കണ്ണൻ മഹാകുസൃതിക്കാരനാണെന്ന് അമ്മയ്ക്കറിയാം. ഈയിടെയായി കണ്ണൻ്റെ കുസൃതി അല്പം കൂടുന്നുണ്ട്. ചുട്ട അടി കൊടുക്കണം. അമ്മ വടിയെടുത്തു.കോപം കൂടിയപ്പോൾ അമ്മയുടെ കണ്ണുകൾ ചുവന്നിരുന്നു.
കണ്ണനെത്തേടി അമ്മ കാട്ടിൽ മുഴുവനും നടന്നു. കാട്ടിൽ നടക്കുമ്പോേൾ വഴിയരികിൽ പൂവിലിരിക്കുകയായിരുന്ന കരിവണ്ടിനോടും തുമ്പിയോടും കണ്ണനെ കണ്ടോ എന്ന് അമ്മ ചോദിച്ചു. "ഇല്ല ഞങ്ങൾ കണ്ടില്ല " എന്നും പറഞ്ഞ് ആ കരിവണ്ടും തുമ്പിയും മൂളിപ്പാട്ടും പാടിക്കൊണ്ട് പറന്നകന്നു. ചെടികളിൽ കണ്ട പൂച്ചെണ്ടുകളോടും " ഉണ്ണിക്കണ്ണനെ കണ്ടോ" എന്ന് അമ്മ ചോദിച്ചു.അതു കേട്ട് പൂച്ചെണ്ടുകൾ ഒന്നും മിണ്ടാതെ നിന്നു. അപ്പോർ ആ വഴി വന്ന പേട മാനോടും അമ്മ ഇതേ ചോദ്യം ചോദിച്ചു.കണ്ണനെ ഞാൻ കണ്ടിട്ടേയില്ല എന്നായിരുന്നു പേടമാൻ അമ്മയോട് പറഞ്ഞത്.പിന്നെ അമ്മ കാളിന്ദി നദിക്കരയിൽ ചെന്ന് കുഞ്ഞോളങ്ങളോട് "എൻ്റെ ഉണ്ണിക്കണ്ണനെ കണ്ടോ?" എന്നു ചോദിച്ചു.കുഞ്ഞോളങ്ങളും കണ്ണനെ കണ്ടില്ലെന്നു പറഞ്ഞു.
അപ്പോഴേക്കും നടന്ന് നടന്ന് അമ്മയുടെ കാല് കുഴഞ്ഞിരുന്നു.അമ്മ തിരിച്ചു പോകാനൊരുങ്ങി. അപ്പോഴാണ് കാടിൻ്റെ ഉള്ളിൽ നിന്ന് മനോഹരമായ ഓടക്കുഴൽ വിളി ഉയർന്ന് കേട്ടത്. ഹായ് ! അതെൻ്റെ ഉണ്ണിക്കണ്ണൻ്റെ ഓടക്കുഴൽ വിളിയാണല്ലോ. ആ ഓടക്കുഴൽ വിളി കേട്ടപ്പോൾ അമ്മയുടെ മുഖത്ത് വല്ലാത്ത സന്തോഷം നിറഞ്ഞു.
കയ്യിൽ കണ്ണനെ അടിക്കാനായി എടുത്തിരുന്ന വടി താഴെ വീണുപോയി. മുഖത്ത് നല്ല നിലാവു പോലുള്ള ഒരു പുഞ്ചിരി വിടർന്നു.അമ്മ തൻ്റെ കണ്ണൻ്റെ ഓടക്കുഴൽ വിളി കേട്ട് കൊണ്ട് എല്ലാം മറന്ന് അതിൽ ലയിച്ചു പോയി.
✍️Maju. (കടപ്പാട്)
No comments:
Post a Comment