പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയം. എറണാകുളം എം.ജി റോഡിലുള്ള ബോംബെ ഡൈയിങ്ങ് ഷോറൂമിൽ ഷർട്ടിനുള്ള തുണി മുറിച്ചെടുക്കുകയായിരുന്നു.
അന്ന് റെഡിമെയ്ഡ് ഷർട്ടുകൾ കുറവായകാലമായിരുന്നു.
റോളുകളാക്കി വച്ചിരുന്ന ഓരോന്നും താഴെ ഇറക്കി ഷർട്ട് സെലക്ട് ചെയ്തു. ഒരു ഷർട്ട് എടുക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. ഷർട്ട് തുണി നോക്കി നോക്കി രണ്ട് ഷർട്ടിൻ്റെ തുണികൾ എനിക്ക് ഒരു പോലെ ഇഷ്ടപ്പെട്ടു. പിന്നെ ഒന്നും നോക്കിയില്ല എൻ്റെ അളവിനുള്ള ഷർട്ടിൻ്റെ തുണി രണ്ടും മുറിച്ചു.ബില്ലടിച്ചു.
അപ്പോഴാണ് നൂറു രൂപ കുറവുളളതായി മനസിലായത്. കയ്യിലുണ്ടായിരുന്ന രൂപ അവിടെ കൊടുത്തു. ഷർട്ടിൻ്റെ തുണി അവരുടെ കസ്റ്റഡിയിൽ വച്ചു. നാളെ ബാക്കി പൈസയായ നൂറു രൂപ അടച്ച് തുണി വാങ്ങിക്കോളാനും പറഞ്ഞു.
വൈകുന്നേരം ക്ലാസും കഴിഞ്ഞ് വീട്ടിൽ എത്തിയ ഞാൻ അച്ഛൻ തന്നതിൽ കൂടുതൽ രൂപയ്ക്ക് തുണി എടുത്ത കാര്യം പറഞ്ഞില്ല. എൻ്റെ ഒരു ബന്ധുവിൻ്റെ കയ്യിൽ നിന്ന് നൂറു രൂപ കടം വാങ്ങി .പിറ്റേ ദിവസം ബോംബെ ഡൈയിങ്ങ് ഷോറൂമിൽ ബാക്കി നൂറു രൂപ കൊടുത്ത് ഷർട്ട് പീസ് സ്വന്തമാക്കി.തയ്യൽക്കാരൻ്റെ കയ്യിൽ കൊടുത്തു.
രണ്ടാഴ്ചത്തെ കാത്തിരിപ്പിനു ശേഷം തയ്ച്ചുകിട്ടി. വളരെ മനോഹരമായ ഷർട്ടുകളായി മനസിൽ സൂക്ഷിക്കുന്ന രണ്ട് ഷർട്ടുകളാണ് അവ ഇന്നും എനിക്ക്.ആഷർട്ടുകൾ സേവനം അനുഷ്ടിച്ച് എന്നോ കീറിപ്പോയിരുന്നു.എന്നാലും മറക്കാൻ പറ്റാത്ത ഓർമ്മക ളാണ് ആഷർട്ടുകൾ.
ഇന്നും ഇഷ്ടപ്പെട്ട സാധനം കണ്ടാൽ കയ്യിൽ പൈസ ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ ചാടി വീഴുന്ന സ്വഭാവം എനിക്കുണ്ട്. അത് മാറ്റി എടുക്കാൻ ശ്രമിക്കുന്നുമുണ്ട്.
ഒരു കാര്യം എനിക്കുറപ്പാണ്. ഉദ്ദേശ ശുദ്ധിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആളും അർത്ഥവും തനിയേ ഉണ്ടായിക്കോളും. അതെൻ്റെ അനുഭവമാണ്.
(തുടരും)
✍️M@ju.
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
No comments:
Post a Comment