ജയൻ എന്ന സിനിമാ നടനെ ഞാൻ നേരിൽ കണ്ടിട്ടില്ല. ജയന്റെ ശരപജ്ഞരം എന്ന സിനിമ അച്ഛന്റെ കൂടെ തീയറ്ററിൽ പോയി കണ്ട തൊഴിച്ചാൽ മറ്റ് സിനിമകളൊന്നും കണ്ടിരുന്നില്ല. ആ സിനിമയിൽ ജയൻ കുതിരയെ ഓടിക്കുന്നതും കുതിരയെ കുളിപ്പിക്കുന്നതുമൊക്കെ ആരാധനയോടെ കണ്ടു.
അദ്ദേഹത്തിന്റേതു പോലെ മസിലുണ്ടാവാൻ ഞങ്ങൾ ഒന്ന് രണ്ട് മൂന്ന് കുട്ടികൾ അക്കാലത്ത് ശ്രമിച്ചിരുന്നു. അതിന് കോഴിമുട്ട യൊക്കെ വാട്ടി കുടിക്കുമായിരുന്നു.
ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ഒരു ദിവസം രാവിലെ ജയന്റെ മരണവാർത്ത പത്രത്തിലൂടെ അറിയുന്നത്.
അദ്ദേഹത്തിന്റെ ഒരു സിനിമ മാത്രം കണ്ടിട്ടുള്ള എനിക്ക് ആ മനുഷ്യനോട് ഇത്ര ആരാധന തോന്നാൻ എന്താവും കാരണം. പത്രങ്ങളിലെ ജയന്റെ സിനിമ പരസ്യങ്ങളിലെ ചിത്രം കണ്ടും ആരാധന തോന്നിയിട്ടുണ്ടാവണം.
ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങൾ പത്രത്തിൽ വന്നിരുന്നത് വെട്ടിയെടുക്കാൻ ഞാനും ജ്യേഷ്ഠനും മൽസരിച്ചു.എന്നിട്ട് ചിത്രങ്ങൾ ഒരു പുസ്തകത്തിൽ ഒട്ടിച്ചു വച്ചു.
ജയനെ അനുകരിച്ച് അന്ന് പല ചെറുപ്പക്കാരും ജയൻ മുടി ചീവുന്നതു പോലെ ചീകി ചുവന്ന കളറുള്ള ബനിയനും ധരിച്ച് നടക്കുന്നത് കണ്ടിട്ടുണ്ട്.
ജയനോട് തോന്നിയത്ര ആരാധന പിന്നീട് ഒരു സിനിമാ നടനോടും തോന്നിയിട്ടില്ല.
ജയന്റെ മരണത്തിന് കാരണമായ കോളിളക്കം എന്ന സിനിമ ഒറ്റയ്ക്കു തീയറ്ററിൽ പോയി കണ്ടു. സിനിമാ തീയറ്ററിൽ സൂചി കുത്താൻ സ്ഥലമില്ലായിരുന്നു. അവസാനം എങ്ങനെയൊക്കെയോ തറ ടിക്കെറ്റെടുത്താണ് കോളിളക്കം എന്ന സിനിമ കണ്ടത്.പിന്നീട് കോളിളക്കം സിനിമയുടെ CDവാങ്ങിയും സിനിമ കണ്ടിട്ടുണ്ട്.
പിന്നീട് കണ്ട ജയനും സറീനാ വഹാബും അഭിനയിച്ച നായാട്ട് എന്ന സിനിമയും ഏറെ ഇഷ്ടമായി.
ജയൻ ഒരിക്കലും ഹെലികോപ്ടറിൽ തൂങ്ങി പിടിച്ചു കയറി ബാലൻ.കെ.നായരുമായുള്ള സ്റ്റണ്ട് സീൻ ചെയ്യരുതായിരുന്നു എന്ന് ആഗ്രഹിച്ചു പോവാറുണ്ട്. വിധിക്ക് അനുസരിച്ചേ ബുദ്ധി നീങ്ങൂ. അല്ലാതെന്തു പറയാൻ.
കോളിളക്കം സിനിമയുടെ ക്ലൈമാക്സ് ശുഭപര്യവസായി ആയിട്ടായിരുന്നു എഴുതിയിരുന്നത്.ജയൻ്റെ മരണത്തോടെ സിനിമയിലും ക്ലൈമാക്സ് ദു:ഖ പര്യവസായി ആയി മാറ്റി എഴുതി.
ക്ലൈമാക്സിൽ ബാലൻ. കെ.നായർ വല്ല കാറിലോ ബസിലോ കേറി പോയാലും ഇങ്ങനെ വരില്ലായിരുന്നു. ഹെലികോപ്ടറിന്റെ ഫാൻ ദേഹത്ത് തട്ടാനുള്ള സാധ്യതയും ഏറെയായിരുന്നു.വിധിയെ തടുക്കാൻ ആർക്കു കഴിയും. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. വരാനുള്ളത് ടാക്സി പിടിച്ചയാലും വരുമെന്നാണല്ലോ...
ജയന്റെ ശരീരഭാഷയും പ്രത്യേക രീതിയിലുള്ള സംഭാഷണശൈലിയും നല്ല ചിരിയും ആകാര സൗഷ്ടവവും ആരെയും ആകർഷിക്കും.
അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടമായി.1980 നവംബർ 16നാണ് കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയൻ മരണപ്പെട്ടുന്നത്.
ഓരോവേർപാടുകളും വേദനിപ്പിക്കുന്നതു തന്നെയാണ് എന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട്.
വർഷമെത്ര കഴിഞ്ഞാലും ജയന്റെ കാലഘട്ടത്തിൽ ജീവിച്ചവർക്കും അന്ന് ജയന്റെ സിനിമ കണ്ടവർക്കും ജയൻ എന്ന സിനിമാനടനെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.41 ആമത്തെ വയസിൽ ജയൻ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 40 വർഷം തികയുകയാണ്.
(ബാല്യകാല സ്മരണകൾ തുടരും...)
✍️ മജു.(Repost )