Sunday, October 6, 2019

സദാനന്ദന്റെ സമയം (കഥ)🐧


അവിവാഹിതയായ ഒരു യുവതിയാണ് ഭുവനേശ്വരി. വയസ് 29 കഴിഞ്ഞു. ഈശ്വരി, കലേശ്വരി, ഭുവനേശ്വരി എന്നിങ്ങനെ മൂന്ന് പെൺകുട്ടികളായിരുന്നു ഭുവനേശ്വരിയുടെ മാതാപിതാക്കൾക്ക്. മൂന്ന് പെൺമക്കളേയും നന്നായി പഠിപ്പിച്ചു.രണ്ട് പേർക്ക് ജോലിയായി.രണ്ടാളുടേയും വിവാഹം കഴിഞ്ഞു.രണ്ടാമത്തെ ചേച്ചിയുടെ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭുവനേശ്വരിയുടെ അച്ഛൻ ഹൃദയസ്ത ഭനം മൂലം മരണപ്പെട്ടു. അതു കഴിഞ്ഞ് ഒരു കൊല്ലം തികയുന്നതിന് മുമ്പ് ഭുവനേശ്വരിയുടെ അമ്മയും മരിച്ചു. മൂത്ത ചേച്ചിയും ഭർത്താവും ബോംബെയിൽ സെറ്റിൽ ഡ് ആണ്. രണ്ടാമത്തെ ചേച്ചിയും ഭർത്താവിന്റെ വീട്ടിൽ നാട്ടിൽ തന്നെ ഉണ്ട്. അവർക്ക് രണ്ട് പേർക്കും ജോലിയുമുണ്ട്.
ഭുവനേശ്വരിയുടെ മാതാപിതാക്കളുടെ മരണത്തോടെ അവൾ തനിച്ചായി.രണ്ടാമത്തെ ചേച്ചിയും ഭർത്താവ് സദാനന്ദനും ഒരു വയസ് പ്രായമായ ഒരു കുട്ടിയും ഭുവനേശ്വരിക്ക് കൂട്ടായി തറവാട്ട് വീട്ടിൽ വന്നു താമസമാരംഭിച്ചു.
ഭുവനേശ്വരി ബിരുദ ധാരിയാണ്. ജോലിക്ക് വേണ്ടി പി.എസ്.സി ടെസ്റ്റുകൾ എഴുതാൻ വീട്ടിലിരുന്ന് പഠിക്കുന്നുമുണ്ട്.
ഭുവനേശ്വരിയുടെ വിവാഹക്കാര്യം ബ്രോക്കർ മാരോടും പരിചയക്കാരോടും ചേച്ചിയും സദാനന്ദനും ഏർപ്പാടാക്കുകയും ജാതക കുറിപ്പ് എൽപ്പിക്കുകയും ചെയ്തു. ചേച്ചിയുടെ ഭർത്താവിന് തന്റെ കാര്യത്തിൽ ഒരു രക്ഷിതാവിന്റെ താൽപ്പര്യം ഉള്ള പോലെ അവൾക്കനുഭവപ്പെട്ടു.
ജാതക ചേർച്ച നോക്കി പൊരുത്തമൊത്തവരൊക്കെ ഭുവനേശ്വരിയെ കാണാൻ എത്തി.
വ്രീളാവി വ ശ യാ യി, നമ്ര മുഖിയായി കുണുങ്ങി കുണുങ്ങി വന്നവർക്കെല്ലം അവൾചായയുംകൊടുത്തു പോന്നു.
വരുന്നവർക്കെല്ലാം ഭുവനേശ്വരിയെ ഇഷ്ടമായി.
പെണ്ണിനെ ഇഷ്ടമായി എന്ന്അറിയിക്കുന്ന ചെക്കൻ ,അടുത്തയാഴ്ച നിങ്ങൾ എന്റെ വീട്ടിലേക്ക് വരൂ എന്ന് ക്ഷണിക്കും.
അപ്പോഴാണ് സദാനന്ദൻ, '' ഒരു കാര്യം പറഞ്ഞീല്ലാന്ന് പിന്നീട് നിങ്ങൾപറയരുത് " 'എന്നുംപറഞ്ഞ് ചെറുക്ക നോട് സ്വകാര്യമായി ഇങ്ങനെ പറയും: "അവൾക്ക് സ്വല്പം ദുർനടപ്പുണ്ട്. ഇനി ഞാനൊന്നും പറയില്ല, ഒക്കെ നിങ്ങളുടെ ഇഷ്ടം. "
പെണ്ണുകാണാൻ വന്ന ചെക്കൻ പുത്തരിയിൽ കല്ലുകടിച്ച പോലെ ഇറങ്ങി പോകും.
വന്ന പല നല്ല കല്യാണാലോചനകളും ഇങ്ങനെ മുടങ്ങുകയായിരുന്നു. കണ്ട് ഇഷ്ടപ്പെട്ടവരാരും പിന്നെ ആ വഴി വന്നില്ല.
" എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ഭുവനേശ്വരി " എന്ന് പറഞ്ഞ് സദാനന്ദൻ അവളെ ആശ്വസിപ്പിക്കും.
അങ്ങനെ കാത്തിരുന്ന ജോലിക്കുള്ള പി.എസ്.സി പരീക്ഷ എത്തി. ഇന്ന് കുട്ടിക്ക് ജലദോഷം ഉണ്ട്. ഇന്ന് കുട്ടിയെ നോക്കി നീ ഇവിടെ ഇരിക്കൂ എന്ന് പറഞ്ഞ് സദാനന്ദൻ ഭുവനശ്വരിയെ വീട്ടിൽ ഇരുത്തി.
" ഇന്ന് പി.എസ്.സി പരീക്ഷ എഴുതാതിരുന്നാൽ എന്റെ ജോലിക്കുള്ള ഒരവസരമാണ് പോകുന്നത് ". ഭുവനേശ്വരി പറഞ്ഞു നോക്കി.
" എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ഭുവനേശ്വരി " എന്നു പറയും സദാനന്ദൻ.
" ചേച്ചി ലീവെടുത്താൽ പോരെ?" അവൾ ചേദിച്ചു.
" അവൾക്ക് ലീവില്ല" അതല്ലേ നിന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞത്.
"എന്നാൽ ഇന്നൊരു ദിവസം ഏട്ടന് ലീവെടുക്കാല്ലോ?" അവൾ പറഞ്ഞു നോക്കി.
"എനിക്ക് ഇന്ന് ഓഡിറ്റുള്ള ദിവസമാണ്. പോകാതെ പറ്റില്ല. പരീക്ഷയൊക്കെ ഇനിയും വരും. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് "സദാനന്ദൻ പറഞ്ഞു.
തന്റെ മാതാപിതാക്കളുണ്ടായിരുന്നെങ്കിൽ എന്ന് അവൾ ഒരു നിമിഷം കണ്ണു നിറഞ്ഞ് ആഗ്രഹിച്ചു പോയി.
അമ്പതോളം പേരെങ്കിലും തന്നെ ഇപ്പാൾ വന്ന് പെണ്ണ് കണ്ടിട്ടുണ്ട്. കണ്ടവരൊക്കെ പെണ്ണിനെ ഇഷ്ടപ്പെട്ടാണ് പോയതും. പോയ ഒരാളും പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. ഇന്നിപ്പോൾ പി എസ്.സി പരീക്ഷയ്ക്ക് വിടാതിരുന്നതിലും കല്യാണം മുടങ്ങുന്നതിലും ചേച്ചിയുടെ ഭർത്താവ് സദാനന്ദന് കാര്യമായ പങ്കുണ്ടെന്ന് ഭുവനേശ്വരി സംശയിച്ചു.
കുട്ടിയെ കളിപ്പിച്ച് പി.എസ്.സി പരീക്ഷ ദിവസം മുഴുവൻ അവൾ വീട്ടിലിരുന്നു. ചുറുചുറുക്കോടെ കളിക്കുന്ന കുട്ടിയെ അവൾ കുളിപ്പിച്ച് കൺമഷിയെഴുതി കൊടുത്തു.ജലദോഷം പോയിട്ട് ഒരു തുമ്മൽ കൂടി കുട്ടിക്കില്ലായിരുന്നു.
ഒരു ബ്രോക്കർ മുഖാന്തിരം വന്ന ജോലിക്കാരനായ രാജൻ എന്ന ഒരു ചെറുപ്പക്കാരനാണ് ഭുവനേശ്വരിയെ പെണ്ണ് കാണാൻ അടുത്തതായി എത്തിയത്. ചായ കുടിച്ചിട്ട് രാജൻ ഭുവനേശ്വരിയുമായി സംസാരിച്ചു.രണ്ട് പേർക്കും ഇഷ്ടമായി.
" ഇത് എന്റെ 51 _ ആ മത്തെ ആൾക്കാണ് ചായകൊടുക്കുന്നത്.ഇഷ്ടമായാലും നടക്കുമെന്ന് തോന്നുന്നില്ല." അവൾ മെല്ലെ ആരും കേൾക്കാതെ രാജനോട് പറഞ്ഞു.
"എന്താ ഇപ്പൊ നടക്കാതിരിക്കാൻ, ഭുവനേശ്വരിക്കും വീട്ടുകാർക്കും സമ്മതമാണെങ്കിൽ നമുക്ക് ഇതങ്ങ് നടത്താം"രാജൻ അവളോട് പറഞ്ഞു.
"എനിക്ക് സമ്മതമാണ് "ഭുവനേശ്വരി പറഞ്ഞു.
രാജനും കൂടെ വന്നയാളും പോകാൻ ഇറങ്ങിയ നേരം സദാനന്ദൻ പതിവു പല്ലവി പതിയെ രാജന്റെ ചെവിയിൽ ഓതി. ചുമ്മാതല്ല ഭുവനേശ്വരിയുടെ കല്യാണമൊക്കെ മുടങ്ങുന്നത്.രാജൻ വിചാരിച്ചു.
നന്നായി ഭാര്യയുടെ അനിയത്തിമാരെ കെട്ടിച്ചു വിടുന്ന വരും ഉണ്ട്. സദാനന്ദന്റെ തല തിരിഞ്ഞു പോയെന്നു മാത്രം.ഭുവനേശ്വരിയെ കുറിച്ച് വരുന്ന ചെക്കൻമാരുടെ ചെവിയിൽ അപവാദം പറയുക. എന്നിട്ട് ഞാനൊന്നുമറിഞ്ഞില്ലേ പറഞ്ഞിരിക്കുക. ഇതാണ് സദാനന്ദൻ.
കല്യാണം നടത്താനുള്ള രൂപയൊക്കെ ഭുവനേശ്വരിയുടെ മാതാപിതാക്കൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. സദാനന്ദന് അതെടുത്ത് കൈകാര്യം ചെയ്താൽ മതി. പക്ഷേ, ഭുവനേശ്വരിയുടെ കല്യാണം നടന്നാൽ ഈ തുകയും വീടും തനിക്ക് നഷ്ടമാകും. ഒന്നും കാണാതെ സദാനന്ദൻ ഈ തരം താണ കളി കളിക്കില്ലല്ലോ !!!
"ഭുവനേശ്വരിയെ എനിക്ക് ഇഷ്ടമായി. നിങ്ങൾക്ക് സമ്മതമാണെങ്കിൽ വിവാഹം ഉടനെ നടത്താം'' രാജൻ പറഞ്ഞു.
"വിവരം അറിയിക്കാം" എന്നു മാത്രമേ സദാനന്ദൻ രാജനോട് പറഞ്ഞു ള്ളൂ.
പിന്നീട് രണ്ടാഴ്ച കഴിഞ്ഞിട്ടും സദാനന്ദനിൽ നിന്ന് മറുപടിയൊന്നും രാജന് ലഭിച്ചില്ല.
തന്നെ ഇഷ്ടമാണെന്നും കല്യാണത്തിന് സമ്മതമാണെന്നും ഭുവനേശ്വരി പറഞ്ഞ സ്ഥിതിക്ക് അവളെ ഒന്നു ചെന്നു കാണാൻ രാജൻ തീരുമാനിച്ചു.
ഒരു ദിവസം രാജനും സുഹൃത്തും 30 കി.മീ ദൂരം തന്റെ വീട്ടിൽ നിന്ന് യാത്ര ചെയ്ത് ഭുവനേശ്വരിയുടെ വീട്ടിൽ എത്തി. ചേച്ചിയും ഭർത്താവും ജോലിക്ക് പോയിരുന്നു.ഭുവനേശ്വരി ചേച്ചിയുടെ കുട്ടിയെ കളിപ്പിച്ചിരിക്കുകയായിരുന്നു.
"എന്താണ് പിന്നീട് വിവരം ഒന്നും അറിയിക്കാതിരുന്നത്?" രാജൻ ചോദിച്ചു.
ഭുവനേശ്വരി തന്റെ ഇഷ്ടം ആവർത്തിച്ചു.
" എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് " മാത്രമാണ് സദാനന്ദൻ തന്നോട് പറഞ്ഞതെന്ന് അവൾ രാജനോട് പറഞ്ഞു.
അവളുടെ മൊബൈൽ നമ്പർ വാങ്ങി രാജനും സുഹൃത്തും മടങ്ങി.
ആദ്യ ദർശനത്തിൽ തന്നെ അനുരാഗബദ്ധരായ അവർ അടുത്തു കഴിഞ്ഞിരുന്നു.രാജൻ വിളിച്ചാൽ എവിടേക്കു പോകാനും തയ്യാറായിരുന്നു ഭുവനേശ്വരി.
മറ്റെന്നാൾ രാത്രി 11:30 ന് ഒരുങ്ങിയിരിക്കാൻ രാജൻ ആവശ്യപ്പെട്ടു.
രാജന്റെ വീട്ടുകാർക്ക് പെണ്ണിനെ കാണാൻ അവസരം ലഭിച്ചില്ലെങ്കിലും തന്റെ മകന്റെ തീരുമാനത്തിന് അവർ എതിര് പറഞ്ഞില്ല.
പാലപ്പൂ മണമൊഴുകുന്ന ആ നിലാവുള്ള രാത്രിയിൽ അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു .സമയം രാത്രി പത്ത് മണി കഴിഞ്ഞു. ഡ്രസ്സൊക്കെ മാറി രാജനും സുഹൃത്തും ഇരുവരുടേയും റോയൽ എൻഫീൽഡിൽ ഭുവനേശ്വരിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
ഒരു ഭുവനേശ്വരി ഓപ്പറേഷന് അയാൾ മനസ് കൊണ്ട് തയ്യാറെടുത്തു.
രാത്രി കൃത്യം 11:30 ന് അവർ ഭുവനേശ്വരിയുടെ വീടിനടുത്തെത്തി, സന്ദേശം കൈമാറി.
ഭുവനേശ്വരിയും ഈ സമയം മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം പാഴാക്കി.പ്രിയതമന്റെ മെസേജ്‌ കണ്ടതും അവളുടെ മനസ് കാർമേഘം കണ്ട മയിലിനെപ്പോലെ സന്തോഷ പൂരിതമായി. ചേച്ചിയുടേയും ഭർത്താവിന്റേയും സംസാരം കേൾക്കാനില്ല.ഉറങ്ങിക്കാണും.
അവൾ അടുക്കള വാതിൽ തുറന്ന് ഇറങ്ങി നടന്ന് രാജ ന്റെ റോയൽ എൻഫീൽഡിന്റെ പുറകിൽ കയറി.
എൻഫീൽഡ് ഭുവനേശ്വരിയേയും കൊണ്ട് ചീറിപ്പാഞ്ഞ് പോയി. സുഹൃത്ത് പുറകേയും.
അന്ന് രാത്രിഭുവനേശ്വരിയെ താമസിപ്പിച്ചത് രാജ്ന്റെ സഹോദരിയുടെ വീട്ടിലാണ്.
പിറ്റേ ദിവസം രാവിലെ പത്ത് മണിക്ക് തന്നെ രജിസ്റ്റർ ഓഫീസിൽ വച്ച് രാജന്റേയും ഭുവനേശ്വരിയുടേയും വിവാഹം നടന്നു. അതിന് വേണ്ട ഏർപ്പാടൊക്കെ നേരത്തെ ചെയ്തിരുന്നു.
രാവിലെ ഭുവനേശ്വരിയെ കാണാതെ സദാനന്ദൻ അന്വേഷണം തുടങ്ങി.
രാവിലെ കൃത്യം 10:30 ന് സദാനന്ദന്റെ ഫോണിലേക്ക് ഭുവനേശ്വരി വിളിച്ചു: "ചേട്ടാ, ക്ഷമിക്കണം, ചേച്ചിയോടും ക്ഷമിക്കാൻ പറയണം, ഞാൻ രാജേട്ടനെ ഇന്ന് രാവിലെ രജിസ്റ്റർ വിവാഹം കഴിച്ചു. ചേട്ടനോട് നേരത്തെ പറഞ്ഞാൽ സമ്മതിക്കില്ലെന്ന് അറിയാം. അതു കൊണ്ട് ഇങ്ങനെ വേണ്ടി വന്നു.
സദാനന്ദൻ ഫോൺ കട്ട് ചെയ്തു.
അയാളുടെ മുഖത്ത് ഒരു ഭാവ വിത്യാസവും ഉണ്ടായില്ല.
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ഭുവനേശ്വരി എന്ന് പറയാനും അയാൾ മറന്നു.
- ശുഭം - (ചിത്രത്തിന് കടപ്പാട് രേഖപ്പെടുത്തുന്നു)
#M@ju

No comments:

Post a Comment