Sunday, October 27, 2019

#കടൽ (കഥ)🐧


കടൽ പ്രക്ഷുബ്ധമാകുന്നതും തിരമാലകൾ ആർത്തലച്ച് കരയിലേക്ക് കയറി വരുന്നതും നോക്കി നിൽക്കുകയായിരുന്നു അജിത് ഭാസ്ക്കർ. എന്തും ഉൾക്കൊള്ളാനുള്ള വിശാലത കടലിന് മാത്രം സ്വന്തമെന്ന് പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല.
നമ്മുടെ വീട്ടിലും റോഡിലും വീഴുന്ന വെള്ളമത്രയും മണ്ണിൽ താഴാൻ വഴിയില്ലാതെ നദികളിലും തുടർന്ന് അവിടെ നിന്ന് കടലിലേക്കും ഒഴുകി എത്തുന്നു. മഴവെള്ളം ഒഴുകി പോകാനോ താഴാ നോ വഴികാണാതെ റോഡും വഴിയും നിറഞ്ഞ് കിടക്കുന്ന കാഴ്ചകൾ വേറെ.താണസ്ഥലങ്ങളിലെ വീടുകൾ ഒറ്റ മഴയ്ക്ക് മുങ്ങുന്നു.
കടൽ നിറയെ വെള്ളമുണ്ടായിട്ടെന്താ കാര്യം കുടിക്കാൻ അജിത്ത് കടയിൽ കയറി ഒരു കുപ്പി മിനറൽ വാട്ടർ വാങ്ങി. കുപ്പി തുറന്ന് കുറച്ച് കുറച്ചായി അയാൾ വായിലേക്ക് ഒഴിച്ചു. ഗുളു ഗുളു ശബ്ദത്തോടെ വെള്ളം അജിത് ഭാസ്ക്കറിന്റെ തൊണ്ടയിൽ കൂടിവയറ്റിൽ എത്തി. "എന്തരാശ്വാസം" അയാൾ അറിയാതെ പറഞ്ഞു പോയി. ബാക്കി വെള്ളം അജിത് പ്രഭാകറിന്റെ ഭാര്യയും കുട്ടികളും കുടിച്ചു.
മാലിന്യങ്ങളും വലിയൊരളവിൽ കടലിലേക്ക് ഒഴുക്കിവിടുന്നുണ്ട്. എന്തും ഉൾക്കൊള്ളാൻ കഴിയുന്ന പ്രകൃതമാണ് കടലിന്റേതെങ്കിലും പ്രശ്നം അവിടെയല്ല, ഉള്ളിലേക്ക് പോയതൊക്കെ ദഹിക്കാതെ വരുമ്പോൾ ഒരൊറ്റ കവിട്ടാണ് പുറത്തേക്ക്.കടൽ കര എടുത്തു എന്ന് കേട്ടിട്ടില്ലേ? അത് തന്നെ. തിരമാലകൾ കരയെ ഒന്ന് ആക്രമിച്ച ശേഷം നിറയെ പ്ലാസ്റ്റിക്കും മാലിന്യങ്ങളും കരയിൽ കൊണ്ട് വച്ചിട്ട് ഇത് ഇവിടെ ഇരിക്കട്ടെ പറഞ്ഞ് തിരമാലകൾ ഇറങ്ങി പോകും.
പ്രക്ഷുബ്ധമായ കടൽശാന്തമായി കഴിഞ്ഞാൽ കാണാൻ നല്ല ചേലാണ്. ഞാനൊന്നുമറിഞ്ഞില്ലേ എന്നും പറഞ്ഞ് ശാന്ത മായി തിരമാലകൾ ആലോലം ചാഞ്ചാടി കരയിലേക്ക് നൃത്തമാടി മണൽത്തരികളിൽ ഉമ്മ വെച്ചിട്ട് തിരികെ പോകും.
ഇന്നെന്തോ അജിത് ഭാസ്ക്കറിന്റെ മനസും കടലുപോലെ പ്രക്ഷുബ്ധമായിരുന്നു. കടലിന്റ ഇരമ്പം കേൾക്കുമ്പോൾ, തണുത്ത കടൽ കാറ്റ് ഏൽക്കുമ്പോൾ, പുറംകടലിലേക്ക് നോക്കിയിരിക്കുമ്പോൾ അയാൾക്കാശ്വാസം അനുഭവപ്പെട്ടു.
കടൽക്കരയിൽ നിന്ന് നടന്ന് പാറക്കെട്ടുകളുടെ മുകളിൽ ഇരുന്ന് കടലിൽ പൊങ്ങി ചാടുന്ന ഡോൾഫിനുകളെ കണ്ടു. ബേപ്പൂർ ബീച്ചിലെ പാറക്കെട്ടുകളിൽ ഇരിക്കുമ്പോൾ താഴെ പാറയിൽ ചവിട്ടി നിന്ന് ചൂണ്ടയിടുന്ന മനുഷ്യരെ കണ്ടു.ചെറിയ ഇര ഇട്ട് വലിയ മീനിനെ പിടിക്കുന്നവർ. അല്ലെങ്കിലും മനുഷ്യനോളം (അതി) ബുദ്ധി ഏത് ജീവിക്കാണീ ലോകത്തിൽ?
നിങ്ങൾ എന്താണ് ഡോൾഫിന് കപ്പലണ്ടി എറിഞ്ഞു കൊടുക്കുന്നതെന്ന ഭാര്യയുടെ ചോദ്യം കേട്ടപ്പോഴാണ് അയാൾ ചിന്തയിൽ നിന്ന് ഉണർന്നത്.
ഡോൾഫിനുകൾ ആളെ കണ്ടാൽ പൊങ്ങിച്ചാടികളിക്കും. ഡോൾഫിനുകൾ സ്നേഹമുള്ള ജീവിയാണെന്ന് കേട്ടിട്ടുണ്ട്. കടലിൽ കപ്പലിൽ നിന്നൊക്കെ അബദ്ധത്തിൽ വീഴുന്നവരെ കരയ്ക്ക് എത്തിക്കുന്ന സ്നേഹമയിയായ ജീവിയാണ് ഡോൾഫിൻ. മനുഷ്യരുമായി ഇണങ്ങും.
"കരകാണാ കടല അല മേലേ.....
മോഹപൂം കുരുവി പറന്നേ ......" അയാൾ ഒരു മൂളിപ്പാട്ട് പാടി.
സൂര്യൻ കടലിന്റെ പടിഞ്ഞാറേ ചക്രവാളത്തിൽ ചോര ചീന്തിയെറിഞ്ഞ് കടലും ചുവപ്പിച്ച് പടിഞ്ഞാറേ ചക്രവാളത്തിൽ താഴ്ന്നു കൊണ്ടിരിക്കുമ്പോൾ അവിടമാകെ ഇരുട്ട് പരക്കാൻ തുടങ്ങി.
ഈ കടൽക്കരയിൽ ഇങ്ങനെ ഇരിക്കുക, കാറ്റു കൊള്ളുക, കടല കൊറിക്കുക, തിരമാലകൾ എണ്ണുക, ചൂണ്ടയിടുന്നവരെ കാണുക, കപ്പലുകളും ബോട്ടുകളും പോകുന്നത് കാണുക, ഡോൾഫിന്റെ കളി കാണുക, പല ദേശക്കാരും വേഷക്കാരുമായ വിദേശികൾ നടന്നു നീങ്ങുന്നത് കാണുക, അപരിചിതരാണെങ്കിലും എല്ലാവരുടേയും മുഖത്ത് ചിരിയും സ്നേഹവും കാണാം. യാത്രക്കാർക്കെല്ലാം ഒരേ ലക്ഷ്യമായിരിക്കണം. സായാഹ്നങ്ങളിലെ കാഴ്ച്ചകളിൽ മാനസികോല്ലാസം കണ്ടെത്തി നീങ്ങുകയാണവർ.
" ഭാവനാ ലോകത്തിൽ ഏകനായി
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം
കടലിനെക്കുറിച്ചായിരിക്കും..... " എന്ന് പാടി തുടങ്ങിയപ്പോഴേക്കും ഭാര്യ തടയിട്ടു:
"പാടില്ല പാടില്ല ജീവ നാഥാ
പാടേ മറന്നൊന്നും ചെയ്തു കൂടാ...."
അയാൾക്ക് എന്തെന്നില്ലാത്ത റിലാക്സ് അനുഭവപ്പെട്ടു.മനുഷ്യരുടെ ഉള്ളിലുള്ള വേദന, സങ്കടം ഒക്കെ പുറത്തേക്ക് വന്നാൽ ചിലപ്പോ ൾ കടൽ പ്രക്ഷുബ്ധമാകുന്നതിനേക്കാളും അപകടമാണ്. അതു കൊണ്ടാവാം വിശാലമായ കടലിനെയും തിരമാലകളേയും നോക്കിതണുത്ത കടൽ കാറ്റ് ഏൽക്കുമ്പോൾ മനുഷ്യൻ കടലിനേക്കാൾ വിശാലമാകുന്നത്.
" പാടില്ല പാടില്ല പാടേ മറന്നൊന്നും
ചെയ്തു കൂടാ" എന്ന് ആരോ പറയുന്നതുപോലെ. അല്ലെങ്കിലും ക്ഷമിക്കാനുള്ള കഴിവ് മനുഷ്യനോളം വരുമോ കടലിന്. അറിയില്ല. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.
വലിയ ബൾബുകളുടെ പ്രകാശവലയത്തിലൂടെ അജിത് ഭാസ്ക്കറും കുടുംബവും ബീച്ചിൽ നിന്ന് താമസിക്കാൻ മുറിയെടുത്ത ഹോട്ടലിലേക്ക് നടന്നു.
ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ റൂം നമ്പർ 107 ലേക്ക് ലിഫ്റ്റിലാണ് പോയത്. മുറിയിൽ എത്തി വസ്ത്രം മാറി ഒന്ന് ഫ്രഷായി എല്ലാവരും.
അജിത്കാളിങ്ങ് ബെല്ലമർത്തി. റൂംബോയി എത്തി.
" നാല് സാൾട്ട്ലസി കൊണ്ടു വരൂ " അയാൾ ഓർഡർ ചെയ്തു.ഭാര്യയ്ക്കും രണ്ടു മക്കൾക്കും കൂടിയാണ് അയാൾ നാലെണ്ണം പറഞ്ഞത് .
" വേറെന്തെങ്കിലും സർ? "
" ഇത് കൊണ്ടു വന്നിട്ട് ഒരു അര മണിക്കൂർ കഴിഞ്ഞ് നാല് ടൊമാറ്റോ സൂപ്പും നാല് വെജിറ്റബിൾ ഫ്രൈഡ് റൈസും കൊണ്ടു വന്നാൽ മതി"
"ശരി സർ" എന്നു പറഞ്ഞ് അയാൾ താഴേക്കു പോയി.
ഹോട്ടലിലെ വിശാലമായ മുറിയിൽ ഇടയ്ക്കൊക്കെ ഒന്ന് താമസിക്കണം. അതൊരു രസമാണ് അജിത് ഭാസ്ക്കറിന്.
ഐ സ്ക്രീം വാനിലയോ ചോക്ലേറ്റോ പിസ്ത യോ സ്ട്രോബറി യോ ഫ്രൂട്ട് സാലഡോ ഏതെങ്കിലും ഒന്നും സ്വീറ്റ്ലസിയും ഓണിയൻ ഊത്തപ്പ മോ അ ല്ലെങ്കിൽ ഫ്രൈഡ് റൈസോകഴിച്ച് കട്ടിലിൽ കിടന്ന് ടി.വി കാണുക, വാർത്തകളാണ് അജിത്തിന് ഇഷ്ടം.ടി.വിയിൽ രണ്ടു ദിവസമായി ക്രൈം ത്രില്ലർ നോവലിനേയും കടത്തിവെട്ടുന്ന രീതിയിലാണ് കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെ ജോളി ആന്റിയുടെ വീരകഥകൾ വർണ്ണിക്കുന്നത്.ആ വാർത്ത കേൾക്കാൻ ഭാര്യക്കും താൽപ്പര്യമായി. എന്തൊരു മാതിരി സാധനമാണ് ഈ പെണ്ണ് എന്ന് പറഞ്ഞ് ഭാര്യ ആശ്ചര്യം കൂറി.
"പെണ്ണൊരുമ്പെട്ടാൽ ആർക്കു തടുക്കാനാവും........"
"ഒരു പെണ്ണിനെ നോക്കുമ്പോഴും ഒരു കുട വാങ്ങുമ്പോഴും ഒരു ഗുണം പ്രത്യേകം നോക്കണം"
"അതെന്തു ഗുണമാ?'' ഭാര്യയുടെ ചോദ്യം.
" ശീല ഗുണം"
"ലക്ഷം മാനുഷർ കൂടുമ്പോഴതിൽ ലക്ഷണമൊത്തവരൊന്നോ രണ്ടോ " ,കുഞ്ചൻ നമ്പ്യാരുടെ വരികൾ എത്ര ശരിയാണ്. സ്വയം ചെവിക്കു പിടിച്ചു ചോദിക്കുക .
അജിത്തും ഭാര്യയും തമ്മിലുള്ളരാത്രി ചർച്ചകൾ അങ്ങിനെ നീണ്ടു.
അവർ ടി.വി ഓഫ് ചെയ്തു. രാവിലെ മുതലുള്ള യാത്രയും കറക്കവും അവരെ ക്ഷീണത്തിൽ എത്തിച്ചിരുന്നു.കിടന്നതേയുള്ളൂ. ഉറങ്ങിയതറിഞ്ഞില്ല.
രാവിലെ കാളിങ്ങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് അജിത്തും കുടുംബവും ഉണർന്നത്.
"സാർ ചായകൊണ്ടു വരട്ടെ?" റൂം ബോയ് ചോദിച്ചു.
റൂംബോയിയുടെ ജോലി രസമുള്ളതാണെന്ന് അയാൾക്ക് തോന്നി. ഓരോരുത്തരുടെ ആവശ്യമറിഞ്ഞ് പെരുമാറുക. നല്ലൊരു തുക ടിപ്പായി കൊടുക്കുന്നവരും ഉണ്ട്.
" നാല് ചായകൊണ്ടുവ രൂ, ടിഫൻ ഞങ്ങൾ താഴെ റസ്റ്റോറന്റിൽ വന്ന് കഴിച്ചോളാം. "
"ഓക്കേ സാർ" പറഞ്ഞ് റൂം ബോയ് മടങ്ങി.
അൽപ്പസമയത്തിനകം ചായയും രണ്ട് ഇംഗ്ലീഷ് പത്രവും രണ്ട് മലയാളം പത്രവുമായി റൂംബോയി എത്തി.
പത്രത്തിലും വാർത്ത മുഴുവൻ പൊന്നാ മറ്റം വീട്ടിലെ ജോളിയെ കുറിച്ചാണ്.സാഹിത്യകാരൻമാരും നിരീക്ഷകരും ജോളിയുടെ സ്വഭാവ വൈകൃതത്തെക്കുറിച്ച് ഇഴകീറി പരിശോധിച്ച് എഴുതിയിട്ടുണ്ട്.എന്തരോ എന്തോ? കലികാലത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കണം എന്ന് ഉണ്ടായിരിക്കണം.
മഹാബലിപുരത്ത് ചൈനീസ് പ്രധാനമന്ത്രിയും നമ്മുടെ പ്രധാന മന്ത്രിയും കൂടിക്കാഴ്ച നടത്തിയ വാർത്ത വലിയ പ്രാധാന്യത്തോടെയാണ് എല്ലാ പത്രങ്ങളിലും കൊടുത്തിരിക്കുന്നത്.
നമ്മുടെ തക്കാളി രസവും സാമ്പാറും ചൈനീസ് പ്രധാനമന്ത്രിക്ക് " ക്ഷ'' പിടിച്ചൂത്രേ!
കേരളീയ കലകളായ കഥകളി, മോഹിനിയാട്ടം ഇവയുമുണ്ടായിരുന്നു. ഇതൊക്കെ ആസ്വദിച്ച് ഇരു പ്രധാനമന്ത്രിമാരും ഇരു രാജ്യത്തിന്റേയും ഐക്യം ഊട്ടിയുറപ്പിച്ച് സസന്തോഷം ഭായി, ഭായീ വിളിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതായ വാർത്ത വായിച്ച് അജിത് ഭാസ്ക്കർ വിജ്യ റ് ഭിംഭതനായി.
വേഗം എല്ലാവരും കുളിച്ച് റെഡിയായി നേരെ റസ്റ്റോറന്റിൽ എത്തി.ഇഡ്ഡലിയും സാമ്പാറും ക ഴിച്ച് പ്രഭാത ഭക്ഷണം പൂർത്തിയാക്കി.
എതിർവശത്ത് സായിപ്പും മദാമ്മയും കത്തിയും സ്പൂണും കൊണ്ട് ഇഡ്ഡലി കുത്തി മുറിച്ച് മെല്ലെ മെല്ലെ വായിലേക്ക് തള്ളുന്നത് ഇടയ്ക്ക് അയാൾ കണ്ടു. എന്നിട്ടും കണ്ടില്ലെന്ന് നടിച്ചു. നമ്മുടെ സംസ്ക്കാരം വിട്ട് കളിക്കരുതല്ലോ. സായിപ്പ് ട്രൗസറും മദാമ്മ ചെറിയ പാവാടയും ബനിയനുമാണ് ധരിച്ചിരിക്കുന്നത്. അത് പടിഞ്ഞാറൻ സംസ്ക്കാരം.നമ്മളും അത് അനുകരിച്ച് വസ്ത്രം ധരിക്കാൻ തുടങ്ങിയിട്ടുണ്ട്.
പ്രഭാത ഭക്ഷണം കഴിച്ച് നേരെ കാസർകോഡ് നിന്ന് തിരിച്ച് കാഞ്ഞങ്ങാട്ടേക്കായി യാത്ര.
കാഞ്ഞങ്ങാട്ടു നടക്കുന്ന സംസ്ഥാന ബാഡ്മിൻറൺ കളിയിൽ മകൾ ജില്ലയെ പ്രതിനിധീകരിച്ച് കളിക്കുന്നുണ്ട്. കാഞ്ഞങ്ങാട്ട് നിന്ന് പിന്നെയും ഉള്ളിലേക്ക് അഞ്ച് കിലോമീറ്റർ ദൂരം ഉള്ളിലേക്ക് പോയാൽ കളി നടക്കുന്ന ഇൻഡോർ സ്റ്റേഡിയം എത്തും. അവിടെ ആദ്യം എത്തിയത് അജിത് ഭാസ്ക്കറും കുടുംബവുമായി രുന്നു. പിന്നാലെ മറ്റു ജില്ലയിൽ നിന്നുള്ള വരും വന്നു. മകൾ ജില്ലയെ പ്രതിനിധീകരിച്ച് ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്നതിൽ അയാൾക്കഭിമാനം തോന്നി.
സൈന നെഹ് വാളും പി.വി.സിന്ധുവുമൊക്കെ മകളുടെ ആരാധനാപാത്രമായി.പ്രകാശ് പദുക്കോണിനു ശേഷം ആണുങ്ങളിൽ നല്ല കളിക്കാർ കുറവായി കൊണ്ടിരിക്കുകയാണോ?
പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം തന്റെ മകൾ പ്രതിനിധാനം ചെയ്ത ജില്ല മൂന്നാം സ്ഥാനം നേടി. "എന്തായാലും പങ്കെടുക്കാൻ പറ്റിയതു തന്നെ ഭാഗ്യമല്ലേ? പരിശ്രമിക്കുക, ഇനിയും വിജയങ്ങൾ തേടി വരട്ടെ." അയാൾ മകളേയും കൂട്ടുകാരികളേയും അഭിനന്ദിച്ചു. മറ്റു കുട്ടികളുടെ രക്ഷിതാക്കളും അഭിനന്ദിക്കുന്നതിൽ പിശുക്കു കാട്ടിയില്ല.
മൂന്ന് മണിയോടു കൂടി തിരിച്ച് ഹോട്ടലിലേക്ക്. ഇവിടെ വരെ വന്ന സ്ഥിതിക്ക് ബേക്കൽ ഫോർട്ടും കൂടി കണ്ടിട്ട് നാളെ രാവിലെ വീട്ടിലേക്ക് തിരിക്കാം എന്ന് അജിത് ഭാസ്ക്കറും കുടുംബവും തീരുമാനിച്ചു. ഹോട്ടലിൽ ചെന്ന് ഡ്രസുമാറി ചായയും കുടിച്ച ശേഷം ബേക്കൽ ഫോർട്ടിലേക്ക്.
അഞ്ച് മണിക്ക് കോട്ടയിൽ എത്തി. കയറി ചെല്ലുമ്പോഴേ ക്ഷേത്രം കാണാം.
ടിക്കറ്റെടുത്ത് കോട്ടയ്ക്കകത്ത് കയറി. ഏക്കറുകണക്കിന് സ്ഥലത്ത് കോട്ട പരന്നു കിടക്കുന്നു. കോട്ടയിൽ നിന്ന് നോക്കിയാൽ കടൽ കാണാം.കോട്ടയിൽ പലയിടത്തും കടൽ വഴിയുള്ള ആക്രമണം തടയാൻ നിരീക്ഷണ സങ്കേതങ്ങളും കാണാം.കോട്ടയ്ക്കുള്ളിലെ വശങ്ങളിലൂടെയുള്ള വഴിയിലൂടെ ഇറങ്ങിയാൽ കടൽക്കരയിൽ ഇറങ്ങാം. കടലിൽ ഇറങ്ങി കടൽക്കരയിലെ മണലിൽ കുറച്ചു നേരം നിന്നിട്ട് തിരിച്ചുകയറി.
ചതുരത്തിൽ വെട്ടുകല്ലിൽ തീർത്ത ആഴമുള്ള കിണർ, അതിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം ഒഴിച്ച് വാഴയൊക്കെ നനയ്ക്കുന്നുണ്ട്.
ധാരാളം വിദേശികളും ഫോർട്ട് സന്ദർശിക്കാനായി എത്തിയിട്ടുണ്ട്.65 ഉം 75ഉം വയസ്സായ സായിപ്പും മദാമ്മയുടേയും വയറൊക്കെ സിക്സ് പായ്ക്കാണ്.മലയാളികളുടേതു പോലെ ചാടിയവയറൊന്നും അവരിൽ കണ്ടതേയില്ല. പൊരിച്ച ആടിനെയൊക്കെ അതുപോലെ വിഴുങ്ങുമെങ്കിലും സായിപ്പിന്റെ ശരീരം ബലിഷ്ടമാണ്, മദാമ്മയുടേയും.
പ്രായത്തെ തോൽപ്പിക്കുന്ന ശരീരഘടനയാണ് അവർക്ക്.
കോട്ട മുഴുവൻ കറങ്ങി പുറത്തിറങ്ങി. ഇളനീര് കച്ചവടം ചെയ്യുന്ന സ്ത്രീകൾ.അവരിൽ നിന്ന് ഇളനീർ വാങ്ങി കുടിച്ചു.
തൊട്ടപ്പുറത്ത് വലിയൊരു പറമ്പ്. അവിടെ നിറയെ തെങ്ങുകൾ. തേങ്ങ വിൽക്കുന്നതിലും ലാഭത്തിലാണ് ഇവിടെ ഇളനീർ വിറ്റുപോവുന്നത്.ആ പറമ്പിന്റെ ഒരു വശത്ത് കംഫർട്ട് സ്റ്റേഷൻ ഉണ്ട്. പൈസ കൊടുത്ത് ഞങ്ങൾ എല്ലാവരും കുടുംബസമേതം മൂത്രം ഒഴിച്ചു. അപ്പോൾ വലിയൊരാശ്വാസമാണ് തോന്നിയത്. വഴിയരികിലും പറമ്പിലുമൊക്കെ മൂത്രമൊഴിക്കുന്ന ശീലം മലയാളികൾ മാറ്റി കൊണ്ടിരിക്കുന്നു.
പതിവുപോലെ സൂര്യൻ തന്റെ ഇന്നത്തെ പണി മാറ്റി പടിഞ്ഞാറൻ ചക്രവാളത്തിൽ മുങ്ങാംകുഴിയിട്ടു.ഇരുട്ട് പതിയെ കടന്നു വരാൻ തിരക്കുകൂട്ടി. മാനത്ത് അമ്പിളി ചിരിച്ച് കൊണ്ടു നിൽക്കുന്നതിനാൽ ഇരുട്ടിന് കനം തോന്നിയില്ല.
അജിത്ത് ഭാസക്കറും കുടുംബവും നേരെ ഹോട്ടലിലെ മുറിയിലക്ക് തിരിച്ചു.
സ്റ്റാർ ഹോട്ടലിൽ താമസിക്കുക, സ്റ്റാർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുക.അജിത് ഭാസ്ക്കറിന് ഹര മുള്ള കാര്യമാണിതൊക്കെ .
ഹോട്ടലിലെത്തിയപ്പോൾ ബാൽക്കണിയിൽ ഡാൻസ് പരിപാടി നടക്കുന്നുണ്ടായിരുന്നു. ഫ്രീ ആയി കാണാം.ഒരു മണിക്കൂർ ഡാൻസ് ആസ്വദിച്ചു.
അതിനു ശേഷം മുറിയിൽ വന്നപ്പോൾ ഭക്ഷണത്തിന് ഓർഡർ കൊടുത്തു.തലശ്ശേരി ദം ബിരിയാണ് ഓർഡർ ചെയ്തത്.അത് കഴിച്ച് കുറച്ചു നേരം ടി.വി.കണ്ടു. മുറിയിലെ രണ്ട് ഡബിൾ കോട്ടിൽ ഒന്നിൽ വെള്ള നിറത്തിൽ ചവപ്പു പനിനീർപ്പൂവുള്ള വിരിപ്പും അടുത്ത തിൽ മഞ്ഞ നിറമുള്ള വിരിയിൽ വെള്ള പനിനീർപ്പൂക്കളും ഉള്ള വിരിയാണ് വിരിച്ചിരുന്നത്. അജിത് ഭാസ്ക്കറും ഭാര്യയും മക്കളും ബഡിൽ ഉറങ്ങാനായി കിടന്നു.
പതിവു കോളിങ്ങ് ബെല്ല് കേട്ടാണ് അജിത് ഭാസ്ക്കർ ഉണർന്നത്.ഭാര്യയെ തട്ടി വിളിച്ചു. ഭാര്യ ഡ്രസ്സൊക്കെ ഒതുക്കി ഉറക്കചs വോടെ മെല്ലെ നടന്ന് വാതിൽ തുറന്നു.
"ഗുഡ്‌മോർണിങ്ങ് സാർ,ചായയും പത്രവും റെഡി സർ, "
"ഗുഡ് മോർണിങ്ങ്, ചായ അവിടെ വച്ചോളൂ, പത്രം ഇങ്ങോട്ട് തരൂ"
റൂംബോയി അതനുസരിച്ചു, എന്നിട്ട് തിരിച്ചുപോയി.
എല്ലാവരും റെഡിയായി, പ്രഭാതഭക്ഷണം താഴെ റസ്റ്റോറന്റിൽ കഴിച്ചു.
ഹോട്ടൽ ബില്ല് കൊണ്ടുവരാൻ റൂം ബോയിയോട് പറഞ്ഞു. റൂം ബോയ് ബില്ല് റെഡിയാക്കി കൊണ്ടുവന്നു. ബില്ല് പൈസയും റൂംബോയിക്കുള്ള ടിപ്പും കൊടുത്തു. ബില്ല് അടച്ചു വന്ന് ബാഗ് താഴെ വരെ കൊണ്ടുവന്ന് തന്നിട്ട്:
" ഇനിയും വരണേ സർ"
"വീണ്ടും കാണാം "
എന്നു ഉപചാരം ചൊല്ലി അജിത് ഭാസ്ക്കർ കാർസ്റ്റാർട്ടാക്കി.അവർ വീട്ടിലേക്ക് യാത്ര തിരിച്ചു.
" ഇനിയും ഇത്തരം സ്ഥലങ്ങളിലും ഹോട്ടലിലും പോകണം അല്ലേ....? ഒരു ചെയിഞ്ച് ആർക്കാണ് ഇഷ്ടമല്ലാത്തത് ല്ലേ.. "..അയാൾ ഭാര്യയോട് പറഞ്ഞു.
" സ്ഥലം കാണുന്നതൊക്കെ നല്ലതു തന്നെ " എന്നുള്ള ഭാര്യയുടെ മറുപടി കേട്ട് അജിത് ഭാസക്കർ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു.
- ശുഭം -
#Maju

No comments:

Post a Comment