Tuesday, November 17, 2020

അച്ഛൻ മകനയച്ച കത്തുകൾ - 29.


                                             സ്ഥലം,

                                           1.7.1994.

പ്രിയമുള്ള മജുവിന്, 


ആദ്യം അയച്ച കത്ത് 27 തിങ്കളാഴ്ച കിട്ടി.രണ്ടാമത് അയച്ചത് ഇന്നലെയും കിട്ടി. 27 ന് വരുമെന്നാണ് കരുതിയത്.


ബിജു 28 ന് 8AM ന് എറണാകുളത്ത് ഓഫീസിൽ റിപ്പോർട്ട് ചെയ്തു.അന്ന് വൈകുന്നേരം 4 മണിക്കുള്ള ട്രെയിനിന് എറണാകുളത്ത് നിന്നും പോയി. ബാംഗ്ലൂർക്കാണ് പോയത്. ട്രെയിനിംഗ് സെൻ്റർ അവിടെയാണ്.


 അവനോടൊപ്പം 26 പേരുണ്ട്. 


ഞാനും അമ്മയും റജിയും യാത്രയാക്കാൻ പോയിരുന്നു. കോച്ച നേഴത്ത് നിന്നും തലേ ദിവസംസാബുവും വന്നിരുന്നു. നമ്മുടെ ഇവിടെയുള്ള എല്ലാ വീട്ടുകാരും വന്നിരുന്നു.

ഒന്നേകാൽ കൊല്ലമാണ് ട്രെയിനിംഗ് കാലം. ഇക്കാലത്ത് 1800/- ക അലവൻസ് കിട്ടും. 6 മാസം കഴിയുമ്പോൾ ലീവ് കിട്ടും.


2000/- ക. കയ്യിൽ കൊടുത്തു വിടുന്നുണ്ട്.ഒരു മാസത്തെ ചിലവിനുള്ള പൈസ കരുതണമെന്ന് പറഞ്ഞിരുന്നു. 2000/- ക. യുടെ ഡ്രസ്സും മറ്റു സാധനങ്ങളുമായി വാങ്ങി കൊടുത്തിട്ടുണ്ട്. ട്രെയിൻ ടിക്കറ്റ് സർക്കാർ തന്നെയാണ് ശരിയാക്കി കൊടുത്തത്. നമുക്ക് പൈസ മുടക്കേണ്ടി വന്നില്ല.


29 ' ന് കാലത്ത് അവിടെ എത്തിയതായി ഫോൺ വന്നിരുന്നു. എഴുത്തുവന്നിട്ടില്ല.


ഡിഡി ആഫീസിൽ നിന്ന് കടലാസ് എളുപ്പത്തിൽ ഒപ്പിടുവിച്ച് അയപ്പിക്കുക. നിനക്ക് സുഖമെന്ന് കരുതുന്നു.ഭക്ഷണമെല്ലാം കൃത്യമായി കഴിക്കുന്നുണ്ടല്ലോ?


 ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ. അടുത്ത വീട്ടുകാരേയും മല്ലി അച്ഛനേയും അന്വേഷണം അറിയിക്കുക. നിൻ്റെ സ്കൂളിലെ ടീച്ചേഴ്സിനോടും വിവരം പറയുക.


                            സസ്നേഹം,


                                  അച്ഛൻ.

Monday, November 16, 2020

അനുഭവങ്ങൾ പാളിച്ചകൾ (ബാല്യകാല സ്മരണകൾ - 7) ജയൻ.

 



ജയൻ എന്ന സിനിമാ നടനെ ഞാൻ നേരിൽ കണ്ടിട്ടില്ല. ജയന്റെ ശരപജ്ഞരം എന്ന സിനിമ അച്ഛന്റെ കൂടെ തീയറ്ററിൽ പോയി കണ്ട തൊഴിച്ചാൽ മറ്റ് സിനിമകളൊന്നും കണ്ടിരുന്നില്ല. ആ സിനിമയിൽ ജയൻ കുതിരയെ ഓടിക്കുന്നതും കുതിരയെ കുളിപ്പിക്കുന്നതുമൊക്കെ ആരാധനയോടെ കണ്ടു.


 അദ്ദേഹത്തിന്റേതു പോലെ മസിലുണ്ടാവാൻ ഞങ്ങൾ ഒന്ന് രണ്ട് മൂന്ന് കുട്ടികൾ അക്കാലത്ത് ശ്രമിച്ചിരുന്നു. അതിന് കോഴിമുട്ട യൊക്കെ വാട്ടി കുടിക്കുമായിരുന്നു.


ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ഒരു ദിവസം രാവിലെ ജയന്റെ മരണവാർത്ത പത്രത്തിലൂടെ അറിയുന്നത്.


 അദ്ദേഹത്തിന്റെ ഒരു സിനിമ മാത്രം കണ്ടിട്ടുള്ള എനിക്ക് ആ മനുഷ്യനോട് ഇത്ര ആരാധന തോന്നാൻ എന്താവും കാരണം. പത്രങ്ങളിലെ ജയന്റെ സിനിമ പരസ്യങ്ങളിലെ ചിത്രം കണ്ടും ആരാധന തോന്നിയിട്ടുണ്ടാവണം.


      ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങൾ പത്രത്തിൽ വന്നിരുന്നത് വെട്ടിയെടുക്കാൻ ഞാനും ജ്യേഷ്ഠനും മൽസരിച്ചു.എന്നിട്ട് ചിത്രങ്ങൾ ഒരു പുസ്തകത്തിൽ ഒട്ടിച്ചു വച്ചു.


ജയനെ അനുകരിച്ച് അന്ന് പല ചെറുപ്പക്കാരും ജയൻ മുടി ചീവുന്നതു പോലെ ചീകി ചുവന്ന കളറുള്ള ബനിയനും ധരിച്ച് നടക്കുന്നത് കണ്ടിട്ടുണ്ട്.

ജയനോട് തോന്നിയത്ര  ആരാധന പിന്നീട് ഒരു സിനിമാ നടനോടും തോന്നിയിട്ടില്ല.


ജയന്റെ മരണത്തിന് കാരണമായ കോളിളക്കം എന്ന സിനിമ ഒറ്റയ്ക്കു തീയറ്ററിൽ പോയി കണ്ടു. സിനിമാ തീയറ്ററിൽ സൂചി കുത്താൻ സ്ഥലമില്ലായിരുന്നു. അവസാനം എങ്ങനെയൊക്കെയോ തറ ടിക്കെറ്റെടുത്താണ് കോളിളക്കം എന്ന സിനിമ കണ്ടത്.പിന്നീട് കോളിളക്കം സിനിമയുടെ CDവാങ്ങിയും സിനിമ കണ്ടിട്ടുണ്ട്.


പിന്നീട് കണ്ട ജയനും സറീനാ വഹാബും അഭിനയിച്ച നായാട്ട് എന്ന സിനിമയും ഏറെ ഇഷ്ടമായി.


ജയൻ ഒരിക്കലും ഹെലികോപ്ടറിൽ തൂങ്ങി പിടിച്ചു കയറി ബാലൻ.കെ.നായരുമായുള്ള സ്റ്റണ്ട് സീൻ ചെയ്യരുതായിരുന്നു എന്ന് ആഗ്രഹിച്ചു പോവാറുണ്ട്. വിധിക്ക് അനുസരിച്ചേ ബുദ്ധി നീങ്ങൂ. അല്ലാതെന്തു പറയാൻ.

കോളിളക്കം സിനിമയുടെ ക്ലൈമാക്സ് ശുഭപര്യവസായി ആയിട്ടായിരുന്നു എഴുതിയിരുന്നത്.ജയൻ്റെ മരണത്തോടെ സിനിമയിലും ക്ലൈമാക്സ് ദു:ഖ പര്യവസായി ആയി മാറ്റി എഴുതി.


 ക്ലൈമാക്സിൽ ബാലൻ. കെ.നായർ വല്ല കാറിലോ ബസിലോ കേറി പോയാലും ഇങ്ങനെ വരില്ലായിരുന്നു. ഹെലികോപ്ടറിന്റെ ഫാൻ ദേഹത്ത് തട്ടാനുള്ള സാധ്യതയും ഏറെയായിരുന്നു.വിധിയെ തടുക്കാൻ ആർക്കു കഴിയും. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. വരാനുള്ളത് ടാക്സി പിടിച്ചയാലും വരുമെന്നാണല്ലോ...


ജയന്റെ ശരീരഭാഷയും പ്രത്യേക രീതിയിലുള്ള സംഭാഷണശൈലിയും നല്ല ചിരിയും ആകാര സൗഷ്ടവവും ആരെയും ആകർഷിക്കും.


അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടമായി.1980 നവംബർ 16നാണ് കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയൻ മരണപ്പെട്ടുന്നത്.

ഓരോവേർപാടുകളും വേദനിപ്പിക്കുന്നതു തന്നെയാണ് എന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട്.

  വർഷമെത്ര കഴിഞ്ഞാലും ജയന്റെ കാലഘട്ടത്തിൽ ജീവിച്ചവർക്കും അന്ന് ജയന്റെ സിനിമ കണ്ടവർക്കും ജയൻ എന്ന സിനിമാനടനെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.41 ആമത്തെ വയസിൽ ജയൻ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 40 വർഷം തികയുകയാണ്. 


                 (ബാല്യകാല സ്മരണകൾ തുടരും...)


✍️ മജു.(Repost )

Sunday, November 15, 2020

അച്ഛൻ മകനയച്ച കത്തുകൾ - 28.

 

                                                 സ്ഥലം,

                                            22.6.1994.

പ്രിയ മജുവിന്,


ഒരെഴുത്ത് ഞാൻ അയച്ചിരുന്നു.കിട്ടിയെന്നു കരുതുന്നു.ബിജുവിന് എയർ ഫോഴ്സിൽ സെലക്ഷൻ കിട്ടി. ഓർഡർ ഇന്നലെ വന്നു.28.6.1994 ന് ചൊവ്വാഴ്ച എറണാകുളത്ത് ഹാജരാകാനാണ് പറഞ്ഞിരിക്കുന്നത്. അവിടെ ചെന്നതിനു ശേഷമേ എങ്ങോട്ടാണ് പോകേണ്ടത് എന്ന് അറിയാൻ കഴിയുകയുള്ളൂ.ബിജു പ്ലസ് ടു പരീക്ഷ പാസായി. ഫസ്റ്റ് ക്ലാസ് ഉണ്ട്. ഏതായാലും ആദ്യം കിട്ടിയ ജോലിക്കു പോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ കത്ത് കിട്ടിയാൽ ഉടനെ അവൻ്റെ പേരിൽ ഒരു കത്തിടണം.ചൊവ്വാഴ്ചയ്ക്ക് മുൻപ് കിട്ടത്തക്കവണ്ണം അയക്കണം.


മോര്കത്തിൽ പറഞ്ഞ പ്രകാരം കാച്ചി നോക്കിയോ? ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കണം. 


ഡിഡിഇ ആഫീസിൽ പിന്നീട് പോയോ?

ശരിയാക്കി എടുക്കുവാൻ ഉത്സാഹിക്കുക. കുറച്ചു രൂപാ ചിലവായാലും വേണ്ടീല്ല. ശരിയാക്കുന്നതിന് ശ്രമിക്കുക.


നിനക്ക് സുഖം തന്നെ എന്നു കരുതുന്നു.ഇവിടെ എല്ലാവർക്കും സുഖം തന്നെ. ഇവിടെ ഇപ്പോൾ മഴയില്ല. നല്ല വെയിലാണ്.നിർത്തട്ടെ....


                                        സസ്നേഹം,

                                             അച്ഛൻ.


Saturday, November 14, 2020

അച്ഛൻ മകനയച്ച കത്തുകൾ - 27.

 

                                                 സ്ഥലം,

                                            18.6.1994.


പ്രീയമുള്ള മജുവിന്,


അവിടെ നിന്നും 13.6.1994 ന് അയച്ച എഴുത്ത് ഇന്നലെ കിട്ടി. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം.


 ആരെക്കണ്ടെങ്കിലും ഒബ്ജക്ഷൻ നീക്കി കിട്ടാൻ ശ്രമിക്കുക.


ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കണം.


പി.എസ്.സി സെലക്ഷൻ്റെ റിപ്പോർട്ടൊന്നും ഞാൻ പേപ്പറിൽ കണ്ടില്ല. കണ്ടാൽ അറിയിക്കാം.


ഇവിടെ അമ്മ സ്കൂളിൽ പോകുന്നുണ്ട്. 


ബിജുവിൻ്റെ എയർ ഫോഴ്സിൻ്റെ വിവരം ഒന്നും അറിഞ്ഞില്ല. ഈ മാസം അവസാനം ഉണ്ടായേക്കും.പ്ലസ് ടു വിൻ്ററിസൽറ്റും അറിഞ്ഞില്ല.തിങ്കളാഴ്ച അറിയാൻ സാധിച്ചേക്കും.


ഇവിടെ ഞങ്ങൾക്കെല്ലാം ഒരു വിധം സുഖം തന്നെ. നിനക്ക് പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലെന്ന് കരുതുന്നു.


ഒരു ലിറ്റർ മോരിന് ഒരു ചെറിയ നേന്ത്രക്കായ - പച്ചയോ പഴുത്തതോ അല്ലെങ്കിൽ 200 ഗ്രാം കുമ്പളങ്ങ ,മുളകുപൊടിയും മഞ്ഞപ്പൊടിയും ഒരു നുള്ള് ഉപ്പും പച്ചമുളക് കീറിയിട്ട് കുറച്ചു വെള്ളം ചേർത്ത് വേവിക്കുക.വെന്തു കഴിഞ്ഞ് ഒരു ചെറിയ മുറി തേങ്ങാ ചിരകിയത് ഒരു നുള്ള് ജീരകവും ഒരു ചുവന്നുള്ളിയും കൂടി അരച്ച് മോരും അരപ്പും കൂടി കലക്കി അതിലൊഴിക്കണം.തിളയ്ക്കുമ്പോൾ ഇറക്കി വയ്ക്കണം.


തുടർന്ന് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിച്ച് കടുകു പൊട്ടി കഴിയുമ്പോൾ ഉള്ളിയും വേപ്പിലയും ഇടുക. ഉള്ളി ചുവന്നുകഴിയുമ്പോൾ ഒരു നുള്ള് ഉലുവയും അതിലിട്ട് മൂപ്പിച്ച് കറിയിലൊഴിക്കുക. മുളകുപൊടി ചെറിയ സ്പൂണിന് പകുതി മഞ്ഞൾപ്പൊടി ഒരു നുള്ള്.


                        നിർത്തട്ടെ...


                                        സസ്നേഹം,

                                             അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 26.


                           ശ്രീ.

                                                സ്ഥലം, 

                                           19.3.1994.

മകൻ മജുവിന്,


കഴിഞ്ഞ ദിവസം അയച്ച രണ്ടാമത്തെ കത്തും ഇന്നു കിട്ടി. 


താമസിക്കുന്ന വീടും പറമ്പും ഉടമസ്ഥൻ വിൽക്കുന്നുണ്ടെങ്കിൽ വാങ്ങുക. അത് നല്ല സ്ഥലമാണ്. സ്കൂളിനടുത്തുമാണ്. വില അല്പം കൂടുതലല്ലേ എന്ന് സംശയിക്കുന്നു.കൂടാതെ വീടും വളരെ പഴക്കമുള്ളതായിട്ടാണ് എനിക്ക് മനസ്സിലായത്. എന്നിരുന്നാലും അന്യ കൈവശം പോകാതെ ആ സ്ഥലം വാങ്ങുന്നത് ഉചിതം തന്നെ. അക്കാര്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും സന്തോഷം തന്നെ. 


 വിലയുടെ കാര്യത്തിൽ എന്തെങ്കിലും കുറവുകിട്ടുമോ എന്ന് ഉടമസ്ഥനോട് നേരിട്ട് ചോദിച്ചു മനസിലാക്കണം.


 വാങ്ങുന്ന വിവരം മറ്റുള്ളവർ അറിയാതിരിക്കുന്നതാണ് ഉത്തമം. അഡ്വാൻസു കൊടുത്ത് കരാർ എഴുതിയതിനു ശേഷം നാട്ടുകാർ അറിഞ്ഞാൽ മതി. ഏറ്റവും വിശ്വസ്തനായ ആരെയെങ്കിലും വിളിച്ച് സ്ഥലം കാണിച്ച് എന്തു വിലയ്ക്കുണ്ട് എന്ന് അഭിപ്രായം ആരായണം.


 നമ്മൾ ആ നാട്ടുകാരനല്ലാത്ത നിലയ്ക്ക് ,ഉടമസ്ഥൻ പറയുന്ന വിലയ്ക്ക് ഉണ്ടോ എന്ന് അറിയുന്നത് നല്ലതാണ്.

 എടുക്കാനുദ്ദേശ്യമുണ്ടെങ്കിൽ ഉടൻ അഡ്വാൻസ് കൊടുത്ത് കരാർ എഴുതണം.തീറ് എഴുതുന്നത് മൂന്നോ ആറോ മാസം കാലാവധി വയ്ക്കാം. അതെല്ലാം ഉടമസ്ഥൻ്റെ സമ്മതപ്രകാരം ചെയ്യാവുന്നതാണ്. 


ഭൂമിയിൽ വല്ല കടമോ മറ്റു വല്ല ബാദ്ധ്യതയോ ഉണ്ടാ എന്ന് അന്വേഷിക്കണം. അതിന് കുടിക്കടം സർട്ടിഫിക്കറ്റ് വാങ്ങിയാൽ മതി. എത്ര സെൻ്റാണ് ആ സ്ഥലം എന്ന് അറിയിക്കുക.


ഞാൻ എത്ര രൂപ ഉണ്ടാക്കണം എന്ന് അറിയിക്കുക. കുറച്ചു രൂപ ഞാൻ ശരിയാക്കി തരാം. ബാക്കി നീ എങ്ങനെ ഉണ്ടാക്കും.ഉടമസ്ഥന് കൊടുക്കേണ്ടതു കയ്ക്ക് പുറമേ മുദ്രപ്പത്രം, രജിസ്ട്രേഷൻ ഫീസ് ,എഴുത്തു ഫീസ് എന്നിവ ഉൾപ്പടെയ് ക്കുള്ള പൈസ നാം കരുതണം.


 അല്പം കഷ്ടപ്പെട്ടാലും ആ സ്ഥലം വിട്ടു കളയരുതെന്ന് തന്നെയാണ് ഞങ്ങളുടേയും അഭിപ്രായം. എല്ലാ വിവരവും വിശദമായി അറിയിക്കുക.


പി ഫ് അപേക്ഷാ ഫാറം കിട്ടി കാണുമെന്ന് കരുതുന്നു.കിട്ടിയാൽ ഉടൻ എച്ച്.എം നെ ഏൽപ്പിക്കണം. നമ്പർ കിട്ടിയ നിലയ്ക്ക് ഈ മാസം മുതൽ പി.എഫിൽ തുക അടച്ചു തുടങ്ങണം.


 ഞാൻ കഴിഞ്ഞാഴ്ച ഒരു കത്തയച്ചിരുന്നു.അത് കിട്ടി കാണുമെന്ന് കരുതുന്നു.


ഡി ഡി ഇ യിൽ നിന്ന് മടങ്ങി വന്ന കടലാസ് വാങ്ങി അതിൽ എന്താണ് പറഞ്ഞിരിക്കുന്നത് അതനുസരിച്ച് പേപ്പർ ശരിയാക്കി വീണ്ടും എഇഒ വഴി അയക്കാൻ വേണ്ടത് വേഗം ചെയ്യണം.അയച്ചതിനു ശേഷം നമ്പറും തീയതിയും എന്നെ ഏൽപ്പിക്കുക. വേണ്ടത് ചെയ്യാം. 


അധികം വാങ്ങിയ 3 ഇൻക്രിമെൻ്റ് തുക അടച്ച് ചെല്ലാൻ കിട്ടിയോ? ചെല്ലാൻ കിട്ടിയാൽ ഉടൻ ശംബളം ഫിക്സ് ചെയ്യുകയും ചെയ്യാവുന്നതാണ്. 


അവിടെ നിനക്ക് സുഖം തന്നെ എന്ന് കരുതുന്നു.


മന്നാടിയാരുടെ കുടുംബത്തെ അന്വേഷണം അറിയിക്കുക.


അമ്മയുടെ കാല് ഉണങ്ങി. ഇപ്പോൾ പ്രശ്നമൊന്നുമില്ല. ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ.

                   നിർത്തട്ടെ.


                           സസ്നേഹം,

                                അച്ഛൻ.

Thursday, November 12, 2020

Have a nice day

 ആത്മാഭിമാനം മനസ്സിൽ വേരൂന്നിപിടിച്ചവർക്കു മാത്രമേ അപകീർത്തിയുടെ മാന്തൽ ഏൽക്കാതെ ജീവിതയാത്ര നയിക്കുവാൻ സാധിക്കുകയുള്ളു.അന്യനെ ആശ്രയിക്കാതെയും സ്വാഭിമാനം കൈവിടാതെയും ജീവിത ബാധ്യതകൾ നിറവേറ്റുവാൻ ഒരുങ്ങുന്ന മനുഷ്യൻ മാന്യനാണ്;ധീരനാണ് ;ധന്യനാണ് .Nice day (ഈ വാക്കുകൾക്ക് കടപ്പാട്)

അച്ഛൻ മകനയച്ച കത്തുകൾ -25



                      ശ്രീ.

                                          സ്ഥലം,

                                    17.8.1994.

മജുവിന്,


15.3.1994 ന് ഒരു കത്ത് അയച്ചിരുന്നു.അത് കിട്ടി കാണുമെന്ന് കരുതുന്നു.


പി എഫ് ആപ്ലിക്കേഷൻ പാസാക്കി നിൻ്റെ പേരിൽ അയച്ചു തരാമെന്നാണ് തിരുവനന്തപുരത്തുകാരി ടീച്ചർ പറഞ്ഞിരുന്നത്. മിക്കവാറും 15 ന് ചൊവ്വാഴ്ച അയച്ചു കാണും.അവിടെ അത് കിട്ടിയോ? കിട്ടിയാലും ഇല്ലെങ്കിലും വിവരം ഉടനെ അറിയിക്കണം. അമാന്തം വിചാരിക്കരുത്.


ഡി ഡി ഇ ആഫീസിൽ പോയോ? എന്തു പറഞ്ഞാണ് കടലാസ് മടക്കിയിരിക്കുന്നത്.Representation കൊടുത്തോ? കൊടുത്തെങ്കിൽ ഡി ഡി ഇ യിൽ നിന്നും അയച്ച നമ്പറും തീയതിയും ഉടനെ അറിയിക്കുക.

ഇക്കൊല്ലത്തെ പ്രൊമോഷൻ ലിസ്റ്റ് ശരിയാക്കുമ്പോൾ 90% ത്തിൽ കുറയാതെ നോക്കുക. എല്ലാ ക്ലാസിലേയും ശ്രദ്ധിക്കണം.


എന്തൊക്കെയാണ് അവിടെ വിശേഷങ്ങൾ?

നിനക്കു സുഖം എന്നു കരുതുന്നു.എന്നാണ് നീ വരുന്നത്?


എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കുക.


ഇവിടെ ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ.


                                       സസ്നേഹം,

                                          അച്ഛൻ.

Tuesday, November 10, 2020

അച്ഛൻ മകനയച്ച കത്തുകൾ - 24.

 

                                           സ്ഥലം,

                                       15.3.1994.

പ്രിയ മജുവിന്,


അവിടെ നിന്നും അയച്ച കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു. അവിടെ നിന്നും പോന്ന അന്ന് 12 മണിക്ക് വീട്ടിൽ എത്തി.അന്നു മുതൽ രണ്ട് മൂന്ന് ദിവസം എനിക്ക് വയറിളക്കം പിടിപെട്ട് കിടപ്പിലായിപ്പോയി.


പി.എഫ് ആപ്ലിക്കേഷൻ ഈ ആഴ്ച തന്നെ അയച്ചുതരാം. DPI ആഫീസിൽ ലെഡ്‌ ജർ ഇല്ലാത്തതുകൊണ്ടും sign ചെയ്യേണ്ട ഓഫീസർ ലീവിലും ആയതു കൊണ്ടാണ് വൈകിയത്.മിക്കവാറും നാളെ തന്നെ അയച്ചുതരുന്നുണ്ട്. 


ഡിഡിഇ ഓഫീസിൽ പോയി അന്വേഷിച്ചോ? ഒബ്ജക്ഷൻ ഡ്രോപ്പ് ചെയ്തു കിട്ടിയോ? തടസം വല്ലതും ഉണ്ടെങ്കിൽ അതിന് വിശദീകരണം HM വഴിAE0 യിൽ കൂടി അയപ്പിക്കുക.അതിനു ശേഷം DDE യിൽ നിന്നും അയച്ച നമ്പർ, തീയതി എന്നിവ എഴുതി അറിയിക്കുക. വേണ്ടത് ചെയ്യാം.


ഇൻക്രിമെൻ്റ് കൂടുതൽ വാങ്ങിയത് അടച്ച് പ്രശ്നം തീർത്തോ. എന്താണ് മൂന്നു നാല് ദിവസം ഒഴിവു കിട്ടിയിട്ട് വരാതിരുന്നത്? ഇവിടെ അമ്മയുടെ കാലിലെ വൃണം മിക്കവാറും ഉണങ്ങി.


അവിടെ മറ്റു വിശേഷങ്ങൾ എന്തൊക്കെയാണ്.ഭക്ഷണം ശരിക്കും കഴിക്കണം.ആ വല്ല്യച്ഛനെ എൻ്റെ അന്വേഷണം അറിയിക്കുക.


മന്നാടിയാരേയും കുടുംബത്തേയും എൻ്റെ ക്ഷേമാന്വേഷണങ്ങൾ അറിയിക്കുക. വല്യച്ഛനെ കൊണ്ട് ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കണം.

സ്കൂളിലെ ഇന്ദിര ടീച്ചർ, രാധാകൃഷ്ണൻ സാർ എന്നിവരേയും മറ്റുള്ളവരേയും എൻ്റെ അന്വേഷണം പ്രത്യേകം പറയണം.


ബിജുവും അമ്മയും സ്കൂളിൽ പോകുന്നുണ്ട്.


 27 ന് ഞായറാഴ്ച നിഷയുടെ കല്യാണമാണ്. വരണം. എനിക്കും റജിക്കും മറ്റുള്ളവർക്കും സുഖം തന്നെ .


നിനക്കും സുഖമെന്നു വിശ്വസിച്ചു കൊണ്ട് കത്ത് ചുരുക്കുന്നു.

                                    സസ്നേഹം,

                                        അച്ഛൻ.

Monday, November 9, 2020

അച്ഛൻ മകനയച്ച കത്തുകൾ - 23


                                            സ്ഥലം,

                                         17.2.1994.

മജുവിന്,


കഴിഞ്ഞാഴ്ച ഞാൻ ഒരു കത്ത് അയച്ചിരുന്നു.പി.എഫിൻ്റെ കാര്യം സൂചിപ്പിച്ചിരുന്നല്ലോ? റിമൈൻഡർ സ്കൂളിൽ നിന്നും അയപ്പിക്കണ്ട. നിൻ്റെ പി.എഫ് അപേക്ഷാ ഫോറം ഇവിടെ ഇന്നു കിട്ടിയിട്ടുണ്ട്. പൂരിപ്പിച്ചതിൽ ചില കാര്യങ്ങൾ അതായത് നോമിനേഷൻ, Continues service എന്നിവ എഴുതിയിരിക്കുന്നത് തെറ്റാണ്.അതുകൊണ്ട് പുതിയ അപേക്ഷ അയക്കണം. സ്കൂളിൽ എച്ച്.എം ഒപ്പിട്ട് എ ഇ ഒയിൽ നിന്ന് ഒപ്പിടുവിച്ച് കൈയിൽ വാങ്ങണം.


 പുതിയ അപേക്ഷഫാറം വാങ്ങി അടുത്തയാഴ്ച ഏതെങ്കിലും ഒരു ദിവസം അങ്ങോട്ട് വരാം.ടീച്ചറെക്കണ്ട് ശരിയാക്കി AEO യുടെ ഒപ്പും വാങ്ങി എനിക്ക് നേരിട്ട് കൊണ്ടു പോരാമല്ലോ? എങ്കിലേ സമയത്ത് പി.എഫ് ഓപ്പൺ ചെയ്യാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ എളുപ്പം കാര്യങ്ങൾ നടക്കുമെന്ന് തോന്നുന്നില്ല. Continues service ആണ് അപേക്ഷയിൽ എഴുതേണ്ടത്. 


അവിടെ എന്തൊക്കെയാണ് വിശേഷം? നിനക്ക് സുഖമെന്ന് കരുതുന്നു.

ഇവിടെ അമ്മയുടെ കാല് പഴുത്തു. നീരുണ്ട്.പുല്ലൂരിക്ക്  വൃണവുമുണ്ട്. ഡോക്ടറെ കാണിച്ചു.രണ്ടു ദിവസം സ്കൂളിൽ പോയില്ല. ഇന്നലെ പോയി (16.2.1994) ഇപ്പോൾ അല്പം കുറവുണ്ട്.മറ്റുള്ളവർക്കെല്ലാം ഒരു വിധം സുഖം തന്നെ.


 മടങ്ങി വന്നിരിക്കുന്ന അപേക്ഷാ ഫാറവും പുതിയതുമായി ഞാൻ 21ന് ശേഷം ഒരു ദിവസം വരാം.


                                   സസ്നേഹം,

                                       അച്ഛൻ.

Sunday, November 8, 2020

അച്ഛൻ മകനയച്ച കത്തുകൾ - 22.

 

                                           സ്ഥലം,

                                      10.2.1994.

മജുവിന്, 


നിൻ്റെ പി.എഫ് എക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് തിരുവനന്തപുരത്തിന് അയച്ച അപേക്ഷയെക്കുറിച്ച് രണ്ട് ദിവസം ഡി പി ഐ (പി.എഫ്) ഓഫീസിൽ അന്വേഷിച്ചു. എന്നാൽ യാതൊരു വിവരവും കിട്ടിയില്ല. ഒന്നുകൂടി ശ്രമിക്കാമെന്ന് തിരുവനന്തപുരത്ത് നിന്നും ടീച്ചർ അമ്മയ്ക്ക് സ്കൂളിലേക്ക് ഫോൺ ചെയ്തിരുന്നു. നീ അയച്ച ഫയൽ നമ്പർ D/1587/8213/dt.27.7.1992 എ ഇ ഒയിൽ നിന്നും അയച്ച നമ്പറാണ് തിരുവനന്തപുരത്തിന് അയച്ചുകൊടുത്തത്.


 എന്തുകൊണ്ടാണ് കടലാസ് അവിടെ കാണാത്തത് എന്ന് അറിഞ്ഞുകൂടാ.ഏതായാലും ഈ വിവരം നിങ്ങളുടെ സ്കൂളിലെ എച്ച്.എം നെ അറിയിക്കുക. അവരെ കൊണ്ട് ഉടൻ ഒരു റിമൈൻഡർ എ.ഇ.ഒ വഴി തിരുവനന്തപുരത്തിന് അയപ്പിക്കണം. ഇനി ഒരു കാരണവശാലും അമാന്തം വിചാരിക്കരുത്.കൊല്ലം നാലായി നീ സ്കൂളിൽ ചേർന്നിട്ട്. ഇവിടെ സ്കൂളിൽ നിന്നും ഇതുപോലെ അയച്ചിട്ട് 3 മാസത്തിനുള്ളിൽ നമ്പർ അയച്ചു കിട്ടിയത് നിനക്ക് അറിയാമല്ലോ?അവരവരുടെ കാര്യം നോക്കാൻ ആദ്യം ഉത്സാഹിക്കുക.യൂണിയൻ നേതാക്കളോട് ഈ കാര്യം ഒന്നു പറഞ്ഞു കൂടെ? അവർ തിരുവനന്തപുരത്തിന് പോകുന്നവരല്ലേ?


 അതുപോലെ തടഞ്ഞുവച്ച 1 മാസം 6 ദിവസത്തെ ശംബളം പാസാക്കി വാങ്ങുന്നതിനും വേണ്ട നടപടി കൾ ഉടൻ സ്വീകരിക്കുക. വേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തു തരുവാൻ എച്ച്.എം നോട് പറയുക. ആരുടേയും ഔദാര്യമല്ല, അവകാശമാണ്. ആരേയും ഇക്കാര്യത്തിൽ പേടിക്കേണ്ട കാര്യമില്ല. അതു കൊണ്ട് കാര്യങ്ങൾ ബന്ധപ്പെട്ടവരോട് തുറന്നു പറയുക.എച്ച്.എം ൻ്റെയും എ ഇ ഒ ഓ ഫീ സിലേയും ഉദാസീനതയുമാണ് ഇതിനെല്ലാം കാരണം.


 കേരളത്തിൽ ഇതുപോലെയുള്ള ഒരു കേസ് വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഈ എഴുത്തുകിട്ടിയാൽ റിമൈൻഡർ ഉടൻ എച്ച്.എം നെ കൊണ്ട് അയപ്പിക്കണം. ഒരു പക്ഷേ നിൻ്റെ അപേക്ഷ എ ഇ ഒയിൽ നിന്നും പോയിട്ടില്ലെന്ന് ഞാൻ സംശയിക്കുന്നു.


 അയച്ചിട്ടുണ്ടോ എന്ന് ആഫീസിൽ പോയി ഉടൻ അന്വേഷിക്കുക. അയച്ചിട്ടുണ്ടെങ്കിലും റിമൈൻഡർ ഉടൻ അയപ്പിക്കണം.അമാന്തം വിചാരിക്കരുത്. 


നിനക്ക് സുഖമെന്ന് കരുതുന്നു. ഞങ്ങൾക്കെല്ലാം സുഖം തന്നെ.


    ഞാൻ ഒരു ദിവസം അങ്ങോട്ട് വരാം.എച്ച്.എം നേയും സ്വാമിയേയും കാണാമല്ലോ. കൂടാതെ നീ താമസിക്കുന്ന വീടും ഒന്നു കാണാമല്ലോ? എന്നു വരണമെന്ന് അറിയിക്കുക.


                                 സസ്നേഹം,

                                      അച്ഛൻ.

                                                        

Saturday, November 7, 2020

അച്ഛൻ മകനയച്ച കത്തുകൾ - 21


                                              സ്ഥലം,

                                            5.1.1994.

Dear Maju,


ശനിയാഴ്ച നേരത്തെ അവിടെ എത്തിയെന്നു കരുതുന്നു.


ഞാൻ എഴുതി തന്നിരുന്നത് ഒത്തു നോക്കിയോ? ഇൻക്രിമെൻ്റിൻ്റെ കാര്യം എച്ച്.എം നോട് സംസാരിക്കുക. മെയ്, ജൂൺ മാസത്തിലെ ശംബളവും പാസ്സാക്കി തരുവാൻ ആവശ്യപ്പെടുക. ഇൻക്രിമെൻ്റ് പാസ്സാക്കുന്നതിന് യാതൊരു തടസ്സവും ഇല്ലെന്നാണ് മനസിലാക്കിയത്.


പി.എഫ് ഫോം പൂരിപ്പിച്ചയച്ചാൽ 3 മാസത്തിനകം AG ഓഫീസിൽ നിന്നും പാസ്സായി കിട്ടും. അപ്പോയ്മെൻ്റ് കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞേ അപേക്ഷ അയക്കുകയുള്ളൂ. അപ്പോൾ നിയമനം കഴിഞ്ഞാൽ ഒന്നേകാൽ കൊല്ലത്തിനകം പി.എഫ് നമ്പർ AG യിൽ നിന്നും അയച്ചു കിട്ടേണ്ടതാണ്.

എന്നാൽ നീ ജോലിയിൽ പ്രവേശിച്ചു മൂന്നര കൊല്ലം കഴിഞ്ഞിട്ടും പി.എഫ് സാങ്ങ്ഷൻ ആയിട്ടില്ല. വളരെ വിചിത്രം തന്നെ.


ഇൻക്രിമെൻ്റ് പാസാക്കാതെ ശബള പരിഷ്ക്കാരത്തിന് ഓപ്ഷൻ കൊടുക്കരുത്. അതുകൊണ്ട് ഉടനടി വേണ്ട കാര്യങ്ങൾ ചെയ്യുക.


 പി.എഫ് അപേക്ഷ എ.ഇ.ഒ യ്ക്കാണ് കൊടുക്കുന്നത്.ഡി.ഡി.ഇ യ്ക്ക് അയക്കേണ്ട ആവശ്യമില്ല. എ. ഇ.ഒ യിൽ നിന്നും നേരിട്ട് തിരുവനന്തപുരത്തിന് അയക്കുകയാണ് പതിവ്. അതു കൊണ്ട് നീ ഡി ഡി ഇ ഓഫീസിൽ പോകേണ്ട. എ. ഇ.ഒ യിൽ പോയി അയച്ച നമ്പറും തീയതിയും എഴുതി അമ്മയെ അറിയിക്കുക.ഉപേക്ഷ വിചാരിക്കരുത്.ഞാൻ എന്നാണ് വരേണ്ടത് എന്നറിയിക്കുക.ഞാൻ ഡി.എ അരിയേഴ്സ് എഴുതി പി.എഫിൽ ലയിപ്പിക്കേണ്ട തുകയുടെ ബിൽ particulars എഴുതിയെടുത്ത് ബിൽ തയ്യാറാക്കാമല്ലോ?


നിനക്ക് അവിടെ സുഖം എന്നു കരുതുന്നു.ഇവിടെ ഞങ്ങൾക്കെല്ലാം ഒരു വിധം സുഖം തന്നെ. അമ്മ സ്കൂളിൽ പോകുന്നുണ്ട്.


                                        സസ്നേഹം,

                                             അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 20


                                       സ്ഥലം,

                                   17/11/1993.


മജുവിന്,  


 അയച്ച കത്ത് കഴിഞ്ഞ ദിവസം കിട്ടി.വി വരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു.


9 മണി രാത്രി വരെ വൈകിയത് എന്തുകൊണ്ടാണ്?2 മണിക്കാണല്ലോ ഇവിടെ നിന്നും പോയത്?


ഇവിടെ വിശേഷം ഒന്നും തന്നെയില്ല. എല്ലാവർക്കും സുഖം തന്നെ. പിന്നെ മഴ മിക്ക ദിവസങ്ങളിലും ഉണ്ട്.


അവിടെ നിനക്കും സഹപ്രവർത്തകർക്കും സുഖം എന്നു കരുതുന്നു

                              സ്നേഹത്തോടെ,

                                           അച്ഛൻ.


Friday, November 6, 2020

അച്ഛൻ മകനയച്ച കത്തുകൾ - 19


                         ശ്രീ

                                            സ്ഥലം,

                                           25. X.93.

മകൻ മജുവിന്,


അവിടെ നിന്നും അയച്ച കത്ത് കഴിഞ്ഞ ബുധനാഴ്ച കിട്ടി. 22 ന് വെള്ളിയാഴ്ച വരുമെന്നാണ് വിചാരിച്ചത്. അതുകൊണ്ടാണ് അന്നു തന്നെ കത്തയക്കാതിരുന്നത്.വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു.

    അവിടെ മറ്റു വിശേഷങ്ങൾ എന്തൊക്കെയാണ്? ഭക്ഷണവും താമസവും സുഖം തന്നെയല്ലേ? വച്ചു തരുന്നത് വൃത്തിയായിട്ടാണോ?


   ഇവിടെ എല്ലാവർക്കും ഒരു വിധം സുഖം തന്നെ. അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്. റജിക്ക് വിശേഷം ഒന്നും ഇല്ല. എനിക്ക് വയറിന് സുഖമില്ല. ഭക്ഷണത്തോടു താല്പര്യമില്ല.


    ഇളയച്ഛൻ്റെ മകൾ സിന്ധുവിൻ്റെ ചെക്കൻ വീട്ടിലെ വിരുന്ന് ഇന്നലെയായിരുന്നു.ചെക്കൻ്റെ വീട് ശ്രീകൃഷണൻ തൃക്കോവിൽ അമ്പലത്തിനടുത്താണ്. കല്യാണം ജനുവരിയിൽ ഉണ്ടാകും.


   മറ്റു വിശേഷങ്ങൾ ഒന്നും ഇല്ല. 


നിനക്ക് അവിടെ സൗഖ്യം തന്നെ എന്നു വിശ്വസിച്ചു കൊണ്ട് കത്ത് ചുരുക്കുന്നു.


 ഇനി എന്നാണ് വരുന്നത്? എന്തുകൊണ്ടാണ് പൂജവെയ്പ്പിന് വരാതിരുന്നത്?


     പി.എഫ് അക്കൗണ്ട് ഓപ്പൺ ചെയ്തോ? ഇല്ലെങ്കിൽ ഉടനെ അതിനു വേണ്ട മേൽ നടപടി എടുപ്പിക്കണം. 


നിൻ്റെ കൂടെ ക്രിക്കറ്റുകളിച്ചിരുന്ന ബാബുവിൻ്റെ അച്ഛൻ ശ്രീ.പ്രഭാകരൻ ഈ മാസം ആദ്യം മരിച്ചു.


                 നിർത്തട്ടെ

                                        സസ്നേഹം,

                                           അച്ഛൻ.

Thursday, November 5, 2020

അച്ഛൻ മകനയച്ച കത്തുകൾ -18.

 

                      ശ്രീ

                                           സ്ഥലം,

                                         26.7. 1993.

      

പ്രീയപ്പെട്ട മകൻ മജുവിന്,


അവിടെ നിന്നും അയച്ച കത്ത് ഇവിടെ കിട്ടി. വിവരം അറിഞ്ഞതിൽ സന്തോഷിക്കുന്നു. കഴിഞ്ഞാഴ്ച വരുമെന്ന് എഴുതിയതു കൊണ്ടാണ് കത്തയക്കുവാൻ രണ്ടു ദിവസം വൈകിയത്.ഈ ആഴ്ച വരുമെന്ന് കരുതുന്നു.ഭക്ഷണ കാര്യങ്ങളെല്ലാം തൃപ്തികരമല്ലേ? രാത്രി വീട്ടിൽ കൂട്ടിന് ആരെയെങ്കിലും വിളിച്ചു കിടത്തണം. തനിയെ കിടക്കരുത്.


പ്രസാദിന് പകരം പുതിയ ആളെ വച്ചോ? അവിടെ സുഖമെന്നും പ്രത്യേക വിശേഷം ഒന്നും ഇല്ലെന്ന് കരുതുന്നു.


ഇവിടെ ഞങ്ങൾക്കെല്ലാവർക്കും സുഖം തന്നെ. അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.

ഇവിടെനല്ല മഴയാണ്.

മറ്റു പ്രത്യേക വിശേഷങ്ങൾ ഒന്നും ഇല്ല. കത്തു നിറുത്തുന്നു.


                                   സസ്നേഹം,

                                       അച്ഛൻ.

Wednesday, November 4, 2020

അച്ഛൻ മകനയച്ച കത്തുകൾ - 17

      

                                            സ്ഥലം,

                                         18.3.1993.

                                            

മജുവിന്,


അവിടെ നിന്നും അയച്ച കത്ത് ഇന്ന് കിട്ടി.വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു.


 അമ്മയ്ക്ക് examination duty ഇല്ലായിരുന്നു. ഇന്ന് മുതൽ ക്ലാസിൽ പോകുന്നുണ്ട്. 


ബിജുവിന് ഇന്ന് പരീക്ഷ തുടങ്ങി.


റജി ഷിപ്പ് യാർഡിൽ പോകുന്നുണ്ട്.


ഞാൻ ചെങ്ങന്നൂർ ക്ക് പോയിട്ട് അന്ന് സന്ധ്യയ്ക്ക് തിരിച്ചെത്തി.രാജീവനും ഭാര്യയും നാലു ദിവസം കഴിഞ്ഞാണ് മടങ്ങി വന്നത്. അവർ ഇന്ന് ( 18 ന്) 2.30 നു ള്ള ട്രെയിനിന് ഭോപ്പാലിന് പോകുകയാണ്. അവർ രണ്ടു പേരും പോകുന്നതിന് മുൻപ് വീട്ടിൽ വന്നിരുന്നു. നിന്നെ പ്രത്യേകം അന്വേഷിച്ചു.ഞാനും ഇന്ന് യാത്രയാക്കാൻ തീവണ്ടി ആപ്പീസിൽ പോകുന്നുണ്ട്.


ഫോട്ടോയെല്ലാം കിട്ടിയെന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നു. 


അമ്മയും ബിജുവും ഞായറാഴ്ച മണകുന്നത്ത് പോയിരുന്നു. തട്ടാവേലിലെ മൂത്തവൻ്റെ വിരുന്നായിരുന്നു.പെണ്ണ് ഉല്ലലയിലാണ്.പെണ്ണിനും എന്തോ ജോലി എറണാകുളത്ത് ഉണ്ട്.


ഇവിടെ എനിക്കും മറ്റുള്ളവർക്കും ഒരു വിധം സുഖം തന്നെ.


നിനക്കും പ്രസാദിനും സ്വാമിക്കും കുടുംബത്തിനും സൗഖ്യമെന്ന് വിശ്വസിക്കുന്നു. എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കുക.


 മറ്റ് കൂടുതൽ വിശേഷം ഒന്നും തന്നെ ഇല്ല. നിറുത്തുന്നു.


                                    സസ്നേഹം,

                                          അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 16.


                            ഓം

                                             സ്ഥലം,

                                          16.11.1992.

മജുവിന്,


ഇവിടെ നിന്നും പോയതിനു ശേഷം എന്താണ് കത്തൊന്നും എഴുതാതിരുന്നത്? ഇതു കിട്ടിയാൽ ഉടനെ കത്തിടണം. അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? നിനക്കും പ്രസാദിനും സുഖം എന്നു കരുതുന്നു.ഇവിടെ രണ്ടു മൂന്ന് ദിവസമായി കനത്ത മഴയും കാറ്റുമാണ്. അവിടെ മഴയുണ്ടോ?


ഇവിടെ അമ്മ സ്കൂളിൽ പോകുന്നുണ്ട്. ബിജുവും പോകുന്നുണ്ട്.

അവനെ ട്യൂഷന് ചേർത്തു.600/- ക ഫീസു കൊടുക്കണം.

ഇവിടെ എനിക്കും മറ്റുള്ളവർക്കും ഒരു വിധം സുഖം തന്നെ. മറ്റു കൂടുതൽ ഒന്നും എഴുതാനില്ല.


 സ്വാമിയേയും കുടുംബത്തേയും ഞങ്ങളുടെ അന്വേഷണം അറിയിക്കുക.


                                  സസ്നേഹം,

                                       അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 15.

 


     ചോറ്റാനിക്കര അമ്മ       സഹായം🙏

                                  സ്ഥലം,
                                16.3.1992.
മജുവിന്,
അയച്ച കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞു. സന്തോഷം.ബിജുവിന് പരീക്ഷ തുടങ്ങി. "നന്നായി എഴുതി " എന്ന് ചോദിക്കുമ്പോൾ പറയും. റിസൽറ്റ് വരുമ്പോൾ അറിയാം.

അമ്മയ്ക്ക് പരീക്ഷ ദിവസങ്ങളിൽ സ്കൂളിൽ പോകേണ്ട. ഇവിടെ ഉണ്ട്. റജിയും ഇവിടെ ഉണ്ട്.പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. ഇവിടെ എല്ലാവർക്കും ഒരു വിധം സുഖം തന്നെ.

നിനക്കും പ്രസാദിനും സ്വാമിക്കും കുടുംബത്തിനും സൗഖ്യമെന്ന് വിശ്വസിക്കുന്നു.
                       സസ്നേഹം,
                           അച്ഛൻ

Mowgly

 


Mowgly

One day Bhageera found a small baby .It was not an animal baby.Bhageera took the baby and gave it to a wolf.
The wolf had three babies.The cubs got surprised when they saw that baby.But they could not understand that whether it was an animal or human baby.

One of them said it was a human baby.
But the other said that it had no tail and the third one found that their was no hair on its body.Finaly they asked their mother to take that baby along with them.The mother wolf agreed and they named Mowgly .

✍️M@ju

Monday, November 2, 2020

അച്ഛൻ മകനയച്ച കത്തുകൾ - 14

 

                                സ്ഥലം,

                           14.12.1991.

മജുവിന്,


6 ന് അയച്ച കത്ത് 10ന് കിട്ടി. വിവരം അറിഞ്ഞു. ചുമ മാറിക്കാണുമെന്ന് കരുതുന്നു. മാറിയില്ലെങ്കിൽ മരുന്ന് കഴിക്കണം. കുളിക്കരുത്.


ഇം ക്രി മെൻ്റ് ഈ മാസം എഴുതുമെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.


 സ്കൂളടയ്ക്കുന്ന ദിവസം വൈകുന്നേരത്തിനു മുൻപ് ഇവിടെ എത്താൻ പറ്റുമെന്നുണ്ടെങ്കിലേ അന്നു തന്നെ പോരാവൂ.രൂപയുമായി രാത്രിസഞ്ചരിക്കരുത്. എറണാകുളം ബസ് സ്റ്റാൻറ് പരിസരം പിടിച്ചുപറിക്കാരുടെ കേന്ദ്രമാണ്. അതു കൊണ്ട് അവിടെ വന്ന് രാത്രി സഞ്ചരിക്കരുത്. വളരെ സൂക്ഷിക്കണം.


ഇവിടെ അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.


 6ആം ക്ലാസിലെ പുസ്തകം സ്കൂളിൽ ഇല്ല.


അവിടെ നിനക്കും പ്രസാദിനും സുഖമെന്ന് കരുതുന്നു. സ്വാമിയേയും കുടുംബത്തേയും അന്വേഷിച്ചതായി പറയുക.


 ഇവിടെ ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ.

                  സ്നേഹത്തോടെ,

                            അച്ഛൻ.

Sunday, November 1, 2020

അച്ഛൻ മകനയച്ച കത്തുകൾ - 13


                           സ്ഥലം,

                         27.11.1991.

മജുവിന്,


കഴിഞ്ഞ ദിവസം ഞാൻ ഒരു കത്ത് അയച്ചിരുന്നു. അതിൽ എഴുതുവാൻ മറന്നു പോയതുകൊണ്ടാണ് ഉടനെ ഈ കത്ത് എഴുതുവാൻ ഇടയായത്.അതായത് ഇം ക്രിമെൻ്റിൻ്റെ കാര്യം ഓർമ്മിപ്പിക്കുവാനാണ് .നീ പുറത്തു നിന്ന കാലമായ 2 മാസം 23 ദിവസം (വെക്കേഷൻ) നീട്ടി ഇൻക്രിമെൻ്റ് എഴുതാം. ( 28.3.1991 to 19.06.1991 = 2 മാസം 23 ദിവസം) അങ്ങനെ വരുമ്പോൾ 1991 ഡിസംബർ 6 ന് ഇൻക്രിമെൻ്റ് എഴുതാവുന്നതാണ്.ഇൻക്രിമെൻ്റ് പാസാക്കുന്നത് എച്ച്.എം ആണ്. അതുകൊണ്ട് സ്കൂളിൽ തന്നെ എഴുതി പാസ്സാക്കാവുന്നതാണ്.എച്ച്.എം നോട് പറയാൻ മറന്നു പോകരുത്.1991 ഡിസംബറിൽ ശംബളം നേരത്തെ എഴുതാം. 6-ന് മുതലുള്ളവർദ്ധിച്ച ഇൻക്രിമെൻറും ഡി എ യും കിട്ടണം. തൻ മാസത്തിൽ തന്നെ എഴുതി വാങ്ങിയില്ലെങ്കിൽ പിന്നെ അരിയേഴ്സായി എഴുതേണ്ടി വരും. അതിൻ്റെ ആവശ്യമില്ലല്ലോ. അപ്പപ്പോൾ തന്നെ കാര്യങ്ങൾ കൃത്യമായി നടക്കട്ടെ.


ഇവിടെ എല്ലാവർക്കും ഒരു വിധം സുഖം തന്നെ.


 നിനക്കും സഹപ്രവർത്തകർക്കും സുഖമെന്ന് വിശ്വസിക്കുന്നു.


 പ്രസാദിനേയും സ്വാമിയേയും കുടുംബത്തേയും എൻ്റെ അന്വേഷണം പ്രത്യേകം അറിയിക്കുക.

                       സസ്‌നേഹം,

                            അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 12

 

                             സ്ഥലം,

                          25.11.1991.

Dear Maju,


18 ന് അവിടെ നിന്നും അയച്ച കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു.


 ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പരീക്ഷ ബിജു എഴുതിയില്ല. കാരണം അവൻ്റെ സ്കൂളിൽ നിന്നും ആരെയും പരീക്ഷയ്ക്കിരുത്തിയില്ല. അവിടെ ആ വക പതിവൊന്നും ഇല്ല. 


ആറാം ക്ലാസിലെ പുസ്തകം ഉണ്ടെങ്കിൽ വാങ്ങി വയ്ക്കാം.


ഇവിടെ അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.

എന്നാണ് ഇനി നീ ഇങ്ങോട്ട് വരുന്നത്. ക്രിസ്മസ് വെക്കേഷനോ അതിന് മുൻപോ വരുമോ? 


ഇവിടെ എൻ്റെ പേപ്പർ ഒന്നും ശരിയായിട്ടില്ല. മടക്കിയതുകൊണ്ട് താമസിക്കും എന്നാണറിവ്.


 എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കുക.


 ഇങ്ങോട്ട് പോരുമ്പോൾ നേരത്തെ പോരണം. രാത്രിയിൽ സഞ്ചരിക്കുന്നത് ഒഴിവാക്കുക. എറണാകുളത്ത് ട്രാൻസ്പോർട്ട് ബസ് സ്റ്റാൻ്റിന് പുറത്ത് രാത്രി പിടിച്ചുപറിയും കൊള്ളയും തുടർച്ചയായി ഉണ്ടാകാറുണ്ട്.അതുകൊണ്ട് എറണാകുളത്ത് വളരെ ശ്രദ്ധിക്കണം. 


അവിടെ നിന്നും പോരുമ്പോൾ നേരത്തെ ഇറങ്ങുക. ഇരുട്ടുന്നതിന് മുൻപ് വീട്ടിൽ എത്താമല്ലോ?


 മറ്റു കൂടുതൽ വിശേഷങ്ങളൊന്നും ഇല്ല. നിർത്തുന്നു. കൂടുതൽ അടുത്തകത്തിൽ.

                     സസ്നേഹം,

                         അച്ഛൻ.

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-59. എൻ്റെ ശബരിമല യാത്ര.

 


ഇത്രയും കാലത്തിനിടയിൽ ഒരു പ്രാവശ്യമേ എനിക്ക് ശബരിമലയിൽ പോകാൻ കഴിഞ്ഞിട്ടുള്ളൂ.1991 ൽ ഞാനും പ്രസാദും ശബരിമലയ്ക്ക് പോകാൻ മാല ഇട്ടു.സ്വാമിയുടെ വീട്ടിലായിരുന്നു അന്ന് പേയിങ്ങ് ഗസ്റ്റായി താമസം. സ്വാമി കാവിലെ മേൽശാന്തിയായതുകൊണ്ട് ശുദ്ധം നിർബന്ധമാണ്. ഞങ്ങൾ 41 ദിവസം വൃതമെടുത്തു.


ശബരിമലയ്ക്ക് പോകാനായി ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്ക് തിരിച്ചു. എൻ്റെ വീട്ടിൽ വച്ച് ഗുരുസ്വാമി ശ്രീ.പരമു ചേട്ടൻ കെട്ടുനിറച്ചു തന്നു. അയൽവക്കക്കാരും ബന്ധുക്കളുമൊക്കെ കെട്ടുനിറയ്ക്കുന്ന സമയത്ത് പൈസ തരുന്ന സമ്പ്രദായവും ഉണ്ട്.


കെട്ടുനിറച്ച ശേഷം കോട്ടയം ബസിന് ഞാൻ ഏറ്റുമാനൂര് എത്തി. അവിടുന്ന് 20 കി.മീ ദൂരമുണ്ട് പാദു വയ്ക്ക്. അവിടെയാണ് പ്രസാദിൻ്റെ വീട്. 


അന്ന് മാരുതി കാറുകളും മാരുതി ഓമ്നി വാനുകളും ഇറങ്ങിയ സമയമാണ്.മാരുതി ഓമ്നി വാനിൽ കയറാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായി രുന്നു.അന്ന് അവിടെ ടാക്സി സ്റ്റാൻ്റിൽ കണ്ട പുതിയ ഓമ്നി വാൻ വിളിച്ച് ഞാൻ പ്രസാദിൻ്റെ വീട്ടിൽ വൈകുന്നേരം 5 മണിയോടെ എത്തി.


ഇരുമുടിക്കെട്ട് പ്രസാദിൻ്റെ വീട്ടിൽ വച്ചു.അന്ന് അവിടെ തങ്ങി.പിറ്റേ ദിവസം രാവിലെ പ്രസാദ് അടുത്തുള്ള ഗണപതി കോവിലിൽ കെട്ടുനിറച്ചു.അതോ അയ്യപ്പൻ ക്ഷേത്രമാണോ എന്ന് ഓർക്കുന്നില്ല. ഞങ്ങൾ ഒരുമിച്ച്‌ കോട്ടയം KSRTC സ്റ്റാൻ്റിൽ എത്തി. അവിടെ നിന്ന് പമ്പ ബസിന് കയറി.ബസിൽ രണ്ട് മൂന്ന് ചെറുപ്പക്കാർ ഉണ്ടായിരുന്നു.അവർ പോലീസുകാർ ആയിരുന്നു.പ്രസാദ് അവരുമായി കമ്പനിയായി. ഞങ്ങൾ ഒരുമിച്ചായിരുന്നു പിന്നെ പമ്പയിൽ നിന്നും യാത്ര.


അന്നു വൈകുന്നേരം ഞങ്ങൾ മല കയറി. ചെറുപ്രായമായ തുകൊണ്ടാവാം ഞങ്ങൾ ഓടി ഓടി മല കയറി. 


ഇന്ന് ഒരു പാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് കേൾക്കുന്നു.


മല കയറുന്ന അനുഭൂതി അവർണ്ണനീയമാണ്.ശരണം വിളിയിൽ മല കയറലിൻ്റെ കാഠിന്യം അലിഞ്ഞു പോകും.പതിനെട്ടാം പടി കയറി ഞങ്ങൾ സ്വാമി അയ്യപ്പനെ ദർശിച്ചു.നല്ല തിരക്കുണ്ടായിട്ടും ആ ദിവ്യരൂപം ഏറെ നേരം കണ്ട് തൊഴാൻ കഴിഞ്ഞു. തത്വമസി, അത് നീ തന്നെ എന്ന് പറയുന്നത് പോലെ തോന്നും, എല്ലാവരും സ്വാമിമാർ. ഒരേ മനസ്, ഒരേ വിചാരം സ്വാമിയെ കണ്ട് തൊഴുക ഇതു മാത്രമാണ് എല്ലാ മനസിലും. ആ മലകയറലും ദിവ്യദർശനവും പമ്പയിൽ സ്നാനവും ഇന്നും എൻ്റെ മനസിൽ മായാതെ നിൽക്കുന്നു.


നെയ്യഭിഷേകത്തിനു വേണ്ടി ഞങ്ങൾ കാത്തിരുന്നു.കൂടെയുണ്ടായിരുന്ന പോലീസുകാർ പരിചയമുള്ള പോലീസുകാർ വഴി അത് എളുപ്പമാക്കി തന്നു.


രാവിലെ ഞങ്ങൾ മല ഇറങ്ങി. രാവിലെ പമ്പയിൽ നിന്ന് എറണാകുളം സൂപ്പർ ഫാസ്റ്റിന് ഞങ്ങൾ തിരികെ വീട്ടിലേക്ക്. പ്രസാദ് കോട്ടയത്ത് ഇറങ്ങി.ഞാൻ ഉച്ചയോട് കൂടി വീട്ടിൽ എത്തി.


അന്നും ഇന്നും എൻ്റെ മനസിൽ സ്വാമി അയ്യപ്പൻ്റെ  ദിവ്യരൂപം ഉണ്ട്.

ശബരിമലയെ എല്ലാ പവിത്രതയോടും കൂടി സ്വാമി അയ്യപ്പൻ തന്നെ കാത്തോളും.


സ്വാമിയേ ശരണമയ്യപ്പാ......


(തുടരും)


✍️ മജു