Friday, February 14, 2020

#ഭക്ഷണത്തിന്റെ വില(കഥ)



വിനയൻ വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാണ് പഠിച്ചത്. പഠനത്തിൽ മിടുക്കനായിരുന്നു വിനയൻ.പത്താം ക്ലാസും പ്രീഡിഗ്രിയും പാസായി എൻജിനിയറിങ്ങിന് എൻ ട്രൻസ് എഴുതി ,കിട്ടി. വീട്ടിൽ നിന്ന് ദൂരെയായിരുന്നു എൻജിനീയറിങ്ങ് കോളേജ്. അവിടെ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. വിനയന്റെ കൂലിപ്പണിക്കാരനായ അച്ഛൻ മാസാമാസം അയച്ചുകൊടുക്കുന്ന തുക അപര്യാപ്തമായിരുന്നു. ഹോസ്റ്റൽ ഫീസ്, മെസ്ഫീ, പുസ്തകങ്ങൾ വാങ്ങാനുള്ള പൈസ എല്ലാത്തിനും കൂടി ഈ തുക തികയുമായിരുന്നില്ല. ഹോസ്റ്റലിൽ നിന്ന് രാവിലെയും രാത്രിയിലെയും ഭക്ഷണം കിട്ടും. ഉച്ചയ്ക്ക് കാന്റീനിൽ നിന്ന് വേണം ഭക്ഷണം കഴിക്കാൻ. അതിന് പൈസ കൊടുക്കണം.കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കാനുള്ള തുക വിനയന്റെ കയ്യിൽ ഉണ്ടാകാറില്ല. അതു കൊണ്ട് തന്നെ ഉച്ചയ്ക്ക് എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ പുറത്തേക്ക് ഇറങ്ങി നടന്ന് റോഡ് സൈഡിലെ പൈപ്പിലെ പച്ചവെള്ളം കുടിച്ച് വിനയൻ വയറു നിറച്ചു.

               ഒരു ദിവസം വിനയന്റെ അച്ഛൻ മാസം അയക്കേണ്ട പൈസയുമായി മകനെ നേരിൽ കണ്ട് കൊടുക്കാനായി എൻജീനിയറിങ്ങ് കോളേജിൽ എത്തി. ഒരു ഒറ്റമുണ്ടും തോളിൽ ഒരു തോർത്തുമിട്ട് തനി ഗ്രാമീണനായ ആ മനുഷ്യൻ മകനെ അന്വേഷിച്ച് ക്ലാസ് മുറികൾ കയറി ഇറങ്ങി.ഇന്നത്തെ പോലെ മൊബൈൽ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഒരു കാലമാണ്. അന്വേഷിച്ച് അന്വേഷിച്ച് മകന്റെ ക്ലാസിനു മുന്നിലെത്തിയ ആ പിതാവിനെ മകൻ കണ്ടു. അധ്യാപകന്റെ അനുവാദത്തോടെ വിനയൻ ക്ലാസിന് പുറത്തെത്തി അച്ഛനെ കണ്ടു. അച്ഛൻ മകനെ കെട്ടിപ്പിടിച്ചു.

" മകനേ.. നിന്നെ കാണുകയുമാവാം ഈ മാസത്തെ പൈസ നേരിട്ട് തരികയുമാവാം എന്ന് കരുതിയാണ് ഞാൻ വന്നത് " എന്ന് പറഞ്ഞു.

   പൈസ കൊടുത്ത് മകനെ കണ്ട് സന്തോഷമായി ആ പിതാവ് വീട്ടിലേക്ക് തിരിച്ചു.

   ക്ലാസിലെത്തിയ വിനയനോട് കൂട്ടുകാർ ചോദിച്ചു: "അതാരാണ്?'"

 വിനയനും കൂട്ടുകാരുമൊക്കെ പാന്റും കോട്ടുമാണ് ധരിച്ചിരുന്നത്. അവരുടെയൊക്കെ അച്ഛൻമാർ കാറിലും ബൈക്കിലുമൊക്കെ പരിഷ്കൃതരായി വന്നുകൊണ്ടിരുന്നവരാണ്.

  കൂട്ടുകാരോട് വിനയൻ പറഞ്ഞു: "അച്ഛൻ ബിസിനസിലെ തിരക്കു കാരണം വീട്ടിലെ പണിക്കാരന്റെ കയ്യിൽ പൈസ കൊടുത്തയച്ചതാണ് ".

   "ഓഹോ, നിന്റെ അച്ഛൻ വലിയ തിരക്കുള്ള മനുഷ്യൻ തന്നെ.ഇടയ്ക്കൊക്കെ ഇങ്ങോട്ട് ഒന്ന് വരാൻ പറയൂ. ഞങ്ങൾക്ക് ഒന്ന് കാണാമല്ലോ "

   " എപ്പോഴും ബിസിനസ്, ബിസിനസ് എന്നു പറഞ്ഞ് യാത്രയാണ്, വരാൻ പറഞ്ഞു നോക്കാം." വിനയൻ പറഞ്ഞു.

 "ഓഹോ....... ''

  വീണ്ടും ഉച്ച സമയങ്ങളിൽ എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ നല്ല ഹോട്ടലിലാണ് ഭക്ഷണം എന്ന് പറഞ്ഞ് വിനയൻ നടക്കും. പൈപ്പിലെ പച്ചവെള്ളം കുടിച്ച് ശീലമായി കഴിഞ്ഞിരിക്കുന്നു.

  അങ്ങനെ പഠിപ്പ് കഴിഞ്ഞു.വിനയൻ ജയിച്ചു.ദുബായിയിൽ ഒരു കമ്പനിയിൽ ജോലി കിട്ടി. വലിയ തുക ശംബളമായി കിട്ടും.

 ഇന്ന് നാട്ടിൽ നഗരത്തിൽ ധാരാളം സ്ഥലങ്ങൾ ഉണ്ട്, ഹോട്ടലുകൾ, കടകൾ ഇവ ഉണ്ട്. കോടികളുടെ ആസ്തി ഉണ്ട്.

    ദുബായിയിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ ബിസിനസ് ചെയ്യുകയാണ് വിനയൻ ഇന്ന്.

 അപ്പോഴും തന്നെ താനാക്കിയത് എൻജിനീയറിങ്ങ് കോളേജിൽ പഠിക്കുമ്പോൾ ഉച്ചഭക്ഷണത്തിന് പകരം കുടിച്ച പച്ച വെള്ള മാ ണ്. രൂപയില്ലാത്തതു കൊണ്ടാണ് അന്ന് വിനയന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ കഴിയാതിരുന്നത്.

 ഉച്ചയ്ക്കു കുടിച്ച ആ പച്ച വെള്ളമാണ് വിനയനെ രുപയുടെ വില മനസിലാക്കി കൊടുത്തത് ,ഭക്ഷണത്തിന്റേയും.ഒരു രൂപ പോലും അനാവശ്യ മായി ചിലവു ചെയ്യാതെ വിനയൻ ജീവിക്കുന്നു. കോടീശ്വരനായ വിനയൻ വിനയം കൈവിടാതെ ബിസിനസു നടത്തികൊണ്ടിരിക്കുന്നു.

                 - ശുഭം -

📜✍️മജു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

1 comment:

  1. എല്ലാ വായനക്കാരുടെയും അഭിപ്രായത്തെയും നിർദ്ദേശത്തേയും വിലമതിക്കുന്നു. കഥയിൽ മകൻ തന്റെ (ദുര) ഭിമാനം സംരക്ഷിക്കാൻ അച്ഛനെ വേലക്കാരനാക്കിയതാവാം.ആർക്കും ഒരു ദ്രോഹമില്ലാത്ത കാര്യം എന്ന് തോന്നാമെങ്കിലും ആ പിതാവിനെ വേലക്കാരനാക്കിയതിൽ വായനക്കാരിൽ മുഴുവൻ വേദനയുണ്ടാക്കി. എൻജിനീയറിങ്ങ് കോളേജിൽ റാഗിങ്ങ് എന്ന ഒരു ക്രൂരത അക്കാലത്ത് നിലനിന്നിരുന്നു.പൊതുവേ സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഒരു കുടുംബത്തിൽ നിന്ന് വന്ന വിനയന് ഒരു പക്ഷേ മറ്റുള്ളവരിൽ നിന്ന് താനൊട്ടും പിന്നിലല്ല എന്ന പൊങ്ങച്ചക്കാരനായി വേഷം കെട്ടേണ്ടി വന്നതാവാം. ഉച്ചയ്ക്ക് പച്ചവെള്ളം കുടിച്ച് വിശപ്പടക്കിയിട്ടും കൂട്ടുകാരോട് അത് പറഞ്ഞില്ല. അവരിൽ നിന്ന് അകലം പാലിച്ച് മാറി നടന്നു.
    പിതാവിന്റെ പ്രാരബ്ധങ്ങളും ബുദ്ധിമുട്ടുകളും നന്നായി അറിഞ്ഞുതന്നെ അദ്ദേഹം ജീവിച്ചു. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന് ഒരു കുറവും ഒരു കാലത്തും തട്ടിയിട്ടുമില്ല.
    ഒരു മുറി മുണ്ടും തോളിൽ ഒരു തോർത്തും ധരിച്ചു വന്ന ഇയാളാണോ നിന്റെ അച്ഛൻ എന്നുള്ള സമ്പന്ന കുടുംബങ്ങളിലെ കുട്ടികളുടെ പരിഹാസം ഉയർന്നെങ്കിലോ എന്ന പേടിയും അതിനെ തുടർന്നുള്ള സംസാരവും ഒഴിവാക്കാൻ വേണ്ടി 18 വയസുകഴിഞ്ഞ വിനയൻ ചെയ്തതുമാകാം. എന്തായാലും ന്യായീകരിക്കുകയല്ല.
    യഥാർത്ഥ വസ്തുത വിനയന്റെ മനസാക്ഷി ശരിയും തെറ്റും വേർതിരിച്ചിട്ടുണ്ടാവും.
    പറഞ്ഞതിന്റെ ന്യായീകരണം എന്തു തന്നെയായാലും അക്കാര്യങ്ങൾ കൂടുതലായി വിനയൻ എന്ന കഥാപാത്രത്തിന് തന്നെ അറിയാം.

    എല്ലാ വായനക്കാർക്കും സ്നേഹം❣️💕💓💞💗

    നന്ദി 🙏🙏🙏🙏🙏🙏🙏

    ReplyDelete