Sunday, October 27, 2019

#കടൽ (കഥ)🐧


കടൽ പ്രക്ഷുബ്ധമാകുന്നതും തിരമാലകൾ ആർത്തലച്ച് കരയിലേക്ക് കയറി വരുന്നതും നോക്കി നിൽക്കുകയായിരുന്നു അജിത് ഭാസ്ക്കർ. എന്തും ഉൾക്കൊള്ളാനുള്ള വിശാലത കടലിന് മാത്രം സ്വന്തമെന്ന് പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല.
നമ്മുടെ വീട്ടിലും റോഡിലും വീഴുന്ന വെള്ളമത്രയും മണ്ണിൽ താഴാൻ വഴിയില്ലാതെ നദികളിലും തുടർന്ന് അവിടെ നിന്ന് കടലിലേക്കും ഒഴുകി എത്തുന്നു. മഴവെള്ളം ഒഴുകി പോകാനോ താഴാ നോ വഴികാണാതെ റോഡും വഴിയും നിറഞ്ഞ് കിടക്കുന്ന കാഴ്ചകൾ വേറെ.താണസ്ഥലങ്ങളിലെ വീടുകൾ ഒറ്റ മഴയ്ക്ക് മുങ്ങുന്നു.
കടൽ നിറയെ വെള്ളമുണ്ടായിട്ടെന്താ കാര്യം കുടിക്കാൻ അജിത്ത് കടയിൽ കയറി ഒരു കുപ്പി മിനറൽ വാട്ടർ വാങ്ങി. കുപ്പി തുറന്ന് കുറച്ച് കുറച്ചായി അയാൾ വായിലേക്ക് ഒഴിച്ചു. ഗുളു ഗുളു ശബ്ദത്തോടെ വെള്ളം അജിത് ഭാസ്ക്കറിന്റെ തൊണ്ടയിൽ കൂടിവയറ്റിൽ എത്തി. "എന്തരാശ്വാസം" അയാൾ അറിയാതെ പറഞ്ഞു പോയി. ബാക്കി വെള്ളം അജിത് പ്രഭാകറിന്റെ ഭാര്യയും കുട്ടികളും കുടിച്ചു.
മാലിന്യങ്ങളും വലിയൊരളവിൽ കടലിലേക്ക് ഒഴുക്കിവിടുന്നുണ്ട്. എന്തും ഉൾക്കൊള്ളാൻ കഴിയുന്ന പ്രകൃതമാണ് കടലിന്റേതെങ്കിലും പ്രശ്നം അവിടെയല്ല, ഉള്ളിലേക്ക് പോയതൊക്കെ ദഹിക്കാതെ വരുമ്പോൾ ഒരൊറ്റ കവിട്ടാണ് പുറത്തേക്ക്.കടൽ കര എടുത്തു എന്ന് കേട്ടിട്ടില്ലേ? അത് തന്നെ. തിരമാലകൾ കരയെ ഒന്ന് ആക്രമിച്ച ശേഷം നിറയെ പ്ലാസ്റ്റിക്കും മാലിന്യങ്ങളും കരയിൽ കൊണ്ട് വച്ചിട്ട് ഇത് ഇവിടെ ഇരിക്കട്ടെ പറഞ്ഞ് തിരമാലകൾ ഇറങ്ങി പോകും.
പ്രക്ഷുബ്ധമായ കടൽശാന്തമായി കഴിഞ്ഞാൽ കാണാൻ നല്ല ചേലാണ്. ഞാനൊന്നുമറിഞ്ഞില്ലേ എന്നും പറഞ്ഞ് ശാന്ത മായി തിരമാലകൾ ആലോലം ചാഞ്ചാടി കരയിലേക്ക് നൃത്തമാടി മണൽത്തരികളിൽ ഉമ്മ വെച്ചിട്ട് തിരികെ പോകും.
ഇന്നെന്തോ അജിത് ഭാസ്ക്കറിന്റെ മനസും കടലുപോലെ പ്രക്ഷുബ്ധമായിരുന്നു. കടലിന്റ ഇരമ്പം കേൾക്കുമ്പോൾ, തണുത്ത കടൽ കാറ്റ് ഏൽക്കുമ്പോൾ, പുറംകടലിലേക്ക് നോക്കിയിരിക്കുമ്പോൾ അയാൾക്കാശ്വാസം അനുഭവപ്പെട്ടു.
കടൽക്കരയിൽ നിന്ന് നടന്ന് പാറക്കെട്ടുകളുടെ മുകളിൽ ഇരുന്ന് കടലിൽ പൊങ്ങി ചാടുന്ന ഡോൾഫിനുകളെ കണ്ടു. ബേപ്പൂർ ബീച്ചിലെ പാറക്കെട്ടുകളിൽ ഇരിക്കുമ്പോൾ താഴെ പാറയിൽ ചവിട്ടി നിന്ന് ചൂണ്ടയിടുന്ന മനുഷ്യരെ കണ്ടു.ചെറിയ ഇര ഇട്ട് വലിയ മീനിനെ പിടിക്കുന്നവർ. അല്ലെങ്കിലും മനുഷ്യനോളം (അതി) ബുദ്ധി ഏത് ജീവിക്കാണീ ലോകത്തിൽ?
നിങ്ങൾ എന്താണ് ഡോൾഫിന് കപ്പലണ്ടി എറിഞ്ഞു കൊടുക്കുന്നതെന്ന ഭാര്യയുടെ ചോദ്യം കേട്ടപ്പോഴാണ് അയാൾ ചിന്തയിൽ നിന്ന് ഉണർന്നത്.
ഡോൾഫിനുകൾ ആളെ കണ്ടാൽ പൊങ്ങിച്ചാടികളിക്കും. ഡോൾഫിനുകൾ സ്നേഹമുള്ള ജീവിയാണെന്ന് കേട്ടിട്ടുണ്ട്. കടലിൽ കപ്പലിൽ നിന്നൊക്കെ അബദ്ധത്തിൽ വീഴുന്നവരെ കരയ്ക്ക് എത്തിക്കുന്ന സ്നേഹമയിയായ ജീവിയാണ് ഡോൾഫിൻ. മനുഷ്യരുമായി ഇണങ്ങും.
"കരകാണാ കടല അല മേലേ.....
മോഹപൂം കുരുവി പറന്നേ ......" അയാൾ ഒരു മൂളിപ്പാട്ട് പാടി.
സൂര്യൻ കടലിന്റെ പടിഞ്ഞാറേ ചക്രവാളത്തിൽ ചോര ചീന്തിയെറിഞ്ഞ് കടലും ചുവപ്പിച്ച് പടിഞ്ഞാറേ ചക്രവാളത്തിൽ താഴ്ന്നു കൊണ്ടിരിക്കുമ്പോൾ അവിടമാകെ ഇരുട്ട് പരക്കാൻ തുടങ്ങി.
ഈ കടൽക്കരയിൽ ഇങ്ങനെ ഇരിക്കുക, കാറ്റു കൊള്ളുക, കടല കൊറിക്കുക, തിരമാലകൾ എണ്ണുക, ചൂണ്ടയിടുന്നവരെ കാണുക, കപ്പലുകളും ബോട്ടുകളും പോകുന്നത് കാണുക, ഡോൾഫിന്റെ കളി കാണുക, പല ദേശക്കാരും വേഷക്കാരുമായ വിദേശികൾ നടന്നു നീങ്ങുന്നത് കാണുക, അപരിചിതരാണെങ്കിലും എല്ലാവരുടേയും മുഖത്ത് ചിരിയും സ്നേഹവും കാണാം. യാത്രക്കാർക്കെല്ലാം ഒരേ ലക്ഷ്യമായിരിക്കണം. സായാഹ്നങ്ങളിലെ കാഴ്ച്ചകളിൽ മാനസികോല്ലാസം കണ്ടെത്തി നീങ്ങുകയാണവർ.
" ഭാവനാ ലോകത്തിൽ ഏകനായി
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം
കടലിനെക്കുറിച്ചായിരിക്കും..... " എന്ന് പാടി തുടങ്ങിയപ്പോഴേക്കും ഭാര്യ തടയിട്ടു:
"പാടില്ല പാടില്ല ജീവ നാഥാ
പാടേ മറന്നൊന്നും ചെയ്തു കൂടാ...."
അയാൾക്ക് എന്തെന്നില്ലാത്ത റിലാക്സ് അനുഭവപ്പെട്ടു.മനുഷ്യരുടെ ഉള്ളിലുള്ള വേദന, സങ്കടം ഒക്കെ പുറത്തേക്ക് വന്നാൽ ചിലപ്പോ ൾ കടൽ പ്രക്ഷുബ്ധമാകുന്നതിനേക്കാളും അപകടമാണ്. അതു കൊണ്ടാവാം വിശാലമായ കടലിനെയും തിരമാലകളേയും നോക്കിതണുത്ത കടൽ കാറ്റ് ഏൽക്കുമ്പോൾ മനുഷ്യൻ കടലിനേക്കാൾ വിശാലമാകുന്നത്.
" പാടില്ല പാടില്ല പാടേ മറന്നൊന്നും
ചെയ്തു കൂടാ" എന്ന് ആരോ പറയുന്നതുപോലെ. അല്ലെങ്കിലും ക്ഷമിക്കാനുള്ള കഴിവ് മനുഷ്യനോളം വരുമോ കടലിന്. അറിയില്ല. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.
വലിയ ബൾബുകളുടെ പ്രകാശവലയത്തിലൂടെ അജിത് ഭാസ്ക്കറും കുടുംബവും ബീച്ചിൽ നിന്ന് താമസിക്കാൻ മുറിയെടുത്ത ഹോട്ടലിലേക്ക് നടന്നു.
ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ റൂം നമ്പർ 107 ലേക്ക് ലിഫ്റ്റിലാണ് പോയത്. മുറിയിൽ എത്തി വസ്ത്രം മാറി ഒന്ന് ഫ്രഷായി എല്ലാവരും.
അജിത്കാളിങ്ങ് ബെല്ലമർത്തി. റൂംബോയി എത്തി.
" നാല് സാൾട്ട്ലസി കൊണ്ടു വരൂ " അയാൾ ഓർഡർ ചെയ്തു.ഭാര്യയ്ക്കും രണ്ടു മക്കൾക്കും കൂടിയാണ് അയാൾ നാലെണ്ണം പറഞ്ഞത് .
" വേറെന്തെങ്കിലും സർ? "
" ഇത് കൊണ്ടു വന്നിട്ട് ഒരു അര മണിക്കൂർ കഴിഞ്ഞ് നാല് ടൊമാറ്റോ സൂപ്പും നാല് വെജിറ്റബിൾ ഫ്രൈഡ് റൈസും കൊണ്ടു വന്നാൽ മതി"
"ശരി സർ" എന്നു പറഞ്ഞ് അയാൾ താഴേക്കു പോയി.
ഹോട്ടലിലെ വിശാലമായ മുറിയിൽ ഇടയ്ക്കൊക്കെ ഒന്ന് താമസിക്കണം. അതൊരു രസമാണ് അജിത് ഭാസ്ക്കറിന്.
ഐ സ്ക്രീം വാനിലയോ ചോക്ലേറ്റോ പിസ്ത യോ സ്ട്രോബറി യോ ഫ്രൂട്ട് സാലഡോ ഏതെങ്കിലും ഒന്നും സ്വീറ്റ്ലസിയും ഓണിയൻ ഊത്തപ്പ മോ അ ല്ലെങ്കിൽ ഫ്രൈഡ് റൈസോകഴിച്ച് കട്ടിലിൽ കിടന്ന് ടി.വി കാണുക, വാർത്തകളാണ് അജിത്തിന് ഇഷ്ടം.ടി.വിയിൽ രണ്ടു ദിവസമായി ക്രൈം ത്രില്ലർ നോവലിനേയും കടത്തിവെട്ടുന്ന രീതിയിലാണ് കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെ ജോളി ആന്റിയുടെ വീരകഥകൾ വർണ്ണിക്കുന്നത്.ആ വാർത്ത കേൾക്കാൻ ഭാര്യക്കും താൽപ്പര്യമായി. എന്തൊരു മാതിരി സാധനമാണ് ഈ പെണ്ണ് എന്ന് പറഞ്ഞ് ഭാര്യ ആശ്ചര്യം കൂറി.
"പെണ്ണൊരുമ്പെട്ടാൽ ആർക്കു തടുക്കാനാവും........"
"ഒരു പെണ്ണിനെ നോക്കുമ്പോഴും ഒരു കുട വാങ്ങുമ്പോഴും ഒരു ഗുണം പ്രത്യേകം നോക്കണം"
"അതെന്തു ഗുണമാ?'' ഭാര്യയുടെ ചോദ്യം.
" ശീല ഗുണം"
"ലക്ഷം മാനുഷർ കൂടുമ്പോഴതിൽ ലക്ഷണമൊത്തവരൊന്നോ രണ്ടോ " ,കുഞ്ചൻ നമ്പ്യാരുടെ വരികൾ എത്ര ശരിയാണ്. സ്വയം ചെവിക്കു പിടിച്ചു ചോദിക്കുക .
അജിത്തും ഭാര്യയും തമ്മിലുള്ളരാത്രി ചർച്ചകൾ അങ്ങിനെ നീണ്ടു.
അവർ ടി.വി ഓഫ് ചെയ്തു. രാവിലെ മുതലുള്ള യാത്രയും കറക്കവും അവരെ ക്ഷീണത്തിൽ എത്തിച്ചിരുന്നു.കിടന്നതേയുള്ളൂ. ഉറങ്ങിയതറിഞ്ഞില്ല.
രാവിലെ കാളിങ്ങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് അജിത്തും കുടുംബവും ഉണർന്നത്.
"സാർ ചായകൊണ്ടു വരട്ടെ?" റൂം ബോയ് ചോദിച്ചു.
റൂംബോയിയുടെ ജോലി രസമുള്ളതാണെന്ന് അയാൾക്ക് തോന്നി. ഓരോരുത്തരുടെ ആവശ്യമറിഞ്ഞ് പെരുമാറുക. നല്ലൊരു തുക ടിപ്പായി കൊടുക്കുന്നവരും ഉണ്ട്.
" നാല് ചായകൊണ്ടുവ രൂ, ടിഫൻ ഞങ്ങൾ താഴെ റസ്റ്റോറന്റിൽ വന്ന് കഴിച്ചോളാം. "
"ഓക്കേ സാർ" പറഞ്ഞ് റൂം ബോയ് മടങ്ങി.
അൽപ്പസമയത്തിനകം ചായയും രണ്ട് ഇംഗ്ലീഷ് പത്രവും രണ്ട് മലയാളം പത്രവുമായി റൂംബോയി എത്തി.
പത്രത്തിലും വാർത്ത മുഴുവൻ പൊന്നാ മറ്റം വീട്ടിലെ ജോളിയെ കുറിച്ചാണ്.സാഹിത്യകാരൻമാരും നിരീക്ഷകരും ജോളിയുടെ സ്വഭാവ വൈകൃതത്തെക്കുറിച്ച് ഇഴകീറി പരിശോധിച്ച് എഴുതിയിട്ടുണ്ട്.എന്തരോ എന്തോ? കലികാലത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കണം എന്ന് ഉണ്ടായിരിക്കണം.
മഹാബലിപുരത്ത് ചൈനീസ് പ്രധാനമന്ത്രിയും നമ്മുടെ പ്രധാന മന്ത്രിയും കൂടിക്കാഴ്ച നടത്തിയ വാർത്ത വലിയ പ്രാധാന്യത്തോടെയാണ് എല്ലാ പത്രങ്ങളിലും കൊടുത്തിരിക്കുന്നത്.
നമ്മുടെ തക്കാളി രസവും സാമ്പാറും ചൈനീസ് പ്രധാനമന്ത്രിക്ക് " ക്ഷ'' പിടിച്ചൂത്രേ!
കേരളീയ കലകളായ കഥകളി, മോഹിനിയാട്ടം ഇവയുമുണ്ടായിരുന്നു. ഇതൊക്കെ ആസ്വദിച്ച് ഇരു പ്രധാനമന്ത്രിമാരും ഇരു രാജ്യത്തിന്റേയും ഐക്യം ഊട്ടിയുറപ്പിച്ച് സസന്തോഷം ഭായി, ഭായീ വിളിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതായ വാർത്ത വായിച്ച് അജിത് ഭാസ്ക്കർ വിജ്യ റ് ഭിംഭതനായി.
വേഗം എല്ലാവരും കുളിച്ച് റെഡിയായി നേരെ റസ്റ്റോറന്റിൽ എത്തി.ഇഡ്ഡലിയും സാമ്പാറും ക ഴിച്ച് പ്രഭാത ഭക്ഷണം പൂർത്തിയാക്കി.
എതിർവശത്ത് സായിപ്പും മദാമ്മയും കത്തിയും സ്പൂണും കൊണ്ട് ഇഡ്ഡലി കുത്തി മുറിച്ച് മെല്ലെ മെല്ലെ വായിലേക്ക് തള്ളുന്നത് ഇടയ്ക്ക് അയാൾ കണ്ടു. എന്നിട്ടും കണ്ടില്ലെന്ന് നടിച്ചു. നമ്മുടെ സംസ്ക്കാരം വിട്ട് കളിക്കരുതല്ലോ. സായിപ്പ് ട്രൗസറും മദാമ്മ ചെറിയ പാവാടയും ബനിയനുമാണ് ധരിച്ചിരിക്കുന്നത്. അത് പടിഞ്ഞാറൻ സംസ്ക്കാരം.നമ്മളും അത് അനുകരിച്ച് വസ്ത്രം ധരിക്കാൻ തുടങ്ങിയിട്ടുണ്ട്.
പ്രഭാത ഭക്ഷണം കഴിച്ച് നേരെ കാസർകോഡ് നിന്ന് തിരിച്ച് കാഞ്ഞങ്ങാട്ടേക്കായി യാത്ര.
കാഞ്ഞങ്ങാട്ടു നടക്കുന്ന സംസ്ഥാന ബാഡ്മിൻറൺ കളിയിൽ മകൾ ജില്ലയെ പ്രതിനിധീകരിച്ച് കളിക്കുന്നുണ്ട്. കാഞ്ഞങ്ങാട്ട് നിന്ന് പിന്നെയും ഉള്ളിലേക്ക് അഞ്ച് കിലോമീറ്റർ ദൂരം ഉള്ളിലേക്ക് പോയാൽ കളി നടക്കുന്ന ഇൻഡോർ സ്റ്റേഡിയം എത്തും. അവിടെ ആദ്യം എത്തിയത് അജിത് ഭാസ്ക്കറും കുടുംബവുമായി രുന്നു. പിന്നാലെ മറ്റു ജില്ലയിൽ നിന്നുള്ള വരും വന്നു. മകൾ ജില്ലയെ പ്രതിനിധീകരിച്ച് ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്നതിൽ അയാൾക്കഭിമാനം തോന്നി.
സൈന നെഹ് വാളും പി.വി.സിന്ധുവുമൊക്കെ മകളുടെ ആരാധനാപാത്രമായി.പ്രകാശ് പദുക്കോണിനു ശേഷം ആണുങ്ങളിൽ നല്ല കളിക്കാർ കുറവായി കൊണ്ടിരിക്കുകയാണോ?
പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം തന്റെ മകൾ പ്രതിനിധാനം ചെയ്ത ജില്ല മൂന്നാം സ്ഥാനം നേടി. "എന്തായാലും പങ്കെടുക്കാൻ പറ്റിയതു തന്നെ ഭാഗ്യമല്ലേ? പരിശ്രമിക്കുക, ഇനിയും വിജയങ്ങൾ തേടി വരട്ടെ." അയാൾ മകളേയും കൂട്ടുകാരികളേയും അഭിനന്ദിച്ചു. മറ്റു കുട്ടികളുടെ രക്ഷിതാക്കളും അഭിനന്ദിക്കുന്നതിൽ പിശുക്കു കാട്ടിയില്ല.
മൂന്ന് മണിയോടു കൂടി തിരിച്ച് ഹോട്ടലിലേക്ക്. ഇവിടെ വരെ വന്ന സ്ഥിതിക്ക് ബേക്കൽ ഫോർട്ടും കൂടി കണ്ടിട്ട് നാളെ രാവിലെ വീട്ടിലേക്ക് തിരിക്കാം എന്ന് അജിത് ഭാസ്ക്കറും കുടുംബവും തീരുമാനിച്ചു. ഹോട്ടലിൽ ചെന്ന് ഡ്രസുമാറി ചായയും കുടിച്ച ശേഷം ബേക്കൽ ഫോർട്ടിലേക്ക്.
അഞ്ച് മണിക്ക് കോട്ടയിൽ എത്തി. കയറി ചെല്ലുമ്പോഴേ ക്ഷേത്രം കാണാം.
ടിക്കറ്റെടുത്ത് കോട്ടയ്ക്കകത്ത് കയറി. ഏക്കറുകണക്കിന് സ്ഥലത്ത് കോട്ട പരന്നു കിടക്കുന്നു. കോട്ടയിൽ നിന്ന് നോക്കിയാൽ കടൽ കാണാം.കോട്ടയിൽ പലയിടത്തും കടൽ വഴിയുള്ള ആക്രമണം തടയാൻ നിരീക്ഷണ സങ്കേതങ്ങളും കാണാം.കോട്ടയ്ക്കുള്ളിലെ വശങ്ങളിലൂടെയുള്ള വഴിയിലൂടെ ഇറങ്ങിയാൽ കടൽക്കരയിൽ ഇറങ്ങാം. കടലിൽ ഇറങ്ങി കടൽക്കരയിലെ മണലിൽ കുറച്ചു നേരം നിന്നിട്ട് തിരിച്ചുകയറി.
ചതുരത്തിൽ വെട്ടുകല്ലിൽ തീർത്ത ആഴമുള്ള കിണർ, അതിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം ഒഴിച്ച് വാഴയൊക്കെ നനയ്ക്കുന്നുണ്ട്.
ധാരാളം വിദേശികളും ഫോർട്ട് സന്ദർശിക്കാനായി എത്തിയിട്ടുണ്ട്.65 ഉം 75ഉം വയസ്സായ സായിപ്പും മദാമ്മയുടേയും വയറൊക്കെ സിക്സ് പായ്ക്കാണ്.മലയാളികളുടേതു പോലെ ചാടിയവയറൊന്നും അവരിൽ കണ്ടതേയില്ല. പൊരിച്ച ആടിനെയൊക്കെ അതുപോലെ വിഴുങ്ങുമെങ്കിലും സായിപ്പിന്റെ ശരീരം ബലിഷ്ടമാണ്, മദാമ്മയുടേയും.
പ്രായത്തെ തോൽപ്പിക്കുന്ന ശരീരഘടനയാണ് അവർക്ക്.
കോട്ട മുഴുവൻ കറങ്ങി പുറത്തിറങ്ങി. ഇളനീര് കച്ചവടം ചെയ്യുന്ന സ്ത്രീകൾ.അവരിൽ നിന്ന് ഇളനീർ വാങ്ങി കുടിച്ചു.
തൊട്ടപ്പുറത്ത് വലിയൊരു പറമ്പ്. അവിടെ നിറയെ തെങ്ങുകൾ. തേങ്ങ വിൽക്കുന്നതിലും ലാഭത്തിലാണ് ഇവിടെ ഇളനീർ വിറ്റുപോവുന്നത്.ആ പറമ്പിന്റെ ഒരു വശത്ത് കംഫർട്ട് സ്റ്റേഷൻ ഉണ്ട്. പൈസ കൊടുത്ത് ഞങ്ങൾ എല്ലാവരും കുടുംബസമേതം മൂത്രം ഒഴിച്ചു. അപ്പോൾ വലിയൊരാശ്വാസമാണ് തോന്നിയത്. വഴിയരികിലും പറമ്പിലുമൊക്കെ മൂത്രമൊഴിക്കുന്ന ശീലം മലയാളികൾ മാറ്റി കൊണ്ടിരിക്കുന്നു.
പതിവുപോലെ സൂര്യൻ തന്റെ ഇന്നത്തെ പണി മാറ്റി പടിഞ്ഞാറൻ ചക്രവാളത്തിൽ മുങ്ങാംകുഴിയിട്ടു.ഇരുട്ട് പതിയെ കടന്നു വരാൻ തിരക്കുകൂട്ടി. മാനത്ത് അമ്പിളി ചിരിച്ച് കൊണ്ടു നിൽക്കുന്നതിനാൽ ഇരുട്ടിന് കനം തോന്നിയില്ല.
അജിത്ത് ഭാസക്കറും കുടുംബവും നേരെ ഹോട്ടലിലെ മുറിയിലക്ക് തിരിച്ചു.
സ്റ്റാർ ഹോട്ടലിൽ താമസിക്കുക, സ്റ്റാർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുക.അജിത് ഭാസ്ക്കറിന് ഹര മുള്ള കാര്യമാണിതൊക്കെ .
ഹോട്ടലിലെത്തിയപ്പോൾ ബാൽക്കണിയിൽ ഡാൻസ് പരിപാടി നടക്കുന്നുണ്ടായിരുന്നു. ഫ്രീ ആയി കാണാം.ഒരു മണിക്കൂർ ഡാൻസ് ആസ്വദിച്ചു.
അതിനു ശേഷം മുറിയിൽ വന്നപ്പോൾ ഭക്ഷണത്തിന് ഓർഡർ കൊടുത്തു.തലശ്ശേരി ദം ബിരിയാണ് ഓർഡർ ചെയ്തത്.അത് കഴിച്ച് കുറച്ചു നേരം ടി.വി.കണ്ടു. മുറിയിലെ രണ്ട് ഡബിൾ കോട്ടിൽ ഒന്നിൽ വെള്ള നിറത്തിൽ ചവപ്പു പനിനീർപ്പൂവുള്ള വിരിപ്പും അടുത്ത തിൽ മഞ്ഞ നിറമുള്ള വിരിയിൽ വെള്ള പനിനീർപ്പൂക്കളും ഉള്ള വിരിയാണ് വിരിച്ചിരുന്നത്. അജിത് ഭാസ്ക്കറും ഭാര്യയും മക്കളും ബഡിൽ ഉറങ്ങാനായി കിടന്നു.
പതിവു കോളിങ്ങ് ബെല്ല് കേട്ടാണ് അജിത് ഭാസ്ക്കർ ഉണർന്നത്.ഭാര്യയെ തട്ടി വിളിച്ചു. ഭാര്യ ഡ്രസ്സൊക്കെ ഒതുക്കി ഉറക്കചs വോടെ മെല്ലെ നടന്ന് വാതിൽ തുറന്നു.
"ഗുഡ്‌മോർണിങ്ങ് സാർ,ചായയും പത്രവും റെഡി സർ, "
"ഗുഡ് മോർണിങ്ങ്, ചായ അവിടെ വച്ചോളൂ, പത്രം ഇങ്ങോട്ട് തരൂ"
റൂംബോയി അതനുസരിച്ചു, എന്നിട്ട് തിരിച്ചുപോയി.
എല്ലാവരും റെഡിയായി, പ്രഭാതഭക്ഷണം താഴെ റസ്റ്റോറന്റിൽ കഴിച്ചു.
ഹോട്ടൽ ബില്ല് കൊണ്ടുവരാൻ റൂം ബോയിയോട് പറഞ്ഞു. റൂം ബോയ് ബില്ല് റെഡിയാക്കി കൊണ്ടുവന്നു. ബില്ല് പൈസയും റൂംബോയിക്കുള്ള ടിപ്പും കൊടുത്തു. ബില്ല് അടച്ചു വന്ന് ബാഗ് താഴെ വരെ കൊണ്ടുവന്ന് തന്നിട്ട്:
" ഇനിയും വരണേ സർ"
"വീണ്ടും കാണാം "
എന്നു ഉപചാരം ചൊല്ലി അജിത് ഭാസ്ക്കർ കാർസ്റ്റാർട്ടാക്കി.അവർ വീട്ടിലേക്ക് യാത്ര തിരിച്ചു.
" ഇനിയും ഇത്തരം സ്ഥലങ്ങളിലും ഹോട്ടലിലും പോകണം അല്ലേ....? ഒരു ചെയിഞ്ച് ആർക്കാണ് ഇഷ്ടമല്ലാത്തത് ല്ലേ.. "..അയാൾ ഭാര്യയോട് പറഞ്ഞു.
" സ്ഥലം കാണുന്നതൊക്കെ നല്ലതു തന്നെ " എന്നുള്ള ഭാര്യയുടെ മറുപടി കേട്ട് അജിത് ഭാസക്കർ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു.
- ശുഭം -
#Maju

Tuesday, October 22, 2019

#ബന്ധങ്ങൾ(കഥ)


സുധാകരന്റേയും രാധികയുടേയും വിവാഹം കഴിഞ്ഞിട്ട് അടുത്ത ആഴ്ച മുപ്പത് വർഷം പൂർത്തിയാവും.
ഡൽഹിയിൽ സെറ്റിൽ ഡ് ആയ മകനെ വിളിച്ച് സുധാ കരൻ പറഞ്ഞു: "ഞാനും നിന്റെ അമ്മയും തമ്മിൽ ഡിവോഴ്‌സ് ആകുകയാണ്. ഇനി അവരുമായി ഒത്തു പോകാൻ വയ്യ. കൂടുതലൊന്നും വിശദീകരിക്കുന്നില്ല. നിന്നോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. നീ നി ന്റെ പെങ്ങളോടും കൂടി ഒന്ന് വി ളി ച്ചു പറയുക. ഇനിക്കിനി മകളോട് ഇതൊന്നും വിശദീകരിക്കാൻ വയ്യ."
"അച്ഛൻ ഇതെന്തൊക്കെയാണ് പറയുന്നത്? ഒന്നും മനസിലാകുന്നില്ല" മകൻ പറഞ്ഞു.
"കൂടുതലൊന്നും പറയാനില്ല മകനേ " പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.
ഇങ്ങനെയൊരു കാര്യം കേട്ട മകൻ പേടിച്ചു. തങ്ങൾ വീട്ടിൽ പോയിട്ട് മൂന്ന് കൊല്ലമെങ്കിലും കഴിഞ്ഞിരിക്കുന്നു.
ഉടനെ ബാംഗ്ലൂര് സെറ്റിൽ ഡ് ആയപെങ്ങളെ വിളിച്ച് കാര്യം പറഞ്ഞു.
" അച്ഛൻ അമ്മയെ ഡിവോഴ്‌സ് ചെയ്യുകയോ?"എന്താണ് കാരണം?''മകൾ പൊട്ടിതെറിച്ചു.
അവൾ ഉടനെ അച്ഛനെ വിളിച്ചു, "ഞാനും സഹോദരനും കുടുംബ സമേതം ഉടനെ വീട്ടിലേക്ക് വരുന്നുണ്ട്.ഞങ്ങൾ വരുന്നതുവരെ ഒരു തീരുമാനവും എടുക്കരുത്. ഞങ്ങൾ ഇതാ ഉടൻ വരുന്നു" മകൾ പറഞ്ഞു നിർത്തി.
അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്ന രാധികയുടെ അടുത്ത് സുധാകരൻ എത്തി. "പണി ഏറ്റുമോളെ "എന്ന് പറഞ്ഞ് അയാൾ ചിരിച്ചു.
" മക്കളെയൊക്കെ പഠിപ്പിച്ച് വലുതാക്കി ജോലിയുമായി, കുടുംബവുമായി.മാതാപിതാക്കളെ കാണാൻ വരില്ലാന്ന് വച്ചാൽ ,എന്തായാലും നമ്മുടെ രണ്ട് മക്കളും കുടുംബവും നമ്മുടെ വിവാഹ വാർഷികത്തിന് ഒപ്പമുണ്ടാകും.സന്തോഷമായോ നിനക്ക്?
"സന്തോഷമായി സുധേട്ടാ "രാധിക ചിരിച്ചു കൊണ്ട് ഭർത്താവിനോട് പറഞ്ഞു.
Pട: ഈ കഥയുടെ ആശയം എനിക്ക് കിട്ടാനിടയായ സാഹചര്യത്തിന് കടപ്പാടു രേഖപ്പെടുത്തുന്നു.
- ശുഭം -
#M@ju

Sunday, October 6, 2019

സദാനന്ദന്റെ സമയം (കഥ)🐧


അഭിജ്ഞാനം (കഥ)🐧


അഭിജ്ഞാനം (കഥ)🐧


മരങ്ങളും ചെടികളും മാൻപേടകളും വനജ്യോത്സന മുല്ലയുംപൂക്കളും വള്ളികളും നിറഞ്ഞ മനോഹരമായ മാലിനിനദിയുടെ തീരത്തെ കണ്വ മഹർഷിയുടെ പർണ്ണശാല. തന്നെ എടുത്തു വളർത്തിയ കണ്വ മഹർഷി. വളർത്തമ്മ ഗൗതമിയമ്മയുടെ സ്നേഹ പരിലാളനം. ആത്മസഖിമാരായ പ്രിയംവദയും അനസൂയയും. ചൈതന്യം നിറഞ്ഞു നിൽക്കുന്ന പരിപാവനമായ ശാന്ത സുന്ദരമായ ആ ശ്രമത്തിൽ നിന്ന് താനെന്തിനാണ് മഹാരാജാവായ ദുഷ്യന്തന്റെ അന്തപുരത്തിലേക്ക് വന്നത്. എല്ലാം പ്രായത്തിന്റെ കുഴപ്പം തന്നെ.യുവതിയായാൽ ഭർത്താവിന്റെ കൈ പിടിക്കാതെ എത്ര കാലം!
നായാട്ടിനു വന്ന ദുഷ്യന്തമഹാരാജാവിനെ കണ്ടപ്പോൾ കാലിൽ ദർഭമുനകൊണ്ട പോലെ താനഭിനയിക്കുകയായിരുന്നു. തോഴിമാരാടോപ്പം നിന്ന് താൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ണുകൾ ദു ഷ്യന്തമഹാരാജാവിന്റെ കണ്ണിൽ ഉടക്കിയത് മനപൂർവ്വമായിരുന്നില്ലേ ! ആദ്യാനുരാഗം.
ഏതാണാസുന്ദരി? രാജാവ് അന്വേഷിച്ചു. കണ്വ മഹർഷിയുടെ വളർത്തു പുത്രിയാണ് ശകുന്തള എന്ന് ആരോ പറഞ്ഞു കൊടുക്കുന്നത് കേട്ടു.
മാൻ മിഴി, ഉടൽ സ്വർണ്ണവർണ്ണം, കോമളാംഗിയായ ശകുന്തളയെ സ്വന്തമാക്കാൻ ദുഷ്യന്തമഹാരാജാവിന് മോഹം തോന്നിയതിൽ അത്ഭുതമൊന്നുമില്ല.
ദുഷ്യന്തമഹാരാജാവ് നേരെ കണ്വ ന്റെ ആശ്രമത്തിൽ എത്തി. വളർത്തു പുത്രിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.
കണ്വ മഹർഷി സസന്തോഷം സമ്മതിച്ചു.മഹാരാജാവ് ദുഷ്യന്തന് തന്റെ മകളെ തരുന്നത് തന്നെ പൂർവ്വജൻ മസുകൃതം. അല്ലെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. വിധിയെ തടുക്കാൻ ആർക്കാവും. മഹാനദികൾ സമുദ്രത്തിലല്ലാതെ എവിടെ ചെന്ന് ചേരാൻ.
കണ്വമഹർഷിയുടെ കാർമ്മികത്വത്തിൽ സഖിമാരുടേയും മാൻപേടകളുടേയും വനജ്യോത്സന മുല്ലയുടേയും മുല്ലവള്ളികളുടേയും തേൻമാവിന്റേയും ചെടികളുടെയും മയിലിന്റേയും കുയിലിന്റെയും സാന്നിധ്യത്തിൽ ദുഷ്യന്തൻ ശകുന്തളയെ വരണമാല്യം അണിയിച്ചു.
ദുഷ്യന്തമഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെടും മുമ്പ് വളർത്തി വലുതാക്കിയ വളർത്തച്ചൻ കണ്വ മഹർഷി യോടും മാനുകളോടും വനജ്യോ ത്സന മുല്ലയോടുംമുല്ലവള്ളിയോടും ചെടികളോടും തേൻമാവിനോടും മയിലിനോടും കുയിലിനോടും സമ്മതം ചോദിക്കുന്ന രംഗം ഇന്നും തന്റെ അന്തരംഗത്തിൽ ഉണ്ടാക്കിയ അന്തർസംഘർഷങ്ങൾ ശകുന്തള ഓർമ്മിച്ചു. പ്രിയംവദ യേയും അനസൂയയേയും പിരിയാനുള്ള മടി. എന്നിട്ടും വന്നു കയറിയ രാജലക്ഷമിയെ തട്ടികളയല്ലേ എന്നവരുടെ ഉപദേശവും, ശകുന്തളേ നീ ഇനി പട്ടമഹിഷിയാണെന്നാണ് അവർ പറഞ്ഞത്. താൻ തപോവനത്തിൽ വളർന്ന വെറും മൊരു ഗ്രാമീണ കന്യക. താൻ വിട ചോദിച്ചപ്പോൾ തപോവനത്തിലെ ഇലകൾ പോലും തല താഴ്ത്തി കരഞ്ഞു. അത്രയും സ്നേഹമുള്ളിടത്തു നിന്നാണ് ഇപ്പോൾ ദൂരെ മറ്റൊരു സ്ഥലത്തേക്ക്... ...., അല്ലെങ്കിൽ തന്നെ അസ്ഥിര ഭൂമിയിൽ എന്താണ് ശാശ്വതമായിട്ടുള്ളത്?
ഓരോരുത്തരോടും വിട ചോദിച്ച് രാജകൊട്ടാരത്തിലേക്ക് കുതിരപ്പുറത്ത് പാഞ്ഞു പോകുമ്പോൾ കൊട്ടാരത്തിൽ വസിക്കുമ്പോഴും ആ പർണശാലയിൽ താമസിക്കുന്ന സുഖം ഉണ്ടല്ലോ അത് ഒന്നു വേറെ തന്നെ. കാട്ടരുവികൾ കളകളമൊഴുകുന്ന ശബ്ദം. കുരുവികളുടേയും പക്ഷികളുടേയും കളകൂജനം കേൾക്കാൻ എന്ത് രസമായി രുന്നു.മാലിനിനദിയിൽ മുങ്ങി കുളിക്കാൻ എന്തു സുഖമായിരുന്നു.കൊട്ടാരത്തിലെ ബാത്ത് റൂമിലെ കുളിയൊക്കെ ഒരു വഹയാ!
വീണ്ടും ഇപ്പോൾ വളർത്തച്ഛനെ കാണാൻ എത്തി. കണ്വമഹർഷി പുറത്തു പോയിരിക്കുന്നു. നാ യാട്ടിനു പോയ വീര കേസരി ദുഷ്യന്തനെ മനസിൽ വിചാരിച്ച് താൻ പകൽ സ്വപ്നം കണ്ടിരുന്നു പോയി. ഈ സമയം ഭിക്ഷ യാചിച്ചു വന്ന മഹർഷിദുർവാസാവിനെ താൻ കണ്ടതേയില്ല.മനസു മുഴുവൻ പ്രിയതമ നിലായിരുന്ന ല്ലോ.
ഉഗ്രമൂർത്തിയായ ദുർവാസാവിനെ താൻ മൈൻഡ് ചെയ്തതേയില്ല, അതായിരുന്നു കുറ്റം, എങ്ങനെ കാണാൻ കണ്ണുതുറന്നിരുന്നെങ്കിലും മനസ്സു മുഴുവൻ ദുഷ്യന്ത നിലായിരുന്നല്ലോ.
താടിയും മരവുരിയും കമണ്ഡലവും ധരിച്ച ആ ഋഷ്യവര്യൻ ഉറക്കെ അലറി: "നീ ആരെ വിചാരിച്ചിരിക്കുന്നുവോ അയാൾ നിന്നെ മറന്നു പോട്ടെ" അന്തരീക്ഷത്തിൽ ആ ശബ്ദം പ്രകമ്പനം കൊണ്ടു.
അപ്പോഴാണ് മുന്നിൽ നിൽക്കുന്ന ദുർവാസാവ് മഹർഷിയെ കാണുന്നത് തന്നെ.
" പൊറുക്കണം മുനിവര്യാ, ആര്യപുത്രന്റെ ചിന്തയിലായിരുന്നു " കാൽക്കൽ വീണു. സഖിമാരായ പ്രിയംവദയും അനസൂയയും എവിടെ നിന്നോ ഓടി വന്നു വീണു കാൽക്കൽ. കണ്വ മഹർഷിയുടെ വളർത്തുമകളാണ്‌ പൊറുക്കണം എന്ന് അവരും പറഞ്ഞു.
" കണ്വൻ എന്റെ സുഹൃത്തായി പോയി. കണ്വന്റ വളർത്തുമകളായതുകൊണ്ട് മാത്രം ശിക്ഷയിൽ ഇളവു തരാം, എന്റെ വാക്ക് തെറ്റിച്ചു കൂടാ, അഭിജ്ഞാനമായി വല്ല ആ ഭരണവും കാണിച്ചാൽ ശാപം നിവർത്തിക്കും.നീ ഈ മോതിരം കാണിച്ചാൽ നീ ഓർത്തിരുന്ന ആളിന് നിന്നെ ഓർമ്മ വരും "ഇത് പറഞ്ഞ് ദുർവാസാവ് ഒരു മോതിരംശകുന്തളയുടെ കയ്യിൽ കൊടുത്തു.
''ഓ, സമാധാനമായി"തോഴിമാരും താനും ദീർഘനിശ്വാസം വിട്ടു.
ദുർവാസാവ് മഹർഷി ജലം വാങ്ങി കുടിച്ച് സ്ഥലം വിട്ടു.
പുറത്തു പോയിരുന്ന കണ്വമഹർഷി എത്തി. വളർത്തുമകൾക്ക് കിട്ടിയ ശാപം അറിഞ്ഞു.
"സാരമില്ല മകളേ, വമ്പനായ ദുർവാസാവിന്റെ ശാപത്തിനും ഒരനുഗ്രഹം ഉണ്ടെന്ന് വിചാരിക്കൂ, എല്ലാം നല്ലതിന്" എന്ന് പറഞ്ഞ് സമാധാനിച്ചപ്പോഴാണ് ആശ്വാസമായത്.ഈ കാനനത്തിൽ പർണ്ണശാലയിൽ നഗരത്തിലെ പോലെ കള്ളൻമാരോ കൊലപാതകികളോ വരാറില്ല. അങ്ങനെ ആരെങ്കിലുമായിരുന്നെങ്കിൽ കണ്ണും മിഴിച്ച് പകൽ കിനാവും കണ്ടിരുന്നാൽ തന്റെ സ്ഥിതി എന്താകുമായിരുന്നു. അതാലോചിക്കുമ്പോൾ ദുർവാസാവിന്റെ ശാപം എത്രയോ ഭേദം.
പോരാത്തതിന് ഓർമ്മിക്കാൻ മോതിരവും തന്നില്ലേ...... അതൊക്കെ തന്നെ ഭാഗ്യം. എന്തിനു പറയുന്നു തന്റെ പ്രായത്തിന്റെ ചാപല്യമല്ലേ ഇതെല്ലാം.... ഹൃദയം ശൂന്യമായിരുന്നപ്പോൾ ആര്യപുത്രനെ ഓർത്തു പോയി....ശകുന്തള സ്വയം പിറുപിറുത്തു.
ദുഷ്യന്തമഹാരാജാവ് നായാട്ടു കഴിഞ്ഞ് തന്നെ കൂട്ടാതെ കൊട്ടാരത്തിലേക്ക് തിരിച്ചു. ശാപം ഏറ്റിരിക്കുന്നു.
ഇനി എന്താ ചെയ്ക. സഖിമാരെ കൂട്ടി കണ്വൻ ശകുന്തളയെ ദുഷ്യന്തമഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് അയച്ചു.
കൊട്ടാരവാതിൽ തുറന്ന് അകത്ത് കയറിയതന്നെ നോക്കി ദുഷ്യന്തൻ അലറി "ഏതാണിവൾ, ഈ അലവലാതി ?"
''ആര്യപുത്രാ എന്നെ മനസിലായില്ലേ?"
"ഓരോ സ്ത്രീകൾ ആര്യപുത്രാ വിളിച്ചു വരികയോ?'' രാജാവിന് കലികയറി.
എന്തൊരപമാനമാണ്, എന്തൊരൊറ്റ പെടലാണ് ആ നിമിഷത്തിൽ താൻ അനുഭവിച്ചത്. വേണ്ടിയിരുന്നില്ല ഒന്നും .അന്ന് ദർഭമുന കൊണ്ട പോലെ തന്റെ അഭിനയവും കടക്കണ്ണെറിയലും ഇപ്പോ ദേ "ഏതാണിവൾ, ഈ അലവലാതി?" എന്ന ചോദ്യവും. ആര്യപുത്രാ എന്ന് വിളിച്ചത് സ്വന്തം ഭാര്യയാണെന്നെങ്കിലും ദുഷ്യന്തരാജന് മനസിലായില്ല. അന്തപുരവാസി കളുടെ അടക്കിപിടിച്ച ചിരി തനിക്ക് മനസിലാകുന്നുണ്ടായിരുന്നു. എന്തിനായിരുന്നു ഇങ്ങനെയെല്ലാം. ഓരോ മുനിമാർ ഇങ്ങനെ ശപിക്കാൻ ഇറങ്ങിയാൽ....
ശകുന്തളയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി.
സഖിമാർ ഓർമ്മിപ്പിച്ചപ്പോഴാണ് താൻ മോതിരത്തിന്റെ കാര്യം തന്നെ ഓർത്തത്. മോതിരവിരലിൽ നോക്കിയപ്പോൾ മോതിരം കാണാനില്ല. അപ്പോഴും നുണച്ചി എന്ന് വിളികേട്ടു. എന്ത് നുണയാണ് താൻ പറഞ്ഞത്. മോതിരം വെള്ളത്തിൽ വീണ് ചെമ്മീൻ വിഴുങ്ങിയത് ആരോ കൊട്ടാരത്തിൽ കൊണ്ടുവന്നു.ഉടൻ മോതിരം ദുഷ്യന്തമഹാരാജാവിനെ കാണിച്ചു.നടന്ന സംഭവം വിവരിച്ചു. മോതിരം കണ്ടതും
പിന്നെ " പ്രിയതമേ ശകുന്തളേ.......... നീട്ടി ഒരു വിളിയായിരുന്നു.
"ആര്യപുത്രാ....." വിളിച്ചു പോയി.
"എന്തു പറ്റി തനിക്ക് ഈയിടെയായി മറവി കൂടുതലായിരിക്കുന്നു. അൽ ഹൈമേഴ്സ് എങ്ങാനും ആണോ?
"ആ ശ്രമത്തിൽ നിന്ന് ഭവതിയെ കൂട്ടാതെ ഞാൻ പോന്നല്ലോ... വിഷമമായോ ശ്രീമതി. ശകുന്തള?"
വിഷമമൊന്നുമില്ല, എല്ലാം തന്റെ കുറ്റമാണ്. പർണ്ണശാലയിൽ പുറത്തിരുന്ന് അങ്ങയെ ദിവാ സ്വപ്നം കണ്ടപ്പോൾ പണി കിട്ടിയതാണ്. ദുർവാസാവ് മഹർഷി എന്നെ ശപിച്ചതുകൊണ്ടാണ് അങ്ങ് എന്നെ മറന്നത്.പിന്നെ പ്രിയംവദയും അനസൂയയും ഒക്കെ കൂടി കാൽക്കൽ വീണപ്പോഴാണ് ഈ അഭിജ്ഞാനം കിട്ടിയത്. മോതിരം കണ്ടപ്പോൾ ഓർമ്മ ശരിയായ താണ്. തടാകത്തിൽ വെള്ളം കയ്യ് കൊണ്ട് കോരിയപ്പോൾ മോതിരം വീണുപോയി. ആ ചെമ്മീൻ വിഴുങ്ങാനും ചെമ്മീനെ കിട്ടിയ ആൾ മോതിരം കൊട്ടാരത്തിൽ ഏൽപ്പിച്ചതും രക്ഷയായി. ഇല്ലെങ്കിൽ.... എന്തായാലും കുറച്ചു ഡി ലേ ആയാലും ആര്യപുത്രന് മനസിലായല്ലോ...
"അങ്ങനെയോ, പ്രിയതമേ ശകുന്തളേ നിനക്ക് കതകടച്ചിരുന്ന് ദിവാസ്വപ്നം കാണാമായിരുന്നില്ലേ?"
"ഇഷ്ടം എന്റെ ലതകളുടേയും വനജ്യോത്സന മുല്ല യു ടേയും മുല്ലവള്ളികളുടേയും തേൻമാവിന്റെയും മാൻപേടകളുടേയും മയിലിന്റേയും കുയിലിന്റെയും ഇടയിൽ ഇരിക്കാനായിരുന്നു. പർണ്ണ ശാലയുടെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ആര്യപുത്രനെയല്ലാതെ മനസിൽ ആരെ കണ്ടിരിക്കണമായിരുന്നു."
" പോട്ടെ, സാരമില്ല എല്ലാം നല്ലതിനാണ് ശകുന്തളേ എന്ന് വളർത്തച്ഛനും ഇപ്പോൾ ആര്യപുത്രനും പറഞ്ഞപ്പോഴാണ്‌ ശരിക്കും ആശ്വാസമായത് ,ഇനിയും എന്ത് ഉപകാരമാണ് ഭവതിക്ക് ഞാൻ ചെയ്യേണ്ടത് എന്ന ആര്യപുത്രന്റെ ചോദ്യം റൊഭം പിടിച്ചു..
" പ്രിയതമേ, ശകുന്തളേ നിന്റെ സൗന്ദര്യവും, മാനിന്റെയും വള്ളികളുടേയും വനജ്യോത്സന മുല്ലയുടേയും ചെടികളുടേയും ഇലകളുടേയും പൂക്കളുടേയും പ്രകൃതിയുടേയും മയിലിന്റേയും കുയിലിന്റേയും എല്ലാ ഭംഗിയും ആവാഹിച്ച നീയില്ലാതെ ദുഷ്യന്തനെന്തിനാണ് ഈ രാജ്യം ,ഭാര്യയെ മറന്നവൻ എന്നുള്ള പേരുദോഷവും മാറിയല്ലോ.നീ അനാഘ്രാത പൂവാണ്''
" മതി, പ്രഭോ പുകഴ്ത്തൽ, ഇനി അങ്ങേയ്ക്ക് എന്റെ കയ്യ് കൊണ്ട് ഭക്ഷണം വിളമ്പി തരട്ടെ, എന്നിട്ട്നമുക്ക് വിശേഷങ്ങൾ പറയാം"
" എല്ലാം ഭവതിയുടെ ഇഷ്ടം"
ദുഷ്യന്തമഹാരാജാവും പട്ടമഹിഷി ശകുന്തളയും അകത്തെ മുറിയിലേക്ക് നടന്നു.
- ശുഭം -
#M@ju

സദാനന്ദന്റെ സമയം (കഥ)🐧


അവിവാഹിതയായ ഒരു യുവതിയാണ് ഭുവനേശ്വരി. വയസ് 29 കഴിഞ്ഞു. ഈശ്വരി, കലേശ്വരി, ഭുവനേശ്വരി എന്നിങ്ങനെ മൂന്ന് പെൺകുട്ടികളായിരുന്നു ഭുവനേശ്വരിയുടെ മാതാപിതാക്കൾക്ക്. മൂന്ന് പെൺമക്കളേയും നന്നായി പഠിപ്പിച്ചു.രണ്ട് പേർക്ക് ജോലിയായി.രണ്ടാളുടേയും വിവാഹം കഴിഞ്ഞു.രണ്ടാമത്തെ ചേച്ചിയുടെ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭുവനേശ്വരിയുടെ അച്ഛൻ ഹൃദയസ്ത ഭനം മൂലം മരണപ്പെട്ടു. അതു കഴിഞ്ഞ് ഒരു കൊല്ലം തികയുന്നതിന് മുമ്പ് ഭുവനേശ്വരിയുടെ അമ്മയും മരിച്ചു. മൂത്ത ചേച്ചിയും ഭർത്താവും ബോംബെയിൽ സെറ്റിൽ ഡ് ആണ്. രണ്ടാമത്തെ ചേച്ചിയും ഭർത്താവിന്റെ വീട്ടിൽ നാട്ടിൽ തന്നെ ഉണ്ട്. അവർക്ക് രണ്ട് പേർക്കും ജോലിയുമുണ്ട്.
ഭുവനേശ്വരിയുടെ മാതാപിതാക്കളുടെ മരണത്തോടെ അവൾ തനിച്ചായി.രണ്ടാമത്തെ ചേച്ചിയും ഭർത്താവ് സദാനന്ദനും ഒരു വയസ് പ്രായമായ ഒരു കുട്ടിയും ഭുവനേശ്വരിക്ക് കൂട്ടായി തറവാട്ട് വീട്ടിൽ വന്നു താമസമാരംഭിച്ചു.
ഭുവനേശ്വരി ബിരുദ ധാരിയാണ്. ജോലിക്ക് വേണ്ടി പി.എസ്.സി ടെസ്റ്റുകൾ എഴുതാൻ വീട്ടിലിരുന്ന് പഠിക്കുന്നുമുണ്ട്.
ഭുവനേശ്വരിയുടെ വിവാഹക്കാര്യം ബ്രോക്കർ മാരോടും പരിചയക്കാരോടും ചേച്ചിയും സദാനന്ദനും ഏർപ്പാടാക്കുകയും ജാതക കുറിപ്പ് എൽപ്പിക്കുകയും ചെയ്തു. ചേച്ചിയുടെ ഭർത്താവിന് തന്റെ കാര്യത്തിൽ ഒരു രക്ഷിതാവിന്റെ താൽപ്പര്യം ഉള്ള പോലെ അവൾക്കനുഭവപ്പെട്ടു.
ജാതക ചേർച്ച നോക്കി പൊരുത്തമൊത്തവരൊക്കെ ഭുവനേശ്വരിയെ കാണാൻ എത്തി.
വ്രീളാവി വ ശ യാ യി, നമ്ര മുഖിയായി കുണുങ്ങി കുണുങ്ങി വന്നവർക്കെല്ലം അവൾചായയുംകൊടുത്തു പോന്നു.
വരുന്നവർക്കെല്ലാം ഭുവനേശ്വരിയെ ഇഷ്ടമായി.
പെണ്ണിനെ ഇഷ്ടമായി എന്ന്അറിയിക്കുന്ന ചെക്കൻ ,അടുത്തയാഴ്ച നിങ്ങൾ എന്റെ വീട്ടിലേക്ക് വരൂ എന്ന് ക്ഷണിക്കും.
അപ്പോഴാണ് സദാനന്ദൻ, '' ഒരു കാര്യം പറഞ്ഞീല്ലാന്ന് പിന്നീട് നിങ്ങൾപറയരുത് " 'എന്നുംപറഞ്ഞ് ചെറുക്ക നോട് സ്വകാര്യമായി ഇങ്ങനെ പറയും: "അവൾക്ക് സ്വല്പം ദുർനടപ്പുണ്ട്. ഇനി ഞാനൊന്നും പറയില്ല, ഒക്കെ നിങ്ങളുടെ ഇഷ്ടം. "
പെണ്ണുകാണാൻ വന്ന ചെക്കൻ പുത്തരിയിൽ കല്ലുകടിച്ച പോലെ ഇറങ്ങി പോകും.
വന്ന പല നല്ല കല്യാണാലോചനകളും ഇങ്ങനെ മുടങ്ങുകയായിരുന്നു. കണ്ട് ഇഷ്ടപ്പെട്ടവരാരും പിന്നെ ആ വഴി വന്നില്ല.
" എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ഭുവനേശ്വരി " എന്ന് പറഞ്ഞ് സദാനന്ദൻ അവളെ ആശ്വസിപ്പിക്കും.
അങ്ങനെ കാത്തിരുന്ന ജോലിക്കുള്ള പി.എസ്.സി പരീക്ഷ എത്തി. ഇന്ന് കുട്ടിക്ക് ജലദോഷം ഉണ്ട്. ഇന്ന് കുട്ടിയെ നോക്കി നീ ഇവിടെ ഇരിക്കൂ എന്ന് പറഞ്ഞ് സദാനന്ദൻ ഭുവനശ്വരിയെ വീട്ടിൽ ഇരുത്തി.
" ഇന്ന് പി.എസ്.സി പരീക്ഷ എഴുതാതിരുന്നാൽ എന്റെ ജോലിക്കുള്ള ഒരവസരമാണ് പോകുന്നത് ". ഭുവനേശ്വരി പറഞ്ഞു നോക്കി.
" എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ഭുവനേശ്വരി " എന്നു പറയും സദാനന്ദൻ.
" ചേച്ചി ലീവെടുത്താൽ പോരെ?" അവൾ ചേദിച്ചു.
" അവൾക്ക് ലീവില്ല" അതല്ലേ നിന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞത്.
"എന്നാൽ ഇന്നൊരു ദിവസം ഏട്ടന് ലീവെടുക്കാല്ലോ?" അവൾ പറഞ്ഞു നോക്കി.
"എനിക്ക് ഇന്ന് ഓഡിറ്റുള്ള ദിവസമാണ്. പോകാതെ പറ്റില്ല. പരീക്ഷയൊക്കെ ഇനിയും വരും. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് "സദാനന്ദൻ പറഞ്ഞു.
തന്റെ മാതാപിതാക്കളുണ്ടായിരുന്നെങ്കിൽ എന്ന് അവൾ ഒരു നിമിഷം കണ്ണു നിറഞ്ഞ് ആഗ്രഹിച്ചു പോയി.
അമ്പതോളം പേരെങ്കിലും തന്നെ ഇപ്പാൾ വന്ന് പെണ്ണ് കണ്ടിട്ടുണ്ട്. കണ്ടവരൊക്കെ പെണ്ണിനെ ഇഷ്ടപ്പെട്ടാണ് പോയതും. പോയ ഒരാളും പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. ഇന്നിപ്പോൾ പി എസ്.സി പരീക്ഷയ്ക്ക് വിടാതിരുന്നതിലും കല്യാണം മുടങ്ങുന്നതിലും ചേച്ചിയുടെ ഭർത്താവ് സദാനന്ദന് കാര്യമായ പങ്കുണ്ടെന്ന് ഭുവനേശ്വരി സംശയിച്ചു.
കുട്ടിയെ കളിപ്പിച്ച് പി.എസ്.സി പരീക്ഷ ദിവസം മുഴുവൻ അവൾ വീട്ടിലിരുന്നു. ചുറുചുറുക്കോടെ കളിക്കുന്ന കുട്ടിയെ അവൾ കുളിപ്പിച്ച് കൺമഷിയെഴുതി കൊടുത്തു.ജലദോഷം പോയിട്ട് ഒരു തുമ്മൽ കൂടി കുട്ടിക്കില്ലായിരുന്നു.
ഒരു ബ്രോക്കർ മുഖാന്തിരം വന്ന ജോലിക്കാരനായ രാജൻ എന്ന ഒരു ചെറുപ്പക്കാരനാണ് ഭുവനേശ്വരിയെ പെണ്ണ് കാണാൻ അടുത്തതായി എത്തിയത്. ചായ കുടിച്ചിട്ട് രാജൻ ഭുവനേശ്വരിയുമായി സംസാരിച്ചു.രണ്ട് പേർക്കും ഇഷ്ടമായി.
" ഇത് എന്റെ 51 _ ആ മത്തെ ആൾക്കാണ് ചായകൊടുക്കുന്നത്.ഇഷ്ടമായാലും നടക്കുമെന്ന് തോന്നുന്നില്ല." അവൾ മെല്ലെ ആരും കേൾക്കാതെ രാജനോട് പറഞ്ഞു.
"എന്താ ഇപ്പൊ നടക്കാതിരിക്കാൻ, ഭുവനേശ്വരിക്കും വീട്ടുകാർക്കും സമ്മതമാണെങ്കിൽ നമുക്ക് ഇതങ്ങ് നടത്താം"രാജൻ അവളോട് പറഞ്ഞു.
"എനിക്ക് സമ്മതമാണ് "ഭുവനേശ്വരി പറഞ്ഞു.
രാജനും കൂടെ വന്നയാളും പോകാൻ ഇറങ്ങിയ നേരം സദാനന്ദൻ പതിവു പല്ലവി പതിയെ രാജന്റെ ചെവിയിൽ ഓതി. ചുമ്മാതല്ല ഭുവനേശ്വരിയുടെ കല്യാണമൊക്കെ മുടങ്ങുന്നത്.രാജൻ വിചാരിച്ചു.
നന്നായി ഭാര്യയുടെ അനിയത്തിമാരെ കെട്ടിച്ചു വിടുന്ന വരും ഉണ്ട്. സദാനന്ദന്റെ തല തിരിഞ്ഞു പോയെന്നു മാത്രം.ഭുവനേശ്വരിയെ കുറിച്ച് വരുന്ന ചെക്കൻമാരുടെ ചെവിയിൽ അപവാദം പറയുക. എന്നിട്ട് ഞാനൊന്നുമറിഞ്ഞില്ലേ പറഞ്ഞിരിക്കുക. ഇതാണ് സദാനന്ദൻ.
കല്യാണം നടത്താനുള്ള രൂപയൊക്കെ ഭുവനേശ്വരിയുടെ മാതാപിതാക്കൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. സദാനന്ദന് അതെടുത്ത് കൈകാര്യം ചെയ്താൽ മതി. പക്ഷേ, ഭുവനേശ്വരിയുടെ കല്യാണം നടന്നാൽ ഈ തുകയും വീടും തനിക്ക് നഷ്ടമാകും. ഒന്നും കാണാതെ സദാനന്ദൻ ഈ തരം താണ കളി കളിക്കില്ലല്ലോ !!!
"ഭുവനേശ്വരിയെ എനിക്ക് ഇഷ്ടമായി. നിങ്ങൾക്ക് സമ്മതമാണെങ്കിൽ വിവാഹം ഉടനെ നടത്താം'' രാജൻ പറഞ്ഞു.
"വിവരം അറിയിക്കാം" എന്നു മാത്രമേ സദാനന്ദൻ രാജനോട് പറഞ്ഞു ള്ളൂ.
പിന്നീട് രണ്ടാഴ്ച കഴിഞ്ഞിട്ടും സദാനന്ദനിൽ നിന്ന് മറുപടിയൊന്നും രാജന് ലഭിച്ചില്ല.
തന്നെ ഇഷ്ടമാണെന്നും കല്യാണത്തിന് സമ്മതമാണെന്നും ഭുവനേശ്വരി പറഞ്ഞ സ്ഥിതിക്ക് അവളെ ഒന്നു ചെന്നു കാണാൻ രാജൻ തീരുമാനിച്ചു.
ഒരു ദിവസം രാജനും സുഹൃത്തും 30 കി.മീ ദൂരം തന്റെ വീട്ടിൽ നിന്ന് യാത്ര ചെയ്ത് ഭുവനേശ്വരിയുടെ വീട്ടിൽ എത്തി. ചേച്ചിയും ഭർത്താവും ജോലിക്ക് പോയിരുന്നു.ഭുവനേശ്വരി ചേച്ചിയുടെ കുട്ടിയെ കളിപ്പിച്ചിരിക്കുകയായിരുന്നു.
"എന്താണ് പിന്നീട് വിവരം ഒന്നും അറിയിക്കാതിരുന്നത്?" രാജൻ ചോദിച്ചു.
ഭുവനേശ്വരി തന്റെ ഇഷ്ടം ആവർത്തിച്ചു.
" എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് " മാത്രമാണ് സദാനന്ദൻ തന്നോട് പറഞ്ഞതെന്ന് അവൾ രാജനോട് പറഞ്ഞു.
അവളുടെ മൊബൈൽ നമ്പർ വാങ്ങി രാജനും സുഹൃത്തും മടങ്ങി.
ആദ്യ ദർശനത്തിൽ തന്നെ അനുരാഗബദ്ധരായ അവർ അടുത്തു കഴിഞ്ഞിരുന്നു.രാജൻ വിളിച്ചാൽ എവിടേക്കു പോകാനും തയ്യാറായിരുന്നു ഭുവനേശ്വരി.
മറ്റെന്നാൾ രാത്രി 11:30 ന് ഒരുങ്ങിയിരിക്കാൻ രാജൻ ആവശ്യപ്പെട്ടു.
രാജന്റെ വീട്ടുകാർക്ക് പെണ്ണിനെ കാണാൻ അവസരം ലഭിച്ചില്ലെങ്കിലും തന്റെ മകന്റെ തീരുമാനത്തിന് അവർ എതിര് പറഞ്ഞില്ല.
പാലപ്പൂ മണമൊഴുകുന്ന ആ നിലാവുള്ള രാത്രിയിൽ അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു .സമയം രാത്രി പത്ത് മണി കഴിഞ്ഞു. ഡ്രസ്സൊക്കെ മാറി രാജനും സുഹൃത്തും ഇരുവരുടേയും റോയൽ എൻഫീൽഡിൽ ഭുവനേശ്വരിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
ഒരു ഭുവനേശ്വരി ഓപ്പറേഷന് അയാൾ മനസ് കൊണ്ട് തയ്യാറെടുത്തു.
രാത്രി കൃത്യം 11:30 ന് അവർ ഭുവനേശ്വരിയുടെ വീടിനടുത്തെത്തി, സന്ദേശം കൈമാറി.
ഭുവനേശ്വരിയും ഈ സമയം മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം പാഴാക്കി.പ്രിയതമന്റെ മെസേജ്‌ കണ്ടതും അവളുടെ മനസ് കാർമേഘം കണ്ട മയിലിനെപ്പോലെ സന്തോഷ പൂരിതമായി. ചേച്ചിയുടേയും ഭർത്താവിന്റേയും സംസാരം കേൾക്കാനില്ല.ഉറങ്ങിക്കാണും.
അവൾ അടുക്കള വാതിൽ തുറന്ന് ഇറങ്ങി നടന്ന് രാജ ന്റെ റോയൽ എൻഫീൽഡിന്റെ പുറകിൽ കയറി.
എൻഫീൽഡ് ഭുവനേശ്വരിയേയും കൊണ്ട് ചീറിപ്പാഞ്ഞ് പോയി. സുഹൃത്ത് പുറകേയും.
അന്ന് രാത്രിഭുവനേശ്വരിയെ താമസിപ്പിച്ചത് രാജ്ന്റെ സഹോദരിയുടെ വീട്ടിലാണ്.
പിറ്റേ ദിവസം രാവിലെ പത്ത് മണിക്ക് തന്നെ രജിസ്റ്റർ ഓഫീസിൽ വച്ച് രാജന്റേയും ഭുവനേശ്വരിയുടേയും വിവാഹം നടന്നു. അതിന് വേണ്ട ഏർപ്പാടൊക്കെ നേരത്തെ ചെയ്തിരുന്നു.
രാവിലെ ഭുവനേശ്വരിയെ കാണാതെ സദാനന്ദൻ അന്വേഷണം തുടങ്ങി.
രാവിലെ കൃത്യം 10:30 ന് സദാനന്ദന്റെ ഫോണിലേക്ക് ഭുവനേശ്വരി വിളിച്ചു: "ചേട്ടാ, ക്ഷമിക്കണം, ചേച്ചിയോടും ക്ഷമിക്കാൻ പറയണം, ഞാൻ രാജേട്ടനെ ഇന്ന് രാവിലെ രജിസ്റ്റർ വിവാഹം കഴിച്ചു. ചേട്ടനോട് നേരത്തെ പറഞ്ഞാൽ സമ്മതിക്കില്ലെന്ന് അറിയാം. അതു കൊണ്ട് ഇങ്ങനെ വേണ്ടി വന്നു.
സദാനന്ദൻ ഫോൺ കട്ട് ചെയ്തു.
അയാളുടെ മുഖത്ത് ഒരു ഭാവ വിത്യാസവും ഉണ്ടായില്ല.
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ഭുവനേശ്വരി എന്ന് പറയാനും അയാൾ മറന്നു.
- ശുഭം - (ചിത്രത്തിന് കടപ്പാട് രേഖപ്പെടുത്തുന്നു)
#M@ju