Monday, September 9, 2019

സീമന്തരേഖയിൽ കുങ്കുമം ചാർത്തി... (കഥ)🐧


ജഗന്നാഥന്റെയും മൃദുലയുടേയും 15 - ആം വിവാഹ വാർഷികമാണ് നാളെ.വിവാഹ വാർഷികത്തിന് പുതിയ സാരി വാങ്ങി കൊടുക്കുന്ന പതിവ് അയാൾ തെറ്റിക്കാറില്ല. ജോലി കഴിഞ്ഞ് വരുമ്പോൾ നഗരത്തിലെ കടയിൽ കയറി കലംങ്കാരി സിൽക്ക് സാരിയാണ് അയാൾ ഭാര്യയ്ക്കായി വാങ്ങിയത്.കലംങ്കാരി പട്ട് ആന്ധ്രക്കാരുടേതാണ്. അരി മുതൽ നമ്മൾ ഉപയോഗിക്കുന്ന ഭൂരിഭാഗം സാധനങ്ങൾക്കും ഇപ്പോൾ അന്യസംസ്ഥാനത്തെയാണ് ആശ്രയിക്കുന്നതെന്ന് അയാൾ ഓർത്തു.വീട്ടിൽ ഇടയ്ക്കിടെ കലങ്കാരി സിൽക്കിനെ കുറിച്ച് ഭാര്യ പറയാറുണ്ട്.അതാണ് കലങ്കാരി സിൽക്ക് സാരി തന്നെ എടുത്തത്.
ഭാര്യയോട് സ്നേഹമുള്ള ഭർത്താക്കൻമാരൊക്കെ വിവാഹ വാർഷികത്തിനും ജൻമദിനത്തിനും സമ്മാനം മേടിച്ചു കൊടുക്കുന്ന ഒരു പതിവ് നമ്മുടെ നാട്ടിലുണ്ട് ,തിരിച്ചും.
ജഗനാഥൻ വീട്ടിലെത്തി കവർ മൃദുലയുടെ കയ്യിൽ കൊടുത്തു.
" ഇത് എന്താ ഏട്ടാ കൊണ്ടുവന്നിരിക്കുന്നത് ?"
അവൾ കൗതുകത്തോടെ ചോദിച്ചു.
"ഹേയ് മണ്ടിപ്പെണ്ണേ ഒന്നും അറിയാത്ത പോലെ ."
"എന്താണെന്നു വച്ചാൽ തെളിച്ചു പറയിൻ, കുട്ടികൾക്കെന്തെങ്കിലും ഡ്രസ്സായിരിക്കും, അല്ലെങ്കിൽ നിങ്ങൾക്ക് ഷർട്ട്. "
"അല്ല, നിനക്കുള്ളത് തന്നെയാണ്. നാളെ നമ്മുടെ വിവാഹ വാർഷിക ദിന മല്ലേ."
''ഓ ഞാനതങ്ങു മറന്നു "
അവൾകവർ തുറന്ന് അതിനകത്തുള്ള സാരി എടുത്ത് തിരിച്ചും മറിച്ചും നോക്കി.
" കൊള്ളാമോ? എങ്ങനെയുണ്ട് സെലക്ഷൻ?"
"സൂപ്പർ, കലക്കി "
"അതു കേട്ടാൽ മതി, ഇഷ്ടമായല്ലോ "
"ഭർത്താവെന്തെടുത്തു തന്നാലും ഭാര്യക്ക് ഇഷ്ടമാകുമല്ലോ " അവൾ പറഞ്ഞു.
" ഉം.' അയാൾ ഒന്നു മൂളി.മലയാളശബ്ദത്തിലെ ഏറ്റവും ചെറിയ മറുപടി.
"ഇതിനകത്ത് വേറെ എന്തൊക്കെയോ ഉണ്ടല്ലോ?"
" ഉണ്ട് "
"ഇതെന്താണ്?"
ഒരു ചെറിയ കവർ സ്റ്റാപ്ലർ ചെയ്തിരിക്കുന്നത് തുറക്കാതെ അവൾ ചോദിച്ചു.
" തുറന്നു നോക്കാതെ എന്താണെന്ന് പറയാമോ?"
കവർ പിടിച്ചു നോക്കി അവൾ പറഞ്ഞു: "എന്താ ഒരു ഡപ്പി പോലെയുണ്ട് "
" ശരിയാണ്, അതിനകത്ത് എന്താണെന്ന് പറയണം?"
"അതു തുറന്നു നോക്കിയിട്ട് പറയാം"
" പറ്റില്ല, തുറക്കാതെ പറഞ്ഞാൽ ഒരു സമ്മാനം ."
അവൾ തിരിച്ചും മറിച്ചും പിടിച്ച് ഞെക്കി നോക്കിയിട്ട് പറഞ്ഞു: "എനിക്കറിയില്ല, തോറ്റിരിക്കുന്നു."
"ഒരു ക്ലൂ തരാം" പറയാൻ പറ്റുമോ എന്ന് നോക്ക്?"
"എന്നാൽ ക്ലൂ തരൂ"
"നമ്മുടെ കല്യാണം കഴിഞ്ഞ് കുറച്ചു കാലമേ നീയിത് ഉപയോഗിച്ചിട്ടുള്ളൂ"
''അതെന്താ "
"ഓർത്ത് നോക്ക് "
"എനിക്കറിയില്ല"
"എന്നാൽ വേറൊരു ക്ലൂ തരാം, നമ്മുടെ പ്രിയദർശിനിമാഡവും കാഞ്ചനമാ ഡവും റയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഒരു തൂണിൽ ചുവന്ന സിഗ്നൽ ലൈറ്റ് കത്തിനിൽക്കണപോലെ നെറ്റിക്കു മുകളിൽ സീമന്തരേഖയിൽ വട്ടത്തിൽ തേച്ച് പിടിപ്പിച്ചിരിക്കുന്ന സംഗതി, പി ടി കിട്ടിയോ?"
"ഓ, അതാണോ, കുങ്കുമം" അവൾ കവർ പൊളിച്ച് കുങ്കുമ ഡപ്പി കയ്യിലെടുത്തു,.
" ഇത് എനിക്കു വേണ്ട"
" അതെന്താ വേണ്ടാത്തത്?"
"ഇത് നെറ്റിയിൽ തൊട്ടാൽ ചിലർക്ക് അലർജിയുണ്ടാകും, എനിക്ക് നെറ്റിയിൽ തൊട്ടാൽ പൊള്ളുന്ന പോലെയാണ്. ഇപ്പോൾ ഒറിജിനൽ കുങ്കുമമൊന്നും കിട്ടാനില്ലല്ലോ. ഉള്ള തൊക്കെ കെമിക്കലല്ലേ? അതാണ് നെറ്റിയിൽ തൊടാത്തത്."
"നമ്മൾ ഹിന്ദുക്കൾ വർഷങ്ങളായി ചെയ്യുന്ന ആചാരമല്ലേ. തെറ്റിക്കണ്ട.
"പിന്നെ ,അങ്ങനെയാണെങ്കിൽ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഇതും തൊട്ടോണ്ടല്ലേ നടക്കുന്നത്.?"
"തൊടാത്തതാണ് അവരുടെ ആചാരം "
"നിങ്ങളുടെ ഒരു ആചാരം "
"ആചാരം ലംഘിക്കരുത് "
"പിന്നെ ഒരു ആചാരം " എന്നും പറഞ്ഞ് ഡപ്പി അവൾ ദൂരേക്ക് എറിഞ്ഞു. അത് സുരക്ഷിതമായി മുറിയിലെ ബഡിൽ ചെന്ന് വീണു.

"പൊന്നും കുടത്തിനെന്തിനാ പൊട്ട്" എന്നു പറഞ്ഞു അവളെ ചേർത്തുനിർത്തി സീമന്തരേഖയിൽ ഒരു ചുടു ചുംബനം കൊടുത്തു.
"സാരിക്കൊപ്പം ഇതും ഇരിക്കട്ടെ " അല്ല പിന്നെ.
ജഗന്നാഥൻ ചാരുകസേരയിൽ ഇരുന്നു. എന്നിട്ട് " ഹിസ് ഹൈനസ് അബ്ദുള്ള " സിനിമയിലെ ഡയലോഗ് പറഞ്ഞു: "സ്വന്തമെന്ന് അവകാശപ്പെടാനുള്ള അർഹത എനിക്കുണ്ട്, എങ്കിലും എന്റെ രാധ. സ്വാതി നാളിൽ ചിപ്പിക്കുള്ളിൽ വീണ മഴത്തുള്ളി പോലെ അവളെന്റെ നെഞ്ചിനുള്ളിൽ ഒരു മണി മുത്തായി എന്റെ ഏകാന്തസന്ധ്യകളിൽ ഒരു പൊൻതാരകയായി അവൾ ഉദിച്ചുയർന്നു. എന്റെ നിശാസ്വപ്നങ്ങളിൽ ഈറൻ നിലാവു പോലെ അവൾ വന്നു നിറയുന്നു. അവൾ രാഗ വിലോലയായി അകലും തോറും അവൾ എന്നോട് അടുത്തുവന്നു. വൃത ഭംഗി അറിയട്ടെ എന്ന് ഞാൻ കളി പറഞ്ഞപ്പോൾ നൂറുനൂറു ജൻമങ്ങളായി നോമ്പു നോൽക്കണ തിരുവാതിര തന്നെയാണീ രാധ എന്നവൾ പറഞ്ഞു.
രാധേ നീയറിയുന്നില്ല ഏത് നിമിഷവും ഉടഞ്ഞ് പോകാവുന്ന നീർകുമിളകളാണ് നമ്മുടെയൊക്കെ സ്വപ്നങ്ങൾ "
" നിങ്ങളിതാ രെക്കുറിച്ചാ പറയുന്നേ, ഇതാ ചായ കുടിക്കൂ, അവൾ നീട്ടിയ ചായ വാങ്ങി കുടിച്ച് ചാരു കസേരയിൽ നിന്ന് എണീറ്റ് ജഗന്നാഥൻ ഇങ്ങനെ പാടി : "ഗോപികാവസന്തം തേടീ
വനമാലീ .....
നവ നവ ഗോപികാവസന്തം
തേടീ വനമാലീ
എൻ മനമുരുകും....,
"നാളെ പായസമുണ്ടാക്കണേ ", ജഗന്നാഥൻ പറഞ്ഞു.
"ഈഗോപിക അതിനു നൂറുവട്ടം തയ്യാർ" ഭാര്യ പറഞ്ഞു
"നാളത്തെ പായസത്തോടു കൂടി ഞങ്ങളുടെ ഈ വർഷത്തെ വിവാഹ വാർഷിക ദിന ആഘോഷങ്ങൾ സമാപിക്കുന്നതായിരിക്കും. " ജഗന്നാഥൻ പറഞ്ഞു.
മംഗളം.
- ശുഭം -
# മജു

No comments:

Post a Comment