Saturday, October 31, 2020

അച്ഛൻ മകനയച്ച കത്തുകൾ - 11


                            സ്ഥലം,

                      29. X.1991.

മജുവിന്,


അയച്ച എഴുത്ത് ഇന്നലെ കിട്ടി. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു.


 എന്താണ് യൂണിവേഴ്സിറ്റിയിൽ പോകാതിരുന്നത്? പഠിക്കുവാൻ ഉദ്ദേശമില്ലേ? പഠിച്ചു ഡിഗ്രി എടുക്കുന്നത് നന്നായിരിക്കും. ഭാവിയിൽ വളരെ പ്രയോജനം ഉണ്ടാകും എന്ന് ഞാൻ കരുതുന്നു. ഏതായാലും ഫീസടച്ച് പഠിക്കുവാൻ ചേരുക.


 അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്. എനിക്കും മറ്റുള്ളവർക്കും ഒരു വിധം സുഖം തന്നെ.


എൻ്റെ പെൻഷൻ പേപ്പർ ഒന്നും തന്നെ ശരിയായിട്ടില്ല. സെപ്റ്റംബർ ആദ്യമല്ലേ മടക്കി അയച്ചത്. ഏതായാലും കുറച്ച് താമസിച്ചേ ശരിയാകൂ എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.


ഇവിടെ ഇപ്പോൾ നല്ല മഴയാണ്. അവിടെ മഴ പെയ്യാറുണ്ടോ?എന്തൊക്കെയാണ് മറ്റു വിശേഷങ്ങൾ?


ഇവിടെ മറ്റു പ്രത്യക വിശേഷങ്ങൾ ഒന്നും തന്നെ ഇല്ല. എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കുക.


പഠിക്കുവാൻ ചേരണം. ചേരാതിരിക്കരുത്. കുറച്ച് ക്ലേശം അനുഭവിച്ചാലും ഡിഗ്രിയെടുക്കുവാൻ ശ്രമിക്കണം.

             സ്നേഹത്തോടെ,

                   അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 10

 

                               സ്ഥലം,

                       16.9.1991.

                               

മജു അറിയുന്നതിന്,


        1-ന് ഇവിടെ നിന്നും പോയിട്ട് കത്ത് അയക്കാതിരുന്നത് എന്തുകൊണ്ടാണ്. ഇതു കിട്ടിയാൽ എഴുത്തയക്കണം.


  മിനി കുഞ്ഞമ്മയുടെ കല്യാണത്തിന് വരാനിരിക്കുന്നതുകൊണ്ടാണ് കത്തയക്കാതിരുന്നത് എന്ന് ഞങ്ങൾ വിചാരിച്ചു. എന്താണ് കല്യാണത്തിന് വരാതിരുന്നത്? അമ്മയും ബിജുവും കല്യാണത്തിന് പോയിരുന്നു.


14 ന് ധാരാളം കല്യാണം ഉണ്ടായിരുന്നത് കൊണ്ട് എനിക്കും റജിക്കും മിനിയുടെ കല്യാണത്തിന് പോകുന്നതിന് സാധിച്ചില്ല.


    1 ന് നേരത്തെ അവിടെ എത്തിച്ചേർന്നു എന്നു കരുതുന്നു.അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?


 പ്രസാദിനേയും സ്വാമിയേയും കുടുംബത്തേയും ഞങ്ങളുടെ ക്ഷേമാന്വേഷണങ്ങൾ അറിയിക്കുക.


  ഇവിടെ ഞങ്ങൾക്കെയാവർക്കും ഒരു വിധം സുഖം തന്നെ. അമ്മയുടെ കാലിന് കുറേ ശ്ശേ വേദനയുണ്ട്. മരുന്ന് കഴിക്കുന്നുണ്ട്.


ബിജു സ്കൂളിൽ പോകുന്നുണ്ട്. പഠിത്തത്തിൽ വളരെ പിന്നോക്കമാണ്.ടി.വി കാണലാണ് പ്രധാന തൊഴിൽ. മറ്റു വിശേഷങ്ങൾ ഒന്നും ഇല്ല. 


ഉടനെ മറുപടി അയക്കുമല്ലോ....


                     സസ്നേഹം,

                        അച്ഛൻ.

Friday, October 30, 2020

അച്ഛൻ മകനയച്ച കത്തുകൾ - 9

 

                  ഓം.

                                   സ്ഥലം,

                            7.8.1991.

                                      

മജുവിന്,


എന്താണ് കത്തൊന്നും എഴുതാതിരുന്നത്? വിവരങ്ങൾ അറിഞ്ഞിട്ട് വളരെ ദിവസങ്ങൾ ആയല്ലോ?


 എന്തൊക്കെയുണ്ട്‌ അവിടെ വിശേഷങ്ങൾ? സുഖം തന്നെയല്ലേ? 


അപ്പോയ്മെൻ്റ് ശരിയായോ? 1990 ജൂലായ് മുതലുള്ള ഡി.എ കുടിശിഖ എഴുതി വാങ്ങുവാൻ ശ്രമിക്കണം.1990 സെപ്റ്റംബർ മുതൽ 1991 മാർച്ച് വരെയുള്ള പ്രതിമാസം 43 രൂപാവച്ച് കിട്ടണം.എച്ച്.എം നെ ഓർമ്മിപ്പിക്കുക.


 അതുപോലെ 1991 ജനുവരി മുതൽകൂട്ടിയിരിക്കുന്നത് ജൂൺ 20ന് മുതലുള്ളതും കിട്ടും. ഓണത്തിന് മുൻപ് നിയമനം അംഗീകരിച്ച് ശംബളം കിട്ടുമോ?


ഇവിടെ രണ്ട് മൂന്ന് ദിവസമായി നല്ല മഴയാണ്. എൻ്റെ നടുവെട്ടി ഒരാഴ്ച ഇരിപ്പായിരുന്നു.കൂടാതെ ചെരിപ്പിൻ്റെ അലർജി ബാധിച്ച് വലതുകാലിന് നീരും ഉണ്ടായി. മരുന്ന് കഴിച്ച് ഇപ്പോൾ കുറവുണ്ട്. 


എൻ്റെ പേപ്പറൊന്നും ശരിയായിട്ടില്ല.


അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.


അവിടെ എല്ലാവർക്കും സുഖം തന്നെയെന്നു കരുതുന്നു.പ്രസാദിനേയും സ്വാമിയേയും കുടുംബത്തേയും എൻ്റെ അന്വേഷണം പ്രത്യേകം അറിയിക്കുക.


ഇവിടെ ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ. മറ്റു പ്രത്യേക വിശേഷങ്ങൾ ഒന്നും ഇല്ല. ഈ കത്ത് കിട്ടിയാൽ ഉടനെ മറുപടി അയക്കണം.


" കർശനമായി ചിലവു ചുരുക്കി മിച്ചം വയ്ക്കുക. ഭാവിയിൽ അത് പ്രയോജനപ്പെടും " _ ലെനിൻ


                സ്നേഹത്തോടെ,

                            അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 8.

 

                      ഓം.

                             സ്ഥലം,

                            22. 7.1991.

മജു അറിയുന്നതിന്,


16.7.1991 ന് അയച്ച കത്തു കിട്ടി.എ.ഇ.ഒ വിസിറ്റ് കഴിഞ്ഞ് ക്ലാസ് ശരിയാകുമെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. വെക്കേഷൻ ശംബളം അന്വേഷണത്തിൽ കിട്ടില്ലെന്നാണറിഞ്ഞത്.


 സർവീസ് ബുക്കിൽ കഴിഞ്ഞ കൊല്ലത്തെ സർവീസുകൂടി എഴുതി ചേർപ്പിക്കണം. അതെല്ലാം ഇൻക്രിമെൻ്റിനും മറ്റാനുകൂല്യത്തിനും കണക്കാക്കുന്നതാണ്.


മലയാള പുസ്തകം ആവശ്യത്തിനു പോലും സ്കൂളിൽ ഇല്ല. അതു കൊണ്ട് ഇവിടെ കിട്ടാൻ സാധ്യതയില്ല.


എൻ്റെ കടലാസൊന്നും ശരിയായിട്ടില്ല. 


റജിയും ജേക്കബും 10 മണിക്ക് ഇവിടെ വന്നു. 


റജി കോളേജിൽ ചേർന്നു പഠിക്കുവാൻ അപേക്ഷ കൊടുത്തിരിക്കുകയാണ്. മിക്കവാറും അടുത്ത മാസം കിട്ടുമെന്ന് കരുതുന്നു.


ഇവിടെ കിഴക്കേപറമ്പിലെ തൈകൾക്ക് കുഴപ്പമൊന്നുമില്ല. വെള്ളത്തിൻ്റെ ശല്യമുണ്ടായില്ല.എന്നാൽ വളത്തിൻ്റെ കുറവുണ്ട്.


ഇവിടെ അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.


 എനിക്ക് രണ്ട് മൂന്ന് ദിവസമായി വലതുകാലിൽ നീരുവന്നിരിക്കുകയാണ്. ചെരുപ്പിൻ്റെ അലർജിയാണ്. ഇന്ന് ഡോക്ടറുടെ അടുത്ത് പോകുന്നുണ്ട്. ഇവിടെ മറ്റു പറയത്തക്ക വിശേഷങ്ങൾ ഒന്നും ഇല്ല. അവിടെ നിനക്കും പ്രസാദിനും സ്വാമിക്കും കുടുംബത്തിനും സൗഖ്യമെന്നു കരുതുന്നു.എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കണം. മറ്റു കുടുതൽ അടുത്തതിൽ, നിർത്തുന്നു.


"ചിലവു ചുരുക്കി പണം മിച്ചം വയ്ക്കുക. എങ്കിലേ ഭാവി ജീവിതം ശോഭനമാകൂ. ആഢംഭരങ്ങൾ ഒഴിവാക്കുക.എന്നാൽ അത്യാവശ്യത്തിന് ചില വാക്കുകയും വേണം."

- ഗാന്ധിജി.


                    സസ്നേഹം,

                         അച്ഛൻ.

Monday, October 26, 2020

അച്ഛൻ മകനയച്ച കത്തുകൾ - 7


                            സ്ഥലം,

                                    26.06.1991.


സ്നേഹം നിറഞ്ഞ മജുവിന്,


       22 ന് അയച്ച കത്ത് 24 ന് കിട്ടി. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു. എൻ്റെ പെൻഷൻ പേപ്പർ ഒന്നും ശരിയായിട്ടില്ല. എളുപ്പം ശരിയാകുമെന്നും തോന്നുന്നില്ല. എപ്പോഴെങ്കിലും കിട്ടുമെന്ന് കരുതാം. 


വെക്കേഷൻ ശംബളം കിട്ടുമോ എന്ന് യൂണിയൻ നേതാക്കൾ മുഖേന ആഫീസിൽ അന്വേഷിക്കുക. കിട്ടിയാൽ മൂന്ന് മാസത്തെ ശംബളം കിട്ടുമല്ലോ. കിട്ടിയാൽ ഭാഗ്യമായി. ഒന്നന്വേഷിച്ചു നോക്കുക.


    അമ്മയുടെ അച്ഛൻ്റെ ആണ്ടായിരുന്നു കഴിഞ്ഞാഴ്ച.


    അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.വീട്ടിൽ ഇരുന്ന് മടുപ്പു തുടങ്ങി. പക്ഷേ എന്തു ചെയ്യാം.


    അവിടെ 20 ന് തന്നെ രജിസ്റ്ററിൽ ഒപ്പിട്ടെന്ന് കരുതുന്നു. സ്വാമിയേയും കുടുംബത്തേയും അന്വേഷണം അറിയിക്കണം.


സൗകര്യപ്പെടുമ്പോൾ ഞാൻ ഒരു ദിവസം വരുന്നുണ്ട്. പ്രസാദിനേയും എൻ്റെ സ്നേഹാന്വേഷണം പ്രത്യേകം അറിയിക്കണം. മറ്റു സഹപ്രവർത്തകരേയും ഹെഡ്മിസ്ട്രസിനേയും അന്വേഷണം അറിയിക്കുക.


അവിടെ നിനക്ക് സുഖമെന്ന് കരുതുന്നു.ഇവിടെ എന്നും കനത്ത മഴ തന്നെ. പുറത്തിറങ്ങുന്നതിനു കൂടി സാധിക്കുന്നില്ല.മറ്റു കൂടുതൽ വിശേഷങ്ങൾ ഒന്നുമില്ലാത്തതിനാൽ നിർത്തുന്നു.

 പണം ചിലവഴിക്കുന്ന കാര്യത്തിൽ നിയന്ത്രണം വേണം എന്ന് ഓർമ്മിപ്പിക്കുന്നു.


               സ്നേഹത്തോടെ,

                     അച്ഛൻ.


അച്ഛൻ മകനയച്ച കത്തുകൾ - 6



                         സ്ഥലം,

                           5.3.1991.


മജുവിന്,


          അയച്ച കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞു. ശംബളം കിട്ടുമെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. 


     ഞാൻ 26. 03.1991 വരെ ലീവാണ്. ബിജു സ്കൂളിൽ പോകുന്നുണ്ട്. അമ്മസ്കൂളിൽ പോകുന്നുണ്ട്.


   അവിടെ എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. പ്രസാദിനെയും മറ്റുള്ളവരേയും പ്രത്യേകിച്ച് സ്വാമിയേയും എൻ്റെ അന്വേഷണം അറിയിക്കുക.


   ഇവിടെ പ്രത്യേകിച്ച് വിശേഷമൊന്നുമില്ല.എല്ലാവർക്കും സുഖം തന്നെ.


           സ്‌നേഹത്തോടെ,

               അച്ഛൻ.

Sunday, October 25, 2020

അച്ഛൻ മകനയച്ച കത്തുകൾ - 5.

 


                        സ്ഥലം,

                       7.2.1991.


മജുവിന്,


30.1.1991 ന് അയച്ച കത്ത് കിട്ടി. വിവരങ്ങൾ അറിഞ്ഞു.ഡി ഡി ഇ ആഫീസിൽ നിന്നും കടലാസ് വന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു. അടുത്തു തന്നെ ശംബളം കിട്ടുമെന്ന് കരുതുന്നു.

ഇവിടെ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും തന്നെ ഇല്ല. അവിടെ നിങ്ങൾക്കെല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു. സ്വാമിയേയും പ്രസാദിനേയും ഞങ്ങളുടെ പ്രത്യേക അന്വേഷണം അറിയിക്കുക.


             സ്നേഹത്തോടെ,

                           അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 4

 


                         സ്ഥലം,

                      17.12.1990.


മജുവിന്,


2. 12.1990 ന് ഇവിടെ നിന്നും പോയതിന് ശേഷം എന്താണ് കത്തയക്കാതിരുന്നത്? എന്തൊക്കെയുണ്ട് അവിടെ വിശേഷം? എല്ലാവർക്കും സുഖം തന്നെയല്ലേ?


 സ്കൂളsപ്പിന് പ്രസാദ് സാറുമായിട്ട് ഒന്നിച്ചു പോന്നാൽ മതി. ഇവിടെ ഇറങ്ങുന്നുണ്ടെങ്കിൽ അറിയിക്കുക. ശംബളം കിട്ടിയ രൂപ ചിലവ് കഴിഞ്ഞത് സൂക്ഷിക്കുക.

പൈസ മടിയിൽ സൂക്ഷിക്കുക. പുറമെ ഒരു കാരണവശാലും രൂപ ആരെയും കാണിക്കുത്.പോക്കറ്റടിക്കാരുടേയും കള്ളൻമാരുടെയും ശല്യം ധാരാളം ഉണ്ട്. സന്ധ്യയ്ക്ക് മുൻപ് ഇവിടെ എത്തുമെങ്കിൽ അവിടെ നിന്നും പോന്നാൽ മതി. രാത്രിസഞ്ചാരം ഒഴിവാക്കുക.ബസിൽ ഉറങ്ങാതിരിക്കുക.


അവിടെ എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കുക. ഇവിടെ എല്ലാവർക്കും സുഖം തന്നെ. മറ്റു വിശേഷം ഒന്നും ഇല്ല.


              സ്നേഹത്തോടെ,

                       അച്ഛൻ.

Saturday, October 24, 2020

അച്ഛൻ മകന് അയച്ച കത്തുകൾ - 3.

 

                           സ്ഥലം,

                          26.11. 1990.


മജുവിന്,


കുറച്ചു ദിവസമായി എഴുത്തൊന്നും കണ്ടില്ല. ഈ കത്ത് കിട്ടിയാൽ ഉടനെ മറുപടി അയക്കുക. അവിടെ എന്തൊക്കെയാണ് വിശേഷങ്ങൾ?


     സർവീസ് ബുക്ക് ഇവിടുന്ന് ഇപ്പോൾ അയച്ചുതരണോ? അതോ വരുമ്പോൾ കൊണ്ടു പോയാൽ മതിയോ?


   നിൻ്റെ ജ്യേഷ്ഠന് 9. 12.1990 ൽ റയിൽവേ ബോർഡിൻ്റെ ഒരു പരീക്ഷയുണ്ട്.തിരുവനന്തപുരം ഡിവിഷനിലാണ്.


പ്രസാദ് സാറിനെയും സ്വാമിയേയും കുടുംബാംഗങ്ങളേയും ഞങ്ങളുടെ ക്ഷേമാന്വേഷണം അറിയിക്കുക.


  ഇവിടെ ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ.


           സ്നേഹത്തോടെ

              അച്ഛൻ

Friday, October 23, 2020

അച്ഛൻ മകനയച്ച കത്തുകൾ - 2.

 

                         സ്ഥലം,

                          5.11.1990.


മജുവിന്,


     28.10.1990 ന് ഇവിടെ നിന്നും പോയിട്ട് എപ്പോഴാണ് അവിടെ എത്തിയത്? സർവീസ് ബുക്ക് ഇവിടെ കിട്ടിയിട്ടുണ്ട്. ഉടനെ വേണമെങ്കിൽ അയച്ചുതരാം. അതല്ലെങ്കിൽ ഇനി വരുമ്പോൾ കൊണ്ടു പോകാം. വിവരത്തിന് കത്തയക്കുക. അവിടെ എന്തൊക്കെയാണ് വിശേഷങ്ങൾ? സ്വാമിയേയും പ്രസാദ് സാറിനേയും എൻ്റെ അന്വേഷണം അറിയിക്കുക.


 ഇവിടെ ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ. നിങ്ങൾക്കെല്ലാവർക്കും സുഖമെന്നു വിശ്വസിച്ചു കൊണ്ട് നിർത്തുന്നു.

                   സ്നേഹത്തോടെ,

                       അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 1 ( എൻ്റെ അച്ഛൻ ഞാൻ ജോലിയിൽ കയറിയ കാലം മുതൽ ഫോൺ സൗകര്യം ഉണ്ടാകുന്നതുവരെ എഴുതിയ കത്തുകളിൽ ചിലത് ഇവിടെ പോസ്റ്റുചെയ്യുന്നു)

 


                        സ്ഥലം,

                          O1.10.1990.


പ്രിയപ്പെട്ട മജുവിന്,


    26 .09. 1990 ന് അവിടെ നിന്നും അയച്ച കത്ത് കിട്ടി. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു. ഇവിടെ വിശേഷങ്ങൾ ഒന്നും ഇല്ല.


     28.9.1990 വെള്ളിയാഴ്ച ഇവിടുത്തെ സ്കൂളിലെ ശ്രീമതി. മേരി ടീച്ചർ മരണപ്പെട്ടു.(അച്ഛൻ്റെ സ്കൂളിലെ സഹപ്രവർത്തകയായ ക്രാഫ്റ്റ് ടീച്ചറും എന്നെ പഠിപ്പിച്ച ടീച്ചറും കൂടിയായിരുന്നു ശ്രീമതി. മേരി ടീച്ചർ), രോഗം ക്യാൻസർ ആയിരുന്നു. മേരി ടീച്ചറുടെ സംസ്ക്കാര ചടങ്ങിന് പോയിരുന്നു.


     അവിടെ എന്തൊക്കെയാണ് വിശേഷം? ശ്രീ.പ്രസാദ് കുമാറിനെ എൻ്റെ അന്വേഷണം പ്രത്യേകം അറിയിക്കുക.കൂടാതെ സ്വാമിയേയും കുടുംബാംഗങ്ങളേയും എൻ്റെ അന്വേഷണം അറിയിക്കണം.


   ബിജുവും മറ്റുള്ളവരും സ്‌കൂളിൽ പോകുന്നുണ്ട്. എല്ലാ ദിവസവും ക്ലാസിൽ പോകുന്നുണ്ടല്ലോ? എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. കത്ത് ചുരുക്കുന്നു.


               സ്നേഹത്തോടെ,

                    അച്ഛൻ.

Thursday, October 8, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ- 58. അദ്ധ്യാപക ജീവിതം.



എൻ്റെ ഓർമ്മക്കുറിപ്പുകൾ എഴുതുന്നത് എൻ്റെ ആത്മസംതൃപ്തിക്കുവേണ്ടി മാത്രമാണ്. ഞാൻ അറിയപ്പെടുന്ന ആളല്ല. സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ മാത്രം.


എഴുതാനുള്ള ഒരു പ്ലാറ്റ്ഫോം ഉള്ളതുകൊണ്ട് അത് ഇവിട എഴുതി എന്നു മാത്രം.


അദ്ധ്യാപക ജീവിതത്തിലുടനീളം ആത്മാർത്ഥമായി ജോലി ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

കുട്ടികളെ പഠിപ്പിക്കുന്നതിനപ്പുറമൊന്നും ഞാൻ ആലോചിച്ചിട്ടില്ല. സംഘടനാ പ്രവർത്തനങ്ങൾക്ക് ലീവെടുത്ത് പോകുന്നതിൽ പോലും എനിക്ക് താൽപര്യം കുറവാണ്.

ഓരോ ദിവസവും ക്ലാസിൽ ചെല്ലുമ്പോൾ ആദ്യം ക്ലാസിൽ കയറിയ ഞാൻ ആകും. അത്രയ്ക്ക് ആവേശവും അഭിനിവേശവും അദ്ധ്യാപനത്തോട് എനിക്കുണ്ടായിരുന്നു.എൻ്റെ ടീച്ചിങ്ങ് പ്രാക്ടീസ് കാലഘട്ടത്തിൽ ഒരു മാസം ക്ലാസിൻ്റെ ചുമതല ഞങ്ങൾ ടീച്ചർ സ്റ്റുഡൻസിനായിരുന്നു.


 ഒരു മാസത്തെ പഠിപ്പിക്കലിനു ശേഷം ഞങ്ങൾ തിരിച്ച് ക്ലാസിലേക്ക് പോയി.പിന്നീട് റോഡിലൂടെ ഉച്ച സമയങ്ങളിൽ പോകുമ്പോൾ ജനാലക്കരികിൽക്കൂട്ടം കൂടി നിന്ന് റ്റാറ്റ തരുന്ന കുട്ടികളെ ഇന്നും ഞാൻ ഓർക്കുന്നു.


ഇന്നും കുട്ടിക ളുടെ  അടുത്ത് എത്തുമ്പോൾ എനിക്ക് ആവേശമാണ്. അദ്ധ്യാപനമാണ് എനിക്കെല്ലാം.

ഓരോ കുട്ടിയേയും മഹത്വത്തിലേക്ക് ഉയർത്തി എടുക്കാൻ ഒരു അദ്ധ്യാപകന് കഴിയും.


എൻ്റെ ഫിസിക്സ് ടീച്ചർ ദിവസവും ക്ലാസിൽ വരുമ്പോൾ ചെറിയ ഒരു ഉപദേശം ദിവസവും തരുമായിരുന്നു.

"നിങ്ങളുടെ മുന്നിൽ ഒരു പാട് വഴികളുണ്ട്. അതിൽ വളഞ്ഞ വഴികൾ തിരഞ്ഞെടുക്കരുത്.നേരായ വഴിയിലൂടെ യാത്ര ചെയ്യുക ".

അതേ നേരായ വഴികളിലൂടെ മാത്രമാണ് ഇതുവരെ യാത്ര ചെയ്തിട്ടുള്ളൂ.


എൻ്റെ കുട്ടികളെ പഠിപ്പിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. സന്തോഷിക്കുന്നു.


 രാജ്യത്തിന് വേണ്ടിയുള്ള സ്വയം സമർപ്പണമാകണം ഓരോ ജോലിയും. നല്ല മനുഷ്യരുടെ പിറവിയും അതിൽ നിന്നാണ്.


(തുടരും)


✍️മജു.


🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

Tuesday, October 6, 2020

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ- 57 എൻ.സി.സി.

 


ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എൻ.സി.സിയ്ക്ക് ചേരുകയുണ്ടായി. വളരെ അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് എൻ.സി.സിയുടെ വൈകുന്നേരങ്ങളിലെ പരേഡ് കടന്നു പോയത്.
ആഴ്ചയിൽ രണ്ടു ദിവസം എൻ.സി.സി ഉണ്ടാകും. അതിന് ചുമതലയുള്ള അദ്ധ്യാപകനും പിന്നെ മിക്കപ്പോഴും പഞ്ചാബികളായ ഉദ്യോഗസ്ഥരും മാറി മാറി വരാറുണ്ട്.തലപ്പാവും താടിയുമൊക്കെ വച്ച് അജാനുബാഹുക്കളാണ് പഞ്ചാബികൾ.എൻ.സി.സിയ്ക്ക് ചേരുന്ന സമയത്ത് അതിൻ്റെ ഡ്രസ്സൊക്കെ സ്കൂളിൽ നിന്ന് തരികയാണ് പതിവ്.ഷൂസും ബെൽറ്റും ഉണ്ടാകും. ചാക്കു പോലത്തെ ട്രൗസറും ഷർട്ടും നമ്മുടെ പാകത്തിന് തിരഞ്ഞെടുക്കണം. മാസത്തിൽ ഒരു കഷണം സോപ്പു കിട്ടും ആ ഡ്രസ് കഴുകാൻ.

മുടി പറ്റെ വെട്ടിയിരിക്കണം. തൊപ്പി വയ്ക്കുമ്പോൾ മുടി കാണാൻ പാടില്ല.ചിട്ടയോട് കൂടിയ പരേഡ് രസകരമാണ്. പരേഡ് തെറ്റിക്കുന്നവരെ പഞ്ചാബി ഓഫീസർ പിടിച്ചുയർത്തും, അല്ലെങ്കിൽ തോക്ക് ഉയർത്തിപ്പിടിച്ച് രണ്ട് റൗണ്ട് ഓടിക്കും.

പരേഡ് കഴിഞ്ഞാൽ ഉണ്ടം പൊരിയും ചായയും കിട്ടുമായിരുന്നു.

ഒരു ദിവസം നേ വൽ ബെയ്സിൽ ഞങ്ങളെ കൊണ്ടുപോയി ഫയർ ചെയ്യിച്ചു. തോക്കിൻ്റെ ഭാഗങ്ങൾ പരിചയപ്പെടുത്തി തരും. വെടിയുണ്ട നിറച്ച തോക്കുമായി ഞങ്ങൾ കമിഴ്ന്ന് കിടക്കും. ടിഗറിൽ കയ്യ് വച്ച് ഫയർ എന്നു പറയുമ്പോൾ ട്രിഗർ അമർത്തണം. ഏകദേശം നൂറു മീറ്റർ അകലത്തിൽ കാണുന്ന പോയിൻ്റിൻ്റെ ഒത്ത നടുവിലാണ് കൊള്ളിക്കേണ്ടത്. ഫയറിങ്ങ് കഴിഞ്ഞ് എത്ര എണ്ണം കൊണ്ടു എന്ന് പോയി നോക്കാം. എൻ്റെ എത്രയെണ്ണം ലക്ഷ്യത്തിൽ കൊണ്ടുവെന്ന് എനിക്ക് ഓർമ്മയില്ല.

എൻ.സി.സിയുടെ ഒരു പരീക്ഷയും ആ കൊല്ലം എഴുതി. ഒരു സർട്ടിഫിക്കറ്റും കിട്ടി.

ഞങ്ങളുടെ സീനിയറായിയുന്ന ലീഡറായ കുട്ടി പിന്നീട് എയർഫോഴ്സ് ഉദ്യോഗസ്ഥനായി.

ഒമ്പതാം ക്ലാസിൽ സ്കൂൾ മാറിയതോടു കൂടി എൻ്റെ എൻ.സി.സി പഠനം ഒരു വർഷമേ ഉണ്ടായിരുന്നുള്ളൂ.

ചിട്ടയോടെയുള്ള പരേഡുകൾ കാണുമ്പോൾ എൻ.സി.സിയെ ഓർമ്മിക്കും.

   (തുടരും)
✍️മജു.

🔘🔘🧿⚔️🔘🧿🧿

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ-56. ടാർ വീണ് കാലു പൊള്ളൽ.

 


   ഞങ്ങളുടെ വീട്ടിലും പരിസരത്തെ വീടുകളിലുമൊക്കെയായി ധാരാളമായി ഉണ്ടായിരുന്ന ഒരു മരമാണ് കശുമാവ്.കശുവണ്ടി ഞങ്ങൾക്ക് ധാരാളമായി കിട്ടിയിരുന്നു. ഒരു വർഷം 300 കിലോ കശുവണ്ടി ഞങ്ങൾ വിറ്റിട്ടുണ്ട്.
ചെറുപ്പത്തിൽ ഞങ്ങൾ കുട്ടികൾക്ക് കശുവണ്ടി കളി ഒരു വിനോദമായിരുന്നു. കശുവണ്ടി ഒരു വലിയ കളത്തിലേക്ക് ഇട്ട് ഒരു വലിയ കശുവണ്ടി കൊണ്ട് മറ്റേയാൾ പറയുന്ന കശുവണ്ടിയെ അടിച്ച് തെറിപ്പിക്കണം. ഇങ്ങനെ തെറിപ്പിക്കാൻ ഉപയോഗിക്കുന്ന വലിയ കശുവണ്ടിയെ പോട്ടി എന്നാണ് പറയുക.

വലിയ കശുവണ്ടിയെ നെടുകെ തുരന്ന് പരിപ്പ് എടുത്ത ശേഷം അതിൽ ടാർ ഉരുക്കിയൊഴിക്കാനുള്ള പ്ലാനിലായിരുന്നു എൻ്റെ ജ്യേഷ്ഠനും അയൽവാസിയായ സുഹൃത്ത് ഹരിദാസൻ ചേട്ടനും.

അവർ ഒരു ചെറിയ പിഞ്ഞാണത്തിൽ ടാർ എടുത്ത് ചെറിയ കല്ല് കൂട്ടിവെച്ച് അടുപ്പുണ്ടാക്കി. എന്നിട്ട് ടാർ ഉള്ള പിഞ്ഞാണം വച്ച് അടിയിൽ തീ കത്തിച്ചു. ടാർ ചൂടായി തിളച്ചുമറിഞ്ഞു.പിഞ്ഞാണം എടുത്തു താഴെ വച്ചിട്ട് വേണം കുറേശ്ശെ കോരി ഒഴിച്ച് പോട്ടിനിറയ്ക്കാൻ.

ചൂടായ പിഞ്ഞാണം ചെറിയ കടലാസ് ചേർത്ത് പിടിച്ച ഹരിദാസൻ ചേട്ടൻ്റെ കയ്യ് പൊള്ളിയതും ഒപ്പമായിരുന്നു. കയ്യ് കുടഞ്ഞ ഹരിദാസൻ ചേട്ടൻ്റെ കയ്യിൽ നിന്ന് പ്ലേറ്റ് തെറിച്ച് വീണത് ഇതെല്ലാം നോക്കി നിന്ന എൻ്റെ ഇടത് കാൽപാദത്തിലും. ഞാൻ ചൂടുള്ള ടാർ വീണ കാലുമായി തുള്ളിച്ചാടി അലറിക്കരഞ്ഞു.
അച്ഛൻ ആശുപത്രിയിൽ കൊണ്ടുപോയി ഡ്രസ് ചെയ്യിച്ചു.കാൽപാദത്തിൽ നീളത്തിൽ ഒരു പൊള്ളൽ ഉണ്ടായി. അതിൽ തേയ്ക്കാൻ മഞ്ഞ നിറമുള്ള ഒരു ഓയിൽമെൻറും ഉണ്ടായിരുന്നു.കലിലെ മുറിവ് ഉണങ്ങുന്നതു വരെ അച്ഛൻ എന്നെ എടുത്താണ് സ്കൂളിൽ കൊണ്ടുപോയിരുന്നത്.ആ ഓർമ്മകൾ എന്നിലൂടെ ചിലപ്പോഴൊക്കെ കടന്നു പോകാറുണ്ട്.

(തുടരും)

✍️മജു

Monday, October 5, 2020

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ - 55 മെലിഞ്ഞ കുട്ടി.

 

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ - 55
മെലിഞ്ഞ കുട്ടി.


എൻ്റെ ചെറുപ്പത്തിൽ ഞാൻ വളരെ മെലിഞ്ഞ കുട്ടിയായിരുന്നു. എനിക്ക് തടി വയ്ക്കണം എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. എൻ്റെ ആഗ്രഹം  അച്ഛനെ അറിയിച്ചപ്പോൾ ഒരു ചൈൽഡ്സ് പെഷിലി സ്റ്റിനെ കാണിച്ചു. മെലിഞ്ഞിരിക്കുന്നതിൽ കാര്യമില്ലെന്നും ആരോഗ്യമാണ് പ്രധാനം എന്നും പറഞ്ഞു.ആരോഗ്യം ഉണ്ടല്ലോ പിന്നെ ഓരോരുത്തരുടെ ശരീരപ്രകൃതമാണ് മെലിഞ്ഞതും തടിച്ചതുമായ ശരീരം ". അദ്ദേഹം പറഞ്ഞു. എനിക്ക് ടോണിക്ക് എഴുതി തരണമെന്ന് ഞാൻ പറഞ്ഞു.രണ്ട് ഇഡ്ഡലി കഴിച്ചാൽ ഒരു മുട്ടയ്ക്ക് സമമാണെന്ന് അദ്ദേഹം പറഞ്ഞു.എന്നിരുന്നാലും എൻ്റെ സമാധാനത്തിന് അദ്ദേഹം ഒരു വിറ്റാമിൻ ടോണിക്ക് എഴുതിതന്നു.ടോണിക്ക് കുടിച്ചിട്ടും തടിയൊന്നും വച്ചില്ല.


അങ്ങനെ ഇരിക്കുമ്പോൾ പത്രത്തിൽ ഒരു പരസ്യം :- "തടിയും തൂക്കവും കൂടാൻ ജീവൻ ടോൺ കഴിക്കുക ", ആ പരസ്യത്തിൽ സിക്സ് പാക്ക് മസിലുമായി ഒരു മനുഷ്യൻ്റെ ചിത്രവും ഉണ്ടായിരുന്നു.അത് ഒരു ബോട്ടിൽ വാങ്ങി തരണമെന്ന് അച്ഛനോട് ശാഠ്യം പിടിച്ചു. വാങ്ങി തന്നു.അതു കഴിച്ചിട്ടും തടിയൊന്നും വച്ചില്ല.


പത്താം ക്ലാസ് എത്തിയതോട് കൂടിയാണ് കുറച്ച് തടി വെച്ചത്.
ഇന്ന് തടിയും തൂക്കവും കുറച്ച് അന്നത്തെ മെലിഞ്ഞ പയ്യനാകാൻ ഞാൻ കൊതിക്കുന്നു.

(തുടരും)

✍️ മജു

Saturday, October 3, 2020

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ- 54 ഒഴുകി നടക്കുന്ന ശവങ്ങൾ



അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. വേമ്പനാട്ട് കായൽ തീരത്ത് ഞങ്ങൾക്ക് സ്ഥലമുണ്ട്.അച്ഛന് പാരമ്പര്യ സ്വത്തായി കിട്ടിയ സ്ഥലമാണ്. അവിടത്തന്നെ വല്ലിച്ഛനും സ്ഥലമുണ്ട്.ഒരു വല്ലിച്ഛൻ്റെ മകൻ ശ്രീ.ഭാസ്ക്കരൻ ചേട്ടൻ വേമ്പനാട്ട് കായലിൻ്റെ തീരത്ത് ഓലകൊണ്ടു മേഞ്ഞ ഒരു ചായക്കട നടത്തിയിരുന്നു. അതിൽ രണ്ടു ഡസ്ക്കും രണ്ടു ബെഞ്ചുകളും ഉണ്ടായിരുന്നു.കച്ചവടം നടക്കുന്നത് വെളുപ്പിനാണ്.


 മീൻപിടുത്തക്കാരായ മുക്കുവർ മൽസ്യം പിടിച്ചു വന്ന് ചായയും പലഹാരങ്ങളും കഴിച്ചത് അവിടെ നിന്നായിരുന്നു.രാവിലെ 8:30 ഓടെ കച്ചവടം കഴിഞ്ഞ് ഭാസ്ക്കരൻ ചേട്ടൻ വീട്ടിലേക്ക് പോകും. വീട്ടിൽ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടുവരും. ചായ കടയിൽ ഉണ്ടാക്കും ഇതാണ് പതിവ്.


   അവധി ദിവസങ്ങളിൽ ഞങ്ങൾ ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് കളിക്കാനായി ഞങ്ങളുടെ വേമ്പനാട്ടു കായൽ തീരത്തുള്ള പറമ്പിൽ എത്തും. അപ്പോൾ വേലിയേറ്റ സമയമായിരിക്കും. വഴുക്കുള്ള പാറകളിലൂടെ ബാലൻസ് ചെയ്ത് നടന്ന് കണ്ടൽ മരങ്ങളിൽ കയറി ഇരിക്കും. കുറെ കഴിഞ്ഞ് ഇറങ്ങി ഓലമേഞ്ഞ ചായക്കടയിലെ ബഞ്ചിൽ കിടക്കും. ഞങ്ങൾക്കു മാത്രമുള്ള സ്വാതന്ത്ര്യമായിരുന്നു അത്. ആര് കണ്ടാലും ചീത്ത പറയാറില്ല.


   ഒരു ദിവസം ഉച്ചയ്ക്ക് വലിയ വേലിയേറ്റ സമയത്ത് പച്ച പോള പോലുളള പായലുകൾക്കിടയിൽ ജട്ടി മാത്രം ധരിച്ച് കമിഴ്ന്നു കിടക്കുന്ന വെളുത്തു തുടുത്ത ഒരു മൃതശരീരം.നല്ല പോലെ വെള്ളം കുടിച്ച് ചീർത്ത് തടിച്ചിരിക്കുന്നു. അത് കണ്ട ഞങ്ങൾക്ക് അൽഭുതം തോന്നാതിരുന്നില്ല.


 പുരുഷൻ്റെ ജഡമാണെങ്കിൽ കമിഴ്ന്നും സ്ത്രീയുടെതാണെങ്കിൽ മലർന്നും കിടക്കുമത്രേ! ആരോ പറഞ്ഞു. എനിക്ക് അറിയില്ല.


    അവിടെ ഉണ്ടായിരുന്ന ഒന്ന് രണ്ട് കുട്ടികൾ ആ ശവശരീരത്തിലേക്ക് കരിങ്കൽ കഷണമെടുത്ത് എറിഞ്ഞു. " പ്ലക്ക് " എന്ന ശബ്ദത്തോടെ കല്ല് കേറി പോകും.ഇത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെയൊക്കെ ബാധിക്കുമോ? സാധ്യതയില്ല.


      അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചാലും പോലീസ് പെട്ടെന്ന് എത്താറില്ല.


 ദുർഗന്ധം സഹിക്കാതെ ചിലർ കോലുകൊണ്ട് തള്ളിമാറ്റി ഒഴുക്കിവിടും. ജഡം അടുത്ത സ്ഥലത്ത് എത്തുമ്പോളാണ് പോലീസ് എത്തുക. അപ്പോഴേക്കും സ്റ്റേഷൻ പരിധി മാറിയിട്ടുണ്ടാകും.അവർ തിരിച്ചു പോകും.


    ബോട്ടിങ്ങിന് മീൻപിടിക്കാൻ പോയവരോ ചിലപ്പോൾ ആരെങ്കിലും തല്ലിക്കൊന്ന് ഒഴുക്കിവിട്ടതോ ആവാം. ഒന്ന് രണ്ട് പ്രാവശ്യം കൂടി അവിടെ അങ്ങനെ ജഡം വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.


    അവരുടെ മൃതശരീരം പുറത്തെടുത്ത് ആളെ തിരിച്ചറിഞ്ഞിട്ടുണ്ടോ? പോസ്റ്റ്മോർട്ടം നടപടി സ്വീകരിച്ച് കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് കണ്ടു പിടിച്ചിട്ടുണ്ടോ എന്നൊക്കെ ചിലപ്പോഴെങ്കിലും ഓർക്കാറുണ്ട്.


                  (തുടരും)


✍️ മജു