Saturday, February 22, 2020

#ചിമിഴ് മാഗസിൻ



        "ചിമിഴ് " മാഗസിൻ ( ഫെബ്രുവരി 2020)സൗജന്യമായി ഒരെണ്ണം അയച്ചു തന്നതിന് കൃതജ്ഞത രേഖപ്പെടുത്തുന്നു.

   ഇന്ന് എഴുത്തുകാരെ മുട്ടിയിട്ട് നടക്കാൻ വയ്യെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അതിനു് ആരും വിഷമിച്ചിട്ട് കാര്യമില്ല. പണ്ടത്തെ കാലഘട്ടത്തിലല്ല ഇന്ന് നമ്മൾ ജീവിക്കുന്നത്. പലർക്കും അവരവരുടെ രചനകൾ ഫെയ്സ് ബുക്ക്, വാട്ട്സ്ആപ്പ്, ഓൺലൈൻ സാഹിത്യ കൂട്ടായ്മകൾ ഇവയിലൊക്കെ പ്രകടിപ്പിക്കാൻ അവസരം ഉണ്ടെന്നുള്ളതാണ്.അതുകൊണ്ട് പലരും എഴുതുന്നു.

 പണ്ട് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം ഉണ്ടായിരുന്നവർ എഴുതാതിരുന്നിട്ടുണ്ട്. ഇന്ന് സ്കൂൾ കുട്ടികളെ സർഗാത്മകത യുടെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. പ്രകടിപ്പിക്കാൻ ധാരാളം അവസരങ്ങൾ കുട്ടികൾക്ക് കിട്ടുന്നുമുണ്ട്. ക്യാമ്പുകളുണ്ട്.കൂട്ടായ്മകളുണ്ട്.

  മാതൃഭൂമി, കലാകൗമുദി, ദേശാഭിമാനി, മാധ്യമം ഇവയിലൊക്കെ പ്രശസ്തരായവർ മാത്രം എഴുതുമ്പോൾ ബാക്കിയുള്ളവർക്കും പ്ലാറ്റ്ഫോം ഒരുക്കാൻ ഇന്ന് കഴിയുന്നുണ്ട്. എഴുതി തെളിഞ്ഞവരെല്ലാം ഒരു ദിവസം കൊണ്ട് എഴുത്തുകാരായവരല്ല.

       പല നല്ല കൂട്ടായ്മയിൽ നിന്നും നല്ല രചനകൾ പിറക്കുന്നുണ്ട്. നാളെ നല്ല എഴുത്തുകാർ ഇതിലൂടെ ഉണ്ടായി കൂടെന്നില്ല.

ബുക്കർ സമ്മാനം കിട്ടിയ കൃതിയേക്കാൾ നല്ല കൃതികൾ ഉണ്ടായിരുന്നു എന്ന് കേട്ടിരിക്കുന്നു. പക്ഷേ എല്ലാത്തിനും ഭാഗ്യവും കൂടി വേണം.

     മനുഷ്യന്റെ കാലുകൾ മുന്നോട്ടാണ് നടക്കുന്നത്.പുറകോട്ടല്ല. എന്തെല്ലാം കോട്ടങ്ങൾ ഉണ്ടായാലും സോഷ്യൽ മീഡിയയിലൂടെയും പുതിയ എഴുത്തുകാർ ഉദയം ചെയ്യുക തന്നെ ചെയ്യും. അവരിൽ ചിലരുടെ കൃതികൾ മാതൃഭൂമി പോല  പ്രശസ്‌ത വാരികകളിൽ വരുകയും ഉണ്ടായി.

എല്ലാവർക്കും ആശംസകൾ.🙏

Thursday, February 20, 2020

#അഭിജ്ഞാനം (മഹാകവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിന് ഒരു ആഖ്യാനം. ആദ്യമായിട്ടാണ് ആഖ്യാനം. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുമല്ലോ.)



മരങ്ങളും ചെടികളും മാൻപേടകളും വനജ്യോത്സന മുല്ലയുംപൂക്കളും വള്ളികളും നിറഞ്ഞ മനോഹരമായ മാലിനിനദിയുടെ തീരത്തെ കണ്വ മഹർഷിയുടെ പർണ്ണശാല. തന്നെ എടുത്തു വളർത്തിയ കണ്വ മഹർഷി. വളർത്തമ്മ ഗൗതമിയമ്മയുടെ സ്നേഹ പരിലാളനം. ആത്മസഖിമാരായ പ്രിയംവദയും അനസൂയയും. ചൈതന്യം നിറഞ്ഞു നിൽക്കുന്ന പരിപാവനമായ ശാന്ത സുന്ദരമായ ആശ്രമത്തിൽ നിന്ന് താനെന്തിനാണ് മഹാരാജാവായ ദുഷ്യന്തന്റെ അന്തപുരത്തിലേക്ക് വന്നത്. യുവതിയായാൽ ഭർത്താവിന്റെ കൈ പിടിക്കാതെ എത്ര കാലം!

നായാട്ടിനു വന്ന ദുഷ്യന്തമഹാരാജാവിനെ കണ്ടപ്പോൾ കാലിൽ ദർഭമുനകൊണ്ട പോലെ താനഭിനയിക്കുകയായിരുന്നു. തോഴിമാരാടൊപ്പം നിന്ന് താൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ണുകൾ  ദുഷ്യന്തമഹാരാജാവിന്റെ കണ്ണിൽ ഉടക്കിയത് മനപൂർവ്വമായിരുന്നില്ലേ ! ആദ്യാനുരാഗം. താമര ഇലയിൽ പ്രണയലേഖനം എഴുതി തോഴിയുടെ കയ്യിൽ കൊടുത്തു വിടുകയും ചെയ്തു.പോരെ കാര്യം......

ഏതാണാ സുന്ദരി? രാജാവ് അന്വേഷിച്ചു.

കണ്വ മഹർഷിയുടെ വളർത്തു പുത്രിയാണ് ശകുന്തള എന്ന് ആരോ പറഞ്ഞു കൊടുക്കുന്നത് കേട്ടു.

മാൻ മിഴി, ഉടൽ സ്വർണ്ണവർണ്ണം, കോമളാംഗിയായ ശകുന്തളയെ സ്വന്തമാക്കാൻ ദുഷ്യന്തമഹാരാജാവിന് മോഹം തോന്നിയതിൽ അത്ഭുതമൊന്നുമില്ല.

ദുഷ്യന്തമഹാരാജാവ് നേരെ കണ്വ ന്റെ ആശ്രമത്തിൽ എത്തി. വളർത്തു പുത്രിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.
കണ്വ മഹർഷി സസന്തോഷം സമ്മതിച്ചു.മഹാരാജാവ് ദുഷ്യന്തന് തന്റെ മകളെ തരുന്നത് തന്നെ പൂർവ്വജന്മസുകൃതം. അല്ലെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. വിധിയെ തടുക്കാൻ ആർക്കാവും. മഹാനദികൾ സമുദ്രത്തിലല്ലാതെ എവിടെ ചെന്ന് ചേരാൻ.
കണ്വമഹർഷിയുടെ കാർമ്മികത്വത്തിൽ സഖിമാരുടേയും മാൻപേടകളുടേയും വനജ്യോത്സന മുല്ലയുടേയും മുല്ലവള്ളികളുടേയും തേൻമാവിന്റേയും ചെടികളുടെയും മയിലിന്റേയും കുയിലിന്റെയും സാന്നിധ്യത്തിൽ ദുഷ്യന്തൻ ശകുന്തളയെ വരണമാല്യം അണിയിച്ചു.

ദുഷ്യന്തമഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെടും മുമ്പ് വളർത്തി വലുതാക്കിയ വളർത്തച്ചൻ കണ്വ മഹർഷി യോടും മാനുകളോടും വനജ്യോ ത്സന മുല്ലയോടും മുല്ലവള്ളിയോടും ചെടികളോടും തേൻമാവിനോടും മയിലിനോടും കുയിലിനോടും സമ്മതം ചോദിക്കുന്ന രംഗം ഇന്നും തന്റെ അന്തരംഗത്തിൽ ഉണ്ടാക്കിയ അന്തർസംഘർഷങ്ങൾ ശകുന്തള ഓർമ്മിച്ചു.

 പ്രിയംവദ യേയും അനസൂയയേയും പിരിയാനുള്ള മടി. എന്നിട്ടും വന്നു കയറിയ രാജലക്ഷമിയെ തട്ടികളയല്ലേ എന്നവരുടെ ഉപദേശവും, ശകുന്തളേ നീ ഇനി പട്ടമഹിഷിയാണെന്നാണ് അവർ പറഞ്ഞത്. താൻ തപോവനത്തിൽ വളർന്ന വെറും മൊരു ഗ്രാമീണ കന്യക. താൻ വിട ചോദിച്ചപ്പോൾ തപോവനത്തിലെ ഇലകൾ പോലും തല താഴ്ത്തി കരഞ്ഞു. അത്രയും സ്നേഹമുള്ളിടത്തു നിന്നാണ് ഇപ്പോൾ ദൂരെ മറ്റൊരു സ്ഥലത്തേക്ക്......... അല്ലെങ്കിൽ തന്നെ അസ്ഥിര ഭൂമിയിൽ എന്താണ് ശാശ്വതമായിട്ടുള്ളത്?
ഓരോരുത്തരോടും വിട ചോദിച്ച് രാജകൊട്ടാരത്തിലേക്ക് കുതിരപ്പുറത്ത് പാഞ്ഞു പോകുമ്പോൾ, കൊട്ടാരത്തിൽ വസിക്കുമ്പോഴും ആ പർണശാലയിൽ താമസിക്കുന്ന സുഖം ഉണ്ടല്ലോ അത് ഒന്നു വേറെ തന്നെ. കാട്ടരുവികൾ കളകളമൊഴുകുന്ന ശബ്ദം. കുരുവികളുടേയും പക്ഷികളുടേയും കളകൂജനം കേൾക്കാൻ എന്ത് രസമായിരുന്നു.മാലിനിനദിയിൽ മുങ്ങി കുളിക്കാൻ എന്തു സുഖമായിരുന്നു.കൊട്ടാരത്തിലെ ബാത്ത് റൂമിലെ കുളിയൊക്കെ ഒരു വഹയാ! പിന്നെ കൊട്ടാരകെട്ടിലെ കുളങ്ങളിലെ മുങ്ങി കുളിരസമാണ്.

വീണ്ടും ഇപ്പോൾ വളർത്തച്ഛനെ കാണാൻ എത്തി. കണ്വമഹർഷി പുറത്തു പോയിരിക്കുന്നു. നാ യാട്ടിനു പോയ വീര കേസരി ദുഷ്യന്തനെ മനസിൽ വിചാരിച്ച് താൻ പകൽ സ്വപ്നം കണ്ടിരുന്നു പോയി. ഈ സമയം ഭിക്ഷ യാചിച്ചു വന്ന മഹർഷിദുർവാസാവിനെ താൻ കണ്ടതേയില്ല.മനസു മുഴുവൻ പ്രിയതമ നിലായിരുന്നല്ലോ...

ഉഗ്രമൂർത്തിയായ ദുർവാസാവിനെ താൻ മൈൻഡ് ചെയ്തതേയില്ല, അതായിരുന്നു കുറ്റം, എങ്ങനെ കാണാൻ കണ്ണുതുറന്നിരുന്നെങ്കിലും മനസ്സു മുഴുവൻ ദുഷ്യന്തനിലായിരുന്നല്ലോ.
താടിയും മരവുരിയും കമണ്ഡലവും ധരിച്ച ആ ഋഷ്യവര്യൻ ഉറക്കെ അലറി: "നീ ആരെ വിചാരിച്ചിരിക്കുന്നുവോ അയാൾ നിന്നെ മറന്നു പോട്ടെ" അന്തരീക്ഷത്തിൽ ആ ശബ്ദം പ്രകമ്പനം കൊണ്ടു.
അപ്പോഴാണ് മുന്നിൽ നിൽക്കുന്ന ദുർവാസാവ് മഹർഷിയെ കാണുന്നത് തന്നെ.
" പൊറുക്കണം മുനിവര്യാ, ആര്യപുത്രന്റെ ചിന്തയിലായിരുന്നു " കാൽക്കൽ വീണു. സഖിമാരായ പ്രിയംവദയും അനസൂയയും എവിടെ നിന്നോ ഓടി വന്നു , വീണു കാൽക്കൽ. കണ്വ മഹർഷിയുടെ വളർത്തുമകളാണ്‌ പൊറുക്കണം എന്ന് അവരും പറഞ്ഞു.

" കണ്വൻ എന്റെ സുഹൃത്തായി പോയി. കണ്വന്റ വളർത്തുമകളായതുകൊണ്ട് മാത്രം ശിക്ഷയിൽ ഇളവു തരാം, എന്റെ വാക്ക് തെറ്റിച്ചു കൂടാ, അഭിജ്ഞാനമായി വല്ല ആഭരണവും കാണിച്ചാൽ ശാപം നിവർത്തിക്കും.നീ ഈ മോതിരം കാണിച്ചാൽ നീ ഓർത്തിരുന്ന ആളിന് നിന്നെ ഓർമ്മ വരും "ഇത് പറഞ്ഞ് ദുർവാസാവ് ഒരു മോതിരംശകുന്തളയുടെ കയ്യിൽ കൊടുത്തു.

''ഓ, സമാധാനമായി"തോഴിമാരും താനും ദീർഘനിശ്വാസം വിട്ടു.

ദുർവാസാവ് മഹർഷി ജലം വാങ്ങി കുടിച്ച് സ്ഥലം വിട്ടു.

പുറത്തു പോയിരുന്ന കണ്വമഹർഷി എത്തി. വളർത്തുമകൾക്ക് കിട്ടിയ ശാപം അറിഞ്ഞു.
"സാരമില്ല മകളേ, വമ്പനായ ദുർവാസാവിന്റെ ശാപത്തിനും ഒരനുഗ്രഹം ഉണ്ടെന്ന് വിചാരിക്കൂ, എല്ലാം നല്ലതിന്" എന്ന് പറഞ്ഞ് സമാധാനിച്ചപ്പോഴാണ് ആശ്വാസമായത്.ഈ കാനനത്തിൽ പർണ്ണശാലയിൽ നഗരത്തിലെ പോലെ കള്ളൻമാരോ കൊലപാതകികളോ വരാറില്ല. അങ്ങനെ ആരെങ്കിലുമായിരുന്നെങ്കിൽ കണ്ണും മിഴിച്ച് പകൽ കിനാവും കണ്ടിരുന്നാൽ തന്റെ സ്ഥിതി എന്താകുമായിരുന്നു. അതാലോചിക്കുമ്പോൾ ദുർവാസാവിന്റെ ശാപം എത്രയോ ഭേദം.
പോരാത്തതിന് ഓർമ്മിക്കാൻ മോതിരവും തന്നില്ലേ...... അതൊക്കെ തന്നെ ഭാഗ്യം. എന്തിനു പറയുന്നു തന്റെ പ്രായത്തിന്റെ ചാപല്യമല്ലേ ഇതെല്ലാം.... ഹൃദയം ശൂന്യമായിരുന്നപ്പോൾ ആര്യപുത്രനെ ഓർത്തു പോയി....ശകുന്തള സ്വയം പിറുപിറുത്തു.

ദുഷ്യന്തമഹാരാജാവ് നായാട്ടു കഴിഞ്ഞ് തന്നെ കൂട്ടാതെ കൊട്ടാരത്തിലേക്ക് തിരിച്ചു. ശാപം ഏറ്റിരിക്കുന്നു.

ഇനി എന്താ ചെയ്ക. സഖിമാരെ കൂട്ടി കണ്വൻ ഗർഭിണിയായ ശകുന്തളയെ ദുഷ്യന്തമഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് അയച്ചു. " സതിയെങ്കിലും പിതൃഗൃഹത്തിൽ വാഴുകിൽ പതിയുള്ള മങ്കയെ ജനം പഴിച്ചിടും. അതിനാൽ സ്വബന്ധുജന മങ്ങു പെണ്ണിനെപ്പതി യൊടുചേർത്തിടുമവൻ ത്യജിക്കിലും "-ഇത് കണ്വനറിയാവുന്നതുകൊണ്ടാണ് ഭർത്താവിന്റെ അടുത്തേക്ക് അയച്ചത്. അതൊക്കെ പണ്ട് എന്നാരും പറയല്ലേ.... ദുഷ്യന്തൻ ശകുന്തളയെ മറന്നത് അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ അല്ലേ...

കൊട്ടാരവാതിൽ തുറന്ന് അകത്ത് കയറിയതന്നെ നോക്കി ദുഷ്യന്തൻ അലറി "ഏതാണിവൾ, ഈ അലവലാതി ?"

''ആര്യപുത്രാ എന്നെ മനസിലായില്ലേ? അങ്ങയുടെ കുട്ടിയാണ് എന്റെ ഉദരത്തിൽ വളരുന്നത്. ഓർമ്മ വേണം."

"ഓരോ സ്ത്രീകൾ ആര്യപുത്രാ വിളിച്ചു വരികയോ?'' രാജാവിന് കലികയറി.

എന്തൊരപമാനമാണ്, എന്തൊരൊറ്റ പെടലാണ് ആ നിമിഷത്തിൽ താൻ അനുഭവിച്ചത്. വേണ്ടിയിരുന്നില്ല ഒന്നും .അന്ന് ദർഭമുന കൊണ്ട പോലെ തന്റെ അഭിനയവും കടക്കണ്ണെറിയലും ഇപ്പോ ദേ "ഏതാണിവൾ, ഈ അലവലാതി?" എന്ന ചോദ്യവും. ആര്യപുത്രാ എന്ന് വിളിച്ചത് സ്വന്തം ഭാര്യയാണെന്നെങ്കിലും ദുഷ്യന്തരാജന് മനസിലായില്ല. അന്തപുരവാസികളുടെ അടക്കിപിടിച്ച ചിരി തനിക്ക് മനസിലാകുന്നുണ്ടായിരുന്നു. എന്തിനായിരുന്നു ഇങ്ങനെയെല്ലാം. ഓരോ മുനിമാർ ഇങ്ങനെ ശപിക്കാൻ ഇറങ്ങിയാൽ....

ശകുന്തളയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി.
സഖിമാർ ഓർമ്മിപ്പിച്ചപ്പോഴാണ് താൻ മോതിരത്തിന്റെ കാര്യം തന്നെ ഓർത്തത്. മോതിരവിരലിൽ നോക്കിയപ്പോൾ മോതിരം കാണാനില്ല. അപ്പോഴും നുണച്ചി എന്ന് വിളികേട്ടു. എന്ത് നുണയാണ് താൻ പറഞ്ഞത്.

വെള്ളം കുടിക്കാൻ നദിയിൽനിന്ന് വെള്ളം കോരിയപ്പോൾ മോതിരം വെള്ളത്തിൽ വീണത് താനറിഞ്ഞില്ല.
  വെള്ളത്തിൽ വീണ മോതിരം ചെമ്മീൻ വിഴുങ്ങി. ചെമ്മീൻ വലയിൽ കുടുങ്ങിയ മുക്കുവൻ ചെമ്മീനിനെ മുറിക്കുമ്പോൾ കിട്ടിയമോതിരം കൊട്ടാരത്തിൽ കൊണ്ടുവന്നു.മോതിരം ദുഷ്യന്തമഹാരാജാവിനെ കാണിച്ചു. വലയിൽ കുടുങ്ങിയ ചെമ്മീനിന്റെ വയറ്റിൽ നിന്ന് കിട്ടിയ സ്വർണ്ണ മോതിരം കൊട്ടാരത്തിൽ ഏൽപ്പിക്കാൻ കൊണ്ടുവന്നതാണെന്ന് മുക്കുവൻ പറഞ്ഞു.

 ഇത് താൻ ശകുന്തളയ്ക്ക് കൊടുത്ത മോതിരം ആണല്ലോ എന്നു പറഞ്ഞ്  മഹാരാജ ദുഷ്യന്തൻ
 " പ്രിയതമേ ശകുന്തളേ.......... നീട്ടി ഒരു വിളിയായിരുന്നു.

"ആര്യപുത്രാ....." വിളിച്ചു പോയി.

"എന്തു പറ്റി തനിക്ക് ഈയിടെയായി മറവി കൂടുതലായിരിക്കുന്നു. അല്‍സ്‌ഹൈമേഴ്‌സ് എങ്ങാനും ആണോ?

"  ആശ്രമത്തിൽ നിന്ന് ഭവതിയെ കൂട്ടാതെ ഞാൻ പോന്നല്ലോ... വിഷമമായോ പ്രിയതമേ ശകുന്തള?"

     'വിഷമമൊന്നുമില്ല, എല്ലാം തന്റെ കുറ്റമാണ്. പർണ്ണശാലയിൽ പുറത്തിരുന്ന് അങ്ങയെ ദിവാ സ്വപ്നം കണ്ടപ്പോൾ പണി കിട്ടിയതാണ്. ദുർവാസാവ് മഹർഷി എന്നെ ശപിച്ചതുകൊണ്ടാണ് അങ്ങ് എന്നെ മറന്നത്.പിന്നെ പ്രിയംവദയും അനസൂയയും ഒക്കെ കൂടി കാൽക്കൽ വീണപ്പോഴാണ് ഈ അഭിജ്ഞാനം കിട്ടിയത്. മോതിരം കണ്ടപ്പോൾ ഓർമ്മ ശരിയായതാണ്. തടാകത്തിൽ വെള്ളം കയ്യ് കൊണ്ട് കോരിയപ്പോൾ മോതിരം വീണുപോയത് താനറിഞ്ഞില്ല.. ആ മോതിരം ചെമ്മീൻ വിഴുങ്ങാനും ചെമ്മീനെ കിട്ടിയ ആൾ മോതിരം കൊട്ടാരത്തിൽ ഏൽപ്പിച്ചതും രക്ഷയായി. ഇല്ലെങ്കിൽ.... എന്തായാലും കുറച്ചു ഡിലേ ആയാലും ആര്യപുത്രന് മനസിലായല്ലോ..."

"അങ്ങനെയോ, പ്രിയതമേ ശകുന്തളേ നിനക്ക് കതകടച്ചിരുന്ന് ദിവാസ്വപ്നം കാണാമായിരുന്നില്ലേ?"

"ഇഷ്ടം എന്റെ ലതകളുടേയും വനജ്യോത്സന മുല്ല യു ടേയും മുല്ലവള്ളികളുടേയും തേൻമാവിന്റെയും മാൻപേടകളുടേയും മയിലിന്റേയും കുയിലിന്റെയും ഇടയിൽ ഇരിക്കാനായിരുന്നു. പർണ്ണശാലയുടെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ആര്യപുത്രനെയല്ലാതെ മനസിൽ ആരെ കണ്ടിരിക്കണമായിരുന്നു."
" പോട്ടെ, സാരമില്ല എല്ലാം നല്ലതിനാണ് ശകുന്തളേ എന്ന് വളർത്തച്ഛനും ഇപ്പോൾ ആര്യപുത്രനും പറഞ്ഞപ്പോഴാണ്‌ ശരിക്കും ആശ്വാസമായത് ,ഇനിയും എന്ത് ഉപകാരമാണ് ഭവതിക്ക് ഞാൻ ചെയ്യേണ്ടത് എന്ന ആര്യപുത്രന്റെ ചോദ്യം റൊഭം പിടിച്ചു..

" പ്രിയതമേ, ശകുന്തളേ നിന്റെ സൗന്ദര്യവും, മാനിന്റെയും വള്ളികളുടേയും വനജ്യോത്സന മുല്ലയുടേയും ചെടികളുടേയും ഇലകളുടേയും പൂക്കളുടേയും പ്രകൃതിയുടേയും മയിലിന്റേയും കുയിലിന്റേയും എല്ലാ ഭംഗിയും ആവാഹിച്ച നീയില്ലാതെ ദുഷ്യന്തനെന്തിനാണ് ഈ രാജ്യം ,ഭാര്യയെ മറന്നവൻ എന്നുള്ള പേരുദോഷവും മാറിയല്ലോ.നീ അനാഘ്രാത പൂവാണ്''

" മതി, പ്രഭോ പുകഴ്ത്തൽ, ഇനി അങ്ങേയ്ക്ക് എന്റെ കയ്യ് കൊണ്ട് ഭക്ഷണം വിളമ്പി തരട്ടെ, എന്നിട്ട്നമുക്ക് വിശേഷങ്ങൾ പറയാം"

" എല്ലാം ഭവതിയുടെ ഇഷ്ടം"

ദുഷ്യന്തമഹാരാജാവും പട്ടമഹിഷി ശകുന്തളയും അന്തപുരത്തിലേക്ക്  നടന്നു.

                       - ശുഭം -

#M@ju.

🌱☘️🍀🌱🍀☘️🌱☘️🍀🌱☘️🍀🌱☘️🍀🌱☘️

Friday, February 14, 2020

#നന്ദി ഒന്നുകൂടി ഇരിക്കട്ടെ (കഥ)



സ്ക്കൂൾ വാർഷികത്തിന്റെ നോട്ടീസ് നേരത്തെ തന്നെ വിതരണം നടത്തി കഴിഞ്ഞിരുന്നു. ഉദ്ഘാടനത്തിന് സ്ഥലം എം.എൽ.എ കൃത്യ സമയത്തു തന്നെ എത്തി.
       അപ്പോഴാണ് നന്ദി പറയുന്നതിൽ സ്റ്റാഫ് സെക്രട്ടറി ശോഭ ടീച്ചറുടെ പേരു വച്ചതിന് സീനിയർ മോസ്റ്റ് സുലോചന ടീച്ചർ പ്രശ്നം ഉണ്ടാക്കിയത്.തന്റെ പേരു വയ്ക്കാതെ ശോഭ ടീച്ചറുടെ പേരു വച്ചതിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി സുലോചന ടീച്ചർ.
ആര് നന്ദി പറയണം എന്ന് ഹെഡ്മിസ്ട്രസ് സത്യഭാമ ടീച്ചർ തീരുമാനിക്കട്ടെ.

" എനിക്ക് രണ്ടിലൊന്നറിയണം, എന്റെ പേര് വയ്ക്കാതെ ശോഭയുടെ പേര് നന്ദി പറയാൻ നോട്ടീസിൽ വച്ച നിങ്ങൾ എന്ത് അപരാധമാണ് കാണിച്ചത് സത്യഭാമ ടീച്ചർ? " സുലോചന ടീച്ചർ ചൂടായി കൊണ്ട് ചോദിച്ചു.

        " തർക്കം പരിഹരിക്കാൻ എം.എൽ.എ വിളിക്കണോ " കഞ്ഞിപ്പുരയിൽ നിന്നും കഞ്ഞി വയ്ക്കണ സരള ചോദിക്കണതു കേട്ടു.

    " ശോഭ ടീച്ചറോ സുലോചന ടീച്ചറോ ആരെങ്കിലും ഒരാൾ നന്ദി പറഞ്ഞോളൂ, നന്ദി പറഞ്ഞൂന്ന് വച്ച് സർക്കാർ ഒരു ഇൻക്രിമെന്റ് ഒന്നും തരാൻ പോണില്ല " എച്ച്.എം.സത്യഭാമ ടീച്ചർ പറഞ്ഞു.

    ഉൽഘാടന സമ്മേളനം കൃത്യം 6 മണിക്ക് തന്നെ തുടങ്ങി .

സ്വാഗതം പ്രഥമാധ്യാപിക സത്യഭാമ ടീച്ചർ പറഞ്ഞു. അധ്യക്ഷനായി പിടിഎ പ്രസിഡൻറിനെ ക്ഷണിച്ചു.പി.ടി.എ പ്രസിഡന്റ് ഉൽഘാടനത്തിന് എം.എൽ.എ യെ ക്ഷണിച്ചു.

'"എന്റെ ഗീർവാണം കേൾക്കാനല്ല നിങ്ങൾ ഇരിക്കുന്നതെന്നറിയാം, നിങ്ങളുടെ കുഞ്ഞുമക്കളുടെ പരിപാടികൾ കാണാനിരിക്കുന്ന നിങ്ങളെ സംസാരിച്ച് വെറുപ്പിക്കുന്നില്ല, ഈ പരിപാടി ഉദ്ഘാടനം ചെയ്ത തായി അറിയിക്കുന്നു" എന്ന് പറഞ്ഞ് എം.എൽ.എ പ്രസംഗം നിർത്തി. എം എൽ.എ യും വേദിയിലുണ്ടായിരുന്ന എല്ലാവരും കൂടി വിളക്കിന് തിരിതെളിച്ചു.

  പഞ്ചായത്ത് പ്രസിഡന്റും രണ്ട് വാക്ക് സംസാരിച്ചു.

   നന്ദി പറയാൻ നോട്ടീസിലെ പേരാണ് അധ്യക്ഷൻ വിളിച്ചത്,  സ്റ്റാഫ് സെക്രട്ടറി ശോഭ ടീച്ചറെ..

  ശോഭ ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു. "എന്റെ നന്ദി പോരാതെ സീനിയർ മോസ്റ്റ് സുലോചന ടീച്ചറും കൂടി നന്ദി പറയുന്നതായിരിക്കും " ശോഭ ടീച്ചർ പറഞ്ഞു.

 സുലോചന ടീച്ചറും കൂടി എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു. അങ്ങനെ യോഗം സമംഗളം അവസാനിച്ച് കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. ബാക്കി അധ്യാപിക  അധ്യാപകർക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്.


ഗുണപാഠം: ഒരുപാട് വിവരമുള്ളവരിൽ നിന്ന് ഒന്നും പഠിക്കാൻ പറ്റണമെന്നില്ല.വിവരമില്ലാത്തവരിൽ നിന്ന് ധാരാളം പഠിക്കാൻ കഴിയും.



                 - ശുഭം -





📜✍️മജു

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

മഴവിൽ പ്രണയം



എനിക്ക് നിന്നോടുള്ള പ്രണയം
മഴവില്ലിന്റെ ഏഴു നിറങ്ങൾ പോലെ
പരിശുദ്ധമായിരുന്നു
നീ ഇല്ലാത്ത ഒരു ക്ലാസിനെക്കുറിച്ച്
എനിക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല

   ഒമ്പതാം ക്ലാസിൽ എനിക്ക്
സ്ക്കൂൾ മാറേണ്ടി വന്നു
പിന്നെ നമ്മൾ കണ്ടിട്ടില്ല
സംസാരിച്ചിട്ടില്ല, അന്നും സംസാരിച്ചിട്ടില്ല
എന്നിട്ടും പ്രണയമായിരുന്നു
അതെങ്ങനെയെന്നറിയില്ല
ഹൃദയത്തിന്റെ അഗാധതലങ്ങളിൽ എങ്ങനെയോ
നാം അറിയാതെ നിറഞ്ഞു തുളുമ്പുന്ന
സ്നേഹത്തിൽ ചാലിച്ച ഏഴു നിറങ്ങൾ
ഇന്നും എന്റെ മനസിൽ
പ്രണയവർണ്ണങ്ങൾ ചാലിക്കുന്നു.

       - ശുഭം -

📜✍️മജു

💞❤️💛💚🧡💙💜💗❣️💕💓💞❤️💛💚🧡💙

അനുഭവങ്ങൾ പാളിച്ചകൾ _ഒരു കുരുവിയുടെ മരണം (ബാല്യകാല സ്മരണകൾ- 12)



എന്റെ ചെറുപ്പത്തിൽ നടന്ന സംഭവമാണ്.വീടിന്റെ മുൻവശത്തുള്ള ഒരു പ്ലാവിൽ ഒരു ചെറിയ ഒരു കുരുവി വന്നിരുന്നു. ഒരു ചെറിയ കരിങ്കല്ല് എടുത്ത് ഉന്നം പിടിച്ചു.ഒറ്റേറ്.... ആ കിളി നേരെ താഴേക്കു വീണു. അത് ചത്തിരുന്നു. ഇത്രയും കൃത്യമായി അതിന്റെ തലയിൽ കൊണ്ട് വീണതിൽ എനിക്ക് അൽഭുതം തോന്നി.ഇലകളുടേയും കൊമ്പുകളുടേയും ഇടയിൽ ഇരുന്ന ആ കിളിയുടെ ദേഹത്ത് ആ കല്ല് കൊണ്ട് കിളി ചത്തതിൽ എനിക്ക് അതിയായ വ്യസനം ഉണ്ടായി.
           പലവട്ടം മാവിൽ നിൽക്കുന്ന മാങ്ങ വീഴാൻ ഞാൻ എറിഞ്ഞിട്ടുണ്ടെങ്കിലും പലപ്പോഴും മാങ്ങ വീണിട്ടില്ല.
ആ കുരുവി യുടെ കഷ്ടകാലത്തിനാവണം ആ കല്ല് അതിന്റെ ദേഹത്ത് തട്ടിയത്.
    ചത്ത കുരുവിയെ വലിയൊരു കുഴി കുഴിച്ച് അതിൽ മൂടി.പുറമെ പൂക്കളൊക്കെ ഇട്ട് പ്രണാമം അർപ്പിച്ചു.ചെറുപ്പത്തിൽ എന്റെ കയ്യ് കൊണ്ട് ഒരു മനോഹരമായ ചെറിയ ഒരു കുരുവി മരിക്കാനിടയായതിലുള്ള വ്യസനം രേഖപ്പെടുത്തട്ടെ.
 
                                             (തുടരും)
📜✍️മജു.
🐦🦜🕊️🐦🦜🕊️🐦🦜🕊️🐦🦜🐦🦜🐦🦜🐦🦜🐦🦜🐦🦜🐦🦜🐦🦜🐦🦜🐦🦜🐦🦜🐦🦜🐦

കണ്ടക്ടർ (കഥ)



മനോജ് പഠിക്കുമ്പോൾ കണക്കിന് പൂജ്യത്തിനു മുകളിൽ മാർക്കു വാങ്ങിയിട്ടില്ല. ബാക്കി വിഷയങ്ങൾക്ക്‌ അഞ്ചിൽ താഴെ മാർക്ക് കിട്ടിയാൽ ആയി.

  മനോജ് പത്താം ക്ലാസിൽ തോറ്റു. 100 മാർക്ക് തികച്ചുകിട്ടിയില്ല. പിന്നെ ഒരു കൊല്ലം പാരലൽ  കോളേജിൽ പഠിച്ചു.വീണ്ടും എട്ടു നിലയിൽ പൊട്ടി. 100 നു താഴമാർക്കു വാങ്ങി വീണ്ടും തോറ്റു.

          അതോടെ പഠനം നിർത്തി. അങ്ങനെ ഒരു ബസ് കണ്ടക്ടറുടെ ജോലി തരപ്പെട്ടു. എട്ട് പത്താൻ കുളം, എന്ന് പറഞ്ഞ് യാത്രികൻ കൊടുക്കുന്ന നൂറു രൂപാ നോട്ട് വാങ്ങി എട്ട് എട്ട് അറുപത്തിനാല് എന്ന് മനസിൽ കണക്കാക്കി ബാക്കി 36 രൂപയും തിരിച്ചു കൊടുക്കും. ഇതൊക്കെ ശീഘ്രം നടന്നിരിക്കും. എന്നിട്ട് അടുത്തയാൾക്ക് ടിക്കറ്റുകൊടുക്കുവാൻ പൈസ വാങ്ങിയിട്ടുണ്ടാവും.

   യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് കൂട്ടുന്നതിലും കൃത്യമായി ബാക്കി കൊടുക്കുന്നതിലും മനോജിന് പിഴച്ചിട്ടില്ല. ഹരമാണ് മനോജിന് കണ്ടക്ടറുടെ ജോലി. തന്റെ വഴി തിരിച്ചറിഞ്ഞ ചെറുപ്പക്കാരൻ.

   അപ്പോൾ ബുദ്ധിയില്ലാഞ്ഞിട്ടല്ല മനോജ് എസ്. എസ്.എൽ.സി തോറ്റത്. താൽപ്പര്യം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായില്ല. അതു കൊണ്ട് പഠനത്തിൽ തോറ്റു.ഓരോരുത്തരുടെ വഴിതെളിയുന്നത് ഓരോ രീതിയിലായിരിക്കും.

    താൽപ്പര്യമാണ് പഠനത്തിന്റെ മാതാവ്. നിങ്ങളും നിങ്ങളുടെ വഴി കണ്ടു പിടിക്കുക.അത് വേറെയെങ്ങും അന്വേഷിക്കണ്ട. നിങ്ങളുടെ ഉള്ളിൽ തന്നെ ഒളിഞ്ഞിരിക്കുന്നുണ്ട്.

                - ശുഭം -

📜✍️മജു.

🧡💚💛❤️🖤💜💙🧡💚💛❤️🖤💜💙🧡💚💛

#ഭക്ഷണത്തിന്റെ വില(കഥ)



വിനയൻ വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാണ് പഠിച്ചത്. പഠനത്തിൽ മിടുക്കനായിരുന്നു വിനയൻ.പത്താം ക്ലാസും പ്രീഡിഗ്രിയും പാസായി എൻജിനിയറിങ്ങിന് എൻ ട്രൻസ് എഴുതി ,കിട്ടി. വീട്ടിൽ നിന്ന് ദൂരെയായിരുന്നു എൻജിനീയറിങ്ങ് കോളേജ്. അവിടെ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. വിനയന്റെ കൂലിപ്പണിക്കാരനായ അച്ഛൻ മാസാമാസം അയച്ചുകൊടുക്കുന്ന തുക അപര്യാപ്തമായിരുന്നു. ഹോസ്റ്റൽ ഫീസ്, മെസ്ഫീ, പുസ്തകങ്ങൾ വാങ്ങാനുള്ള പൈസ എല്ലാത്തിനും കൂടി ഈ തുക തികയുമായിരുന്നില്ല. ഹോസ്റ്റലിൽ നിന്ന് രാവിലെയും രാത്രിയിലെയും ഭക്ഷണം കിട്ടും. ഉച്ചയ്ക്ക് കാന്റീനിൽ നിന്ന് വേണം ഭക്ഷണം കഴിക്കാൻ. അതിന് പൈസ കൊടുക്കണം.കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കാനുള്ള തുക വിനയന്റെ കയ്യിൽ ഉണ്ടാകാറില്ല. അതു കൊണ്ട് തന്നെ ഉച്ചയ്ക്ക് എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ പുറത്തേക്ക് ഇറങ്ങി നടന്ന് റോഡ് സൈഡിലെ പൈപ്പിലെ പച്ചവെള്ളം കുടിച്ച് വിനയൻ വയറു നിറച്ചു.

               ഒരു ദിവസം വിനയന്റെ അച്ഛൻ മാസം അയക്കേണ്ട പൈസയുമായി മകനെ നേരിൽ കണ്ട് കൊടുക്കാനായി എൻജീനിയറിങ്ങ് കോളേജിൽ എത്തി. ഒരു ഒറ്റമുണ്ടും തോളിൽ ഒരു തോർത്തുമിട്ട് തനി ഗ്രാമീണനായ ആ മനുഷ്യൻ മകനെ അന്വേഷിച്ച് ക്ലാസ് മുറികൾ കയറി ഇറങ്ങി.ഇന്നത്തെ പോലെ മൊബൈൽ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഒരു കാലമാണ്. അന്വേഷിച്ച് അന്വേഷിച്ച് മകന്റെ ക്ലാസിനു മുന്നിലെത്തിയ ആ പിതാവിനെ മകൻ കണ്ടു. അധ്യാപകന്റെ അനുവാദത്തോടെ വിനയൻ ക്ലാസിന് പുറത്തെത്തി അച്ഛനെ കണ്ടു. അച്ഛൻ മകനെ കെട്ടിപ്പിടിച്ചു.

" മകനേ.. നിന്നെ കാണുകയുമാവാം ഈ മാസത്തെ പൈസ നേരിട്ട് തരികയുമാവാം എന്ന് കരുതിയാണ് ഞാൻ വന്നത് " എന്ന് പറഞ്ഞു.

   പൈസ കൊടുത്ത് മകനെ കണ്ട് സന്തോഷമായി ആ പിതാവ് വീട്ടിലേക്ക് തിരിച്ചു.

   ക്ലാസിലെത്തിയ വിനയനോട് കൂട്ടുകാർ ചോദിച്ചു: "അതാരാണ്?'"

 വിനയനും കൂട്ടുകാരുമൊക്കെ പാന്റും കോട്ടുമാണ് ധരിച്ചിരുന്നത്. അവരുടെയൊക്കെ അച്ഛൻമാർ കാറിലും ബൈക്കിലുമൊക്കെ പരിഷ്കൃതരായി വന്നുകൊണ്ടിരുന്നവരാണ്.

  കൂട്ടുകാരോട് വിനയൻ പറഞ്ഞു: "അച്ഛൻ ബിസിനസിലെ തിരക്കു കാരണം വീട്ടിലെ പണിക്കാരന്റെ കയ്യിൽ പൈസ കൊടുത്തയച്ചതാണ് ".

   "ഓഹോ, നിന്റെ അച്ഛൻ വലിയ തിരക്കുള്ള മനുഷ്യൻ തന്നെ.ഇടയ്ക്കൊക്കെ ഇങ്ങോട്ട് ഒന്ന് വരാൻ പറയൂ. ഞങ്ങൾക്ക് ഒന്ന് കാണാമല്ലോ "

   " എപ്പോഴും ബിസിനസ്, ബിസിനസ് എന്നു പറഞ്ഞ് യാത്രയാണ്, വരാൻ പറഞ്ഞു നോക്കാം." വിനയൻ പറഞ്ഞു.

 "ഓഹോ....... ''

  വീണ്ടും ഉച്ച സമയങ്ങളിൽ എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ നല്ല ഹോട്ടലിലാണ് ഭക്ഷണം എന്ന് പറഞ്ഞ് വിനയൻ നടക്കും. പൈപ്പിലെ പച്ചവെള്ളം കുടിച്ച് ശീലമായി കഴിഞ്ഞിരിക്കുന്നു.

  അങ്ങനെ പഠിപ്പ് കഴിഞ്ഞു.വിനയൻ ജയിച്ചു.ദുബായിയിൽ ഒരു കമ്പനിയിൽ ജോലി കിട്ടി. വലിയ തുക ശംബളമായി കിട്ടും.

 ഇന്ന് നാട്ടിൽ നഗരത്തിൽ ധാരാളം സ്ഥലങ്ങൾ ഉണ്ട്, ഹോട്ടലുകൾ, കടകൾ ഇവ ഉണ്ട്. കോടികളുടെ ആസ്തി ഉണ്ട്.

    ദുബായിയിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ ബിസിനസ് ചെയ്യുകയാണ് വിനയൻ ഇന്ന്.

 അപ്പോഴും തന്നെ താനാക്കിയത് എൻജിനീയറിങ്ങ് കോളേജിൽ പഠിക്കുമ്പോൾ ഉച്ചഭക്ഷണത്തിന് പകരം കുടിച്ച പച്ച വെള്ള മാ ണ്. രൂപയില്ലാത്തതു കൊണ്ടാണ് അന്ന് വിനയന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ കഴിയാതിരുന്നത്.

 ഉച്ചയ്ക്കു കുടിച്ച ആ പച്ച വെള്ളമാണ് വിനയനെ രുപയുടെ വില മനസിലാക്കി കൊടുത്തത് ,ഭക്ഷണത്തിന്റേയും.ഒരു രൂപ പോലും അനാവശ്യ മായി ചിലവു ചെയ്യാതെ വിനയൻ ജീവിക്കുന്നു. കോടീശ്വരനായ വിനയൻ വിനയം കൈവിടാതെ ബിസിനസു നടത്തികൊണ്ടിരിക്കുന്നു.

                 - ശുഭം -

📜✍️മജു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Friday, February 7, 2020

#കിളി പേച്ച് കേൾക്ക വാ....... (കഥ)



സുകുമാരൻ ബാല്യ കൗമാരവും കഴിഞ്ഞ് യൗവ്വനത്തിലെത്തി സ്വന്തമായി ജോലിയെടുത്ത് ഒറ്റത്തടി മുച്ചാൺ വയറുമായി കഴിഞ്ഞുകൂടുമ്പോഴാണ് ഒരു ദിവസം ഒരു ലെറ്റർ തപാലിൽ കിട്ടുന്നത്.

       പ്രിയ സുകുമാരേട്ടന്,

          എനിക്ക് ഏട്ടനെ എന്തിഷ്ടമാണെന്നോ... ഞാനെപ്പോഴും ഓർക്കാറുണ്ട് .സുകുമാരേട്ടൻ റോഡിലൂടെ നടന്നു വരാൻ ഞാൻ കാത്തു നിൽക്കാറുണ്ട്. നടന്നു പോയി കഴിഞ്ഞിട്ടേ ഞാൻ ബസിൽ കയറി ടൈപ്പ് റൈറ്റിങ്ങ് പഠിക്കാൻ പോകാറുള്ളൂ. എന്നോട് സ്നേഹം ഉണ്ടെങ്കിൽ കത്ത് കിട്ടി തൊട്ടടുത്ത ദിവസം റോസ് കളർ ഷർട്ടിട്ട് വരണം.

                  എന്ന്,
            സ്നേഹത്തോടെ,
                പത്മിനി.

      എന്റെ പത്മിനി നിന്നെ ഞാനും എപ്പോഴും കാണാറുണ്ട്.നിന്റെ സ്നേഹം നിറഞ്ഞ പുഞ്ചിരിയും നോട്ടവും ശ്രദ്ധിക്കാറുമുണ്ട്. എന്നോട് ബല്ലാത്ത പ്രേമം ഉണ്ടെന്ന് ഞാനറിഞ്ഞില്ല പത്മിനി..... എന്ന് സു കുമാരൻ മനസിൽ വിചാരിച്ചു.

     കത്തു കിട്ടി പിറ്റേ ദിവസം റോസ് ഷർട്ടിടാതെ നീല ഷർട്ടാണ് ഇട്ടത്.പതിവുപോലെ പത്മിനി ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ട്. ഇന്ന് തനിച്ചാണ്. മറ്റു ബസ് കാത്തുനിൽക്കുന്നവർ ആരുമില്ല.

        നേരിട്ട് ബസ് സ്റ്റോപ്പിലേക്ക് സു കുമാരൻ നടന്നു. കത്ത് കിട്ടീട്ടോ. റോസ് ഷർട്ട് മുഷിഞ്ഞിരി ക്കുവാ.... അതു കൊണ്ട് നീല ഷർട്ടിട്ടു. സ്നേഹത്തിന് കുറവില്ലാട്ടോ.... ഇവിടെ നിന്ന് ഇങ്ങനെ സംസാരിച്ചാൽ ശരിയാവില്ല. നാളെ നമുക്ക് സ്വസ്ഥമായി എവിടെയെങ്കിലും പോയിരുന്ന് സംസാരിക്കാം. നാളെ 9 മണിയുടെ കൊടുവായൂർ ബസിന് കയറുക. ഞാനും ഉണ്ടാവും. സു കുമാരൻ പറഞ്ഞു.

      പിറ്റേ ദിവസം ഒമ്പതു മണിയുടെ കൊടുവായൂർ ബസിന് സുകുമാരനും പത്മിനിയും കയറി. ബസ് പാടത്തിന് നടുവിലൂടെയും ചെറിയ റോഡിലൂടെയും ആളെ കയറ്റിയും ഇറക്കിയും പാഞ്ഞു. കൊടുവായൂർ എത്തി. വണ്ടി അവിടെ വരെയുള്ളൂ. രണ്ടു പേരും ഇറങ്ങി. തനി ഗ്രാമീണ അന്തരീക്ഷം.
    "നമുക്ക് ചിറ്റൂർ ഗവൺമെന്റ് കോളേജിൽ പോകാം " സുകുമാരൻ പറഞ്ഞു.
     "ഓക്കേ " പത്മിനിയും പറഞ്ഞു.

പത്മിനി കോളേജ് കുമാരിയെ പോലെ ചുരിദാർ ധരിച്ചിരുന്നു. അവൾക്ക് കോളേജ് കുമാരിയുടെ പ്രായമേ ഉണ്ടായിരുന്നുള്ളൂ. സു കുമാരനും പ്രായം കൊണ്ട് കോളേജ് കുമാരൻ തന്നെ.

          കൊടുവായൂർ നിന്ന് ചിറ്റൂർ ബസിന് കയറി അവർ രണ്ടു പേരും കോളേജിനു മുമ്പിലുള്ള സ്റ്റോപ്പിൽ ഇറങ്ങി.കോളേജിനുള്ളിലൂടെ കയ്യും വീശി നടന്നു നീങ്ങുന്ന അവരെ കണ്ടാൽ കോളേജിൽ ഒപ്പം പഠിക്കുന്നവരാണെന്നു തോന്നും.

 കോളേജിന്റെ ഒരു കോർണറിൽ അവർ ഇരുന്നു.രണ്ടു പേരും പറയാൻ കൊതിച്ചിരുന്ന കാര്യങ്ങളൊക്കെ പറഞ്ഞു തീർത്തു. സമയം പോയതറിഞ്ഞില്ല. അതിന് തീയുടെ അടുത്തല്ലല്ലോ ഇരിക്കുന്നത്.
സമയം നാലു മണി കഴിഞ്ഞിരിക്കുന്നു. അവർ കോളേജിന് പുറത്തേക്ക് ഇറങ്ങി.ഒരു ഹോട്ടലിൽ കയറി ഫലൂദ ക ഴിച്ചു.അടുത്താഴ്ച്ച ഒരുമിച്ച് സിനിമയ്ക്ക് പോകാമെന്ന പ്രഖ്യാപനവും അവർ അവിടെ വച്ച് നടത്തി തിരികെ വീട്ടിലേക്ക് ബസ് കയറി. കയറിയ സ്റ്റോപ്പിൽ ഇറങ്ങി രണ്ട് പേരും അവരവരുടെ വീട്ടിലേക്ക് പോയി.

          സിനിമയ്ക്ക് പോകാമെന്നു പറഞ്ഞ ദിവസം എത്തി.നഗരത്തിൽ എത്തി ,നല്ല തീയറ്ററിൽ തന്നെ കയറി ടി ക്കെറ്റെടുത്തു.കിളി പേച്ച് കേൾക്ക വാ എന്ന മമ്മൂട്ടി നടിച്ച തമിഴ് സിനിമയാണ് .മമ്മൂട്ടി അതിൽ ഒരു അധ്യാപകന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

       തീയറ്ററിൽ പല സീറ്റുകളും ഒഴിഞ്ഞുകിടന്നിരുന്നു.അത് എന്തായാലും നന്നായി. സിനിമ കാണാൻ വന്നതിലും രണ്ട് ഉണ്ട് കാര്യം. സിനിമ കാണുകയും ചെയ്യാം..... അടുത്ത സീറ്റിൽ ആളില്ലാത്തതു കൊണ്ട് കൂടുതൽ സ്വാതന്ത്ര്യത്തിൽ എന്തെങ്കിലുമൊക്കെ പറയുകയുമാവാം. പ്രണയത്തിന്റെ ഒരു തീവ്രത ഫീൽ ചെയ്യണമെങ്കിൽ തീരെ അടുത്ത് ആ ളില്ലാതിരിക്കുന്നതാ നല്ലത്‌ അല്ലേ പത്മിനി? അതേ അതേ എന്ന് ഉത്തരം.
സിനിമ കഴിഞ്ഞു.ബസിൽ കയറി പുറപ്പെട്ടടുത്ത് തന്നെ വന്ന് രണ്ട് പേരും രണ്ട് വഴിക്ക് പോയി.

   പിന്നെ കുറച്ചു കാലത്തേക്ക് പത്മിനിയുടെ ഒരു വിവരവും സുകുമാരൻ അറിഞ്ഞില്ല. ഒരു ദിവസം നാട്ടിലെ ഓഡിറ്റോറിയത്തിന് മുന്നിലൂടെ പോകുമ്പോൾ നാദസ്വരം ഒക്കെ കേൾക്കുന്നുണ്ട്. മണവാട്ടിയായി അണിഞ്ഞൊരുങ്ങി ഒരു പെൺകുട്ടി കാറിൽ വന്നിറങ്ങി. നോക്കിയപ്പോൾ അത് പത്മിനി യാ ണ്. അവളും ഒന്ന് നോക്കി. എല്ലാം പെട്ടെന്നായിരുന്നു എന്ന് പറയും പോലെ. പെൺകുട്ടികളുടെ കാര്യത്തിൽ അങ്ങനെയൊക്കെ ഉണ്ടാവാം. സു കുമാരൻ നടന്നു നീങ്ങി.
  പത്മിനി കുടുംബമായി എവിടെയോ ജീവിക്കുന്നു. സു കുമാരൻ പിന്നെ ഒരിക്കലും പത്മിനിയെ നേരിൽ കണ്ടിട്ടില്ല.

                     - ശുഭം -

PS: ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ഏതെങ്കിലും വ്യക്തികളുമായി ബന്ധമില്ല.

✍️📜മജു.

💕💗💓💞💟❣️💌💕💗💓💞❣️💌💟💕💓💞