Thursday, February 20, 2020

#അഭിജ്ഞാനം (മഹാകവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിന് ഒരു ആഖ്യാനം. ആദ്യമായിട്ടാണ് ആഖ്യാനം. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുമല്ലോ.)



മരങ്ങളും ചെടികളും മാൻപേടകളും വനജ്യോത്സന മുല്ലയുംപൂക്കളും വള്ളികളും നിറഞ്ഞ മനോഹരമായ മാലിനിനദിയുടെ തീരത്തെ കണ്വ മഹർഷിയുടെ പർണ്ണശാല. തന്നെ എടുത്തു വളർത്തിയ കണ്വ മഹർഷി. വളർത്തമ്മ ഗൗതമിയമ്മയുടെ സ്നേഹ പരിലാളനം. ആത്മസഖിമാരായ പ്രിയംവദയും അനസൂയയും. ചൈതന്യം നിറഞ്ഞു നിൽക്കുന്ന പരിപാവനമായ ശാന്ത സുന്ദരമായ ആശ്രമത്തിൽ നിന്ന് താനെന്തിനാണ് മഹാരാജാവായ ദുഷ്യന്തന്റെ അന്തപുരത്തിലേക്ക് വന്നത്. യുവതിയായാൽ ഭർത്താവിന്റെ കൈ പിടിക്കാതെ എത്ര കാലം!

നായാട്ടിനു വന്ന ദുഷ്യന്തമഹാരാജാവിനെ കണ്ടപ്പോൾ കാലിൽ ദർഭമുനകൊണ്ട പോലെ താനഭിനയിക്കുകയായിരുന്നു. തോഴിമാരാടൊപ്പം നിന്ന് താൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ണുകൾ  ദുഷ്യന്തമഹാരാജാവിന്റെ കണ്ണിൽ ഉടക്കിയത് മനപൂർവ്വമായിരുന്നില്ലേ ! ആദ്യാനുരാഗം. താമര ഇലയിൽ പ്രണയലേഖനം എഴുതി തോഴിയുടെ കയ്യിൽ കൊടുത്തു വിടുകയും ചെയ്തു.പോരെ കാര്യം......

ഏതാണാ സുന്ദരി? രാജാവ് അന്വേഷിച്ചു.

കണ്വ മഹർഷിയുടെ വളർത്തു പുത്രിയാണ് ശകുന്തള എന്ന് ആരോ പറഞ്ഞു കൊടുക്കുന്നത് കേട്ടു.

മാൻ മിഴി, ഉടൽ സ്വർണ്ണവർണ്ണം, കോമളാംഗിയായ ശകുന്തളയെ സ്വന്തമാക്കാൻ ദുഷ്യന്തമഹാരാജാവിന് മോഹം തോന്നിയതിൽ അത്ഭുതമൊന്നുമില്ല.

ദുഷ്യന്തമഹാരാജാവ് നേരെ കണ്വ ന്റെ ആശ്രമത്തിൽ എത്തി. വളർത്തു പുത്രിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.
കണ്വ മഹർഷി സസന്തോഷം സമ്മതിച്ചു.മഹാരാജാവ് ദുഷ്യന്തന് തന്റെ മകളെ തരുന്നത് തന്നെ പൂർവ്വജന്മസുകൃതം. അല്ലെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. വിധിയെ തടുക്കാൻ ആർക്കാവും. മഹാനദികൾ സമുദ്രത്തിലല്ലാതെ എവിടെ ചെന്ന് ചേരാൻ.
കണ്വമഹർഷിയുടെ കാർമ്മികത്വത്തിൽ സഖിമാരുടേയും മാൻപേടകളുടേയും വനജ്യോത്സന മുല്ലയുടേയും മുല്ലവള്ളികളുടേയും തേൻമാവിന്റേയും ചെടികളുടെയും മയിലിന്റേയും കുയിലിന്റെയും സാന്നിധ്യത്തിൽ ദുഷ്യന്തൻ ശകുന്തളയെ വരണമാല്യം അണിയിച്ചു.

ദുഷ്യന്തമഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെടും മുമ്പ് വളർത്തി വലുതാക്കിയ വളർത്തച്ചൻ കണ്വ മഹർഷി യോടും മാനുകളോടും വനജ്യോ ത്സന മുല്ലയോടും മുല്ലവള്ളിയോടും ചെടികളോടും തേൻമാവിനോടും മയിലിനോടും കുയിലിനോടും സമ്മതം ചോദിക്കുന്ന രംഗം ഇന്നും തന്റെ അന്തരംഗത്തിൽ ഉണ്ടാക്കിയ അന്തർസംഘർഷങ്ങൾ ശകുന്തള ഓർമ്മിച്ചു.

 പ്രിയംവദ യേയും അനസൂയയേയും പിരിയാനുള്ള മടി. എന്നിട്ടും വന്നു കയറിയ രാജലക്ഷമിയെ തട്ടികളയല്ലേ എന്നവരുടെ ഉപദേശവും, ശകുന്തളേ നീ ഇനി പട്ടമഹിഷിയാണെന്നാണ് അവർ പറഞ്ഞത്. താൻ തപോവനത്തിൽ വളർന്ന വെറും മൊരു ഗ്രാമീണ കന്യക. താൻ വിട ചോദിച്ചപ്പോൾ തപോവനത്തിലെ ഇലകൾ പോലും തല താഴ്ത്തി കരഞ്ഞു. അത്രയും സ്നേഹമുള്ളിടത്തു നിന്നാണ് ഇപ്പോൾ ദൂരെ മറ്റൊരു സ്ഥലത്തേക്ക്......... അല്ലെങ്കിൽ തന്നെ അസ്ഥിര ഭൂമിയിൽ എന്താണ് ശാശ്വതമായിട്ടുള്ളത്?
ഓരോരുത്തരോടും വിട ചോദിച്ച് രാജകൊട്ടാരത്തിലേക്ക് കുതിരപ്പുറത്ത് പാഞ്ഞു പോകുമ്പോൾ, കൊട്ടാരത്തിൽ വസിക്കുമ്പോഴും ആ പർണശാലയിൽ താമസിക്കുന്ന സുഖം ഉണ്ടല്ലോ അത് ഒന്നു വേറെ തന്നെ. കാട്ടരുവികൾ കളകളമൊഴുകുന്ന ശബ്ദം. കുരുവികളുടേയും പക്ഷികളുടേയും കളകൂജനം കേൾക്കാൻ എന്ത് രസമായിരുന്നു.മാലിനിനദിയിൽ മുങ്ങി കുളിക്കാൻ എന്തു സുഖമായിരുന്നു.കൊട്ടാരത്തിലെ ബാത്ത് റൂമിലെ കുളിയൊക്കെ ഒരു വഹയാ! പിന്നെ കൊട്ടാരകെട്ടിലെ കുളങ്ങളിലെ മുങ്ങി കുളിരസമാണ്.

വീണ്ടും ഇപ്പോൾ വളർത്തച്ഛനെ കാണാൻ എത്തി. കണ്വമഹർഷി പുറത്തു പോയിരിക്കുന്നു. നാ യാട്ടിനു പോയ വീര കേസരി ദുഷ്യന്തനെ മനസിൽ വിചാരിച്ച് താൻ പകൽ സ്വപ്നം കണ്ടിരുന്നു പോയി. ഈ സമയം ഭിക്ഷ യാചിച്ചു വന്ന മഹർഷിദുർവാസാവിനെ താൻ കണ്ടതേയില്ല.മനസു മുഴുവൻ പ്രിയതമ നിലായിരുന്നല്ലോ...

ഉഗ്രമൂർത്തിയായ ദുർവാസാവിനെ താൻ മൈൻഡ് ചെയ്തതേയില്ല, അതായിരുന്നു കുറ്റം, എങ്ങനെ കാണാൻ കണ്ണുതുറന്നിരുന്നെങ്കിലും മനസ്സു മുഴുവൻ ദുഷ്യന്തനിലായിരുന്നല്ലോ.
താടിയും മരവുരിയും കമണ്ഡലവും ധരിച്ച ആ ഋഷ്യവര്യൻ ഉറക്കെ അലറി: "നീ ആരെ വിചാരിച്ചിരിക്കുന്നുവോ അയാൾ നിന്നെ മറന്നു പോട്ടെ" അന്തരീക്ഷത്തിൽ ആ ശബ്ദം പ്രകമ്പനം കൊണ്ടു.
അപ്പോഴാണ് മുന്നിൽ നിൽക്കുന്ന ദുർവാസാവ് മഹർഷിയെ കാണുന്നത് തന്നെ.
" പൊറുക്കണം മുനിവര്യാ, ആര്യപുത്രന്റെ ചിന്തയിലായിരുന്നു " കാൽക്കൽ വീണു. സഖിമാരായ പ്രിയംവദയും അനസൂയയും എവിടെ നിന്നോ ഓടി വന്നു , വീണു കാൽക്കൽ. കണ്വ മഹർഷിയുടെ വളർത്തുമകളാണ്‌ പൊറുക്കണം എന്ന് അവരും പറഞ്ഞു.

" കണ്വൻ എന്റെ സുഹൃത്തായി പോയി. കണ്വന്റ വളർത്തുമകളായതുകൊണ്ട് മാത്രം ശിക്ഷയിൽ ഇളവു തരാം, എന്റെ വാക്ക് തെറ്റിച്ചു കൂടാ, അഭിജ്ഞാനമായി വല്ല ആഭരണവും കാണിച്ചാൽ ശാപം നിവർത്തിക്കും.നീ ഈ മോതിരം കാണിച്ചാൽ നീ ഓർത്തിരുന്ന ആളിന് നിന്നെ ഓർമ്മ വരും "ഇത് പറഞ്ഞ് ദുർവാസാവ് ഒരു മോതിരംശകുന്തളയുടെ കയ്യിൽ കൊടുത്തു.

''ഓ, സമാധാനമായി"തോഴിമാരും താനും ദീർഘനിശ്വാസം വിട്ടു.

ദുർവാസാവ് മഹർഷി ജലം വാങ്ങി കുടിച്ച് സ്ഥലം വിട്ടു.

പുറത്തു പോയിരുന്ന കണ്വമഹർഷി എത്തി. വളർത്തുമകൾക്ക് കിട്ടിയ ശാപം അറിഞ്ഞു.
"സാരമില്ല മകളേ, വമ്പനായ ദുർവാസാവിന്റെ ശാപത്തിനും ഒരനുഗ്രഹം ഉണ്ടെന്ന് വിചാരിക്കൂ, എല്ലാം നല്ലതിന്" എന്ന് പറഞ്ഞ് സമാധാനിച്ചപ്പോഴാണ് ആശ്വാസമായത്.ഈ കാനനത്തിൽ പർണ്ണശാലയിൽ നഗരത്തിലെ പോലെ കള്ളൻമാരോ കൊലപാതകികളോ വരാറില്ല. അങ്ങനെ ആരെങ്കിലുമായിരുന്നെങ്കിൽ കണ്ണും മിഴിച്ച് പകൽ കിനാവും കണ്ടിരുന്നാൽ തന്റെ സ്ഥിതി എന്താകുമായിരുന്നു. അതാലോചിക്കുമ്പോൾ ദുർവാസാവിന്റെ ശാപം എത്രയോ ഭേദം.
പോരാത്തതിന് ഓർമ്മിക്കാൻ മോതിരവും തന്നില്ലേ...... അതൊക്കെ തന്നെ ഭാഗ്യം. എന്തിനു പറയുന്നു തന്റെ പ്രായത്തിന്റെ ചാപല്യമല്ലേ ഇതെല്ലാം.... ഹൃദയം ശൂന്യമായിരുന്നപ്പോൾ ആര്യപുത്രനെ ഓർത്തു പോയി....ശകുന്തള സ്വയം പിറുപിറുത്തു.

ദുഷ്യന്തമഹാരാജാവ് നായാട്ടു കഴിഞ്ഞ് തന്നെ കൂട്ടാതെ കൊട്ടാരത്തിലേക്ക് തിരിച്ചു. ശാപം ഏറ്റിരിക്കുന്നു.

ഇനി എന്താ ചെയ്ക. സഖിമാരെ കൂട്ടി കണ്വൻ ഗർഭിണിയായ ശകുന്തളയെ ദുഷ്യന്തമഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് അയച്ചു. " സതിയെങ്കിലും പിതൃഗൃഹത്തിൽ വാഴുകിൽ പതിയുള്ള മങ്കയെ ജനം പഴിച്ചിടും. അതിനാൽ സ്വബന്ധുജന മങ്ങു പെണ്ണിനെപ്പതി യൊടുചേർത്തിടുമവൻ ത്യജിക്കിലും "-ഇത് കണ്വനറിയാവുന്നതുകൊണ്ടാണ് ഭർത്താവിന്റെ അടുത്തേക്ക് അയച്ചത്. അതൊക്കെ പണ്ട് എന്നാരും പറയല്ലേ.... ദുഷ്യന്തൻ ശകുന്തളയെ മറന്നത് അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ അല്ലേ...

കൊട്ടാരവാതിൽ തുറന്ന് അകത്ത് കയറിയതന്നെ നോക്കി ദുഷ്യന്തൻ അലറി "ഏതാണിവൾ, ഈ അലവലാതി ?"

''ആര്യപുത്രാ എന്നെ മനസിലായില്ലേ? അങ്ങയുടെ കുട്ടിയാണ് എന്റെ ഉദരത്തിൽ വളരുന്നത്. ഓർമ്മ വേണം."

"ഓരോ സ്ത്രീകൾ ആര്യപുത്രാ വിളിച്ചു വരികയോ?'' രാജാവിന് കലികയറി.

എന്തൊരപമാനമാണ്, എന്തൊരൊറ്റ പെടലാണ് ആ നിമിഷത്തിൽ താൻ അനുഭവിച്ചത്. വേണ്ടിയിരുന്നില്ല ഒന്നും .അന്ന് ദർഭമുന കൊണ്ട പോലെ തന്റെ അഭിനയവും കടക്കണ്ണെറിയലും ഇപ്പോ ദേ "ഏതാണിവൾ, ഈ അലവലാതി?" എന്ന ചോദ്യവും. ആര്യപുത്രാ എന്ന് വിളിച്ചത് സ്വന്തം ഭാര്യയാണെന്നെങ്കിലും ദുഷ്യന്തരാജന് മനസിലായില്ല. അന്തപുരവാസികളുടെ അടക്കിപിടിച്ച ചിരി തനിക്ക് മനസിലാകുന്നുണ്ടായിരുന്നു. എന്തിനായിരുന്നു ഇങ്ങനെയെല്ലാം. ഓരോ മുനിമാർ ഇങ്ങനെ ശപിക്കാൻ ഇറങ്ങിയാൽ....

ശകുന്തളയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി.
സഖിമാർ ഓർമ്മിപ്പിച്ചപ്പോഴാണ് താൻ മോതിരത്തിന്റെ കാര്യം തന്നെ ഓർത്തത്. മോതിരവിരലിൽ നോക്കിയപ്പോൾ മോതിരം കാണാനില്ല. അപ്പോഴും നുണച്ചി എന്ന് വിളികേട്ടു. എന്ത് നുണയാണ് താൻ പറഞ്ഞത്.

വെള്ളം കുടിക്കാൻ നദിയിൽനിന്ന് വെള്ളം കോരിയപ്പോൾ മോതിരം വെള്ളത്തിൽ വീണത് താനറിഞ്ഞില്ല.
  വെള്ളത്തിൽ വീണ മോതിരം ചെമ്മീൻ വിഴുങ്ങി. ചെമ്മീൻ വലയിൽ കുടുങ്ങിയ മുക്കുവൻ ചെമ്മീനിനെ മുറിക്കുമ്പോൾ കിട്ടിയമോതിരം കൊട്ടാരത്തിൽ കൊണ്ടുവന്നു.മോതിരം ദുഷ്യന്തമഹാരാജാവിനെ കാണിച്ചു. വലയിൽ കുടുങ്ങിയ ചെമ്മീനിന്റെ വയറ്റിൽ നിന്ന് കിട്ടിയ സ്വർണ്ണ മോതിരം കൊട്ടാരത്തിൽ ഏൽപ്പിക്കാൻ കൊണ്ടുവന്നതാണെന്ന് മുക്കുവൻ പറഞ്ഞു.

 ഇത് താൻ ശകുന്തളയ്ക്ക് കൊടുത്ത മോതിരം ആണല്ലോ എന്നു പറഞ്ഞ്  മഹാരാജ ദുഷ്യന്തൻ
 " പ്രിയതമേ ശകുന്തളേ.......... നീട്ടി ഒരു വിളിയായിരുന്നു.

"ആര്യപുത്രാ....." വിളിച്ചു പോയി.

"എന്തു പറ്റി തനിക്ക് ഈയിടെയായി മറവി കൂടുതലായിരിക്കുന്നു. അല്‍സ്‌ഹൈമേഴ്‌സ് എങ്ങാനും ആണോ?

"  ആശ്രമത്തിൽ നിന്ന് ഭവതിയെ കൂട്ടാതെ ഞാൻ പോന്നല്ലോ... വിഷമമായോ പ്രിയതമേ ശകുന്തള?"

     'വിഷമമൊന്നുമില്ല, എല്ലാം തന്റെ കുറ്റമാണ്. പർണ്ണശാലയിൽ പുറത്തിരുന്ന് അങ്ങയെ ദിവാ സ്വപ്നം കണ്ടപ്പോൾ പണി കിട്ടിയതാണ്. ദുർവാസാവ് മഹർഷി എന്നെ ശപിച്ചതുകൊണ്ടാണ് അങ്ങ് എന്നെ മറന്നത്.പിന്നെ പ്രിയംവദയും അനസൂയയും ഒക്കെ കൂടി കാൽക്കൽ വീണപ്പോഴാണ് ഈ അഭിജ്ഞാനം കിട്ടിയത്. മോതിരം കണ്ടപ്പോൾ ഓർമ്മ ശരിയായതാണ്. തടാകത്തിൽ വെള്ളം കയ്യ് കൊണ്ട് കോരിയപ്പോൾ മോതിരം വീണുപോയത് താനറിഞ്ഞില്ല.. ആ മോതിരം ചെമ്മീൻ വിഴുങ്ങാനും ചെമ്മീനെ കിട്ടിയ ആൾ മോതിരം കൊട്ടാരത്തിൽ ഏൽപ്പിച്ചതും രക്ഷയായി. ഇല്ലെങ്കിൽ.... എന്തായാലും കുറച്ചു ഡിലേ ആയാലും ആര്യപുത്രന് മനസിലായല്ലോ..."

"അങ്ങനെയോ, പ്രിയതമേ ശകുന്തളേ നിനക്ക് കതകടച്ചിരുന്ന് ദിവാസ്വപ്നം കാണാമായിരുന്നില്ലേ?"

"ഇഷ്ടം എന്റെ ലതകളുടേയും വനജ്യോത്സന മുല്ല യു ടേയും മുല്ലവള്ളികളുടേയും തേൻമാവിന്റെയും മാൻപേടകളുടേയും മയിലിന്റേയും കുയിലിന്റെയും ഇടയിൽ ഇരിക്കാനായിരുന്നു. പർണ്ണശാലയുടെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ആര്യപുത്രനെയല്ലാതെ മനസിൽ ആരെ കണ്ടിരിക്കണമായിരുന്നു."
" പോട്ടെ, സാരമില്ല എല്ലാം നല്ലതിനാണ് ശകുന്തളേ എന്ന് വളർത്തച്ഛനും ഇപ്പോൾ ആര്യപുത്രനും പറഞ്ഞപ്പോഴാണ്‌ ശരിക്കും ആശ്വാസമായത് ,ഇനിയും എന്ത് ഉപകാരമാണ് ഭവതിക്ക് ഞാൻ ചെയ്യേണ്ടത് എന്ന ആര്യപുത്രന്റെ ചോദ്യം റൊഭം പിടിച്ചു..

" പ്രിയതമേ, ശകുന്തളേ നിന്റെ സൗന്ദര്യവും, മാനിന്റെയും വള്ളികളുടേയും വനജ്യോത്സന മുല്ലയുടേയും ചെടികളുടേയും ഇലകളുടേയും പൂക്കളുടേയും പ്രകൃതിയുടേയും മയിലിന്റേയും കുയിലിന്റേയും എല്ലാ ഭംഗിയും ആവാഹിച്ച നീയില്ലാതെ ദുഷ്യന്തനെന്തിനാണ് ഈ രാജ്യം ,ഭാര്യയെ മറന്നവൻ എന്നുള്ള പേരുദോഷവും മാറിയല്ലോ.നീ അനാഘ്രാത പൂവാണ്''

" മതി, പ്രഭോ പുകഴ്ത്തൽ, ഇനി അങ്ങേയ്ക്ക് എന്റെ കയ്യ് കൊണ്ട് ഭക്ഷണം വിളമ്പി തരട്ടെ, എന്നിട്ട്നമുക്ക് വിശേഷങ്ങൾ പറയാം"

" എല്ലാം ഭവതിയുടെ ഇഷ്ടം"

ദുഷ്യന്തമഹാരാജാവും പട്ടമഹിഷി ശകുന്തളയും അന്തപുരത്തിലേക്ക്  നടന്നു.

                       - ശുഭം -

#M@ju.

🌱☘️🍀🌱🍀☘️🌱☘️🍀🌱☘️🍀🌱☘️🍀🌱☘️

No comments:

Post a Comment