Saturday, September 21, 2019

മൗനം പോലും മധുരം (കഥ)


അവളെ അയാൾ കാണുന്നത് ഏഴ് വർഷം മുമ്പാണ്. അതും ഒരു വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന കവി സമ്മേളനം കാണാൻ പോയപ്പോഴാണ് . അവൾ വന്ന് സ്നേഹപൂർവ്വം സംസാരിക്കുകയും പേര് പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്തു. മുത്തുലക്ഷമി എന്നാണ് അവളുടെപേര്.
മുത്തുലക്ഷമി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ജോലിയുമുള്ള സ്ത്രീയാണ്. അവൾക്ക് റാംജി റാവുവിന്റെ കഥകളോടുള്ള ഇഷ്ടത്തെക്കുറിച്ചാണ് സംസാരിച്ചത്.കഥകൾ എഴുതുന്നത് നന്നാവുന്നുണ്ടെന്നായിരുന്നു മുത്തുലക്ഷ്മി പറഞ്ഞത്.
ചിലരെ കണ്ടുമുട്ടുമ്പോൾ അവരെ ദൈവം അയച്ചതാണോ എന്നു തോന്നും. അല്ലെങ്കിൽ എന്തിനാണ് തന്റെ കഥകൾ നല്ലതാണെന്ന് നേരിട്ടു പറയുന്നത്. താൻ വലിയ എഴുത്തുകാരനൊന്നുമല്ലല്ലോ. എത്രയോ പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുടെ ലോക മാണിത്.
എന്നിട്ടും മുത്തുലക്ഷമി തന്റെ ഓരോ കഥയും വായിച്ചു കഴിഞ്ഞാൽ അതിനെക്കുറിച്ച് എന്തിന് വിലയിരുത്തി അഭിപ്രായം പറയണം.
ഒരു ദിവസം ഒരു തീവണ്ടിയാത്രയ്ക്കിടയിൽ മുത്തുലക്ഷ്മിയെ കാണാനിടയായി.അവൾ ഓടി വന്ന് വിഷ് ചെയ്തു.എന്നിട്ട് പറഞ്ഞു:
"കഴിഞ്ഞാഴ്ച എഴുതിയ കഥയിൽ ചില മാറ്റങ്ങൾ കൂടി ക്ലൈമാക്സിൽ വരുത്തിയാൽ കുറച്ചു കൂടി നന്നായേനേ "
"ആണോ, നന്ദി"
മുത്തുലക്ഷ്മി ആരുടെ കഥകളൊക്കെ വായിക്കാറുണ്ട്?"
"മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരൻമാരുടെയൊക്കെ കഥകൾ വായിക്കാറുണ്ട്."
"ഞാൻ പ്രശസ്തനായ എഴുത്തുകാരനൊന്നുല്ലല്ലോ."
"ആരും ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ച തൊന്നുമല്ലല്ലോ?ഇങ്ങനെയൊക്കെയല്ലേ പല എഴുത്തുകാരും കടന്നു വന്നിട്ടുള്ളത് '' അവൾ പറഞ്ഞു.
" ആട്ടെ, അവരോടൊക്കെ അഭിപ്രായം തപാലിലെങ്കിലും അറിയിക്കാറുണ്ടോ?"
"ഇല്ല "
"പിന്നെ എന്നോട് മാത്രമാണോ പറയാറുള്ളത്? "
" അതെ "
"അതെന്താ?"
" ഒന്നൂല്ല്യ ,നേരിട്ടു കണ്ടപ്പോൾ പരിചയപ്പെട്ടപ്പോൾ പറയണമെന്ന് തോന്നി ,അത്രയേയുള്ളൂ."
"എന്തായാലും നന്ദി"
അവൾ മൗനമായിരുന്നു.
അതേ ചില മൗനം പോലും മധുരവും വാചാലവുമായി തോന്നാറുണ്ട്.

- ശുഭം -
# മജു

No comments:

Post a Comment