്ടാണ്. നീ അവിടെ പോകരുത്. ഇത്രയും പ്രായമായ ഞാൻ പറഞ്ഞത് നീ കേൾക്കണം." തത്തമ്മ പറഞ്ഞു.
  തത്തമ്മയുടെ ഉപദേശം കേട്ടു കളയാമെന്ന് കുട്ടി കൊമ്പൻ തീർച്ചയാക്കി. അടുത്ത ദിവസം അവൻ നാട്ടിൽ വാഴ തോട്ടത്തിൽ പോയില്ല.
     അതിനടുത്ത ദിവസത്തെ വാർത്ത കേട്ട കുട്ടി കൊമ്പൻ ഞെട്ടിപ്പോയി.
   പൈനാപ്പിൾ കടിച്ചു തിന്ന ഗർഭിണിയായ ആനയുടെ വായ സ്ഫോടനത്തിൽ തകർന്ന് ഭക്ഷണം കഴിക്കാതെ മരിച്ചു.
   ആദ്യം തത്തമ്മയോട് ദേഷ്യമാണ് തോന്നിയത്.തത്തമ്മ പറഞ്ഞത് അനുസരിച്ചിരുന്നില്ലെങ്കിൽ താനും മനുഷ്യരുടെ കെണിയിൽപെട്ടേനേ. മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കുമെങ്കിലും പിന്നീട് മധുരിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്. കുട്ടി കൊമ്പൻ ഓർത്തു.
ഗുണപാഠം: മൂത്തോർവാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
             - ശുഭം -
✍️ മജു.

No comments:

Post a Comment